Click to Download Ihyaussunna Application Form
 

 

അബൂഅയ്യൂബില്‍ അന്‍സ്വാരി (റ)

കോണ്‍സ്റ്റാന്റിെനോപ്പിളിന്റെ മതിലുകള്‍ക്കുള്ളില്‍ മറവ് ചെയ്യപ്പെട്ട സ്വഹാബിവര്യന്‍. പേര് ഖാലിദുബ്നു സൈദുബ്നി കുലൈബ് എന്നാണ്. ബഹുമാനപുരസ്സരം അബൂ അയ്യൂബ് എന്ന് വിളിക്കപ്പെടുന്നു… നബി(സ്വ)യേയും മുഹാജിറുകളെയും സഹായിച്ചവര്‍ എന്നര്‍ഥം വരുന്ന അന്‍സ്വാറിലേക്ക് ചേര്‍ത്താണ് അന്‍സ്വാരി എന്ന് പറയുന്നത്.

കിഴക്കും പടിഞ്ഞാറും ലോകമൊട്ടുക്കും അല്ലാഹു അവര്‍ക്ക് പ്രശസ്തി നല്‍കി.നബി (സ്വ) മദീനയിലേക്ക് ഹിജ്റ വന്നപ്പോള്‍ താത്കാലിക താമസത്തിനായി അബൂ അയ്യൂബ് (റ) വിന്റെ വീടാണ് അല്ലാഹു തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് അഭിമാനിക്കാന്‍ ഇത് തന്നെ ധാരാളമാണ്.

നബി (സ്വ) അബൂഅയ്യൂബ്(റ)വിന്റെ വീട്ടില്‍ ഇറങ്ങിയതിന്റെ പിന്നില്‍ മധുരമേറുന്ന ഒരു പശ്ചാത്തലമുണ്ട്. അതിങ്ങനെയാണ്…നബി(സ്വ) മദീനയിലേക്ക് പ്രവേശിക്കുന്ന ചരിത്രമുഹൂര്‍ത്തം… ഏറ്റവും ഉന്നതനായ ഒരു വ്യക്തിയെ സ്വീകരിക്കേണ്ട എല്ലാവിധ ബഹുമാനാദരവുകളോടെയും മദീനാനിവാസികള്‍ മഹാനായ നബി(സ്വ)യെ എതിരേറ്റു. അവിടുത്തേക്കായി തങ്ങളുടെ ഹൃദയത്തിന്റെ വാതായനങ്ങള്‍ അവര്‍ മലര്‍ക്കെ തുറന്നുവെച്ചു…കൂടെ സ്വന്തം വീടിന്റെ വാതിലുകള്‍ തുറന്നിട്ട് ഓരോരുത്തരും കാത്തിരുന്നു. അവിടുന്ന് കയറാന്‍ സന്നദ്ധനായാല്‍ പൊന്നു പോലെ പരിചരിക്കാന്‍.

പക്ഷേ,…മഹാനായ നബി(സ്വ)മദീനയില്‍ നിന്ന് രണ്ടു മൈല്‍ അകലെയുള്ള ഖുബാഅ് പ്രദേശത്ത് നാലു ദിവസം കഴിച്ചുകൂട്ടി…അവിടെ ഒരു പള്ളി നിര്‍മ്മിച്ചു…മസ്ജിദ് ഖുബാ…

അനന്തരം നബി(സ്വ)അവിടുത്തെ ഒട്ടകപ്പുറത്തേറി യാത്രയായി…മദീനയിലെ പ്രമാണിമാരെല്ലാം ആ വഴിയില്‍ കാത്തുനിന്നു…നബി(സ്വ)യുടെ ആഗമനം കൊണ്ട് തന്റെ വീട് അനുഗ്രഹീതമാവണമെന്നാണ് മനസ്സില്‍…ഒട്ടകം ഓരോ നേതാവിന്റെയും വീട്ടു പടിക്കലെത്തുമ്പോഴും സ്നേഹപൂര്‍വ്വം മാര്‍ഗ്ഗ തടസ്സപ്പെടുത്തിയിട്ട് അവര്‍ പറയുന്നു;

‘നബിയേ…! ഇവിടെ താമസിച്ചോളൂ, ആള്‍ബലവും കായികബലവും സംരക്ഷണവും ഞാന്‍ നല്‍കാം…!’ അവരോടെല്ലാം അവിടുന്നു പറയും; ‘ഒട്ടകത്തെ പോകാനനുവദിക്കൂ…! എന്തു ചെയ്യണമെന്ന് അതിനു നിര്‍ദ്ദേശമുണ്ട്’.

