Click to Download Ihyaussunna Application Form
 

 

ഹദീസുകള്‍ അടയാളപ്പെടുത്തിയത്

ഹിജ്റ‏; പത്താം വര്‍ഷം ദുല്‍ഹിജ്ജഃ മാസം, അറഫാ ദിനത്തില്‍ ഹജ്ജത്തുല്‍ വിദാഇലെ നബിയുടെ പ്രസംഗത്തില്‍ തടിച്ചുകൂടിയ ലക്ഷത്തില്‍ പരം അനുയായികളോട് നബി (സ്വ) പറഞ്ഞു: “ഞാന്‍ നിങ്ങ ളുടെ പക്കല്‍ രണ്ടു കാര്യങ്ങള്‍ ഏല്‍പിക്കുന്നു, അവ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴിപിഴക്കുകയില്ല; അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യകളുമാണവ.” ഖുര്‍ആനും, സുന്നത്തുമാണ് നബി ഉദ്ദേശിച്ചത്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമാണ് ഖുര്‍ആന്‍. ഖുര്‍ആന്റെ വിശദീകരണമാണ് സുന്നത്ത്. സുന്നത്ത് എന്നത് ഹദീസിന്റെ പര്യായമാണെന്ന് പറയാം. ഹദീസ് കൂടാതെ ഖുര്‍ആന്‍ ഗ്രഹിക്കുക സാദ്ധ്യമല്ല.

ഹദീസ് എന്നാല്‍

നബിയുടെ വാക്കുകളെയും, പ്രവൃത്തികളെയും മൌനാനുവാദങ്ങളെയുമാണ് ഹദീസ് എന്ന് പറയുന്നത്. അല്ലാഹു നബിക്ക് ഖുര്‍ആന്‍ അവതരിപ്പിക്കുകയും, വാക്കുകളിലൂടെയും, പ്രവൃത്തികളിലൂടെയും അവ അനുയായികള്‍ക്ക് വിശദീകരിച്ച് കൊടുക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തു. നബിയുടെ കല്‍പനകളും, പ്രവര്‍ത്തനങ്ങളും അല്‍പം പോലും തെററാതെ അനുയായികള്‍ അതിസൂക്ഷ്മതയോടെ ജീവിതത്തില്‍ പകര്‍ത്തുകയുണ്ടായി. അവര്‍ നബിയെ അക്ഷരത്തിലും, അര്‍ഥത്തിലും അനുസരിച്ചുവെന്നതാണ് വസ്തുത. നബിയെ അനുസരിക്കുന്ന കാര്യത്തില്‍ തങ്ങളുടെ യുക്തിക്ക് പോലും അവര്‍ സ്ഥാനം കല്‍പിച്ചിരുന്നില്ല.. ഒരിക്കല്‍ അലി (റ) കുതിരപ്പുറത്ത് ഇരുന്ന് പുഞ്ചിരിക്കുന്നതായി കാണപ്പെട്ടു. കാരണം ആരാഞ്ഞപ്പോള്‍ നബി ആ സ്ഥലത്ത് വച്ച് കുതിരപ്പുറത്ത് ഇരുന്ന് പുഞ്ചിരിച്ചത് അദ്ദേഹം കണ്ടിരുന്നുവെന്നാണ് മറുപടി പറഞ്ഞത്. നബിയെ ഇത്തരത്തില്‍ സ്വഹാബികള്‍ അനുകരിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. നബിയോട് അവര്‍ക്കുണ്ടായിരുന്ന ആദരവും, സ്നേഹവുമായിരുന്നു ഇതിനുള്ള പ്രചോദനം. അത്കൊണ്ട് നബിയെ അവര്‍ സമ്പൂര്‍ണമായി അനുസരിക്കുകയും, ഓരോവാക്കും ഓര്‍മയില്‍ സൂക്ഷിക്കുകയും, പ്രവൃത്തിയില്‍ കൊണ്ടുവരികയും ചെയ്തു.

നബിയെ വിട്ടുപിരിയാതെ ഒപ്പം നടന്നിരുന്ന സ്വഹാബികള്‍ വഴിയായി നബിയുടെ പൊതുജീവിതം ഒരു തുറന്ന പുസ്തകംപോലെ ലോകത്തിന് ലഭിച്ചു. അത് പോലെത്തന്നെ നബിയുടെ ഗാര്‍ഹിക ജീവിതം അവിടുത്തെ പത്നിമാരിലൂടെയും, പുത്രി ഫാതിമയിലൂടെയും, ഉററ മിത്രങ്ങളിലൂടെയും ബാഹ്യലോകത്തിന് ലഭിച്ചു.

