Click to Download Ihyaussunna Application Form
 

 

ഏക നിവേദക ഹദീസും തല്പര കക്ഷികളും

ഒരു രാജാവിനോട് തന്റെ ഭരണത്തെ തകര്‍ക്കുന്നതിനുള്ള ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് തന്റെ സേവകരില്‍ വിശ്വസ്തനായ ഒരാള്‍ വന്നു പറഞ്ഞാല്‍ അതിനെ കുറിച്ചന്വേഷിക്കുവാനും സത്വര നടപടികള്‍ സ്വീകരിക്കാനും  ആ വ്യക്തിയുടെ പ്രസിദ്ധിയും റിപ്പോര്‍ട്ടര്‍മാരുടെ ആധിക്യവും വാര്‍ത്തകളുടെ നൈരന്തര്യവും അയാള്‍ കാത്തു നില്‍ക്കുമോ? ഒരാള്‍ മാത്രമല്ലെ പറഞ്ഞത്. ഇനിയും പലരും പറയട്ടെ, എന്നിട്ട് അന്വേഷണവും നടപടിയും തുടങ്ങാം എന്ന് ചിന്തിക്കുമോ? ഒരു കുടുംബനാഥനോടു വീട്ടിലെ തൊട്ടടുത്ത റൂമില്‍  ഒരു തസ്കരനുണ്ടെന്നു തന്റെ വിശ്വസ്ത കൂട്ടുകാരിയായ ഭാര്യ പറഞ്ഞാല്‍ അയാള്‍ ജാഗ്രത പാലിക്കാനും രക്ഷാ നടപടികള്‍ സ്വീകരിക്കാനും ഇനി മററു വല്ല വാര്‍ത്തയും കാത്തിരിക്കുമോ? ഒരാളല്ലെ പറഞ്ഞുള്ളൂ; പലരുടെയും നിരന്തര വാര്‍ത്ത വരട്ടെ എന്നു കരുതി അയാള്‍ നിശ്ചലനായിരിക്കുമോ?

ഒരു വാര്‍ത്ത അംഗീകരിക്കുന്നതിനു മാനദണ്ഡം അതിന്റെ നിവേദകന്റെ സത്യ സന്ധതയും വിശ്വാസ യോഗ്യതയും വാര്‍ത്താ വിഷയത്തിന്റെ സാധ്യതയും മാത്രമാണ്. മതകാര്യത്തിലും ഈ രീതി തന്നെയാണ് എക്കാലത്തും സ്വീകരിച്ചു വന്നിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനിന്റെ ആജ്ഞ കാണുക: “സത്യ വിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അതിനെ കുറിച്ചു വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനവിഭാഗത്തിനു നിങ്ങള്‍ ആപത്തു വരുത്തുകയും അങ്ങനെ നിങ്ങള്‍ ചെയ്തതിന്റെ പേരില്‍ ഖേദിച്ചവരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.” (49:6) അതു കൊണ്ടു തന്നെ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ പ്രവാചകചര്യ നിവേദനം ചെയ്യുന്നതിലും ഉദ്ധരിക്കുന്നതിലും മുസ്ലിം പണ്ഢിതന്‍മാര്‍ അത്യധികം സൂക്ഷ്മത പാലിച്ചിരിക്കുന്നു. ഒരു സമൂഹത്തിലും ഒരു സങ്കേതത്തിലും വാര്‍ ത്താ  സ്വീകരണത്തിനു നിശ്ചയിച്ചിട്ടില്ലാത്ത ഉപാധികളും കാര്‍ക്കശ്യവുമാണ് പ്രവാചകരുടെ ഹദീസുകള്‍ നിവേദനം ചെയ്യുന്നതിന് അവര്‍ നിശ്ചയിച്ചിട്ടുള്ളത്. കാരണം ഇസ്ലാമിന്റെ പ്രഥമ മൌലിക പ്ര മാണം വിശുദ്ധ ഖുര്‍ആനാണ്. അതിന്റെ വ്യാഖാന വിശദീകരണങ്ങളാണ് ഹദീസ് അഥവാ തിരുസുന്നത്ത്. “താങ്കള്‍ക്കു നാം ഈ ഉദ്ബോധന ഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ അവര്‍ക്ക് വിവരിച്ച് കൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും” (16:44). വിശുദ്ധ ഖുര്‍ആന്‍ സുരക്ഷിതമാണ്. വള്ളിപുള്ളിക്ക് അന്തരമില്ലാതെ അതു ഇന്നും നില നില്‍ക്കുന്നു. എന്നെന്നും അത് അങ്ങനെ നിലനില്‍ക്കുകയും ചെയ്യും. അല്ലാഹു പറയുന്നു: “ഈ ഉദ്ബോധന ഗ്രന്ഥം അവതരിപ്പിച്ചത് നാമാണ്. നാം അത് കാത്തു സംരക്ഷിക്കുന്നവരുമാകുന്നു” (15:9).

എന്നാല്‍ വിശുദ്ധ ഖുര്‍ആന്റെ സംരക്ഷണം താത്ത്വികമായി പൂര്‍ണമാകണമെങ്കില്‍ അതിന്റെ വ്യാഖ്യാനമായ തിരുസുന്നത്തു സംരക്ഷിക്കപ്പെടണം. അക്കാരണത്താല്‍ തിരുസുന്നത്ത് പഠിച്ചു രേഖപ്പെടുത്തുന്നതില്‍ മാത്രമല്ല, അതില്‍ മായം ചേരാതെ സൂക്ഷിക്കുന്നതിലും മുസ്ലിം പണ്ഢിതന്മാര്‍ ബദ്ധശ്രദ്ധരായിരുന്നു. പ്രവാചകരുടെ പ്രസ്താവന ഇക്കാര്യത്തില്‍ അവരെ കൂടുതല്‍ ജാഗരൂകരാക്കി. “എന്റെ പേരില്‍ മനഃപൂര്‍വം ആരെങ്കിലും വ്യാജം പറഞ്ഞാല്‍ അവന്റെ പാര്‍പ്പിടം നരകത്തില്‍ തയാര്‍ ചെയ്തു കൊള്ളട്ടെ” (ബുഖാരി, മുസ്ലിം). ഈ ഹദീസ് ദൃഢജ്ഞാനം ലഭിക്കും വിധം നിരവധി പേര്‍ നിരന്തരമായി നിവേദനം ചെയ്തിട്ടുള്ള മുതവാതിര്‍ ഗണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. സ്വഹാബിമാരില്‍ നിന്ന് അറുപത്തിരണ്ട് പേര്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അവരില്‍ സ്വര്‍ഗ സു വിശേഷം ലഭിച്ച പത്തുപേര്‍ ഉള്‍പ്പെടുന്നു. അവര്‍ പത്തു പേര്‍ നിവേദനത്തില്‍ സമ്മേളിച്ച മറെറാരു ഹദീസ് ലോകത്തില്ല. അറുപതിലധികം സ്വഹാബിമാര്‍ നിവേദനം ചെയ്ത ഏക ഹദീസും ഇതു തന്നെ. (മുഖദ്ദിമതു ഇബ്നു സ്വലാഹ് 161-163)