ഒട്ടകം മുന്നോട്ട് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. അത് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതിനോടൊപ്പം എത്രയോ കണ്ണുകളും ഹൃദയങ്ങളും ഒഴുകിക്കൊണ്ടിരുന്നു..ഓരോ വീടും കടന്നു പോകുമ്പോള്‍ ആ വീട്ടുകാര്‍ക്ക് നിരാശയും അടുത്തവര്‍ക്ക് പ്രതീക്ഷയും..സമയം പതിയെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു…ഒരു വലിയ ജനസഞ്ചയം തന്നെയിപ്പോള്‍ ഒട്ടകത്തെ അനുഗമിക്കുന്നുണ്ട്…ആരാണ് തിരുനബിക്ക് ആഥിത്യമരുളേണ്ട മഹാഭാഗ്യവാന്‍ എന്നറിയാനുള്ള ആകാംക്ഷയാണെല്ലാ മുഖത്തും..

അതാ…ഒട്ടകം അബൂഅയ്യൂബില്‍ അന്‍സ്വാരി(റ)യുടെ വീട്ടിനു മുന്നിലെ ഒഴിഞ്ഞ സ്ഥ ലത്ത് നില്‍ക്കുന്നു…അത് അവിടെ മുട്ടു കുത്തുകയും ചെയ്തു…

പക്ഷെ…റസൂല്‍(സ്വ)ഒട്ടകപ്പുറത്തു നിന്ന് ഇറങ്ങുന്നില്ല…ഒട്ടും വൈകിയില്ല, ഒട്ടകം ചാടിയെണീറ്റു വീണ്ടും നടക്കാന്‍ തുടങ്ങി…നബി(സ്വ)അതിന്റെ കടിഞ്ഞാണ്‍ വേണ്ടുവോളം അയച്ചുകൊടുത്തു… എന്നാല്‍ അതേ വഴിയിലൂടെ തന്നെ തിരിച്ചു നടന്ന് ആദ്യം മുട്ടു കുത്തിയ സ്ഥലത്ത് തന്നെ ഒട്ടകം മുട്ടു കുത്തി…

ആസമയം മഹാനായ അബൂഅയ്യൂബില്‍ അന്‍സ്വാരി(റ)യുടെ ഹൃദയാഹ്ളാദത്തിന് അതിരില്ലായിരുന്നു…അവര്‍ നബി(സ്വ)യുടെ അടുത്തേക്ക് ഓടിവന്നു…അവരെ അളവറ്റ സംതൃപ്തിയോടെ സ്വാഗതം ചെയ്തുകൊണ്ട് തന്റെ വീട്ടിലേക്കാനയിച്ചു…നബി(സ്വ) യുടെ സാധനങ്ങള്‍ അബൂഅയ്യൂബ്(റ) ചുമലിലേറ്റി…ഭൂമിയിലെ സര്‍വ്വ നിധികളും ഒന്നായി നിറച്ചൊരു പേടകം ചുമക്കുന്ന ഭാവമായിരുന്നു ആ സ്വഹാബി വര്യന്…

അബൂഅയ്യൂബ്(റ)വിന്റെ വീടിന് മേല്‍പുരയുണ്ടായിരുന്നു…മുകളില്‍ നിന്ന് തന്റെ സാധനളെല്ലാം അദ്ദേഹം നീക്കം ചെയ്തു…നബി(സ്വ)ക്ക് വേണ്ടി തട്ടിന്‍ മുകളില്‍ സൌകര്യം ചെയ്യണം…

