Click to Download Ihyaussunna Application Form
 

 

ഖാതമും ഖാതിമും

ഇസ്ലാമിനെ കുറിച്ചുള്ള ചര്‍ച്ചയിലെ സുപ്രധാനമായൊരു വിഷയമാണ് പ്രവാചകത്വ സമാപ്തി. മുഹമ്മദ് നബി(സ്വ)യെ കൊണ്ട് ആ മതം പൂര്‍ ണമാക്കപ്പെട്ടുവെന്നും അതിനു ശേഷം ഒരു നബിയും വരില്ലെന്നും നബി വാദവുമായി വരുന്നവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ലെന്നും മുസ്ലിം ലോകം ഒന്നടങ്കം വിശ്വസിക്കുന്നു. സ്വഹാബാക്കള്‍ മുതല്‍ ഇതുവരെയും ഇതു തന്നെയാണ് മുസ്ലിംകളുടെ ഏകകണ്ഠമായ തീരുമാനം (ഇജ്മാഅ്). ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ബുദ്ധിപരമായ ന്യായങ്ങള്‍, പണ്ഢിതാഭിപ്രായങ്ങള്‍ തുടങ്ങി ഇസ്ലാമികമായി സ്വീകാര്യമായ പ്രമാണങ്ങളെന്തൊക്കെയുണ്ടോ അവയിലൊക്കെയും പ്രവാചകത്വ സമാപ്തി തെളിയിച്ചു കാട്ടാനാവും. ഈ അധ്യായത്തില്‍ ഇത്തരം ചില ചര്‍ച്ചകള്‍ നമുക്ക് നടത്താം.

ഖുര്‍ആന്‍

ഇസ്ലാമിന്റെ മൂല്യ പ്രമാണമാണ് വിശുദ്ധ ഖുര്‍ആന്‍. ഇവ്വിഷയകമായി ഏതാനും ഖുര്‍ആനിക സൂക്തങ്ങള്‍ പരിശോധിക്കാം.

(1) ‘അങ്ങയെ സര്‍വ ജനങ്ങളിലേക്കും സുവിശേഷകരും താക്കീതു നല്‍കുന്നവരുമായിട്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല. പക്ഷേ, കൂടുതല്‍ ജനങ്ങളും ഇതറിയുന്നില്ല’ (ഖുര്‍ആന്‍). നബി(സ്വ) അന്ത്യനാള്‍ വരെ വരുന്ന എല്ലാ ജനങ്ങള്‍ക്കും റസൂലാണെന്നും മറ്റൊരു റസൂലിനും ആവശ്യമില്ലെന്നും ഈ ആയത്ത് വ്യക്തമാക്കുന്നു. മറ്റൊരു പ്രവാചകന്‍ വരുമെന്ന് സങ്കല്‍പിക്കുന്ന പക്ഷം ‘എല്ലാ ജനങ്ങളിലേക്കും’ എന്ന വാക്ക് അര്‍ഥരഹിതമായിപ്പോകും.

(2) ‘നബിയേ പറയുക: ആകാശ ഭൂമികളുടെ സര്‍വാധികാരിയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന അല്ലാഹുവില്‍ നിന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള പ്രവാചകനാണ് ഞാന്‍. അതുകൊണ്ട് അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുക…’ (ഖുര്‍ആന്‍).

നബി(സ്വ)ക്ക് ശേഷമുള്ള സര്‍വരിലേക്കും സര്‍വ കാലത്തേക്കുമുള്ള പ്രവാചകര്‍ അവിടുന്നാണ്. അഹാ ന്റെ പ്രബോധനം ലോകമാകെ സ്വീകരിക്കേണ്ടതും എന്നെന്നും നിലനില്‍ക്കുന്നതും സമ്പൂര്‍ണവുമാണ്. ഇത്രമാത്രം സുരക്ഷിതമായ ശരീഅത്തിനിടയിലേക്ക്, കുഴപ്പങ്ങളുടെ മലവെള്ളപ്പാച്ചിലുമായി ആരും നബിയായി വരേണ്ടതില്ല എന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. റാസി(റ) എഴുതി: ഈ സൂക്തം മുഹമ്മദ്(സ്വ) സര്‍വ സൃഷ്ടികളിലേക്കും പ്രവാചകരാണെന്ന് തെളിയിക്കുന്നു (റാസി 15:29). മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച മതം പൂര്‍ണവും അവര്‍ ന്യൂനതയില്ലാത്ത പ്രവാചകരുമായിരിക്കെ അവര്‍ക്കു ശേഷം ഒരു വ്യാജ പ്രവാചകന്റെ ആവശ്യം ഉദിക്കുന്നേയില്ല.

(3) ‘ലോകത്തിനു മുഴുക്കെ അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല’ (ഖുര്‍ആന്‍). ഈ സൂക്തവും മേല്‍പറഞ്ഞ കാര്യങ്ങള്‍ സാധൂകരിക്കുന്നു.

(4) ഇന്ന്, നിങ്ങള്‍ക്ക് മാത്രം നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തീകരിക്കുകയും നിങ്ങള്‍ക്ക് മാത്രം എന്റെ മഹത്വമേറിയ അനുഗ്രഹം സമ്പൂര്‍ണമാക്കുകയും ഇസ്ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു (ഖുര്‍ആന്‍).

പ്രവാചകത്വം നിലച്ചാല്‍ അല്ലാഹുവിന്റെ അനുഗ്രഹം അവസാനിക്കുമെന്ന് മീര്‍സായികള്‍ ജല്‍പിക്കാറുണ്ട്. അതിനു കൂടി മറുപടിയാണിത്. ഇമാം റാസി(റ) പറഞ്ഞു: ഈ മതത്തിന്റെ നിത്യത അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമാകയാല്‍ അടിസ്ഥാനവും അനുഗ്രഹമായിരിക്കണം (6:143). അനുഗ്രഹപൂര്‍ണമായ ഇസ്ലാം നിലവിലുള്ള കാലം ഒരു പ്രവാചകന്‍ ആവശ്യമില്ല തന്നെ. അനുഗ്രഹ പൂര്‍ത്തീകരണമുള്ള ഒന്നിനെ വീണ്ടും പൂര്‍ത്തീകരിക്കുക എന്നാല്‍ ഉണ്ടായതിനെ വീണ്ടും ഉണ്ടാക്കുക എന്ന അര്‍ഥമാണ് വരുന്നത്. ഇത് അസംഭവ്യമാണ്. അതിനാല്‍ മുഹമ്മദ് നബി(സ്വ)ക്ക് ശേഷം ഒരു നബി വരുമെന്ന് പറയുന്നത് വിശുദ്ധ ഖുര്‍ആനിനും ഹദീസിനും ഇജ്മാഇനും എതിരായ പോലെ തന്നെ ബുദ്ധിക്കും നിരക്കാത്തതാണ്.

പ്രാസ്ഥാനികമായും പ്രാമാണികമായും മുന്‍ കഴിഞ്ഞുപോയ കാലഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി പല സവിശേഷതകളുമുള്ളതാണ് ഇസ്ലാമിക പ്രസ്ഥാനവും അതിന്റെ പ്രമാണങ്ങളും. അഥവാ ഇസ്ലാം മതം സര്‍വകാലികവും എന്നെന്നേക്കും സമ്പൂര്‍ണവുമാണ്. അതിന് സ്ഥല കാല പരിമിതിയോ പരിധി യോ ഇല്ല. മേല്‍ സൂചിപ്പിച്ച ഖുര്‍ആനികാധ്യാപനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ) വിശദീകരിക്കുന്നു. മറ്റു പ്രമാണങ്ങളെല്ലാം താത്കാലികവും ആപേക്ഷികമായി പൂര്‍ണവുമായിരുന്നു. എന്നാല്‍ അ ന്ത്യദിനം വരെ സമ്പൂര്‍ണവും നിലനില്‍ക്കുന്നതുമായ ശരീഅത്താണ് മുഹമ്മദ് നബി(സ്വ)യിലൂടെ അല്ലാ ഹു ഇറക്കിയ ഇസ്ലാം (റാസി 11: 121‏-122). മൂസാ നബിക്ക് നാം സര്‍വതിന്റേയും വിശദീകരണവും നാമവര്‍ക്ക് പൂര്‍ണമായ ഗ്രന്ഥവും നല്‍കി (അല്‍ അന്‍ആം:152) എന്നതിലുള്ള പൂര്‍ണത മേല്‍ സൂചിപ്പിച്ച രൂപത്തിലുള്ളതാണെന്ന് റാസി(12)ലും ഇബ്നു കസീര്‍ (2‏-191) ലും കാണാം. മുഹമ്മദ് നബി(സ്വ)യുടെ ശരീഅത്ത് പൂര്‍ണമായതുകൊണ്ട് മറ്റൊരു ദീനിലേക്കോ നബിയിലേക്കോ ഇനി ആവശ്യമില്ലെന്നും അതുകൊ ണ്ട് നബി തങ്ങളെ അല്ലാഹു ഖാതിമുന്നബിയ്യീന്‍ ആക്കിയെന്നും ഇബ്നു കസീര്‍ 2‏-12ല്‍ വിശദീകരിക്കുന്നു.

