Click to Download Ihyaussunna Application Form
 

 

സയ്യിദ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)

ലിയാക്കളില്‍ ഏറ്റവും ഉന്നതരായ നാല് ഖുത്വുബുകളില്‍ രണ്ടാം സ്ഥാനക്കാരനായി അറിയപ്പെടുന്ന മഹാനാണ് അസ്സയിദു അബുല്‍ അബ്ബാസ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ). ബാഗ്ദാദില്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രസിദ്ധ വലിയ്യ് സുല്‍ത്വാന്‍ അലി(റ) ആണ് പിതാവ്. അവരുടെ പിതാവ് യഹ്യന്നഖീബ്(റ). തുടര്‍ന്നുള്ള പരമ്പര ഇങ്ങനെയാണ്. സയ്യിദ് സാബിത്, സയ്യിദ് ഹാസിം, സയ്യിദ് അഹ്മദ്, സയ്യിദ് അലി, സയ്യിദ് ഹസന്‍ രിഫാഅ, സയ്യിദ് മഹ്ദി, സയ്യിദ് മുഹമ്മദ്, സയ്യിദ്, ഹസന്‍, സയ്യിദ് ഹുസൈന്‍ രിളാ, സയ്യിദ് അഹ്മദു അക്ബര്‍, സയ്യിദ് മൂസസ്സാനി, സയ്യിദ് ഇബ്റാഹിം, സയ്യിദ് മുസല്‍ കാളിം(റ.ഉം). പ്രസിദ്ധ സ്വൂഫിവര്യനായ യഹ്യ നെജാരി(റ) ആണ് മാതൃപിതാവ്. അദ്ദേഹത്തിന്റെ വംശപരമ്പര പ്രമുഖ സ്വഹാബിയായ അബൂ അയ്യൂബിന്നജാരില്‍ അന്‍സ്വാരി(റ)യില്‍ ചെന്നെത്തുന്നു.

ഹിജ്റ 500ല്‍ ഇറാഖിലെ ഉമ്മുഉബൈദ എന്ന സ്ഥലത്ത് അദ്ദേഹം ഭൂജാതനായി. വളര്‍ന്നതും വിദ്യ അഭ്യസിച്ചതും അവിടെ വെച്ചു തന്നെ.ശാഫിഈ ഫിഖ്ഹില്‍ പ്രാവീ ണ്യം നേടി. എന്നാല്‍ തസ്വവ്വുഫിലൂടെ ജീവിതം നയിക്കാനാണ് ആഗ്രഹിച്ചത്.

അതിശക്തവും സാഹസികവുമായ മുജാഹദയിലൂടെയും ഇബാദത്തിലൂടെയും ഉന്നത സ്ഥാനം കരഗതമാക്കാന്‍ അവര്‍ക്കു സാധിച്ചു. അമ്മാവന്‍ ശൈഖ് മന്വ്‍സൂറുല്‍ ബതാഇഹി, ശൈഖ് അബ്ദുല്‍ മലികില്‍ ഖര്‍നൂബി(റ) തുടങ്ങിയവരുടെ ആത്മീയോപദേശം അവര്‍ക്ക് പ്രചോദനമേകി. അബുല്‍ഹസന്‍ അലിയുല്‍ ഖാരി(റ)യാണ് മറ്റൊരു ഗുരു.

ചില അത്ഭുത സംഭവങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഗുരുവും അമ്മാവനുമായ മന്‍സ്വൂര്‍(റ) തന്റെ പിന്‍ഗാമിയായി നിശ്ചയിച്ചത് സഹോദരിപുത്രനായ അഹ്മദ്(റ)നെയാണ്. മരണരോഗത്തില്‍ മന്‍സ്വൂര്‍(റ)നോട് ഭാര്യ ആവലാതിപ്പെട്ടു. നിങ്ങള്‍ നമ്മുടെ സ്വന്തം മകനെ പിന്‍ഗാമിയാക്കിയില്ലല്ലോ. മരുമകനെയല്ലെ തിരഞ്ഞെടുത്തത്? മകനെ നിങ്ങള്‍ തിരഞ്ഞെടുത്തെങ്കില്‍ എനിക്കും അതൊരഭിമാനമാകുമായിരുന്നു.

