Click to Download Ihyaussunna Application Form
 

 

അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍

സ്വഹീഹൈനിയുടെ ഹദീസ് ദുര്‍ബലമായി ഗണിക്കല്‍.

വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ലോകത്തു ഏററവും കൂടുതല്‍ പ്രാബല്യമുള്ള ഗ്രന്ഥം എന്നറിയപ്പെടുന്ന ഗ്രന്ഥമാണ് സ്വഹീഹുല്‍ ബുഖാരി. തനിക്ക് ഹൃദിസ്ഥമായ പ്രബലവും അപ്രബലവുമായ മൂന്നു ലക്ഷത്തിലധികം ഹദീസുകളില്‍ നിന്നാണു ഇമാം ബുഖാരി തന്റെ ‘സ്വഹീഹു’ സ്വാംശീകരിച്ചെടുത്തത്. ലോകത്തുള്ള സ്വഹീഹായ മുഴുവന്‍ ഹദീസുകളും ബുഖാരിയിലില്ല. പക്ഷേ, ബുഖാരിയിലുള്ളതെല്ലാം സ്വഹീഹാണ്. ബുഖാരിയെ നിരൂപിച്ചവരെല്ലാം രേഖപ്പെടുത്തിയതിങ്ങനെയാണ്. ഇമാം ദാറുഖുത്നിയെപ്പോലുള്ള ചിലര്‍ ബുഖാരിയിലെ ചില ഹദീസുകളുടെ പ്രമാണികത സംശയാസ്പദമാണെന്നു ചര്‍ച്ച ചെയ്തതിനു ഹാഫിള് അസ്ഖലാനി  ഫത്ഹുല്‍ബാരിയുടെ ആമുഖത്തില്‍ മറുപടി പറഞ്ഞിട്ടുണ്ട്്. പ്രമാണികതയില്‍ ഇതിനോടു തൊട്ടടുത്തു നില്‍ക്കുന്നതാണ് ഇമാം മുസ്ലിമിന്റെ സ്വഹീഹ്. ഇവ രണ്ടും ചേര്‍ന്ന് ‘സ്വഹീഹൈനി’ എന്നു പറയപ്പെടുന്നു. ഇമാം ബുഖാരിയും മുസ്ലിമും അവരുടെ സ്വഹീഹുകളില്‍  കൊണ്ടു വന്ന സനദു പൂര്‍ണമായ ഹദീസുകള്‍ സ്വീകാര്യവും പ്രബലവുമാണെന്നു ഹാഫിള് ഇറാഖി ഫത്ഹുല്‍ മുഗീസിലും ഇമാം സുയൂഥി തദ്രീബു ര്‍റാവിയിലും വ്യക്തമായിട്ടുണ്ട്.

ഹദീസ് പണ്ഢിതരുടെ ഈ അംഗീകാരത്തിന് വിരുദ്ധമായി തന്റെ സ്വന്തം നിരീക്ഷണത്തിലൂടെ ബുഖാരിയുടെയും മുസ്ലിമിന്റെയും ഹദീസുകള്‍ അല്‍ബാനി ളഹീഫ് – ദുര്‍ബലമാണെന്ന് രേഖപ്പെടുത്തിയതുകാണാം. ഏതാനും ഉദാഹരണങ്ങള്‍ :

1. മൂന്ന് വിഭാഗം ആളുകളെ പരലോകത്ത് കുറ്റവാളികളായി ഹാജരാക്കപ്പെടും… എന്ന ഹദീസ് അബൂ ഹുറൈറ: (റ) യില്‍ നിന്നും ഇമാം ബുഖാരി (2114) യും ഇമാം അഹ്മദും റിപ്പോര്‍ട്ട് ചെയ്തു.

അല്‍ബാനി ബുഖാരിയുടെ ഈ ഹദീസിനെ ദുര്‍ബലമാണെന്ന് രേഖപ്പെടുത്തി(ളഹീഫുല്‍ ജാമിഉ: 4054).

2. നബി (സ്വ) യുടെ കുതിരയെ വര്‍ണിക്കുന്ന ഹദീസ് സഹ്ല്‍ ബിന്‍ സഅദി (റ)ല്‍ നിന്ന് ബുഖാരി ഉദ്ധരിച്ചു. (2855) ഇതിനെയും അല്‍ബാനി ളഹീഫാക്കി എണ്ണി (ളഹീഫുല്‍ ജാമിഉ: 4489).

