Click to Download Ihyaussunna Application Form
 

 

ഇക്രിമത്തുബ്നു അബീജഹല്‍(റ)

“സ്വഹാബികളെ, ഇക്രിമ സത്യ വിശ്വാസിയായി വരും തീര്‍ച്ച. അതിനാല്‍ അദ്ദേഹത്തി ന്റെ പിതാവ് അബൂജഹ്ലിനെ നിങ്ങള്‍ അധിക്ഷേപിക്കാതിരിക്കുക… കാരണം മരിച്ചവരെ അധിക്ഷേപിക്കുന്നത് ജീവിച്ചിരിക്കുന്ന ബന്ധുക്കളെ വിഷമിപ്പിക്കുകയേയുള്ളൂ”. മുഹമ്മദ് നബി(സ്വ)

‘നാടും വീടും ത്യജിച്ച് വരുന്ന യാത്രികാ…സ്വാഗതം….’ ഇപ്രകാരമായിരുന്നു നബി (സ്വ) ഇക്രിമഃയെ സംബോധനം ചെയ്തത്.

ഇക്രിമഃക്ക് ഏകദേശം മുപ്പത് വയസ്സാകുമ്പോള്‍ കാരുണ്യത്തിന്റെ പ്രവാചകന്‍ മുത്ത് മുസ്ഥഫാ(സ്വ) പരസ്യമായി സത്യപ്രബോധനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഖുറൈശികളിലെ ഉന്നതകുലജാതനാണ് ഇശ്രിമഃ, സമ്പന്നന്‍, വ്യക്തിപ്രഭാവത്തിനുടമ….അദ്ദേഹത്തിന്റെ സുഹൃത്തുക്കളെല്ലാം ഇസ്ലാമിക തണല്‍ വൃക്ഷത്തില്‍ ചേക്കേറിക്കൊണ്ടിരക്കുന്നു. സഅ്ദുബ്നു അബീവഖാസ്(റ), മുസ്വ്അബുബ്നുഉമൈര്‍(റ)…പക്ഷേ…, തന്റെ പിതാവ് ജീവിക്കുന്ന കാലത്തോളം ഇസ്ലാമിലേക്കെത്തല്‍ ദുഷ്കരം തന്നെയാണ്… പിതാവാരാണെന്നറിയുമോ…?

മക്കയിലെ അത്യുഗ്രപ്രതാപി, ശിര്‍ക്കിന്റെ തലതൊട്ടപ്പന്‍, നിഷ്ഠൂരനായ ആക്രമകാരി, അയാളുടെ മര്‍ദ്ദനമുറകള്‍ കൊണ്ട് സത്യവിശ്വാസികളുടെ ഈമാന്‍ അല്ലാഹു പരിശോധിച്ചു. എന്നാല്‍ അത് അവരുടെ വിശ്വാസത്തിന് തിളക്കം കൂട്ടുകയേ ചെയ്തുള്ളൂ…!

അയാളുടെ പേര്‍ അബൂജഹ്ല്‍…!!

മകന്‍ ഇക്രിമത്തുബ്നു അബീജഹ്ല്‍ അല്‍ മഖ്സൂമീ. ഖുറൈശീ നിരയില്‍ പ്രഥമഗണനീയരില്‍ പെട്ടയാള്‍…! അതീവ വൈദഗ്ധ്യമുള്ള അശ്വഭടന്‍…!!

പിതാവിന്റെ സമ്മര്‍ദ്ദത്തില്‍ താനും യാന്ത്രികമായി മുഹമ്മദ് നബിയുടെ പ്രതിയോഗിയായിത്തീരുകയായിരുന്നു. നബിയോടുള്ള അതികഠിനമായ ശത്രുത താമസിയാതെ അയാളുടെ ഹൃദയത്തെ കീഴ്പ്പെടുത്തി. നബിയുടെ അനുചരരെ കിട്ടിയേടത്തെല്ലാം വെച്ച് അയാള്‍ ആക്രമിച്ചു. മുസ്ലിംകള്‍ക്കെതിരെ മകന്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ കണ്ട് പിതാവ് അബൂജഹ്ലിന്റെ നെഞ്ചകം കുളിര്‍ത്തു.

ബദ്ര്‍ ദിനം…

മുഹമ്മദിനെ തകര്‍ത്തല്ലാതെ മടങ്ങില്ലെന്ന് ലാത്തയുടെയും ഉസ്സയുടെയും നാമത്തില്‍ അബൂജഹ്ല്‍ ശപഥം ചെയ്തിരിക്കുകയാണ്. ബദ്റില്‍ അവരുടെ സംഘം മൂന്ന് ദിവസം കഴിച്ചുകൂട്ടി… കുടിച്ച് ഭൂജിച്ച് മഥിച്ച് രസിച്ചുകൊണ്ടുള്ള ദിവസങ്ങള്‍. അതിന് ചൂടുപകരാന്‍ ഗായകസംഘം വിപ്ളവഗാനങ്ങള്‍ ആലപിച്ചുകൊണ്ടിരിക്കുന്നു. യുദ്ധത്തില്‍ ഇക് രിമഃ അബൂജഹ്ലിന്റെ വലം കയ്യായി പ്രവര്‍ത്തിച്ചു.

