Click to Download Ihyaussunna Application Form
 

 

അബൂഹുറൈറ: (റ) ഹദീസ് നിഷേധികളുടെ ഇര

നിങ്ങള്‍ പറയുന്നു, അബൂഹുറൈറഃ അമിതമായി ഹദീസുകള്‍ കൊണ്ട് വരുന്നുവെന്ന്. ജ്ഞാനം മറച്ചുവയ്ക്കുന്നതിനെതിരില്‍ താക്കീതില്ലായിരുന്നെങ്കില്‍ ഞാനൊരൊറ്റ ഹദീസും ഉദ്ധരിക്കുമായിരുന്നില്ല. എന്റെ കൂട്ടുകാരായ മുഹാജിറുകള്‍ കച്ചവടത്തിലും മറ്റുമേര്‍പ്പെട്ടു. അന്‍സ്വാരികളാണെങ്കില്‍ തോട്ടക്കാരുമായിരുന്നു. ഞാന്‍ വിജ്ഞാനത്തിന്റെയും വിശപ്പിന്റെയും വിളിയില്‍ നബിയോടൊപ്പവും. അതിനാല്‍ ഞാന്‍ പലതിനും സാക്ഷിയായി.  ധാരാളം പഠിച്ചു.  അതു മറച്ചുവയ്ക്കുന്നത് തെററാണ്.”

തനിക്കെതിരെയുള്ള കരുനീക്കങ്ങളെപ്പറ്റി അബൂഹുറൈറഃ (റ) അക്കാലത്ത് തന്നെ അറിഞ്ഞിരുന്നു. അതദ്ദേഹത്തെ വല്ലാതെ സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു. കപടവിശ്വാസികളുടെ നിര്‍ദ്ദയമായ കെട്ടുകഥകള്‍ക്കിടയില്‍ ജീവിക്കാനായിരുന്നു അന്നേ അബൂഹുറൈറഃ (റ) ക്ക് വിധി.

സത്യത്തില്‍ , ദാരിദ്ര്യം വല്ലാതെ പൊറുതിമുട്ടിച്ച ജീവിതമായിരുന്നു അബുഹൂറൈറയുടേത്. പലപ്പോഴും വയറ്റത്ത് കല്ലുവെച്ച് കെട്ടി നടന്ന മനുഷ്യനായിരുന്നു നബിയുടെ സ്നേഹവത്സലനായ ആ ശിഷ്യന്‍.  ഇങ്ങനെ കഷ്ടപ്പെടേണ്ട ആളായിരുന്നില്ല. പക്ഷേ, തന്റെ ഗോത്രക്കാരനായ ത്വുഫൈലുബ്നു അംറില്‍ നിന്ന് ഇസ്ലാമിന്റെയും പ്രവാചകന്റെയും മണം കിട്ടിയപ്പോള്‍ തിരിഞ്ഞും മറിഞ്ഞും നോക്കാതെ അളവറ്റ സമ്പത്ത് യമനില്‍ വിട്ടേച്ച് മദീനയിലേക്ക് തിരക്കിട്ട് പോരുകയായിരുന്നു.

മദീനയിലെത്തിയപ്പോള്‍ നബി ഖൈബറില്‍ ശത്രുക്കളുമായി മുഖാമുഖം നില്‍ക്കുകയാണെന്നറിഞ്ഞു. ഉടനെ അബൂഹുറൈറഃ കൂടെയുള്ളവരെയുംകൂട്ടി ഖൈബറില്‍ ചെല്ലുകയും അവിടെ ഇസ്ലാമിന്റെ ശത്രുക്കളോട് പൊരുതുകയും ചെയ്തു. യമനിലെ അസദ് ഗോത്രത്തിലെ ദൌസ് ഉപശാഖയിലെ സഖ്ര്‍ – ഉമൈമഃ ദമ്പതികളുടെ പുത്രനായ അബുഹുറൈറഃ ക്ക് അന്ന് മുപ്പത് വയസ്സായിരുന്നു പ്രായം.

ഹിജ്റഃ ഏഴിലെ സ്വഫര്‍ മാസത്തില്‍ വന്ന അബുഹുറൈറഃ റബീഉല്‍ അവ്വല്‍ 12 ന് നബി മരിക്കുവോളം നബിയോടൊപ്പം കഴിഞ്ഞു.  നബിയെ സഹായിക്കുകയും നബിയില്‍ നിന്ന് പഠിക്കുകയും പ്രബോധനം നിര്‍വഹിക്കുകയും ചെയ്യുക മാത്രമായിരുന്നു അഹ്ലുസ്സ്വുഫ്ഫഃ യില്‍ ഒരാളായ അബൂഹുറൈറഃ അടക്കമുള്ള സ്വഹാബികളുടെ ഒരേയൊരു ദിനചര്യ.

