Click to Download Ihyaussunna Application Form
 

 

സുമാമത്തു ബ്നു ഉസാല്‍ (റ)

ഹിജ്റയുടെ 6‏-ാം വര്‍ഷം. ഇസ്ലാമിന്റെ പ്രബോധന ചക്രവാളം വികസിപ്പിക്കാന്‍ മഹാനായ മുഹമ്മദ് മുസ്ഥഫാ(സ്വ)തീരുമാനിച്ചു. ലക്ഷ്യപൂര്‍ത്തീകരണത്തിനായി അറബികളും അല്ലാത്തവരുമായ രാജാക്കന്മാര്‍ക്കായി അവര്‍ എട്ട് കത്തുകളെഴുതി. ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുകളുമായി ദൂതന്മാര്‍ വിവിധ ദിക്കുകളിലേക്ക് യാത്രയായി.

നബി (സ്വ) കത്തെഴുതിയവരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു സുമാമത്തുബ്നു ഉസാല്‍ അല്‍ഹനഫി (റ). ജാഹിലിയ്യത്തില്‍ അറേബ്യന്‍ നേതൃ നിരയിലെ ഉന്നതസ്ഥാനീയനായിരുന്നു സുമാമഃ. ബനൂഹനീഫഃ ഗോത്രത്തിലെ അനിഷേധ്യനായ നേതാവ്… എതിരായി ചെറുവിരല്‍ അനക്കാന്‍ ആരും ധൈര്യപ്പെടാത്ത യമാമഃ രാജ്യത്തിന്റെ അധിപന്‍…!

സര്‍വ്വത്ര അവജ്ഞയോടെയുമാണ് സുമാമഃ നബി(സ്വ)യുടെ കത്തിനെ എതിരേറ്റത്… മിഥ്യാഭിമാനം അയാളെ ധിക്കാരിയാക്കി മാറ്റിയിരുന്നു…അതിനാല്‍ സത്യ സന്ദേശത്തിന് നേരെ അയാള്‍ പിന്തിരിഞ്ഞു നിന്നു. അത്കൊണ്ടും മതിയാക്കാതെ, പ്രവാചക തിരുമേനിയെ വധിക്കാനും അവരുടെ സന്ദേശം കുഴിച്ചുമൂടാനും അയാള്‍ തീര്‍ച്ചപ്പെടുത്തി.

നബി (സ്വ) യെ അപായപ്പെടുത്താന്‍ അയാള്‍ തക്കം പാര്‍ത്ത് നടന്നു…യാദൃ‏ശ്ചികമായ ഒരു നിമിഷം…! ആ കൊടും ചതി നടക്കേണ്ടതായിരുന്നു…അവസാന നിമിഷം തന്റെ പിതൃ സഹോദരന്‍ മുഖേന സുമാമയെ പിന്തിരിപ്പിച്ചു കൊണ്ട് നബി(സ്വ)യെ അല്ലാഹു രക്ഷപ്പെടുത്തി.

എന്നാല്‍… നബി(സ്വ)ക്ക് നേരെയുള്ള അക്രമണം തല്‍ക്കാലം നിര്‍ത്തിവെച്ചെങ്കിലും സ്വഹാബത്തിനെ അതിക്രൂരമാം വിധം സുമാമഃ വേട്ടയാടിക്കൊണ്ടിരുന്നു…അനുകൂല സന്ദര്‍ഭങ്ങളെല്ലാം അയാള്‍ ഉപയോഗപ്പെടുത്തി. കുറെയേറെ സ്വഹാബികളെ നിഷ്കരുണം കൊന്നു കളഞ്ഞു. മുസ്ലിംകള്‍ അക്രമങ്ങള്‍ കൊണ്ട് പൊറുതി മുട്ടി…അവസാനം സുമാമഃയെ കണ്ടാല്‍ കൊന്നുകളയാന്‍ നബി(സ്വ) പരസ്യമായി ഉത്തരവിട്ടു.

