Click to Download Ihyaussunna Application Form
 

 

സ്വഹാബികളും ഹദീസും

സത്യവിശ്വാസത്തോടുകൂടി നബി (സ്വ) യെ കാണുകയോ നബിയോടൊരുമിച്ചു കൂടുകയോ ചെയ്തവരാണ് സാങ്കേതികാര്‍ഥത്തില്‍ സ്വഹാബിമാര്‍. സത്യവിശ്വാസം ഉള്‍ക്കൊള്ളാതെ നബി (സ്വ) യെ കണ്ടവരും കൂടെ കൂടിയവരും സ്വഹാബികളല്ല. അപ്രകാരം നബി (സ്വ) യുടെ വഫാതിനു ശേഷം ജനാസ കണ്ടവരോ സ്വപ്നദര്‍ശനമുണ്ടായവരോ സ്വഹാബികളല്ല. നബി (സ്വ) യുടെ കാലക്കാരും അനുചരന്മാരുമായ ഇവരാണ് നബിമാരെ കഴിച്ചാല്‍ ഏററം ശ്രേഷ്ഠര്‍. ബുഖാരിയുടെ 3651-ാം നമ്പര്‍ ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്. “നബി (സ്വ) പറഞ്ഞു: ജനങ്ങളില്‍ ഏറ്റം ഉത്തമര്‍ എന്റെ നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ്, പിന്നെ അവരോടടുത്ത്  വരുന്നവര്‍, പിന്നെ അതിനോടടുത്തവര്‍.”

സത്യവിശ്വാസം ലോകത്ത് പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകരില്‍ അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി (സ്വ) യുടെ അനുചരന്മാര്‍ക്കാണ് പൊതുവെ സ്വഹാബി എന്നു പറയപ്പെടുന്നത്. നബിയില്‍ നിന്ന് കേള്‍ക്കുകയും കാണുകയും അനുഭവിക്കുകയും ചെയ്ത ആദ്യ സ്വ  ഹാബി അബൂബക്കര്‍ (റ) ആയിരുന്നു. നബി (സ്വ) യുടെ നിയോഗത്തിന് മുമ്പ് വിശ്വാസ ആചാര കര്‍മങ്ങളില്‍ പിഴച്ച മാര്‍ഗത്തിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. അക്കാലത്തും മാനഥഃ പുലര്‍ ത്തി ജീവിച്ച ചുരുക്കം ചിലരില്‍ പെട്ടവരായിരുന്നു അബൂബക്കര്‍, ഉമര്‍ തുടങ്ങിയവര്‍. ശവം ഭക്ഷിക്കുക, മദ്യപിക്കുക, വ്യഭിചരിക്കുക തുടങ്ങിയ തിന്മകളിലൊന്നും അവരാരും പെട്ടിരുന്നില്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തോടെയും കുടുംബ സാമൂഹ്യ ചുറ്റുപാടുകളുടെ അംഗീകാര അകമ്പടിയോടെയും പകര്‍ന്നു കിട്ടിയ പിഴച്ച സംസ്കാരങ്ങളും വിശ്വാസങ്ങളും പൂര്‍ണമായും വര്‍ജിച്ച് പുതു ജീവിതം കെട്ടിപ്പടുക്കാന്‍ സ്വഹാബികള്‍ സന്നദ്ധരായി. ആ പുതു ജീവിതത്തിന്റെ സര്‍വ ചലനങ്ങളും നിയന്ത്രിച്ചത് ഗുരു മുഹമ്മദ് (സ്വ) തന്നെയായിരുന്നു. തങ്ങളുടെ ഭക്ഷണം, പാര്‍പ്പിടം, സന്താപം, സന്തോഷം, ദുഃഖം തുടങ്ങി സകല കാര്യങ്ങളിലും ആ ഗുരുവിന്റെ ഉപദേശം അവര്‍ കാതോര്‍ത്തു. നബി (സ്വ) യുടെ പ്രവൃത്തി, മൌനം, അംഗീകാരം, വാക്കുകള്‍ എന്നിവ ഉള്‍കൊണ്ടു മാത്രമേ അവര്‍ എന്തും പ്രവര്‍ത്തിച്ചിരുന്നുള്ളൂ. നബി (സ്വ) വര്‍ജ്ജിച്ചത്, വര്‍ജിക്കാന്‍ ഉത്തരവിട്ടത്, നിരോധിച്ചത് എല്ലാം അവര്‍ ജീവിതത്തില്‍ വര്‍ജിച്ചു. ഓരോ നിമിഷവും നബി (സ്വ) എന്ത് പറയുന്നു എന്നവര്‍ കാതോര്‍ത്തു. നബി (സ്വ) യുടെ ജീവിതമാണ് സുന്നത്ത്, അല്ലെങ്കില്‍ ഹദീസ്. അതിന്റെ സൂക്ഷിപ്പുകാരും ആദ്യ പ്രചാരകരും സ്വഹാബികളായിരുന്നു. സ്വഹാബികളുടെ വിശ്വാസ്യതയാണ് ഹദീസിന് മാറ്റ് കൂട്ടുന്നത്.