പൂര്‍വ ഗ്രന്ഥങ്ങളെല്ലാം കൈകടത്തലുകള്‍ക്കും മാറ്റത്തിരുത്തലുകള്‍ക്കും വിധേയമായിട്ടുണ്ട്. തീര്‍ച്ചയായും നാം ഈ ഗ്രന്ഥത്തെ(ഖുര്‍ആന്‍) ഇറക്കി, നിസ്സംശയം നാം അതിനെ സംരക്ഷിക്കുക തന്നെ ചെ യ്യും (അല്‍ഹിജ്ര്‍: 9). ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ), അബുസ്സുആദ്(റ) തുടങ്ങിയ നിരവധി വ്യാഖ്യാതാക്കള്‍ ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം പ്രബോധന പ്രമാണങ്ങളില്‍ പിശാചിന്റെ (ശത്രുക്കളുടെ) കൈകടത്തലുകള്‍ നടക്കുകയും പിന്നീട് അവ ദുര്‍ബലപ്പെടുത്തുകയും (പുതിയ) ദൃഷ്ടാന്തങ്ങള്‍ കൊണ്ട് ദീന്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടല്ലാതെ നിങ്ങളുടെ മുമ്പ് ഒരു നബിയെയും റസൂലിനെയും ഞാന്‍ നിയോഗിച്ചിട്ടില്ല എന്ന അല്‍ ഹജ്ജ് 52-‏ാം ആയത്തിന്റെ അധ്യാപനം ഇതിലേക്ക് വെളിച്ചം വീശുന്നു. ഭൂരിഭാഗമോ ഏതാനും ഭാഗങ്ങളോ ഭേദഗതിക്കും മാറ്റത്തിരുത്തലിനും വ്യാജ നിര്‍മാണത്തിനും വിധേയമാക്കപ്പെടാത്ത ഗ്രന്ഥങ്ങളില്ല. സര്‍വ വിധ സാഹചര്യ പ്രേരക ശക്തികളും ഒത്തൊരുമിച്ചിട്ടും വിശുദ്ധ ഖുര്‍ആന്‍ ഇവകളെ തൊട്ട് സംരക്ഷിതമാണ് (റാസി 19:165).

ഇങ്ങനെ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ അത്യുല്‍കൃഷ്ടവും ഏറ്റവും സമ്പൂര്‍ണവുമായ സന്ദേശവുമായി അത്യുന്നത പ്രവാചകരായ നബിയെ അവസാനമായി അല്ലാഹു നിയോഗിച്ചു. ആദം നബി (അ) മുതല്‍ തുടര്‍ന്നു പോന്ന പ്രവാചക നിയോഗത്തിലൂടെ ലക്ഷത്തില്‍ പരം നബിമാര്‍ നിയുക്തരായി. അവരെല്ലാം ഹ്രസ്വമായ പ്രബോധന മേഖലകളും പ്രമാണങ്ങളുമായി നിയുക്തരായപ്പോള്‍ അവര്‍ക്കെല്ലാം നേതാവും വിശാലവും സമ്പൂര്‍ണവുമായ സന്ദേശ വാഹകരുമായി നബിയും അന്ത്യ റസൂലുമായ മുഹമ്മദ് നബി(സ്വ) നിയുക്തരായി. നേതാവും അവസാനത്തെ പ്രവാചകരും സമ്പൂര്‍ണനുമായ നബിയെ അല്ലാഹു മുന്‍ഗാമികളായ നബിമാര്‍ക്ക് പരിചയപ്പെടുത്തുകയും അവരെ സ്വീകരിക്കാനും വിശ്വസിക്കാ നും സഹായിക്കാനും അവരെ ഉണര്‍ത്തുകയും ചെയ്തു. ഇതൊരു ബുദ്ധിപരമായ സമീപനം കൂടിയാണ്. ഖുര്‍ആന്‍ പഠിപ്പിക്കുന്നു. (ഓരോ കാലഘട്ടത്തിലേക്കും അനുയോജ്യമായ) ഗ്രന്ഥങ്ങളും തത്വജ്ഞാനങ്ങളും നാം നല്‍കുകയും അവകളെയെല്ലാം ശരിവെക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന(സമ്പൂര്‍ണ) റസൂല്‍ (മുഹമ്മദ് നബി(സ്വ)) നിങ്ങള്‍ക്ക് വരികയും ചെയ്യുമ്പോള്‍ അവരില്‍ വിശ്വസിക്കുകയും സഹായിക്കുകയും വേണമെന്ന് സര്‍വ നബിമാരോടും അല്ലാഹു കരാര്‍ ചെയ്തു. പ്രസ്തുത ഖുര്‍ആന്‍  ആയത്തിലെ റസൂല്‍ കൊണ്ടുള്ള വിവക്ഷ മുഹമ്മദ് നബി(സ്വ) തങ്ങളാണ്.

6. ഈസബ്നു മര്‍യം പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്. ഇസ്രായീല്‍ സന്തതികളെ, എന്റെ ശേഷം വരാനിരിക്കുന്ന അഹ്മദ് എന്നു പേരുള്ള ഒരു പ്രവാചകനെ കുറിച്ചു സുവാര്‍ത്ത അറിയിച്ചും തൌറാത്തിനെ വാസ്തവീകരിച്ചു കൊണ്ടും നിങ്ങള്‍ക്ക് ആഗതനായ പ്രവാചകനാണ് ഞാന്‍ (അസ്സ്വാഫ്: 6). ഈസാ നബി(അ) മുഹമ്മദ് നബി(സ്വ)യെ കുറിച്ച് നടത്തിയ പ്രവചനമാണിത്.

7. അപ്രകാരം നിങ്ങളെ നാം നീതിമാന്മാരായ ഉത്തമ സമുദായമാക്കി. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയാരിക്കുവാനും വേണ്ടി…. (അല്‍ ബഖറ: 143).

മഹ്ശറയില്‍ നടക്കുന്ന ഒരു സംഭവത്തെ കുറിച്ചാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. പൂര്‍വിക സമുദായങ്ങളെയും പ്രവാചകന്മാരെയും ഒരുമിച്ചു കൂട്ടി അവരുടെ പ്രവാചകന്മാരോട് ദീന്‍ കാര്യങ്ങള്‍ നിങ്ങള്‍ ഇവര്‍ക്ക് എത്തിച്ചു കൊടുത്തിരുന്നോ എന്ന് അല്ലാഹു അന്വേഷിക്കും. അവര്‍ അതെ എന്നു മറുപടി പറയുകയും സാക്ഷികളായി നമ്മെ കൊണ്ടു വരികയും ചെയ്യും. അപ്പോള്‍ പൂര്‍വിക സമുദായക്കാര്‍ മുഹമ്മദ് നബി(സ്വ)യുടെ സമൂഹത്തിന്റെ സാക്ഷിത്വത്തെ ചോദ്യം ചെയ്യും. നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി? അവര്‍ പറയും അല്ലാഹു അവന്റെ സത്യസന്ധനായ പ്രവാചകനിലൂടെ അറിയിക്കുക മൂലം ഞങ്ങള്‍ മനസ്സിലാക്കി. ഉടന്‍, ഈ പറഞ്ഞത് ശരിയാണെന്ന് സഥ്വിരീകരിക്കാന്‍ നബി(സ്വ)യെ കൊണ്ടു വരികയും അവിടുന്ന് അത് അംഗീകരിക്കുകയും ചെയ്യും (റാസി 4:111). നബി(സ്വ)ക്ക് ശേഷം ഒരു പ്രവാചകനും അയാളെ അംഗീകരിക്കുന്ന ഒരു സമുദായവും ഉണ്ടാവുകയാണെങ്കില്‍ ഇത്തരമൊരു സംഭാഷണം അവര്‍ക്കിടയിലാണ് വേണ്ടിയിരുന്നത്. ഉമ്മത്ത് മുഹമ്മദിന് പ്രസക്തിയുണ്ടാവില്ലായിരുന്നു. ഈ സൂക്തം ഉമ്മത്തിന് മുഴുക്കെയും ആദ്യ വ്യക്തി മുതല്‍ അന്ത്യന്‍ വരെ, അവതരണ കാലത്ത് ജീവിച്ചവര്‍ തൊട്ട് അന്ത്യ ദിനത്തില്‍ സന്നിഹിതരാവുന്നവരടക്കം എല്ലാവര്‍ക്കും ബാധകമാണെന്ന് പണ്ഢിതര്‍ പഠിപ്പിച്ചിട്ടുണ്ട് (റാസി 4:110). മുഹമ്മദീയ സമൂഹം അന്ത്യനാള്‍ വരെ ഒരൊറ്റ സമുദായമായിരിക്കുമെന്നും അതിനിടയില്‍ ഒരു സാധു പ്രവാചകനും പൊട്ടന്‍ സമുദായവും കടലിലെ ചപ്പു പോലെ വന്നു പെടുമെന്നും പറയുന്നത് ഈ സൂക്തത്തിനു നിരക്കുന്നതല്ല.

