Click to Download Ihyaussunna Application Form
 

 

ബാഗ്ദാദ്: നൂറ്റാണ്ടുകളിലൂടെ

ബാഗ്ദാദ് എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ് ഭൂതകാലത്തേക്ക് ചിറകുവിടര്‍ത്തി പറക്കുന്നു. എത്രയെത്ര മഹാന്മാരെ സംബന്ധിച്ച സ്മരണകള്‍ ഹൃദയത്തെ മസൃണമാക്കുന്നു. നമ്മുടെ സംസ്കാരത്തെയും ശാസ്ത്രത്തെയും സ്വാധീനിച്ച എത്രയെത്ര സംഭവങ്ങള്‍ക്ക് ആ മഹാനഗരി സാക്ഷിയായിട്ടുണ്ട്. അഞ്ഞൂറ് വര്‍ഷങ്ങള്‍ അത് ഇസ്ലാമിക ഖിലാഫതിന്റെ ആസ്ഥാനമായി പരിലസിച്ചു. പുരാതന കാലത്തെ രണ്ട് ഉന്നത വിദ്യാപീഠങ്ങളായ മുസ്തന്‍സരിയയും നിസാമിയയും ആയിരക്കണക്കിന് പണ്ഢിതന്മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ജന്മം നല്‍കി. ഖലീഫാ മന്‍സ്വൂറിന്റെ വിളംബരങ്ങള്‍, ഹാറൂന്‍ റശീദിന്റെയും പട്ടമഹിഷി സുബൈദയുടെയും നര്‍മസല്ലാപങ്ങള്‍, മഅ്മൂനിന്റെ ദാര്‍ശനിക തല്ലജങ്ങള്‍, ഹൊല്ലാക്കോവിന്റെ അട്ടഹാസങ്ങള്‍, മൂസാ തഅ്സീമിന്റെ വിലാപങ്ങള്‍, സദ്ദാമിന്റെ ഗര്‍ജനങ്ങള്‍ ഇതെല്ലാം ഇവിടത്തെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു. ഇമാം അബൂഹനീഫയും(റ) ഇമാം അഹ്മദുബിന് ഹമ്പലും(റ) സ്വൂഫിവര്യന്മാര്‍ ജു നൈദും(റ) സരിയുസ്സഖ്ത്തിയും(റ) മുഹ്യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനിയും(റ) ഇ വിടെ അന്ത്യവിശ്രമം കൊള്ളുന്നു. അറബി സാഹിത്യത്തിന്റെ സുവര്‍ണഘട്ടം ഇവിടെ നിന്നാരംഭിച്ച കവികള്‍ ഇങ്ങോട്ടൊഴുകി. അബൂനവാസിന്റെ ഭാവഗീതങ്ങള്‍ ഹൃദയതന്തുക്കളില്‍ വീണമീട്ടി. സാമ്പത്തിക ശാസ്ത്രത്തിലെ ആദ്യത്തെ കൃതി കിതാബുല്‍ ഖറാജ് ഖാളി അബൂയൂസുഫ് ഇവിടെ വെച്ചു രചിച്ചു. ഇമാമുകള്‍ ഇവിടത്തെ മസ്ജിദുകളിലും അരമനകളിലും സംവാദങ്ങള്‍ നടത്തി. ഇമാം ശാഫിഈ(റ), ഈജിപ്തില്‍ നിന്നും ഇവിടെയെത്തി ഇമാം അബൂഹനീഫ(റ)യുടെ ശിഷ്യന്‍ മുഹമ്മദു(റ)മായി വാദപ്രതിവാദം നടത്തി. അവര്‍ പരസ്പരം സ്വാധീനിച്ചു. ഇമാം ശാഫിഈ(റ)യുടെ അഭിപ്രായങ്ങളിലും ചില മാറ്റങ്ങള്‍ വന്നു. ശാഫിഈ മദ്ഹബില്‍ ഖദീമും ജദീദും ഉടലെടുത്തു. ചിന്താപ്രസ്ഥാനങ്ങള്‍ പലതും ഇവിടെ ജനിച്ചു. വിജ്ഞാന വിപ്ളവത്തിനതു തുടക്കം കുറിച്ചു.

