Click to Download Ihyaussunna Application Form
 

 

സഈദുബ്നു ആമിര്‍(റ)

ഖുറൈശികളുടെ ക്ഷണം സ്വീകരിച്ച് മക്കയോടടുത്ത തന്‍ഈമിലെത്തിയ ആയിരങ്ങ ളില്‍ ഒരാള്‍. നബി(സ്വ) യുടെ അനുചരരില്‍ അത്യുന്നതനായ ഖുബൈബുബ്നു അദിയ്യ് (റ)വിനെ ഖുശിൈകള്‍ ചതിയില്‍ ബന്ദിയാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ വധം കാണാന്‍ സന്നിഹിതനായതാണ് സഈദ്. ചോരത്തിളപ്പും ബാഹുബലവും കാരണം ജനസഞ്ചയത്തെ വകഞ്ഞു മാറ്റി മുന്‍നിരയില്‍ എത്തിച്ചേരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നോക്കുമ്പോള്‍, അബുസുഫ്യാന്‍, സ്വഫ്വാനുബ്നു ഉമയ്യഃ തുടങ്ങിയ ഖുറൈശി പ്രമുഖര്‍ രംഗം നിയന്ത്രിക്കുന്നു.

അതാ….ഒരാരവം കേള്‍ക്കുന്നു സഈദ് അങ്ങോട്ട് ദൃഷ്ടി തിരിച്ചു. തടവുകാരനെ കൊ ണ്ടുവരികയാണ്. യുവാക്കളും സ്ത്രീകളും കുട്ടികളുമടങ്ങിയ ഒരു സംഘം ഖുബൈ ബിനെ ഉന്തിത്തളളി കഴുമരത്തിലേക്കാനയിക്കുന്നു. മുഹമ്മദിനോടുളള പക ഖുബൈ ബിലൂടെ ശമിപ്പിക്കാന്‍. ബദ്റില്‍ കൊല്ലപ്പെട്ട ഖുറൈശികള്‍ക്കു പകരം അദ്ദേഹത്തെ വധിച്ച് നിര്‍വൃതിയടയാന്‍.

സംഘം വധസ്ഥലത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഉന്നതാകാരനായ സഈദുബ്നു ആമിര്‍ ബന്ധിതനായ ഖുബൈബിനെ സാകൂതം വീക്ഷിച്ചു. അദ്ദേഹം തൂക്കുമരത്തിലേ ക്കാനയിക്കപ്പെടുകയാണ്. പീറച്ചെറുക്കന്മാരുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഖു ബൈബിന്റെ ശാന്തവും സുദൃഢവുമായ ശബ്ദം അദ്ദേഹം കേട്ടു:

“ഹാ, ഖുറൈശികളെ! സൌകര്യമുണ്ടെങ്കില്‍ വധത്തിന് മുമ്പ് രണ്ടു റക്അത്ത് നിസ്കരിക്കാ നെന്നെ അനുവദിക്കുക”.

പിന്നെ സഈദ് കാണുന്നത് ഖുബൈബ് കഅ്ബയിലേക്ക് തിരിഞ്ഞു നില്‍ക്കുന്നതാണ്. രണ്ട് റക്അത്ത് നിസ്കാരം. ഹാ! അതെത്ര സുന്ദരം! സമ്പൂര്‍ണ്ണം!! ശാന്തം!!! നിസ്കാരാ നന്തരം ഖുബൈബ് ജനനേതാക്കളോടായി പറഞ്ഞു:

“അല്ലാഹുവാണ് സത്യം, മരണം ഭയപ്പെട്ടാണ് നിസ്കാരം ദീര്‍ഘിപ്പിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിക്കമായിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ കൂടുതല്‍ നിസ്കരിക്കുമാ യിരുന്നു”.