8. മുഹമ്മദ് നബി(സ്വ) നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവായിട്ടില്ല, പക്ഷേ, അല്ലാഹുവിന്റെ റസൂലും നബിമാരില്‍ അവസാനത്തവരുമാണ്. അല്ലാഹു എല്ലാം അറിയുന്നവനത്രെ (അല്‍ അഹ്സാബ്: 40).

ഈ ആയത്ത് പ്രത്യേകം ശ്രദ്ധേയവും മുഹമ്മദ് നബി(സ്വ)യോടു കൂടി പ്രവാചക സമാപ്തി ഉണ്ടായെന്നതിന് വ്യക്തവും സ്പഷ്ടവുമായ തെളിവുമാണ്. പ്രവാചക സമാപ്തി എന്നത് സംശയങ്ങള്‍ക്കവകാശമില്ലാത്ത വിധം ഈ ആയത്തില്‍ വിശദമാക്കിയിരിക്കുന്നു. ഖാദിയാനികള്‍ തങ്ങളുടെ ദുര്‍വാദത്തെ ഖണ്ഢിക്കുന്നവരെ പ്രതികരിക്കാന്‍ ന്യായീകരണത്തിന്റെ സര്‍വ അഴുക്കു ഭാണ്ഢങ്ങളും പരിശോധിച്ച് ഇതിന്റെ അര്‍ഥ സാരം തങ്ങള്‍ക്കനുകൂലമായ രൂപത്തില്‍ തിരിച്ചു വെക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. അവര്‍ പറയുന്നു ആയത്തിലെ ഖാതം എന്ന പദം നബിയ്യീന്‍ എന്നതിലേക്ക് ചേര്‍ക്കുമ്പോള്‍ അതിന് ശ്രേഷ്ഠന്‍ എന്നാണ് അര്‍ഥം വരിക, അവസാനത്തേത് എന്നല്ല. അതായത് നബി(സ്വ) നബിമാരില്‍ ശ്രേ ഷ്ഠനാണ്. അവസാനത്തെ വ്യക്തിയല്ല. ഇത് ദുര്‍വ്യാഖ്യാനവും ബാലിശവുമാണെന്ന് വ്യക്തമാണ്. ഖാദിയാനി മതം രൂപീകരിക്കപ്പെടുന്നതിന് മുമ്പു തന്നെ ജീവിച്ചിരിക്കുന്നവരടക്കമുള്ള ഖുര്‍ആന്‍ പണ്ഢിതരുടെ അഭിപ്രായം വിലയിരുത്തുകയാണ് ഇവിടെ പ്രായോഗിക ബുദ്ധി. അവര്‍ മുഴുക്കെ തീരുമാനമെടുത്തു കഴിഞ്ഞാല്‍ ആ തീരുമാനം ദീനിന്റെ ഔദ്യോഗികമാകുമെന്നതിനാല്‍ മുസ്ലിംകള്‍ അത് അംഗീകരിക്കേണ്ടതുണ്ട്. ഐക്യരൂപത്തില്‍ ഒരഭിപ്രായം പറയാന്‍ നബിയില്‍ നിന്ന് പരമ്പരയായി ലഭിച്ച അര്‍ഥസാരമായിരിക്കുമല്ലോ അവര്‍ക്കെല്ലാവര്‍ക്കും അടിസ്ഥാനമായത്.

(1) മുഹമ്മദ് നബി(സ്വ) അവസാനത്തെ പ്രവാചകനാണ്. നബിക്കു ശേഷം ഒരു നബി വരാനില്ലെന്നും ഈ ആയത്തിലൂടെ അറിയിക്കുന്നു (റാസി 25:215).

(2) ഖാരിഉകളില്‍ ആസ്വിം മാത്രമാണ് ഖാതം എന്ന് ‘അ’കാര പ്രകാരം പാരായണം ചെയ്യുന്നത്. അതനുസരിച്ച് പ്രവാചകന്മാര്‍ നബി(സ്വ) മുഖേന പൂര്‍ത്തിയാക്കപ്പെട്ടു എന്നാണ് സാരം. നബി പ്രവാചകത്വത്തിന് ഒരു സീല്‍ പോലെയാണ്. മറ്റെല്ലാവരും ‘ഇ’കാരമായി ഖാതിം എന്നാണ് പാ രായണം ചെയ്യുന്നത്. അതനുസരിച്ച് നബി(സ്വ) പ്രവാചകന്മാരെ പൂര്‍ത്തിയാക്കി. അഥവാ അവരുടെ അവസാനത്തെേ ആളായിട്ട് വന്നു (ഇമാം ഖുര്‍ത്വുബി: അല്‍ ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍ 14:196).

(3) നബി(സ്വ) നുബുവ്വത്തിനെ അവസാനിപ്പിച്ചു. അതായത്, നബിയുടെ ആഗമനത്തോടെ നുബുവ്വത് പൂര്‍ത്തിയായി (ഇസ്മാഈലുല്‍ ഹിഖി: റൂഹൂല്‍ ബയാന്‍ 7:187).

(4) നബി (സ്വ) നുബുവ്വത് പൂര്‍ത്തിയാക്കി സീല്‍ ചെയ്തു. ഇനി നബിക്കു ശേഷം ഒരാള്‍ക്കും ഖിയാമത്ത് നാള്‍ വരെ അത് തുറക്കപ്പെടുകയില്ല. അവിടുന്ന് പ്രവാചകന്മാരുടെ അവസാന വ്യക്തിയാണ് (ഇമാം ത്വബ്രി: തഫ്സീര്‍ 22:13).

(5) നബി(സ്വ) പ്രവാചകന്മാരുടെ അവസാനമായി വന്നവരാണ്… (അബൂ ഹയ്യാന്‍, അല്‍ബഹ്റുല്‍ മുഹീത്വ്, 7:236).

(6) ‘താ’ഇന്ന് അകാര പ്രകാരം അവിടുന്ന് പ്രവാചകന്മാരെ പൂര്‍ത്തിയാക്കി. ഇകാര പ്രകാരം നബി(സ്വ) അവരില്‍ അവസാനത്തെ ആളാണ് (സാദുല്‍ മുനീര്‍ 6:393).

(7) നബി(സ്വ) പ്രവാചകന്മാരില്‍ അവസാനത്തവരാണ്. നബിയാല്‍ പ്രവാചകത്വം പൂര്‍ണമായി (ഇര്‍ശാദുല്‍ അഖ്ലിസ്സലീം 4:324).

(8) നബി(സ്വ) പ്രവാചകന്മാരില്‍ അന്ത്യനാണ്. നബിക്കു ശേഷം ആരും നബി ആവുകയില്ല (മദാരിക് 3:66).

(9) ഖതാദ(റ) പറയുന്നു, നബി(സ്വ) അന്ത്യ പ്രവാചകനാണ്. അല്ലാഹു പ്രവാചകത്വത്തെ നബി മുഖേന അവസാനിപ്പിച്ചു. അവിടുന്ന് ദൂതന്മാരില്‍ അവസാനത്തെ ആളാകുന്നു (അദ്ദുര്‍റുല്‍ മന്‍സൂര്‍ 5:204).