പക്ഷേ…! നബി(സ്വ)താഴത്തെ നിലയില്‍ തന്നെ കിടക്കാനാണിഷ്ടപ്പെട്ടത്. ആ സ്വ ഹാബി അത് സ്വീകരിക്കുകയും നബി(സ്വ)ഇഷ്ടപ്പെട്ട സ്ഥലം സൌകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. സന്ധ്യയായി…നബി(സ്വ)ഉറങ്ങാന്‍ ശയ്യ പ്രാപിച്ചിരിക്കുന്നു. അബൂ അയ്യൂബ്(റ)വും ഭാര്യയും തട്ടിന്‍ മുകളിലേക്ക് കയറി. അവര്‍ വാതില്‍ അടച്ചു കഴിഞ്ഞില്ല.. അപ്പോഴേക്ക് അബൂ അയ്യൂബ് (റ) തന്റെ ഭാര്യയോടായി ചോദിച്ചു.

‘ഹൊ…നാമെന്താണീ ചെയ്യുന്നത്…? നബി(സ്വ)താഴെയും നാം മുകളിലും ഇരിക്കുകയോ…? അവിടുത്തെ ശിരസിന് മുകളിലൂടെ നാം എങ്ങനെ നടക്കും…?! ദിവ്യ സന്ദേശം ഇറങ്ങുന്ന വഴിയില്‍ മാര്‍ഗ്ഗതടസം സൃഷ്ടിച്ചാല്‍ നാം തുലഞ്ഞതു തന്നെ…!!’

എന്ത് ചെയ്യണമെന്നറിയാതെ അവര്‍ കുഴങ്ങി…ഭയവും ഉല്‍കണ്ഠയും അവരുടെ മുഖ ത്ത് കരിനിഴല്‍ വീഴ്ത്തി. നബി(സ്വ)യുടെ നേരെ മുകളില്‍ വരാത്തവിധം തട്ടിന്റെ ഒരു ഭാഗത്തേക്ക് മാറിയപ്പോള്‍ മാത്രമേ അവര്‍ക്കൊരല്‍പം ആശ്വാസം കിട്ടിയുള്ളൂ…രാത്രി അങ്ങനെ കഴിച്ച് കൂട്ടി. ഓരം ചേര്‍ന്ന് മാത്രം നടക്കും…മധ്യഭാഗത്തേക്ക് ചവിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു…അങ്ങനെ നേരം ഒരുവിധം പ്രഭാതമായി…അബൂഅയ്യൂബ് (റ) നബി(സ്വ)യുടെ അടുക്കലെത്തി. അദ്ദേഹം പറഞ്ഞു.

‘ഇന്നലെ രാത്രി ഞാനും ഭാര്യയും ഒരുപോള കണ്ണു ചിമ്മിയിട്ടില്ല നബിയേ…!’

നബി (സ്വ) ചേദിച്ചു: ‘എന്ത് പറ്റി, അബൂ അയ്യൂബ്…!’

അബൂ അയ്യൂബ്(റ)പറഞ്ഞു. ‘നബിയേ, അങ്ങ് ഇരിക്കുന്നതിന് മുകളിലാണല്ലോ ഞാനിരിക്കുന്നത്…ഞാനൊന്നിളകിയാല്‍ മുകളില്‍ നിന്ന് മണ്ണ് വീണ് അവിടുത്തേക്ക് അത് വിഷമമാവും…മാത്രമല്ല ഞാന്‍ അവിടുത്തേക്ക് വഹ്യ് സന്ദേശം വരുന്ന വഴിയിലാണുള്ളത്…ഇതെല്ലാം കൂടി ഓര്‍ത്തു പോയപ്പോള്‍ പിന്നെ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല’.

നബി(സ്വ): ‘അതൊന്നും അത്ര കാര്യമാക്കേണ്ടതില്ല അബൂ അയ്യൂബ്…! സന്ദര്‍ശകരുടെ ആധിക്യം കാരണം താഴെ തന്നെയാണ് എനിക്ക് സൌകര്യം.’