ഹദീസും എഴുത്തും

ആദ്യകാലത്ത് ഹദീസുകള്‍ എഴുതി വയ്ക്കുന്നതിനെ നബി (സ്വ) വിലക്കിയിരുന്നു. ഖുര്‍ആനും ഹദീസും കൂടിക്കലരാതിരിക്കാനായിന്നു അങ്ങനെ ചെയ്തിരുന്നത്. പിന്നീട് ഈ നിയന്ത്രണം നബി നീക്കിയതോടെ ഹദീസുകള്‍ സ്വഹാബികള്‍ എഴുതി സൂക്ഷിക്കാന്‍ തുടങ്ങി. ഒരിക്കല്‍ അബ്ദുല്ലാഹിബ്നു ഉമര്‍ നബിയെ സമീപിച്ച് ഹദീസ് രേഖപ്പെടുത്തിവയ്ക്കാന്‍ സമ്മതം ചോദിച്ചു; നബി അതിന് സമ്മതം നല്‍കുകയും ചെയ്തു. ഇക്കാര്യം സ്വഹീഹുല്‍ ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്പോലെ അബൂഹുറൈറഃ (റ), ഇബ്നു അബ്ബാസ് (റ) പോലെയുള്ള സാക്ഷരരായ മററു സ്വഹാബികളും ചെയ്തുവന്നു. “എന്റെ വചനം കേള്‍ക്കുകയും, അത് മന:പാഠമാക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ അല്ലാഹുവിന്റെ സംതൃപ്തിയുണ്ടാകുമെന്ന” നബിയുടെ പ്രസ്താവന ഹദീസ് ശേഖരിക്കുന്നതിലും, എഴുതി സൂക്ഷിക്കുന്നതിലും, അവ മററുള്ളവര്‍ക്ക് പറഞ്ഞു കൊടുത്ത് പഠിപ്പിക്കുന്നതിലും സ്വഹാബികള്‍ക്ക് ഏറെ പ്രചോദനം നല്‍കുകയുണ്ടായി.

ബുഖാരിക്ക് മുമ്പ് ഹദീസുകള്‍ ഗ്രന്ഥരൂപത്തില്‍ ആരും ക്രോഡീകരിച്ചിരുന്നില്ല എന്ന് ചില യൂറോപ്യന്‍ എഴുത്തുകാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രസിദ്ധ ഇംഗ്ളീഷ് എഴുത്തുകാരനായിരുന്ന സ്പ്രിഞ്ചര്‍ ഈ വാദഗതി തെററാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്്. നബി (സ്വ) യുടെ ജീവിതത്തെ വിമര്‍ശന ബുദ്ധിയോടെ വിശകലനം ചെയ്ത അദ്ദേഹം എഴുതുന്നു: “നബിവചനങ്ങള്‍ ഹിജ്റഃ ഒന്നാം നൂററാണ്ടില്‍ എഴുതി സൂക്ഷിച്ചിരുന്നില്ലെന്നും അവ സ്വഹാബിമാര്‍ മന:പാഠമാക്കി വയ്ക്കുക മാത്രമാണുണ്ടായതെന്നും പൊതു വെ ധാരണയുണ്ട്. ഹദ്ദസനാ, ‘അദ്ദേഹം നമുക്ക് പറഞ്ഞുതന്നു’ എന്ന് ഹദീസുകള്‍ക്ക് മുമ്പിലുള്ള പ്രയോഗം കണ്ട് യൂറോപ്യന്‍ പണ്ഢിതന്മാര്‍ ബുഖാരിയിലുള്ള ഒരു ഹദീസും അതിന് മുമ്പ് ആരും എഴുതി സൂക്ഷിച്ചിട്ടില്ല എന്ന് തെററിദ്ധരിച്ചിരിക്കുന്നു….. എന്നാല്‍ ഇത് അബദ്ധമാണ്. ഇബ്നു അംറും, മററു സ്വഹാബികളും നബിവചനങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നുവെന്നതാണ് വസ്തുത. പില്‍ക്കാലക്കാര്‍ ഈ മാതൃക പിന്തുടരുകയാണ് ചെയ്തത്.” (ജേണല്‍ ഓഫ് ദി ഏഷ്യാററിക്ക് സൊസൈററി ഓഫ് ബംഗാള്‍, കല്‍ക്കത്ത, വാള്യം 25, പേജ് 303).