3. ജാബിര്‍ (റ) ല്‍ നിന്ന് മുസ്ലിം ഉദ്ധരിച്ച : ‘പ്രായം തികഞ്ഞ മാടിനെ നിങ്ങള്‍ അറുക്കുക. അത് വിഷമമായാല്‍ പ്രായം തികഞ്ഞ ആടിനെ..’ എന്ന ഹദീസ് ളഹീഫാണെന്നാണ് അല്‍ബാനി പറയുന്നത് (മേല്‍ഗ്രന്ഥം നമ്പര്‍ 6222).

4. ഭാര്യാഭര്‍ത്താക്കന്മാര്‍ ദാമ്പത്യബന്ധത്തിലേര്‍പ്പെട്ട ശേഷം ഒരാള്‍ തന്റെ ഇണയുടെ രഹസ്യം പുറത്തു പറയുന്നു. ഇവര്‍ അന്ത്യനാളില്‍ ഏറ്റവും മോശമായ ആളുകളില്‍ പെട്ടവരാണ്. മുസ്ലിം അബൂസഈദില്‍ ഖുദ്രിയില്‍ നിന്ന് ഉദ്ധരിച്ച ഈ ഹദീസ് അല്‍ബാനിയുടെ കണക്കില്‍ ളഹീഫാണ് (അതേ ഗ്രന്ഥം നമ്പര്‍ 2005).

5. രാത്രി നിസ്കരിക്കാന്‍ എഴുന്നേല്‍ക്കുന്നവന്‍ ലഘുവായ രണ്ട്് റക്അത്തുകള്‍ കൊണ്ട് ആരംഭിക്കട്ടെ’. അബൂഹുറയ്റ: (റ)യില്‍ നിന്ന് മുസ്ലിം ഉദ്ധരിച്ച ഈ ഹദീസ് അല്‍ബാനിക്ക് ദുര്‍ബലമാണ് (മേല്‍ ഗ്രന്ഥം നമ്പര്‍ 718).

ഈ പട്ടിക എത്രയും നീട്ടാന്‍ കഴിയും. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചതും ഹദീസ് ലോകം പ്രാമാണികമായി അംഗീകരിച്ചതും കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ ആധാരമാക്കിതുമായ ഇത്തരം ഹദീസുകള്‍ ദുര്‍ബലമാക്കിക്കൊണ്ടുവേണം അല്‍ബാനിക്ക് തന്റെ നിരീക്ഷണ പാടവം വെളിച്ചത്തുകൊണ്ടുവരാന്‍!

പത്ത് വര്‍ഷത്തിലധികം അധ്വാനിച്ചതിന്റെ ഫലമായി ഏതാണ്ട് നാല്‍പതോളം വാള്യങ്ങളില്‍ ആയിരക്കണക്കിന് ഹദീസുകള്‍ അവയുടെ യഥാര്‍ഥ റിപ്പോര്‍ട്ടര്‍മാരിലേക്കും ഗ്രന്ഥകര്‍ത്താക്കളിലേക്കും ചേര്‍ത്ത നിലയില്‍ താന്‍ ഫയല്‍ ചെയ്തു സൂക്ഷിച്ചിട്ടുണ്ടെന്നും അതിനാല്‍ പൂര്‍വഗാമികള്‍ക്ക് പറ്റിയ പിഴവുകളില്‍ താന്‍ പെടുകയില്ലെന്നും പറഞ്ഞാണ് അല്‍ബാനി തന്റെ ആധികാരികതയും അപ്രമാദിത്വവും തെളിയിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ബഹുമാനത്തിന്റെയും മര്യാദയുടെയും സീമകള്‍ ലംഘിച്ചുകൊണ്ട് പൂര്‍വഗാമികളായ നിഷ്കളങ്ക പണ്ഢിതന്മാരെ ആക്ഷേപിക്കുന്നവര്‍ അതേ അപകടങ്ങളില്‍ ചെന്നുചാടുമെന്നതു പണ്ഢിത ലോകത്തിന് പരിചയമുള്ള യാഥാര്‍ഥ്യമാണ്. അല്‍ബാനിയുടെ കാര്യത്തില്‍ ഇതു വ്യക്തമായി പുലരുന്നതു കാണാം.