അധികം കഴിഞ്ഞില്ല….സുമാമഃ ഉംറ നിര്‍വ്വഹിക്കാന്‍ മക്കയിലേക്ക് യാത്രയായി. ക അ്ബ പ്രദക്ഷിണം ചെയ്യുകയും ബിംബങ്ങളുടെ പ്രീതിക്കായി ബലി നടത്തുകയുമാണ് ഉദ്ദേശ്യം. യാത്രക്കിടയില്‍ മദീനയെ സമീപിച്ചു കൊണ്ടിരിക്കുമ്പോഴാണ് സുമാമഃ സ്വ പ്നേപ്പി വിചാരിക്കാത്ത ആ സംഭവമുണ്ടായത്.

നബി (സ്വ) അയച്ച ഒരു രഹസ്യാന്വേഷണ സംഘം മദീനാ തെരുവീഥികളിലൂടെ റോന്തുചുറ്റുകയാണ്…ശത്രുക്കളേതെങ്കിലും മദീനയെ ഉന്നം വെക്കുന്നുണ്ടോ എന്നറിയാന്‍… അവര്‍ സുമാമഃയെ ബന്ദിയാക്കി…പക്ഷേ, അയാള്‍ ആരെന്നവര്‍ക്കറിയില്ലായിരുന്നു. മ ദീനാ പള്ളിയിലെ ഒരു തൂണില്‍ അദ്ദേഹം ബന്ദിക്കപ്പെട്ടു…നബി(സ്വ)തീരുമാനമെടുക്കണം…അതുവരെ അയാള്‍ക്ക് മോചനമില്ല. നബി(സ്വ)അതാ പള്ളിയിലേക്ക് വരുന്നു…ഒരു തൂണില്‍ ബന്ദിതനായി സുമാമഃ നില്‍ക്കുന്നത് ആ തിരുദൃഷ്ടികളില്‍ പതിഞ്ഞു. അവിടുന്ന് സ്വഹാബത്തിനോട് ചോദിച്ചു.

‘നിങ്ങള്‍ ആരെയാണ് പിടിച്ചതെന്നറിയുമോ?’ സ്വഹാബികള്‍: ‘ഇല്ല… അല്ലാഹുവിന്റെ ദൂതരെ!’ നബി(സ്വ): ‘അത് സുമാമത്തുബ്നു ഉസാല്‍ അല്‍ഹനഫീ ആണ്… അദ്ദേഹത്തോട് നല്ല സമീപനം കൈകൊള്ളുക…!’

നബി(സ്വ) അവിടുത്തെ വീട്ടുകാരോട് പറഞ്ഞു: ‘ഇവിടെയുള്ള ഭക്ഷണ സാധനങ്ങളെല്ലാമെടുത്ത് സുമാമഃയുടെ അടുക്കലേക്ക് അയക്കുക’.

ഒട്ടകത്തെ കറന്ന് രാവിലെയും വൈകുന്നേരവും സുമാമഃക്ക് നല്‍കാനും നബി (സ്വ) കല്‍പിച്ചു…സുമാമമഃയുമായി നേരിട്ട് സന്ധിക്കുന്നതിന് മുമ്പായിരുന്നു ഇതെല്ലാം നബി (സ്വ) ചെയ്തത്. പിന്നീട് നബി(സ്വ)സുമാമഃയുടെ അടുത്ത് വരികയും അയാളുടെ മനസ്സില്‍ ഇസ്ലാമിനോട് അനുഭാവം ഉളവാക്കുന്ന വിധത്തില്‍ സംസാരിക്കുകയും ചെ യ്തു.

നബി (സ്വ) ചോദിച്ചു: ‘സുമാമഃ, എന്തുണ്ട് വിശേഷം?’

സുമാമഃ പറഞ്ഞു: ‘നല്ലത് മാത്രമേയുള്ളൂ മുഹമ്മദ്… എന്നെ നീ വധിക്കുന്നുവെങ്കില്‍ ഒരു കൊലപാതകിയേയാണു കൊല്ലുന്നതെന്നു നിങ്ങള്‍ക്കു സമാധാനിക്കാം… എ ന്നോടു ദയാപരമായി പെരുമാറിയാല്‍ ഞാനെന്നും നിന്നോട് കൃതജ്ഞതയുള്ളവനായിരിക്കും… സമ്പത്താണു നിനക്കു വേണ്ടതെങ്കില്‍ ഞാന്‍ എത്ര വേണമെങ്കിലും തരാന്‍ തയ്യാറാണ്’.