ശേഷം നടന്ന സംഭവങ്ങള്‍ കണ്ട് സഈദിന് സ്വന്തം കണ്ണുളെ വിശ്വസിക്കാനായില്ല. സ്വന്തം ജനത ഖുബൈബിനോട് ചെയ്ത ക്രൂരത ഹിംസ്രജന്തുക്കളെപ്പോലും നാണിപ്പി ക്കുന്നതായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ ശരീരഭാഗങ്ങള്‍ ജീവനോടെ മുറിച്ച് മാറ്റുക യാണ്. ഓരോ കഷ്ണം മുറിക്കുമ്പോഴും കിരാതര്‍ അദ്ദേഹത്തോട് ചോദിക്കുന്നു. “ഖുബൈബ്, നിന്റെ ഈ ദുരവസ്ഥ മുഹമ്മദ് അനുഭവക്കുകയും നീ സുരക്ഷിതനായിരി ക്കുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നുവോ?” ശരീരത്തില്‍ നിന്ന് രക്തം ധാരധാര യായൊഴുകുമ്പോയും ഖുബൈബിന്റെ മറുപടി:

“അല്ലാഹു തന്നെയാണ് സത്യം. നിര്‍ഭയനും സുഖലോപനുമായി ഞാനെന്റെ കുടുംബ ത്തോടൊപ്പം സല്ലപിച്ച് കഴിഞ്ഞുകൂടുകയും തല്‍സമയം പ്രിയപ്പെട്ട പ്രവാചകര്‍ (സ്വ)ക്ക് ഒരു മുള്ളിന്റെ ധ്വംസനം പോലും ഏല്‍ക്കുകയുമാണെങ്കില്‍ ഞാനത് ഒട്ടും ഇഷ്ടപ്പെടു കയില്ല”.

നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഈ വാക്കുകള്‍ കേള്‍ക്കേണ്ട താമസം കുഫ്ഫാറുകള്‍ മുഷ്ടി ചുരുട്ടി ആക്രാഷിച്ചു.

“കൊല്ലവനെ!”

ശേഷം സഈദ് കാണുന്നത് ഖുബൈബ് തൂക്കുമരത്തില്‍ നിന്നു കൊണ്ട് കണ്ണുകള്‍ മേല്‍പ്പോട്ടുയര്‍ത്തി പ്രാര്‍ഥിക്കുന്നതാണ്.

“അല്ലാഹുവേ അവരുടെ എണ്ണം നീ ക്ളിപ്തപ്പെടുത്തണേ. ഒന്നൊഴിയാതെ എല്ലാവരേയും നീ നശിപ്പിക്കുകയും ചെയ്യേണമേ”

അവസാനം അസംഖ്യം വെട്ടുകളും കുത്തുകളുമേറ്റ് ആ പരിശുദ്ധാത്മാവ് അന്ത്യ ശ്വാസം വലിച്ചു.

ഖുറൈശികള്‍ മക്കയിലേക്ക് മടങ്ങി. കാലക്രമേണ ഖുബൈബും അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങളും വിസ്മൃതിയിലാണ്ടു. പക്ഷേ, യുവാവായ സഈദുബ്നു ആമിറുന്റെ ചിന്ത കള്‍ക്ക് ആ ഓര്‍മകള്‍ തെല്ലിടപോലും സ്വസ്ഥത നല്‍കിയില്ല. ഉറങ്ങുമ്പോള്‍ ആ ഭീകര രംഗം സ്വപ്നത്തില്‍ തെളിയുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ മനസ്സില്‍ അത് പൂര്‍വ്വോപരി ശക്തിയായി പ്രത്യക്ഷപ്പെടുന്നു. കണ്‍മുമ്പില്‍ ഖുബൈബിന്റെ രൂപം.

കഴുമരത്തിന്റെ മുമ്പില്‍ വെച്ച് അദ്ധേഹം ശാന്തവും സുന്ദരവുമായി നിസ്കാരം നിര്‍വ്വ ഹിക്കുന്നു……. ഖുറൈശികള്‍ക്കെതിരായി അദ്ദേഹം ചെയ്ത പ്രാര്‍ഥനയുടെ ശബ്ദം കര്‍ ണ്ണപുടത്തില്‍ അലയടിക്കുന്നു…..അല്ലാഹുവിന്റെ കഠിനമായ ശിക്ഷയിറങ്ങുമോ, അദ്ദേ ഹം ഭയവിഹ്വലനായി..

അതെ സമയം ഖുബൈബ് സംഭവത്തിന് തിളക്കമാര്‍ന്ന മറ്റൊരു വശം കൂടി ഉണ്ടായി രുന്നു. സഈദ് ഇത് വരെ പഠിച്ചിട്ടില്ലായിരുന്ന മഹത്തായ ആ പാഠം ഖുബൈബ്(റ) അദ്ദേഹത്തെ പഠിപ്പിച്ചു.