വല്ലാത്ത ഓര്‍മശക്തിയായിരുന്നു; അന്വേഷണ തൃഷ്ണയും. നബി അബൂഹുറൈറഃ യുടെ ഈ വിശിഷ്ടതയെ പ്രകീര്‍ത്തിച്ചിരുന്നുവെന്ന് ഉബയ്യുബ്നു കഅബ് (റ) ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. പല കാര്യങ്ങളും മററുള്ളവരെ പറഞ്ഞു ധരിപ്പിക്കാന്‍ ചുമതലയുണ്ടായിരുന്നത് അദ്ദേഹത്തിനായിരുന്നു.  ജീവിതത്തില്‍ ലാളിത്യം മുഖമുദ്രയായി സ്വീകരിച്ച അദ്ദേഹം പരുക്കന്‍ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. യാത്രയില്‍ പോലും പ്രവാചകനെ പിരിഞ്ഞില്ല.  മറ്റുളളവര്‍ മടിച്ച് നില്‍ക്കുന്ന കാര്യങ്ങള്‍ പോലും അബൂഹുറൈറഃ തിരുമുമ്പില്‍ നിന്ന് ചോദിക്കുകയും പഠിക്കുകയും ചെയ്തു.  അതിനിടക്കൊരിക്കല്‍ ഓര്‍മശക്തിയില്ലെന്ന് പരിഭവം പറഞ്ഞപ്പോള്‍ നബി പ്രാര്‍ഥിച്ചു. നബി ഒരു തട്ടം വിരിക്കാന്‍  പറഞ്ഞു. അതിലേക്ക് ശൂന്യതയില്‍ നിന്ന് മൂന്ന് പിടുത്തം വാരിയിടുന്നതു പോലെ കാണിച്ചു. ശേഷം അതു നെഞ്ചിലേക്ക് വാരിപ്പുണരാന്‍ പ്രവാചന്‍ ആവശ്യപ്പെട്ടതനുസരിച്ച് അപ്രകാരം ചെയ്തു. പിന്നീട് മറവി ഉണ്ടായിട്ടില്ലന്ന് അദ്ദേഹം അനുസ്മരിക്കുന്നു.

ബഹറൈനില്‍ ഇസ്ലാമിക പ്രബോധനത്തിനായുള്ള ദൌത്യത്തിന്റെ ചുമതലയും അബൂഹുറൈറഃ ക്കായിരുന്നു. പൊതുഖജനാവിന്റെ നോട്ടക്കാരനും പലപ്പോഴും അദ്ദേഹയിരുന്നു.

പൊരിഞ്ഞ വയറിന്റെ ആക്രമണം സഹിക്കാനാവാതെ ഒരിക്കല്‍ തെരുവിലിറങ്ങി.  വയറ്റത്ത് ഒരു കല്ലു വെച്ച് കെട്ടിയിട്ടുമുണ്ട്.  അതുവഴി വരുന്ന ഏതെങ്കിലും സ്വഹാബിയോട് കുശലം പറഞ്ഞ് കൂടെ ചേരാമെന്ന സൂത്രത്തിലായിരുന്നു നില്‍പ്പ്. അല്‍പ്പം കഴിഞ്ഞപ്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) അതുവഴി വന്നു.  അദ്ദേഹത്തോട് അബൂഹുറൈറഃ ഒരു ഖുര്‍ആന്‍ സൂക്തത്തെപ്പറ്റി സംശയം ചോദിച്ചു നോക്കിയെങ്കിലും അദ്ദേഹം ഒറ്റ ശ്വാസത്തില്‍ മറുപടി പറഞ്ഞുപോയി. സൂത്രം ഫലിച്ചില്ല. പിന്നെ ഉമറുബ്നുല്‍ ഖത്ത്വാബ് (റ) വന്നു. സംശയം ചോദിച്ചു. പക്ഷേ, ലക്ഷ്യം  നിറവേറിയില്ല.  പിന്നെ വരുന്നത് നബിയാണ്. അവിടുത്തേക്ക് തന്റെ ശിഷ്യന്റെ ഇംഗിതം തിരിച്ചറിയാനായി. നബി അബൂഹുറൈറഃ യെ വീട്ടിലേക്ക് കൂട്ടി. വീട്ടിനകത്തു കടന്നുചെന്ന നബി ഒരു കപ്പ് പാലുമായി പുറത്തുവന്നു. എന്നിട്ട് മദീനാ പള്ളിയിലുള്ള കൂട്ടുകാരെ എല്ലാവരെയും വിളിക്കാന്‍ പറഞ്ഞുവിട്ടു.  എല്ലാവരും വന്നു. ഒരു പാത്രം പാലും. എല്ലാവര്‍ക്കും കൊടുക്കാന്‍ അബൂഹുറൈറഃ യെ ഏല്‍പ്പിച്ചു. അദ്ദേഹം അതെല്ലാവര്‍ക്കും ഒഴിച്ചു കൊടുത്തു. എല്ലാവര്‍ക്കും വിശപ്പു തീര്‍ന്നു. നബി ചിരിച്ചുകൊണ്ട് അബൂഹുറൈറഃ യോട് പറഞ്ഞു: “ഇനി ഞാനും നീയും’.  നബി അദ്ദേഹത്തെ മതിവരുവോളം കുടിപ്പിച്ചു. ഇങ്ങനെ നബിയുമൊത്ത് എത്രയെത്ര സംഭവങ്ങള്‍ . പറഞ്ഞറിയിക്കാനാവാത്ത ഒരാത്മബന്ധം അബൂഹുറൈറഃ യും നബിയും തമ്മിലുണ്ടായിരുന്നു.