എന്നാല്‍ ഇസ്ലാമിന്റെ ശത്രുക്കളും ബിദ്അത്തുകാരും മററു തല്‍പര കക്ഷികളും ഇസ്ലാമിനെ വികലപ്പെടുത്താന്‍ തിരുസുന്നത്തിനെ വികൃതമാക്കുകയാണ് എളുപ്പവഴി എന്നു കണ്ടു. അതിനു വിഫല ശ്രമം നടത്തുകയുണ്ടായി. പണ്ഢിതന്‍മാര്‍ അവരുടെ കൈക്കു കടന്നു പിടിച്ചു. കള്ളനാണയങ്ങള്‍ പുറന്തള്ളുന്നതിനുള്ള സകല മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തി. എന്നാല്‍ മററു ചില തല്‍പര കക്ഷികള്‍ നിരുപാധികമായോ സോപാധികമായോ പ്രത്യക്ഷമായോ പരോക്ഷമായോ ഹദീസിന്റെ പ്രാമാണികത നിഷേധിക്കുകയുണ്ടായി. ഖവാരിജ്, ശീഈ, മുഅ്തസില ആദിയായ ബിദ്അത്തുകാരെല്ലാം ഈ ഇനത്തില്‍ പെട്ടവരാണ്. വാദഗതികളില്‍ ചില വ്യത്യാസങ്ങളുണ്ടെന്നു മാത്രം. എന്നാല്‍ തിരുസുന്നത്തിന്റെ കാവല്‍ ഭടന്‍മാരായ പണ്ഢിതന്‍മാര്‍ അവരുടെ വാദമുഖങ്ങളെയും അബദ്ധ തെളിവുകളെയും അപഗ്രഥിച്ചു. ഓരോന്നിനും മറുപടി നല്‍കി. ഖണ്ഡന വിമര്‍ശനങ്ങളിലൂടെ അവ രെ നിശബ്ദരും നിര്‍വീര്യരുമാക്കി. അവരുടെ നിരര്‍ഥകമായ വാദങ്ങളില്‍ ഒന്നായിരുന്നു ഏക നിവേദക ഹദീസുകള്‍ അസ്വീകാര്യമാണെന്നത്. ഈ വാദഗതി അല്‍പജ്ഞാനികള്‍ പണ്ടു തന്നെ ഉന്നയിച്ചതു കൊണ്ടാണ് അതിനുള്ള സലക്ഷ്യ മറുപടികള്‍ ഹദീസ് ഗ്രന്ഥങ്ങളിലും കര്‍മശാസ്ത്ര നിദാന ഗ്രന്ഥങ്ങളിലും സ്ഥലം പിടിച്ചിട്ടുള്ളത്. പണ്ഢിതരുടെ ശ്രമഫലമായി കാലം ചവററുകൊട്ടയിലെറിഞ്ഞ ഈ വാദഗതി പൊടിതട്ടിയെടുത്തു പുതുമ വരുത്തി, അവതരിപ്പിക്കാന്‍ ചില മോഡേണ്‍ പണ്ഢിതന്‍മാര്‍ ഈയിടെ രംഗത്തു വരികയുണ്ടായി.

ഇവരില്‍ അധിക പേരും ഓറിയന്റലിസ്റ്റുകളെ ഉപജീവിച്ചാണ് ഈ വാദഗതി ഉന്നയിച്ചിട്ടുള്ളത്. അവരുടെ അബദ്ധ നിഗമനങ്ങളെ മൂലങ്ങള്‍ കാണിച്ചോ കാണിക്കാതെയോ ഉദ്ധരിക്കുക മാത്രമാണ് ഇവര്‍ ചെയ്തിട്ടുള്ളത്. പാശ്ചാത്യ യൂനിവേഴ്സിററികളില്‍ നിന്നു ബിരുദമെടുത്ത ചില മോഡേണിസ്റ്റുകള്‍ യജമാനക്കൂറു കൊണ്ടോ, പാശ്ചാത്യന്‍ നാഗരികതയില്‍ ആകൃഷ്ടരായതു കൊണ്ടോ, വിശ്വാസ ദൌര്‍ ബല്യം കൊണ്ടോ ഈ കെണിയില്‍ വീഴുകയുണ്ടായി. ഓറിയന്റലിസ്റ്റുകള്‍ ഇസ്ലാമിനെയും ഇസ്ലാമിക സംസ്കാരത്തെയും നശിപ്പിക്കുന്നതിനു വേണ്ടി പൌരസ്ത്യ ഭാഷകളും പൌരസ്ത്യ സംസ്കാരങ്ങളും പഠിച്ചു, അവയില്‍ സ്വന്തമായ ഗവേഷണ പഠനങ്ങള്‍ നടത്തി ഇസ്ലാമിക വിജ്ഞാന ശാഖകളെ വിമര്‍ശന പഠനം നടത്താന്‍ ശ്രമിച്ചവരാണ്. സൂക്ഷ്മമായ ശാസ്ത്രീയ പഠനം എന്ന വ്യാജേന സത്യത്തെ പലപ്പോഴും മറച്ചു വെച്ചും മററു ചിലപ്പോള്‍ വ്യഭിചരിച്ചും മനഃപൂര്‍വം ഇസ്ലാമിനെ ഇകഴ് ത്തിക്കാണിക്കാനുള്ള കുതന്ത്രങ്ങളാണ് അവര്‍ നടത്തിയത്. എന്നാല്‍ ഇസ്ലാമിക വിജ്ഞാനങ്ങളെക്കുറിച്ചു അവയുടെ ശരിയായ സ്രോതസ്സില്‍ നിന്നു വ്യക്തമായ  വിവരം നേടാതെ പാശ്ചാത്യരുടെ ശിഷ്യത്വം സ്വീകരിക്കുകയോ ഓറിയന്റലിസ്റ്റുകളുടെ വിഷലിപ്തമായ ഗ്രന്ഥങ്ങളെ ഉപജീവിക്കുകയോ ചെയ്തിട്ടുള്ളവര്‍ ഈ ‘ശാസ്ത്രീയ പഠന’ത്തില്‍ വഞ്ചിതരാവുകയാണുണ്ടായത്.