അബൂഅയ്യൂബ്(റ)പറയുന്നു. ‘ഞാന്‍ നബി(സ്വ)പറഞ്ഞത് അനുസരിച്ചു.. ദിവസങ്ങള്‍ക്ക് ശേഷം, തണുപ്പുള്ള ഒരു സന്ധ്യ…! തട്ടിന്‍ പുറത്ത് വെള്ളം സൂക്ഷിച്ചിരുന്ന ഒരു മണ്‍പാത്രം അബദ്ധത്തില്‍ പൊട്ടിപ്പോയി. വെള്ളം മുഴുവനും തറയിലേക്ക് തൂവി… ഞാനും ഭാര്യയും ചാടിപിടഞ്ഞെണീറ്റു…വിരിപ്പ് മാത്രമെ കയ്യിലുള്ളൂ. അത്കൊണ്ട് പെട്ടെന്ന് വെള്ളമത്രയും ഒപ്പിയെടുത്തു.. നബി(സ്വ)യുടെ ശരീരത്തിലേക്ക് അത് ഉറ്റി വീ ഴുമോ എന്ന ഭയമായിരുന്നു ഞങ്ങള്‍ക്ക്….

അടുത്ത പ്രഭാതം…ഞാന്‍ നേരത്തെത്തന്നെ അവിടുത്തെ തിരുസന്നിധിയിലെത്തി ബോധിപ്പിച്ചു.

‘അങ്ങ് വിരോധമൊന്നും പറയരുത്. അവിടുന്നു താഴെയും ഞാന്‍ മുകളിലും താമസിക്കുന്നതില്‍ വലിയ പ്രയാസമുണ്ട്..’ഞാന്‍ വെള്ളപ്പാത്രം ഉടഞ്ഞ കഥ കൂടി വിവരിച്ചു…നബി(സ്വ)എന്റെ താല്‍പര്യം കണക്കിലെടുത്ത് മുകളിലേക്കും ഞാനും ഭാര്യയും താഴേ ക്കും മാറി…

മഹാനായ അബൂഅയ്യൂബ്(റ)വിന്റെ വീട്ടില്‍ നബി(സ്വ)ഏഴുമാസത്തോളം കഴിച്ചുകൂട്ടി… ആയിടക്ക് നബി(സ്വ)യുടെ ഒട്ടകം മുട്ടുകുത്തിയിരുന്ന സ്ഥലത്ത് ഒരു പള്ളി സ്ഥാപിക്കപ്പെട്ടു…മസ്ജിദുന്നബവി…! പള്ളിപ്പണി പൂര്‍ത്തിയായതോടെ നബി(സ്വ)ക്കും ഭാര്യമാര്‍ ക്കുമായി നിര്‍മ്മിക്കപ്പെട്ടിരുന്ന ചെറിയ വീടുകളിലേക്ക് അവര്‍ മാറിത്താമസിച്ചു…

അങ്ങനെ നബി സ്വ)അബൂഅയ്യൂബി(റ)ന്റെ അയല്‍വാസിയായിത്തീര്‍ന്നു…ഹാ..എത്ര നല്ല അയല്‍ക്കാര്‍…!!

അബൂഅയ്യൂബ്(റ)നബി(സ്വ)യെ ഹൃദയം നിറഞ്ഞ് സ്നേഹിച്ചു. നബി(സ്വ)തിരിച്ചും ആത്മാര്‍ഥമായി സ്നേഹിച്ചപ്പോള്‍ അവര്‍ക്കിടയില്‍ യാതൊരു ഔപചാരികതയും വേ ണ്ടിയിരുന്നില്ല…സ്വന്തം വീടു പോലെയാണ് ആ സ്വഹാബിയുടെ വീടിനെ നബി(സ്വ) വീക്ഷിച്ചത്…

ഇബ്നു അബ്ബാസ്(റ)പറയുന്നു:

‘നട്ടുച്ച സമയം…! അബൂബക്കര്‍ സിദ്ദീഖ്(റ)മദീനാപള്ളിയിലേക്കു പുറപ്പെട്ടു…പള്ളിയില്‍ ഉമര്‍ (റ) വും ഉണ്ട്.’