യഥാര്‍ഥ ജീവിതം വിശ്വാസമാണ്; അതിന്റെ സംരക്ഷണത്തിനായി അന്ത്യംവരെയുളള പോരാട്ടവും. അടിയുറച്ച വിശ്വാസം അസാധ്യങ്ങളെ സുസാധ്യമാക്കുകയും അത്ഭുത ങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

മറെറാന്ന്….അനുയായികള്‍ ജീവനും സ്വത്തിനും കുടുംബത്തിനുമുപരി സ്നേഹി ക്കുന്ന ഈ മനുഷ്യന്‍ മുഹമ്മദ്(സ്വ) നിസ്സംശയം ദൈവാനുഗ്രഹമുളള പ്രവാചകനാണ്.

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം പോലെ, ഈ ചിന്തകള്‍ പര്യവസാനിച്ചത് അദ്ധേഹത്തിന്റെ ഇസ്ലാംമതാശ്ളേഷത്തിലായിരുന്നു. അദ്ധേഹം പരസ്യമായി പ്രഖാ പിച്ചു:

“ഞാന്‍ ഖുറൈശികളുടെ അക്രമങ്ങളിലും തെറ്റുകളിലും പങ്കില്ലാത്ത നിരപരധിയാണ്. ഇന്ന് മുതല്‍ ഞാനും നിങ്ങളുടെ ബിംബങ്ങളും തമ്മില്‍ യാതൊരു ബന്ധവുണ്ടായിരി ക്കില്ല. ഞാന്‍ അല്ലാഹുവിന്റെ ദീനില്‍ അംഗമായി ചേര്‍ന്നിരിക്കുന്നു.”

സഈദുബ്നു ആമിര്‍ മദീനയിലേക്ക് പുറപ്പെട്ടു. മുത്ത് നബി(സ്വ) യോടൊപ്പം ജീവി താന്ത്യം വരെ കഴിച്ചു കൂട്ടി. ഖൈബറിന് ശേഷം നടന്ന എല്ലാ യുദ്ധങ്ങളിലും പങ്കെ ടുത്തു.

റസൂലുല്ലാഹി(സ്വ) വഫാത്തായ ശേഷം അവിടുത്തെ സച്ചരിതരായ ഖലീഫമാര്‍ സ്വിദ്ദീഖ് (റ) വിന്റെയും ഉമര്‍(റ) വിന്റെയും കയ്യിലെ ഗഢ്ഗമായി അദ്ദേഹം വര്‍ത്തിച്ചു. ഭൌതികലോകത്തിന് പകരം പരലേക വിജയം കാംക്ഷിച്ച സത്യവിശ്വാസിയുടെ ഏറ്റവും നല്ല മാതൃകയായി അദ്ദേഹം ജീവിച്ചു. എല്ലാ വിധ സ്വാര്‍ഥ താല്പര്യങ്ങളും വെടിഞ്ഞു. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രം തിരഞ്ഞെടുത്തു.

അബൂബക്കര്‍ സ്വിദ്ദീഖ്(റ) വിനും ഉമറുബ്നുല്‍ഖത്താബ്(റ)വിനും അദ്ദേഹത്തിന്റെ സ ത്യസന്ധതയെകുറിച്ചും തഖ്വയെ കുറിച്ചും നല്ല ബോധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും ഉപദേശങ്ങള്‍ക്കുമായി അവര്‍ കാതോര്‍ത്തു.

ഉമര്‍(റ) ഭരണ സാരഥ്യമേറ്റെടുത്ത സന്ദര്‍ഭം. സഈദുബ്നു ആമിര്‍(റ) കടന്നു വരുന്നു. അദ്ദേഹം ഉമറിനോടായി പറഞ്ഞു.

“നിങ്ങള്‍ പ്രജകളുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കണം. അല്ലാഹുവിന്റെ ദീന്‍ നടപ്പിലാക്കുന്നതില്‍ ഒരുത്തനേയും ഭയപ്പെടരുത്. നിങ്ങളുടെ വാക്കുകളും പ്രവൃത്തി കളും തമ്മില്‍ വൈരുദ്ധ്യമുണ്ടാവരുത്. പ്രവര്‍ത്തനങ്ങളിലൂടെ യാഥാര്‍ഥ്യവല്‍ക്കരിക്ക പ്പെടുന്നതത്രെ ഏറ്റവും ഉന്നതമായ വാക്കുകള്‍!”.