ഹിജ്റ 65-ല്‍ നിര്യാതനായ അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വി സാക്ഷരനായ സ്വഹാബിയായിരുന്നു. ഹദീസുകള്‍ എഴുതിവെക്കാന്‍ നബി അദ്ദേഹത്തിന് സമ്മതം കൊടുക്കുകയും, അദ്ദേഹം എഴുതി പുസ്തകമാക്കി സൂക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആ പുസ്തകം “അസ്സ്വഹീഫത്തുസ്സ്വാദിഖ” എന്ന പേരില്‍ പ്രസിദ്ധമാണ്. അബ്ദുല്ലാഹിബ്നു ഉമര്‍ ഈ പുസ്തകം ഒരു പെട്ടിയിലിട്ട് പൂട്ടി ഭദ്രമായി സൂക്ഷിച്ചിരുന്നതായി ‘മുസ്നദു അഹ്മദില്‍’ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലശേഷം മക്കള്‍ അത് ഭദ്രമായി സൂക്ഷിച്ചിരുന്നു. ഇതില്‍ ആയിരം ഹദീസുകള്‍ രേഖപ്പെടുത്തിയിരുന്നുവെന്ന് പ്രസിദ്ധ ഹദീസ് പണ്ഢിതനായിരുന്ന ഇബ്നുല്‍ അസീര്‍ ‘ഉസ്ദുല്‍ ഗാബഃയില്‍’ പറഞ്ഞിട്ടുണ്ട്. ഇമാം അഹ്മദിന്റെ മുസ്നദില്‍ ഈ ഹദീസുകള്‍ മുഴുവനും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്പോലെ ചെറുതും വലുതുമായ പല ഹദീസ് ശേഖരങ്ങളും പല സ്വഹാബിമാരുടെയും കൈവശം ഉണ്ടായിരുന്നു. ഹിജ്റഃ 40 – 131 കാലത്ത് ജീവിച്ച ഹുമാമുബ്നു മുനബ്ബഹ് അബൂഹുറൈറഃ (റ) യില്‍ നിന്ന് കേട്ടു പഠിച്ച ഹദീസുകളെല്ലാം ഒരു പുസ്തക രൂപത്തിലാക്കിവെച്ചു. ആ പുസ്തകത്തിന് അദ്ദേഹം നല്‍കിയ പേര് “അസ്സ്വഹീഫത്തുസ്സ്വഹീഹ” എന്നാണ്. ഈ പുസ്തകത്തില്‍ 138 ഹദീസുകളേ ഉണ്ടായിരുന്നുള്ളൂ. അലി (റ) വും ഹദീസ് എഴുതി പുസ്തകമാക്കിയിരുന്നതായി രേഖയുണ്ട്. അങ്ങനെ നബിയുടെ ജീവിതകാലത്ത് തന്നെ ഹദീസുകള്‍ എഴുതി പുസ്തക രൂപത്തില്‍ സൂക്ഷിച്ചതായി തെളിയുന്നു.

എന്നാല്‍ നബി ജീവിച്ചിരുന്നപ്പോള്‍ ഹദീസുകള്‍ എഴുതി സൂക്ഷിക്കേണ്ടത് ഒരു അടിയന്തിര ആവശ്യമായിരുന്നില്ല. കാരണം അനുയായികള്‍ക്ക് വല്ല വിഷയത്തിലും വല്ല സംശയവും ഉണ്ടായാല്‍ ഉടനെത്തന്നെ നബിയെക്കണ്ട് പ്രശ്ന നിവാരണം തേടാനുള്ള സൗകര്യംമുണ്ടായിരുന്നു. മാത്രവുമല്ല സ്വഹാബികള്‍ക്ക് തന്നെ പരസ്പരം ചോദിച്ചും സംശയ നിവാരണം നടത്താമായിരുന്നു. ഒരു വിഷയത്തില്‍ വ്യത്യസ്താഭിപ്രായം ആരെങ്കിലും പ്രകടിപ്പിച്ചാല്‍ ഉടനെ നബിയെ സമീപിച്ച് യഥാര്‍ഥ വിധി അവര്‍ക്ക് മനസ്സിലാക്കാമായിരുന്നു.