ഓറിയന്റലിസ്റ്റുകളുടെ പട്ടില്‍ പൊതിഞ്ഞ പാഷാണം കഴിച്ച മോഡേണിസ്റ്റുകളില്‍ പെട്ടവരാണ് പ്രൊഫ. മുഹമ്മദ് അമീന്‍, അബൂറയ്യ തുടങ്ങിയവര്‍. ഫജ്റുല്‍ ഇസ്ലാം, ളുഹല്‍ ഇസ്ലാം, ളുഹ് റുല്‍ ഇസ്ലാം എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോക്ടര്‍ അഹ്മദ് അമീന്‍ തന്റെ ഫജ്റുല്‍ ഇ സ്ലാം എന്ന ഗ്രന്ഥത്തില്‍ തിരു സുന്നത്തിനെതിരെയും പ്രസിദ്ധ ഹദീസ് പണ്ഢിതന്മാര്‍ക്കെതിരെയും സര്‍വ സമ്മതരായ ഹദീസ് നിവേദകര്‍ക്കെതിരെയും വിഷം ചീററിയതായി കാണാം. ‘ഹദീസുകള്‍ മുതവാതിര്‍, ആഹാദ് എന്നിങ്ങനെ രണ്ടിനമാണ്. പക്ഷേ, മുതവാതിര്‍ ലഭ്യമല്ല. ആഹാദു (ഏക നിവേദക ഹദീസുകള്‍) അനുസരിച്ചു പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധവുമില്ല.’ എന്നു ഫജ്റുല്‍ ഇസ്ലാം 267-ാം പേജില്‍ പറയുന്നു. ഇതു താത്വികമായി ഹദീസുകളുടെ പ്രമാണികതയെ മൊത്തത്തില്‍ നിഷേധിക്കുന്ന ഒരു കുതന്ത്രമാണ്. മുതവാതിര്‍ ഇല്ല. ആഹാദു കൊണ്ടു പ്രവര്‍ത്തിക്കേണ്ടതുമില്ല. ഇതു രണ്ടുമല്ലാതെ ഹദീസുമില്ല. അപ്പോള്‍ പിന്നെ ഹദീസു കൊണ്ടൊരു ഫലവുമില്ല എന്നുവരുന്നു.

പ്രൊഫസര്‍ അഹ്മദ് അമീനിന്റെ കൃതികളില്‍ പലരും വഞ്ചിതരായിട്ടുണ്ട്. ഹിജ്റ 1353 ല്‍ ‘ഇസ്മായില്‍ അദ്ഹം’ എന്ന വ്യക്തി തിരുസുന്നത്തിന്റെ ചരിത്രത്തെ സംബന്ധിച്ചു ഒരു കൃതി പ്രസിദ്ധീകരിക്കുകയുണ്ടായി. സുബദ്ധമായ ഹദീസു ഗ്രന്ഥങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വിലപ്പെട്ട ഹദീസു സമ്പ ത്ത് അടിസ്ഥാന രഹിതമാണെന്ന് ജല്‍പിക്കുന്നതായിരുന്നു ഈ ക്ഷുദ്രകൃതി. ഇസ്ലാമിക മാധ്യമങ്ങളുടെ നിശിതമായ വിമര്‍ശങ്ങള്‍ക്ക് ഈ കൃതി വിധേയമായപ്പോള്‍ അല്‍ അസ്ഹര്‍ യൂനിവേഴിസിററിയിലെ പണ്ഢിതന്മാരുടെ നിര്‍ദേശ പ്രകാരം ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് അതു കണ്ടു കെട്ടുകയാണ് ഉണ്ടായത്. തദവസരം, ഗ്രന്ഥ കര്‍ത്താവ് ഇതു തന്റെ സ്വന്തമായ അഭിപ്രായമല്ലെന്നും പ്രൊഫസര്‍ അഹ്മദ് അമീനെ പോലെയുള്ള വലിയ സാഹിത്യകാരന്മാരും പണ്ഢിതന്മാരും ഇക്കാര്യത്തില്‍ തന്നോട് യോജിക്കുന്നുണ്ടെന്നും അല്‍ ഫത്ഹ് മാസികയുടെ 494-ാം ലക്കത്തില്‍ എഴുതുകയുണ്ടായി. അപ്പോള്‍ അഹ്മദ് അമീന്‍ തന്റെ കൂട്ടുകാരന് സംഭവിച്ച ഈ ദുരനുഭവത്തില്‍ പരിഭവപ്പെട്ടുകൊണ്ടും പുസ്തക നിരോധനം അഭിപ്രായ സ്വാതന്ത്യ്രത്തിനെതിരെയുള്ള സമരവും വൈജ്ഞാനിക ഗവേഷണങ്ങളുടെ മാര്‍ഗത്തില്‍ വിലങ്ങു തടി സൃഷ്ടിക്കലുമാണെന്നും സമര്‍ഥിച്ചു കൊണ്ടു ഈജിപ്തില്‍ നിന്നിറങ്ങുന്ന രിസാല വീക്കിലിയില്‍ പ്രതിഷേധ ലേഖനമെഴുതുകയും ചെയ്തു.