ഉമര്‍(റ)ചോദിച്ചു: ‘അബൂബക്കര്‍….! എന്താണീനേരത്ത് വീട്ടില്‍ നിന്നും പുറപ്പെടാന്‍ കാരണം…?’

സിദ്ദീഖ ്(റ)പറഞ്ഞു. ‘അസഹ്യമായ വിശപ്പു കാരണമാണ് ഞാന്‍ പുറപ്പെട്ടത്…!’

‘അല്ലാഹുവാണ് സത്യം, ഞാനിപ്പോള്‍ ഇങ്ങോട്ടു വരാനുള്ള കാരണവും മറ്റൊന്നുമല്ല…!’ ഉമര്‍(റ)ന്റെ മറുപടി…!

അവര്‍ സംസാരിച്ചു കൊണ്ടിരിക്കേ, അതാ…നബി(സ്വ)കയറിവരുന്നു. ‘എന്താണ് നി ങ്ങള്‍ രണ്ടു പേരും ഈ പൊരിവെയിലത്ത് ഇങ്ങോട്ടു വന്നത്….?!’ നബി(സ്വ) ചോദിച്ചു:

രണ്ടു പേരും പ്രതിവചിച്ചു: ‘ഞങ്ങള്‍ ഇങ്ങോട്ടു വന്നത് വിശപ്പിന്റെ കാഠിന്യം സഹിക്കവെയ്യാഞ്ഞിട്ടാണ് നബിയേ…’

നബി (സ്വ) പറഞ്ഞു: ‘അല്ലാഹുവാണ്, എന്നെ പുറപ്പെടാന്‍ പ്രേരിപ്പിച്ചതും വേറൊന്നല്ല…! നിങ്ങളെന്നോടൊപ്പം വരൂ…!’

മൂന്നു പേരും കൂടി അബൂഅയ്യൂബ്(റ)വിന്റെ വീട്ടു പടിക്കലെത്തി…അദ്ദേഹം നബി(സ്വ) ക്കായി പ്രത്യേകം ഭക്ഷണം കരുതി വെക്കുക പതിവായിരുന്നു…നബി(സ്വ)വരാന്‍ വൈകിയാല്‍ അതെടുത്ത് വീട്ടുകാര്‍ക്കു നല്‍കും.

അബൂഅയ്യൂബ്(റ)വിന്റെ ഭാര്യ ഉമ്മുഅയ്യൂബ്(റ)ഇറങ്ങി വന്ന് സ്വാഗതമോതി. ‘നബ(സ്വ) ക്കും സഹാതിഥികള്‍ക്കും സ്വാഗതം..’

നബി(സ്വ)ചോദിച്ചു: ‘അബൂ അയ്യൂബ് എവിടെ?’

വീടിനടുത്തുള്ള ഈത്തപ്പനത്തോട്ടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന അബൂ അയ്യൂബ് നബി(സ്വ)യുടെ ചോദ്യം കേട്ട് ഓടിവന്നു….

‘നബി(സ്വ)ക്കും കൂടെയുള്ളവര്‍ക്കും സ്വാഗതം…’അഭിവാദ്യത്തെതുടര്‍ന്നദ്ദേഹം ചോദിച്ചു:

‘അവിടുന്ന് സാധാരണ വരാറുള്ള സമയമല്ലല്ലോ ഇത്….!’

നബി(സ്വ)പറഞ്ഞു ‘അതെ…! ശരിയാണ്.’