മധ്യപൂര്‍വദേശത്തെ, അല്ലെങ്കില്‍ അറബു മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരിയാണിത്. ബാഗ്ദാദ് സ്ഥാപിച്ചത് അബ്ബാസിയ്യാ ഖലീഫ മന്‍സ്വൂറാണ്. ഹിജ്റ 136ല്‍ (എ.ഡി. 754ല്‍). ഇബ്നുഅബ്ബാസ്(റ) അദ്ദേഹത്തിന്റെ പ്രപിതാമഹനാണ്. ഈ നഗരമിപ്പോള്‍ 1291 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മന്‍സ്വൂര്‍ ഈ നഗരം സ്ഥാപിച്ചത് അതിനെ അബ്ബാസിയാ ഖിലാഫതിന്റെ തലസ്ഥാനമാക്കാനായിരുന്നു. നബി(സ്വ)യുടെയും അടുത്ത മൂന്ന് ഖലീഫമാരുടെയും കാലത്ത് ഭരണത്തിന്റെ ആസ്ഥാനം മദീനാ മുനവ്വറയായിരുന്നു. അലി(റ) കൂഫയിലേക്ക് തലസ്ഥാനം മാറ്റി. അതിനുശേഷം അധികാരത്തില്‍ വന്ന ഉമവിയ്യ വംശജരുടെ തലസ്ഥാനമായത് ഡമസ്കസാണ്. ഹിജ്റ 132ല്‍ ഉമവികളെ പരാജയപ്പെടുത്തി അബ്ബാസികള്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യത്തില്‍ അവരുടെ ഇറാഖിലെ ആസ്ഥാനം അന്‍ബാറായിരുന്നു. യൂഫ്രട്ടീസ് നദിയുടെ കിഴക്കെ കരയിലാണ് അന്‍ബാര്‍. കൂഫയുടെ സമീപത്തായിരുന്ന ഈ നഗരത്തില്‍ ശിയാ സ്വാധീനം വര്‍ധിച്ചതോതില്‍ നിലനിന്നു. അവിടെ മന്‍സ്വൂറിനെതിരെ ശിയാക്കളുടെ പ്രോത്സാഹനത്തോടെ റാവന്‍ദിയ കലാപം പോലെയുള്ള ചില വിപ്ളവങ്ങള്‍ നടന്നപ്പോള്‍ അത് അടിച്ചമര്‍ത്താന്‍ വേണ്ടി ബഹുജന പിന്തുണ മന്‍സ്വൂറിന് ലഭിച്ചില്ല. അബ്ബാസികള്‍ തങ്ങള്‍ക്കര്‍ഹതപ്പെട്ട ഖിലാഫത് അപഹരിച്ചിരിക്കുകയാണെന്നാണ് അലവിയ്യികളുടെ (ശിയാക്കളുടെ മറ്റൊരു പേര്) നിലപാട്.

സുഖകരമല്ലാത്ത അന്‍ബാറിലെ കാലാവസ്ഥയും മന്‍സ്വൂറിന് നഗരത്തോടുള്ള വെറുപ്പ് തോന്നാന്‍ ഇടയാക്കി. മരുക്കാറ്റ് യൂഫ്രട്ടീസിന്റെ തീരങ്ങളില്‍ മണല്‍വൃഷ്ടി നടത്തുക സാധാരണയാണിവിടെ. മന്‍സ്വൂര്‍ ഒരു പര്യവേഷണ സംഘത്തോടൊപ്പം തലസ്ഥാന നഗരിക്കായി സ്ഥലമന്വേഷിച്ചു പുറപ്പെട്ടു. യൂഫ്രട്ടീസിനു കിഴക്കായി അതിനു സമാന്തരമായി ഒഴുകുന്ന ടൈഗ്രീസ് നദിയുടെ തീരത്തുകൂടെയായിരുന്നു ഇവരുടെ യാത്ര. ടൈഗ്രീസു വളഞ്ഞും പുളഞ്ഞും ഒഴുകുന്ന ഒരു സ്ഥലത്തെത്തിയപ്പോള്‍ ആ സ്ഥലം മന്‍സ്വൂറിന് ഇഷ്ടപ്പെട്ടു. മൂന്നുഭാഗം നദിയില്‍ ചുറ്റപ്പെട്ട ഒരു പ്രദേശം. അത് വൃക്ഷലതാദികളില്‍ ഹരിതാഭമാണ്.