(10) ഈ സൂക്തം നബി(സ്വ)ക്കു ശേഷം ഒരു നബിയും വരില്ലെന്നതിന് വ്യക്തമായ രേഖയാണ്. നുബുവ്വത്തിനേക്കാള്‍ ഉന്നതമായ രിസാലത്തും ഒരു നിലക്കും ഉണ്ടാവില്ല. അല്ലാഹു അവന്റെ ഗ്രന്ഥത്തിലും നബി (സ്വ) ഹദീസുകളിലും നബി(സ്വ) ക്കു ശേഷം ഒരു പ്രവാചകനും വരില്ലെന്ന് നമ്മെ അറിയിച്ചത് അത്തരക്കാര്‍ കള്ളന്മാരും വഞ്ചകരും ദജ്ജാലുകളും പിഴച്ചവരും പിഴപ്പിക്കുന്നവരുമാണെന്ന് തിരിച്ചറിയാനാണ് (ഇബ്നു കസീര്‍ 3:493, 494).

(11) അല്ലാഹു നബി(സ്വ)യെക്കൊണ്ട് പ്രവാചകത്വം പൂര്‍ത്തിയാക്കി. നബിക്കൊപ്പമോ ശേഷമോ ഒരു പ്രവാചകന്‍ ഉണ്ടാവില്ല (ലുബാബുത്തഅ്വീല്‍ 3:470).

(12) നബി(സ്വ) എങ്ങനെ അന്ത്യ പ്രവാചകനാകും, ഈസാ നബി(അ) ഇറങ്ങാനിരിക്കെ? ഈ ചോദ്യത്തിനുത്തരം ഇങ്ങനെയാണ്. ശേഷം നബി ഇല്ലെന്നതിന്റെ വിവക്ഷ ആരും നബി ആവുകയില്ല എന്നാണ്. ഈസാ നബി(അ) മുമ്പു തന്നെ നബി ആയതാണല്ലോ (അല്‍കശ്ശാഫ് 3:264, 265).

ഉന്നത ശീര്‍ഷരായ മേല്‍ ഗ്രന്ഥകാരന്മാരൊക്കെയും ഖാതമുന്നബിയ്യീന്‍ എന്നതിന് നല്‍കിയ അര്‍ഥമാണ് നാം കണ്ടത്. അവരാരും അതിനര്‍ഥം നബി ശ്രേഷ്ഠന്‍ എന്നാണെന്ന് പറഞ്ഞിട്ടില്ല. പ്രത്യുത അകാര ഇ കാര വ്യത്യാസമില്ലാതെ പ്രവാചകന്മാരില്‍ അന്ത്യന്‍, ശേഷം നബി വരാത്തവര്‍ എന്നൊക്കെ സ്പഷ്ടമായ ഭാഷയില്‍ രേഖപ്പെടുത്തുകയാണ് ചെയ്തത്. ഈ ഗ്രന്ഥങ്ങളില്‍ മാത്രമല്ല താഴെ ചേര്‍ക്കുന്നവയും ഇതേ അര്‍ഥം  തന്നെ നല്‍കിയിരിക്കുന്നു.

മആലിമുത്തന്‍സീല്‍, 4:471, അല്‍ മുഹര്‍ററുല്‍ ഹദീസ്, 13:80, ഗറാഇബുല്‍ ഖുര്‍ആന്‍, 22:15, തഫ്സീറുല്‍ ലിഅബ്റാസില്‍ മആനി: 439, ഫുതൂഹാതുല്‍ ഇലാഹിയ്യ, 3:441, അന്‍വാറുത്തന്‍സീല്‍ (ഹാമിശ് ശൈഖ് സാദ) 3:588, തഫ്സീറുല്‍ മള്ഹരി, 7:351, തഫ്സീറുല്‍ മുനീര്‍, 22:38, ജലാലൈനി, 2:67, റൂഹുല്‍ മആനി, 22:34, ഖിഫായത്തു റാളി, 7:17, അയ്സറുത്തഫാസീര്‍, 3:566.

വിശദ പഠനമാഗ്രഹിക്കുന്നവര്‍ക്ക് പരിശോധിക്കാവുന്നതാണ്. പല കാലഘട്ടങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ച ഈ പണ്ഢിത ശ്രേഷ്ഠര്‍ക്കൊന്നും മനസ്സിലാവാത്ത, അവര്‍ അബദ്ധത്തില്‍ പോലും ഒന്ന് രേഖപ്പെടുത്താത്ത ഒരു നവ അര്‍ഥ കല്‍പന ഈ സൂക്തത്തിന് നല്‍കുന്നത് വിശുദ്ധ ഖുര്‍ആനിനെതിരെയുള്ള അക്രമമായിട്ടേ മനസ്സിലാക്കാനാവുകയുള്ളൂ. മത തീരുമാനങ്ങള്‍ക്ക് പ്രമാണങ്ങളാണാവശ്യം. വാചാലതക്ക് ഈ രംഗത്ത് പ്രസക്തിയേ ഇല്ല. പ്രമാണങ്ങള്‍ പറയുന്നത് സ്വീകരിക്കുകയാണ് മുസ്ലിം ധര്‍മ്മം.

പശ്ചാത്തലം

ഈ സൂക്തം അവതരിക്കാനുള്ള പശ്ചാത്തലം കൂടി വിലയിരുത്തുന്നത് ഉപകാരപ്രദമായിരിക്കും. സംഭവമിങ്ങനെ: നബി(സ്വ)യുടെ ദത്തു പുത്രനായ സൈദ്(റ) സൈനബ്(റ)യെ വിവാഹം കഴിച്ചു. മുമ്പ് അടിമയായിരുന്ന സൈദ്(റ)വുമായി യോജിച്ചു പോവാന്‍ സൈനബ്(റ)ന് താല്‍പര്യമില്ലായിരുന്നു. അവര്‍ക്കിടയിലെ അസ്വാരസ്യം ത്വലാഖിന്റെ വക്കോളമെത്തി. അപ്പോഴൊക്കെ നബി(സ്വ) സൈദിനോട് വിവാഹ ബന്ധം പിടിച്ചു നിര്‍ത്താന്‍ ഉപദേശിക്കുകയായിരുന്നു.

ദത്തു പുത്രന്മാര്‍ക്ക് സ്വപുത്രന്റെ സ്ഥാനം നല്‍കലായിരുന്നു അന്നത്തെ സാമൂഹ്യ വ്യവസ്ഥ. അനന്തര സ്വത്തില്‍ പോലും അന്ന് അവര്‍ക്കവകാശമുണ്ടായിരുന്നു. സൈദ്(റ) വിളിക്കപ്പെട്ടിരുന്ന സൈദ് ബ്നു മുഹമ്മദ് എന്നതില്‍ നിന്നു തന്നെ അവര്‍ തമ്മിലുള്ള ഈ ബന്ധം ഊഹിക്കാമല്ലോ!

എന്നാല്‍ അല്ലാഹു ഈ അവസ്ഥ നിര്‍ത്തല്‍ ചെയ്യാനും ദത്തുപുത്രന്‍ സ്വപുത്രനെ പോലെയല്ലെന്നു തീര്‍ ത്തു പറയാനും കല്‍പിച്ചു. ഈ പ്രത്യേക സാഹചര്യത്തിലാണ് സൈദ്(റ) സൈനബ്(റ)നെ ത്വലാഖ് ചൊല്ലുന്നത്. സ്വപുത്ര ഭാര്യമാരെ ത്വലാഖിന് ശേഷവും ഭാര്യയാക്കാന്‍ അവകാശമില്ല. സൈദ് തന്റെ പുത്രനല്ലെന്ന് പ്രായോഗികമായി തെളിയിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സൈനബിനെ നബി(സ്വ) നിക്കാഹ് കഴിക്കുകയാണെന്ന് അറിയുന്ന അല്ലാഹു നബിയോട് അതിന്ന് ആവശ്യപ്പെടുകയും അവിടുന്ന് അംഗീകരിച്ച് നടപ്പിലാക്കുകയും ചെയ്തു. ഈ കാര്യങ്ങളാണ് അല്‍അഹ്സാബ്: 37 മുതലുള്ള ആയത്തുകളിലുള്ളത്. ശേഷം സൈദ്(റ) നബിയുടെ പുത്രനല്ലെന്ന് 40‏-ാം വചനത്തില്‍ പ്രഖ്യാപിക്കുന്നു. അതിന്റെ അവസാന ഭാഗത്ത് അന്ത്യപ്രവാചകനാണെന്ന് ഉള്‍പ്പെടുത്തിയത് അറബികള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി സ്ഥിരപ്രതിഷ്ഠ നേടിയ ദത്തുപുത്ര നിയമം, അതിന്റെ പ്രായോഗിക രൂപത്തില്‍ തന്നെ തിരുത്തിത്തരേണ്ടത് നബി(സ്വ) മാത്രമാണെന്ന് വ്യക്തമാക്കാനാണ്. കാരണം ഇനിയൊരു പ്രവാചകര്‍ വന്ന് അത് വിശദീകരിക്കില്ല. നബി(സ്വ) അന്ത്യ റസൂലാണ്. ഈ ചരിത്ര പശ്ചാത്തലം വെച്ച് നോക്കിയാലും ‘ഖാതമുന്നബിയ്യി’നിന്ന് മുസ്ലിം ലോകം അംഗീകരിച്ച അര്‍ഥസാരമേ യോജിക്കുകയുള്ളുവെന്ന് മനസ്സിലാക്കാം.