അനന്തരം അവര്‍ തോട്ടത്തില്‍ പോയി ഒരു ഈത്തപ്പഴക്കുല അറുത്തു കൊണ്ടുവന്നു… അതില്‍ പഴുപ്പെത്തിത്തുടങ്ങിയതും ശരിക്കും പഴുത്തതും ഉണങ്ങിയതെല്ലാമുണ്ട്…

നബി(സ്വ)പറഞ്ഞു: ‘കുലയറുക്കേണ്ടിയിരുന്നില്ലല്ലോ… അല്‍പ്പം പഴങ്ങള്‍ പറിച്ചാല്‍ മതിയായിരുന്നു…’

‘അവിടുത്തേക്ക് എല്ലാത്തരം പഴങ്ങളും നല്‍കാമെന്നു കരുതിയാണ്…!’അബൂഅയ്യൂബ് (റ) പറഞ്ഞു.’

അദ്ദേഹം തുടര്‍ന്നു: ‘ഞാന്‍ ഒരു ആടിനെയറുത്തു സല്‍കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു…!’

നബിയുടെ നിര്‍ദ്ദേശം. ‘പാല്‍ ചുരത്താത്ത തരം മാത്രമെ അറുക്കാവൂ…’

അബൂഅയ്യൂബ്(റആടിനെ അറുത്തശേഷം ഭാര്യയോട് റൊട്ടിയുണ്ടാക്കാന്‍ പറഞ്ഞു. ആടിന്റെ പകുതിയെടുത്ത് പുഴുങ്ങി…മറ്റൊരു പകുതി തീയിലിട്ട് ചുട്ടെടുക്കുകയും ചെയ്തു…

ഭക്ഷണം റെഡിയായി… എല്ലാവര്‍ക്കും വിളമ്പി…നബി(സ്വ)യും സിദ്ധീഖ്(റ)വും ഉമര്‍ (റ) വും ഭക്ഷണത്തിനിരുന്നു…

ആദ്യം ഒരു കഷ്ണം ആട്ടിറച്ചി എടുത്ത് ഒരു റൊട്ടിയില്‍ വെച്ച് അബൂഅയ്യൂബ്(റ)വിന്റെ കയ്യില്‍ കൊടുത്ത് നബി(സ്വ)പറഞ്ഞു:

‘വേഗം ഇത് ഫാത്വിമഃക്ക് കൊണ്ടുപോയി കൊടുക്കൂ…! വളരെക്കാലമായി ഇത്പോലൊന്ന് അവര്‍ കഴിച്ചിട്ട്…!’

ഭക്ഷണം കഴിഞ്ഞു, വിശപ്പ് മാറി…തത്സമയം നബി (സ്വ)പറഞ്ഞു: ‘റൊട്ടി, മാംസം, കാരക്ക, ഈത്തപ്പഴം; പഴുത്തത്, ഇളംപഴുപ്പ്…’

ആ നയനങ്ങള്‍ ഈറനണിഞ്ഞു. അവിടുന്ന് പറഞ്ഞു:

‘അല്ലാഹുവാണ് സത്യം… അന്ത്യനാളില്‍ അവന്‍ കണക്കുചോദിക്കുന്ന അനുഗ്രഹങ്ങളാണിത്…..! ഇങ്ങനെയുള്ള ഭക്ഷണം കിട്ടിയാല്‍ അല്ലാഹുവിന്റെ തിരുനാമം ഉച്ചരിച്ച് ആരംഭിക്കുക…..കഴിഞ്ഞാല്‍ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ആ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുക…..!’

നബി ന(സ്വ)പോകാനായി എഴുന്നേറ്റു.

‘അബൂഅയ്യൂബ്…. ! നാളെ അങ്ങോട്ട് വരണം…!’

ആര് നന്മ ചെയ്താലും അതിന് പ്രത്യുപകാരം ചെയ്യുക നബി(സ്വ)യുടെ പതിവായിരുന്നു…. പക്ഷേ..! നബി(സ്വ)പറഞ്ഞത് അബൂ അയ്യൂബ്(റ)വിന്റെ ശ്രദ്ധയില്‍ പെട്ടില്ല…ആ സമയം ഉമര്‍(റ)ഉണര്‍ത്തി. ‘അബൂഅയ്യൂബ്…നാളെ നബി(സ്വ)യുടെ അടുക്കല്‍ ചെല്ലാന്‍ അവിടുന്നു കല്‍പിക്കുന്നു…!’

