ഒരു ദിനം, മദീന ഗാഢമായ നിദ്രയിലാണ്. പെട്ടെന്ന് വഴിയോരങ്ങള് സജലമായി. ആരവങ്ങള് മദീനയെ പിടിച്ചടക്കി. അന്തരീക്ഷം കാര്മേഘം പോലെ മണല് പൊടിപടലങ്ങളാല് ഇരുണ്ട് നിറഞ്ഞു. ഓരോ വീടുകളും ഈ ഒഴുക്കില് പെട്ടു. ഒരു വേള അവര് നിശ്ചലരായി. നമ്മെ വിഴുങ്ങുന്ന കൊടുങ്കാറ്റാണോ ഇത് ?. അധികം കഴിഞ്ഞില്ല. എഴുന്നൂറില് പരം വരുന്ന ഒട്ടകസംഘം മദീനയുടെ കൽവഴികളെ ഉള്കൊള്ളാനാകാത്ത വിധം നിറഞ്ഞു നീങ്ങുകയാണ്.ആ ഒട്ടകസംഘം ജീവിതത്തിന്റെ നാഢിമിടിപ്പാണ്. നൈരന്തര്യങ്ങള്ക്കിടയിലും അവരങ്ങനെ ആ സംഘത്തെ മറക്കും. കച്ചവട സാധനങ്ങളുമായിമടങ്ങുന്ന അബ്ദുറഹ്മാനുബ്നുഔഫിന്റെ സംഘമാണത്. ഭയപ്പാടോടെ മഹതി ആയിശ (റ) ചോദിച്ചു: “എന്താണ് മദീനയെ കിടുക്കുന്നത്?”.”ശാമില് നിന്ന് വരുന്ന ഔഫിന്റെ കച്ചവട സംഘമാണത്”. മറുപടി കിട്ടി. ഒരു യാത്രസംഘമാണോ ഈ പ്രകമ്പനം തീര്ത്തത്. മഹതി അദ്ഭുതം കൂറി. മഹതി ഓര്ത്തു. റസൂലിന്റെ വാചകം. നബി സ്വ പറയുകയാണ്. “ഔഫ് സ്വര്ഗത്തില് നിരങ്ങി പ്രവേശിക്കുന്നത് ഞാന് കാണുന്നു. ഒരു സ്വഹാബി ഇങ്ങനെയാവുമോ ?”.മഹതി ദുഖിതയായി. വിവരം ഔഫിന്റെ ചെവിയിലെത്തി. തന്റെ ചരക്കുകളുടെ കെട്ടുകള് പൊട്ടിക്കും മുമ്പെ മഹതിയുടെ സവിധത്തില് ഔഫ് എത്തി പറഞ്ഞു. “ഓ മഹതി നിങ്ങളെന്നെ വിസ്മൃതിയിലാഴ്താത്ത ഒന്നാണ് ഓര്മിപ്പിച്ചത്. ഞാനീ ഒട്ടകക്കൂട്ടങ്ങളും ചരക്കുകള് മുഴുവനും റബ്ബില് ചെലവഴിക്കുന്നു”.
അങ്ങനെ മദീനാ നിവാസികള്ക്കായി ഓഹരി ചെയ്തു തീര്ത്തു. ഔഫോളം വിജയിച്ച കച്ചവടക്കാരനാരുണ്ട് ?. ഔഫിനെ ഈമാന് നയിച്ചു. നിപുണനായ യഥാര്ത്ഥ കച്ചവടക്കാരനായി വമ്പിച്ച ലാഭം ലാക്കാക്കിയ സമ്പന്നനായ, വര്ണ്ണച്ചമയങ്ങളില് ഉടഞ്ഞ് പോകാതെ റബ്ബിന്റെ പ്രതിഫല കാഫിലയെകണ്ണ് വെച്ച് ഒരു നക്ഷത്രം. അവരാണ് ഔഫ്. റസൂലിന്റെ വാക്ക് ഇവിടെ അര്ത്ഥപൂര്ണ്ണമാവുകയാണ്. എന്റെ അനുചരരെല്ലാം മാനത്തിലെ താരകങ്ങള്ക്ക് സമാനരാണ്.