അനുസരണം

ഖുര്‍ആന്‍ അവതരിച്ച കാലത്താണ് സ്വഹാബികള്‍ ജീവിച്ചത്. മാനവിക ലോകത്തിന്റെ വഴികാട്ടിയായ ഖുര്‍ആനിലെ പല ആശയങ്ങളും കല്‍പനകളും സുതാര്യമായിത്തീരണമെങ്കില്‍ നബി (സ്വ) അത് വിശദീകരിക്കേണ്ടതുണ്ടായിരുന്നു. നിസ്കരിക്കണം, നോമ്പെടുക്കണം, സകാത് നല്‍കണം എന്ന കല്‍പനകള്‍ ഖുര്‍ആന്‍ പറഞ്ഞു. പക്ഷേ, അത് എപ്പോള്‍, എങ്ങനെ, എത്രത്തോളം എന്ന് ഖുര്‍ആന്‍ വിശദീകരിച്ചിട്ടില്ല. മേല്‍പറഞ്ഞ ഖുര്‍ആനിക കല്‍പനകള്‍ നിറവേറ്റുന്നതിന് വിശദീകരണം ആവശ്യമാണ്. അത് ആരാണ് നല്‍കുക? സംശയമില്ല നബി (സ്വ) തന്നെ. അതിനാല്‍ നബിയെ പൂര്‍ണമായി അനുസരിക്കുകയും അവലംബിക്കുകയും ചെയ്തേ പറ്റൂ. ഖുര്‍ആന്‍ നബിക്കവതരിപ്പിച്ചത് നബി ജനങ്ങള്‍ക്ക് വിശകലനം ചെയ്ത് കൊടുക്കുവാനാണെന്ന് സൂറത്തുന്നഹ്ല് 44 ല്‍ പറഞ്ഞിട്ടുണ്ട്. നബി (സ്വ) പറയുന്ന സര്‍വ തീരുമാനങ്ങളും സര്‍വാത്മനാ അനുസരിക്കണമെന്ന് അന്നിസാഅ് 65 ല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുകയും സംസ്കരിച്ചെടുക്കുകയും ചെയ്യുന്നവരായാണ് നബിയെ നിയോഗിച്ചിട്ടുള്ളതെന്ന് ആലു ഇംറാന്‍ 164 ല്‍ അറിയിച്ചിട്ടുണ്ട്. ഖുര്‍ആന്‍ അനുസരിക്കുന്നതുപോലെ നബിയുടെ സുന്നത്തും അനുസരിക്കണമെന്ന് ഇമാം ശാഫിഈ പറയുന്നത് കാണുക: “ഈ സൂക്തത്തില്‍ (3-164) കിതാബും ഹിക്മത്തും നബി  (സ്വ) പഠിപ്പിക്കുമെന്ന് വിവരിച്ചത് ശ്രദ്ധേയമാണ്. കിതാബ് ഖുര്‍ആന്‍ തന്നെ. ഹിക്മത് നബിയുടെ സുന്നത്താകാനേ തരമുള്ളൂ. കാരണം ഖുര്‍ആന്‍ പഠിപ്പിക്കുകയെന്ന അനുഗ്രഹം വിവരിച്ച ഉടനെയാണാപദം പറഞ്ഞത്. നബിയെ അനുസരിക്കല്‍ അല്ലാഹു നിര്‍ബ്ബന്ധമാക്കിയതുമാണ്. ആ സ്ഥിതിക്ക് അല്ലാഹുവിനെ അനുസരിക്കല്‍ ഖുര്‍ആന്‍ അനുസരിക്കലും നബിയെ അനുസരിക്കല്‍ തിരുസുന്നത്തിനെ അനുസരിക്കലുമത്രെ”(രിസാല 78). അബൂദാവൂദ് മിഖ്ദാമ് ബിന്‍ മഅദീകരിബില്‍ നിന്നുദ്ധരിച്ച ഒരു ഹദീസില്‍ നബി (സ്വ) പറഞ്ഞു: “അറിയുക, നിശ്ചയം, എനിക്ക് ഖുര്‍ആനും അതുപോലെ വേറെ ചിലതും നല്‍കപ്പെട്ടിട്ടുണ്ട്”. അത് നബിയുടെ ഹദീസുകളാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അവ മുഴുവനും അനുസരിക്കലും അംഗീകരിക്കലും നിര്‍ബന്ധമാണെന്ന് ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ കല്‍പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് അല്‍ഹശ്ര്‍ 7, ആലുഇംറാന്‍ 132, നിസാഅ് 80. നബിയെ ധിക്കരിക്കുന്നവര്‍ക്ക് വേദനാ പൂര്‍ണമായ ശിക്ഷയും നാശവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്നൂറ് 64, അഹ്സാബ് 36, എന്നീ സൂക്തങ്ങള്‍ വായിക്കുക. ചുരുക്കത്തില്‍ ഖുര്‍ആനിക ശാസനക്കു വിധേയരായി സമ്പൂര്‍ണമായും നബിയെ അനുസരിച്ചവരാണ് സ്വഹാബിമാര്‍. നബി (സ്വ) യുടെ പാഠശാലയില്‍ അവരുടെ ജീവിതം തളച്ചിട്ടു. പൂര്‍ണ്ണ അനുസരണയോടെ ആ പര്‍ണശാലയില്‍ അവര്‍ കഴിഞ്ഞു. ആരാധനാ കാര്യങ്ങളില്‍ മാത്രമല്ല, ജീവിത ചലനങ്ങളില്‍ വരെ നബി (സ്വ) യുടെ നിര്‍ദേശം കാത്തു കഴിഞ്ഞു. നിസ്കരിക്കുകയെന്ന ഖുര്‍ആന്‍ കല്‍പന എങ്ങനെ നടപ്പാക്കുമെന്ന് നബിയുടെ ഹദീസ് അവരെ പഠിപ്പിച്ചു.