ഒരിക്കല്‍ മദീനാ തെരുവിലൂടെ നടക്കുമ്പോള്‍ മുസ്ലിംകള്‍ പൊതുവില്‍ ഭൌതിക കാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നത് കണ്ട് അബൂഹുറൈറഃ വിഷമിച്ചു.  അദ്ദേഹം അവരോട് വിളിച്ചു ചോദിച്ചു: “സ്നേഹിതരെ എന്തുപറ്റി? നബിയുടെ അനന്തര സ്വത്ത് പള്ളിയില്‍ എല്ലാവര്‍ക്കും വീതിച്ചു നല്‍കുമ്പോള്‍ നിങ്ങളിങ്ങനെ അശ്രദ്ധരായിരിക്കുന്നു?” ഇതുകേട്ട് ജനം പള്ളിയിലേക്കോടിച്ചെന്നു. അവിടെച്ചെന്ന് നോക്കിയപ്പോള്‍ ചിലയാളുകള്‍ നിസ്കാരത്തിലാണ്. മറ്റുചിലര്‍ ഖുര്‍ആന്‍ പാരായണത്തിലും. വേറെചിലര്‍ ഇസ്ലാമിക ദര്‍ശനങ്ങളെപ്പറ്റയുള്ള ചര്‍ച്ചകളിലേര്‍പ്പെട്ടിരിക്കുന്നു! ജനം നിരാശയോടെ തിരിച്ചു പോന്നു. അവര്‍ അബൂഹുറൈറഃ യെക്കണ്ട് നിജസ്ഥിതി അന്വേഷിച്ചു. അദ്ദേഹം ചോദിച്ചു: “നിങ്ങളെന്താണവിടെപ്പോയിട്ട് കണ്ടത്?’ “കുറെയാളുകള്‍ നിസ്കരിക്കുന്നു. വെറെ ചിലര്‍ ഖുര്‍ആന്‍ ഓതുന്നു. മററുചിലര്‍ മതവിഷയങ്ങളെപ്പറ്റി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.” “ഇതെല്ലാതെ മറ്റെന്താണ് നബിയുടെ അനന്തര സ്വത്ത്?” അബൂഹുറൈറഃ ചോദിച്ചു. സാത്വികനും നിഷ്കളങ്കനും ഇസ്ലാമിക സമൂഹത്തിന്റെ  പരിണാമങ്ങളില്‍ ദുഃഖിതനുമായിരുന്നു പ്രവാചകന്റെ ആ വിശ്വസ്ത സഹചാരി. എല്ലാ പുണ്യയുദ്ധങ്ങളിലും പങ്കുചേര്‍ന്നു. ഒന്നാം ഖലീഫയുടെ കാലത്ത് മുര്‍തദ്ദുകളുമായുണ്ടായ പോരാട്ടത്തിലും റോമക്കാരുമായി നടത്തിയ യര്‍മൂഖ് യുദ്ധത്തിലുമൊക്കെ അനല്‍പമായ പങ്കുവഹിച്ചു അബൂഹുറൈറഃ.(റ) അക്കാലത്ത് ബഹ്റൈനിലേക്ക് പ്രബോധനാവശ്യാര്‍ഥം പോയ ദൌത്യസംഘത്തില്‍ പങ്കാളിയായി. ഉമര്‍ (റ) ന്റെ ഭരണകാലത്ത് ബഹ്റൈന്‍ ഗവര്‍ണറായി. ഹിജാസിന്റെ ഗവര്‍ണറായ മര്‍വാനുബ്നു ഹകമിന്റെ പ്രതിനിധിയായി മദീനയിലും ഭരണം കയ്യാളി.  സ്വന്തം ഉപജീവനത്തിനുള്ളത് അധ്വാനിച്ചുണ്ടാക്കുകയായിരുന്നു അന്നും. വിറകുകെട്ടുകളും ചുമന്ന് ബഹ്റൈന്‍ തെരുവിലൂടെ പോകുന്ന ഗവര്‍ണര്‍ ഒരു കാഴ്ചയായിരുന്നു അന്ന്. അഭ്യന്തര സംഘര്‍ഷങ്ങളിലൊന്നും അദ്ദേഹം കക്ഷി ചേര്‍ന്നില്ല.  ശത്രുക്കള്‍ പ്രചരിപ്പിക്കുംപോലെ അബൂഹുറൈറഃ ക്ക് ദുഷ്ട ലക്ഷ്യങ്ങളുണ്ടായിരുന്നുവെങ്കില്‍ അവസരം വരുമ്പോള്‍ അതുപയോഗപ്പെടുത്തുമായിരുന്നു. പക്ഷേ, അതുണ്ടായില്ല.  മറിച്ച് അതാതു കാലത്തുള്ള ഖലീഫമാര്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു അദ്ദേഹം.  ഉസ്മാനുബ്നുഅഫാന്റെ ജീവന്‍ അപകടത്തിലാണെന്ന് തോന്നിയപ്പോള്‍ അബൂഹുറൈറഃ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പൊരുതാന്‍ സന്നദ്ധനായി. പക്ഷേ, ഖലീഫ അതിനനുവദിച്ചില്ല. നബിയുടെ പൌത്രന്‍ ഹസന്‍ (റ) വും മുആവിയയും തമ്മില്‍ ഭിന്നത ഉടലെടുത്തപ്പോള്‍ അനുരഞ്ജനം കാത്തിരുന്നു.  അനുരഞ്ജനത്തിന് ശേഷം  മുആവിയയെ ബൈഅത്ത് ചെയ്യുകയായിരുന്നു മാതൃകായോഗ്യനായ ആ യുഗ പുരുഷന്‍.

