Click to Download Ihyaussunna Application Form
 

 

ഔലിയാക്കള്‍

ല്ലാഹുവിനെ ആരാധിക്കുന്നതില്‍ മാത്രം ജീവിതം ഉഴിഞ്ഞുവെച്ച് ആത്മീയ ഔന്നത്യം നേടിയ മഹാ മനുഷ്യന്മാര്‍ ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരിലും അത്തരക്കാരുണ്ടാകും. ഇവരെയാണ് ഔലിയാക്കള്‍ എന്നു വിളിക്കുന്നത്. പ്രവാചകന്മാരുടെ യുഗങ്ങളിലെന്നപോലെ അതിനുശേഷവും അവരുടെ സാന്നിധ്യം യാഥാര്‍ഥ്യമായ ഒരു വസ്തുതയാണ്. ആത്മീയമായി മാനവസമൂഹത്തെ സമുദ്ധരിക്കുകയാണവരുടെ ദൌത്യം. ആത്യന്തിക വിശകലനത്തില്‍ കാലഘട്ടങ്ങളുടെ അനിവാര്യതയാണ് ഔലിയാക്കള്‍. അവര്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരത്രെ.

ലോകനാഥന് പൂര്‍ണമായും കീഴ്പ്പെട്ടവരെന്ന നിലയില്‍ മനുഷ്യസഹജമായ ദൌര്‍ബല്യങ്ങളും ചാപല്യങ്ങളും പ്രകടിപ്പിക്കാത്ത പരമപരിശുദ്ധരായ വ്യക്തിത്വങ്ങളാണ് ഔലിയാക്കള്‍. അതുകൊണ്ടുതന്നെ അമാനുഷികമായ സിദ്ധികളും കഴിവുകളും അവര്‍ക്കുണ്ടാകും. അതിനാണ് കറാമത്ത് എന്നു പറയുന്നത്. പ്രവാചകന്മാരില്‍ നിന്ന് മുഅ്ജിസത് പ്രകടമാകുന്നതുപോലെ ഔലിയാക്കളില്‍ നിന്ന് കറാമത് ഉണ്ടാകും. എന്നാല്‍ സകല ഔലിയാക്കളും കറാമത്ത് പ്രകടിപ്പിച്ചുകൊള്ളണമെന്നില്ല. അഥവാ കറാമത്തുകള്‍ കാ ണിക്കാതിരിക്കുന്നത് ഔലിയാക്കളുടെ പദവിക്ക് കോട്ടമല്ല. മുഅ്ജിസതു പോലെ കറാമത്തും അലൌകികമായ ഒരു പ്രതിഭാസമാണ്. ആത്മീയമായ പൊരുളും വ്യാഖ്യാനവും അതിനുണ്ട്.

സകല ഭൌതിക ശക്തികള്‍ക്കും അതീതമാണ് ഔലിയാക്കളുടെ ശക്തി. ആത്മീയതയാണ് അതിന്റെ അടിസ്ഥാനം. അവരുടെ സ്ഥാനവും മാനവും നിര്‍വചിക്കാനും നിര്‍ണയിക്കാനും സാധ്യമല്ല. പ്രവാചകന്മാരും അനുചരന്മാരും കഴിഞ്ഞാല്‍ അല്ലാഹുവിന്റെ സന്നിധിയില്‍ ഏറ്റവും സ്ഥാനമുള്ളവര്‍ ഔലിയാക്കളാണ്. അതുപോലെ തന്നെ മര്‍ത്യരടക്കമുള്ള സൃഷ്ടിജാലങ്ങളുടെ അടുത്തും അവര്‍ ഉന്നതരാണ്. ഈ സ്ഥാനം കരഗതമാകണമെങ്കില്‍ സമര്‍പ്പണവും ത്യാഗവും സംവേദിക്കണം. വിലായതും കറാമത്തുമൊക്കെ ചുളുവില്‍ തട്ടിക്കൂട്ടിയുണ്ടാക്കാന്‍ കഴിയുന്നതല്ലെന്നു വ്യക്തം.