പക്ഷേ…,! ബധിരരും മൂകരും നീര്‍ജീവികളുമായ ലാത്തയും ഉസ്സയുമുണ്ടോ കനിയുന്നു…?! അബൂജഹ്ലിന്റെ സഹായാര്‍ഥന അവ കേള്‍ക്കുകയോ സഹായിക്കുകയോ ചെയ്തില്ല….

ബദ്റില്‍, ഇശ്രിമഃയുടെ കണ്‍മുമ്പില്‍ വെച്ച് അബൂജഹ്ല്‍ വെട്ടിയിട്ട മരം പോലെ മറിഞ്ഞു വീണു. മുസ്ലിം യോദ്ധാക്കളുടെ ആയുധങ്ങള്‍ അയാളുടെ രക്തം കുടിച്ച് ദാഹം തീര്‍ക്കുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനേ ഇക്രിമഃക്ക് കഴിഞ്ഞുള്ളൂ. പിതാവിന്റെ അവസാനത്തെ ആര്‍ത്തനാദം അയാളുടെ കര്‍ണ്ണപുടത്തില്‍ തുളച്ചു കയറി…

ഖുറൈശികളുടെ അനിഷേധ്യ നേതാവിന്റെ ജഢം ബദ്റില്‍ ഉപേക്ഷിച്ച് ഇക്രിമഃ മക്കയിലേക്ക് മടങ്ങി… പിതാവിന്റെ ശവശരീരം കൊണ്ടുപോവാന്‍ കഴിയാത്ത വിധം പരാജയപ്പെട്ട് പിന്‍വാങ്ങിയതായിരുന്നല്ലോ അദ്ദേഹമടങ്ങുന്ന ഖുറൈശികള്‍…!. മറ്റു മുശ്രിക്കുകളുടെ കൂടെ അബൂജഹ്ലിന്റെ ജഢവും മുസ്ലിംകള്‍ ബദ്റിലെ ഖലീബ് കിണറിലിട്ട് മണ്ണിട്ട് മൂടി.

അന്ന് മുതല്‍ ഇക്രിമഃക്ക് ഇസ്ലാമിനോടുള്ള സമീപനത്തിന് മറ്റൊരു മുഖം കൈവന്നു. തുടക്കത്തില്‍ പിതാവിന്റെ അഭിമാന സമരക്ഷണാര്‍ഥമായിരുന്നല്ലോ അയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാലിപ്പോള്‍ പ്രതികാരദാഹമാണ് അയാളെ ഇസ്ലാമിന്റെ കൊടിയ ശത്രുവാക്കിത്തീര്‍ത്തത്.

അതോടെ ഇക്രിമഃയും, ബന്ധുക്കള്‍ നഷ്ടപ്പെട്ട ചിലരും കൂടി ഖുറൈശികളുടെ ഹൃദയങ്ങളില്‍ മുഹമ്മദ് നബിയോടുള്ള രോഷാഗ്നി ആളിക്കത്തിക്കാനുള്ള തീവ്രയത്നത്തിലേര്‍പ്പെട്ടു. ആ ശ്രമം ശരിക്കും വിജയം കാണുക തന്നെ ചെയ്തു.

അങ്ങനെ ഉഹ്ദ് യുദ്ധത്തിന് കളമൊരുങ്ങി….

ഇക്രിമഃയും സൈന്യവും ഉഹ്ദിലേക്ക് പുറപ്പെട്ടു… ഭാര്യ ഉമ്മുഹകീമിനെയും ബദ്റില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട സ്ത്രീകളെയും അദ്ദേഹം കൂടെ കൊണ്ട് പോയി. സൈന്യത്തിന്റെ പിന്നില്‍ നിന്ന് ദഫ് മുട്ടിയും വിപ്ളവഗാനങ്ങള്‍ ആലപിച്ചും മറ്റും അവരെ ആവേശഭരിതരാക്കി യുദ്ധക്കളത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയായിരുന്നു ആ സ്ത്രീകളുടെ ദൌത്യം…

ഖുറൈശികള്‍ സൈന്യത്തിന്റെ നായകന്മാരായി വലതുഭാഗത്ത് ഖാലിദുബ്നുല്‍വലീദിനെയും ഇടത്ഭാഗത്ത് ഇക്രിമത്തുബ്നു അബീജഹ്ലിനെയും നിര്‍ത്തി.

ബഹുദൈവവിശ്വാസികളായ ആ രണ്ട് ധീരയോദ്ധാക്കളും ജീവന്‍ മരണ പോരാട്ടം നട ത്തി മുശ്രിക്കുകള്‍ക്ക് താല്‍കാലിക വിജയം നേടിക്കൊടുത്തു…തല്‍സമയം അബൂസുഫ്യാന്‍ ആത്മനിര്‍വൃതിയോടെ പറഞ്ഞു.

ഇത് ബദ്റിന് പകരമാണ്…! പക്ഷേ, എന്നിട്ടും യുദ്ധത്തില്‍ അന്തിമവിജയം മുസ്ലിം കള്‍ക്കായിരുന്നു.