അബൂഅയ്യൂബ് (റ) പറഞ്ഞു ‘ശരി നബിയേ…!’

പിറ്റെ ദിവസം… പറഞ്ഞ പ്രകാരം അബൂഅയ്യൂബ്(റ)നബി(സ്വ)യുടെ അടുക്കല്‍ ചെന്നു. നബി (സ്വ)ക്ക് സേവനം ചെയ്തുകൊണ്ടിരുന്ന ഒരു ചെറിയ അടിമപ്പെണ്‍കുട്ടിയെ സമ്മാനിച്ചിട്ട് നബി(സ്വ)പറഞ്ഞു.

‘ഇതുവരെയായി ഗുണമല്ലാതെ മറ്റൊന്നും അവളില്‍ നിന്ന് കണ്ടിട്ടില്ല…അത് കൊണ്ട് നന്മ മാത്രമെ അവളോട് ചെയ്യാവൂ…’

അബൂ അയ്യൂബ്(റ)തിരിച്ചുപോയി. പെണ്‍കുട്ടിയുമുണ്ടൊപ്പം. ഭാര്യ ചോദിച്ചു:

‘ഇതാര്‍ക്കാണ് അബൂഅയ്യൂബ്?’.

അബൂഅയ്യൂബ്(റ)പറഞ്ഞു:

‘നബി(സ്വ)നമുക്ക് തന്നതാണ്…!’

ഭാര്യക്ക് വല്ലാത്ത സന്തോഷം. ‘ഹാ…! എത്ര നല്ല ദാനം…! തന്നത് എത്ര ഉന്നതന്‍…!

അബൂഅയ്യൂബ്(റ)തുടര്‍ന്നു. ‘അവളോട് ഗുണകരമായി പെരുമാറാന്‍ നബി(സ്വ)നമ്മെ ഉപദേശിച്ചിരിക്കുന്നു….’

ഭാര്യ ചോദിച്ചു. ‘ആ ഉപദേശം എങ്ങനെ നിറവേറ്റണം’

അബൂ അയ്യൂബ്(റ)പറഞ്ഞു. ‘അവള്‍ക്ക് അടിമത്തവിമോചനം നല്‍കുന്നതിനേക്കാള്‍ ഗുണകരമായ മറ്റൊന്ന് ഞാന്‍ കാണുന്നില്ല…!’

ഭാര്യയും സമ്മതിച്ചു. നിങ്ങള്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്. അങ്ങനെ അവര്‍ ആ കുട്ടിയെ സ്വതന്ത്രയാക്കി.

ഇതെല്ലാം അബൂ അയ്യൂബൂല്‍ അന്‍സ്വാരിയുടെ ജീവിതത്തിലെ ചില ചെറിയ ചിത്രങ്ങള്‍ മാത്രം.എന്നാല്‍ യുദ്ധരംഗങ്ങളില്‍ അവര്‍ രചിച്ച വീരേതിഹാസങ്ങളുടെ ചെറിയ സാമ്പിളുകള്‍ മതി.. നാം അത്ഭുതപ്പെട്ടുപോവും… അബൂഅയ്യൂബ്(റ)ജീവിതകാലം മുഴുക്കെ ഇസ്ലാമിന്റെ യോദ്ധാവായി കഴിച്ചു കൂട്ടി. നബി(സ്വ)യുടെ കാലം മുതല്‍ മുആവിയഃ (റ)വിന്റെ കാലം വരെ നടന്ന യുദ്ധങ്ങളിലെല്ലാം അവര്‍ പങ്കെടുത്തിരുന്നു. ഒരേ സമയത്ത് നടന്ന വിവിധ യുദ്ധങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അവര്‍ എപ്പോഴും അംഗമായിരിക്കും.