നബിചര്യക്കെതിരെ ആളെ നോക്കാതെ ചോദ്യമുന്നയിച്ചിരുന്നു അദ്ദേഹം.  മര്‍വാനുബ്നുഹകം കണ്ണാടി വീടുണ്ടാക്കിയപ്പോള്‍ ആഡംബരത്തെപ്പറ്റി അബൂ ഹുറൈറഃ താക്കീതു നല്‍കി. സംഭവബഹുലമായ ജീവിതത്തിന് ശേഷം മരിക്കുമ്പോള്‍ അബൂഹുറൈറഃ ക്ക് എണ്‍പത് വയസ്സ് പ്രായമുണ്ടായിരുന്നു.

ഉത്ബതുബ്നു ഗസ്വാന്റെ മകള്‍ ബുശ്റഃ യായിരുന്നു ഭാര്യ.  നാലുമക്കള്‍; മൂന്ന് ആണും ഒരുപെണ്ണും. മൂത്ത മകന്‍ മുഹര്‍റിര്‍ ഹദീസ് നിവേദകരില്‍ ഒരാളാണ്.

അവസാന നാളുകളില്‍ പറ്റെ കിടപ്പിലായി. ദുഃഖിതരായി സുഹൃത്തുക്കള്‍ ചുറ്ററും കൂടി. പരലോക ജീവിതത്തെക്കുറിച്ചോര്‍ത്ത് ആ ദിവസങ്ങളില്‍ വല്ലാതെ കണ്ണീരൊഴുക്കിയിരുന്നു. ദീര്‍ഘായുസ്സിനായുള്ള സുഹൃത്തുക്കളുടെ പ്രാര്‍ഥനക്കിടയിലും അബൂഹുറൈറഃ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു: “നാഥാ, ഞാന്‍ നീയുമായി കാണാന്‍ ആഗ്രഹിക്കുന്നു.”

ഈ വെള്ളിനക്ഷത്രത്തെയായിരുന്നു ഇസ്ലാമില്‍ ജൂതായിസം കടത്തിക്കൂട്ടി എന്ന വ്യാജകുറ്റം ചുമത്തി ഇസ്ലാമിന്റെ ശത്രുക്കള്‍ കെട്ടുകഥകളുടെ മരക്കുരിശിലേറ്റിയത്. എല്ലാ മതങ്ങളും സത്യമെന്ന് പറഞ്ഞ കേരളത്തിലെ മുസ്ലിം വേശധാരിയും ജൂത ചാരന്‍ എന്നു മുദ്രകുത്തി അബൂഹുറൈറ ഃയെ ഭത്സിച്ചു.  അബൂഹുറൈറഃ യെ ശിക്ഷിക്കുമ്പോള്‍ ജൂതായിസവും താന്‍ സത്യമെന്ന് പറയുന്ന മതങ്ങളിലൊന്നാണെന്ന് പോലും അയാള്‍ ഓര്‍മ്മിച്ചിരുന്നില്ല. ലക്ഷ്യം അബൂഹുറൈറഃ എന്ന വ്യക്തിയായിരുന്നില്ല.  ആ അബൂഹുറൈറഃ യെപ്പോലെയുള്ളവര്‍ ജീവിതമുഴിഞ്ഞുവെച്ചത് ഏതൊരു പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നോ, അതു തന്നെയായിരുന്നു.

