Click to Download Ihyaussunna Application Form
 

 

ശൈഖ് അബ്ദുല്‍ഖാദിര്‍ (റ) യുടെ അന്ത്യനിമിഷങ്ങള്‍

ശൈഖ് അബ്ദുല്‍ഖാദിര്‍(ഖ.സി)ന്റെ ജനനം ഹിജ്റ വര്‍ഷം 470 ലാണ്. വിയോഗം ഹിജ്റ 560 ലും. ആകെ വയസ്സ് 91. ബാഗ്ദാദില്‍ എത്തുന്നത് 18 വയസ്സ് തികഞ്ഞ കാലത്ത്. അതിനുശേഷം ത്യാഗോജ്ജ്വലവും വൈജ്ഞാനികവും അധ്യാത്മ പ്രചോദിതവുമായ കാലങ്ങള്‍ അന്ത്യംവരെ പിന്നിട്ടു ലോകോത്തര പണ്ഢിതനും സൂഫിയുമായിത്തീര്‍ന്നു. തന്റെ ദൌത്യത്തെക്കുറിച്ച് മഹാന്‍ ഒരു കവിതാ ശകലത്തിലൂടെ വ്യക്തമാക്കിയത് ഇങ്ങനെ:

ലികുല്ലി വലിന്‍ ലഹു ഖദമുന്‍വഇന്നീ

അലാഖദമിന്നബീ ബദ്രില്‍കമാലി

(ഓരോ വലികളും ഓരോ നബിവശി

ഞാനെന്റെ സീബാവാ കാല്‍വശി എന്നോവര്‍)

ശൈഖ് പറഞ്ഞത് സത്യമായിരുന്നു. തന്റെ ജീവിതയാത്രയില്‍, തിരുനബിയയുടെ ചര്യ പൂര്‍ണമായി അനുധാവനം ചെയ്ത്, സത്യസന്ദേശത്തിന്റെ പ്രചരണത്തിനിറങ്ങിയപ്പോള്‍ അതിന്റെ വളര്‍ച്ചക്കും പുരോഗമനത്തിനും ത്യാഗനിര്‍ഭരമായ പല യജ്ഞങ്ങളും ശൈ ഖിനു കാഴ്ചവെക്കേണ്ടിവന്നു. അവസാനം ശൈഖവര്‍കളുടെ വിയോഗനാള്‍ അടുത്തെത്തി. മരണത്തിന്റെ മുന്നോടിയായി ശയ്യാവലംബിയാകുന്ന അസുഖം വന്നു. ക്ഷമാപൂര്‍വം അവിടന്ന് തന്റെ പ്രിയമക്കളെ അടുത്തുവിളിച്ചു അന്ത്യേപദേശങ്ങള്‍ നല്‍കി. പുത്രന്‍ അബ്ദുല്‍ വഹാബ് (ഖ.സി) വേദനയോടെ ആരാഞ്ഞു. തങ്ങളുടെ കാലശേഷം ഞങ്ങള്‍ ചെയ്യേണ്ട കര്‍മ്മം എന്താകുന്നു. ശൈഖ് പറഞ്ഞു: അല്ലഹുവിനെ അങ്ങേയറ്റം ഭയഭക്തിയോടെ വണങ്ങുക. അവനെ അല്ലതെ മറ്റൊരാളെയും പേടിക്കരുത്. അല്ലാഹുവില്‍നിന്നല്ലാതെ യാതൊന്നും പ്രതീക്ഷിക്കരുത്. ഏതൊരാവശ്യത്തിന്റെയും ആത്യന്തിക കേന്ദ്രം അവനാണെന്നറിഞ്ഞ് അവനില്‍ സമ്പുര്‍ണ്ണ  സമര്‍പ്പിതനാവുക. അവന്റെ മേല്‍ അല്ലാതെ ആശ്രയം പ്രകടിപ്പിക്കാതിരിക്കുക. എല്ലാം അവനില്‍ നിന്നും തേടുക. അവനല്ലാത്തവരില്‍ അര്‍പ്പണം അരുത്. അവനെ മാത്രം ഏകനും സ്വയാശ്രയനും ആയി കണക്കാക്കുക. അവന്റെ ഏകത്വമാണ് സര്‍വ്വതിന്റെയും കാതല്‍ എന്നറിയുക.