സര്‍വോപരി മിക്ക സ്വഹാബിമാരും ഹദീസ് മന:പാഠമാക്കിയിരുന്നു. എല്ലാവരും സാക്ഷരരായിരുന്നില്ലെന്നത് ഒരു യാഥര്‍ഥ്യമാണ്. മനസ്സായിരുന്നു അവരുടെ പ്രധാന സൂക്ഷിപ്പു കേന്ദ്രം. എന്നാല്‍ നബി വഫാതാവുകയും, സ്വഹാബികള്‍ ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുകയും ചെയ്തതോടെ ഹദീസുകള്‍ ശേഖരിച്ച് ഗ്രന്ഥമാക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചു. ധാരാളം ഹദീസുകള്‍ ഹൃദിസ്ഥമാക്കിയിരുന്ന സ്വഹാബികള്‍ മരണപ്പെട്ടതോടെ ഹദീസ് പിന്‍കാലക്കാര്‍ക്ക് നഷ്ടപ്പെടുമെന്ന സാഹചര്യം ഉളവായി. അതിനും പുറമെ ഉസ്മാന്‍ (റ) ന്റെ ഖിലാഫത് കാലത്ത് തന്നെ സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ തല്‍പര കക്ഷികള്‍ ശ്രമിക്കുകയും, തങ്ങളുടെ വാദങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമത്തില്‍ അവര്‍ വ്യാജ ഹദീസുകള്‍ ഉണ്ടാക്കാന്‍ തുടങ്ങുകയും ചെയ്തു. “ഒരു നബിയും പിന്‍ഗാമിയെ നിയോഗിച്ചിട്ടല്ലാതെ മരണപ്പെട്ടിട്ടില്ല. തന്റെ പിന്‍ഗാമിയായി അലിയെ നിയോഗിച്ചുകൊണ്ടാണ് മുഹമ്മദ് നബി ഇഹലോകവാസം വെടിഞ്ഞത്” എന്ന് പറഞ്ഞു കൊണ്ട് നബിയുടെ പേരില്‍ കള്ള ഹദീസ് കെട്ടിയുണ്ടാക്കാന്‍ ശ്രമിച്ച ആദ്യത്തെ വ്യക്തിയാണ് അബ്ദുല്ലാഹിബ്നു സബഅ്. ഖവാരിജുകളും, ശീഇകളും ഉടലെടുത്തതോടെ വ്യാജ ഹദീസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. ഈ പാശ്ചാത്തലത്തില്‍ പില്‍കാലക്കാര്‍ക്ക് വേണ്ടി നബിയുടെ ഹദീസുകള്‍ ശേഖരിച്ചു ഉചിതമായ തോതില്‍ പുസ്തക രൂപത്തിലാക്കാന്‍ ഉമവീ ഖലീഫയായിരുന്ന ഉമറുബ്നു അബ്ദില്‍ അസീസ് (മരണം എ.ഡി 720) ഉത്തരവിട്ടു. അങ്ങനെ ക്രോഡീകൃതമായ ഒന്നാമത്തെ ഹദീസ് ഗ്രന്ഥം റബീഉബ്നു സബീഹയുടേതാണെന്നാണു ചരിത്രം പറയുന്നത്.