ഇമാം റാസി(റ) എഴുതി. നബി(സ്വ) അന്ത്യ പ്രവാചകനാവുന്നത് എന്തിനാണെന്നാല്‍ ശേഷം മറ്റു നബി വരാന്‍ സാധ്യതയുള്ള ഒരു നബി എന്തെങ്കിലും ഒരു ഉപദേശമോ വിശദീകരണമോ മറ്റോ ഉപേക്ഷിച്ച് പോയാലും പ്രശ്നമില്ല. പിറകെ വരുന്ന നബി അത് വീണ്ടെടുക്കുമല്ലോ. എന്നാല്‍ മറ്റൊരാള്‍ വരാനില്ലാത്ത നബി തന്റെ സമുദായത്തോട് ഏറ്റവും കരുണ കാണിക്കുന്നവരും അവരെ കൂടുതല്‍ സത്യമാര്‍ഗം കാണിക്കുന്നവരും ആയിരിക്കും, മറ്റൊരാള്‍ സംരക്ഷിക്കാനില്ലാത്ത കുട്ടികളുടെ പിതാവിനെ പോലെ (റാസി 25:215). അതെ, നബി(സ്വ) എല്ലാവരുടെയും ആത്മീയ പിതാവാണ്. ഇനി ആരും സംരക്ഷിക്കാനില്ലാതെ നമ്മോട് വല്ലാതെ സ്നേഹം പ്രകടിപ്പിച്ച, കരുണ കാണിച്ച നിയമങ്ങളെല്ലാം വിശദീകരിച്ച അഭിവന്ദ്യ പിതാവ്.

ഖാതമും ഖാതിമും

ഈ സൂക്തത്തിലെ ‘ഖാതം’ എന്ന പദത്തെ കുറിച്ച് അനാവശ്യമായൊരു വാദവും ഖാദിയാനീ മതക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. ഖാതം എന്ന് അകാരമായി വായിക്കുമ്പോള്‍ സീല് എന്ന അര്‍ഥം ലഭിക്കുന്നതിനാല്‍ നബി(സ്വ)ക്ക് ശേഷം വരുന്ന പ്രവാചകന്മാര്‍ക്ക് സീല്‍ ചെയ്യുന്ന ആളാണ്. നബി(സ്വ)യുടെ അംഗീകാരമില്ലാതെ ആര്‍ക്കും നബിയാവാനാവില്ല. അതുകൊണ്ട് അന്ത്യ പ്രവാചകനാണ് എന്നല്ല സൂക്തത്തിന്റെ അര്‍ഥസാരം എന്നൊക്കെയാണ് വിശദീകരണം. ഖാതിം എന്ന് ഇകാര പ്രകാരം പാരായണം ചെയ്താല്‍ ആഖിര്‍(അവസാനത്തെ ആള്‍) എന്നര്‍ഥം നേര്‍ക്കുനേര്‍ ലഭിക്കുന്നതിനാല്‍, ലോകത്താരും അങ്ങനെ പാരായണം ചെയ്തിട്ടില്ലെന്ന് അവര്‍ ഒച്ചവെക്കുന്നു. അതിനാല്‍ പാരായണ സംബന്ധിതമായ ഒരു ചര്‍ച്ച പ്രസക്തമാവുന്നുണ്ട്.

സത്യത്തില്‍ ഏഴ് അംഗീകൃത ഖാരിഉകളില്‍ ആസ്വിം മാത്രമാണ് ഖാതം എന്ന് അകാര പ്രകാരം ഓതിയിട്ടുള്ളത്. മറ്റുള്ളവരൊക്കെയും ‘ഖാതിം’ എന്നു തന്നെയാണ് പാരായണം ചെയ്യുന്നത്. പണ്ഢിത വചനങ്ങള്‍ കാണുക. ആസ്വിം മാത്രം അകാര പ്രകാരം ഓതി മറ്റുള്ളവര്‍ ഇകാരമാണ് ഉച്ചരിക്കുന്നത് (ഇമാം ഖുര്‍ത്വുബി തഫ്സീര്‍ 14:196). ഭൂരിപക്ഷം പേരും ഖാതിം എന്ന് ഇകാരമാക്കിയാണ് പാരായണം ചെയ്യുന്നത്(അബൂഹയ്യാന്‍, അല്‍ബഹ്റുല്‍ മുഹീത്വ്, 7:236). ഇതേ പ്രകാരം മറ്റു പല തഫ്സീറുകളിലും കാ ണാം. ജലാലൈനി ‘ഖാതിം’ എന്ന വിധത്തില്‍ വിശദീകരിച്ച് അവസാനം ഖാതം എന്ന പാരായണവും ഉണ്ട് എന്നാണ് പറയുന്നത്(2:81). ഇത്രയും വിശദീകരിച്ചത് ‘ഖാതം’ എന്നായാല്‍ ഖാദിയാനികള്‍ക്കനുകൂലമാവുന്നത് കൊണ്ടൊന്നുമല്ല. അവര്‍ അംഗീകരിച്ച് പാരായണം ചെയ്യുന്ന ഖിറാഅത്ത് പ്രകാരവും നബി (സ്വ)യുടെ ശേഷം മറ്റൊരു പ്രവാചകന്‍ വരുമെന്നതിനെ ഈ സൂക്തം ശക്തമായി നിഷേധിക്കുകയാണ് ചെയ്യുന്നത്. അതായത്, ഏത് വസ്തുവിനും ‘സീല്‍’ അവസാനമാണ് വെക്കുക. നബി(സ്വ) പ്രവാചകത്വത്തിന് സീല്‍ ആണ് അഥവാ അവസാനത്തെ ആളാണ്. സീല്‍ വെച്ച ശേഷം അതില്‍ ഒന്നും വന്നു ചേരുകയില്ല എന്നര്‍ഥം. ഇതുകൊണ്ടാണ് അകാര ഇകാര പ്രകാരം എങ്ങനെ ഓതിയാലും അതിനര്‍ഥം അന്ത്യപ്രവാചകന്‍ എന്ന് മുമ്പ് പറഞ്ഞവരടക്കം എല്ലാ മുഫസ്സിറുകളും വിശദീകരിച്ചത്.

ഖാതിമിന്റെ ഭാഷാര്‍ഥം

ഒരു പദത്തിന്റെ അര്‍ഥം വിശദീകരിക്കേണ്ടത് ഭാഷാ പണ്ഢിതരാണല്ലോ. ഖത്മ് എന്ന ധാതുവിന്റെ ഭാഷാപരമായ വിശകലനം ഈ ചര്‍ച്ചയുടെ പൂര്‍ണതക്ക് ആവശ്യമാണ്. പ്രസിദ്ധമായ നിഘണ്ടുകാരെല്ലാം സംശയത്തിന് ഇടയില്ലാത്ത വിധം ‘ഖത്മി’ന് അന്ത്യം, അവസാനം എന്നാണ് അര്‍ഥ കല്‍പന നടത്തിയത്. അവരാരും ഖത്മില്‍ നിന്നും നിഷ്പിന്നമായ ഒരു പദത്തിനും ശ്രേഷ്ഠത, ശ്രേഷ്ഠന്‍ എന്നര്‍ഥം നല്‍കിയിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ചിലരുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം. ഖിതാമുല്‍ ഖൌം, ഖാതിമുല്‍ ഖൌം, ഖാതമുല്‍ ഖൌം എല്ലാം അവസാനത്തെ ആള്‍, സമൂഹത്തിലെ അന്ത്യന്‍ എന്ന അര്‍ഥത്തിലാണ്, ലഹ്യാനിയില്‍ നിന്നുദ്ധരിക്കുന്നു. മുഹമ്മദ് നബി(സ്വ) അവസാന പ്രവാചകനാണ്. ഖാതം, ഖാതിം എന്നിവ നബി(സ്വ)യുടെ നാമങ്ങളാണ്. ഖുര്‍ആനില്‍ കാണാം മുഹമ്മദ് നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല. എങ്കിലും ഖാതിമുന്നബിയ്യീന്‍ ആണ്. അതായത് നബിമാരില്‍ അവസാനത്തെ ആളാണ്. നബി(സ്വ)ക്ക് ആഖിബ് എന്നും പേരുണ്ട്. അതിന്റെ അര്‍ഥവും അവസാനത്തെ പ്രവാചകന്‍ എന്നാണ് (ലിസാനുല്‍ അറബ് 12:164).