മന്‍സ്വൂര്‍(റ): നമുക്ക് പരീക്ഷിക്കാം. ആരാണ് യോഗ്യനെന്ന്. അവര്‍ രണ്ടുപേരും നജീല്‍ (ഒട്ടകം ഭക്ഷിക്കുന്ന ഒരുതരം ചെടി) കൊണ്ടുവരട്ടെ. ഉടന്‍ സ്വപുത്രന്‍ കുറേയെണ്ണം പറിച്ചുകൊണ്ടുവന്നു. കുറേ സമയം കഴിഞ്ഞിട്ടും അഹ്മദിനെ കാണുന്നില്ല. അവസാനം വന്നത് വെറും കയ്യോടെ. മന്‍സ്വൂര്‍(റ): അഹ്മദ്, നിനക്കൊന്നും പിടികിട്ടിയില്ലേ? അഹ്മദ്: എല്ലാ നജീല്‍ ചെടികളും തസ്ബീഹ് ചൊല്ലുന്നു. എനിക്കൊന്നിനെയും പറിക്കാന്‍ മനസ്സു വന്നില്ല.

മന്‍സ്വൂര്‍ ഭാര്യയോട്:: നീ അത്ഭുതപ്പെടുന്നുവോ? സ്വപുത്രനെ പിന്‍ഗാമിയാക്കാന്‍ പലവുരു ഞാന്‍ റബ്ബിനോട് തേടിയിരുന്നു. പക്ഷേ, മരുമകന്‍ അഹ്മദാണ് പിന്‍ഗാമിയെന്ന് അല്ലാഹുവില്‍ നിന്നുള്ള അറിവ് എനിക്ക് വന്നു.

തസ്വവ്വുഫില്‍ അവര്‍ണനീയവും അതിവിപുലവുമായ ഉള്‍ക്കാഴ്ച ശൈഖ് രിഫാഇ(റ) ക്കുണ്ടായിരുന്നു. ആദ്ധ്യാത്മിക വിജ്ഞാനത്തിന്റെ സാരാംശങ്ങളില്‍ ഉണ്ടാകുന്ന ഏത് സംശയങ്ങള്‍ക്കും മറുപടി പറയാന്‍ അദ്ദേഹത്തെ പോലെ കഴിവുള്ളവര്‍ ഉണ്ടായിട്ടില്ല.

ശവത്തിന് ജീവന്‍ നല്‍കല്‍, ജന്മനായുള്ള അന്ധതയും വെള്ളപ്പാണ്ടും മറ്റു മാറാവ്യാധികളും സുഖപ്പെടുത്തല്‍ തുടങ്ങിയ അത്ഭുത സംഭവങ്ങള്‍ അവരില്‍ നിന്നുണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നു.

ജീവിതകാലത്തുതന്നെ മുരീദുമാരുടെ ആധിക്യം കൊണ്ട് പ്രസിദ്ധനാണദ്ദേഹം. ഒരു ബറാഅത് രാത്രി ഒരു ലക്ഷം മുരീദുമാര്‍ അവരുടെ സദസ്സിലുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞത് ഇബ്നുല്‍ ജൌസി ഉദ്ധരിച്ചിട്ടുണ്ട്. മുജാഹദയില്‍ അസാധാരണമായ കഴിവ് അവരുടെ മുരീദുമാര്‍ക്കുണ്ടായിരുന്നു. സിംഹം, നരി തുടങ്ങിയ പിടിമൃഗങ്ങളെ വാഹനമായി ഉപയോഗിക്കുന്നവര്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. പാമ്പുകളെക്കൊണ്ട് അമ്മാനമാടുന്നവരും തീയില്‍ നില്‍ക്കുന്നവരും വളരെ ഉയരത്തില്‍ നിന്ന് പരിക്കുപറ്റാതെ ചാടുന്നവരും അവരിലുണ്ട്.

അത്ഭുതസിദ്ധികള്‍

അബുല്‍ഫറജ് അബ്ദുറഹ്മാനുബ്നു അലിയ്യിരിഫാഇ(റ) പറയുന്നു: ശാന്തമായ ഒരു ദിവസം. ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ) ഏകനായി ഇരിക്കുകയാണ്. ഞാന്‍ കുറച്ചകലെ സ്ഥലം പിടിച്ചു. അദ്ദേഹത്തെ കാണുകയും തിരുമൊഴികള്‍ കേള്‍ക്കുകയും ചെയ്യുന്ന സ്ഥലത്ത്. എന്നെ അവര്‍ കാണുകയില്ല. രംഗത്ത് മറ്റാരുമില്ല. പെട്ടെന്ന് അന്തരീക്ഷത്തില്‍ നിന്ന് ഒരു മനുഷ്യന്‍ ഇറങ്ങിവന്നു ശൈഖിന്റെ മുന്നിലിരുന്നു. ഉടന്‍ ശൈഖ് പറഞ്ഞു: മശ്രിഖി(കിഴക്ക്)ന്റെ പ്രതിനിധീ, അങ്ങേയ്ക്ക് സ്വാഗതം.