ഖന്‍ദഖ് യുദ്ധം നടക്കുന്ന ദിവസം…

മുശ്രിക്കുകള്‍ മദീന ഉപരോധിച്ചിരിക്കുകയാണ്… അറബികള്‍ക്കജ്ഞാതമായ ഒരു യു ദ്ധതന്ത്രമായിരുന്നു സുരക്ഷക്കായി കിടങ്ങ് കുഴിക്കുക എന്നത്…പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ഫാരിസിയുടെ ആശയമായിരുന്നു അത്. മുസ്ലിംകള്‍ കിടങ്ങ് കുഴിച്ചു. മുശ്രിക്കുകള്‍ക്ക് മദീന ആക്രമിക്കാന്‍ സാധിച്ചില്ല. കാരണം കിടങ്ങ് വളരെ ആഴവും വീതിയുമുള്ളതായിരുന്നു….

ഉപരോധം കുറേ നീണ്ടപ്പോള്‍ ഇക്രിമഃയുടെ ക്ഷമയറ്റു. കിടങ്ങിന്റെ വീതി കുറഞ്ഞ ഭാഗത്ത് അയാള്‍ തന്റെ കുതിരയെ കൊണ്ടുവന്നു നിര്‍ത്തി. ഇക്രിമഃയുടെ സമ്മര്‍ദ്ദത്തില്‍ കുതിര ഒറ്റക്കുതിപ്പ്..

ഇക്രിമഃ അക്കരെയെത്തിക്കഴിഞ്ഞു… അയാള്‍ക്ക് പിന്നാലെ ധീരപരാക്രമികളായ ചില യോദ്ധാക്കളുടെ അശ്വങ്ങളും കിടങ്ങുചാടി. രണ്ടും കല്‍പിച്ചു കൊണ്ടുള്ള മുന്നേറ്റം. അതില്‍ അംറുബ്നു അബ്ദില്‍വുദ്ദ് ബലിയാടായതല്ലാതെ മറ്റൊരു പ്രയോജനവുമുണ്ടായില്ല. ഇക്രിമഃക്ക് ശരണം തോറ്റോടുക തന്നെ…!

മക്കാ വിജയ ദിനം…

മുഹമ്മദിനോടും കൂട്ടരോടും ചെറുത്തുനില്‍ക്കാന്‍ ഒരിക്കലും സാധ്യമല്ലെന്ന് ഖുറൈശികള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. മുഹമ്മദിന് മാര്‍ഗ്ഗം ഒഴിച്ചു കൊടുക്കാന്‍ തന്നെ അവര്‍ തീര്‍ച്ചപ്പെടുത്തി…

പോരിന് വരുന്ന ഖുറൈശികളോട് മാത്രമേ യുദ്ധം ചെയ്യാവൂ എന്ന് സൈനിക നേതാക്കള്‍ക്ക് നബി(സ്വ) നിര്‍ദ്ദേശം നല്‍കിയതും അവരുടെ ഉദ്ധൃത തീരുമാനത്തിന് സഹായകമായി…

പക്ഷേ, ഇക്രിമഃ ഖുറൈശികളുടെ തീരുമാനം ചെവികൊള്ളാന്‍ തയ്യാറായില്ല… അദ്ദേഹവും മറ്റു ചിലരും മുസ്ലിം സൈന്യത്തെ നേരിടാന്‍ തന്നെ തീരുമാനിച്ചു…

ഒരു ചെറിയ ഏറ്റുമുട്ടല്‍…! ഖാലിദുബ്നുല്‍ വലീദ്(റ) ഖുറൈശീ സംഘത്തെ തുരത്തിക്കളഞ്ഞു. കുറെയാളുകള്‍ വധിക്കപ്പെട്ടു… ഒരുവിധം രക്ഷപ്പെടാന്‍ സാധിച്ചവര്‍ പിന്തിരിഞ്ഞോടി.. ഇക്രിമഃയും അതില്‍ പെടും…നേരിട്ട് മാപ്പു ചോദിച്ച ഖുറൈശികള്‍ക്കെല്ലാം നബി(സ്വ) മാപ്പ് നല്‍കി… പക്ഷേ…,! ചില വ്യക്തികളെ പ്രത്യേകം പേരെടുത്ത് പറഞ്ഞ് അവരെ കഅ്ബയുടെ ഖില്ലക്ക് ചുവട്ടില്‍ വെച്ചാണ് കാണുന്നതെങ്കിലും കൊന്നു കളയാന്‍ അവിടുന്ന് ഉത്തരവിട്ടു…

അക്കൂട്ടത്തില്‍ പ്രഥമഗണനീയനായിരുന്നു ഇക്രിമഃ. അയാള്‍ അതീവ രഹസ്യമായി യമനിലേക്ക് കടന്നു. മറ്റൊരു സ്ഥലവും അദ്ദേഹത്തിന് സുരക്ഷിതമായി തോന്നിയില്ല….

അതേ സമയം, ഇക്രിമഃയുടെ ഭാര്യ ഉമ്മുഹകീമും അബൂസുഫ്യാന്റെ ഭാര്യ ഹിന്ദും മറ്റ് പത്ത് സ്ത്രീകളും കൂടി നബി(സ്വ)യുടെ തിരുസന്നിധിയിലേക്ക് പുറപ്പെട്ടു…. നബി(സ്വ)യുടെ പിതൃവ്യന്‍ ഹംസ(റ)വിന്റെ മയ്യിത്ത് ഉഹ്ദില്‍ വെച്ച് അവയവവിച്ഛേദം നടത്തി അവരുടെ കരള്‍ കടിച്ചു തുപ്പിയ സ്ത്രീയായിരുന്നു ഹിന്ദ്.