‘എന്നെക്കുറിച്ച് മന:പൂര്‍വ്വം വ്യാജ പ്രസ്താവന ചെയ്യുന്നവന്റെ ഇരിപ്പിടം നരകമാണെന്ന’ നബിയുടെ പ്രസ്താവന ഹദീസില്‍ മായം കലരാതെ സൂക്ഷിക്കാന്‍ ഭക്തര്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തിയെങ്കിലും സ്ഥാപിത താല്‍പര്യക്കാര്‍ കള്ള ഹദീസ് നിര്‍മാണത്തില്‍ നിന്ന് പിന്തിരിഞ്ഞില്ല. വ്യാജ ഹദീസ് നിര്‍മാണം വ്യവസായവല്‍ക്കരിക്കപ്പെട്ടു എന്ന് വരുത്തിത്തീര്‍ക്കാന്‍ “ബത്തക്ക തിന്നവന്‍ സ്വര്‍ഗത്തില്‍ കടക്കു” മെന്ന് നബി പറഞ്ഞതായി കെട്ടിപ്പറഞ്ഞുണ്ടാക്കി. കല്‍പിത ഹദീസുകളില്‍ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക എന്നത് ഹദീസ് പണ്ഢിതന്മാരെ സംബന്ധിച്ചേടത്തോളം അത്യന്തം ശ്രമകരമായ ജോലിയായിത്തീര്‍ന്നു. അവരുടെ കഠിനാദ്ധ്വാന ഫലമായി കള്ള ഹദീസുകളെയും, കള്ളറിപ്പോര്‍ട്ടര്‍മാരെയും അവര്‍ തിരിച്ചറിഞ്ഞു. മദീനയിലെ ഇബ്നു അബീയഹ്യ, ബഗ്ദാദിലെ അല്‍ വാഖിദി, ഖുറാസാനിലെ മുഖ്ദതുബ്നു സലം, സിറിയയിലെ മുഹമ്മദുബ്നു സയ്ദ് തുടങ്ങിയവര്‍ കുപ്രസിദ്ധരായ കള്ള ഹദീസ് നിര്‍മ്മാതാക്കളായിരുന്നു. ഹദീസ് ശേഖരങ്ങളില്‍ നിന്ന് കള്ള ഹദീസുകളെ നീക്കം ചെയ്യാന്‍ ഹദീസ് പണ്ഢിതന്മാര്‍ കടുത്ത നിബന്ധനകള്‍ വയ്ക്കുകയുണ്ടായി. ഒന്നാമതായി ഭക്തരും, സത്യ സന്ധരുമായ ആളുകളില്‍ നിന്ന് മാത്രമേ അവര്‍ ഹദീസ് സ്വീകരിച്ചിരുന്നുള്ളൂ. ഹദീസ് ഉദ്ധരിക്കുന്നയാള്‍ ജീവിതത്തില്‍ ഒരു ചെറുവീഴ്ച പോലും വരുത്തുന്നയാളാണ് എന്ന് അറിഞ്ഞാല്‍ അവര്‍ ഹദീസ് സ്വീകരിച്ചി രുന്നില്ല. ഒട്ടകത്തെ തളയ് ക്കാനായി ഭക്ഷണമാണെന്ന മട്ടില്‍ പാത്രം കാണിച്ച് പററിച്ചുവെന്ന പേരില്‍, ഒരാള്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഇമാം ബുഖാരി അയാളില്‍ നിന്ന് സ്വീകരിക്കു കയുണ്ടായില്ല. ഇസ്നാദും (നിവേദകരുടെ പരമ്പര) മത്നും (ഹദീസിന്റെ ഉള്ളടക്കം) കുററമററതാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ മാത്രമേ ഹദീസ് പണ്ഢിതന്മാര്‍ ഹദീസ് സ്വീകരിച്ചിരുന്നുള്ളൂ; അതിന് വേണ്ടി നിവേദന പരമ്പരയില്‍ വരുന്ന ആളുകളുടെ ജീവചരിത്രം ശേഖരിച്ച് അവര്‍ കര്‍ക്കശമായ പഠനത്തിന് വിധേയമാക്കി. “അസ്മാഉര്‍ റിജാല്‍” എന്ന പേരില്‍ ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ജീവചരിത്രം തന്നെ അവര്‍ തയ്യാറാക്കി. നിവേദകരില്‍ പ്രവാചകന്‍ വരെയുള്ള ഓരോരുത്തരും, സത്യത്തിലും, ഭക്തിയിലും, സ്വഭാവത്തിലും സുപ്രസിദ്ധരായിരുന്നില്ലെങ്കില്‍ ആ ഹദീസുകളെ ഉന്നതനിലവാരമുള്ള, സ്വീകാര്യയോഗ്യമായ ഹദീസുകളായി കണക്കാക്കിയിരുന്നില്ല. ഖുര്‍ആന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമായ ഒരു ഹദീസും സ്വീകരിക്കപ്പെട്ടിരുന്നില്ല. സനദും മത്നും വിലയിരുത്തി ഹദീസുകളെ വിമര്‍ശന പഠനത്തിന് വിധേയമാക്കി വ്യത്യസ്ത ഗ്രെയിഡുകളായി ഹദീസ് നിരൂപകന്മാര്‍ തരംതിരിച്ചു.