മരണത്തിന്റെ തൊട്ടടുത്ത മുഹൂര്‍ത്തത്തില്‍ ശൈഖ് മക്കളോട് പറഞ്ഞു: നിങ്ങള്‍ എല്ലാ വരും എന്നില്‍ നിന്നും വിദൂരത്താണെന്നതാണ് നേര്. ഞാനിപ്പോള്‍ ബാഹ്യമായി മാത്രമാണ് നിങ്ങള്‍ക്കൊപ്പം. ആന്തരീകമായി നിങ്ങളല്ലാത്ത മറ്റൊരു വിഭാഗത്തിനൊപ്പമാകുന്നു. എന്റെ സന്നിധാനത്തില്‍ മറ്റു പലരും ഇതാ എത്തിയിരിക്കുന്നു. അവര്‍ക്ക് നിങ്ങള്‍ മുറി വിശാലമാക്കിക്കൊടുക്കുക. ഇതാ അവിടെ റഹ്മത്ത് അതിബൃഹത്തായ രൂപത്തില്‍ ആസന്നമാകുന്നു. നിങ്ങള്‍ അവര്‍ക്കുമേല്‍ അസൌകര്യം സൃഷ്ടിക്കാതിരിക്കുവീന്‍. അലൈകുമുസ്സലാം വറഹ്മത്തുള്ളാഹീ വബറകാതുഹു… അല്ലാഹുവിന്റെ മഹത്തായ മാപ്പ് എനിക്കും നിങ്ങള്‍ക്കും ലഭിക്കുമാറാകട്ടെ. അല്ലാഹു എന്റെയും നിങ്ങളുടെയും പാശ്ചാത്താപങ്ങള്‍ സ്വീകരിക്കുമാറാകട്ടെ. അനന്തരം ഒരു ദിവസം മുഴുവന്‍ ശൈഖവ ര്‍കള്‍ പ്രാര്‍ാഥനാ മന്ത്രത്തില്‍ മുഴുകി. വിയോഗ നാളിന്റെ വൈകുന്നേരവേളയില്‍ അവിടന്ന് ഇങ്ങിനെ പറഞ്ഞു: നിങ്ങള്‍ക്കെന്തറിയാം! ഞാന്‍ ഒരു മലകിനെയും കാര്യമായി കാ ണുന്നില്ല. അതു മലകുല്‍ മൌതാണെങ്കില്‍ തന്നെയും. നമ്മെ ഏറ്റെടുത്തവന്‍ മറ്റൊരുത്തനാണെന്നിരിക്കെ, അവന്‍ തന്നതാണ് നമ്മുടേതെല്ലാം എന്നിരിക്കെ, പിന്നെ മറ്റൊരാളെ എന്തിനു നാം പേടിക്കണം.