“ഞാനെപ്രകാരം നിസ്കരിക്കുന്നത് കണ്ടുവോ അപ്രകാരം നിങ്ങള്‍ നിസ്കരിക്കുവീന്‍” (ബുഖാരി). അപ്രകാരം തന്നെ “നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍ നിന്ന് പഠിച്ചു പകര്‍ത്തുവീന്‍” എന്ന ഹദീസ് മുഖേന ഹജ്ജ് കര്‍മ്മം അവര്‍ പഠിച്ചു. ന്യായാന്യായങ്ങളും കാരണങ്ങളും ചോദ്യം ചെയ്യാ തെ അന്ധമായ അനുസരണവും അനുകരണവുമാണ് സ്വഹാബികള്‍ നബിയിലര്‍പ്പിച്ചത്. ഇബ്നു ഉമര്‍ (റ) ല്‍ നിന്ന് ബുഖാരി ഉദ്ധരിച്ച ഒരു സംഭവം കാണുക : ഒരിക്കല്‍ നബി (സ്വ) ഒരു സ്വര്‍ണ്ണ മോതിരം പണിതു. അത് കണ്ട് ജനങ്ങളും പണിയിച്ചു. പിന്നീടത് നബി (സ്വ) വലിച്ചെറിയുകയും ഞാനത് ഒരിക്കലും ധരിക്കുകയില്ലെന്ന് പറയുകയും ചെയ്തപ്പോള്‍ ജനങ്ങളും അവരുടെ മോതിരങ്ങള്‍ വലിച്ചെറിഞ്ഞു. മറ്റൊരിക്കല്‍ നബിയും സ്വഹാബികളും നിസകരിക്കുവാനൊരുങ്ങി. പാദരക്ഷകള്‍ ധരിച്ചു കൊണ്ടായിരുന്നു നിന്നത്. അതിനിടെ നബി (സ്വ) പാദരക്ഷകള്‍ അഴിച്ച് ഇടത് ഭാഗത്ത് മാറ്റി വെച്ചു. ഇത് കണ്ട സ്വഹാബികളും അപ്രകാരം ചെയ്തു. നിസ്കാരം കഴിഞ്ഞയുടന്‍ നബി (സ്വ) ചോദിച്ചു : “നിങ്ങളെന്തിനാണ് ചെരിപ്പുകള്‍ അഴിച്ചു വെച്ചത്?” “താങ്കള്‍ ചെരിപ്പഴിക്കുന്നത് കണ്ടതിനാല്‍”. അവര്‍ പറഞ്ഞു. “എന്റെ ചെരിപ്പില്‍ മാലിന്യമുണ്ടെന്ന് ജിബ്രീല്‍ മുഖേന അറിയിപ്പ് കിട്ടിയതു കൊണ്ടാണ് ഞാനത് അഴിച്ചു മാറ്റിയത്” എന്ന് നബി (സ്വ) മറുപടി പറഞ്ഞു (ത്വബഖാത്ത്: ഇബ്നു സഅദ് വാ: 3 പേ:7). മേല്‍ പറഞ്ഞ രണ്ട് സംഭവങ്ങളുടെയും ഉള്ള് എന്തു തന്നെയായാലും ബാഹ്യതലം വ്യക്തമാണ്. ജീവിതമഖിലം നബി (സ്വ) യിലര്‍പിച്ച അവര്‍ക്കു നബി   (സ്വ) ചെയ്ത കാര്യങ്ങള്‍ പിന്തുടരുകയെന്ന ഒറ്റ ചിന്ത മാത്രമേയുള്ളൂ. ശരിയും തെറ്റും ചര്‍ച്ച ചെയ്തംഗീകരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. മതകാര്യങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല ഈ അന്ധമായ അനുസരണം. ഭൌതിക കാര്യങ്ങളിലും ജീവിത ചലനങ്ങളിലും അവര്‍ സ്വാധീനിക്കപ്പെട്ടിരുന്നു. ഒരു ഉദാഹരണം കാണുക. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ഒരിക്കല്‍ പള്ളിയിലേക്ക് കടന്നു വന്നു. നബി (സ്വ) വെള്ളിയാഴ്ച ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്. ‘നിങ്ങള്‍ ഇരിക്കുവീന്‍’, എന്ന് നബി ഖുത്വുബയില്‍ പരാമര്‍ശിച്ചു. ഈ ശബ്ദം കേട്ടു കൊണ്ടാണ് ഇബ്നു മസ്ഊദ് പള്ളികവാടത്തില്‍ കാലെടുത്ത് വച്ചത്. ശബ്ദം കേള്‍ക്കേണ്ട താമസം മുന്നോട്ടും പിന്നോ ട്ടും ചലിക്കാതെ അവിടെ തന്നെ അദ്ദേഹം ഇരുന്നു. പക്ഷേ, അത് കടന്നു വരാനുള്ള വാതില്‍ പടിയിലായിരുന്നു. ഇത് നേരില്‍ കണ്ട നബി (സ്വ) അദ്ദേഹത്തെ വിളിച്ചു. “അബ്ദുല്ലാ ഇങ്ങ് വരൂ” (അബൂദാവൂദ്). മനസ്സിലാകായ്മ, നബി (സ്വ) യെ ബാധിക്കുന്നത് മാത്രമാണോയെന്ന സംശയം, ഗവേഷണ ബുദ്ധി ആവശ്യമായി വരിക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ നബി (സ്വ) യുടെ കല്‍പനകള്‍ക്കു സ്വഹാബികള്‍ വിശദാംശം തേടിയിട്ടുണ്ട്. അന്വേഷണ വിധേയമാക്കിയിട്ടുമുണ്ട്. ബാക്കി മുഴുവന്‍ സര്‍വാത്മനാ അനുസരിക്കുകയായിരുന്നു.