“ഉമര്‍, അല്ലാഹു നിങ്ങളുടെ കയ്യില്‍ ഏല്‍പ്പിച്ച ജനങ്ങളുടെ കാര്യങ്ങളില്‍ സദാ ശ്രദ്ധാ ലുവായിരിക്കുക. നിനക്കും നിന്റെ കുടുംബത്തിനും നീ ഇഷ്ടപ്പെടുന്നത് പ്രജകളുടെ കാര്യത്തിലും ഇഷ്ടമായിരിക്കട്ടെ. സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ ഏത് അപകട സന്ധിയും തരണം ചെയ്യാന്‍ സന്നദ്ധനായിരിക്കുക. അതില്‍ ഒരാളുടെ ആക്ഷേപത്തിനും ചെവി കൊടുക്കരുത്.”

ഉമര്‍(റ) ചോദിച്ചു: “സഈദ്, ആര്‍ക്കാണതിന് കഴിയുക?”.

സഈദ് പറഞ്ഞു: “അതിന് പ്രവാചക പുംഗവരുടെ സമുദായത്തിന്റെ നേതൃത്വവും പൂര്‍ണ്ണ ഉത്തരവാദിത്വവും അല്ലാഹു ഏല്‍പിച്ച നിങ്ങളെപ്പോലുള്ളവര്‍ക്ക് കഴിയും. അവ രുടെയും അല്ലാഹുവിന്റുെം ഇടയില്‍ മധ്യവര്‍ത്തിയില്ലല്ലോ”.

ഉടനെ ഉമര്‍(റ), സഈദ്(റ) വിനെ തന്റെ മന്ത്രാലയത്തിലേക്ക് വിളിച്ച്കൊണ്ട് അറിയിച്ചു.

“സഈദ്, നിങ്ങളെ ഞാന്‍ ഹിംസ്വിന്റെ ഗവര്‍ണറാക്കുകയാണ്”.

സഈദ്(റ) വിന്റെ പ്രതികരണം:

“ഉമര്‍, അല്ലാഹുവിന്റെ പേരില്‍ ഞാന്‍ ആണയിട്ട് അപേക്ഷിക്കുന്നു. എന്റെ കയ്യില്‍ ഭര ണമേല്‍പിച്ച് എന്നെ നിങ്ങള്‍ ഭൌതികതയിലേക്കും നാശത്തിലേക്കും വലിച്ചിഴക്കരുത്”

ഉമര്‍(റ) രോഷാകുലനായി. അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ക്ക് നാശം! ഈ ഭാണ്ഡം എന്റെ ചുമലിലിട്ട് നിങ്ങള്‍ രക്ഷപ്പെടുന്നുവല്ലേ. അല്ലാഹുവാണെ സത്യം ഞാന്‍ നിങ്ങളെ വിടില്ല”.

ഉമര്‍(റ) അദ്ദേഹത്തെ ഹിംസ്വിന്റെ ഗവര്‍ണറാക്കി. സഈദ് (റ) ഹിംസ്വിലേക്ക് യാത്ര യായി. താമസിയാതെ ഹിംസ്വില്‍ നിന്ന് വിശ്വസ്തരായ ഒരു സംഘം ആളുകള്‍ ഉമര്‍ (റ)വിന്റെ അടുക്കല്‍ വന്നു. ഖലീഫഃ പറഞ്ഞു: “ഹിംസ്വിലെ ദരിദ്രരുടെ ഒരു ലിസ്റ്റ് തരിക! ആവശ്യമുളളത് നല്‍കാം”. അവര്‍ ഒരു ലിസ്റ്റ് കൊടുത്തു. അതില്‍ പലരുടേയും കൂട്ടത്തില്‍ ഒരു പേര്‍ കണ്ടു . സഈദ്ബ്നു ആമിര്‍.!

ഉമര്‍(റ)ചോദിച്ചു: “ആരാണ് ഈ സഈദ്ബ്നു ആമിര്‍?”