ആഗതന്‍: ഇരുപത് ദിവസമായി ഞാന്‍ തിന്നുകയോ കുടിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് ഞാന്‍ ആഗ്രഹിക്കുന്ന ഭക്ഷണം താങ്കള്‍ എനിക്ക് തരണം.

ശൈഖ്: നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്?

ആഗതന്‍: (പറക്കുന്ന അഞ്ച് താറാവുകളെ നോക്കി) ഇവയില്‍ നിന്ന് ഒരെണ്ണം പൊരിച്ചത്. കൂടെ ഗോതമ്പു റൊട്ടിയും. ഒരു കൂജയില്‍ തണുത്ത വെള്ളവും.

ശൈഖ്: ശരി. തരാമല്ലോ (അന്തരീക്ഷത്തിലെ താറാവുകളെ നോക്കി) ഇദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തിയാക്കൂ, പറവകളെ.

ഉടന്‍ ഒരു താറാവ് നിലത്തുവീണു. ജീവനോടെയല്ല. അറുത്തു പൊരിക്കപ്പെട്ട നിലയില്‍. തുടര്‍ന്ന് തന്റെ സമീപമുള്ള രണ്ട് കല്ലുകള്‍ അദ്ദേഹം കയ്യിലെടുത്തു. തന്റെ മുമ്പില്‍ വെച്ചു. അത്ഭുതം. അവ രണ്ടും റൊട്ടികളായി മാറിയിരിക്കുന്നു.പിന്നെ അന്തരീക്ഷത്തിലേക്ക് കൈനീട്ടി ഒരു ചുവന്ന കൂജ എടുത്തു. അതില്‍ നിറയെ തണുത്ത വെള്ളവുമുണ്ട്. ആഗതന്‍ സുഭിക്ഷമായി ആഹരിച്ചു. സന്തോഷത്തോടെ യാത്രപറഞ്ഞുപിരിഞ്ഞു. അനന്തരം ശൈഖവര്‍കള്‍ താറാവിന്റെ എല്ലുകള്‍ കയ്യിലെടുത്തു കൊണ്ടിങ്ങനെ പറഞ്ഞു: “ചിന്നിച്ചിതറിയ അസ്ഥികൂടമേ, അല്ലാഹുവിന്റെ വേണ്ടുകയാല്‍ നീ താറാവായി പറന്നുപോവുക. ബിസ്മില്ലാഹി…” ഉടന്‍ അത് താറാവായി അന്തരീക്ഷത്തിലേക്ക് പറന്നുപോകുന്നത് ഞാന്‍ കണ്ടു (ഖലാഇദുല്‍ ജവാഹിര്‍, പേജ് 84).

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു ശൈഖവര്‍കള്‍. കുഷ്ഠരോഗികളുടെയും പക്ഷവാതരോഗികളുടെയും വസ്ത്രങ്ങള്‍ അദ്ദേഹം അലക്കിക്കൊടുക്കും. മുടി വാര്‍ന്നു കൊടുക്കും. വളരെ സാഹസപ്പെട്ടെങ്കിലും അവര്‍ക്ക് ഭക്ഷ ണം എത്തിച്ചുകൊടുക്കും. അവരോടൊപ്പം ഭക്ഷിക്കാനും ശൈഖവര്‍കള്‍ക്ക് മടിയില്ല. ദിക്ര്‍ ഹല്‍ഖയില്‍ പങ്കെടുക്കുന്ന ശിഷ്യന്മാര്‍ക്കെല്ലാം അവരുടെ വകയായിരിക്കും ഭക്ഷണം. ഹല്‍ഖയില്‍ പതിനായിരം ആളുകള്‍ കുറയാറില്ല.

നായക്ക് കുഷ്ഠരോഗം. നാട്ടുകാര്‍ അതിനെ ആട്ടിയോടിച്ചു. ശൈഖവര്‍കള്‍ക്ക് ദയ തോന്നി. അദ്ദേഹം അതിനെയുമെടുത്ത് സ്ഥലം വിട്ടു. നദിക്കരയില്‍ ഒരൊഴിഞ്ഞ സ്ഥലത്ത് പന്തലുണ്ടാക്കി. നായയെ അവിടെ കിടത്തി ഭക്ഷണം കൊടുത്തു. ശൈഖ് അവിടെതന്നെ താമസിച്ചു രോഗചികിത്സയും തുടങ്ങി. നായയുടെ ശരീരത്തില്‍ തൈലം പുരട്ടി 40 ദിവസം ചികിത്സിച്ചു. നായയുടെ കുഷ്ഠം മാറിക്കിട്ടി. ചുടുവെള്ളമുണ്ടാക്കി കുളിപ്പിച്ചു. ആ നായയെയും കൊണ്ട് അനുയായികള്‍ക്കടുത്തെത്തി. അവര്‍ക്ക് അത്ഭുതം. ഈ നായക്കുവേണ്ടി ഇത്രയും ബുദ്ധിമുട്ടണോ? അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ഈ ജീവിയുടെ കാര്യത്തില്‍ അന്ത്യനാളില്‍ എന്നെ ശിക്ഷിക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു (നൂറുല്‍ അബ്സ്വാര്‍, പേജ് 253).