ഓറിയന്റലിസ്റ്റുകളുടെ കൃതികളില്‍ ആകൃഷ്ടനായ മറെറാരു വ്യക്തിയായിരുന്നു ഡോക്ടര്‍ അലിഹസന്‍ അബ്ദുല്‍ ഖാദര്‍. ജര്‍മനിയില്‍ നാലു വര്‍ഷം പഠിച്ചു ഫിലോസഫിയില്‍ ഡോക്ടറേററു നേടി ഈജിപ്തിലേക്കു തിരിച്ച അലിഹസന്‍ 1939ല്‍ ശരീഅത്ത് കോളജില്‍ അധ്യാപകനായി നിയുക്തനായപ്പോള്‍ തന്റെ വിദ്യാര്‍ഥികള്‍ക്ക് ആദ്യമായി നല്‍കിയ ക്ളാസ് ഇപ്രകാരമായിരുന്നു: “ഞാന്‍ നിങ്ങള്‍ ക്കു ഇസ്ലാമിക നിയമനിര്‍മാണ ചരിത്രം പഠിപ്പിക്കാന്‍ പോവുകയാണ്. പക്ഷേ, അതു അല്‍ അസ് ഹര്‍ യുനിവേഴ്സിററിക്കു അപരിചിതമായ ശാസ്ത്രീയ മെത്തേഡിലാകുന്നു. അല്‍ അസ്ഹറില്‍ 14 വര്‍ഷത്തോളം പഠിച്ചു എന്നു ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഇസ്ലാം വേണ്ട വിധം ഗ്രഹിക്കാന്‍ എനിക്കു കഴിഞ്ഞില്ല. പിന്നീടു ഞാന്‍ ജര്‍മനിയില്‍ പഠിച്ചപ്പോള്‍ ഇസ്ലാം മനസ്സിലാക്കാന്‍ സാധിച്ചു.” പ്രസിദ്ധ ഹദീസു പണ്ഢിതനായ ഇമാം സുഹ്രിയെ സംബന്ധിച്ച് ഓറിയന്റലിസ്റ്റുകള്‍ തൊടുത്തു വിട്ട ദുരാരോപണങ്ങള്‍ ഡോക്ടര്‍ അലി ഹസന്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതു സംബന്ധമായ ഒരു സെമിനാര്‍ ഹിജ്റ 1360 ല്‍ അല്‍ അസ്ഹറില്‍ സംഘടിപ്പിക്കുകയുണ്ടായി. അതില്‍ ഡോക്ടര്‍ മുസ്തഫസ്സബാഈ നടത്തിയ പ്രഭാഷണം ഡോക്ടര്‍ അലി ഹസനില്‍ സമൂല മാററം വരുത്തി.  അദ്ദേഹം തെററിധാരണകള്‍ തിരുത്താന്‍ തയ്യാറായി. എന്നാല്‍ ഈ ചര്‍ച്ച അല്‍ അസ്ഹറില്‍ ചൂടുപിടിച്ചപ്പോള്‍ പ്രൊഫ. അഹ്മദ് അമീന്‍ ഡോ. അലിഹസനോട് പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു: “സ്വതന്ത്രമായ വൈജ്ഞാനികാഭിപ്രായങ്ങള്‍ അല്‍ അസ്ഹര്‍ സ്വീകരിക്കുകയില്ല. അതുകൊണ്ട്  ഓറിയന്റലിസ്റ്റുകളുടെ അഭിപ്രായങ്ങളില്‍ നിന്നു താങ്കള്‍ക്ക് ഉചിതമായി തോന്നുന്നത് പ്രചരിപ്പിക്കുവാനുള്ള ഉത്തമമായ മാര്‍ഗം അത് അവരിലേക്ക് വ്യക്തമായി ചേര്‍ക്കാതെ താങ്കളുടെ സ്വന്തം പഠനമായി അവതരിപ്പിക്കുകയാണ്. ‘ഞാന്‍ ഫജ്റുല്‍ ഇസ്ലാമിലും ളുഹര്‍ ഇസ്ലാമിലും അങ്ങനെയാണ് ചെയ്തിട്ടുള്ളത്.” പ്രൊഫസര്‍ അഹ്മദ് അമീന്‍ ഇസ്ലാമിന്റെ ശത്രുക്കളായ പാശ്ചാത്യരുടെ ശിങ്കിടി മാത്രമാണെന്ന് ഇതില്‍ നിന്നു മനസ്സിലായി.

പാശ്ചാത്യരുടെ വികല നിഗമനങ്ങളില്‍ വഞ്ചിതനായ മറെറാരു മോഡേണിസ്റ്റാണ് അബൂറയ്യ. ഇദ്ദേഹം രചിച്ച ‘അള്വ്വാഉന്‍ അലസ്സുന്നത്തില്‍ മുഹമ്മദിയ്യ’ എന്ന ഗ്രന്ഥത്തില്‍ ഹദീസുകളെ സംബ ന്ധിച്ചും ഹദീസു നിവേദകരെ സംബന്ധിച്ചും ഹദീസുഗ്രന്ഥങ്ങളെക്കുറിച്ചും ഭീമമായ അബദ്ധങ്ങളാണ് എഴുതി വച്ചിട്ടുള്ളത്. അതില്‍  ഒരബദ്ധം ഇങ്ങനെ സംഗ്രഹിക്കാം: “ഖുര്‍ആനും കര്‍മപരമായ സുന്ന ത്തും മാത്രമാണ് അനുകരണീയമായ മതം. ഖുര്‍ആന്‍ മുതവാതിര്‍ ആണ്. കാര്‍മിക രംഗത്തു പ്രവാചകര്‍ പ്രയോഗവല്‍ക്കരിച്ചു കാണിച്ചു തന്നതും പ്രസിദ്ധമായും സാര്‍വത്രികമായും നിലനില്‍ക്കുന്നതുമായ സുന്നത്തും മുതവാതിര്‍ തന്നെ. പ്രവാചകര്‍ പ്രസ്താവിച്ചതായി വന്നിട്ടുള്ള വാചിക സുന്നത്ത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. ചുരുക്കത്തില്‍ മുതവാതിര്‍ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. വാചിക ഹദീസുകളൊന്നും മുതവാതിറല്ല താനും. അപ്പോള്‍ പ്രവാചകരുടെ പ്രസ്താവനകള്‍ക്കോ പ്രസംഗങ്ങള്‍ക്കോ ഇസ്ലാമിക ശരീഅത്തില്‍ ഗണ്യമായ ഒരു സ്ഥാനവും ഇല്ല.” പ്രസിദ്ധ സ്വഹാബി വര്യനും ഹദീസു നിവേദകനുമായ അബൂ ഹുറൈറഃ എന്ന മഹാപണ്ഢിതനെ വ്യാജനും കപടനുമായാണ് അബൂറയ്യ അവതരിപ്പിക്കുന്നത്. ഹദീസു നിഷേധികളായ ഖവാരിജ്, മുഅ്തസില, ശിയാ, ഓറിയന്റലിസ്റ്റുകള്‍ ആദിയായ ശരീഅത്തു വിരുദ്ധരുടെ നിഗമനങ്ങളാണ് അദ്ദേഹം അംഗീകരിച്ചിട്ടുള്ളത്. അബൂ ഹുറൈറഃയെ അധിക്ഷേപിക്കാന്‍ പ്രധാനമായും ഇയാള്‍ അവലംബിച്ചിട്ടുള്ളത് തീവ്രവാദി ശിയാ പണ്ഢിതനായ അബ്ദുല്‍ ഹുസൈന്‍ എഴുതിയ ‘അബൂ ഹുറൈറഃ’ എന്ന   ക്ഷുദ്ര കൃതിയെയാണ്. മററു പഠനങ്ങള്‍ക്ക് പ്രധാനമായും അവലംബിച്ചതും ഓറിയന്റലിസ്റ്റുകളുടെ ഗ്രന്ഥങ്ങള്‍ തന്നെ. ജോര്‍ജ് സൈദാന്‍, ക്രീമര്‍, ഫിലിപ്പ് ഹിററി, പോപ്പ് അബ്രഹാം, ലൂക്കോസ് എന്നിവരുടെ കൃതികള്‍ അതില്‍പെടുന്നു.