ആരോപകരുടെ ലക്ഷ്യം ഇസ്ലാം തന്നെയായിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. നബിയോടും ഇസ്ലാമിനോടും നേരിട്ട് പ്രകടിപ്പിക്കാനാവാത്ത ഈര്‍ഷ്യത 5374 ഹദീസുകള്‍ നിവേദനം ചെയ്ത അബൂ ഹുറൈറഃ ക്കെതിരെ പ്രയോഗിക്കുന്നുവെന്നതാണ് സത്യം. പേരെടുത്ത സ്വഹാബികളില്‍ നിന്നാണ് അബൂഹുറൈറഃ ഇത്രയും ഹദീസുകള്‍ നിവേദനം ചെയ്തത്. ധാരാളം പ്രമുഖ സ്വഹാബികള്‍ അബൂഹുറൈറഃ യില്‍ നിന്ന് ഹദീസുകള്‍ ഉദ്ധരിച്ചിട്ടുമുണ്ട്.  അബൂബക്കര്‍, ഉമര്‍, ഫള്ലുബ്നു അബ്ബാസ്, ഉബയ്യുബ്നു കഅബ് ,ഉസാമതുബ്നു സൈദ്, ആഇശ (റ) തുടങ്ങിയ സ്വഹാബികളില്‍ നിന്ന് അബൂഹുറൈറഃ ഹദീസുകളുദ്ധരിച്ചു. ഇബ്നു അബ്ബാസ്, ഇബ്നു ഉമര്‍, അനസ്ബിന്‍ മാലിക്, ജാബിര്‍ ബിന്‍ അബ്ദില്ലാഹ്, അബൂഅയ്യൂബുല്‍ അന്‍സ്വാരി (റ) തുടങ്ങിയ നിരവധി സ്വഹാബികള്‍ അബൂ ഹുറൈറഃ യില്‍ നിന്ന് ഹദീസ് ഉദ്ധരിച്ചവരാണ്. ഇവരൊക്കെ വലിയ സ്നേഹബഹു മാനങ്ങളോടെ കാണുന്ന സ്വഹാബിയാണ് അബൂഹുറൈറഃ. സംശയത്തിന്റെ ഒരു തരിപോലും അവരാരും അദ്ദേഹത്തെപ്പറ്റി ചരിത്രത്തിലെവിടെയും ഇട്ടുവച്ചില്ല. മാത്രമല്ല, ആഇക (റ) അടക്കമുള്ള പ്രമുഖ സ്വഹാബികളുടെയൊക്കെ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്വഹാബികള്‍ അബൂഹുറൈറഃ യെയായിരുന്നു കണ്ടുവച്ചിരുന്നത്. അദ്ദേഹത്തിന്റെ സ്വാത്വികതയും നിഷ്കളങ്കതയും ആത്മാര്‍ഥതയും ബോധ്യപ്പെടാന്‍ ഇതിലപ്പുറം സത്യാന്വേഷികള്‍ക്ക് കടന്നുചെല്ലേണ്ടതില്ല.

ഇമാം അഹ്മദ് ബ്നു ഹന്‍ബല്‍ (റ) 3848 ഹദീസുകള്‍ അബൂഹുറൈറഃ (റ) നിവേദനം ചെയ്തത് എടുത്തുദ്ധരിച്ചിട്ടുണ്ട്്. ബുഖാരിയും മുസ്ലിമും കൂടി 609 ഹദീസുകളും. അബൂഹുറൈറഃ (റ) വിജ്ഞാനത്തിന്റെ ഭണ്ഡാരമാണെന്ന് നബി പറഞ്ഞതായുള്ള ഹദീസ് എടുത്തുദ്ധരിച്ചത് ഇമാം അഹ്മദ (റ) ആണ്.  ഇമാം ശാഫിഈയും നവവിയും ഇബ്നു കസീറും ഇബ്നു തീമിയ്യയും ഇബ്നു ഖയ്യിമും തുടങ്ങി മുസ്ലിം ലോകത്തെ പ്രധാന നിരൂപകരൊന്നും അബൂഹുറൈറഃ ക്കെതിരില്‍ ആക്ഷേപമുന്നയിച്ചിട്ടില്ലെന്ന് മാത്രമല്ല അബൂഹുറൈറഃയെ പ്രധാന അവലംബമാക്കുക കൂടി ചെയ്തിട്ടുണ്ട്.

വലിയൊരു കൂട്ടം ഹദീസുകള്‍ തള്ളിക്കളയാനും അതുവഴി പ്രവാചകചര്യയുടെ മേല്‍ സംശയത്തിന്റെ കറുപ്പു തേക്കാനും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിക്കാനുമായിരുന്നു വിമര്‍ശകരില്‍ പലരും അബൂഹുറൈറഃ യെ കടന്നുപിടിച്ചത്.