ജമാഅത്ത് നമസ്കാരത്തിന്റെ സമയമായി. തന്റെ കുപ്പായക്കയ്യില്‍ പൂച്ച ഉറങ്ങുന്നുണ്ട്. എന്തുചെയ്യും? ഈ ജീവിയുടെ ഉറക്കത്തിനു തടസ്സമുണ്ടാക്കരുതല്ലോ. ശൈഖവര്‍കള്‍ കത്രിക കയ്യിലെടുത്തു കുപ്പായക്കൈ മുറിച്ചുകളഞ്ഞു. ജമാഅത്ത് കഴിഞ്ഞുവന്നു. പൂച്ച ഉണര്‍ന്നിട്ടുണ്ട്. കുപ്പായക്കൈ എടുത്ത് വീണ്ടും തുന്നിപ്പിടിപ്പിച്ചു.

തണുത്ത പ്രഭാതം. ശൈഖവര്‍കള്‍ സ്വുബ്ഹിക്കുവേണ്ടി വുളൂഅ് എടുത്ത് വിരിപ്പില്‍ വന്നിരുന്നു. ആ സമയം ഒരു കൊതുക് വന്ന് തന്റെ കയ്യില്‍ സ്ഥലം പിടിച്ചു. രക്തംകുടിക്കാന്‍. ശൈഖ് കരുതി. അല്ലാഹു കണക്കാക്കിയ ഭക്ഷണം അത് കഴിക്കട്ടെ. കൈ അനക്കാതെ പിടിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ബാങ്ക് കൊടുക്കാന്‍ മുഅദ്ദിന്‍ യഹ്ഖൂബ് വന്നു. സലാം ചൊല്ലി ശൈഖര്‍കളുടെ കരംപിടിച്ചു ചുംബിച്ചു. പുഞ്ചിരിച്ചുകൊണ്ട് ശൈഖ് പറഞ്ഞു. ഓ യഹ്ഖൂബ്, നീ ആ പാവം കൊതുകിനെ ബുദ്ധിമുട്ടിച്ചു. അത് അതിന്റെ ഓഹരി അകത്താക്കുകയായിരുന്നു (നൂറുല്‍ അബ്സ്വാര്‍ 253).

വഴിതെറ്റുന്ന അന്ധന്മാരുടെ കൈപിടിച്ചു അവരുടെ ലക്ഷ്യത്തിലെത്തിക്കുക, വിറക് ശേഖരിച്ചു ദരിദ്രര്‍ക്കും വൃദ്ധന്മാര്‍ക്കും വിധവകള്‍ക്കും എത്തിച്ചുകൊടുക്കുക, എത്ര ദൂരെയാണെങ്കിലും രോഗികളെ സന്ദര്‍ശിക്കുക ഇതെല്ലാം പതിവായിരുന്നു. രോഗിയെ സന്ദര്‍ശിച്ചു തിരിച്ചുവരുമ്പോഴേക്കും ദിവസങ്ങള്‍ രണ്ടു കഴിഞ്ഞെന്നുവരും.

മഹാനവര്‍കളുടെ ഭാര്യയുടെ പെരുമാറ്റം വളരെ മോശമായിരുന്നു. ശൈഖിനെ ചീത്തപറയാനും മര്‍ദ്ദിക്കാനും പോലും അവള്‍ മടിച്ചില്ല. ശൈഖവര്‍കള്‍ക്ക് സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനം ലഭിച്ചതായി സ്വപ്നം കണ്ട ഒരു മുരീദ് ആ വാര്‍ത്ത അറിയിക്കാന്‍ അദ്ദഹത്തിന്റെ വീട്ടില്‍ ചെന്നു. അവിടെ കണ്ട രംഗം ശിഷ്യനെ വല്ലാതെ വേദനിപ്പിച്ചു. ശൈ ഖിനെ ഭാര്യ അടിക്കുന്നു. അദ്ദേഹം ഒന്നും പ്രതികരിക്കുന്നുമില്ല.