അക്കാരണത്താല്‍ തന്നെ മഹാനായ നബി(സ്വ)യെ അഭിമുഖീകരിക്കാന്‍ മാനസിക പ്രയാസവും ലജ്ജാഭാരവും ഉണ്ടായതിനാല്‍ മുഖം മറച്ചുകൊണ്ടായിരുന്നു അവര്‍ വന്നത്.

തത്സമയം നബി(സ്വ)യുടെയടുക്കല്‍ രണ്ട് ഭാര്യമാരും മകള്‍ ഫാത്വിമഃ ബീവിയും അഹ് ലുബൈത്തില്‍ പെട്ട മറ്റ് പല സ്ത്രീകളും ഉണ്ട്. ഹിന്ദ് സംസാരിച്ചു തുടങ്ങി:

‘അല്ലാഹുവിന്റെ തിരുദൂതരെ…! ഈ മതത്തെ സര്‍വ്വമതങ്ങളേക്കാളും ഉന്നതമാക്കിയ അല്ലാഹുവിന് സ്തുതി…! നാം തമ്മിലുള്ള കുടുംബബന്ധം മാനിച്ച് എന്നോട് ദയയോടെ വര്‍ത്തിക്കണമെന്ന് ഞാന്‍ ആദ്യമായി അപേക്ഷിക്കുന്നു… ഞാന്‍ സത്യവിശ്വാസിനിയായിത്തീര്‍ന്നിരിക്കുന്നു…!’

ശേഷം തന്റെ വദനകവചം മാറ്റിയിട്ട് അവര്‍ പറഞ്ഞു.

‘ഇത് ഉത്ബഃയുടെ മകള്‍ ഹിന്ദ് ആണ് തിരുനബിയേ…!’

നബി(സ്വ) പറഞ്ഞു: ‘നിനക്ക് സ്വാഗതം…!’

ഹിന്ദ് തുടര്‍ന്നു: ‘അല്ലാഹുവാണ് സത്യം…! താങ്കളുടെ വീട്ടില്‍ ഉണ്ടാകണമെന്ന് ഞാനാഗ്രഹിച്ച നിന്ദ്യത ലോകത്ത് മറ്റൊരു വീടിനും ഞാനാഗ്രഹിച്ചിരുന്നില്ല… എന്നാല്‍ ഇന്ന് ഭൂമിയില്‍ വെച്ച് ഏറ്റവും കൂടുതല്‍ ഔന്നത്യവും അഭിമാനവും ഈ വീട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത് കണ്ട് എന്റെ ഹൃദയം ത്രസിക്കുകയാണ്…!’

നബി(സ്വ) പറഞ്ഞു: ‘അതിലുമുപരി ആഗ്രഹിക്കാം…!’

ശേഷം ഉമ്മുഹകീം എഴുന്നേറ്റു സത്യവാചകം ചൊല്ലി മുസ്ലിമത്തായി…അവര്‍ പറ ഞ്ഞു:
‘അല്ലാഹുവിന്റെ തിരുദൂതരെ… എന്റെ ഭര്‍ത്താവ് അവിടുത്തെ വധശിക്ഷ ഭയപ്പെട്ട് യമനിലേക്ക് കടന്നിരിക്കുന്നു… അതിനാല്‍ ദയവ് ചെയ്ത് അദ്ദേഹത്തിന് ശിക്ഷയില്‍ ഇളവ് നല്‍കുകയും അഭയം നല്‍കുകയും ചെയ്യണം…!’

നബി(സ്വ) പറഞ്ഞു:

‘അയാള്‍ക്ക് അഭയം നല്‍കപ്പെട്ടിരിക്കുന്നു…!’

ഉടനെ ഉമ്മുഹകീം തന്റെ ഭര്‍ത്താവിനെ തേടി പുറപ്പെട്ടു. കൂടെ റോമന്‍ വംശജനായ തന്റെ ഒരടിമയും ഉണ്ടായിരുന്നു…

യാത്രയില്‍ രണ്ടുപേരും തനിച്ചാണ്. ആ സമയം അടിമയുടെ ഹൃദയത്തില്‍ പൈശാചിക ചിന്തകള്‍ കടന്നു കൂടി… അവന്‍ ഉമ്മുഹകീമിനെ അനാശാസ്യതക്ക് ക്ഷണിച്ചു…

അബലമായ ഒരു സ്ത്രീക്ക് മുഷ്കനായ ഒരു പുരുഷനോട് എങ്ങനെ ചെറുത്ത് നില്‍ ക്കാന്‍ കഴിയും… പക്ഷേ…,! അവര്‍ തന്ത്രപരമായി അവനെ അനുനയിപ്പിച്ചു നിര്‍ത്തി.. അവന് പ്രതീക്ഷ നല്‍കുന്ന വിധത്തില്‍ സംസാരിച്ച് കൊണ്ട് യാത്രതുടര്‍ന്നു…

അതാ… അവര്‍ ജനങ്ങള്‍ അധിവസിക്കുന്ന ഒരു പ്രദേശത്തെത്തി… ചേരി നിവാസികളോട് ഉമ്മുഹകീം വിഷയം ഉണര്‍ത്തിക്കുകയും അവര്‍ ആ അടിമയെ ബന്ധനസ്ഥനാക്കുകയും ചെയ്തു…

ഉമ്മുഹകീം തനിച്ചായി യാത്ര…യമനില്‍ ചെങ്കടലിന് അഭിമുഖമായി കിടക്കുന്ന തി ഹാമ: കടല്‍ തീരത്ത് വെച്ച് അവര്‍ ഇക്രിമയെ കണ്ടു…മുസ്ലിമായ ഒരു സമുദ്ര സഞ്ചാരിയോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇക്രിമഃ

ഇക്രിമഃ പറയുന്നു:

‘എന്നെ നിങ്ങളുടെ കൂടെ കൊണ്ട് പോകണം…!’