‘മസ്ജിദുല്‍ അഖ്സ്വയില്‍ നിസ്കരിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അവന്‍ മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍ നിസ്കരിച്ചാല്‍ മതിയാകും’ (മസ്ജിദുല്‍ ഹറാമിലെ നിസ്കാരത്തിനു ശ്രേഷ്ടത കൂടുതലുള്ളതിനാല്‍) ജാബിര്‍ (റ) വില്‍ നിന്ന് അഹ്മദും അബൂദാവൂദും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ഇമാം ഹാകിം തന്റെ മുസ്തദ്റകില്‍ ഈ ഹദീസുദ്ധരിച്ചതായി ഹാഫിള് ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) തല്‍ഖീസ്വില്‍ ചേര്‍ത്തതിനെ അല്‍ബാനി വിമര്‍ശിക്കുന്നു.

‘അവര്‍ ഹാകിം ഉദ്ധരിച്ചതായി പറയുന്നുണ്ടെങ്കിലും മുസ്തദ്റില്‍ ഞാന്‍ അത് കണ്ടില്ല!’ (ഇര്‍വാഉല്‍ ഗലീല്‍: നമ്പര്‍ 2597). ഞാന്‍ കണ്ടില്ലെങ്കിലും ഹദീസ് സംബന്ധമായി കൂടുതല്‍ വിവരവും പരിചയവും മനഃപാഠവും ഉള്ള അവര്‍ പറഞ്ഞതു ശരിയായിരിക്കും എന്നല്ല അല്‍ബാനിയുടെ ലൈന്‍. മറിച്ച് ഞാന്‍ കണ്ടിട്ടില്ലാത്തതുകൊണ്ട് അവര്‍ക്ക് തെറ്റ് പററിയതാകും എന്നാണ്. യഥാര്‍ഥത്തില്‍ ഈ ഹദീസ് ഹാകിമിന്റെ മുസ്തദറകില്‍ വ്യക്തമായി രേഖപ്പെട്ടിട്ടുണ്ട് താനും. (മുസ്തദ്റക്: 304/4; മുസ്നദ് അഹ്മദ് 363/3).

ഇതുപോലെ പല ഇമാമുകളും അവരുടെ ഗ്രന്ഥങ്ങളില്‍ ഹദീസ് ഉദ്ധരിച്ച ശേഷം അതിന്റെ നിവേദകരെ പറയും. ഇതില്‍ ചിലത് പ്രത്യേകിച്ചും തന്റെ ആദര്‍ശ വീക്ഷണത്തിനു രുചിക്കാത്തതു അടിസ്ഥാന രഹിതമായി ഇദ്ദേഹം പ്രഖ്യാപിച്ചുകളയും. ഇതിനു ഏററവും നല്ല ഉദാഹരണം കാണുക:

“നിങ്ങള്‍ ഭൂരിപക്ഷത്തെ പിന്‍പറ്റുക, കാരണം ഒറ്റപ്പെട്ടുനില്‍ക്കുന്നവന്‍ നരകത്തിലേക്ക് ഒറ്റപ്പെടും. (ഇത്തബിഊസ്സവാദല്‍ അഅ്ളം, ഫ ഇന്നഹു മന്‍ശദ്ദ ശുദ്ദ ഫിന്നാര്‍) എന്ന ഹദീസ് ഇബ്നു ഉമര്‍ (റ) വില്‍ നിന്ന് മിശ്കാത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ച ഹദീസുകളില്‍പെട്ടതുമാണ് ഇത്.

മിശ്കാത്തിനു ടിപ്പണി തയാറാക്കിയപ്പോള്‍ അല്‍ബാനി എഴുതുന്നു: ‘എന്റെ കൈയിലുള്ള നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ പരിശോധിച്ചിട്ടും ഈ ഹദീസ് ഞാന്‍ കണ്ടിട്ടില്ല.! ‘താന്‍ ഇത്രയും പരിശോധിച്ചിട്ടും കാണാത്തതിനാല്‍ ആ ഹദീസ് അടിസ്ഥാന രഹിതമാണ് എന്ന് മനസ്സിലാക്കണമെന്ന് ഇദ്ദേഹം തന്നെ വേറെ ഒരു ഗ്രന്ഥത്തില്‍ – സ്വഹീഹുല്‍ ജാമിഇന്റെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍, സത്യാവസ്ഥ എന്താണ്. വളരെ പ്രചാരമുള്ളതും അച്ചടിയിലുള്ള ഗ്രന്ഥവുമായ ഇമാം ഹാകിമിന്റെ മുസ്തദ്റകില്‍ ഈ ഹദീസ് സനദ് സഹിതം സ്ഥലം പിടിച്ചിട്ടുണ്ട്. (ഹാകിം 115/1.)