ഔഫ് (റ) ആദ്യമേ വിശ്യാസിയായവരാണ്. നബി (സ്വ) യുടെ പ്രബോധനത്തിന്റെയും മുമ്പ്. കൃത്യമായി പറഞ്ഞാല് നബി (സ്വ) ദാറുല് അര്ഖമില് തമ്പടിക്കും മുമ്പ് ആ വീട്ടില് വെച്ചായിരുന്നു തന്റെ രഹസ്യ പ്രബോധനമാരംഭിച്ചത്. പ്രഥമമായി കടന്ന് വന്ന എട്ടില് ഒരാള്. ഏത്യോപ്യയിലേക്ക് ഔഫും മൂഹാജിറായി. മക്കയിലേക്ക് മടങ്ങി വന്നതിനു ശേഷം വീണ്ടും എത്യോപ്യയിലേക്ക് സ്വർവ്വവും ത്യജിച്ച് പ്രമാണിയായ ഔഫ് നീങ്ങി.
ബദ്ര് ഉഹ്ദ് തുടങ്ങിയ രണഭൂമികളില് മായാവിസ്മയം തീര്ത്ത ധീര പോരാളി. കച്ചവടത്തില് തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ മഹാന് പറയുന്നു: “ഒരു കല്ല് ഉയര്ത്തി നോക്കിയാല് അതിന്റെ ചുവട്ടിലും സ്വര്ണ്ണവും വെള്ളിയും ഞാനെത്തിച്ചു”. പക്ഷെ സമ്പത്ത് ആ മനസ്സിനെ ഗ്രസിച്ചില്ല. അകമില് പ്രവേശിക്കാതെ ബാഹ്യ സ്പര്ശനം മാത്രമായി ഒതുക്കി. നിസ്കാരം, യുദ്ധം തുടങ്ങിയ ആരാധനകള് കഴിഞ്ഞുള്ള സമയം കച്ചവടത്തിനായി നീക്കി. ഈജിപ്ത്, ശാം, തുടങ്ങിയ ദേശങ്ങളില് നിന്നും ഭക്ഷണ വസ്ത്ര ലഗേജുകളുമായിട്ടാണ് തന്റെ കച്ചവടം മദീനയില് സമാപിതമായിരുന്നത്. ആയിടക്കാണ് ഹിജ്റയുണ്ടാകുന്നത്. എല്ലാം ഇട്ടേച്ചാണ് പാലായനം. ഔഫ് മാറി നിന്നില്ല. മദീനയിലെത്തിയ ഔഫിന് ലഭിച്ച കൂട്ടുകാരന് സഅ്ദ്ബ്നു റബീഅ് ആണ്. കൂട്ടുകാരന് തന്നെപോലെ സമ്പത്ത് ധാരാളമുള്ളയാളാണ്. സഅ്ദ് പറഞ്ഞു. എനിക്ക് നിറഞ്ഞ സമ്പത്തുണ്ട്. പകുതി നിനക്കാണ്. എന്റെ രണ്ട് ഭാര്യയില്നിന്നും നിനക്ക് ഇഷ്ടപ്പെട്ടതിനെ ഞാന് ഇണയാക്കിത്തരാം. ഔഫ് (റ) നന്ദി പ്രകാശനം നടത്തി. അപ്പോഴും കച്ചവടം മറന്നില്ല. മാര്ക്കറ്റ് കണ്ടെത്തിവലിയ ലാഭമുള്ള കച്ചവടത്തിലേര്പ്പെട്ടു. ലാഭം തനിക്കല്ല, പാവപ്പെട്ടവര്ക്കും ഇസ്ലാമിനും നീക്കി വെച്ചു.