എന്നാല്‍ ഓറിയന്റലിസ്റ്റുകളോ അവരെ അനുകരിച്ച മോഡേണിസ്റ്റുകളോ ഉന്നയിച്ച ഒരു ആരോപണത്തിനും പുതുതായി മറുപടി കണ്ടെത്തേണ്ട യാതൊരാവശ്യവും ഇല്ല. കാരണം ഈ ആരോപണങ്ങളെല്ലാം നേരത്തെ ശിയാ, ഖവാരിജ്, മുഅ്തസിലി വിഭാഗങ്ങളും മററു തല്‍പര കക്ഷികളും ഉന്നയിച്ചിട്ടുള്ളവയാണ്. അവയ്ക്കെല്ലാം ഉചിതമായ മറുപടി നല്‍കി പൂര്‍വ പണ്ഢിതന്മാര്‍ പിന്‍ഗാമികളെ ധന്യരാക്കിയിട്ടുണ്ട്. ഖബര്‍ ആഹാദ് അഥവാ ഏകനിവേദക ഹദീസ് നിഷേധകര്‍ക്കു പൂര്‍വീക പണ്ഢിതര്‍ നല്‍കിയ മറുപടികള്‍ പ്രത്യേകം പ്രസ്താവ്യമാണ്.

പ്രവാചകരില്‍ നിന്ന് മുഖാമുഖം അവിടുത്തെ പ്രസ്താവന കേട്ടവര്‍ക്ക് അതു അനിഷേധ്യമായ തെളിവാകുന്നു. എന്നാല്‍ നമ്മെ പോലെയുള്ള പിന്‍തലമുറക്കാര്‍ക്കു നിവേദകരുടെ വാര്‍ത്തയിലൂടെ തന്നെ ലഭിക്കണം. ഇത്തരം വാര്‍ത്തകള്‍ രണ്ടിനമുണ്ട്. ഒന്ന് മുതവാതിര്‍. മറെറാന്ന് ആഹാദ്. പ്രവാചകരില്‍ നിന്ന് ഒരു പ്രസ്താവന നേരിട്ടു കേള്‍ക്കുകയോ ഒരു പ്രവര്‍ത്തനം നേരിട്ടുകാണുകയോ ചെയ്തിട്ടുള്ള നിരവധി ആളുകള്‍, അതു മററു നിരവധി ആളുകള്‍ക്കു കൈമാറി. അവര്‍ അപ്രകാരം മറെറാരു വലിയ സമൂഹത്തിനും. അങ്ങനെ അബദ്ധത്തിനോ വ്യാജത്തിനോ സാധ്യതയില്ലാത്ത വിധം വിശ്വസ്തരുടെ സമൂഹം കൈമാറി വന്ന ഹദീസിനാണ് മുതവാതിര്‍ എന്ന് പറയുന്നത്. ഇതു ദൃഢജ്ഞാനത്തെ കുറിക്കുന്നതാണ്. ഒരു ഹദീസ് മുതവാതിര്‍ ആകുന്നതിന് നാലു ഉപാധികളുണ്ട്.

ഒന്ന്, ഓരോ സമൂഹവും സംസാരിക്കുന്നത് സംശയ രഹിതമായ ദൃഢജ്ഞാനത്തില്‍ നിന്നാവണം.

രണ്ട്, അവരുടെ ദൃഢജ്ഞാനം  പഞ്ചേന്ദ്രിയ വിദിതമായ സ്പഷ്ടജ്ഞാനമാവണം. മൂന്ന്. ആദ്യ മധ്യാന്ത്യങ്ങളിലെല്ലാം ഈ ഗുണങ്ങളും നിവേദക സംഖ്യയും തികഞ്ഞിരിക്കണം. നാല്, ദൃഢജ്ഞാനം നല്‍കുന്ന വിധം അംഗസംഖ്യ ഉണ്ടായിരിക്കണം. അപ്പോള്‍ മുപ്പതു ദൃക്സാക്ഷികള്‍ പറയുന്നതു കൊണ്ടാണ്  സംശയരഹിതമായ ദൃഢജ്ഞാനം ലഭിക്കുന്നതെങ്കില്‍ നിവേദക ശൃംഖലയിലെ ഓരോ കണ്ണിയിലും അതില്‍ കുറയാത്ത സംഖ്യ വേണം. മുതവാതിര്‍ അല്ലാത്ത എല്ലാ ഹദീസുകളും ആഹാദ് അഥവാ ഏക നിവേദക ഹദീസുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒന്നോ രണ്ടോ പേരോ അല്ലെങ്കില്‍ ഒരു കൊച്ചുസംഘമോ നിവേദനം ചെയ്താലും ദൃഢജ്ഞാനം ലഭിക്കുന്ന സംഖ്യാബലമില്ലാത്തതു കൊണ്ട് അതിനൊക്കെ ആഹാദ് എന്നു തന്നെ പറയുന്നു. വിശ്വാസയോഗ്യരായ നിവേദകര്‍ മുഖേന ലഭിച്ച ഖബര്‍ ആഹാദ് സംശയരഹിതമായ ദൃഢജ്ഞാനത്തെ കുറിക്കില്ലെങ്കിലും മികച്ച ഭാവന നല്‍കുന്നു. ഇത്തരം ഹദീസുകള്‍ സ്വീകരിക്കുകയും  തദനുസാരം പ്രവര്‍ത്തിക്കുകയും ചെയ്ത അസംഖ്യം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. റസൂല്‍ തിരുമേനി (സ്വ) ഏക വ്യക്തികളെ ദൂതന്മാരായും ജഡ്ജിമാരായും ഗവര്‍ണര്‍മാരായും സകാത്ത് പിരിവുകാരായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിടാറുണ്ടായിരുന്നു. ഒരു പണ്ഢിതന്റെ ഫത്വ സ്വീകരിക്കല്‍ പാമരനു നിര്‍ബന്ധമാണെന്ന കാര്യത്തില്‍ സമുദായം ഏകോപിച്ചിട്ടുണ്ട്. ഫത്വ പലപ്പോഴും മികച്ച ഭാവനയുടെ അടിസ്ഥാനത്തിലുള്ള ഗവേഷണ ഫലമായിരിക്കും. ഭാവനാടിസ്ഥാനത്തിലുള്ള വാര്‍ത്തയായി  ഗണിക്കാവുന്ന ഫത്വ സ്വീകരിക്കല്‍ നിര്‍ബന്ധമാണെങ്കില്‍ വിശ്വസ്തരില്‍ നിന്ന് കേട്ട വാര്‍ത്ത ഒരു വിശ്വസ്തന്‍ ഉദ്ധരിച്ചാല്‍ അതും സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് പറയേണ്ടതില്ലല്ലോ. (മുസ്വ്തസ്വ്ഫാ: ഇമാം ഗസ്സാലി 103-116, ജാമിഉല്‍ ഉസ്വൂല്‍: ഇബ്നുല്‍ അസീര്‍ 1/69-70)