അവര്‍ പറഞ്ഞു: “ഞങ്ങളുടെ ഗവര്‍ണര്‍ തന്നെയണ്”. ഉമര്‍(റ): “നിങ്ങളുടെ ഗവര്‍ണര്‍ ഒരു ഫഖീറാണോ?”.

സംഘം:”അതെ!, അദ്ദേഹത്തിന്റെ വീട്ടില്‍ ദിവസങ്ങള്‍ തന്നെ തീ പുകയാതെ കടന്നു പോവാറുണ്ട്”.

ഇത് കേട്ടപ്പോള്‍ മഹാനായ ഉമര്‍(റ) വിന് ഗദ്ഗദം അടക്കാനായില്ല. അദ്ദേഹത്തിന്റെ താടി രോമങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നുപോയി. ആയിരം സ്വര്‍ണ്ണ നാണയങ്ങള്‍ ഒരു സഞ്ചിയിലാക്കി അവരെ ഏല്‍പിച്ചിട്ട് അദ്ദേഹം പറഞ്ഞു:

നിങ്ങള്‍ സഈദിനോട് എന്റെ സലാം പറയുകയും ഈ സംഖ്യ ആവശ്യത്തിന് ഉപയോ ഗിക്കാന്‍ അമീറുല്‍ മുഅ്മിനീന്‍ തന്നതാണെന്ന് അറിയിക്കുകയും ചെയ്യുക”. പ്രതിനിധി സംഘം ഹിംസ്വില്‍ തിരിച്ചെത്തി. സഈദിന്റെ അടുക്കല്‍ ചെന്ന് സഞ്ചി അദ്ദേഹത്തെ ഏല്‍പിച്ചു.

സഞ്ചിയില്‍ സ്വര്‍ണ്ണ നാണയം കണ്ട അദ്ദേഹം അത് ദൂരേക്ക് നീക്കി വെച്ചിട്ട് പറയുന്നു:

“ഇന്നാലില്ലാഹിവഇന്നാഇലൈഹി റാജിഊന്‍” എന്തോ വലിയ ആപത്ത് വന്ന് പെട്ട പോ ലെയാണ് അദ്ദേഹം പെരുമാറിയത്. അത് കേട്ട ഭാര്യ അകത്ത് നിന്ന് പരിഭ്രമിച്ച് ഓടി വന്ന് ചോദിച്ചു:

“എന്താ!, എന്തു പറ്റി, അമീറുല്‍ മുഅ്മിനീന്‍ മരണപ്പെട്ടുവോ?”.

സഈദ്: “അതല്ല, അതിലും ഭയങ്കരം”

ഭാര്യ: “മുസ്ലിംകള്‍ക്ക് വല്ല ആപത്തും സംഭവിച്ചോ?”

സഈദ്: “അല്ല, അതിനേക്കാള്‍ ഭയാനകം!”

ഭാര്യ: “അതിനേക്കാള്‍ വലുതായി എന്തുണ്ടായി?”

സഈദ്: “എന്നെ പാരത്രിക ലോകത്തു പരാജയപ്പെടുത്താനായി ഇതാ ദുന്‍യാവ് കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു. എന്റെ വീട്ടിലിതാ നാശം വന്നിരിക്കുന്നു”

ഭാര്യ പറഞ്ഞു: “എങ്കില്‍ താങ്കള്‍ (ആപത്തില്‍ നിന്ന്) എത്രയും വേഗം രക്ഷപ്പെടൂ!” (സ്വര്‍ണ്ണ നാണയങ്ങളെ കുറിച്ച് അവര്‍ ഒന്നും അറിഞ്ഞിരുന്നില്ല.)

സഈദ്: “നിനക്ക് എന്നെസഹായിക്കാന്‍ സാധിക്കുമോ?”

ഭാര്യ: “തീര്‍ച്ചയായും”.

തല്‍സമയം സഈദ്(റ) സ്വര്‍ണ്ണ നാണയങ്ങളത്രയും കുറേയധികം കീസുകളിലാക്കി ദരിദ്രരായ മുസ്ലിംകള്‍ക്ക് വീതിച്ചു കൊടുത്തു.