സഞ്ചാരി: ‘നീ മുഖ്ലിസ്വാവുക… എങ്കില്‍ നിന്നെ ഞാന്‍ കൊണ്ടു പോകാം.’

ഇക്രിമഃ ‘ഞാന്‍ എങ്ങനെയാണ് മുഖ്ലിസ്വാവുക?’

സഞ്ചാരി: ‘നീ സത്യമതമായ ഇസ്ലാമില്‍ ചേരുക…!’

ഇക്രിമഃ: ‘അതിന് സാധ്യമല്ലാത്തത് കൊണ്ടാണ് ഞാന്‍ എന്റെ നാട് വിട്ട് പോന്നത് ത ന്നെ…!’

അപ്പോള്‍ ഉമ്മുഹകീം ഇശ്രിമഃയെ അഭിമുഖീകരിച്ച് പറഞ്ഞു: ‘എന്റെ പിതൃവ്യപുത്രാ.. ഞാന്‍ ജനങ്ങളില്‍ വെച്ച് അത്യുത്തമനും ശ്രേഷ്ഠനും അതീവഗുണവാനുമായ ഒരാളുടെ അടുക്കല്‍ നിന്നാണ് വരുന്നത്…മുഹമ്മദുബിന്‍അബ്ദില്ലായുടെ അടുക്കല്‍ നിന്ന്… ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വധശിക്ഷയില്‍ ഇളവ് ആവശ്യപ്പെടുകയും അവര്‍ വധശിക്ഷ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്…’

ഉമ്മുഹകീം(റ) ഇക്രിമഃയെ ഇങ്ങനെ പലതും പറഞ്ഞു സാന്ത്വനിപ്പിച്ചു കൊണ്ടിരുന്നു… അവസാനം അദ്ദേഹം തിരിച്ചു പോവാന്‍ സന്നദ്ധനായി.

തന്നെ മാനഭംഗപ്പെടുത്താന്‍ തുനിഞ്ഞ അടിമയുടെ കാര്യം ഉമ്മുഹകീം അദ്ദേഹത്തെ ഉണര്‍ത്തി. തിരിച്ചു വരുന്ന വഴിയില്‍ വെച്ച ഇക്രിമഃ അവനെ വധിച്ചു കളഞ്ഞു.

ഒരു രാത്രി…! താമസിക്കുന്ന സത്രത്തില്‍ വെച്ച് തന്റെ ഭാര്യ ഉമ്മുഹകീമുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ ഇക്രിമഃ ആഗ്രഹിച്ചു. പക്ഷേ….! അവരത് ശക്തിയായി എതിര്‍ത്തു… അവര്‍ പറഞ്ഞു: ‘ഞാന്‍ സത്യവിശ്വാസിയാണ്…നിങ്ങള്‍ ബഹുദൈവവിശ്വാസിയും. അത്കൊണ്ട് ഈ അവസ്ഥയില്‍ നാം തമ്മില്‍ ബന്ധപ്പെടാന്‍ പാടില്ല…’

ഇക്രിമഃ അത്ഭുത സ്തബ്ധനായിപ്പോയി… അദ്ദേഹം പറഞ്ഞു: ‘ഈ ഏകാന്തതയില്‍ ഞാനുമായി ബന്ധപ്പെടുന്നതില്‍ നിന്ന് നിന്നെ വിലക്കുന്നു നിന്റെ വിശ്വാസമെങ്കില്‍ അതിന്റെ സ്വാധീനം അപാരം തന്നെ…!’

ഇക്രിമഃയും ഭാര്യയും മക്കയെ സമീപിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ നബി(സ്വ) അനുചരരോട് പറഞ്ഞു: ‘വിശ്വാസിയും മുഹാജിറുമായ ഇക്രിമഃ നിങ്ങളുടെയടുത്തെത്തുക തന്നെ ചെയ്യും. അതിനാല്‍ അദ്ദേഹത്തിന്റെ പിതാവിനെ നിങ്ങള്‍ അധിക്ഷേപിക്കരുത്… കാരണം അങ്ങനെ ചെയ്യുന്നത് കൊണ്ട് മരിച്ചവര്‍ അതറിയുകയില്ല… പ്രത്യുത, ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ക്കത് പ്രയാസമാവുകയും ചെയ്യും…!’