നബി (സ്വ) ഒന്നും മിണ്ടാതെ തിരിച്ചു നടന്നു…ദിവസം രണ്ടു കഴിഞ്ഞു…ഭക്ഷണവും ഒട്ടകപ്പാലും ക്രമപ്രകാരം വന്നു കൊണ്ടിരുന്നു…മൂന്നാം ദിവസം തിരുനബി(സ്വ) സുമാമഃയെ സമീപിച്ചിട്ട് ചോദിച്ചു. ‘എന്തുണ്ട് സുമാമഃ വിശേഷം’

സുമാമ‏ഃ പറഞ്ഞു: ‘ഞാന്‍ പറഞ്ഞല്ലോ… വധിക്കുന്നുവെങ്കില്‍ ഞാനത് അര്‍ഹിക്കുന്നത് തന്നെയാണ്…മറിച്ച് എന്നോട് നല്ല സമീപനമാണെങ്കില്‍ ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും…സമ്പത്തിനാണോ…എത്രയും നല്‍കാം…’

നബി(സ്വ) അന്നും തിരിച്ചു പോയി…പിറ്റെ ദിവസം നബി(സ്വ)വീണ്ടും ചെന്നു. എന്നിട്ട് ചോദിച്ചു. ‘എന്ത് പറയുന്നു സുമാമഃ’

‘ഞാന്‍ മുമ്പ് പറഞ്ഞത് തന്നെയാണ് പറയാനുള്ളത്’. സുമാമഃ പറഞ്ഞു. ‘എന്നെ വധിക്കുന്നുവെങ്കില്‍ ഒരു കൊലയാളിയെ വധിക്കുന്നു എന്ന് കരുതാം… നല്ല പെരുമാറ്റത്തിന് ഞാനൊരിക്കലും കൃതഘ്നത കാണിക്കില്ല…!’

പിന്നീട് നബി (സ്വ) സഹാബത്തിനോട് പറഞ്ഞു: സുമാമഃയെ അഴിച്ചു വിടൂ…!’

അവര്‍ അദ്ദേഹത്തെ അഴിച്ചു വിട്ടു.

സുമാമഃ മസ്ജിദുന്നബവിയില്‍ നിന്ന് ഇറങ്ങി നടന്നു…അങ്ങ് ദൂരെ ഒരു ഈത്തപ്പനത്തോട്ടം…ജന്നത്തുല്‍ ബഖീഇന്നടുത്താണത്… ഈന്തപ്പനകള്‍ക്കിടയിലൂടെ ഒരു കൊച്ചരുവി ഒഴുകിക്കൊണ്ടിരിക്കുന്നു… സുമാമഃ തന്റെ ഒട്ടകത്തെ അവിടെ മുട്ടുകുത്തിച്ചു… അരുവിയില്‍ നിന്ന് നന്നായി കുളിച്ചു… ശേഷം തിരുസമക്ഷത്തിലേക്ക് തന്നെ തിരിച്ചു നടന്നു. പള്ളിയിലെത്തേണ്ട താമസം, അവിടെ കൂടിയിരിക്കുന്ന മുഅ്മിനുകളോട് അദ്ദേഹം പറഞ്ഞു:

‘അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ്…’

ശേഷം നബി(സ്വ)യുടെ അടുക്കലേക്ക് ചെന്ന് പറഞ്ഞു: ‘മുഹമ്മദ്… ഭൂമുഖത്ത് നിങ്ങളേക്കാള്‍ ഞാന്‍ വെറുത്തിരുന്ന ഒരു സൃഷ്ടിയുമുണ്ടായിരുന്നില്ല… എന്നാല്‍ ലോകത്തുള്ള മുഴുവന്‍ മുഖങ്ങളേക്കാളും ഞാനിന്നിഷ്ടപ്പെടുന്നത് ഈ തേജസുറ്റ വദനമാണ്… അല്ലാഹുവാണ് സത്യം….! നിങ്ങളുടെ മതം പോലെ ഞാന്‍ വെറുത്തിരുന്ന ഒരു മതവും ഭൂമിയിലുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മതമായിത്തീര്‍ന്നിരിക്കുന്നു ഇത്….