ഏതു വസ്തുവിന്റെയും ഖാതം അതിന്റെ അവസാനമാണ്. ഖാതിമതുഹു (അതിന്റെ അവസാനം) എന്ന പ്രയോഗം പോലെ. ഖാതം എന്നാല്‍ സമുദായത്തിലെ അന്ത്യനെന്നര്‍ഥം. ഈ വിധത്തില്‍ പ്രയോഗിക്കപ്പെട്ടതാണ് ‘ഖാതമുന്നബിയ്യീന്‍’ എന്ന ഖുര്‍ആന്‍ വചനം (താജുല്‍ അറൂസ് 8:267). ഖാതം, ഖാതിം എന്നതൊക്കെ അവസാനം എന്ന അര്‍ഥത്തിലാണ്. നബി(സ്വ) അന്ത്യ പ്രവാചകനാണ് (സ്വിഹാഹ് 5:1609).

ഖാതമതുശൈഅ് വസ്തുവിന്റെ അന്ത്യം. നബി(സ്വ) അവസാന പ്രവാചകനായതിനാല്‍ ഖാതമുന്നബിയ്യീന്‍ (മുഖ്താറുസ്സ്വിഹാഅ് 1:169). പ്രമാണികരായ ഭാഷാ പണ്ഢിതരുടെ പ്രാചീന ഗ്രന്ഥങ്ങളില്‍ നിന്നു ള്ള പ്രസക്ത ഉദ്ധരണികളാണിവ. വക്ര ബുദ്ധികൊണ്ടല്ലാതെ ചിന്തിക്കുന്നവര്‍ക്കൊക്കെ ഇതില്‍ നിന്ന് കാര്യം ഗ്രഹിക്കാം. ഈ പണ്ഢിതരൊക്കെയും ഖാതമിന്ന് അന്ത്യന്‍, അവസാനത്തേത് എന്നുള്ള അര്‍ഥ വിശദീകരണത്തിന്, ഖുര്‍ആനില്‍ നിന്ന് നാം വിശദീകരിച്ചു കൊണ്ടിരിക്കുന്ന സൂക്തം തന്നെയാണ് ഉപമയായി എടുക്കുന്നതെന്ന് ശ്രദ്ധിക്കുക. അവര്‍ക്കാര്‍ക്കും ഖാതമുന്നബിയ്യീന്‍ എന്ന വാചകത്തിന് അന്ത്യ പ്രവാചകന്‍ എന്ന അര്‍ഥം അഹിതമായി തോന്നിയിട്ടില്ല. മാത്രവുമല്ല നബിയ്യീന്‍ എന്നതിലേക്ക് ‘ഖാ തിമി’നെ ചേര്‍ത്താല്‍ (ഇളാഫത്ത് ചെയ്താല്‍) അവിടെ ശ്രേഷ്ഠന്‍ എന്നു മാത്രമേ അര്‍ഥം വരികയുള്ളൂവെങ്കില്‍ അവസാനം എന്നതിന് ഉദാഹരണമായി ഈ ഖുര്‍ആന്‍ വാക്യം ഉദ്ധരിക്കുമായിരുന്നില്ല. മൊത്തത്തില്‍ ദീന്‍ പഠിച്ച ഭാഷ അറിയുന്ന മഹാ പണ്ഢിതരൊക്കെ ഖാദിയാനീ വാദത്തിന്റെ അന്ധകാരത്തില്‍ നിന്ന് ബഹുദൂരം അകലെയാണ് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഉധൃത ഗ്രന്ഥങ്ങള്‍ക്കു പുറമെ പല ഭാഷാ ഗ്രന്ഥങ്ങളുമുണ്ട്, അവയത്രയും ഖാതമിന്ന് അവസാനം എന്ന അര്‍ഥമാണ് നല്‍കിയിരിക്കുന്നത്. കൂടുതലറിയാന്‍  ഖാമൂസുല്‍ മുഹീത്വ്, 4:104, അല്‍ഹാദീ, 1:580, മുജ്മലുല്ലുഅത്ത്, 2:313, അല്‍ മുഅ്ജമുല്‍ വസീത്, 1:218, അല്‍ മുന്‍ജിദ്, 1:169,  റാഇദുത്ത്വുല്ലാബ്: 186 എന്നീ ഗ്രന്ഥങ്ങള്‍ നോക്കുക.

ഖാതിമും ഖുര്‍ആനും

പരിശുദ്ധ ഖുര്‍ആനില്‍ 33:40 അല്ലാതെ ഖതമയില്‍ നിന്ന് നിഷ്പിന്നമായ പദങ്ങള്‍ എത്ര സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ട്. അവയ്ക്ക് നല്‍കിയ അര്‍ഥങ്ങളെന്ത്? എന്നു കൂടി ചര്‍ച്ച ചെയ്താല്‍ 33:40 നെ കുറിച്ചുള്ള വിശകലനം അവസാനിപ്പിക്കാം. 7 സ്ഥലങ്ങളിലാണ് ഇപ്രകാരമുള്ളത്. ഓരോന്നും താഴെ കൊടുക്കുന്നു.

(1) അല്ലാഹു അവരുടെ ഹൃദയത്തിനു മേല്‍ സീല്‍ ചെയ്തു (2:7).

(2) നിങ്ങളുടെ ഹൃദയത്തിനു മേല്‍ അല്ലാഹു സീല്‍ ചെയ്യുകയും….. (6:46).

(3) അവന്റെ കാതിനും ഹൃദയത്തിനും അല്ലാഹു സീല്‍ വെക്കുകയും……(45:23).

(4) അന്ന് അവരുടെ വായകളുടെ മേല്‍ നാം സീല്‍ വെക്കുന്നതും കൈകള്‍ സംസാരിക്കുന്നതും….. (36:65).

(5) എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിന്റെ ഹൃദയത്തനു മേല്‍ അവന്‍ സീല്‍ വെക്കുമായിരുന്നു (42:24).

(6) സീല്‍ ചെയ്ത ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിപ്പിക്കും (83:25).

(7) അതിന്റെ അന്ത്യം കസ്തൂരിയായിരക്കും…… (83:26)