ഹദീസുകളുടെ വിഭജനം

ഹദീസുകളെ മൊത്തത്തില്‍ ഖൌലി, ഫിഅ്ലി, തഖ്രീരി എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. നബിയുടെ പ്രസ്താവനകളെ ഖൌലിയെന്നും, പ്രവര്‍ത്തനങ്ങളെ ഫിഅ്ലിയെന്നും, മൌനാനുവാദത്തെ തഖ്രീരിയെന്നും പറയുന്നു. ഹദീസുകളെ നബവി, ഖുദുസി എന്നിങ്ങനെ രണ്ടായും തരം തിരിച്ചിട്ടുണ്ട്. നബിക്ക് ഖുര്‍ആനിന് പുറമെ ലഭിച്ച വഹ്യുകളെ ഖുദുസിയായ ഹദീസ് എന്നാണ് പറയുക. ഒരുപാട് പേര്‍ നിവേദനം ചെയ്ത ഹദീസുകളെ മുതവാതിര്‍ എന്നും, ഒററയാള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളെ ആഹാദ് (ഒന്നോ രണ്ടോ പേരോ അല്ലെങ്കില്‍ ഒരു കൊച്ചുസംഘമോ നിവേദനം ചെയ്താലും ദൃഢജ്ഞാനം ലഭിക്കുന്ന സംഖ്യാ ബലമില്ലാത്തതു കൊണ്ട് അതിനൊക്കെ ആഹാദ് എന്നു തന്നെ പറയുന്നു.) എന്നും പറയുന്നു. മുതവാതിറായ ഹദീസുകള്‍ വിശ്വാസ യോഗ്യങ്ങളാണ്. എന്നാല്‍ ആഹാദ് ഹദീസുകള്‍ കര്‍ശനമായ വിമര്‍ശന ബുദ്ധ്യാ വിശകലനം ചെയ്തശേഷം മാത്രമാണ് സ്വീകാര്യമോ, അസ്വീകാര്യമോ എന്ന് വിധിയെഴുതുക. ഇങ്ങനെ ആഹാദ് ഹദീസുകളെ സ്വഹീഹ് (ശരിയായത്), ഹസന്‍ (നല്ലത്), ളഈഫ് (ബലഹീനം), മൌളൂഅ്( കല്‍പിതം) എന്നിങ്ങനെ നാലായി തരം തിരിച്ചിട്ടുണ്ട്. ഒന്നാമത്തേത് സര്‍വ്വസ്വീകാര്യവും, രണ്ടാമത്തേത് സ്വീകാര്യവും, മൂന്നാമത്തേത് ദുര്‍ബ്ബലവും, നാലാമത്തേത് വ്യാജവുമാണ്.

ഒരു വിഷയത്തെക്കുറിച്ചുള്ള വിധി പ്രസ്താവത്തില്‍ ളഈഫ് ഹദീസ് പ്രമാണമായി സ്വീകരിക്കുന്നതല്ല. അന്ത്യ നിവേദകന്‍ മുതല്‍ നബിവരെയുള്ള നിവേദക പരമ്പരയില്‍ ഇസ്നാദ് അവിഛിന്നമായി നിലകൊള്ളുകയും, നിവേദകരില്‍ ഓരോരുത്തരുടെയും ജീവചരിത്രം കുററമററതാവുകയും ചെയ്താല്‍ മാത്രമേ ആ ഹദീസ് സ്വഹീഹായി കണക്കാക്കപ്പെടുകയുള്ളൂ. സ്വഹീഹായ ഹദീസുകളെത്തന്നെ വിവിധ ഗ്രെയിഡുകളായി തിരിച്ചിട്ടുണ്ട്. ബുഖാരിയും, മുസ്ലിമും രേഖപ്പെടുത്തിയിട്ടുള്ള ഹദീസുകളെ സര്‍വ്വ സ്വീകാര്യങ്ങളായി എണ്ണുന്നു. ഇവയെ ‘മുത്തഫഖുന്‍ അലൈഹി’ എന്ന് പറയുന്നു. ഇത് ഒന്നാം ഗ്രെയിഡിലുള്ള സ്വഹീഹുകളാണ്. ബുഖാരി മാത്രം റിപ്പോര്‍ട്ട് ചെയ്തത് രണ്ടാം ഗ്രെയിഡും, മുസ്ലിം മാത്രം നിവേദനം ചെയ് തത് മൂന്നാം ഗ്രെയിഡുമായും, മററുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ അതിന് താഴെയുള്ള ഗ്രെയിഡുകളായും എണ്ണുന്നു.

