പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ ബട്ടാല താലൂക്കില്‍ പെട്ട ഖാദിയാന്‍ ഗ്രാമമാണ് മീര്‍സാ ഗുലാം അഹ്മദിന്റെ ജന്മസ്ഥാന്‍. മീര്‍സാ ഗുലാം മുര്‍തസാ ചിറാഗ് ബീബി ദമ്പതികളുടെ മകനായ മീര്‍സയുടെ ജനനം 1835 ലാണെന്നും 1839 ലാണെന്നും 1840 ലാണെന്നും അഭിപ്രായമുണ്ട്.
തിമൂറിന്റെ പിതൃവ്യനായ ബര്‍ലാസിന്റെ നാമത്തിലാണ് മീര്‍സായുടെ ഗോത്രം. ബര്‍ലാസാവട്ടെ, മുഗള്‍ വംശത്തിലെ ഒരു ഉപഗോത്രവും. ഇമാം മഹ്ദിയുടെ പേരില്‍ ആള്‍മാറാട്ടം നടത്താന്‍ മുഗള്‍ വംശജനായ മീര്‍സാ തന്റെ തറവാട് ഫാരിസിയാണെന്ന് മാറ്റിപ്പറഞ്ഞു. മീര്‍സായുടെ വാക്കുകള്‍ കാണുക: എന്റെ മുത്തശ്ശിമാരില്‍ ചിലര്‍ ബീബികളാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ ഈയിടെ ഉണ്ടായ വഹ്യ് വഴിയാണ് ഞങ്ങള്‍ ഫാരിസി വംശക്കാര്‍ ആണെന്ന് അറിഞ്ഞത്. ദുരൂഹത നിറഞ്ഞ മീര്‍സായുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ചെറിയ ഒരെത്തിനോട്ടമാണിവിടെ ഉദ്ദേശിക്കുന്നത്.
മീര്‍സായുടെ മകന്‍ ബശീര്‍ അഹ്മദ് ‘സീറത്തുല്‍ മഹ്ദി’ എന്ന പേരില്‍ പിതാവിന്റെ ജീവചരിത്രം എഴുതിയിട്ടുണ്ട്. പ്രസ്തുത പുസ്തകം വായനക്കാരന് നല്‍കുന്ന മീര്‍സായുടെ ചരിത്രം കേവലം പൊട്ടനും പോയത്തക്കാരനും മാനസിക ശാരീരിക വൈകല്യങ്ങള്‍ക്കടിമയുമായ ഒരു നാലാംകിട പൌരന്റേതാണ്. മകന്‍ പരിചയപ്പെടുത്തുന്ന മീര്‍സായുടെ ബാല്യകാല ചാപല്യം നമുക്കൊന്നു പരിശോധിക്കാം. മീര്‍സാ കുടുംബത്തിന് ഇംഗ്ളീഷ് ഗവണ്‍മെന്റ് നല്‍കി വരുന്ന പെന്‍ഷന്‍ തുകയുമായി ഒരിക്കല്‍ മീര്‍സാ വീട്ടിലേക്ക് മടങ്ങുന്ന വഴി കൂട്ടുകാരന്‍ ഇമാമുദ്ദീനുമായി കണ്ടുമുട്ടി. രണ്ടു പേരും പല ഭാഗത്തും ചുറ്റിക്കറങ്ങി ആ കാശ് ധൂര്‍ത്തടിച്ചു.
ചെറുപ്രായത്തില്‍ ഗ്രാമങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ് കണ്ണില്‍ പെട്ട പക്ഷികളെ കല്ലെറിഞ്ഞു കൊല്ലലായിരുന്നു മീര്‍സായുടെ പ്രധാന ഹോബി. ഒരിക്കല്‍ കൂട്ടുകാരന്‍ മധുര പലഹാരം ആവശ്യപ്പെട്ടപ്പോള്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് അടുക്കളയില്‍ കയറി മീര്‍സാ പഞ്ചസാരയാണെന്നു കരുതി കുറെ പൊടിയുപ്പ് വാരി കീശയിലാക്കി. വഴിക്കുവെച്ച് ആര്‍ത്തിയോടെ വായിലിട്ട മീര്‍സാ ശ്വാസം മുട്ടി അവശനായി. മധുരപ്രിയനായ മീര്‍സാ ശൌച്യം ചെയ്യാന്‍ വേണ്ടി പോക്കറ്റില്‍ കരുതിയ മണ്‍കട്ടകളുടെ കൂട്ടത്തില്‍ കല്‍കണ്ടിയുടെ കഷ്ണങ്ങളും സൂക്ഷിക്കുമായിരുന്നു. വാച്ചിന്റെ ഡയലില്‍ വിരല്‍ വെച്ച് എണ്ണിയിട്ടായിരുന്നു സമയം പോലും മനസ്സിലാക്കിയിരുന്നത്. അശ്രദ്ധനായുള്ള നടത്തം കാരണം മീര്‍സായുടെ ചെരിപ്പില്‍ നിന്നും ഷര്‍ട്ടിലേക്ക് ചെളി തെറിക്കാറുണ്ട്. കൂടെയുള്ള ശിഷ്യന്മാര്‍ തങ്ങളുടെ തലപ്പാവ് അഴിച്ച് ആ മാലിന്യങ്ങള്‍ വൃത്തിയാക്കലാണ് പതിവ്.