ഒരിക്കല് റസൂല് (സ്വ) പറഞ്ഞു. “ഇബ്നു ഔഫ്, താങ്കള് വലിയ ധനികനാണ്. അതിനാല് സ്വര്ഗ്ഗത്തിലേക്ക് നിരങ്ങി നീങ്ങിയാണ് നീ പ്രവേശിക്കുക. അതിനാല് നീ അല്ലാഹുവിന്ന് നല്ല ലാഭമുള്ള കടം നല്കുക. താങ്കള്ക്ക് നടന്ന് സ്വര്ഗത്തില് പ്രവേശിക്കാം”. ഈ ഉപദേശം മനസ്സിനെ വല്ലാതെ മദിച്ചു. പതിന്മടങ്ങ് തിരികെ ലഭിക്കുന്ന വലിയ ലാഭക്കച്ചവടത്തില് ഏര്പ്പെട്ടു. ഒരു ദിനം തന്റെ പറമ്പ് നാല്പതിനായിരം സ്വര്ണ്ണ നാണയത്തിന് വിറ്റു. ആ പണംതന്റെ ബനൂ സുഹ്റ ഗോത്രത്തിലെ പാവങ്ങള്ക്കും നബി (സ്വ) യുടെ ഭാര്യമാര്ക്കും മറ്റു പാവപ്പെട്ടവര്ക്കുമായി ചെലവഴിച്ചു. യുദ്ധത്തില് അഞ്ഞൂറില്പരം കുതിരകളെ കളത്തിലിറക്കിയാണ് തന്റെ ലാഭം കൊയ്തത്. മരണവേളയില് (75 ാം വയസ്സില്) അന്പതിനായിരം സ്വര്ണ്ണനാണയം ദീനിനായിനീക്കിവെക്കാന് വസ്വിയ്യത്ത് ചെയ്തു.
ചുരുക്കിപ്പറഞാല് ഇബ്നു ഔഫ് ധനാഢ്യനായിരുന്നു. പക്ഷെ ധനമോഹിയായിരുന്നില്ല. മദീനക്കാരകിലം ഒന്നുകില്തന്റെ കടക്കാരോ, താന് കടം കൊടുത്ത് വീട്ടിയവരോ, തന്റെ ചെലവില് കഴിയുന്നവരോ ആയിരുന്നു. ആ പഥികന്റെ മനസ്സ് നിങ്ങള് കണ്ടോ.ഒരിക്കല് നോമ്പ് തുറക്കാന് നേരമായി ഭക്ഷണങ്ങള് ഒരുക്കി വെച്ചിരിക്കുന്നു. മഹാന് കണ്ണീര് പൊഴിക്കുകയാണ്. തുടര്ന്നു പറഞ്ഞു. “മിസ്അബ് ബ്നു ഉമൈര് (റ) രണാങ്കണത്തില് രക്തസാക്ഷിയായാണ് വിട പറഞ്ഞത്. അവരെന്നെക്കാളും ഉത്തമര്. പക്ഷെ കഫന് ശരീരം പൂര്ണ്ണമായി മറക്കാന്തികയാത്തതായിരുന്നു. ഹംസ, ധീര രക്തസാക്ഷി. അവരെ ഒരു വസ്ത്രത്തിലാണ് കഫന് ചെതത്. പക്ഷെ ഇന്നിതാ നമുക്ക് മുന്നില് ദുൻയാവ് നൃത്തമാടുന്നു.നമ്മുടെ കര്മ്മങ്ങള്ക്ക് പ്രതിഫലം ഇവിടുന്ന് തന്നെ കിട്ടുകയാണോ ?”.
മറ്റൊരിക്കല് സമാന സംഭവമുണ്ടായി. ഭക്ഷണത്തളികകള്ക്ക് മുമ്പിലിരുന്ന് വിതുമ്പുന്നു. “എന്തിനാണീ കരച്ചില് ?”സ്വഹാബത്ത് ചോദിച്ചു. “റസൂല് (സ്വ) വഫാത്തായില്ലേ. വയർ നിറച്ചിട്ടില്ലല്ലോ അവിടുന്ന്. നമുക്ക് നേരത്തെ വരവ് ലഭിക്കുകയാണോ ?”. തന്റെ ദേഹേഛകള്ക്ക് ഇരയാവാതെ നടന്ന് നീങ്ങിയ കര്മ്മയോഗി.
ഉമര്(റ) വിന്റെ കാലത്ത് ആറ് പ്രധാനികളെ തെരെഞ്ഞെടുത്തു തന്റെ മുശാവറയിലേക്ക്.അതിലൊന്ന് ഇബ്നു ഔഫായിരന്നു. ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം നേടുന്നതില് നിന്ന് ഈ സുഗഭോഗങ്ങളെല്ലാം വിലങ്ങാകുമോ എന്നാണ് പ്രതാപിയായിരുന്നിട്ട്പോലും അബ്ദുറഹ്മാനുബ്നുഔഫ് വ്യാകുലപ്പെട്ടത്.
RELATED ARTICLE