ഹസന്‍ എന്ന ഇനത്തില്‍പ്പെട്ട ഹദീസുകളും പ്രമാണയോഗ്യങ്ങളാണ്. നിവേദകരില്‍ ചില്ലറ പാകപ്പിഴവുകള്‍ എന്തെങ്കിലും ആരോപിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആ ഹദീസുകളെ ഹസന്‍ എന്നേ പറയൂ. നിവേദക ശൃംഖലയില്‍ കണ്ണിവിട്ടുപോവുകയോ, നിവേദകര്‍ക്ക് ന്യൂനതകളുണ്ടെന്ന് ഉറപ്പ് വരുകയോ ചെയ്താല്‍ അത്തരം ഹദീസുകളെ ളഈഫ് എന്ന് പറയുന്നു. നിവേദക പരമ്പരയില്‍ വിശ്വസ്തരല്ലാത്തവര്‍ കടന്നുകൂടിയാല്‍ ആ ഹദീസുകള്‍ മൌളൂഅ് അഥവാ വ്യാജ നിര്‍മിതങ്ങളായി കണക്കാക്കപ്പെടും.

ആഹാദ് ഹദീസുകളെ, മശ്ഹൂര്‍, അസീസ്, മുത്തസ്വില്‍, മര്‍ഫൂഅ്, ഗരീബ്, മുഅല്ലഖ്, മുര്‍സല്‍, മുന്‍ഖത്വിഅ്, മുഅള്ളല്‍, മത്റൂക്, മുന്‍കര്‍, ശാദ്ദ്, മൌഖൂഫ് തുടങ്ങിയ നിലയിലും തരം തിരിച്ചിട്ടുണ്ട്. ഇവയില്‍ മശ്ഹൂര്‍, അസീസ്, മുത്തസ്വില്‍, മര്‍ഫൂഉ് എന്നിവ സ്വീകാര്യ യോഗ്യങ്ങളും, മററുള്ളവ ന്യൂനതകളുള്ളവയുമാണ്. യോഗ്യന്മാരായ പലരും റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ക്ക് വിരുദ്ധമായി യോഗ്യനായ ഒരാള്‍മാത്രം റിപ്പോര്‍ട്ട് ചെയ്ത ഹദീസിനെയാണ് ശാദ്ദ് എന്ന ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിവേദക പരമ്പര പ്രവാചകന്റെ സ്വഹാബിമാര്‍ വരെ എത്തി നില്‍ക്കുന്ന ഹദീസാണ് മൌഖൂഫ്. നബിയില്‍ നിന്ന് കേട്ട സ്വഹാബി ആരെന്ന് വ്യക്തമല്ലെങ്കില്‍ അതിനെ മുര്‍സല്‍ എന്ന് പറയുന്നു.

നബിയുടെ കാലത്ത് തന്നെ ഹദീസ് എഴുത്തും ഗ്രന്ഥ രചനയും നടന്നെങ്കിലും, വ്യവസ്ഥാപിതമായ രീതിയില്‍ ചിട്ടയോടെ ഗ്രന്ഥരചന നടക്കുന്നത് ഉമര്‍ബ്നു അബ്ദില്‍ അസീസിന്റെ ഉത്തരവോടെയാണ്. ഇത്തരം ഗ്രന്ഥങ്ങളില്‍ എടുത്തുപറയത്തക്കതാണ് ഇമാം മാലിക്കിന്റെ ‘മുവത്വ’. രണ്ടായിരത്തോളം ഹദീസുകളാണ് ഇതിലുള്ളത്. പതിനായിരം ഹദീസുകളില്‍ നിന്നാണ് ഇവ തിരഞ്ഞെടുത്തിട്ടുള്ളത്. ഖലീഫഃ മന്‍സ്വൂറിന്റെ കാലത്താണ് മുവത്വയുടെ രചന നടന്നത്. ഹിജ്രഃ 136-ാം വര്‍ഷമാണ് മന്‍സ്വൂര്‍ ഖലീഫയാകുന്നത്. ഇമാം അഹ്മദുബ്നു ഹമ്പല്‍ (റ) പ്രസിദ്ധനായ മുഹദ്ദിസായിരുന്നു. ലക്ഷക്കണക്കിന് ഹദീസുകള്‍ മനഃപാഠമുണ്ടായിരുന്ന അദ്ദേഹം വിഖ്യാതമായ ‘മുസ്നദു അഹ്മദി’ന്റെ രചയിതാവാണ്. അല്‍വാഖിദി, അബൂനാഫിഉല്‍ യമനി, അബ്ദുല്ലാഹിബ്നുഹകം, യഹ്യബ്നു മുഈന്‍, ഇമാം ദാരിമി എന്നിവരും ഹദീസ് ഗ്രന്ഥങ്ങളുടെ രചയിതാക്കളാണ്. ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മദി, ഇബ്നുമാജഃ, നസാഈ എന്നിവര്‍ രചിച്ച ഹദീസ് ഗ്രന്ഥങ്ങളാണ് ഏറെ അംഗീകൃതം. ഇവയെ ‘സ്വിഹാഹുസ്സിത്തഃ’ എന്ന് പറയുന്നു. ഇവര്‍ക്ക് ശേഷം ദാറഖുത്വനി, ബൈഹഖി എന്നിവരും ഹദീസുകള്‍ ശേഖരിച്ച് ഗ്രന്ഥരചന നടത്തിയവരില്‍ പ്രമുഖരാണ്.