ഇവയുടെ എല്ലാം സാരം, ഖത്മിന്റെ ഖുര്‍ആന്‍ പ്രയോഗങ്ങളെല്ലാം അവസാനം എന്ന അര്‍ഥത്തിന് തന്നെയാണ് എന്ന് തെളിയിക്കുന്നു. ഒരിക്കലും കാര്യം ഗ്രഹിക്കാത്ത വിധമായിത്തീര്‍ന്നവരുടെ ഹൃദയം, സീല്‍ വെച്ച പ്രകാരം ഹൃദയം അടച്ചു കളഞ്ഞതിനെ കുറിച്ചാണ് ആദ്യത്തെ അഞ്ചു സൂക്തങ്ങള്‍ പറയുന്നത്. ഒന്നും കേറാത്ത വിധം അടഞ്ഞു പോയിരിക്കുന്നവരുടെ ചിന്തയും മറ്റും അതിന്റെ സ്വാഭാവിക പ്രവര്‍ ത്തനം അവസാനിപ്പിച്ചു. അതുകൊണ്ടാണല്ലോ വായ സീല്‍ ചെയ്തപ്പോള്‍ കൈകള്‍ സംസാരിക്കേണ്ടി വരുന്നത്. ഖാദിയാനികളുടെ അഭിപ്രായ പ്രകാരം ശ്രേഷ്ഠമാക്കുകയാണെങ്കില്‍ അവയ്ക്ക് സ്വാഭാവിക ശക്തി, സീല്‍ ചെയ്യുന്നതുകൊണ്ട് വര്‍ദ്ധിക്കുകയാണല്ലോ വേണ്ടത്. അപ്പോള്‍ കൈ സംസാരിക്കേണ്ടി വരില്ല. പക്ഷേ, വ്യക്തമായ വിധത്തില്‍ ഇതിനെതിരെ സംസാരിക്കുകയാണ് ഖുര്‍ആന്‍. ആറാമത്തെ അവസാനത്തെ രണ്ടു സൂക്തം വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. സ്വര്‍ഗീയ പാനീയത്തെ കുറിച്ചാണ് അവയുടെ പരാമര്‍ശം. സീല്‍ വെച്ച് മൂടി അതിനകത്ത് മറ്റൊന്നും പ്രവേശിക്കാത്ത വിധം ഭദ്രമാക്കിയ കോപ്പകളില്‍ നിന്നായിരിക്കും സ്വര്‍ഗസ്ഥര്‍ പാനം ചെയ്യുക എന്നും, സ്വര്‍ഗീയ പാനീയത്തിന്റെ അന്ത്യം കസ്തൂരിയുടെ സുഗന്ധമുണ്ടാവുമെന്നാണ് വിശദീകരിക്കുന്നത്. അന്ത്യം എന്ന അര്‍ഥം ഇതില്‍ നിന്നും വ്യക്തമാകുന്നു.

ഇത്രയും വിശദീകരിച്ചതില്‍ നിന്ന് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമായ ഖുര്‍ആന്‍ ഇനിയൊരു നബിയുടെ സാധ്യത തന്നെ തച്ചുകെടുത്തിയിരിക്കുകയാണെന്ന് ആര്‍ക്കും മനസ്സിലാക്കാനാകും. മതം തകര്‍ ക്കാന്‍ അന്യരില്‍ നിന്ന് പണം മോഷ്ടിച്ചവര്‍ക്ക് പക്ഷേ, ഖുര്‍ആന്‍ മുഴുവനും പ്രവാചകത്വ സമാപ്തിക്ക് വേണ്ടി സംസാരിച്ചാലും അവയ്ക്കെതിരെ ന്യായീകരണങ്ങളുണ്ടാവും. ഉറക്കം നടിക്കുന്നവരെ നമുക്കവഗണിക്കാം.

ഹദീസ്

രണ്ടാം പ്രമാണമായ ഹദീസ് ഇത് സംബന്ധമായി എന്തു പറയുന്നു എന്നാണ് ഇനി ചര്‍ച്ച ചെയ്യാനുള്ളത്. ഒറ്റവാക്കിലെഴുതിയാല്‍ ഇനി ഒരു നബിയും വന്നു ചേരില്ലെന്നും നബി വാദവുമായി വരുന്നവരൊക്കെ കള്ളന്മാരും വഞ്ചകരും പിഴച്ചവരും പിഴപ്പിക്കുന്നവരുമാണെന്നുമാണ് മൊത്തം ഹദീസുകളുടെ സാരാംശം. ഖത്മുന്നുബുവ്വത്ത് വ്യക്തമാക്കുന്ന നൂറുകണക്കിന് ഹദീസുകള്‍ പ്രമുഖരായ പണ്ഢിതന്മാര്‍ നിവേദനം ചെയ്തിട്ടുണ്ട്. ചിലതു മാത്രം ഉദ്ധരിക്കാം.

എന്റെയും മുന്‍പ്രവാചകരുടെയും ഉപമ, ഒരു വീണ്ടെടുത്ത വ്യക്തിയെ പോലെയാണ്. ഒരു ഇഷ്ടികയുടെ സ്ഥാനം ഒഴിച്ച് ബാക്കിയെല്ലാം അദ്ദേഹം വളരെ ഭംഗിയാക്കുകയുണ്ടായി. ആ ഗ്രഹം ചുറ്റിക്കാണുന്ന ജനങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. എന്തേ ഈ ഇഷ്ടിക കൂടി വെക്കാതിരുന്നു? ഞാനാകുന്നു ആ ഇഷ്ടിക, ഞാന്‍ അന്ത്യ പ്രവാചകരാകുന്നു (ബുഖാരി; ബാബു ഖാതമുന്നബിയ്യീന്‍).

നബി(സ്വ) അലി(റ)നോട് പറഞ്ഞു: ‘നിങ്ങള്‍ എനിക്ക് മൂസാ നബിക്ക് ഹാറൂനിനെപ്പോലെയാണ്. എങ്കി ലും എന്റെ ശേഷം നബിയില്ല’ (മുസ്ലിം; ബാബു ഫളാഇലി അലി (റ)).

ബനീ ഇസ്രാഈല്യരില്‍ പ്രവാചകന്മാരായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ഒരാള്‍ മരണപ്പെട്ടാല്‍ മറ്റൊ രു നബി പകരം വരും. എന്റെ ശേഷം നബിയില്ല, ഖലീഫമാര്‍ ഉണ്ടാവും! (മുസ്നദ് അഹ്മദ് 2:297).

‘ഞാന്‍ നബിമാരുടെ ശൃംഖലയുടെ പൂരിപ്പിക്കാന്‍ ബാക്കിയുള്ള ആ ഇഷ്ടികയെപ്പോലെയാണ് (അവസാനത്തെ ആളാണ്)’ (തുര്‍മുദി).

‘ഞാന്‍ ആഖിബാണ്. ആഖിബെന്നാല്‍ ശേഷം മറ്റൊരു നബി ഇല്ലാത്ത ആള്‍’ (ത്വബ്റാനി, അല്‍ മുഅ്ജമുല്‍ കബീര്‍, 2:120). ഇതേ അര്‍ഥത്തിലുള്ള ഹദീസുകള്‍ അബൂദാവൂദ്, ഇബ്നുമാജ, നാസാഈ, ദാരമി, ബൈഹഖി തുടങ്ങിയ പല പല പണ്ഢിതരും ഉദ്ധരിച്ചിട്ടുണ്ട്. സോദാഹരണം നബി(സ്വ) വിശദീകരിച്ചു, പല പ്രാവശ്യം ആവര്‍ത്തിച്ച ഒരു സത്യമാണ്. ഭൌതിക താല്‍പര്യങ്ങള്‍ക്കു വേണ്ടി ഖാദിയാനി മതക്കാര്‍ കുത്തിമുറിപ്പെടുത്തുന്നത് എന്നത് എത്ര മാത്രം ദുഃഖകരമാണ്.

ഇജ്മാഅ്

നബിയുടെ കാലശേഷം ഒരു കാലത്തുള്ള ഒന്നിലധികം മുജ്തഹിദുകള്‍ ഒരു വസ്തുതയുടെ മേല്‍ യോ ജിക്കലാണ് ഇജ്മാഅ്. ഇജ്മാഇന്നെതിരെ പ്രവര്‍ത്തിക്കല്‍ അതികഠിനമായ കുറ്റമായിട്ടാണ് ഇസ്ലാം കാ ണുന്നത്. മുഹമ്മദ് നബി(സ്വ)ക്ക് ശേഷം ഒരു വിധത്തിലുള്ള നബിയും വരില്ലെന്ന കാര്യത്തില്‍ ഇജ്മാഅ് ഉണ്ട്. ഇക്കാര്യം വിശദീകരിച്ച ചില പണ്ഢിതരെ പരിചയപ്പെടാം.

നബി(സ്വ)ക്ക് ശേഷം നബിമാരില്ലെന്നതില്‍ മുസ്ലിം സമൂഹത്തിന്റെ ഏകാഭിപ്രായമുണ്ട് (ഇമാം നവവി (റ), ശര്‍ഹു മുസ്ലിം, 2:402).

നബി(സ്വ) അവിടുന്ന് അന്ത്യ പ്രവാചകനാണ്, ശേഷം ഒരു നബി വരില്ല എന്ന് നമ്മെ അറിയിച്ചു. ഖാതമുന്നബിയ്യീന്‍ ആണെന്നും എല്ലാ സമൂഹത്തിലേക്കുമായാണ് നബി(സ്വ)യുടെ നിയോഗം എന്നും അല്ലാഹു പഠിപ്പിച്ചു. മുസ്ലിം സമൂഹം ഈ വാക്യങ്ങളെയൊക്കെ പ്രത്യക്ഷാര്‍ഥത്തില്‍ ചുമത്തി നബിയുടെ ശേഷം ഒരു പ്രവാചകന്‍ വരില്ലെന്നതില്‍ ഏകോപിച്ചിരിക്കുന്നു (ഖാളി, അശ്ശിഫാ 2:242).