‘ഈ സമുദായത്തെ വഴികേടിന്മേല്‍ അല്ലാഹു ഒരിക്കലും ഒന്നിപ്പിക്കുകയില്ല. സംഘത്തോടൊപ്പമാണ് അല്ലാഹുവിന്റെ സഹായം. അതിനാല്‍ നിങ്ങള്‍ ഭൂരിപക്ഷത്തെ പിന്തുടരുക. കാരണം ഒറ്റപ്പെട്ടവര്‍ നരകത്തില്‍ ഒറ്റപ്പെട്ടു പതിക്കും’. ഹാകിം വിശദമായി ഉദ്ധരിച്ച ഈ ഹദീസില്‍ അല്‍ബാനി ചര്‍ച്ച ചെയ്ത ഭാഗം ആരംഭിക്കുന്നത് ഒരു ‘ഫാ’യോടു കൂടിയാണ്. ‘ഫത്തബി ഉസ്സവാദല്‍ അഅ്ളം’ എന്ന്. അപ്പോള്‍ അല്‍ബാനിയെ വിഷമിപ്പിക്കുന്ന രണ്ട് പ്രശ്നങ്ങളാണ് ഇവിടെ വന്നത്. ഒന്നു, ഇത് ഒരു ഹദീസിന്റെ തുടക്കമല്ല. മധ്യഭാഗമാണ്. രണ്ട്, ആരംഭിച്ച അക്ഷരം ‘ഇത്തബിഉ’ എന്നല്ല ‘ഫത്തബിഉ’ എന്നാണ് ഹദീസുകള്‍ മനഃപാഠമില്ലാതെയും കേള്‍ ക്കുമ്പോഴേക്ക് ആ റിപ്പോര്‍ട്ടിലെ ഇതര ഭാഗങ്ങള്‍ ചിന്തിച്ച് ഹദീസ് കണ്ടുപിടിക്കാന്‍ കഴിയാതെ എല്ലാം ആല്‍ഫാബെറ്റിക്കല്‍ ഇന്‍ഡെക്സ് മാത്രം വച്ച് പരതുന്ന ഏതൊരാള്‍ക്കും സംഭവിക്കുന്ന അബദ്ധമാണ് ഇവിടെ അല്‍ബാനിക്കും സംഭവിച്ചത്. ലക്ഷം ഹദീസെങ്കിലും പരിചയമില്ലാത്തവര്‍ ഈ മഹാകൃത്യത്തിന് മുതിരരുതെന്ന നിബന്ധന വെച്ചത് ഇവിടെ പ്രസക്തമാകുകയാണ്. തനിക്ക് ഏറ്റവും പ്രാഗത്ഭ്യമുണ്ടെന്ന് അല്‍ബാനി സ്ഥിരമായി അവകാശപ്പെട്ടുകൊണ്ടിരുന്ന റിപ്പോര്‍ട്ടര്‍മാരുടെ കാര്യത്തിലും ക്ഷന്തവ്യമല്ലാത്ത അബദ്ധങ്ങള്‍ ഇദ്ദേഹത്തിന് സംഭവിച്ചതുകാണാം.

ഇബ്റാഹീം ഇബ്നു ഹബീബുഇബ്നുശ്ശഹീദ്, ഇമാം നസാഈയുടെ റിപ്പോര്‍ട്ടര്‍മാരില്‍ പെട്ട ആളാണ്. അദ്ദേഹം അറിയപ്പെട്ട ആളാണെന്നു മാത്രമല്ല പ്രബലനും സ്വീകാര്യനുമാണെന്ന് ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി (റ) തഹ്ദീബുത്തഹ്ദീബില്‍ പറയുന്നു. (98/1).