സ്വഹീഹുല്‍ ബുഖാരിയിലെ 95-ാം അധ്യായം ഏക നിവേദക ഹദീസുകളുടെ പ്രാമാണികതയെ കുറിച്ചുള്ളതാണ്. അതില്‍ ഇരുപത്തി രണ്ടു ഹദീസുകള്‍ തെളിവായി നല്‍കിയിട്ടുണ്ട്. അവയില്‍ ഏഴെണ്ണത്തിന്റെ രത്നച്ചുരുക്കം ഇവിടെ വായിക്കാം.

(1) പ്രവാചകന്‍ ഒരു നിവേദക സംഘത്തോടു പറഞ്ഞു. നിസ്കാരത്തിനു സമയമായാല്‍ നിങ്ങളിലൊരാള്‍ ബാങ്കുവിളിക്കട്ടെ. നിങ്ങളില്‍ മുതിര്‍ന്നവന്‍ ഇമാമത്ത് നില്‍ക്കുകയും ചെയ്യട്ടെ (7246). സമയമായാല്‍ എന്ന അറിയിപ്പില്‍ വിശ്വസ്തനായ ബാങ്കുകാരനെയും ഖിബ്ലദിശ കുറിക്കുന്നതില്‍ വിശ്വസ്തനായ ഇമാമിനെയും അംഗീകരിക്കാമെന്നു വന്നു. (ഫത്ഹുല്‍ ബാരി 13/234)

(2) നജ്റാന്‍കാരോട് തിരുമേനി (സ്വ) പറഞ്ഞു: വിശ്വസ്തനായ ഒരു പുരുഷനെ ഞാന്‍ നിങ്ങള്‍ക്കു അയച്ചു തരാം. എന്നിട്ടു അവിടുന്ന് അബൂ ഉബൈദ: (റ) യെ അയച്ചു കൊടുത്തു.(7254)

(3) ജനങ്ങള്‍ ഖുബാഇല്‍ സ്വുബ്ഹ് നിസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വന്നിട്ടു പറഞ്ഞു: “ഇനി കഅ്ബയെ അഭിമുഖീകരിച്ചു നിസ്കരിക്കണമെന്ന് ഇന്നലെ രാത്രി പ്രവാചകര്‍ക്കു ഖുര്‍ആനി ലൂടെ കല്‍പന ലഭിച്ചിട്ടുണ്ട്.” അവര്‍ സിറിയായുടെ ഭാഗത്തേക്ക്, (ബൈതുല്‍മഖ്ദിസിലേക്ക്) തി രിഞ്ഞു നിസ്കരിക്കുകയായിരുന്നു. ഉടനെ അവര്‍ കഅ്ബയുടെ നേര്‍ക്കു തിരിഞ്ഞു.(7251)

4) കഅ്ബയിലേക്ക് തിരിയാനുള്ള ആജ്ഞ ലഭിച്ചതിനു ശേഷം തിരുമേനിയോടൊപ്പം അസ്വ്ര്‍ നിസ്കരിച്ച ഒരാള്‍ ഒരുപററം അന്‍സ്വാറുകളുടെ അരികെ നടന്നുപോകാനിടയായി. അവര്‍ അസ്വ്ര്‍ നിസ്കാരത്തിലെ റുകൂഇലായിരുന്നു. അപ്പോള്‍ താന്‍ പ്രവാചകരുടെ കൂടെ നിസ്കരിച്ചു വരികയാണെന്നും കഅ്ബയിലേക്കു ഖിബ്ല മാററിയിട്ടുണ്ടെന്നും അദ്ദേഹം അവരോട് പറഞ്ഞു. ഉടനെ അവര്‍ കഅ്ബയിലേക്കു തിരുഞ്ഞു.(7252)

(5) അബൂ ത്വല്‍ഹത്ത്, അബൂ ഉബൈദത്ത്, ഉബയ്യ് (റ) എന്നിവര്‍ക്ക് അനസ് (റ) ഈത്തപ്പഴ മദ്യം നല്‍കി ക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു. മദ്യം നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ട്. ഇതുകേട്ട ഉടനെ അബൂത്വല്‍ഹത്ത് അനസിനെ വിളിച്ചു മദ്യ ഭരണികള്‍ തകര്‍ത്തുകളയാന്‍ പറഞ്ഞു. അദ്ദേഹം അപ്രകാരം ചെയ്യുകയും ചെയ്തു.(7253)

(6) ഉമര്‍ (റ) വും ഒരു അന്‍സ്വാരിയും ഊഴം വച്ചു പ്രവാചക സമീപത്തു പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രവാചകരില്‍ നിന്ന് കേള്‍ക്കുന്ന വിവരങ്ങള്‍ ഉമര്‍ (റ) അദ്ദേഹത്തിന് എത്തിച്ചുകൊടുക്കും. ഉമര്‍ (റ) ന്റെ അഭാവത്തില്‍ പ്രവാചകരില്‍ നിന്നു കേള്‍ക്കുന്ന വിവരങ്ങള്‍ അദ്ദേഹം ഉമറിനും എത്തിച്ചു കൊടുക്കുമായിരുന്നു.(7256)

(7) ഒരു ഗ്രാമീണ വനിതയെ കുറിച്ചു വ്യഭിചാരാരോപണമുണ്ടായപ്പോള്‍ നബി (സ്വ) അസ്ലം വംശജനായ ഉനൈസിനെ വിളിച്ചു ഇപ്രകാരം പറഞ്ഞു: “ഇയാളുടെ ഭാര്യയുടെ അടുത്തു പോവുക. അവള്‍ വ്യഭിചാരം സമ്മതിക്കുന്നുവെങ്കില്‍ അവളെ എറിഞ്ഞു കൊല്ലുക. അങ്ങനെ ഉനൈസ് പോയി അന്വേഷിച്ചു. അവള്‍ വ്യഭിചാരക്കുററം ഏററു പറഞ്ഞു. ഉടനെ ഉനൈസ് അവളെ എറിഞ്ഞു കൊല്ലുകയും ചെയ്തു.” (7260)