ഷര്‍ട്ടും കോട്ടും ബട്ടണുകള്‍ മാറിയിടുക, ചെരിപ്പും ഷൂവും കാല്‍ മാറിയിടുക ഇങ്ങനെ എത്രയെത്ര മീര്‍സാ പോയത്തങ്ങള്‍. മീര്‍സായുടെ സരസത സമര്‍ഥിക്കാന്‍ വേണ്ടിയായിരിക്കാം സ്വന്തം മകന്‍ ഇ തൊക്കെ എഴുതിപ്പിടിപ്പിച്ചത്. പക്ഷേ, ബുദ്ധിയുള്ളവര്‍ മീര്‍സായുടെ മണ്ടത്തരങ്ങളും മീര്‍സായികളുടെ ഗതികേടുകളുമാണ് അവയില്‍ നിന്നൊക്കെ മനസ്സിലാക്കുക.
മതഭൌതിക വിദ്യ മീര്‍സാക്ക് നന്നേ കുറവായിരുന്നു. ഫസല്‍ ഇലാഹി, ഫസല്‍ മുഹമ്മദ് ഗുല്‍ അലീഷാ എന്നിവരില്‍ നിന്ന് പ്രാഥമിക ഖുര്‍ആന്‍ പാരായണവും അല്‍പം തര്‍ക്കശാസ്ത്രവും ഫാരിസിയുമാണ് മീര്‍സാ പഠിച്ചത്. തുടര്‍ന്നുള്ള വഴിവിട്ട വായനയിലൂടെ നല്ലതും ചീത്തയും വിവേചിക്കാനാവാതെ എ ന്തൊക്കെയോ മീര്‍സ ധരിച്ചുവെച്ചു. പില്‍ക്കാലത്ത് വഹ്യ് എന്ന പേരില്‍ മീര്‍സാ ഇറക്കുമതി ചെയ്തത് ഈ വഴിതെറ്റിയ വായനയിലൂടെ സ്വായത്തമാക്കിയ വിവരക്കേടുകളായിരുന്നു.
മീര്‍സായുടെ വൈവാഹിക ജീവിതം 16-ാം വയസിലാണ് ആരംഭിക്കുന്നത്. സ്വന്തം കുടുംബത്തില്‍ പെട്ട ഹുര്‍മത്തു ബീവിയാണ് ആദ്യഭാര്യ. മീര്‍സാ സുല്‍ത്ത്വാന്‍ അഹ്മദും മീര്‍സാ ഫസ്വല്‍ അഹ്മദും ഈ ഭാര്യയിലുള്ളവരാണ്. 1884ല്‍ ഡല്‍ഹിയില്‍ നിന്നായിരുന്നു രണ്ടാം വിവാഹം. ഉമ്മുല്‍ മുഅ്മിനീന്‍ എന്ന് ഖാദിയാനികള്‍ സംബോധന ചെയ്യുന്നത് ഈ ഭാര്യയെയാണ്. മീര്‍സാ ബശീര്‍ അഹ്മദ്, മീര്‍സാ ബഷീറുദ്ദീന്‍ മഹ്മൂദ്, മീര്‍സാ ഷരീഫ് അഹ്മദ് എന്നിവര്‍ ഈ ഭാര്യയിലാണ്. എന്നാല്‍ 1891ല്‍ മീര്‍സാ ആദ്യഭാര്യയെ വിവാഹമോചനം ചെയ്തു (മീര്‍സായുടെ പ്രസിദ്ധമായ പ്രണയ നാടകത്തിന്റെ ബലിയാടായിരുന്നു ഹുര്‍മത്ത് ബീവി).
