പനിയില്ലാത്തവര്‍ പനിയുടെ മരുന്ന് കഴിക്കാന്‍ പാടുണ്ടോ? ഇതെന്തു വിഡ്ഢിച്ചോദ്യമെന്നാകും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ അത്തരമൊരു ‘വിഡ്ഢിത്തമാണ്’ ഹോമിയോപ്പതിയെന്ന ചികിത്സാ സമ്പ്രദായത്തിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? ഹോമിയോപ്പതിയുടെ കഥ ക്രിസ്ത്യന്‍ ഫ്രെഡറിക് സാമുവല്‍ ഹനിമാന്‍ എന്ന കഠിനാധ്വാനിയായ ശാസ്ത്രജ്ഞന്റെ വിജയകഥയാണ്.
സാമുവല്‍ ഹനിമാന്‍ 1755 ഏപ്രില്‍ 10 ന് ജര്‍മനിയിലെ മീസ്സനില്‍ ജനിച്ചു. ദാരിദ്രവും രോഗങ്ങളും ഒരുമിച്ച് അക്രമിച്ചപ്പോള്‍ ഹനിമാന്റെ സ്കൂള്‍ പഠനം നിലച്ചു. ചില കൈത്തൊഴിലുകള്‍ പഠിച്ചു. ജോലിക്ക് പോകുമ്പോഴും അദ്ദേഹം വായനക്ക് സമയം കണ്ടെത്തി. ശാസ്ത്ര ഗ്രന്ഥങ്ങളിലായിരുന്നു താത്പര്യം. മീസ്സന്‍ പട്ടണത്തിലെ പ്രസിദ്ധനായ ഒരു അധ്യാപകന് ഹനിമാന്റെ ബുദ്ധിവൈഭവം മനസ്സിലാക്കി. അദ്ദേഹം ഹനിമാനെ പ്രോത്സാഹിപ്പിച്ചു. സ്വന്തം നിലയില്‍ പഠിച്ച് പരീക്ഷയെഴുതി. 1779 ല്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത് ഡോക്ടര്‍ സാമുവല്‍ ഹനിമാനായി. വായനയും വിജ്ഞാന സമ്പാദനവും തുടര്‍ന്നുകൊണ്ടേയിരുന്നു.
ഒരു ദിവസം ഹനിമാന്‍ ‘ഔഷധഗുണപാഠം’ എന്ന പുസ്തകം വായിക്കുകയായിരുന്നു. സിങ്കോണച്ചെടിയുടെ തൊലി മലമ്പനിക്കെതിരെയുള്ള സിദ്ധ ഔഷതമാണെന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. ഇത് വായിച്ചപ്പോള്‍ സിങ്കോണച്ചെടിയുടെ തൊലി അല്പം കഴിച്ചുനോക്കാമെന്ന് അദ്ദേഹത്തിനു തോന്നി. പ്രത്യേകിച്ച് കാരണമൊന്നുമില്ല. വെറുതെ ഒരു തോന്നല്‍ പിന്നെ, ഒട്ടും അമാന്തിച്ചില്ല. സിങ്കോണത്തൊലി പൊടിച്ച് അകത്താക്കി.
അടുത്ത ദിവസം ഹനിമാനില്‍ മലമ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അദ്ദേഹം ചിന്തിച്ചു. ആരോഗ്യവാനായ താന്‍ മലമ്പനിക്കെതിരായ മരുന്ന് കഴിച്ചപ്പോള്‍ തനിക്ക് മലമ്പനി പിടിപെട്ടു,അപ്പോള്‍ മലമ്പനി രോഗിക്ക് അതിന്റെ തന്നെ അണുക്കള്‍ ഉപയോഗിച്ച് ചികിത്സിക്കാനാകില്ലേ? അദ്ദേഹം പരീക്ഷണങ്ങള്‍ തുടര്‍ന്നു. സ്വയം പരീക്ഷണ വസ്തുവായി. പല മരുന്നുകളും കഴിച്ചു നോക്കി. ഒടുവില്‍ ഹനിമാന്‍ ഒരു നിഗമനത്തില്‍ എത്തി. രോഗം ശമിപ്പിക്കാന്‍ രോഗലക്ഷണമുണ്ടാക്കുന്ന മരുന്ന് നല്‍കണം. ‘സമാനം സമാനത്താല്‍ ഭേദമാക്കപ്പെടുന്നു.’
‘സിമിലിയാ സിമിലിബസ് ക്യൂറേഞ്ചര്‍’ എന്നത് ഒരു ലാറ്റിന്‍ ശൈലിയാണ്. ‘സമം സമേന ശാന്തി’ എന്ന് മൊഴിമാറ്റം നടത്താം.
രോഗത്തെ അല്ല രോഗിയെയാണ് ചികിത്സിക്കേണ്ടതെന്നും ആധുനിക വൈദ്യശാസ്ത്രം അഥവാ അലോപ്പതി രോഗത്തോടൊപ്പം രോഗിയേയും നശിപ്പിക്കുമെന്നും ഹനിമാന്‍ വാദിച്ചു. മരുന്ന് നേര്‍പ്പിക്കുന്നതിനനുസരിച്ച് വീര്യം കൂടുകയാണ് ചെയ്യുന്നത്. താന്‍ ആവിഷ്കരിച്ച പുതിയ ചികിത്സാ പദ്ധതിയെ ഹനിമാന്‍ ‘ഹോമിയോപ്പതി‘യെന്നു വിളിച്ചു. 1810 ല്‍ അദ്ദേഹം എഴുതിയ ‘ഓര്‍ഗാനണ്‍’ എന്ന ഗ്രന്ഥമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന പ്രമാണമായി അംഗീകരിക്കപ്പെടുന്നത്.
ഹനിമാന്റെ ചികിത്സാ രീതിക്കെതിരെ ജര്‍മനിയിലെ ഡോക്ടര്‍മാര്‍ കടുത്ത വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടു. സ്കൂളില്‍ പോകാത്ത മുറിവൈദ്യന്റെ വിഡ്ഢിത്തങ്ങളാണ് ഇതെന്ന് അവര്‍ ആക്ഷേപിച്ചു. എതിര്‍പ്പ് സഹിക്കവയ്യാതെ അദ്ദേഹത്തിന് ജര്‍മനി വിടേണ്ടി വന്നു. 1821 ല്‍ പാരീസിലേക്ക് പലായനം ചെയ്തു. തന്റെ 88-വയസ്സില്‍ 1843 ല്‍ ക്രിസ്ത്യന്‍ ഫ്രെഡറിക് സാമുവല്‍ ഹനിമാന്‍ നിര്യാതനായി. അദ്ദേഹത്തിന്റെ കാലശേഷം പല പ്രമുഖരും ഹോമിയോപ്പതിയില്‍ ഗവേഷണങ്ങള്‍ നടത്തി. ഇന്ന് അലോപ്പതിക്ക് ബദല്‍ ചികിത്സാ പദ്ധതിയായി ഹോമിയോപ്പതി വളര്‍ന്നിട്ടുണ്ട്. പക്ഷേ, ഇപ്പോഴും ഈ ചികിത്സാരീതിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടുകൊണ്ടിരിക്കുന്നു.
RELATED ARTICLE