ഇദ്ദേഹത്തിന്റെ പിതാവ് ഹബീബ് ഇബ്നുശ്ശഹീദ് ആണെങ്കില്‍ വിശ്വസ്തനും ബുഖാരിയുടെയും മുസ്ലിമിന്റെയും റിപ്പോര്‍ട്ടര്‍മാരില്‍ പെട്ടയാളുമാണ്. ഇവരെ രണ്ടുപേരെക്കുറിച്ച് അല്‍ബാനി എഴുതുന്നതു ഇവരെ രണ്ടാളെയും തനിക്കറിയില്ലെന്നാണ് (സില്‍സിലതുസ്സ്വഹീഹ: 262/4).

ഹദീസ് റിപ്പോര്‍ട്ടര്‍മാരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആദ്യം പഠിക്കുക ബുഖാരിയുടെയും മുസ്ലിമിന്റെയും റിപ്പോര്‍ട്ടര്‍മാരെക്കുറിച്ചാണ്. പിന്നെ പ്രബലമായ മറ്റു നാല് സുനനുകളുടെയും. ഇത്രയും വിവരം കൈയിലുള്ളവര്‍ക്കുതന്നെ ഈ രണ്ടു റാവിമാരെ അറിയാതെ തരമില്ല.

നേരത്തെ സൂചിപ്പിച്ചതുപോലെ തങ്ങള്‍ക്കിഷ്ടമില്ലാത്ത ഹദീസ് നിഷേധിക്കാന്‍ ഉത്സാഹം കാട്ടുന്ന വിഷയത്തില്‍ കേരള മൌലവിമാരെയും അല്‍ബാനി തിയറി നന്നായി സ്വാധീനിച്ചിട്ടുണ്ടെന്ന് വേണം മനസ്സിലാക്കാന്‍. വളരെയധികം പ്രചാരമുള്ള ഒരു ഹദീസാണല്ലോ ‘ഈ സമുദായം എഴുപത്തി രണ്ട് വിഭാഗമായിപ്പിരിയും. ഇവയില്‍ ഒന്നൊഴികെ എല്ലാം നരകത്തിലാണ് എത്തുക’. ഇമാം തുര്‍മുദി ഉള്‍പ്പെടെ നിരവധി മുഹദ്ദിസുകള്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ ഒരു പരമ്പര സ്വഹീഹായും മറ്റൊന്ന് ഹസനായും തുര്‍മുദി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീസിനെ സംബന്ധിച്ച് ഒരു മൌലവി എഴുതിയത് ഈ ഹദീസിന്റെ എല്ലാ പരമ്പരകളും ബലഹീനമാണെന്നാണ്. ഇത് സ്വഹീഹാക്കിയതില്‍ തുര്‍മുദിക്ക് തെറ്റുപറ്റിയിട്ടുണ്ട് (ഹദീസുകള്‍;  ദുര്‍ബലതകള്‍. അബ്ദുസ്സലാം സുല്ലമി).

വസ്തുനിഷ്ഠമായി അപഗ്രഥിച്ചാല്‍ യാഥാര്‍ഥ്യം ഇമാം തുര്‍മുതി പറഞ്ഞതുതന്നെയാണെന്നിരിക്കെ ഇങ്ങനെ നിസ്സന്ദേഹം ദുര്‍ബലമാണെന്ന് വിധിക്കാന്‍ അവലംബം അല്‍ബാനിയന്‍ സ്വാ ധീനം തന്നെയാകണം. ഇമാം ഹാകിം തന്റെ മുസ്തദ്റകില്‍ ചില ഹദീസുകളെ സംബന്ധിച്ച് ഇത് മുസ്ലിമിന്റെ നിബന്ധന പ്രകാരമുള്ള സ്വഹീഹായ ഹദീസാണ് എന്ന് പറയാറുണ്ട്. ഇങ്ങനെയുള്ള ചില സന്ദര്‍ഭങ്ങള്‍ ഉദ്ധരിച്ച് അല്‍ബാനി ഹാകിമിനെ ആക്ഷേപിക്കും. കദാ ഖാല! അദ്ദേഹം അങ്ങനെ പറഞ്ഞു. പക്ഷേ, കാര്യം അങ്ങനെയല്ല.. എന്ന ശൈലിയാണ് അദ്ദേഹം പ്രയോഗിക്കാറ്. എന്നാല്‍, ഇത്തരം മിക്ക സ്ഥലങ്ങളിലും ഹാകിം പറഞ്ഞതാണ് ശരി. ചില ഹദീസുകളെക്കുറിച്ച് ഹാകിമിന്റെ വിധി തീര്‍പ്പില്‍ അല്‍പ്പം വിട്ടുവീഴ്ചയുണ്ടെന്ന് ഇമാം നവവി (റ) അടക്കം പൂര്‍വ കാല പണ്ഢിതര്‍ രേഖപ്പെടുത്തിയതുമാണ്.