ടൈഗ്രീസുമായി മറ്റൊരു നദിയായ സറാ ഇവിടെ സംഗമിക്കുന്നുണ്ട്. വെള്ളം സുഭിക്ഷം. നദികളും തോടുകളും ശുദ്ധജലം കൊണ്ട് കരകവിഞ്ഞൊഴുകുന്നു. ടൈഗ്രീസിന്റെ പടിഞ്ഞാറെ തീരത്താണ് ഈ സ്ഥലമെങ്കിലും യൂഫ്രട്ടീസില്‍ നിന്നു വളരെ അകലെയല്ല.

ഭൂമിയാണെങ്കില്‍ ഫലപുഷ്ടിയുള്ളതും. നല്ലവായു, സുഖകരമായ കാലാവസ്ഥ, അവിടത്തെ സന്ധ്യാസമീരന്റെ ശീതളമന്‍സ്വൂറിനു ഹൃദ്യമായി. “വാണിജ്യപരമായി തന്ത്രപ്രധാനമായ ഒരു സ്ഥലവും കൂടിയാണത്. ഇന്ത്യന്‍ ചരക്കുകളും ചൈനീസ് വിഭവങ്ങളും ബസ്വറ മുഖേന ടൈഗ്രീസിലൂടെ ഇവിടെയെത്തും. യൂറോപ്യന്‍ വിഭവങ്ങള്‍ യൂഫ്രട്ടീസിലൂടെയും”. മന്‍സ്വൂര്‍ പറഞ്ഞു. ജലഗതാഗത സൌകര്യം മികച്ചതാണ്. തന്ത്രപരമായി ഈ സ്ഥലത്തിന് പ്രാധാന്യമുണ്ട്. ടൈഗ്രീസു കഴിഞ്ഞാല്‍ പിന്നെ പേര്‍ഷ്യയാണ്. അബ്ബാസിയാ ഭരണത്തിന്റ നട്ടെല്ലാണ് പേര്‍ഷ്യക്കാര്‍. പ്രത്യേകിച്ചും ഖുറാസാന്‍കാര്‍ ടൈഗ്രീസിന്റെ പശ്ചിമ തീരത്തായതു കൊണ്ട് ഒരു സന്നിഗ്ധ ഘട്ടത്തില്‍ ഖുറാസാനികള്‍ക്ക് വലിയ തടസ്സമില്ലാതെ അതിവേഗത്തില്‍ ഇവിടെയെത്താം.

ഈ സ്ഥലം ബാഗ്ദാദെന്ന പേരില്‍ അറിയപ്പെട്ടു. ഏതോ ഒരു ഇറാനിയന്‍ ചക്രവര്‍ത്തി സുഖവാസത്തിനു വേണ്ടി നിര്‍മിച്ച ഒരു ഗ്രാമമായിരുന്നു ആദിയില്‍ ഇത്. അതിന്റെ പരിസരപ്രദേശങ്ങള്‍ ക്രിസ്തീയ കേന്ദ്രങ്ങളായിരുന്നു. അവരുടെ സന്യാസിമഠങ്ങളും കന്യാ സ്ത്രീ മഠങ്ങളും ഇവിടെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അബ്ബാസിയാ ഖിലാഫതിന്റെ ആസ്ഥാനമായതിനുശേഷവും ഈ ക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ നിലനിന്നു. ഇവിടത്തെ കന്യകകളെയും മദ്യത്തെയും വാഴ്ത്തി അബൂനുവാസ് പാടിയിട്ടുണ്ട്. മുസ്ലിം കേന്ദ്രങ്ങളില്‍ ലഭിക്കാത്തതു അവര്‍ക്ക് ഇവിടെനിന്നും ലഭിച്ചു. ഇവിടത്തെ വീഞ്ഞിന്റെ മാധുര്യം എത്രപാടിയിട്ടും ഈ കവിക്ക് മതി തോന്നിയില്ല.