വിശുദ്ധ ഖുര്‍ആന് ശേഷം ഏററവും ശ്രേഷ്ഠമായ ഗ്രന്ഥമായി കണക്കാക്കപ്പെടുന്നത് സ്വഹീഹുല്‍ ബുഖാരിയാണ്. ആറു ലക്ഷം ഹദീസുകളില്‍ 7275 എണ്ണം മാത്രമാണ് ബുഖാരിയില്‍ ചേര്‍ത്തിട്ടുള്ളത്. മൂന്നുലക്ഷം ഹദീസുകള്‍ ശേഖരിച്ച മുസ്ലിം 9200 ഹദീസുകള്‍ മാത്രമാണ് തന്റെ ഗ്രന്ഥത്തില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. അഞ്ചുലക്ഷം ഹദീസുകള്‍ ശേഖരിച്ച അബൂദാവുദ് തന്റെ സുനനില്‍ 4800 എണ്ണമാണ് ഉള്‍കൊള്ളിച്ചത്. എന്നാല്‍ ഇതിന്റെയൊക്കെയര്‍ഥം മററു ഹദീസുകള്‍ വിശ്വാസയോഗ്യമായിരുന്നില്ല എന്നല്ല, ഒരേ മത്നുള്ള ഹദീസുകള്‍ പല റിപ്പോര്‍ട്ടര്‍മാരില്‍ നിന്ന് വന്നപ്പോള്‍ ആവര്‍ത്തനം ഒഴിവാക്കിയത് കൊണ്ടാണ് എണ്ണം കുറഞ്ഞ് പോയത് എന്നാണ് പ്രബലമായ അഭിപ്രായം.


RELATED ARTICLE

  • ഹദീസ്: എഴുത്തും മനഃപാഠവും
  • സ്വഹാബികളും ഹദീസും
  • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
  • ഹദീസിലെ സാമൂഹിക പാഠങ്ങള്‍
  • സ്വഹാബികളുടെ ഹദീസ് പ്രചാരണം
  • സ്വഹാബികളുടെ ഹദീസ് ശേഖരണം
  • നാസ്വിറുദ്ദീന്‍ അല്‍ബാനി നിരൂപിക്കപ്പെടുന്നു
  • ഹദീസിന്റെ സാഹിത്യമൂല്യം
  • മുസ്‌ലിം സ്വത്വ രൂപീകരണം നബിവചനങ്ങളുടെ പങ്ക്
  • ഹദീസ് വിജ്ഞാവും കേരളവും
  • ഹദീസ് വിതരണത്തിലെ സൂക്ഷ്മത
  • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
  • ഹദീസ് നിവേദക ചരിത്രം
  • ഹദീസ് സമാഹരണവും സംരക്ഷണവും
  • ഏക നിവേദക ഹദീസും തല്പര കക്ഷികളും
  • അഹ്‌ലു ഹദീസും അഹ്‌ലെ ഹദീസും
  • അബൂഹുറൈറ: (റ) ഹദീസ് നിഷേധികളുടെ ഇര
  • ഹദീസും മദ്ഹബുകളും
  • ഹദീസുകള്‍ അടയാളപ്പെടുത്തിയത്