വീട്ടില്‍ നിന്നും തിരിച്ച മുരീദ് മറ്റുശിഷ്യന്മാരെയെല്ലാം വിളിച്ചു കാര്യം ചര്‍ച്ച ചെയ്തു. ആ പെണ്ണിന് അഞ്ഞൂറ് ദീനാറായിരുന്നു മഹ്ര്‍ പറഞ്ഞത്. അദ്ദേഹത്തിനത് കൊടുക്കാന്‍ സാധിച്ചിട്ടില്ല. അതാണത്രെ അടിക്ക് കാരണം.

ശിഷ്യന്‍ ആ സംഖ്യ സ്വരൂപിച്ചു ശൈഖിന്റെ വീട്ടില്‍ ചെന്നു. ശൈഖ്: ഇതെന്താണ്. ശിഷ്യന്‍: നിങ്ങളെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ഈ പെണ്ണിന് കൊടുക്കാനുള്ള മഹര്‍. അത് സ്വീകരിച്ചുകൊണ്ട് ശൈഖ് പറഞ്ഞു: അവളുടെ മര്‍ദ്ദനവും പരിഹാസവും ക്ഷമിക്കുന്നതുകൊണ്ടാണ് എനിക്ക് സ്വര്‍ഗത്തില്‍ നീ കണ്ടതുപോലുള്ള സ്ഥാനം ലഭിക്കുന്നത്. ശൈഖിനോട് പറയാതെ തന്നെ തന്റെ സ്വപ്നത്തെക്കുറിച്ചു പ്രവചിച്ചതില്‍ ശിഷ്യന്‍ അത്ഭുതപ്പെട്ടു.

ശൈഖ് രിഫാഇ(റ) ആത്മീയോപദേശം നല്‍കാന്‍വേണ്ടി തന്റെ കസേരയില്‍ ഇരുന്നാല്‍ സദസ്സിലുള്ള പതിനായിരങ്ങള്‍ ഒരുപോലെ അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കും. എത്രദൂരയുള്ളവരാണെങ്കിലും. സദസ്സിനുപുറത്ത് തെരുവുകളിലുള്ളവര്‍പോലും നന്നായി കേള്‍ ക്കും. ബധിരന്മാരും ശൈഖിന്റെ ശബ്ദം കേള്‍ക്കാറുണ്ടെന്നുള്ളത് അത്ഭുതകരമാണ്.

ഉറുക്കിന്(ഏലസ്സ്) ചെല്ലുന്നവര്‍ക്ക് ശൈഖവര്‍കള്‍ എഴുതിക്കൊടുക്കും. സാധാരണക്കാര്‍ എഴുത്തു കാണില്ല. കാരണം മഷിയില്ലാതെയാണ് എഴുത്ത്. പരീക്ഷിക്കാന്‍ വേണ്ടി ഒരാള്‍ ശൈഖ് മുമ്പ് എഴുതിയ തുണ്ടുമായി വന്നു. ഉറുക്കെഴുതിക്കൊടുക്കാന്‍ അപേക്ഷിച്ചു. ‘ഇതില്‍ എഴുത്തുണ്ടല്ലോ.’ എന്ന് ശൈഖ് പറഞ്ഞപ്പോള്‍ അദ്ദേഹം ഇളിഭ്യനായി.