ശൈഖിന്റെ പുത്രന്മാരായ ശൈഖ് അബ്ദുര്‍റസാഖ്, ശൈഖ് മൂസാ(ഖ.സി) എന്നിവര്‍ ഓര്‍ക്കുന്നു. മരണാസന്നനായ പിതാവ് ഇരുകരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വീശിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: വഅലയ്കുമുസ്സലാം വറഹ്മതുല്ലാഹി വബറകാതുഹു. നിങ്ങള്‍ അ ല്ലാഹുവിലേക്ക് മടങ്ങുവീന്‍. അവന്റെ വരവേല്‍പ്പു വേളയില്‍ ഒന്നാം നിരയില്‍ അണിചേരുവീന്‍. നിങ്ങള്‍ അവിടെ തന്നെ നില്‍ക്കുക. എനിക്കും നിങ്ങള്‍ക്കുമിടയില്‍ ആകാശഭൂതലങ്ങളുടെ ദൈര്‍ഘ്യം ഇരിപ്പുണ്ട്. എന്നെ ഒരാളെക്കൊണ്ടും അസൌകര്യപ്പെടുത്താതിരിക്കുവീന്‍, ആരെക്കൊണ്ടും നമ്മള്‍ക്കിടയില്‍ അസ്വസ്ഥ്യം സൃഷ്ടിക്കാതിരിക്കൂവീന്‍… ഇത്രയുമായപ്പോള്‍ പുത്രന്മാരില്‍പെട്ട ശൈഖ് അബ്ദുല്‍ അസീസ്(ഖ.സി) ചോദിച്ചു. ഉപ്പാ, അങ്ങിപ്പോള്‍ എന്തുവേദനയും അവസ്ഥയുമാണ് തരണം ചെയ്തുകൊണ്ടിരിക്കുന്നത്? ശൈഖ് മറുപടി പറഞ്ഞു: ഒരാളും എന്നോട് ഒന്നിനെപ്പറ്റിയും ചോദിക്കാതിരിക്കുക. ഞാന്‍ അല്ലാഹുവിന്റെ അപാര അറിവിന്‍ വൃത്തത്തില്‍ തിരിഞ്ഞുമറിഞ്ഞുകൊണ്ടിരിക്കുകയാകുന്നു. അപ്പോള്‍ അബ്ദുല്‍ അസീസ് ആരാഞ്ഞു: ഏതുതരം അസുഖമാണ് പിതാവേ, അങ്ങയെ ബാധിച്ചിരിക്കുന്നത്? അതിനു മറുപടിയായി അവിടുന്നു മൊഴിഞ്ഞു: എന്റെ രോഖത്തെകുറിച്ച് ആര്‍ക്കുമേ അറിയില്ല. അല്ലാഹു ഒരു വിധി പ്രഖ്യാപിച്ചെന്നുകരുതി അവന്റെ അറിവില്‍ ഒരു കുറവും വരാന്‍ പോകുന്നില്ല. വിധികള്‍ പരിവര്‍ത്തന വിധേയങ്ങള്‍ ആണ്. അറിവിന്നാകട്ടെ പരിവര്‍ത്തനമില്ല. അല്ലാഹു അവന്‍ ഉദ്ദേശിച്ചതിനെ മായ്ച്ചു കളയുന്നു. അവന്റെ നിയന്ത്രണത്തിലാകുന്നു എല്ലാ രേഖകളും അടങ്ങിയ മാതൃഗ്രന്ഥം ഉള്ളത്. അവന്‍ ചെയ്യുന്നതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമേ അവകാശമില്ല. അതേസമയം അവനല്ലാത്തവര്‍ ചോദ്യവിധേയരാകുന്നു. ഈ അവസരത്തില്‍ മക്കളില്‍പെട്ട ശൈഖ് അബ്ദുല്‍ ജബ്ബാര്‍ (ഖ. സി) രംഗത്തുവന്നു ആരാഞ്ഞു: പിതാവേ, അങ്ങയുടെ ശരീരത്തിന് അനുഭവപ്പെടുന്ന വേദന ഏതു തരത്തിലുള്ളതാണ്? അപ്പോള്‍ അവിടുന്ന് പ്രതികരിച്ചു. മകനേ, എന്റെ ശരീരത്തിലെ ഓരോ അംഗങ്ങളും വേദനയാല്‍ നീറുകയാണ്. പക്ഷേ, ഹൃദയം മാത്രം ഒഴിവായിരിക്കുന്നു. ഹൃദയത്തിനു യാതൊരു വിധ വേദനയും ഇല്ല. അത് അല്ലാഹുവിനോടൊപ്പം ആനന്ദാതിരേകത്താല്‍ സ്വസ്ഥമായിരിക്കുന്നു. അതോടെ മരണത്തിന്റെ അവസാന നിമിഷങ്ങളിലേക്കു ശൈ ഖവര്‍കള്‍ കടന്നുവെന്നുറപ്പായി. അപ്പോള്‍ അവിടുന്നു ഇങ്ങനെ പറഞ്ഞു: അല്ലാഹുവിനെക്കൊണ്ട് മാത്രമാണ് ഞാന്‍ സഹായ ഭദ്രനായത്. അവന്‍ അല്ലാതെ യാതൊരു ആരാധ്യനുമില്ല തന്നെ. അവന്‍ അങ്ങേയറ്റത്തെ പരിശുദ്ധനും പരമോന്നതനുമാകുന്നു. ശക്തികൊണ്ട് പ്രാപ്തനായ അവന്‍ തന്നെ പരിശുദ്ധന്‍. മരണംകൊണ്ട് ദാസന്മാരെ കീഴൊതുക്കുന്ന അവന്‍ തന്നെ വിശുദ്ധന്‍. ലാഇലാഹഇല്ലല്ലാ, മുഹമ്മദുര്‍റസൂലുല്ലാഹ്.. പുത്രന്‍ ശൈഖ് മുസാ (ഖ. സി) പറയുന്നു: പിതാവ് അന്ത്യനിമിഷത്തില്‍ മേല്‍ മന്ത്രം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ക്രമേണ ശബ്ദം ഉച്ചത്തിലാകാന്‍ തുടങ്ങി. അതിഗൌരവത്തിലായി പിന്നെ ജപം. അവസാനം അത് അല്ലാഹ്… അല്ലാഹ്… അല്ലാഹ്…എന്ന നാമത്തില്‍ ഒതുങ്ങി. പിന്നെ ഒച്ച നേര്‍ത്തുവന്നു. ഏറ്റവും ഒടുവില്‍ തന്റെ നാവിന്‍തുമ്പ് മേലേെ അണ്ണാക്കിന്റെ മേല്‍ അല്ലാഹ് എന്ന നാമജപത്താല്‍ ലയിച്ചു ചേര്‍ന്നു നില്‍ക്കവേ അവിടുത്തെ ആത്മാവ് പറന്നകന്നു.  രിള്വാഉുല്ലാഹി തആലാ അലൈഹി.


RELATED ARTICLE

  • ശൈഖ് അബ്ദുല്‍ഖാദിര്‍ (റ) യുടെ അന്ത്യനിമിഷങ്ങള്‍
  • ഖാദിരീ ത്വരീഖത്ത്
  • ജീലാനി ദര്‍ശനം: ഇന്ത്യന്‍ സാഹചര്യത്തില്‍
  • സൃഷ്ടികള്‍ക്ക് അല്ലാഹു പോരേ..
  • ആത്മദര്‍ശനത്തിലേക്കുള്ള കവാടം
  • ശൈഖ് ജീലാനി(റ): ജീവിതവും സന്ദേശവും
  • ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)
  • ജീലാനീ ദിനം