ഈ പട്ടണനിര്‍മാണത്തെപ്പറ്റി ഒരു കഥയുണ്ട്. അതിന്റെ വിശ്വസനീയത സംശയാസ്പദമാണെങ്കിലും അതെന്താണെന്നു നമുക്ക് നോക്കാം. മന്‍സ്വൂറിന്റെ ഉദ്യോഗസ്ഥനോട് പരിസരത്തെ ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ ചോദിച്ചു. ഇവിടെ പട്ടണം നിര്‍മിക്കുന്ന ഹിര്‍ളുഖി രാജാവിന്റെ പേരെന്താണ്? ‘അബ്ദുല്ല’ ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞു. ഇതല്ലാതെ അദ്ദേഹത്തിനു മറ്റു വല്ല പേരും ഉണ്ടോ? ‘ഉണ്ട്.’ അദ്ദേഹത്തിന്റെ ഓമനപ്പേര് അബൂജഅ്ഫര്‍ എന്നും സ്ഥാനപ്പേര് മന്‍സ്വൂര്‍ എന്നുമാകുന്നു.

പുരോഹിതന്‍: എന്നാല്‍ ഇവിടെ ഒരു പട്ടണം നിര്‍മിക്കാന്‍ നിങ്ങളുടെ രാജാവിന് കഴിയില്ല. ഞങ്ങളുടെ ഗ്രന്ഥങ്ങളില്‍ കാണുന്നത് ഇവിടെ ‘മിഖ്ലാസ’് എന്നൊരു മാന്യന്‍ ഒരു പട്ടണം നിര്‍മിക്കുമെന്നും അയാള്‍ വലിയ പ്രതാപിയായിത്തീരുമെന്നും.

ഉദ്യോഗസ്ഥന്‍ മന്‍സ്വൂറിനെ സംബന്ധിച്ചുപറഞ്ഞത് അറിയിച്ചു. മന്‍സ്വൂര്‍ പ്രതിവചിച്ചു. ‘എനിക്ക് മിഖ്ലാസ് എന്നൊരു പേരുണ്ടായിരുന്നു. അതിനുകാരണം എന്റെ ആയ, നൂല്‍ നൂറ്റിരുന്നു. ഒരുപ്രാവശ്യം എന്നോടൊപ്പം പാഠശാലയിലെ സഹപാഠികള്‍ വീട്ടില്‍ വന്നു. അവരെ സല്‍ക്കരിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഞാന്‍ കിഴവിയുടെ നൂല്‍ മോഷ്ടിച്ച് സഹപാഠികളെ സല്‍ക്കരിച്ചു. കിഴവി അവളുടെ നൂല്‍ മോഷ്ടിച്ചതറിഞ്ഞപ്പോള്‍ എന്നെ മിഖ്ലാസ് എന്നു വിളിച്ചു. പിന്നെ എല്ലാവരും അതുതന്നെ വിളിച്ചു. കുറേ കഴിഞ്ഞപ്പോള്‍ ആ പേര് പോയി. ഞാന്‍ വീണ്ടും മന്‍സ്വൂറായി. ഇപ്പോള്‍ ഇവിടെ ഞാന്‍ നഗരം നിര്‍മിക്കുമെന്ന് എനിക്കുറപ്പായി.’

ബാഗ്ദാദ്, ബഗ്ദാന്‍ എന്നപേരിലും അറിയപ്പെടുന്നു. ബാഗ് + ദാദ് എന്ന രണ്ട് പേര്‍ഷ്യന്‍ പദങ്ങള്‍ ചേര്‍ത്താണ് ബാഗ്ദാദ് പിറന്നതെന്നാണ് ചരിത്രകാരനായ യാഖൂത്ത് പറയുന്നത്. അര്‍ഥം ദാദിന്റെ തോട്ടം. ബാഗ് എന്നാല്‍ തോട്ടമാണ്. ദാദ് അതിന്റെ ഉടമസ്ഥനുമാണ്.