അധികം കഴിഞ്ഞില്ല; ഉമര്‍(റ) തന്റെ ഭരണത്തിന്‍ കീഴിലുള്ള ശാം പ്രദേശങ്ങളിലേക്ക് ഹ്രസ്വ സന്ദര്‍ശനാര്‍ഥം പുറപ്പെട്ടു. അദ്ദേഹം ഹിംസ്വിലെത്തി. അന്നു ഹിംസ്വിന് ‘കുവൈ ഫ’ എന്ന അപരനാമം കൂടിയുണ്ടായിരുന്നു. ചെറിയ കൂഫ എന്നാണ് ആ പേരിനര്‍ഥം. കൂഫക്കാര്‍ ചെയ്തിരുന്ന പോലെ ഭരണാധികാരികള്‍ക്കെതിരെ കൂടുതല്‍ ആരോപണ ങ്ങളുന്നയിക്കുക അവര്‍ക്കു പതിവായിരുന്നതാണ് ഈ പേരിന്റെ ഉത്ഭവ പശ്ചാത്തലം. ഉമര്‍(റ) ഹിംസ്വ്കാരോടു ചോദിച്ചു:

“നിങ്ങളുടെ ഗവര്‍ണര്‍ എങ്ങനെയുണ്ട്?”.

അവര്‍ സഈദ്(റ) നെതിരെ നാല് ആരോപണങ്ങളുന്നയിച്ചു. ഓരോന്നും മറ്റേതിനേ ക്കാള്‍ സങ്കീര്‍ണ്ണമായിരുന്നു. ഉമര്‍(റ) പറയുന്നു: “ഞാന്‍ ഗവര്‍ണ്ണരേയും ജനങ്ങളേയും ഒരു സദസ്സില്‍ വിളിച്ചു ചേര്‍ത്തു. അല്ലാഹുവിനോടു ഞാന്‍ പ്രാര്‍ഥിച്ചു ‘നാഥാ! സഈ ദിനെ കുറിച്ചുള്ള എന്റെ നിഗമനം നീ അസ്ഥാനത്താക്കരുതേ’. കാരണം അദ്ദേഹത്തെ എനിക്കു വലിയ വിശ്വാസമായിരുന്നു”.

അവരും അവരുടെ ഗവര്‍ണരും സദസ്സില്‍ സന്നിഹിതരായപ്പോള്‍ ഞാന്‍ ചോദിച്ചു: “എ ന്താണ് അമീറിനെ കുറിച്ചു നിങ്ങള്‍ക്കു പറയാനുള്ളത്?”. അവര്‍ പറഞ്ഞു: “അദ്ദേഹം പകലേറെ ചെന്നിട്ടു മാത്രമെ വീട്ടില്‍ നിന്നു പുറത്തു വരാറുള്ളൂ!”

ഞാന്‍ ചോദിച്ചു: “എന്താണ് സഈദ്, നിങ്ങള്‍ക്കു ബോധിപ്പിക്കാനുള്ളത്?”

സഈദ്: “അല്ലാഹുവാണ്, ഞാന്‍ അതു പറയരുത് എന്നാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ! ഗത്യന്തരമില്ലാതായതുകൊണ്ട് പറയുകയാണ്. എന്റെ കുടുംബത്തിന് ഒരു വേലക്കാര നില്ല. അതു കാരണം ഞാനെന്നും രാവിലെ സ്വന്തം കൈകളാല്‍ ഗോതമ്പു മാവ് പാക പ്പെടുത്തി അല്‍പ നേരം അങ്ങനെ തന്നെ വെക്കും. അതിനു പുളിപ്പു വന്നു കഴിഞ്ഞാല്‍ അതു കൊണ്ടു റൊട്ടി ഉണ്ടാക്കുകയും ശേഷം വുളു ചെയ്തു ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയുമാണു പതിവ്”.

വീണ്ടും ഞാന്‍ ചോദിച്ചു:

“നിങ്ങളുടെ അടുത്ത പ്രശ്നം എന്താണ്?”

സദസ്യര്‍: “അദ്ദേഹം രാത്രി ആരെയും അഭിമുഖത്തിന് അനുവദിക്കാറില്ല”.

ഞാന്‍ ചോദിച്ചു: ” സഈദ് എന്തു പറയുന്നു?”.