അല്‍പം കഴിഞ്ഞതേയുള്ളൂ… ഇക്രിമഃയും ഭാര്യയും പ്രവാചക സദസ്സിലെത്തി. ഇക്രി മഃയെ കണ്ട നബി(സ്വ) സന്തോഷം കൊണ്ട് ചാടിയെഴുന്നേറ്റു…ഉത്തരീയം പോലും ചുമലിലിടാന്‍ തങ്ങള്‍ മറന്നുപോയി… സ്വീകരണത്തിന് ശേഷം ഇക്രിമഃ പറഞ്ഞു:

‘എന്റെ ഭാര്യ ഉമ്മുഹകീം എന്നോട് പറഞ്ഞു. നിങ്ങള്‍ എനിക്ക് മാപ്പ് തന്നിരിക്കുന്നു എന്ന്…?!’

നബി(സ്വ): ‘അത് ശരിയാണ്, ഇവിടെ നീ സുരക്ഷിതനാണ’

ഇക്രിമഃ ചോദിച്ചു: ‘നിങ്ങളുടെ സന്തേശമെന്താണ് മുഹമ്മദ്’

നബി(സ്വ) പഠിപ്പിച്ച് കൊടുത്തു: ‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും വിശ്വസിക്കുക.. നിസ്കാരം നിര്‍വ്വഹിക്കുക.. സകാത് കൊടുക്കുക… ഇവയാണ് എന്റെ പ്രബോധനങ്ങള്‍…’

എല്ലാം കേട്ട് അദ്ദേഹം പ്രതികരിച്ചു ‘അല്ലാഹുവാണ് സത്യം…! നിങ്ങളുടേത് സത്യസന്ദേശം മാത്രമാണ്…ഗുണം മാത്രമേ ഞാനതില്‍ കാണുന്നുള്ളൂ…നിങ്ങള്‍ ഈ വാദങ്ങള്‍ വാദിക്കും മുമ്പും ഞങ്ങളില്‍ വെച്ച് ഏറ്റവും സത്യസന്ധനായയിരുന്നു.’

അദ്ദേഹം നബി(സ്വ)യുടെ കരം ഗ്രഹിച്ചുകൊണ്ട് ഉരുവിട്ടു.

‘അശ്ഹദു….. ….. ….. …. ഉസൂലുല്ലാഹ്…!’

ശേഷം അദ്ദേഹം ആവശ്യപ്പെട്ടു:

‘അല്ലാഹുവിന്റെ ദൂതരെ, ഏറ്റവും ഉത്തമമായ ഒരു വാക്യം പറഞ്ഞുതന്നാലും. എനിക്കെപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കാമല്ലോ.’

നബി(സ്വ) പറഞ്ഞു കൊടുത്തു: ‘അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് വഅന്ന മുഹമ്മദന്‍ അബ്ദഹു വറസൂലുഹൂ എന്ന് പറഞ്ഞു കൊള്ളുക…!’

ഇക്രിമഃ ചോദിച്ചു: ‘ഇനി എന്താണ് ഞാന്‍ ചെയ്യേണ്ടത്?’

നബി(സ്വ)യുടെ മറുപടി: ‘അല്ലാഹുവും ഈ സദസ്സിലുള്ളവരും സാക്ഷിയാണ്…! ഞാന്‍ സത്യവിശ്വാസിയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഹിജ്റ വന്നവനുമാണ്… എന്ന് പറയുക!’

ഇക്രിമഃ അപ്രകാരം പറഞ്ഞപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ഇന്ന് നീ എന്നോട് എന്ത് ചോദിച്ചാലും ഞാന്‍ നല്‍കും…’ ഇക്രിമഃ പറഞ്ഞു: ‘താങ്കളോട് കാണിച്ച മുഴുവന്‍ ശത്രുതയും താങ്കളോടുണ്ടായ മുഴുവന്‍ യുദ്ധങ്ങളും സാന്നിദ്ധ്യത്തിലും അഭാവത്തിലും തങ്ങള്‍ക്കെതിരെ പറഞ്ഞ മുഴു കാര്യങ്ങളും എനിക്ക് പൊറുത്തു തരാന്‍ അവിടുന്ന് അല്ലാഹുവിനോട് ദുആ ചെയ്യണം….!’ നബി(സ്വ) പ്രാര്‍ഥിച്ചു:

‘അല്ലാഹുവേ…! ഇക്രിമഃ എന്നോട് കാണിച്ച മുഴുവന്‍ ശത്രുതയും നിന്റെ പ്രകാശം അണച്ചുകളയാന്‍ വേണ്ടി നടത്തിയ സര്‍വ്വ പ്രയത്നങ്ങളും അദ്ദേഹത്തിന് നീ പൊറുക്കേണമേ….! എന്നോട് മുഖാമുഖമായും അഭാവത്തിലും എന്റെ അഭിമാനം ഹനിക്കുന്ന വിധത്തില്‍ അദ്ദേഹം സംസാരിച്ചതെല്ലാം നീ മാപ്പ് ചെയ്യേണമേ…!’

ഇക്രിമഃ(റ)വിന്റെ മുഖം സന്തോഷം കൊണ്ട് പ്രശോഭിതമായി…അദ്ദേഹം പ്രഖ്യാപിച്ചു ‘അല്ലാഹുവാണ് സത്യം, തിരുദൂതരേ…! അല്ലാഹുവിന്റെ ദീനിനെതിരെ ചെലവഴിച്ച സമ്പത്തിന്റെ ഇരട്ടി അവന്റെ മാര്‍ഗ്ഗത്തില്‍ ഞാന്‍ നല്‍കും…ഇസ്ലാമിനെതിരെ ചെയ്ത ഏറ്റുമുട്ടലുകളുടെ ഇരട്ടി ഇസ്ലാമിന് വേണ്ടി ഞാന്‍ പടനയിക്കും….’