നബി (സ്വ) യുടെ നടപടികള്‍ ചിലരെങ്കിലും അനുസരിക്കുന്നില്ലായെന്ന് നബിക്ക് ബോധ്യം വന്നപ്പോള്‍ തിരുനബി ഏറെ ദേഷ്യം  പിടിക്കുകയും വിവര്‍ണ്ണനാവുകയും ചെയ്തിട്ടുണ്ട്. ഇമാം മാലിക് (റ) മുവത്വയില്‍ ഉദ്ധരിച്ച ഒരു സംഭവം കാണുക: നോമ്പുകാരന്‍ ഭാര്യയെ ചുംബിക്കാന്‍ പാടുണ്ടോയെന്നറിയാന്‍ ഒരു സ്വഹാബി തന്റെ ഭാര്യയെ നബി (സ്വ) യുടെ ചാരത്തേക്കയച്ചു. നബി (സ്വ) യുടെ വസതിയിലെത്തിയ സ്ത്രീയോട് നബിപത്നി ഉമ്മുസലമ (റ) വിവരങ്ങള്‍ ചോദിച്ചറിഞ്ഞു സംശയ നിവാരണം നല്‍കി. നോമ്പുകാരനായിരിക്കെ നബി (സ്വ) തന്നെ ചുംബിക്കാറുണ്ടെന്ന് അവര്‍ പറഞ്ഞു. പ്രസ്തുത വിവരം സ്വഹാബിയോട് വന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: “നബി (സ്വ) ക്ക് അല്ലാഹു പലതും അനുവദിച്ചു കൊടുക്കും. അത് ചിലപ്പോള്‍ നമുക്ക് അനുവദനീയമായികൊള്ളണമെന്നില്ല”. സ്വഹാബിയുടെ പ്രതികരണം നബി (സ്വ) അറിയാനിടയായി. നബി    ക്കതു രസിച്ചില്ല. സംഗതി സ്വഹാബി പറഞ്ഞതു കാര്യം തന്നെയാണെങ്കിലും നബി(സ്വ) കോപാകുലനായി; “വിധിവിലക്കുകള്‍ മനസ്സിലാക്കുന്നതിലും അല്ലാഹുവെ സൂക്ഷിച്ച് കഴിയുന്നതിലും നിങ്ങളേക്കാള്‍ ഭക്തന്‍ ഞാന്‍ തന്നെയാണ്” തിരുദൂതന്‍ പ്രഖ്യാപിച്ചു.