സഈദ്: “അല്ലാഹുവാണ് സത്യം, ഇതും പറയാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും നിര്‍വാഹമില്ലാത്തതിനാല്‍ പറയുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു വേണ്ടി എന്റെ പ കല്‍ ഞാന്‍ നീക്കി വെക്കുകയും രാത്രി അല്ലാഹുവിന് ഇബാദത്തുചെയ്യാനായി വിനി യോഗിക്കുകയും ചെയ്യുന്നു”.

ഞാന്‍ വീണ്ടും ചോദിച്ചു:

“നിങ്ങളുടെ അടുത്ത പരാതി എന്താണ്?”

സദസ്യര്‍: “അദ്ദേഹം മാസത്തിലൊരു ദിവസം തീരെ പുറത്തുവരാറില്ല”.

ഞാന്‍ ചോദിച്ചു: “അതെന്താണ് സഈദ് ”.

സഈദ്: “അമീറുല്‍ മുഅ്മിനീന്‍! എനിക്ക് വേലക്കാരനില്ല. എനിക്ക് ഞാന്‍ ധരിച്ച വസ് ത്രമല്ലാതെ മറ്റു വസ്ത്രവുമില്ല. അതുകൊണ്ട് മാസത്തില്‍ ഒരിക്കല്‍ മാത്രം ഞാന്‍ ഈ വസ്ത്രം കഴുകി വൃത്തിയാക്കുകയും അത് ഉണങ്ങാനായി കാത്തിരിക്കുകയും ചെയ്യും അതിനാല്‍ പകലിന്റെ അവസാനം മാത്രമേ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞി രുന്നുള്ളു”.

വീണ്ടും ഞാന്‍ ചോദിച്ചു: “ഇനി എന്താണ് നിങ്ങളുടെ ആരോപണം?”.

അവര്‍ പറഞ്ഞു: “അദ്ദേഹത്തിന് ചിലപ്പോള്‍ ഒരു തരം മോഹാലസ്യം ഉണ്ടാവാറുണ്ട്. അപ്പോള്‍ ചുറ്റും നടക്കുന്നത് അദ്ദേഹം അറിയില്ല”.

ഞാന്‍ ചോദിച്ചു: “എന്താണ് സഈദ്, ഇതിന് കാരണം?”.

സഈദ്(റ): “ഞാന്‍ മുശ്രികായിരുന്ന കാലത്ത് ബഹുമാന്യരായ സ്വഹാബി ഖുബൈ ബുബ്നു അദിയ്യ്(റ) വിന്റെ കൊലക്ക് ഞാന്‍ സന്നിഹിതനായിരുന്നു. ഖുറൈശികള്‍ അ ദ്ദേഹത്തിന്റെ ശരീരം തുണ്ടം തുണ്ടമാക്കുന്നത് ഞാന്‍ നേരില്‍ കണ്ടു. ഖുറൈശികള്‍ അദ്ദേഹത്തോട് ചോദിക്കുന്നു:

“ഖുബൈബ്!, നിന്റെ സ്ഥാനത്ത് മുഹമ്മദ് ആയിരുന്നെങ്കില്‍ നീ അതിഷ്ടപ്പെടുമോ?”.

ഖുബൈബ്(റ) പറയുന്നു: “അല്ലാഹുവാണ്!, ഞാന്‍ എന്റെ ഭാര്യാ സന്താനങ്ങളോടൊപ്പം സസുഖം ജീവിക്കുകയും തത്സമയം മുഹമ്മദ്(സ്വ)ക്ക് ഒരു ചെറിയ മുള്ള് തറക്കുകയും ചെയ്യുകയാണെങ്കില്‍ പോലും ഞാന്‍ അത് സഹിക്കില്ല!”.

ആ രംഗവും, അന്ന് ഞാന്‍ ഖുബൈബിനെ സഹായിച്ചില്ലല്ലോ എന്ന കുറ്റബോവും കൂടി എന്റെ മനസ്സിലേക്ക് കടന്നുവരുമ്പോള്‍ അല്ലാഹു എനിക്ക് പൊറുത്തു തരില്ലേ എന്ന ഭയം എന്നെ പിടികൂടുകയും തല്‍സമയം ഞാന്‍ തളര്‍ന്നവശനായി മോഹാലസ്യപ്പെടു കയും ചെയ്യുന്നു”.