ശീഇകളായ ആരോപകരില്‍ ഒരുപറ്റത്തിനു രാഷ്ട്രീയമായിരുന്നു കാരണം. അലി(റ) യല്ലാത്ത മൂന്ന് ഖലീഫമാരെയും അവരംഗീകരിക്കുന്നില്ല. ആ മൂന്ന് പേരെ  അംഗീകരിച്ചവരെ അവര്‍ കപടന്മാരായി പരിചയപ്പെടുത്തുന്നു. ഇന്നും ശീഇകള്‍ ഈ ദുഷിച്ച സ്വഭാവം കൈവെടിഞ്ഞിട്ടില്ല.  യഥാര്‍ഥത്തില്‍ അലി (റ) യുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു ശീഈ ആരോപകര്‍. മുഅ്തസിലുകളായിരുന്നു മറ്റൊരു വിഭാഗം. വാസിലുബ്നു അത്വാഇനെപ്പോലുള്ളവര്‍ വളരെയധികം കടന്നുചെന്ന് ആക്രമിക്കുകയായിരുന്നു. ജമല്‍ യുദ്ധത്തിലേര്‍പ്പെട്ടവരില്‍ ആരാണ് സത്യത്തിന്റെ വക്താക്കള്‍ എന്നറിയാത്തതിനാല്‍ ആരുടെ ഹദീസും സ്വീകാര്യമല്ല എന്നു വാദിച്ച വാസിലുബ്നു അത്വാഇന്റെ ലക്ഷ്യം പ്രകടമാണ്. നള്ളാം ഏററവും മ്ളേഛമായ കെട്ടുകഥകള്‍ പറഞ്ഞു പരത്തി. ആദര്‍ശ വ്യതിയാനമായിരുന്നു ഇവരുടെ ആരോപണങ്ങള്‍ക്ക് പിന്നിലെ പ്രധാന പ്രചോദനം. കുരിശുയുദ്ധത്തിന് ശേഷം ഇസ്ലാമിനെ സാംസ്കാരികമായും ധൈഷണികവുമായും നേരിടുകയാണ് ഏററവും നല്ല രീതിയെന്ന് കണ്ടെത്തിയ ഓറിയന്റലിസ്റ്റുകളും പാശ്ചാത്യാഭിമുഖ്യത്തിന്റെ പേരില്‍ അവരെ പിന്തുണച്ച നവീനവാദികളും അബൂ ഹുറൈറഃ ക്കെതിരെ രൂക്ഷമായ ആക്രമണങ്ങള്‍ നടത്തി.  ഗോള്‍ഡ് സിഹെറിനെപ്പോലുള്ള ഓറിയന്റലിസ്റ്റ് സൈദ്ധാന്തികന്മാര്‍ ശീഈ, മുഅതസിലീ ആരോപണങ്ങള്‍ അങ്ങനെത്തന്നെ പകര്‍ത്തിയായിരുന്നു അക്രമണത്തിലേര്‍പ്പെട്ടത്. ഈജിപ്തും തുര്‍ക്കിയും കേന്ദ്രീകരിച്ചായിരുന്നു നവീനവാദികളുടെ അക്രമണം. പാശ്ചാത്യന്‍ യൂണിവേഴ്സിററികളില്‍ നിന്ന് ബിരുദമെടുത്തവരോ പാശ്ചാത്യന്‍ സംസ്കാരത്തില്‍ മുഖംകുത്തി വീണവരോ ആയിരുന്നു അവരില്‍ പലരും. ഫജ്റുല്‍ ഇസ്ലാം, ളുഹല്‍ ഇസ്ലാം, ളുഹ്റുല്‍ ഇസ്ലാം ഗ്രന്ഥപരമ്പരകളുടെ രചയിതാവായ ഡോ. അഹ്മദ് അമീന്‍, ഈജിപ്തുകാരനായ ഇസ്മാഈല്‍ അദ്ഹം, ഡോ. അലിഹസന്‍ അബ്ദുല്‍ ഖാദിര്‍, അള്വ്വാഉന്‍ അലസ്സുന്നത്തിന്നബവിയ്യ എന്ന പുസ്തകമെഴുതിയെ അബൂറയ്യ, അബൂഹുറൈറഃ എന്ന പുസ്തകമെഴുതിയ അബ്ദുല്‍ ഹുസൈന്‍ ശറഫുദ്ദീന്‍, ഓറിയന്റലിസ്റ്റുകളായ ജോര്‍ജ് സൈദാന്‍, ഫിലിപ് കെ ഹിററി, ക്രീമര്‍ തുടങ്ങി ആ പമ്പര നീളുന്നു.  ഇവരില്‍ ഡോ. അലിഹസന്‍ അബ്ദുല്‍ ഖാദിറാണ് പില്‍ക്കാലത്ത് തെററുതിരുത്താന്‍ തയ്യാറായ ഏക വ്യക്തി. ഇസ്ലാമിനെ അതിനകത്ത് നിന്നുകൊണ്ട് നശിപ്പിക്കാന്‍ സാധിക്കുമോയെന്ന് ജീവിതകാലം മുഴുവന്‍ പരീക്ഷിച്ചുനോക്കി നിദാന്ത പരാജിതരായ നിര്‍ഭാഗ്യവാന്മാരായ പ്രതിഭാശാലികളാണ് ഇവര്‍.