മീര്‍സായുടെ സാമ്പത്തിക സ്ഥിതി ഇടക്കാലത്ത് വളരെ മോശമായിരുന്നു. മീര്‍സാ കുടുംബത്തിന്റെ സ്വത്തുക്കള്‍ മുഴുവന്‍ കണ്ടുകെട്ടിയ ബ്രിട്ടീഷ് സര്‍ക്കാര്‍ വാര്‍ഷിക പെന്‍ഷനായി 700 രൂപയാണ് മീര്‍സാ കുടുംബത്തിന് അനുവദിച്ചത്. പിന്നീട് 150 രൂപയാക്കി കുറച്ചു. ജ്യേഷ്ഠന്‍ ഗുലാം ഖാദറിന്റെ മരണത്തോടെ ബ്രിട്ടീഷുകാര്‍ അതും നിറുത്തല്‍ ചെയ്തു. ജീവിതം പലപ്പോഴും വഴിമുട്ടിയ അവസ്ഥ. സിയാല്‍ കോട്ടില്‍ ഗുമസ്തപ്പണി എടുക്കുമ്പോള്‍ മീര്‍സായുടെ മാസാന്ത ശമ്പളം 15 രൂപയായിരുന്നു. അവസാനം 1867ല്‍ ഗുമസ്തപ്പണി രാജിവെച്ച മീര്‍സാ ജൂതാസിന്റെ റോളില്‍ രംഗത്തെത്തി.
ബ്രിട്ടീഷിന്റെ സെക്യൂരിറ്റിയും ഏതു നെറികേടിനുമുള്ള സന്നദ്ധതയും ഉപയോഗപ്പെടുത്തിയ മീര്‍സാ ദാരിദ്യ്ര രേഖയുടെ അടിത്തട്ടില്‍ നിന്നും സമ്പന്നതയുടെ അത്യുന്നത സോപാന സീമകള്‍ അതിശീഘ്രം ചാടിക്കടക്കുകയായിരുന്നു. ഇക്കാര്യം മീര്‍സ തന്നെ തുറന്നു സമ്മതിക്കുന്നത് കാണുക. പ്രതിമാസം 10 രൂപ പോലും പ്രതീക്ഷിക്കാന്‍ വകയില്ലാത്ത വിധം വളരെ പ്രയാസകരമായിരുന്നു എന്റെ ജീവിതം. എന്നാല്‍ ഈ നിമിഷം വരെ(1907) ഞാന്‍ കൈപ്പറ്റിയ സംഭാവനകളും മറ്റും മൂന്നു ലക്ഷം രൂപയില്‍ ഒട്ടും കുറയില്ല. എത്രയോ കൂടുതലാണുണ്ടാവുക.
ഇസ്ലാമിന്റെ പേരു പറഞ്ഞ് പാവങ്ങളെ വഞ്ചിച്ച ലക്ഷങ്ങള്‍ ആര്‍ഭാടവും ആഭാസകരവുമായ ജീവിതം വഴി ധൂര്‍ത്തടിക്കുകയാണ് മീര്‍സയും കുടംബവും ചെയ്തത്. ഇതിനെതിരെ അടുത്ത സുഹൃത്തുക്കള്‍ വരെ മീര്‍സയോട് തട്ടിക്കയറുകയും അന്തരീക്ഷം പലപ്പോഴും ബഹളമയമാവുകയും ചെയ്തിട്ടുണ്ട്. തന്റെ അടുത്ത അനുയായി ഖാജാ കമാലുദ്ദീന്‍ ഒരിക്കല്‍ പറയുകയുണ്ടായി. പട്ടിണിപ്പാവങ്ങള്‍ എല്ലുമുറിയെ പണിയെടുത്ത് ചോര നീരാക്കിയ പൈസയാണ് പൊതുജനങ്ങള്‍ക്കു വേണ്ടി ബൈത്തുല്‍ മാലിലേക്ക്… ദാനം ചെയ്യുന്നത്. അതൊക്കെയും മീര്‍സയും കുടുംബവും ധൂര്‍ത്തടിച്ച് തുലക്കുകയാണ്. തന്റെ ധൂര്‍ത്ത് ചോദ്യം ചെയ്ത മുഹമ്മദലിയോട് കയര്‍ത്തുകൊണ്ട് മീര്‍സാ പറഞ്ഞു:
ഞാന്‍ അവിഹിതമായി സ്വത്ത് കൈകാര്യം ചെയ്യുന്നുവെന്നാണ് ആക്ഷേപകരുടെ ആരോപണം. ഈ ജമാഅത്തിന്റെ സ്വത്തില്‍ എന്തവകാശമാണവര്‍ക്കുള്ളത്. ഞാനീ ജമാഅത്തില്‍ നിന്ന് രാജിവെച്ചാല്‍ അ തോടെ എല്ലാ സംഭാവനയും നിലക്കും. ഖാദിയാനീ ഖലീഫമാരുടെ ധൂര്‍ത്ത് പരാമര്‍ശിക്കാതിരിക്കലാണ് ഭംഗി. മീര്‍സായുടെ ശാരീരിക മാനസികാവസ്ഥകള്‍ പരിശോധിക്കുമ്പോഴാണ് തന്റെ വിചിത്ര വാദങ്ങളു ടെ അടിവേര് നാം കണ്ടെത്തുന്നത്.