അല്ലാഹുവിന്റെ ഔലിയാക്കള്‍ ഭൌതിക പരിത്യാഗികളാണ്. ഭൌതികേച്ഛകളോട് അടരാടുന്നവരാണ്. അല്ലാഹുവുമായി ആരാധനകളിലൂടെ അടുക്കുമ്പോഴാണ് മനുഷ്യര്‍ക്ക് ഈ ഉന്നതമായ സ്ഥാനങ്ങള്‍ കൈവരിക്കാന്‍ കഴിയുന്നത്. അങ്ങനെ ഔലിയാഇന്റെ പദവിയിലെത്തിയാല്‍ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനും കുണ്ഠിതപ്പെടാനുമില്ലെന്നു വിശുദ്ധഖുര്‍ആന്‍ പറയുന്നു. അവര്‍ ലോകത്തെ നിയന്ത്രിക്കുന്ന ആജ്ഞാശക്തികളാണ്. അല്ലാഹുവിന്റെ ഔദാര്യം അവന്റെ ഇഷ്ടദാസന്മാരെ തേടിയെത്തുമെന്നു ഔലിയാഇന്റെ ചരിത്രം പഠിച്ചാല്‍ നമുക്കു മനസ്സിലാക്കാം.

ആത്മീയമായ കഴിവുള്ള ഔലിയാക്കള്‍ക്ക് അലൌകികമായ കാവലും രക്ഷയുമുണ്ടാകും. ഭൌതികമായ ഒരു സെക്യൂരിറ്റിയും അവര്‍ക്കാവശ്യമാവില്ലെന്നര്‍ഥം. നിര്‍ഭയം ലോ കത്തെവിടെയും സഞ്ചരിക്കാന്‍ അവര്‍ക്കു കഴിയും. പല രൂപത്തിലും ഭാവത്തിലും അ വര്‍ എവിടെയും പ്രത്യക്ഷപ്പെടും. അപ്പോഴെല്ലാം അല്ലാഹുവമായുള്ള ബന്ധം അവര്‍ക്ക് ശക്തിപകരും.

അതേസമയം ഭൌതികതയെ പ്രണയിച്ചവര്‍ ദിശാബോധമില്ലാതെ അലയുവാന്‍ വിധിക്കപ്പെട്ടവരാണ്. മനുഷ്യസഹജമായ ദൌര്‍ബല്യങ്ങളാണവരെ കീഴടക്കിയിരിക്കുന്നത്. ഈ വ്യത്യാസം കണക്കിലെടുക്കുമ്പോള്‍ ഔലിയാക്കളുടെ മഹത്വം അതിരുകളില്ലാത്തതാണെന്ന് ആര്‍ക്കും മനസ്സിലാകും.

തഖ്‌വയുടെ പരമകാഷ്ട പ്രാപിച്ചവരാണ് ഔലിയാക്കള്‍. അല്ലാഹുവും അന്ത്യപ്രവാചകര്‍(സ്വ)യും തഖ്‌വക്ക് നല്‍കിയ നിര്‍വചനമനുസരിച്ച് ജീവിതം ക്രമീകരിക്കുമ്പോള്‍ വിലായതിന്റെ മാര്‍ഗം സുഖകരമാകും. തഖ്‌വയും വിലായത്തും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. തികഞ്ഞ സൂക്ഷ്മത തഖ്‌വയുടെ പ്രതിഫലനമാണ്. സകല ചലനങ്ങളിലും ആത്മീയ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഔലിയാക്കള്‍ക്ക് കഴിയുന്നതും അതുകൊണ്ടുതന്നെ. ഈ വസ്തുതയിലേക്ക് വെളിച്ചം വീശുന്ന ആയത്തുകളും ഹദീസുകളും ധാരാളമുണ്ട്. “അല്ലാഹുവിന്റെ ഔലിയാക്കള്‍ മുത്തഖീങ്ങള്‍ മാത്രമാണ്. പക്ഷേ, ജനങ്ങളില്‍ ഏറിയകൂറും അതറിയുന്നില്ല” എന്ന് വിശുദ്ധഖുര്‍ആനില്‍ (സൂറത്തുല്‍ അന്‍ഫാല്‍) അല്ലാഹു വ്യക്തമാക്കുന്നു.