ഇവരൊക്കെയും ഉന്നയിച്ച ആരോപണങ്ങള്‍ ശിഈകളും മുഅതസിലുകളും ഉന്നയിച്ചതിന്റെ പകര്‍പ്പുതന്നെയായതിനാല്‍ അവയ്ക്ക് അനുയോജ്യമായ മറുപടികള്‍ മുന്‍കാല പ്രതിഭാശാലികള്‍ തന്നെ നല്‍കിയിട്ടുണ്ട്. ഈ മറുപടികളില്‍ എടുത്തുപറയേണ്ടതാണ് തഅ്വീലുല്‍ മുഖാലഫതില്‍ ഹദീസ് എന്ന ഇബ്നു ഖുതൈബയുടെയും അസ്സുന്നത്തുവമകാനതുഹാ ഫിത്തശ്രീഇല്‍ ഇസ്ലാമീ എന്ന ഡോ. മുസ് ത്വഫാ സബാഈയുടെയും ദിഫാഉന്‍ അന്‍ അബീ ഹുറൈറഃ എന്ന അബ്ദുല്‍ മുന്‍ഇം സ്വാരിലിഹുല്‍ ഗുസ്സിയുടെയും കൃതികള്‍.

പട്ടിണി മാറ്റാനായിരുന്നു അബൂഹുറൈറഃ പ്രവാചകന്റെ കൂടെ വന്ന് പാര്‍ത്തതെന്നും ജൂത ചാരനായിരുന്നു അയാളെന്നും ആരോപകര്‍ എഴുതിക്കൂട്ടി.  ഇസ്ലാമിക ചരിത്രത്തില്‍ കാണുന്ന അബൂഹുറൈറഃ അവരുടെ ആരോപണങ്ങള്‍ക്ക് മറുപടിയാണ്. യമനിലെ അളവറ്റ സ്വത്തുക്കള്‍ വിട്ടേച്ച് പ്രവാചകനെ കണ്ട് സത്യം കൈവരിക്കാനുള്ള അദമ്യമായ അഭിലാഷത്തില്‍ പാഞ്ഞെത്തിയതായിരുന്നു അബൂഹുറൈറഃ (റ). അദ്ദേഹത്തിന് പ്രവാചകന്റെ കൂടെ വയറ്റത്തുകല്ലുവച്ചു കെട്ടി കഴിഞ്ഞുപോരേണ്ടതുണ്ടായിരുന്നില്ല. പക്ഷേ, പ്രവാചകത്വത്തിന്റെ പ്രഭാവലയത്തില്‍ നിന്ന് ഇസ്ലാമിനെ ലോകത്തിന് കൈമാറുന്നതില്‍ അനല്‍പമായ പങ്കുവഹിക്കാനുള്ള ഭാഗ്യമായിരുന്നു ആ സ്വഹാബിവര്യന് കൈവന്നത്. അതദ്ദേഹം ശരിക്ക് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

നിരക്ഷരനായിരുന്നുവെന്നതാണ് മറെറാരു ആരോപണം. അക്ഷരമാലകളും ഗുണകോഷ്ഠവും ഓര്‍മശക്തിയുടെ ഏഴയലത്തുപോലും എത്തുന്നതല്ല. അസാമാന്യമായ ഓര്‍മശക്തിയുടെ ഉടമയായിരുന്നു അബൂഹുറൈറഃ യെന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ പോലും നിരക്ഷരനായിരുന്നുവെന്ന സത്യം ഈര്‍ഷ്യതക്കിടയില്‍ ആരോപകര്‍ ഓര്‍ക്കാന്‍ വിട്ടുപോയി.

പ്രവാചകന്റെ കൂടെ അബൂഹുറൈറഃയെ പോലെ ഏറെക്കാലം കഴിഞ്ഞ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍,  അലി (റ.ഉം) എന്നിവരൊന്നും ഇത്രയൊന്നും ഹദീസുകള്‍ നിവേദനം ചെയ്തിട്ടില്ലല്ലോ എന്ന സംശയത്തിന് ലേഖനത്തിന്റെ തുടക്കത്തിലുദ്ധരിച്ച അബൂഹുറൈറഃ യുടെ സ്വന്തം വാക്കുകള്‍ തന്നെ മറുപടിയാണ്. സത്യത്തില്‍ ആവര്‍ത്തനങ്ങള്‍ കഴിച്ചാല്‍ ആകെയെണ്ണത്തിന്റെ പകുതിയോളമേ അബൂഹുറൈറഃ യുടെ ഹദീസുകള്‍ വരുന്നുള്ളൂ. അതില്‍ തന്നെ അദ്ദേഹം ഒറ്റക്കുദ്ധരിച്ച ഹദീസുകള്‍ നൂറ്റി അന്‍പതോളമേ വരൂ. ബാക്കിയുള്ളവ മറ്റുള്ളവരും ചേര്‍ന്ന് ഉദ്ധരിച്ചവയാണ്.