ഇമാം ശാഫിഈ (റ) തന്റെ രിസാല എന്ന ഗ്രന്ഥത്തില്‍ ‘ഖബര്‍ ആഹാദിന്റെ സംസ്ഥാപനത്തിനുള്ള ലക്ഷ്യങ്ങള്‍’ എന്ന അദ്ധ്യായത്തില്‍ മുപ്പതിലധികം തെളിവുകള്‍ നിരത്തിയിട്ടുണ്ട്. അവയില്‍ ഏഴെണ്ണം മാത്രം ഇവിടെ സംക്ഷേപിച്ചുദ്ധരിക്കാം.

(1) അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: നാം നൂഹിനെ തന്റെ സമുദായത്തിലേക്ക് പ്രവാചകനായി നിയോഗിച്ചു (9:29). ഇപ്രകാരം ഇബ്റാഹീം (അ), ഇസ്മാഈല്‍ (അ), ലൂത്വ് (അ), മുഹമ്മദ് (സ്വ) ഇവരിലോരോരുത്തരെയും തങ്ങളുടെ സമുദായങ്ങളിലേക്കു നിയോഗിച്ചയച്ചതായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. വിശ്വാസയോഗ്യരായ ഒരാളുടെ വാര്‍ത്ത തന്നെ തെളിവിനു പര്യാപ്തമാ   ണെന്ന്  ഇതില്‍ നിന്നു മനസ്സിലാക്കാം.

(2) അലി (റ) ഒരു കുതിരപ്പുറത്ത് മിനായില്‍ വന്നു ജനങ്ങളോടു പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതര്‍ പറയുന്നു: ഈ തശ്രീഖു നാളുകള്‍ ആഹാര പാനീയങ്ങളുടെ ദിവസങ്ങളാകുന്നു. അതുകൊണ്ട് ഒരാളും നോമ്പനുഷ്ഠിക്കരുത്. തന്റെ കുതിരപ്പുറത്ത് ഇരുന്നു ജനങ്ങളുടെ പിന്നാലെ ചെന്നു അദ്ദേഹം ഇതു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. വിശ്വാസയോഗ്യനായ ഒരാളുടെ വാര്‍ത്ത പ്രമാണമല്ലെങ്കില്‍ നബി (സ്വ) അവരെയൊക്കെ വിളിച്ചു വരുത്തി അവരോട് അഭിമുഖമായി കല്‍പിക്കുകയോ അല്ലെങ്കില്‍ ഒന്നിലധികം ആളുകളെ വിടുകയോ ചെയ്യുമായിരുന്നു. കാരണം തിരുമേനിയോടൊപ്പം ഹജ്ജ് വേളയില്‍ അനേകായിരം സ്വഹാബിമാരുണ്ടായിരുന്നു. മതത്തിന്റെ വിധിവിലക്കുകള്‍ പ്രവാചകനില്‍ നിന്ന് ഒരാള്‍ ഉദ്ധരിച്ചാല്‍ തന്നെ അതു തെളിവും പ്രമാണവുമാകുമെന്നതു കൊണ്ടാണ് അവിടുന്ന് ഒരാളെ വിട്ടത്.

(3). ഹിജ്റ: ഒമ്പതാം വര്‍ഷം ഹജ്ജ് അമീറായി നബി (സ്വ) അബൂബക്കറി (റ) നെ വിടുകയുണ്ടായി. വിവിധ നാടുകളില്‍ നിന്നും വ്യത്യസ്ത ഗോത്രങ്ങളില്‍ നിന്നുമുള്ള ഹാജിമാര്‍ ആ ഹജ്ജില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു. അദ്ദേഹം അവര്‍ക്ക് ഹജ്ജ് കര്‍മങ്ങള്‍ പഠിപ്പിക്കുകയും റസൂലുല്ലാഹി (സ്വ) യില്‍ നിന്നുള്ള വിധിവിലക്കുകള്‍  അറിയിക്കുകയും ചെയ്തു.

(4). പ്രസ്തുത വര്‍ഷം തന്നെ നബി (സ്വ) അലി (റ) യെ പറഞ്ഞയച്ചു ബറാഅതു സൂറ:യിലെ ഏ താനും സൂക്തങ്ങള്‍ ജനങ്ങളെ ഓതിക്കേള്‍പിക്കുകയും കരാര്‍ ലംഘിച്ച സകലരോടുമുള്ള ഉടമ്പടികള്‍ പ്രവാചകന്‍ കയ്യൊഴിച്ചിരിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു.

(5). വിവിധ നാടുകളിലേക്കും പ്രദേശങ്ങളിലേക്കും നബി (സ്വ) ഉദ്യോഗസ്ഥന്മാരെ നിയമിച്ചയക്കുകയുണ്ടായി. ഓരോ പ്രദേശത്തേക്കും ആ പ്രദേശത്തുകാര്‍ക്കു സുപരിചിതനായ വിശ്വാസ യോഗ്യനെയായിരുന്നു വിട്ടത്.

(6). ഓരോ നാട്ടിലേക്കും പ്രവാചകന്‍ നിയോഗിച്ച സൈന്യാധിപനും, ഓരോ പ്രവിശ്യയിലേക്കും നിയോഗിച്ച ഗവര്‍ണറും ഓരോ പേരായിരുന്നു. മതപ്രബോധനവും കൂടി ഇവരുടെ നിയോഗ ലക്ഷ്യമായിരുന്നു.

(7) ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് പ്രശസ്തരായ പന്ത്രണ്ടു രാജാക്കന്‍മാരുടെ അടുത്തേക്കു നബി (സ്വ) പന്ത്രണ്ടു ദൂതന്‍മാരെ വിടുകയുണ്ടായി. ഇതെല്ലാം ഒരേ വര്‍ഷത്തിലായിരുന്നു. ഓരോ രാജ്യത്തേക്കും അവിടത്തുകാര്‍ക്കു സുപരിചിതനായ ദൂതനെയാണു വിട്ടത്. (രിസാല: ഇമാം ശാഫിഈ)

ഇമാം ഗസ്സാലി (റ) തെളിവുകള്‍ മൂന്നായി സംഗ്രഹിച്ചവതരിപ്പിച്ചിരിക്കുകയാണ്.