നബി(സ്വ) ഇങ്ങനെ പറഞ്ഞു: “അല്ലാഹുവിന്റെ ഔലിയാക്കള്‍ തങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട നിസ്കാരം നിലനിര്‍ത്തുന്നവരും നോമ്പനുഷ്ഠിക്കല്‍ കടമയാണെന്നു മനസ്സിലാക്കി പ്രതിഫലേച്ഛയോടെ നോമ്പ് നോല്‍ക്കുന്നവരും കണക്കനുസരിച്ച് സകാത് കൊടുക്കുന്നവരും അല്ലാഹു വിരോധിച്ച കാര്യങ്ങള്‍ വര്‍ജിക്കുന്നവരുമാണ്.”

ഔലിയാഇനെ സംബന്ധിച്ച് പലവിധ തെറ്റിദ്ധാരണകള്‍ വച്ചുപുലര്‍ത്തുന്നവരും പ്രചരിപ്പിക്കുന്നവരും ഇന്നെമ്പാടുമുണ്ട്. അവര്‍ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് അങ്ങ നെ ചെയ്യുന്നത്. ഔലിയാക്കളുടെ വ്യക്തിമാഹാത്മ്യത്തിനു മാറ്റ് വര്‍ധിപ്പിക്കുന്നത് തഖ്വയാണെന്ന് മേലുദ്ധരിച്ച ഖുര്‍ആന്‍, ഹദീസ് സൂക്തങ്ങളില്‍ നിന്നു വ്യക്തമാണല്ലോ.

ഒരിക്കല്‍ നബി(സ്വ) പറയുകയുണ്ടായി. “അല്ലാഹു ഒരടിമയെ ഇഷ്ടപ്പെട്ടാല്‍ ജിബ്രീല്‍ (അ) എന്ന മലകിനെ വിളിച്ചുകൊണ്ട് പറയും. ഞാന്‍ ഇദ്ദേഹത്തെ സ്നേഹിക്കുന്നു. അതിനാല്‍ നിങ്ങളും സ്നേഹിക്കുക. ഉടന്‍ ജിബ്രീല്‍(അ) അവനെ സ്നേഹിക്കുന്നു. പിന്നീട് ജിബ്രീല്‍(അ) വാനലോകത്ത് പ്രഖ്യാപിക്കും. ‘അല്ലാഹു ഇദ്ദേഹത്തെ സ്നേഹിക്കുന്നു. അകാശത്തുള്ളവരേ, നിങ്ങളും സ്നേഹിക്കുക.’ അങ്ങനെ ആകാശത്തുള്ളവരും അവനെ സ്നേഹിക്കും. പിന്നീട് ഭൂമിയില്‍ ഇദ്ദേഹത്തിനു വരവേല്‍പ്പ് നല്‍കപ്പെടും” (ബുഖാരി, മുസ്ലിം, തിര്‍മുദി).

ജീവിതവിശുദ്ധിയിലൂടെ അല്ലാഹുവിന്റെയും മലകുകളുടേയും സര്‍വ്വ ചരാചരങ്ങളുടേയും സ്നേഹത്തിനു പാത്രമാകുന്ന ഔലിയാക്കള്‍ക്ക് അല്ലാഹു അവന്റെ പ്രത്യേകമായ കാവലേകുന്നു. അവരുമായി ആത്മീയ ബന്ധം സ്ഥാപിച്ചവര്‍ ഒരിക്കലും നിരാശരാവേണ്ടതില്ലെന്നു ഒരു ഖുദ്സിയ്യായ ഹദീസിലൂടെ അല്ലാഹു പഠിപ്പിച്ചതാണ്.


RELATED ARTICLE

  • ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി
  • മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍
  • ഊതിക്കാച്ചിയ പൊന്ന്
  • കറാമത്തുകള്‍
  • ഔലിയാക്കള്‍
  • ബാഗ്ദാദ്: നൂറ്റാണ്ടുകളിലൂടെ
  • ശൈഖ് രിഫാഈ: ധന്യജീവിതത്തില്‍നിന്നല്‍പ്പം
  • ത്വരീഖത്ത് സത്യവും മിഥ്യയും
  • സയ്യിദ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)