അല്ലാഹുവാണ് സത്യം…. ഈ രാജ്യത്തോട് എനിക്ക് വെറുപ്പായിരുന്നു… എന്നാലിന്ന് ഞാന്‍ സ്നേഹിക്കുന്ന ഒരേയൊരു സ്ഥലമാണ് ഈ പുണ്യഭൂമി…. ഇനി പറയൂ നബിയെ…! അവിടുത്തെ അനുചരരില്‍ പലരെയും ഞാന്‍ കൊന്നിട്ടുണ്ട്. ഞാനെന്ത് പ്രായശ്ചിത്തമാണ് ചെയ്യേണ്ടത്…?’

നബി(സ്വ)യുടെ പ്രത്യുത്തരം അദ്ദേഹത്തെ കുളിരണിയിച്ചു. ‘നിങ്ങളെ കുറിച്ച് എനിക്ക് ഒരാക്ഷേപവും ഇല്ല സുമാമഃ…! കാരണം ഇസ്ലാം അതിന്റെ മുമ്പ് ചെയ്ത സര്‍വ്വ തെറ്റുകളും മുറിച്ചുകളയുന്ന ആയുധമാണ’.

ഇസ്ലാം ആശ്ളേഷിക്കുക വഴി അദ്ദേഹത്തിന് കൈവന്ന സൌഭാഗ്യം നബി(സ്വ) പ്ര ത്യേകം ഉണര്‍ത്തി…സുമാമഃയുടെ ഹൃദയം പുളകമണിഞ്ഞു. ശരീരത്തിന് രോമാഞ്ചമുണ്ടായി… അദ്ദേഹം പറഞ്ഞു:

‘അല്ലാഹുവാണ് സത്യം..! തങ്ങളുടെ അനുചരന്മാര്‍ക്ക് വരുത്തിവെച്ച കഷ്ടനഷ്ടങ്ങളേക്കാള്‍ പതിന്‍ മടങ്ങ് നഷ്ടം ഞാന്‍ കാഫിറുകള്‍ക്ക് വരുത്തിവെക്കും. ശരീരവും കരവാളും അനുചരന്മാരെയും അങ്ങയെയും ഇസ്ലാമിനേയും സഹായിക്കാനായി ഞാന്‍ ഉഴിഞ്ഞു വെക്കും’.

സുമാമഃ തുടര്‍ന്നു: ‘നബിയേ.. തങ്ങളുടെ അശ്വഭടന്മാര്‍ എന്നെ ബന്ധസ്ഥനാക്കിയത് ഉംറക്കായുള്ള യാത്രാമദ്ധ്യേയായിരുന്നു… അതുകൊണ്ട് ഞാനെന്തു ചെയ്യണം…’

നബി(സ്വ)പറഞ്ഞു. ‘നിങ്ങള്‍ ഉംറ നിര്‍വ്വഹിച്ചോളൂ…! പക്ഷേ…., അല്ലാഹുവും റസൂലും നിര്‍ദ്ദേശിക്കുന്ന രൂപത്തില്‍ മാത്രം’. ഉംറ ചെയ്യുന്ന രൂപങ്ങളെല്ലാം നബി(സ്വ)സുമാമക്ക് പഠിപ്പിച്ചു കൊടുത്തു.

സുമാമഃ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയാണ്. മക്കയില്‍ പ്രവേശിച്ച ഉടനെ അദ്ദേഹത്തി ന്റെ ഘനഗംഭീരമായ ശബ്ദം മുഴങ്ങി. ‘ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്… ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്…’

തല്‍ബിയ്യത്ത് ചൊല്ലി മക്കയില്‍ പ്രവേശിച്ച ആദ്യത്തെ മുസ്ലിം എന്ന സ്ഥാനത്തിന് സുമാമഃ അര്‍ഹനായി.