പൂര്‍വഗാമികളെ ഇങ്ങനെ ആക്ഷേപിച്ചുകൊണ്ടിരുന്ന അല്‍ബാനി, അതിനേക്കാള്‍ അബദ്ധത്തില്‍ ചാടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ കാണാം. അല്‍ബാനിയുടെ സില്‍സിലതുസ്സ്വഹീഹ 4/2 ല്‍ ഇമാം അഹ്മദ് ഉദ്ധരിച്ച ഒരു ഹദീസിനെ സംബന്ധിച്ച് എഴുതുന്നു: “യസീദുബ്നു ഹാറൂണ്‍ ജരീരിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തതാണ്. ഞാന്‍ പറയട്ടെ, ഈ സനദ് ബുഖാരിയുടെയും മുസ്ലിമിന്റെയും നിബന്ധനയ്ക്കൊത്ത സ്വഹീഹാണ്” (സ്വഹീഹ 4/2).

ഈ ജരീരിയുടെ ചരിത്രത്തില്‍ ഹാഫിള് ഇബ്നു ഹജര്‍ (റ) പറയുന്നത് യസീദ് ബിന്‍ ഹാറൂണ്‍ ജരീരിയില്‍ നിന്ന് ഉദ്ദരിച്ചത് അദ്ദേഹത്തിന് ഓര്‍മ്മക്കുറവ് സംഭവിച്ച ശേഷമാണ് എന്നാണ് (തഹ്ദീസുത്തഹ്ദീസ്7/4). വ്യക്തമായി ഹാഫിള് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കെ ബുഖാരിയുടെയും മുസ്ലിമിന്റെയും നിബന്ധനയൊത്തതെന്ന അല്‍ബാനിയുടെ വാക്ക് വെറും വാക്കായി പരിണമിക്കുന്നു. ഇതുപോലെ പ്രബലരായ ഫുഖഹാക്കളെപോലും ഇദ്ദേഹം തന്റെ സൌകര്യമനുസരിച്ച് പ്രബലരോ ദുര്‍ബലരോ ആക്കി വ്യവസ്ഥാ വിധികള്‍ പറയുന്നതും കാണാം. ഇമാം അബൂ ഹനീഫയുടെ പ്രധാന ശിഷ്യനായ ഇമാം അബൂയൂസുഫിനെ സംബന്ധിച്ച് അല്‍ബാനിയുടെ നിലപാട് നോക്കുക.

അബൂയൂസുഫ് (റ) തന്റെ കിതാബുല്‍ ഖറാജില്‍ ഉദ്ധരിച്ച ഒരു ഹദീസിനെ ചര്‍ച്ച ചെയ്തുകൊണ്ട് അല്‍ബാനി എഴുതുന്നു: “അബൂയൂസുഫിന് മനഃപാഠ ശേഷിക്കുറവായതിനാല്‍ ദുര്‍ബലതയുള്ളയാളാണ്…. ഇമാം ബുഖാരി അദ്ദേഹത്തെ ദുര്‍ബലനാക്കിയിട്ടുണ്ട് … (സില്‍സിലതുള്ളഹീഫ:30/2).

എന്നാല്‍, ഇതേ അബുയൂസുഫ് (റ) ഉള്‍പ്പെടെയുള്ള മറ്റൊരു റിപ്പോര്‍ട്ട് പ്രബലമാക്കിക്കൊണ്ട് അല്‍ബാനി രേഖപ്പെടുത്തുന്നു: അബൂയൂസുഫിന്റെ പ്രാമാണികതയില്‍ പണ്ഢിതന്മാര്‍ക്ക് രണ്ട് പക്ഷമുണ്ട്. അദ്ദേഹം ദുര്‍ബലനാണെന്ന് എനിക്ക് വ്യക്തമായിട്ടില്ല. (ഇര്‍വാഉല്‍ ഗലീല്‍ 273/5).