ബഹു. ജലാലുദ്ദീന്‍ സുയൂഥി(റ) തന്‍വീര്‍ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു. ശൈഖ് രിഫാഈ(റ) മദീനയില്‍ ചെന്ന് ഹുജ്റതുശ്ശരീഫ (റൌള)യുടെ മുമ്പില്‍ നിന്ന് താഴ്മയോടെ പാടി. “വിദൂരത്തുള്ള എന്റെ നാട്ടില്‍ നിന്ന് ഞാന്‍ എന്റെ ആത്മാവിനെ ഇങ്ങോട്ടയക്കാറുണ്ട്. എന്റെ ശരീരത്തിനു പകരമായി എന്റെ ആത്മാവ് ഈ വിശുദ്ധഭൂവിനെ ചുംബിച്ച് തിരിച്ചുവരും. എന്നാല്‍ ഇത് ശരീരത്തിന്റെ ഊഴമാണ്. അതിവിടെ അങ്ങയുടെ മുമ്പില്‍ ഹാജരാക്കിയിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ വിശുദ്ധ കരം നീട്ടിത്തരൂ. ഞാന്‍ അത് എന്റെ ചുണ്ടില്‍ വെച്ച് മുത്തി നിര്‍വൃതി കൊള്ളട്ടെ. ഉടന്‍ നബി(സ്വ)യുടെ തിരുകരം പ്രത്യക്ഷപ്പെടുകയും അദ്ദേഹം ചുംബിച്ചു തൃപ്തിയടയുകയും ചെയ്തു. ഈ സംഭവം അവിടെ പങ്കെടുത്ത ജനങ്ങളെല്ലാം കണ്ടതായി ദുര്‍റുല്‍ അസ്വ്ദാഫിലും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രസിദ്ധ വലിയ്യ് അലിയ്യുബ്നുല്‍ ഹീതി(റ) പറയുന്നു: “ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഇക്ക് സുല്‍ത്വാനുല്‍ ആരിഫീന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചതിനെക്കുറിച്ച് ഒരിക്കലദ്ദേഹത്തോട് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഞാന്‍ അറഫയില്‍ നില്‍ക്കുമ്പോള്‍ അല്ലാഹുവിന്റെ പ്രത്യാകാനുഗ്രഹത്തോടുകൂടിയുള്ള സ്ഥാന ലബ്ധിയായിരുന്നു അത്. അന്ന് അന്ത്യപ്രവാചകര്‍(സ്വ)യുടെ ആത്മീയ സാന്നിധ്യം എനിക്കനുഭവപ്പെടുകയും സുല്‍ത്വാനുല്‍ ആരിഫീന്‍ എന് അഭിസംബോധനം ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് ഞാന്‍ നാട്ടിലേക്ക് തിരിച്ചു. എന്നെ കണ്ടുമുട്ടിയ മുഴുവന്‍ ആരിഫീങ്ങളും ഇതേ അഭിസംബോധനത്തിലൂടെ എന്നെ എതിരേല്‍ക്കുകയുണ്ടായി.”

തന്നെ നിന്ദിക്കാനും അപഹസിക്കാനും മുതിരുന്നവരോട് ഒന്നും പ്രതികരിക്കാതെ ക്ഷമ കൈക്കൊള്ളുന്ന പ്രകൃതക്കാരനാണ് ശൈഖ് രിഫാഇ(റ). അത്തരം ആളുകള്‍ പില്‍ക്കാലത്ത് വന്നു പശ്ചാത്തപിക്കുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

അന്ത്യം

ബഹു. ഗൌസുല്‍ അഅ്ളം ജീലാനി(റ)യുടെ സമകാലീനരായ ഇദ്ദേഹം ജീലാനി(റ)യുമായി അടുത്ത ബന്ധത്തിലായിരുന്നു. അവരെ അതിരറ്റു ബഹുമാനിക്കുകയും ചെയ്യും. ജീലാനി(റ) വഫാത്തായി പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഹിജ്റ 578 ജമാദുല്‍ ഊല 12 വ്യാഴാഴ്ച ആ മഹാത്മാവ് വഫാത്തായി. ഉദരസംബന്ധമായ രോഗമാണവസാനം പിടിപെട്ടിരുന്നത്. അന്ന് ള്വുഹര്‍ സമയം കലിമ ചൊല്ലിക്കൊണ്ടാണ് അവര്‍ ഈ ലോകവുമായി വിട്ടുപിരിഞ്ഞത്.

ഖുത്വുബുകളുടെ നേതാവായ സ്മര്യപുരുഷന്‍ ഇമാം അലിയ്യുബ്നു അബീത്വാലിബ്(റ)വിന്റെ ഇരുപത്തിമൂന്നാമത്തെ പരമ്പരയിലെ സന്താനമാണ്. വിജ്ഞാന ശാഖകളില്‍ അഗാധ പാണ്ഢിത്യമുള്ള ഇവര്‍ ശാഫിഈ മദ്ഹബിലെ ഫഖീഹാണ്. ഇമാം റാഫിഈ (റ), ഇമാം സുയൂഥി(റ), ബര്‍സന്‍ജി(റ), ഹാഫിളു ഇബ്നുകസീര്‍(റ) തുടങ്ങിയ പണ്ഢിതന്മാര്‍ ഇവരെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. അലിയ്യുല്‍ ഹല്‍ബി, അബ്ദുറഊഫില്‍ മനാവി, ഖത്വീബുല്‍ ആമ്ദി, ഹാഫിളുസ്സബീദി(റ. ഹും) തുടങ്ങിയവര്‍ ശൈഖവര്‍കളെ ഗ്രന്ഥങ്ങളിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയവരാണ്.