ഒന്ന്: വ്യത്യസ്തങ്ങളായ അസംഖ്യം സംഭവങ്ങളില്‍ സ്വഹാബിമാര്‍ ഏക നിവേദക ഹദീസുകള്‍ സ്വീകരിച്ചു പ്രവര്‍ത്തിച്ചു എന്നത് പ്രസിദ്ധവും അനിഷേധ്യവുമാണ്.

രണ്ട് : അല്ലാഹുവിന്റെ തിരുദൂതര്‍ തന്റെ  സ്വഹാബികളെ ഗവര്‍ണര്‍മാരായും ന്യായാധിപന്മാരായും ദൂതന്മാരേയും സകാതു പിരിവുകാരായും വിവിധ ഭാഗങ്ങളിലേക്കു വിടുകയുണ്ടായി. ഒരേ വ്യക്തിയെയായിരുന്നു ഈ തസ്തികകളിലെല്ലാം നിയോഗിച്ചിരുന്നത്. ഇക്കാര്യം ഏവര്‍ക്കും സുവ്യക്തമാകുന്ന വിധത്തില്‍ അനേക പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.

മൂന്ന്: ഇജ്തിഹാദിനു കഴിയാത്ത സാധാരണക്കാരന്‍ അതിനു കഴിയുന്ന മുഫ്തിയെ അംഗീകരിക്കുകയും അനുകരിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണെന്ന കാര്യം മുസ്ലിം സമുദായത്തിന്റെ ഏകോപനം കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഒരു മുഫ്തി തന്റെ ഗവേഷണ ഫലമായി പറയുന്ന കാര്യം മികച്ച ഭാവനയുടെ അടിസ്ഥാനത്തിലുള്ളതായിരിക്കും. എങ്കില്‍ വിശ്വാസ യോഗ്യനായ ഒരാള്‍ താന്‍ കേട്ട കാര്യം റിപ്പോര്‍ട്ടു ചെയ്താല്‍ അതിന്റെ അംഗീകരണം മുഫ്തിയുടെ ഫത്വയേക്കാള്‍ അര്‍ഹമായതാണ്. വ്യാജമോ അബദ്ധമോ സംഭവിക്കാനുള്ള വിദൂര സാധ്യത വാര്‍ത്തയുദ്ധരിക്കുന്ന ആളിലുള്ളത് പോലെ മുഫ്തിയിലുമുണ്ട്. എന്നാല്‍, മുഫ്തിയുടെ നിഗമനത്തിലുണ്ടാകുന്ന അബദ്ധത്തേക്കാള്‍ വിദൂരമാണ് നിവേദനത്തില്‍ സംഭവിക്കാനിടയുള്ള അബദ്ധം. (മുസ്വ്തസ്വ്ഫാ 118121).

ഖബര്‍ ആഹാദിന്റെ പ്രമാണികതയെ തള്ളിപ്പറയുന്നവര്‍ക്ക് പ്രധാനമായും പറയാനുള്ളത് രണ്ടു ന്യായങ്ങളാണ്. ഒന്ന്: നബി (സ്വ) യും സ്വഹാബിമാരില്‍ പലരും ഏക നിവേദക വാര്‍ത്ത സ്വീകരിക്കാന്‍ വിസമ്മതിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. രണ്ട്: ദൃഢ ജ്ഞാനമില്ലാത്ത കാര്യത്തെ പിന്തുടരരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ (17/36) പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഇനത്തില്‍പെട്ട ഹദീസുകള്‍ പ്രവാചകരും അനുയായികളും സ്വീകരിക്കുക പതിവായിരുന്നു എന്നതിനു നിരവധി തെളിവുകളുണ്ട്. മുകളില്‍ പറഞ്ഞപോലെ അവ അസംഖ്യവും പ്രസിദ്ധവുമാണ്. ഒററപ്പെട്ട ചില സംഭവങ്ങളില്‍ തിരസ്കരണം നടന്നു എന്നതു ശരിയാണ്. അതു ഖബര്‍ ആഹാദ് ആയത് കൊണ്ടല്ല. അതിനു ചില പ്രത്യേക സാഹചര്യങ്ങളും കാരണങ്ങളുമുണ്ടായിരുന്നു. അവയെല്ലാം ഹദീസ് വിജ്ഞാനീയ ഗ്രന്ഥങ്ങളിലും കര്‍മശാസ്ത്ര നിദാന ഗ്രന്ഥങ്ങളിലും പണ്ഢിതന്‍മാര്‍ വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ശാഫിഈ (റ) യുടെ രിസാല, ഇബ്നുല്‍ അസീറിന്റെ ജാമിഉല്‍ ഉസ്വൂല്‍, ഇമാം ഗസ്സാലിയുടെ മുസ്വ്തസ്വ്ഫാ, അസ്ഖലാനിയുടെ ഫത്ഹുല്‍ബാരി, ആമിദിയുടെ അല്‍ ഇഹ്കാം എന്നിവ നോക്കുക.


RELATED ARTICLE

  • ഹദീസ്: എഴുത്തും മനഃപാഠവും
  • സ്വഹാബികളും ഹദീസും
  • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
  • ഹദീസിലെ സാമൂഹിക പാഠങ്ങള്‍
  • സ്വഹാബികളുടെ ഹദീസ് പ്രചാരണം
  • സ്വഹാബികളുടെ ഹദീസ് ശേഖരണം
  • നാസ്വിറുദ്ദീന്‍ അല്‍ബാനി നിരൂപിക്കപ്പെടുന്നു
  • ഹദീസിന്റെ സാഹിത്യമൂല്യം
  • മുസ്‌ലിം സ്വത്വ രൂപീകരണം നബിവചനങ്ങളുടെ പങ്ക്
  • ഹദീസ് വിജ്ഞാവും കേരളവും
  • ഹദീസ് വിതരണത്തിലെ സൂക്ഷ്മത
  • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
  • ഹദീസ് നിവേദക ചരിത്രം
  • ഹദീസ് സമാഹരണവും സംരക്ഷണവും
  • ഏക നിവേദക ഹദീസും തല്പര കക്ഷികളും
  • അഹ്‌ലു ഹദീസും അഹ്‌ലെ ഹദീസും
  • അബൂഹുറൈറ: (റ) ഹദീസ് നിഷേധികളുടെ ഇര
  • ഹദീസും മദ്ഹബുകളും
  • ഹദീസുകള്‍ അടയാളപ്പെടുത്തിയത്