ഈ രണ്ടാം റിപ്പോര്‍ട്ട് തന്റെ താത്പര്യത്തിന് അനുയോജ്യമാണ് എന്നതാണ് കാരണം. അബുല്‍ അവാം ഇമ്റാനുബ്നു ഖത്വാന്‍ എന്ന റിപ്പോര്‍ട്ടറെ വിലയിരുത്തിക്കൊണ്ട് ഇദ്ദേഹം ഉള്ള ഹദീസ് ഹസനായിരിക്കും. അതിലും താഴുകയോ ദുര്‍ബലമാകുകയോ ഇല്ല എന്ന് ഒരിടത്ത് രേഖപ്പെടുത്തി (ഇര്‍വാഉല്‍ ഗലീല്‍ 311/2).

ഇതേ ആളുള്ള വേറൊരു ഹദീസ് തനിക്ക് അനിഷ്ടകരമായപ്പോള്‍ മുമ്പ് നല്ല ആളെന്നു പറഞ്ഞ അതേ അബൂ അവാം ഉള്ള കാരണത്താല്‍ ആ ഹദീസ് ദുര്‍ബലമാക്കി. ഔലിയാക്കളിലെ ഒരു വിഭാഗമായ അബ്ദാലുകളെ സംബന്ധിച്ച ഹദീസാണ് ഇങ്ങനെ ദുര്‍ബലമാക്കിയത്. അവിടെ അദ്ദേഹം എഴുതി: അബൂ അവാം ഇമ്റാനുബ്നു അല്‍ ഖത്വാന്‍ ഈ പരമ്പരയിലുണ്ട്. അദ്ദേഹം ദുര്‍ബലനാണ് ! (സില്‍സിലതുള്ളഹീഫ:435/4).

തറാവീഹിന്റെ എണ്ണം 20 ആണെന്ന് പ്രഖ്യാപിക്കുന്ന എല്ലാ ഹദീസുകളും ദുര്‍ബലമാണെന്ന് പറയാന്‍ അല്‍ബാനി കണ്ട ഏററവും എളുപ്പവഴി ബുഖാരി ആഇശ (റ) യില്‍ നിന്ന് ഉദ്ധരിച്ച സ്വഹീഹായ ഹദീസിന് ഇവ എതിരാണ് എന്നതായിരുന്നു.

റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നു റക്അത്തിനേക്കാള്‍ നബി (സ്വ) ഏറ്റാറുണ്ടായിരുന്നില്ല എന്ന ഹദീസ് ബുഖാരി ഉദ്ധരിച്ചതാണ്. എന്നാല്‍, ഈ ഹദീസിന്റെ ഒരു രിവായത്തില്‍ അഹ്മദ് (റ) മുസ്നദില്‍ ഉദ്ധരിച്ചപ്പോള്‍ നബി (സ്വ) യുടെ വിത്റിനെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് ഈ ഹദീസ് പറഞ്ഞതു എന്ന് വ്യക്തമാക്കുന്നുണ്ട്്. ഉമര്‍ (റ) വിന്റെ കാലത്ത് തന്റെ നിര്‍ദേശ പ്രകാരം ജനങ്ങളെ പള്ളിയില്‍ ഒറ്റ ഇമാമിന്റെ പിന്നില്‍ നിസ്കരിക്കാന്‍ നിര്‍ദ്ധേശിച്ചപ്പോള്‍ അവര്‍ നിസ്കരിച്ചതു ഇരുപതാണെന്ന് ബൈഹഖി വ്യക്തമായി (വിത്റ് പുറമെ)  ഉദ്ധരിച്ചിട്ടുമുണ്ട്. ഇമാം ബുഖാരിയുടെ കാലത്തിന് മുമ്പെ വന്ന ഇമാം ശാഫിഈ (റ) ഈ റിപ്പോര്‍ട്ടുകളെല്ലാം മനസ്സിലാക്കി ഇരുപതു റക്അത്താണ് തറാവീഹ് എന്ന് മക്കയിലെ ജനങ്ങളുടെ പതിവ് വിശദീകരിക്കുന്നുണ്ട്.