തല്‍ബിയ്യത്തിന്റെ മന്ത്ര മധുരമായ ശബ്ദ വീചികള്‍ ഖുറൈശികളുടെ കര്‍ണ്ണ പുടങ്ങളില്‍ പ്രതിധ്വനിച്ചതേയുള്ളൂ, അവര്‍ പിടഞ്ഞെണീറ്റു… വലിച്ചെടുത്ത വാളുകള്‍ വായുവില്‍ തിളങ്ങി. ശബ്ദം കേട്ട ദിക്കിലേക്ക് സ്വയം നിയന്ത്രിക്കാനാവാതെ അവര്‍ ഓടി. ധീര കേസരികളുടെ സങ്കേതത്തില്‍ വലിഞ്ഞു കേറി വന്നവനെ തകര്‍ത്തു കളയണം.. അരിശം പൂണ്ട ഒരു ഖുറൈശി യുവാവ് വില്ല് കുലപ്പിച്ചു പിടിച്ചു… സുമാമഃയെ അമ്പെ യ്ത് വീഴ്ത്താനാണ് പുറപ്പാട്…കൂടെയുണ്ടായിരുന്നവര്‍ അയാളെ തടഞ്ഞു കൊണ്ട് പറഞ്ഞു:

‘നാശം, അതാരാണെന്നറിയാമോ..?! അദ്ദേഹം യമാമഃയുടെ നായകന്‍ സുമാമത്തുബ്നു ഉസാല്‍ ആണ്…നിങ്ങള്‍ അയാളെ ദ്രോഹിച്ചാല്‍ നമുക്കുള്ള ഭക്ഷണയിറക്കുമതി അദ്ദേഹം നിര്‍ത്തിക്കളഞ്ഞേക്കും… നാം പട്ടിണി കിടന്ന് മരിക്കേണ്ടിവരും…!’

ശേഷം തങ്ങളുടെ ഗഠ്ഖങ്ങളെല്ലാം ഉറയില്‍ നിക്ഷേപിച്ച് സുമാമഃയെ സമീപിച്ചുകൊണ്ട് അവര്‍ ചോദിച്ചു.

‘നിങ്ങള്‍ക്കെന്തുപറ്റി സുമാമഃ…നിങ്ങള്‍ മതപരിത്യാഗിയായോ…? നിങ്ങളുടെയും പൂര്‍വ്വീകരുടെയും വിശ്വാസപ്രമാണങ്ങള്‍ പാടെ അവഗണിച്ചു കളഞ്ഞുവോ….?!’

സുമാമഃ പറഞ്ഞു. ‘ഞാന്‍ നിര്‍മതനായതല്ല…മറിച്ച് ഏറ്റവും ഉന്നതമായ ഒരു മതത്തില്‍ അംഗമായതാണ്… ഞാന്‍ മുഹമ്മദിന്റെ മതത്തില്‍ ചേര്‍ന്നിരിക്കുന്നു… കഅ്ബയുടെ രക്ഷിതാവാണ് സത്യം..! ഇപ്പോള്‍ ഞാന്‍ യമാമഃയിലേക്ക് തിരിച്ചു പോവുന്നു. നിങ്ങളെ ല്ലാവരും മുഹമ്മദിന്റെ മതത്തില്‍ അംഗമായെന്ന വിവരം കിട്ടുമ്പോഴല്ലാതെ ഒരുമണി ഗോതമ്പ് യമാമഃയില്‍ നിന്ന് മക്കയിലേക്ക് ഞാന്‍ അയക്കുന്നതല്ല’.

ഖുറൈശികള്‍ നോക്കിനില്‍ക്കെ സുമാമഃ(റ) ഉംറ നിര്‍വ്വഹിച്ചു. നബി(സ്വ)പഠിപ്പിച്ച പ്രകാരമുള്ള ഉംറഃ. ഠശഷം അല്ലാഹുവിന്റെ പ്രീതിക്കായി ബലിനല്‍കി. ബിംബങ്ങള്‍ ക്കും ദൈവകോലങ്ങള്‍ക്കും അദ്ദേഹം ഒന്നും സമര്‍പ്പിച്ചില്ല…

സുമാമഃ യമാമഃയില്‍ തിരിച്ചെത്തി….മക്കയിലേക്ക് ഭക്ഷണസാധനങ്ങള്‍ ഒന്നും അയച്ചുപോകരുത്….! അദ്ദേഹം ആജ്ഞാപിച്ചു ആ കല്‍പന അക്ഷരം പ്രതി നടപ്പിലാക്കപ്പെട്ടു.