ചെറുപ്പം മുതലേ പല ശാരീരിക മാനസിക രോഗങ്ങള്‍ക്കും അടിമയായിരുന്നു മീര്‍സ. പിതാവിന്റെ ജീവിത കാലത്ത് തന്നെ അദ്ദേഹത്തിന് ക്ഷയരോഗം ബാധിക്കപ്പെട്ടിരുന്നുവെന്ന് യഅ്ഖൂബ് ഖാദിയാനി ഹയാത്ത് അഹ്മദ് എന്ന കൃതിയില്‍ പറയുന്നു (1: 79).
ഹിസ്റ്റീരിയ, മാലീഖൂലിയ, ഖുതുറുബ്, ബോധക്ഷയം, ശക്തിക്ഷയം, തലകറക്കം, നെഞ്ചു വേദന, പല്ലു വേദന, മൂത്രവാര്‍ച്ച, നിരവധി ലൈംഗിക രോഗങ്ങള്‍ തുടങ്ങി ഒരു സര്‍വരോഗ വാഹിനിയായിരുന്നു മീര്‍ സ. ബശീര്‍ ഒന്നാമന്റെ മരണശേഷമാണ് മീര്‍സക്ക് ഹിസ്റ്റീരിയ ബാധിച്ചതെന്ന് തന്റെ മാതാവ് തന്നെ സമ്മതിക്കുന്നുണ്ട്.
ഖാദിയാനി പത്രം മീര്‍സയുടെ ഹിസ്റ്റീരിയ വിലയിരുത്തുന്നത് ഇപ്രകാരമാണ്. പരമ്പരാഗതമായി ലഭിച്ചതായിരുന്നില്ല മീര്‍സയുടെ ഹിസ്റ്റീരിയ. ചിന്താധിക്യവും ബാഹ്യപ്രേരണകളും അദ്ദേഹത്തെ മസ്തിഷ്ക രോഗിയാക്കി. അതേത്തുടര്‍ന്നാണ് അദ്ദേഹം ഹിസ്റ്റീരിയ ബാധിതനായത്.
താന്‍ പ്രബോധനം ആരംഭിച്ചതു മുതല്‍ തനിക്ക് തലകറക്കവും മൂത്രാധിക്യവും ഉണ്ടായതായി ഹഖീഖതുല്‍ വഹ്യില്‍ മീര്‍സ വിവരിക്കുന്നു(പേജ്: 307). തല കറങ്ങി പലപ്പോഴും നിലംപതിക്കാറുണ്ടായിരുന്നു. രോഗത്തിനടിമയായതിനാല്‍ പലപ്പോഴും അദ്ദേഹത്തിന് റമളാന്‍ വ്രതം അനുഷ്ഠിക്കാന്‍ സാധിച്ചിരുന്നില്ല. താന്‍ ഞരമ്പുരോഗിയാണെന്നും തനിക്ക് ശൈത്യവും മഴയും സഹിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട് (മക്തൂബാത് അഹ്മദിയ്യ 5: 2). മീര്‍സയുടെ രണ്ടു കണ്ണുകള്‍ക്കും അസുഖമായിരുന്നു. അവ പൂര്‍ണമായി തുറക്കാന്‍ കഴിയുമായിരുന്നില്ല.
മൂത്രവാര്‍ച്ച മൂലം വല്ലാതെ വിഷമിച്ച മീര്‍സാ പറയുന്നത് കാണുക. ഞാനൊരു നിത്യരോഗിയാണ്. നേരത്തെയുള്ള പ്രമേഹവും ഉറക്കക്കുറവ് മൂലമുള്ള ശക്തിക്ഷയവും തലചുറ്റലും ഇപ്പോള്‍ മൂര്‍ഛിച്ചിരിക്കുകയാണ്. ഒറ്റ രാത്രി തന്നെ ചുരുങ്ങിയത് 100 പ്രാവശ്യമെങ്കിലും മൂത്രിക്കേണ്ടി വരാറുണ്ട്. നിരന്തരമുള്ള മൂത്രസ്രാവം എന്റെ ശരീരം വല്ലാതെ ശുഷ്കിപ്പിച്ചു. എന്നാല്‍ ഇത്തരം മൂത്രവാര്‍ച്ചകളും മാനസിക രോഗങ്ങളും തന്റെ മുഅ്ജിസത്തായാണ് മീര്‍സ അവകാശപ്പെടുന്നത്. അത് വിശ്വസിക്കാന്‍ കുറെ ബുദ്ധിജീവികളും.
RELATED ARTICLE