ത്വരീഖത് പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്തവരില്‍ ഏറ്റവും പ്രമുഖനാണ് ശൈഖ് രിഫാഇ(റ). രിഫാഇയ്യ എന്ന് അദ്ദേഹത്തിന്റെ ത്വരീഖത് അറിയപ്പെടുന്നു. ത്വരീഖതില്‍ അദ്ദേഹത്തിന്റെ ഗുരുപരമ്പര രണ്ട്  കണ്ണികളിലൂടെ ജുനൈദുല്‍ ബഗ്ദാദി(റ)യില്‍ എത്തിച്ചേരുന്നു. ഒന്ന്: റുവൈമിയ്യ എന്നപേരില്‍ അറിയപ്പെടുന്നു. പരമ്പര ഇതാണ്. 1. ശൈഖ് രിഫാഈ, 2. മന്‍സ്വൂറുറബ്ബാനി, 3. അബൂ മന്‍സ്വൂരിത്തയ്യിബ്, 4. അബൂ സഈദുന്നജാര്‍, 5. അബൂ അലിയ്യില്‍ ഖുര്‍മുസി. 6. അബൂല്‍ ഖാസിമിസ്സന്‍ദൂസി,. 7. റുവൈമുല്‍ ബഗ്ദാദി, 8. ജുനൈദുല്‍ ബഗ്ദാദി(റ.ഹും.)

രണ്ടാമത്തേത് ശിബ്ലവിയ്യ. 1. ശൈഖ് രിഫാഇ(റ). 2. അലിയ്യുല്‍ഖാരി, 3. അബുല്‍ ഫള്ല്‍ അലി, 4. അബൂ അലിഗുലാമുബ്നു തുര്‍കാന്‍, 5. അബൂ അലി റുസ്ബാദി, 6. അലിയ്യുല്‍ അജമി, 7. അബൂബക്ര്‍ ശിബ്ലി,. 8. ജുനൈദുല്‍ ബഗ്ദാദി (റ.ഹും.) അഹ്ലുബൈത്തിലൂടെ മാത്രമുള്ള ഒരു ഗുരുപരമ്പരയും അദ്ദേഹത്തിനുണ്ടെന്ന് പറയപ്പെടുന്നു.

ദര്‍ഗാശരീഫ്

ഇറാഖിലെ ദീഖാര്‍ പ്രവിശ്യയില്‍ അര്‍രിഫാഇ എന്ന സ്ഥലത്താണ് ഇമാം രിഫാഇ(റ)വിന്റെ മഖ്ബറ. കര്‍ബലയില്‍ നിന്ന് അവിടത്തേക്ക് 450ലധികം കി.മീ ദുരമുണ്ട്. കര്‍ബലയില്‍ നിന്ന് പോകുമ്പോള്‍ ആദ്യം പുഴകളും പച്ചപിടിച്ച വയലുകളും ഈന്തപ്പനതോട്ടങ്ങളുമുള്ള ഇറാഖിലെ ഫലഭൂയിഷ്ഠമായ പ്രദേശങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ വരണ്ട മരുഭൂമിയില്‍ക്കൂടി യാത്രചെയ്തുവേണം അര്‍രിഫാഇയിലേക്കെത്താന്‍.

ബസ്വറ ഹൈവേ റോഡില്‍ നിന്നും തെറ്റി അര്‍രിഫാഇ റോഡിലേക്ക് കടന്നാല്‍ വിജനമായ മരുഭൂമിയുടെ ഏകാന്തത അനുഭവപ്പെടും. കുറച്ചുകൂടി സഞ്ചരിക്കുമ്പോള്‍ മരുഭൂമിയിലെ പൊടിപടലങ്ങള്‍ വെള്ളമേഘം പോലെ അന്തരീക്ഷത്തെ മൂടിയ പ്രദേശത്തെത്തും. മുന്നിലുള്ള വാഹനങ്ങള്‍ പോലും കാണാന്‍ സാധിക്കില്ല. കിലോമീറ്ററുകള്‍ നീണ്ട ആ പ്രദേശത്തുകൂടെ വാഹനങ്ങള്‍ ലൈറ്റിട്ടുകൊണ്ടാണ് പോവുക. പൂര്‍വകാലത്ത് പലതരം കാട്ടുമൃഗങ്ങളുടെ സങ്കേതമായിരുന്നു ആ സ്ഥലം.

ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പുതന്നെ തീര്‍ത്ഥാടകന്റെ കണ്ണ് കുളിര്‍പ്പിക്കുന്ന ആ പച്ച ഖുബ്ബ ദുരെനിന്നു കാണാം. ശൈഖ് രിഫാഇ(റ)വിന്റെ ദര്‍ഗാശരീഫ്. മരുഭൂമിയിലെ മാര്‍ഗദര്‍ശിയെ പോലെ തലയുയര്‍ത്തി നില്‍ക്കുന്ന ആ മഖ്ബറ ഏതൊരാളെയും ആത്മനിര്‍വൃതിയിലാഴ്ത്തും. വിശാലമായ റുബാത്വും മറ്റു സൌകര്യങ്ങളും അവിടെയുണ്ട്. വെള്ളവും സുലഭമാണ്.

മാര്‍ബിള്‍ പതിച്ച വിശാലമായ പ്ളാറ്റ്ഫോമിന്റെ മധ്യത്തിലാണ് മഖ്ബറയുടെ കൂറ്റന്‍ കെട്ടിടം. നല്ല സൌകര്യമുള്ള നിസ്കാര ഹാളുമുണ്ട്. മതഗ്രന്ഥങ്ങളും മുസ്വ്ഹഫുകളും നിറച്ച ഷെല്‍ഫുകളും കാണാം. അറബികളും അല്ലാത്തവരുമായി ധാരാളമാളുകള്‍ അവിടെ നിത്യവും സിയാറത്തിനെത്തുന്നു.

തീര്‍ത്ഥാടകരുടെ സൌകര്യാര്‍ഥം നടക്കുന്ന ചെറിയ കച്ചവടങ്ങള്‍ മാത്രമേ അവിടെയുള്ളൂ. മുന്‍കാലത്ത് ഈ ദര്‍ഗയില്‍ രാത്രി സാധാരണക്കാര്‍ താമസിക്കുകയില്ല. നല്ല ധൈര്യമുള്ള പ്രത്യേകക്കാര്‍ മാത്രമേ രാപ്പാര്‍ക്കുകയുള്ളൂ. ഒരിക്കല്‍ ശൈഖ് അഹ്മദ് ളരീര്‍ താമസിക്കാന്‍ ചെന്നു. ദര്‍ഗയുടെ ഖാദിം പറഞ്ഞു. ഇവിടെ രാത്രി ഭയപ്പെടുത്തുന്ന പലതും കണ്ടേക്കും. ളരീര്‍ പറഞ്ഞു: തവക്കല്‍തു അലല്ലാഹ്. അദ്ദേഹം ഏകാന്തനായി കിടന്നു. പാതിരാവില്‍ ഭയാനകമായ ശബ്ദ കോലാഹലം. കാട്ടുമൃഗങ്ങള്‍ പുറത്തു നിന്ന് അതിക്രമം കാണിക്കുന്നു. ഒച്ചവെക്കുന്നു. വാതിലിനടിക്കുന്നു. ളരീര്‍ ഭയന്നുവിറച്ചു. അംഗങ്ങളൊക്കെ മുറിഞ്ഞുപോകുന്നതായി അദ്ദേഹത്തിന് തോന്നി. അതിനിടയില്‍ ഒരു വ്യക്തി അവിടെ പ്രത്യക്ഷപ്പെട്ടു. ളരീരിനോടൊപ്പം ഖുര്‍ആന്‍ പാരായണം നടത്തി. അദ്ദേഹത്തിനാശ്വാസമായി. ശേഷം ആ വ്യക്തി റൊട്ടിയും പാലും ളരീറിന് എത്തിച്ചുകൊടുത്തു. സ്വൂബ്ഹി ആയപ്പോള്‍ ആ വ്യക്തിയെ കാണുന്നില്ല.

രാവിലെ ഖാദിം വന്നു. സംഭവം അയാളോട് വിവരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ആ വന്ന വ്യക്തി സയ്യിദ് അഹ്മദുല്‍ കബീരിര്‍ഫാഇ(റ) ആണ്. ഈ മഖ്ബറയില്‍ കിടക്കുന്ന ആള്‍. നിങ്ങള്‍ ഭാഗ്യവാന്‍ തന്നെ (നൂറുല്‍ അബ്സ്വാര്‍ 254).


RELATED ARTICLE

  • ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി
  • മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍
  • ഊതിക്കാച്ചിയ പൊന്ന്
  • കറാമത്തുകള്‍
  • ഔലിയാക്കള്‍
  • ബാഗ്ദാദ്: നൂറ്റാണ്ടുകളിലൂടെ
  • ശൈഖ് രിഫാഈ: ധന്യജീവിതത്തില്‍നിന്നല്‍പ്പം
  • ത്വരീഖത്ത് സത്യവും മിഥ്യയും
  • സയ്യിദ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)