മക്കയില്‍ ഭക്ഷ്യോപരോധം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവന്നു. കടകമ്പോളങ്ങളില്‍ മാ ന്ദ്യം കണ്ടുതുടങ്ങിയിരിക്കുന്നു…വിലനിലവാരം കുത്തനെ ഉയര്‍ന്നു…ജനങ്ങളാകമാനം വിശപ്പിന്റെ നീരാളിപ്പിടുത്തത്തില്‍പെട്ടു… ഖുറൈശികളുടെ നില അത്യന്തം ഗുരുതരമായി… വിശന്നു മരിക്കുമെന്ന സ്ഥിതിയിലേക്കെത്തി കാര്യങ്ങള്‍.

ഖുറൈശികള്‍ അടിയന്തിരമായി നബി(സ്വ)ക്കെഴുതി:

‘നിന്നെക്കുറിച്ച് നാളിതുവരെയുണ്ടായിരുന്ന ധാരണ കുടുംബ ബന്ധം പുലര്‍ത്തുകയും അതിനായി ഉപദേശിക്കുകയും ചെയ്യുന്നവനാണ് നീയെന്നായിരുന്നു. പക്ഷേ, ഇപ്പോള്‍ നീ കുടുംബം ശിഥിലമാക്കുകയും മുതിര്‍ന്നവരെ വാളിനിരയാക്കുകയും പിഞ്ചുമക്കളെ പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്യുന്നു. സുമാമത്തുബ്നുഉസാല്‍ ഭക്ഷ്യോപരോധം വഴി ഞങ്ങളെ അത്യധികം വിഷമിപ്പിച്ചിരിക്കുന്നു… നിനക്കു താല്‍പര്യമുണ്ടെങ്കില്‍ ഭക്ഷണം വിട്ടു തരാന്‍ സുമാമഃത്തിന് എഴുതുക’.

തന്മൂലം ഉപരോധം പിന്‍വലിക്കാനായി നബി(സ്വ) സുമാമഃത്തിനെഴുതി…. അദ്ദേഹം ആ കല്പന ശിരസാവഹിച്ചു.

സുമാമത്തുബ്നുഉസാല്‍(റ) ജീവിതകാലം മുഴുവന്‍ തന്റെ ദീനിനോടു തികഞ്ഞ വിധേയത്വം പുലര്‍ത്തി. നബി(സ്വ)യോടുള്ള കരാര്‍ പൂര്‍ണ്ണമായും കാത്തു സൂക്ഷിച്ചു…

നബി(സ്വ) വഫാത്തായി… അറബി ഗോത്രങ്ങള്‍ വന്നപോലെ തന്നെ ഒറ്റയായും കൂട്ടമായും മതത്തിനു പുറത്തും പോയിക്കൊണ്ടിരുന്നു….ബനൂഹനീഫ: ഗോത്രക്കാരന്‍ മു സൈലിമ: കള്ളപ്രവാചകനായി രംഗപ്രവേശം ചെയ്ത സമയം…തന്റെ കീഴില്‍ അണി നിരക്കാന്‍ മതപരിത്യാഗികളെ നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കുകയാണവന്‍…

ബനൂഹനീഫ: ഗോത്രക്കാരന്‍ തന്നെയായ സുമാമഃ ഈ വിനാശരംഗത്ത് ചങ്കൂറ്റത്തോടെ ഉറച്ചുനിന്നു. അദ്ദേഹം തന്റെ ജനതയോടു പറഞ്ഞു:

‘ഹേ..ജനങ്ങളേ…! പ്രകാശത്തിന്റെ തരിപോലുമില്ലാത്ത അന്ധകാരനിബിഢമായ ഈ പുതിയ പ്രസ്ഥാനത്തെ സൂക്ഷിച്ചുകൊള്ളുക… അത് മുസൈലിമയെ അനുസരിച്ചവര്‍ക്ക് നാശവും അല്ലാത്തവര്‍ക്ക് കടുത്ത പരീക്ഷണവുമാണ്…. ബനൂഹനീഫ: ഗോത്രമേ… ഒരേസമയത്ത് രണ്ട് പ്രവാചകന്മാര്‍ വരില്ല. മുഹമ്മദ്നബി(സ്വ) അല്ലാഹുവിന്റെ ദൂതരാണ്…അവരുടെ പ്രവാചകത്വം മറ്റൊരാള്‍ പങ്കിട്ടെടുക്കുകയോ അവരുടെ ശേഷം പുതിയൊരു പ്രവാചകന്‍ വരികയോ ഇല്ല’.

ശേഷം സുമാമഃ ഒരു ഖുര്‍ആന്‍ സൂക്തം ഓതിക്കേള്‍പ്പിച്ചു. ‘നബിയേ, സര്‍വ്വഞ്ജനും സര്‍വ്വാഭിമാനിയുമായ അല്ലാഹുവാണ് ഖുര്‍ആന്‍ ഇറക്കിയത്…തെറ്റുകള്‍ ക്ഷമിക്കുകയും പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യുന്നവനാണവന്‍. അവന്റെ ശിക്ഷ താ ങ്ങാന്‍ കഴിയാത്തതാണ്…പരദൈവങ്ങള്‍ ഇല്ല. എല്ലാം അവനിലേക്കു മടക്കപ്പെടുന്നു.’

തുടര്‍ന്ന് ഖുര്‍ആനിന്നു എതിരായി രചിക്കപ്പെട്ട ഒരു ഗദ്യശകലം മുസൈലിമഃ ഉദ്ധരിച്ചു.

‘അല്ലയോ തവളേ…! നീ വേണ്ടുവോളം വൃത്തിയായിക്കൊള്ളുക… നീ കുടിവെള്ളം മുടക്കുന്നില്ല…വെള്ളം കലക്കുന്നില്ല…!’

അതിന് ശേഷം ഖുര്‍ആനികസൂക്തത്തിന്റെ സൌന്ദര്യവും അര്‍ഥഗാംഭീര്യവും മുസൈലിമഃയുടെ വാക്കിന്റെ ആശയപാപ്പരത്തവും സുമാമഃ(റ)തന്റെ ജനതയെ ബോധ്യപ്പെടുത്തി… ജനതയില്‍ നിന്ന് ഇസ്ലാമില്‍ ഉറച്ചു നിന്നവരെയും കൂട്ടി സുമാമഃ(റ)മുര്‍തദ്ദുകള്‍ക്കെതിരെ ധീരധീരം യുദ്ധം നടത്തി.

ഇസ്ലാമിനും മുസ്ലിംകള്‍ക്കും നല്‍കിയ സേവനത്തിന് അര്‍ഹമായ പ്രതിഫലം അ ല്ലാഹു സുമാമഃ(റ)ക്ക് നല്‍കട്ടെ. മുഅ്മിനുകള്‍ക്ക് വാഗ്ദത്തം ചെയ്ത സ്വര്‍ഗപ്രവേശം നല്‍കി അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ. ആമീന്‍.


RELATED ARTICLE

  • സൈദുല്‍ ഖൈര്‍(റ)
  • സുമാമത്തു ബ്നു ഉസാല്‍ (റ)
  • ത്വുഫൈലുബ്നു അംറ് (റ)
  • സല്‍മാനുല്‍ ഫാരിസി (റ)
  • സഈദുബ്നു ആമിര്‍(റ)
  • ഇക്രിമത്തുബ്നു അബീജഹല്‍(റ)
  • അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)
  • അംറുബ്നുല്‍ജമൂഹ് (റ)
  • അദിയ്യുബ്നു ഹാതിം(റ)
  • അബൂഉബൈദ (റ)
  • അബൂദര്‍റുല്‍ ഗിഫാരി(റ)
  • അബൂഅയ്യൂബില്‍ അന്‍സ്വാരി (റ)
  • അബ്ദുല്ലാഹിബ്നുജഹ്ശ്(റ)
  • അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)
  • അബ്ദുല്ലാഹിബ്നു ഹുദാഫ (റ)