ബഗ്ദാന്‍ എന്നാല്‍ ബഗിന്റെ ദാനമെന്നര്‍ഥം. ബഗ്രിന വിഗ്രഹമാണത്രെ. ചില ഇന്‍ഡോളഡിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഭഗവാന്റെ ദുഷിച്ച രൂപമാണ് ബഗ് എന്നും ഭഗദാന്‍ എന്നാല്‍ ഭഗവാന്റെ ദാനമാണെന്നുമാണ്. ഇറഖ്, ഉമര്‍(റ) ന്റെ ഭരണകാലത്ത് മുസ്ലിംകള്‍ മോചിപ്പിക്കുന്നതുവരെ ഇറാന്റെ ഭാഗമായിരുന്നു. ഇറാനികളുടെയും ഇന്ത്യക്കാരുടെയും മതവും ഭാഷയും പൌരാണിക കാലത്ത് പരസ്പര സാദൃശ്യമുള്ളവയായിരുന്നു.

മന്‍സ്വൂര്‍ ഈ പട്ടണത്തിന് നല്‍കിയ പേര് മദീനത്തുസ്സലാം എന്നാണ്. സമാധാനത്തിന്റെ നഗരം.

മന്‍സ്വൂര്‍ തന്റെ തലസ്ഥാന നിര്‍മാണത്തിന് ലോകത്തിന്റെ നാനാഭാഗത്തു നിന്നും തൊഴിലാളികളെയും എഞ്ചിനീയര്‍മാരെയും സാങ്കേതിക വിദഗ്ധന്മാരെയും വരുത്തി. യാഖൂത്ത് പറയുന്നത് അവരുടെ എണ്ണം ഒരുലക്ഷമായിരുന്നുവെന്നാണ്.

ജ്യോത്സ്യര്‍ ഈ ഖലീഫയുടെ ഒരു ദൌര്‍ബല്യമായിരുന്നു. ജോത്സ്യര്‍ നിശ്ചയിച്ചുകൊടുത്ത മുഹൂര്‍ത്തത്തിലാണ് ഇതിന് തറക്കല്ലിട്ടതെന്ന് യാഖൂത്ത് രേഖപ്പെടുത്തിയിരിക്കുന്നു (താരീഖുല്‍ ഇസ്ലാം, ഹസന്‍ ഇബ്രാഹിം, പേജ് 369).

ഇമാം അബൂഹനീഫ(റ) നഗരനിര്‍മാണത്തില്‍ ഒരു എന്‍ജിനീയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനു കാരണമുണ്ട്. ഖലീഫ ഇമാമിനോട് ജഡ്ജിയുടെ സ്ഥാനം വഹിക്കാന്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇമാം ആ അഭ്യര്‍ഥന നിരസിച്ചു. ‘നിങ്ങളെ ഞാന്‍ എന്നെങ്കിലും ഒരു ജോലിഭാരമേല്‍പ്പിക്കും.’ മന്‍സ്വൂര്‍ ശപഥം ചെയ്തു. ഏതായാലും ഇമാം മനമില്ലാ മനസ്സോടെ ഉദ്യോഗം സ്വീകരിക്കേണ്ടിവന്നു. നിര്‍മാണത്തിനുള്ള ഇഷ്ടിക നല്‍കലായിരുന്നു അദ്ദേഹത്തിന്റെ ജോലി. ലക്ഷക്കണക്കിന് ഇഷ്ടികകളാണ് നല്‍കേണ്ടത്. എല്ലാംകൂടി എണ്ണിക്കണക്കാക്കുക പ്രയാസകരമാണ്. ഇമാം ഒരു ദണ്ഡെടുത്ത് ഇഷ്ടികകളുടെ നിരകളെണ്ണി ആ പ്രശ്നം പരിഹരിച്ചു. ഇമാമിന്റെ ഈ ഉപകരണത്തിന് പിന്നീട് നിര്‍മാണ രംഗത്ത് നല്ല പ്രചാരം ലഭിച്ചു. വലിയ ആര്‍ഭാടത്തോടെയാണ് പട്ടണത്തിന്റെ ശിലാസ്ഥാപന ചടങ്ങു നടന്നത്. ഖലീഫമാരില്‍ ലുബ്ധനാണ് മന്‍സ്വൂറെങ്കിലും തന്റെ നഗരനിര്‍മിതിക്ക് പണം നിര്‍ലോഭം ചിലവഴിച്ചു. ഒരു കോടി അമ്പതു ലക്ഷം ദീനാര്‍ ഇതിനുവേണ്ടി വിനിയോഗിച്ചതായി ചരിത്രകാരന്മാര്‍ പറയുന്നു. അത് ഒരു ഭീമമായ തുകയാണ്. പ്രത്യേകിച്ചും പതിമൂന്നു ശതകങ്ങള്‍ക്ക് മുമ്പ്. പട്ടണത്തിന്റെ നിര്‍മാണപരമായ വിശദാംശത്തിലേക്ക് കടക്കുന്നില്ല, അതുകൊണ്ട് പ്രയോജനവുമില്ല.