ആ സമയത്ത് ഉമര്‍(റ) പറഞ്ഞു: “സഈദിനെ കുറിച്ചുള്ള എന്റെ നിഗമനം പൂര്‍ണ്ണ മായും ശരിയാക്കിത്തന്ന അല്ലാഹുവിന് സര്‍വ്വ സ്തുതിയും”.

ശേഷം ഉമര്‍(റ) ആയിരം സ്വര്‍ണ്ണ നാണയങ്ങള്‍ സഈദിന് കൊടുത്തയച്ചു. അത് കണ്ട് സഈദിന്റെ ഭാര്യ പറഞ്ഞു.

“നമുക്ക് സമ്പത്ത് നല്‍കിയ അല്ലാഹുവിന് സ്തുതി നിങ്ങള്‍ ആവശ്യത്തിന് സാധനം വാങ്ങി വരിക. ഒരു ജോലിക്കാരനെയും. എങ്കില്‍ ഞാന്‍ കൂടുതല്‍ വിശമിക്കേണ്ടിവ രില്ലല്ലോ”

സഈദ് ഭാര്യയോട്: “അതിനേക്കാള്‍ എത്രയോ ഉത്തമമായ ഒരു കാര്യമുണ്ട്. നിനക്ക് താല്‍പര്യമുണ്ടോ?”.

ഭാര്യ: “എന്താണത്?”

സഈദ്: “നമുക്ക് വളരെ അത്യാവശ്യമുള്ള ഒരു സമയത്ത് തിരിച്ചു തരുന്ന ഒരാളുടെ കയ്യില്‍ അതേല്‍പിക്കാം”.

ഭാര്യ: “അതെങ്ങനെ?”

സഈദ്: “നമുക്കത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സംഭാവന ചെയ്യാം.

ഭാര്യ: “ശരി, നിങ്ങള്‍ക്ക് നന്മ വരട്ടെ!

അദ്ദേഹം ആ സ്ഥലത്ത് വച്ച് തന്നെ സ്വര്‍ണ്ണനാണയങ്ങള്‍ കുറെയധികം സഞ്ചികളി ലാക്കി, കുടുംബക്കാരിലൊരാളോട് പറഞ്ഞു:

“ഇത് ഇന്ന വിധവക്ക് കൊടുക്ക്,…..ഇത് ആ അനാഥകള്‍ക്ക്,…..ഇത് ആ നിര്‍ ധനര്‍ക്ക്,…..ഇത് ഇന്ന അഗതികള്‍ക്ക്,…..” അങ്ങനെ അത് പൂര്‍ണ്ണമായും അദ്ദേഹം ദാനം ചെയ്തു.

“പരമദരിദ്രരാണെങ്കില്‍ പോലും അപരന്റെ സുഖത്തിനായി പ്രയത്നിക്കുന്നവരാണ് മുഅ്മിനുകള്‍” (വി.ഖു.).

‘അല്ലാഹു(സു) മഹാനായ സഈദുബ്നു ആമിറില്‍ ജമൂഹ്(റ) വിനെ തൃപ്തിപ്പെടു കയും തക്ക പ്രതിഫലം നല്‍കുകയും ചെയ്യട്ടെ’.


RELATED ARTICLE

  • സൈദുല്‍ ഖൈര്‍(റ)
  • സുമാമത്തു ബ്നു ഉസാല്‍ (റ)
  • ത്വുഫൈലുബ്നു അംറ് (റ)
  • സല്‍മാനുല്‍ ഫാരിസി (റ)
  • സഈദുബ്നു ആമിര്‍(റ)
  • ഇക്രിമത്തുബ്നു അബീജഹല്‍(റ)
  • അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)
  • അംറുബ്നുല്‍ജമൂഹ് (റ)
  • അദിയ്യുബ്നു ഹാതിം(റ)
  • അബൂഉബൈദ (റ)
  • അബൂദര്‍റുല്‍ ഗിഫാരി(റ)
  • അബൂഅയ്യൂബില്‍ അന്‍സ്വാരി (റ)
  • അബ്ദുല്ലാഹിബ്നുജഹ്ശ്(റ)
  • അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)
  • അബ്ദുല്ലാഹിബ്നു ഹുദാഫ (റ)