പില്‍ക്കാലത്ത് അബൂഹുറൈറഃ യുടെ പേരിലും വ്യാജ ഹദീസുകള്‍ വന്നിട്ടുണ്ടാവാം. പ്രവാചകന്റെ പേരില്‍ വന്ന വ്യാജ ഹദീസുകള്‍ക്ക് അവിടുന്ന് ഉത്തരവാദിയല്ല എന്ന പോലെത്തന്നെയാണ് അബൂഹുറൈറഃ യുടെ കാര്യവും. അതൊക്കെ നെല്ലും പതിരും തിരിച്ചറിയാന്‍ കുറ്റമറ്റ ഹദീസ് നിദാനശാസ്ത്രം അന്നേ നിലവിലുണ്ടെന്നും ഓര്‍ക്കുക. ഹദീസിന്റെ കാര്യത്തില്‍ വല്ലാത്ത കണിശതയായിരുന്നു അക്കാലത്ത് പുലര്‍ത്തിയിരുന്നത്. സൂക്ഷ്മത കാരണം ഒറ്റ ഹദീസും ഉദ്ധരിക്കാത്ത സ്വഹാബികളും പ്രവാചകനുണ്ട്. പഠനൌത്സുക്യം, ഓര്‍മശക്തി, അധ്യാപന താല്‍പര്യം, അറിവ് മറച്ചുവച്ചാലുള്ള ദോഷം എന്നിവ കാരണമാകാം അബൂഹുറൈറഃ യെപ്പോലുള്ളവര്‍ എല്ലാം ചോദിക്കുകയും പഠിക്കുകയും ഓര്‍മ്മിക്കുകയും പില്‍ക്കാലത്തിന് പകരുകയും ചെയ്തത്.

പിന്നെ ജൂത പാരമ്പര്യത്തിന്റെ കാര്യം. മറുപടി അര്‍ഹിക്കുന്നില്ല ആ ആരോപണം. എല്ലാവരെയും തിരിച്ചറിയാന്‍ പ്രവാചകന് കഴിഞ്ഞിട്ടുണ്ട്. പലരുടെയും പൊയ്മുഖം ഖുര്‍ആന്‍ തന്നെ വലിച്ചുകീറിയിട്ടുണ്ട്.  എന്നാല്‍ അബൂഹുറൈറഃയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ദൌസ് ഗോത്രത്തിന് പോലും ജൂത പാരമ്പര്യമോ ജൂതാഭിമുഖ്യമോ ഉണ്ടായിരുന്നതായിട്ട് ചരിത്രത്തിലെവിടെയും കാണുന്നില്ല.  ആരോപകര്‍ക്ക് ഇക്കാര്യം പറഞ്ഞ് ഏറെക്കാലം നിലനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.


RELATED ARTICLE

  • ഹദീസ്: എഴുത്തും മനഃപാഠവും
  • സ്വഹാബികളും ഹദീസും
  • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
  • ഹദീസിലെ സാമൂഹിക പാഠങ്ങള്‍
  • സ്വഹാബികളുടെ ഹദീസ് പ്രചാരണം
  • സ്വഹാബികളുടെ ഹദീസ് ശേഖരണം
  • നാസ്വിറുദ്ദീന്‍ അല്‍ബാനി നിരൂപിക്കപ്പെടുന്നു
  • ഹദീസിന്റെ സാഹിത്യമൂല്യം
  • മുസ്‌ലിം സ്വത്വ രൂപീകരണം നബിവചനങ്ങളുടെ പങ്ക്
  • ഹദീസ് വിജ്ഞാവും കേരളവും
  • ഹദീസ് വിതരണത്തിലെ സൂക്ഷ്മത
  • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
  • ഹദീസ് നിവേദക ചരിത്രം
  • ഹദീസ് സമാഹരണവും സംരക്ഷണവും
  • ഏക നിവേദക ഹദീസും തല്പര കക്ഷികളും
  • അഹ്‌ലു ഹദീസും അഹ്‌ലെ ഹദീസും
  • അബൂഹുറൈറ: (റ) ഹദീസ് നിഷേധികളുടെ ഇര
  • ഹദീസും മദ്ഹബുകളും
  • ഹദീസുകള്‍ അടയാളപ്പെടുത്തിയത്