അന്നുമുതല്‍ ഇസ്ലാമിക പ്രചരണ സംഘത്തിലേക്ക് ധീരസേനാനിയും തേരാളിയുമായ ഒരശ്വഭടന്‍ കൂടി വിളക്കിച്ചേര്‍ക്കപ്പെട്ടു. സര്‍വ്വസമയവും ആരാധനയിലാണദ്ദേഹം. വളരെ നേരം നിസ്കരിക്കും…പള്ളിയില്‍ വെച്ച് ഖുര്‍ആന്‍ പരമാവധി പാരായണം ചെയ്യും. മുസ്വ്ഹഫ് മുഖത്ത് ചേര്‍ത്തുവെച്ച് കൊണ്ട് അദ്ദേഹം പറയും: ‘എന്റെ നാഥ ന്റെ ഗ്രന്ഥം…! എന്റെ റബ്ബിന്റെ വാക്കുകള്‍…!!’

നയനങ്ങളില്‍ നിന്ന് കണ്ണുനീര്‍ പ്രവഹിച്ചു കൊണ്ടിരിക്കുന്നു…! അല്ലാഹുവിനെ ഭയപ്പെട്ടു കരയുകയാണദ്ദേഹം…!

ഇക്രിമഃ(റ) നബി(സ്വ)യോട് ചെയ്ത കരാര്‍ പൂര്‍ണ്ണമായും പാലിച്ചു…അദ്ദേഹത്തിന്റെ ഇസ്ലാംമതാശ്ളേഷണത്തിന് ശേഷം മുസ്ലിംകള്‍ ഏര്‍പ്പെട്ട എല്ലാ യുദ്ധങ്ങളിലും അവരുടെ സജീവ പങ്കാളിത്തമുണ്ടായി…ഇസ്ലാമിക ദൌത്യനിര്‍വ്വഹണത്തിനായി പുറപ്പെടുന്ന സംഘങ്ങളിലെല്ലാം മുന്‍നിരയില്‍ തന്നെ അദ്ദേഹമുണ്ടായിരിക്കും…

യര്‍മൂക്ക് യുദ്ധം… ഇക്രിമഃ(റ), ദാഹിച്ചു വലഞ്ഞവന്‍ തെളിനീര്‍ കണ്ടപോലെ യുദ്ധത്തിലേക്ക് കുതിച്ചു…

മുസ്ലിംകള്‍ യുദ്ധത്തില്‍ ആപല്‍ഘട്ടത്തെ അഭിമുഖീകരിക്കുന്ന ഒരു രംഗം…! മഹാനായ ഇക്രിമഃ(റ) തന്റെ കുതിരപ്പുറത്തുനിന്നിറങ്ങി.. വാളിന്റെ ഉറ പൊട്ടിച്ചു ദൂരെയെറിഞ്ഞു. റോമന്‍ സൈന്യത്തിന് മദ്ധ്യത്തിലേക്ക് ശരം വിട്ടപോലെ പാഞ്ഞടുത്തു. തത്സമയം, സൈനിക കമാണ്ടര്‍ മഹാനായ ഖാലിദുബ്നുല്‍വലീദ്(റ) അതിശീഘ്രം ഇക്രിമഃ(റ)വിനെ തടഞ്ഞുവെച്ച് പറഞ്ഞു: ‘ദയവ് ചെയ്ത് നിങ്ങള്‍ അപകടത്തിന് മുതിരരുത് ഇക്രിമഃ! ഇക്രിമഃ(റ)വിന്റെ മറുപടി:

‘എന്നെ വിടൂ ഖാലിദ്…! നിങ്ങള്‍ മഹാനായ നബി(സ്വ)യുടെ കൂടെ വളരെയധികം യുദ്ധം നയിക്കുകയും ഇസ്ലാമിന് വേണ്ടി കനത്ത സേവനം ചെയ്യുകയും ചെയ്തയാളാണ്…. എന്നാല്‍ അക്കാലമെല്ലാം ഞാനും എന്റെ പിതാവും മഹാനായ പ്രവാചകന് എതിരെ കഠിനമായി യുദ്ധം ചെയ്തവരായിരുന്നു…ആ തെറ്റിന് പ്രായശ്ചിത്തം ചെയ്യാന്‍ കൈവന്ന ഒരവസരമാണിത്.. നബി(സ്വ)ക്കെതിരെ അനേകം യുദ്ധങ്ങള്‍ നയിച്ച ഞാന്‍ ഇന്ന് റോമന്‍ സൈന്യത്തെ പേടിച്ച് ഓടിപ്പോവുകയോ..?! ഇല്ല, ഒരിക്കലുമില്ല.’

ശേഷം മഹാനായ ഇക്രിമഃ(റ) ജനങ്ങളെ വിളിച്ച് ചോദിച്ചു:

‘നിങ്ങളില്‍ ആരാണ് എന്റെ കൂടെ മരണം വരിക്കാന്‍ സന്നദ്ധരായിട്ടുള്ളവര്‍…?’