ഹിജ്റ ഏഴാം നൂറ്റാണ്ടില്‍ താര്‍ത്താര്‍ കൊള്ളത്തലവന്‍ ഹൊല്ലാക്കൊഖാന്‍ അവസാനത്തെ അബ്ബാസിയ ഖലീഫ മൂസ തഅ’സീംബില്ലയെ വധിക്കുകയും ബാഗ്ദാദിനെ ചുട്ടുകരിക്കുകയും ചെയ്തു. അതില്‍ ജീവഹാനി സംഭവിച്ചവരുടെ എണ്ണം ലക്ഷക്കണക്കാണ്. നൂറുക്കണക്കിനുള്ള ഗ്രന്ഥാലയങ്ങളും നഷ്ടമായി. അവയുടെ ചാരമൊഴുക്കിയതിന്റെ ഫലമായി ടൈഗ്രീസില്‍ മൂന്നുദിവസം നീണ്ടുനിന്ന വെള്ളപ്പൊക്കമുണ്ടായതായി പറയപ്പെടുന്നു.

പിന്നീട് ബാഗ്ദാദ് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ടത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അവിടെ ഹാശിമിയ്യികളുടെ ഭരണം സ്ഥാപിച്ചപ്പോഴാണ്. 1932ല്‍ ബ്രിട്ടന്‍, ഫൈസല്‍ ബിന്‍ ശരീഫ് ഹുസൈനു ഇറാഖിന്റെ ഭരണമേല്‍പ്പിച്ചപ്പോള്‍ സ്വതന്ത്ര ഇറാഖിന്റെ ചരിത്രം ആരംഭിച്ചു. 1958ല്‍ ജനറല്‍ അബ്ദുല്‍കരീം ഖാസിമിന്റെ നേതൃത്വത്തില്‍ നടന്ന പട്ടാള വിപ്ളവം രാജകീയ ഭരണം തുടച്ചുമാറ്റി. ഇറാഖ് ഒരു റിപ്പബ്ളിക്കായി. ഗതകാലത്ത് അഞ്ചു നൂറ്റാണ്ടോളം ഇസ്ലാമിക സംസ്കാരത്തിന്റെ സിരാകേന്ദ്രമായിരുന്നു ബാഗ്ദാദ്. ആ നല്ല കാലം ബാഗ്ദാദികള്‍ ഗൃഹാതുരതയോടെ ഓര്‍ക്കുന്നു.


RELATED ARTICLE

  • ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി
  • മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍
  • ഊതിക്കാച്ചിയ പൊന്ന്
  • കറാമത്തുകള്‍
  • ഔലിയാക്കള്‍
  • ബാഗ്ദാദ്: നൂറ്റാണ്ടുകളിലൂടെ
  • ശൈഖ് രിഫാഈ: ധന്യജീവിതത്തില്‍നിന്നല്‍പ്പം
  • ത്വരീഖത്ത് സത്യവും മിഥ്യയും
  • സയ്യിദ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)