ചുരുക്കത്തില്‍ ഈ രണ്ടു ഹദീസും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യാഖ്യാനിക്കേണ്ടതും രണ്ടടും സ്വീകാര്യവുമാണ്. മുന്‍കഴിഞ്ഞ ഹദീസ് പണ്ഢിതന്മാരെല്ലാം ഈ നിലപാടാണ് സ്വീകരിച്ചത്. ഇവിടെയാണ് അല്‍ബാനി സ്വന്തമായി കുറെ ഹോംവര്‍ക്ക് ചെയ്ത ശേഷം ആഇശാ ബീവിയുടെ ഹദീസിനു എതിരായതിനാല്‍ ഇരുപതിന്റെ ഹദീസുകളെല്ലാം ദുര്‍ബലമാണെന്ന് വിധിക്കുന്നത്. തന്റെ അഭിരുചിക്കനുസരിച്ച് വിധിക്കുന്നു എന്നല്ലാതെ ഇതില്‍ വലിയ കണ്ടുപിടിത്ത ങ്ങളൊന്നും തന്നെയില്ല. അബദ്ധങ്ങള്‍ എമ്പാടുമുണ്ട് താനും.

അബദ്ധങ്ങളുടെ ശൃംഖല

നാം ഇവിടെ കാണിച്ച ഉദാഹരണങ്ങള്‍ ആയിരത്തിലൊന്ന് മാത്രമാണ്. എന്നാല്‍, ഇത്തരം അപൂര്‍വം അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ അദ്ദേഹത്തിന്റെ ശരിയായ നിരീക്ഷണങ്ങള്‍ എടുത്തുകൂടെ എന്ന് സംശയമുന്നയിക്കുന്നവരുണ്ടാകും. അവരോട് പറയട്ടെ. ഇദ്ദേഹത്തിന്റെ ഹദീസ് നിരൂപണ ഗ്രന്ഥങ്ങളെല്ലാം പരസ്പര ബന്ധിതമാണ്. ഓരോ ഗ്രന്ഥത്തിലും മറ്റേ ഗ്ര ന്ഥത്തെ അവലംബിച്ചു എഴുതും. ഇതിനാല്‍ ഒന്നില്‍ സംഭവിക്കുന്ന അബദ്ധം മറ്റു ഗ്രന്ഥങ്ങളെയും പ്രാമാണികമല്ലാതാക്കിത്തീര്‍ക്കുന്നു. സ്വതന്ത്രമായ നിരീക്ഷണ പാടവവും ഹദീസ് മനഃപാഠവും ഇല്ലാതെ ഇന്‍ഡക്സ് ആശ്രയിച്ച് മാത്രം രചന നടത്തുന്ന ഒരാള്‍ക്കു വരുന്ന അബദ്ധം അല്‍ബാനിയെയും പിടികൂടിയിരിക്കുന്നു. അതിനാല്‍ പൂര്‍വഗാമികളുടെ വിധി തീര്‍പ്പ് തന്നെ ആശ്രയിക്കുകയാണ് ഹദീസ് പഠിതാക്കള്‍ക്ക് ഏറ്റവും കരണീയമായിട്ടുള്ളത്.


RELATED ARTICLE

  • ഹദീസ്: എഴുത്തും മനഃപാഠവും
  • സ്വഹാബികളും ഹദീസും
  • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
  • ഹദീസിലെ സാമൂഹിക പാഠങ്ങള്‍
  • സ്വഹാബികളുടെ ഹദീസ് പ്രചാരണം
  • സ്വഹാബികളുടെ ഹദീസ് ശേഖരണം
  • നാസ്വിറുദ്ദീന്‍ അല്‍ബാനി നിരൂപിക്കപ്പെടുന്നു
  • ഹദീസിന്റെ സാഹിത്യമൂല്യം
  • മുസ്‌ലിം സ്വത്വ രൂപീകരണം നബിവചനങ്ങളുടെ പങ്ക്
  • ഹദീസ് വിജ്ഞാവും കേരളവും
  • ഹദീസ് വിതരണത്തിലെ സൂക്ഷ്മത
  • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
  • ഹദീസ് നിവേദക ചരിത്രം
  • ഹദീസ് സമാഹരണവും സംരക്ഷണവും
  • ഏക നിവേദക ഹദീസും തല്പര കക്ഷികളും
  • അഹ്‌ലു ഹദീസും അഹ്‌ലെ ഹദീസും
  • അബൂഹുറൈറ: (റ) ഹദീസ് നിഷേധികളുടെ ഇര
  • ഹദീസും മദ്ഹബുകളും
  • ഹദീസുകള്‍ അടയാളപ്പെടുത്തിയത്