നബി(സ്വ) അന്ത്യ റസൂലും നബിയുമാണ് എന്ന് ഇജ്മാഅ് ഉണ്ടെന്ന് അറിയല്‍ അനിവാര്യമാണ് (അല്‍ യവാഖീതു വല്‍ജവാഹിര്‍: 188).

അഖീദത്തുല്‍ ഇസ്ലാം (215), റൂഹുല്‍ ആനി (22/41) തുടങ്ങിയവയിലും മറ്റും നബിക്ക് ശേഷം ഒരു പ്രവാചകാഗമനം നിഷേധിക്കുന്നതായി ഇജ്മാഅ് രേഖപ്പെടുത്തിയിട്ടുണ്ട്.

പണ്ഢിതാഭിപ്രായം

ഇസ്ലാമിനെ കുറിച്ച് പഠിച്ചറിഞ്ഞ പണ്ഢിതന്മാര്‍ നാളിതുവരെയും വ്യക്തമാക്കിയ വിഷയമാണ് പ്രവാചകത്വ സമാപ്തി. ഖുര്‍ആനും പ്രമാണങ്ങളും വസ്തുനിഷ്ഠമായി പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഈ തീരുമാനത്തിലെത്തിയത്. ശേഷം നബി വന്നതുകൊണ്ട് അവര്‍ക്ക് പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും വരാനില്ലാഞ്ഞിട്ടും വരില്ലെന്നതില്‍ അവര്‍ കാര്‍ക്കശ്യം പുലര്‍ത്തിയത് സത്യത്തോടുള്ള അടങ്ങാത്ത താല്‍പര്യം കൊണ്ടു മാത്രമായിരുന്നു. സ്വഹാബാക്കള്‍ മുതല്‍ ഈ വാദം ഉറക്കെ പറഞ്ഞ സക ല പണ്ഢിതരെയും ഇവിടെ ഉദ്ധരിക്കല്‍ അസൌകര്യമാണെന്ന് പറയേണ്ടതില്ലല്ലോ. ഏതാനും ചിലരെ മാത്രം ഉദ്ധരിച്ച് നിര്‍ത്താം.

മുഖീറത്ബ്നു ശുഅ്ബ(റ) (മുസ്വന്നഫ് ഇബ്നു അബീ ശൈബ: 6/259), ഹസന്‍ ബസ്വാരി (അദ്ദുര്‍റുല്‍ മന്‍സൂര്‍, 5:204), ഇമാം അബൂഹനീഫ(റ) (റൂഹുല്‍ ബയാന്‍ 7:188), ഇബ്നു ജരീറുത്വബ്രി (ജാമിഉല്‍ ബയാന്‍ 22:13), അഹ്മദുത്ത്വഹാവീ(റ) (അല്‍ ഇഖ്തിസ്വാദ് ഫില്‍ഇഅ്തിഖാദ്), ഇമാം ബഗവി(റ) (മഅ്ലീമുത്തന്‍സീല്‍ 4:471), ഇമാം ഉമറുന്നസ്വഫി(റ) (ശര്‍ഇല്‍ അഖാഇദ്: 134), ഖാളീ ഇയാള്(റ) (കിതാബുശഫാ 2:286), ഇബ്നു ഖുദാമ(റ) (മുഗ്നി 8:150), ഇമാം നവവി(റ) (ശര്‍ഹു മുസ്ലിം 8:117), ഇബ്നു ഹജര്‍ (റ) (തുഹ്ഫതുല്‍ മുഹ്താജ് 9/87). സുദീര്‍ഘമായ ഈ പരമ്പരയിലെ ഏതാനും കണ്ണികളാണിവര്‍. ഒറ്റവാക്കിലെഴുതിയാല്‍ ഇസ്ലാമിലെ പണ്ഢിതന്മാരെല്ലാം മീര്‍സ ഖാദിയാനി എന്ന കള്ളവാദിയുടെ മുമ്പും ശേഷവും ഒരു വിധത്തിലുള്ള നബിയും മുഹമ്മദ് നബി(സ്വ)ക്ക് ശേഷം വരില്ലെന്ന് പഠിപ്പിച്ചിട്ടുണ്ട്.

ബുദ്ധി പറയട്ടെ

ഇസ്ലാം പൂര്‍ണമായെന്നും അത് വലിയൊരു അനുഗ്രഹമാണെന്നും (5:3) അന്ത്യദിനം വരെ ഈ അനുഗ്ര ഹം അല്ലാഹു തന്നെ സംരക്ഷിക്കുമെന്നും ഖുര്‍ആന്‍ പറയുന്നു. നബി(സ്വ)യും ശേഷം ഇന്നോളമുള്ള എല്ലാ പണ്ഢിതരും നബിക്കു പിറകെ മറ്റൊരു നബി വരില്ലെന്നും പ്രസ്തുത വാദവുമായി വരുന്നവര്‍ കള്ളന്മാരാണെന്നും നബി(സ്വ) ഖാതമുന്നബിയ്യീന്‍ ആണെന്ന ഖുര്‍ആന്‍ വചനത്തിന്റെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു. ഇനി തീരുമാനം നമുക്ക് ബുദ്ധിപരമായും സമര്‍ഥിക്കാം. പൂര്‍ണമായ ദീനിന്റെ സംരക്ഷണത്തിനെന്ന വ്യാജേന സമൂഹത്തിനൊരു അധികപ്പറ്റായി വന്ന മീര്‍സ എന്ന തലകറക്കക്കാരനെ, അമാന്യമായ ജീവിതം നയിച്ച താന്തോന്നിയെ, വൈരുദ്ധ്യങ്ങള്‍ മാത്രം ശീലിച്ച ബുദ്ധിശൂന്യനെ, വലിയ്യും മുജദ്ദിദും മുഹമ്മദും മഹ്ദിയും മസീഹും കൃഷ്ണനും രാമനും മറിയവും ദൈവം തന്നെയും താനാണെന്നു ഭ്രാന്തു പറഞ്ഞ അല്‍പജ്ഞനെ, ബ്രിട്ടീഷുകാരനു വേണ്ടി ഇസ്ലാം മതത്തെ ബലിപീഠത്തില്‍ കിടത്തിയ സമ്പത്തു മോഹിയെ, മുസ്ലിം സമൂഹത്തിന്റെ മൊത്തം അഭിപ്രായം ധിക്കരിച്ച് ആളാവാന്‍ ശ്രമിച്ച നാടകക്കാരനെ, ലൈംഗികതക്കു വേണ്ടി വഹ്യ് നിര്‍മിക്കുക പോലും ചെയ്ത വിഡ്ഢിയെ, മുഹമ്മദീ ബീഗത്തിന്റെ കാമുകനെ പ്രവാചകനായി അംഗീകരിച്ച് പരലോകത്ത് നിത്യ നരകത്തില്‍ വാസമുറപ്പിക്കേണ്ടതുണ്ടോ? അതോ, മുത്ത് നബി(സ്വ)യുടെ അനുയായി ആയി ജീവിച്ച് സ്വര്‍ഗത്തില്‍ നിത്യത നേടണമോ?


RELATED ARTICLE

  • ഖാദിയാനിസം ബ്രിട്ടീഷ് സൃഷ്ടി
  • അബദ്ധങ്ങളില്‍ ചിലത്
  • സ്വര്‍ഗത്തിലേക്കൊരു കുറുക്കുവഴി
  • മീര്‍സ തന്നെ മഹ്ദിയും
  • മീര്‍സയുടെ പ്രണയവും വാഗ്ദത്ത പുത്രനും
  • യേശു ക്രിസ്തു കാശ്മീരില്‍
  • മീര്‍സയുടെ അവകാശവാദങ്ങള്‍
  • മീര്‍സയും മസീഹിയ്യത്തും
  • മീര്‍സയുടെ ദൈവവും മീര്‍സാ ദൈവവും
  • മീര്‍സയുടെ മ്ളേഛ വ്യക്തിത്വം
  • ശ്രീകൃഷ്ണന്‍ നബിയോ?
  • വ്യാജന്മാരുടെ ചരിത്രം
  • ഖാതമും ഖാതിമും
  • വ്യാജ രേഖകളും മറുപടിയും
  • ഇസ്ലാമും ഖാദിയാനിസവും