തന്റെ അവസാനയുദ്ധം കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കാന്‍ പുറപ്പെട്ട സൈന്യത്തോടൊപ്പമായിരുന്നു. മഹാനായ മുആവിയഃ (റ)വിന്റെ പുത്രന്‍ യസീദാണ് സേനാനായകന്‍… അന്ന് അബൂ അയ്യൂബ്(റ)എണ്‍പതിനോടടുത്തിരുന്നു… അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കടല്‍ താണ്ടി മൈലുകളോളം സഞ്ചരിക്കുന്നതില്‍ നിന്ന് പ്രായാധിക്യം അവരെ പിന്തിരിപ്പിച്ചില്ല…

യുദ്ധമാരംഭിച്ചു….പക്ഷേ,…അധികം കഴിഞ്ഞില്ല…അബൂഅയ്യൂബ്(റ)രോഗം കാരണം യുദ്ധത്തില്‍ തുടരാനാവാതെ പരിക്ഷീണനായി. സൈനിക കമാന്‍ണ്ടര്‍ യസീദ് മഹാനായ ആ സ്വഹാബിവര്യനെ സന്ദര്‍ശിക്കാന്‍ എത്തി. യസീദ് ചോദിച്ചു:

‘അബൂഅയ്യൂബ്, നിങ്ങള്‍ക്ക് വല്ല ആവശ്യങ്ങളുമുണ്ടോ…?’

അബൂഅയ്യൂബ്(റ)പ്രതിവചിച്ചു. ‘മുസ്ലിം സൈന്യത്തിന് നിങ്ങള്‍ എന്റെ സലാം പറയുക.. ശത്രുരാജ്യത്തിന്റെ അങ്ങേയറ്റം വരെ മുന്നേറാനും കോണ്‍സ്റ്റാന്റിനോപ്പിളിന്റെ അതിര്‍ത്തി പ്രദേശത്ത് എന്നെ മറവ് ചെയ്യാനും ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നതായി മുസ്ലിംകളോട് അറിയിക്കുക…!’

അബൂഅയ്യൂബ്(റ)വിന്റെ പരിശുദ്ധാത്മാവ് ശരീരം വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് പറന്നുപോയി…

മഹാനായ നബി(സ്വ)യുടെ ആ സന്തത സഹചാരിയുടെ ആഗ്രഹസഫലീകരണത്തിനായി മുസ്ലിം സൈന്യം കഠിനമായി യത്നിച്ചു. ഒന്നൊന്നായി അവര്‍ ശത്രുക്കളെ കടന്നാക്രമിച്ചു….അവസാനം… അവര്‍ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ അതിര്‍ത്തിവരെയെത്തി… കൂടെ അബൂഅയ്യൂബ്(റ)വിന്റെ ജനാസയും വഹിച്ചുകൊണ്ടായിരുന്നു ആ അതുല്ല്യമുന്നേറ്റം….അതിര്‍ത്തിയില്‍ അവര്‍ ഖബര്‍ കുഴിച്ചു…മഹാനവര്‍കളുടെ ഭൌതിക ശരീരം അവിടെ മറവ് ചെയ്തു.

അല്ലാഹു(സു)അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) യോട് കരുണ കാണിക്കട്ടെ.


RELATED ARTICLE

  • സൈദുല്‍ ഖൈര്‍(റ)
  • സുമാമത്തു ബ്നു ഉസാല്‍ (റ)
  • ത്വുഫൈലുബ്നു അംറ് (റ)
  • സല്‍മാനുല്‍ ഫാരിസി (റ)
  • സഈദുബ്നു ആമിര്‍(റ)
  • ഇക്രിമത്തുബ്നു അബീജഹല്‍(റ)
  • അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)
  • അംറുബ്നുല്‍ജമൂഹ് (റ)
  • അദിയ്യുബ്നു ഹാതിം(റ)
  • അബൂഉബൈദ (റ)
  • അബൂദര്‍റുല്‍ ഗിഫാരി(റ)
  • അബൂഅയ്യൂബില്‍ അന്‍സ്വാരി (റ)
  • അബ്ദുല്ലാഹിബ്നുജഹ്ശ്(റ)
  • അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)
  • അബ്ദുല്ലാഹിബ്നു ഹുദാഫ (റ)