നാനൂറോളം മുഅ്മിനുകള്‍ മുന്നോട്ട് വന്നു… അവരുടെ കൂട്ടത്തില്‍ ഇക്രിമഃ(റ)വിന്റെ പിതൃസഹോദരന്‍ ഹാരിസുബ്നുഹിശാമും ഉണ്ടായിരുന്നു….

സേനാ നായകന്‍ ഖാലിദുബ്നുല്‍ വലീദ്(റ)വിന്റെ ടെന്റിനടുത്തേക്ക് ഇരച്ചുകയറി വന്ന റോമന്‍ സൈന്യത്തെ അവര്‍ അതിശക്തമായി നേരിടുകയും പാരാവാരം പോലെ പരന്നു കിടക്കുന്ന ശത്രുസൈന്യത്തെ അതിദയനീയമായി പരാജയപ്പെടുത്തുകയും ചെയ്തു… അങ്ങനെ മുസ്ലിംകള്‍ക്ക് വന്‍വിജയം നേടിക്കൊടുത്തുകൊണ്ട് യര്‍മുക്ക് യുദ്ധത്തിന് തിരശ്ശീല വീണു…

അപ്പോഴതാ…ഏതാനും ധീരരായ സ്വഹാബികള്‍ മാരകമായ മുറിവുകളേറ്റ് രണഭൂമിയില്‍ വീണുകിടക്കുന്നു…

ഇക്രിമത്തുബ്നുഅബീജഹ്ല്‍(റ), അദ്ദേഹത്തിന്റെ പിതൃസഹോദരന്‍ ഹാരിസുബ്നുഹിശാം(റ), അയ്യാശുബ്നു അബീറബീഅഃ(റ) എന്നിവരായിരുന്നു അവര്‍…

കൂട്ടത്തില്‍ ഹാരിസുബ്നുഹിശാം(റ) കുടിക്കാന്‍ അല്‍പം വെള്ളം ആവശ്യപ്പെട്ടു… അ വര്‍ക്ക് വെള്ളം കൊണ്ട് വന്നപ്പോള്‍ മഹാനായ ഇക്രിമഃ(റ) ദാഹപരവശനായി നോക്കുന്നത് അവരുടെ ദൃഷ്ടിയില്‍പെട്ടു. ഹാരിസ്(റ) പറഞ്ഞു:

‘നിങ്ങള്‍ വെള്ളം ഇക്രിമക്ക് നല്‍കുക…!’

പാനജലം ഇക്രിമഃ(റ)വിന്റെ അടുക്കല്‍ കൊണ്ട് വന്നപ്പോള്‍ അപ്പുറത്ത് പരവശനായി കിടക്കുന്ന അയ്യാശ്(റ) ആഗ്രഹത്തോടെ നോക്കുന്നത് ഇക്രിമഃ(റ) കാണാനിടയായി…

അദ്ദേഹം പറഞ്ഞു: ‘വെള്ളം അയ്യാശിന് കൊടുക്കൂ…’ അവര്‍ വെള്ളവുമായി അയ്യാക് (റ)വിനെ സമീപിച്ചു… അപ്പോഴേക്കും അയ്യാശ്(റ) ശഹീദായിക്കഴിഞ്ഞിരുന്നു…ഉടനെ വെള്ളവുമായി തിരിച്ചുവന്നു നോക്കുമ്പോള്‍ വന്ദ്യരായ ഇക്രിമഃ(റ)വും ഹാരിസ്(റ)വും രക്തസാക്ഷികളായിരിക്കുന്നു.

അല്ലാഹുവിന്റെ തൃപ്തി ആ മഹാന്‍മാരുടെ മേല്‍ വര്‍ഷിക്കുമാറാകട്ടെ. ദാഹജലം കുടിക്കാതെ മരണപ്പെട്ട ആ സ്വഹാബികള്‍ക്ക് അല്ലാഹു ദാഹശമനിയായ ഹൌളുല്‍കൌസറില്‍ നിന്ന് വേണ്ടുവോളം കുടിപ്പിക്കുകയും അവരെ സ്വര്‍ഗ്ഗപ്പൂന്തോപ്പിലെ പച്ചപ്പരവതാനികളില്‍ തത്തിക്കളിക്കുന്ന വര്‍ണ്ണപ്പക്ഷികളാക്കുകയും ചെയ്യട്ടെ. ആമീന്‍


RELATED ARTICLE

  • സൈദുല്‍ ഖൈര്‍(റ)
  • സുമാമത്തു ബ്നു ഉസാല്‍ (റ)
  • ത്വുഫൈലുബ്നു അംറ് (റ)
  • സല്‍മാനുല്‍ ഫാരിസി (റ)
  • സഈദുബ്നു ആമിര്‍(റ)
  • ഇക്രിമത്തുബ്നു അബീജഹല്‍(റ)
  • അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)
  • അംറുബ്നുല്‍ജമൂഹ് (റ)
  • അദിയ്യുബ്നു ഹാതിം(റ)
  • അബൂഉബൈദ (റ)
  • അബൂദര്‍റുല്‍ ഗിഫാരി(റ)
  • അബൂഅയ്യൂബില്‍ അന്‍സ്വാരി (റ)
  • അബ്ദുല്ലാഹിബ്നുജഹ്ശ്(റ)
  • അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)
  • അബ്ദുല്ലാഹിബ്നു ഹുദാഫ (റ)