വിശ്വാസ്യത

സ്വഹാബികള്‍ നീതിമാന്മാരും വിശ്വാസ്യതയുള്ളവരുമായിരുന്നു. കളവ് എന്നത് അവര്‍ക്ക് ഊഹിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അവര്‍ക്കിടയില്‍ തെററിദ്ധാരണ ഉണ്ടായിരുന്നില്ല. അവര്‍ പരസ്പരം സംശയദൃഷ്ടിയോടെ കണ്ടിരുന്നില്ല. അതിനാല്‍ സ്വഹാബികളെ അംഗീകരിക്ക ലാണ് ഹദീസറിയാനുള്ള വഴി. നബി (സ്വ) യുടെ വാക്കും പൊരുളും അറിഞ്ഞ ഒന്നാം തലമുറ അവര്‍ മാത്രമാണ്. സ്വഹാബികളെ പഴിക്കുകയോ അവിശ്വസിക്കുകയോ വക്രദൃഷ്ടിയോടെ കാണുകയോ ചെയ്യല്‍ മുസ്ലിംകളുടെ വഴിയല്ല. ഇസ്ലാമിന്റെ ശത്രുക്കള്‍, പ്രത്യേകിച്ചു ഓറിയന്റലിസ്റ്റുകള്‍ സ്വീകരിച്ച വഴി സ്വഹാബികളെ താഴ്ത്തിക്കെട്ടലായിരുന്നു. അബൂഹുറൈറഃ (റ) യെ കുറ്റം പറയാനും വ്യാജനാണെന്ന് ആക്ഷേപിക്കാനുമാണ് ശത്രുക്കളുടെ നാവും തൂലികയും പ്രവര്‍ത്തിച്ചിട്ടുള്ളത്. അദ്ദേഹത്തെ താറടിച്ചു കാണിച്ചാല്‍ ഇസ്ലാം തകരുമെന്നാണവരുടെ കണക്ക് കൂട്ടല്‍. കേരളത്തിലും അതിന്റെ പ്രതിധ്വനി ഉണ്ടായി. കേരളത്തിലെ മുസ്ലിയാക്കള്‍ ദീനില്‍ തെളിവല്ലാത്തത് പോലെ സ്വഹാബികളും തെളിവല്ലെന്ന് അവര്‍ പറഞ്ഞു. സ്വഹാബികള്‍ ദീനിനും ഹദീസിനും ചെയ്ത സേവനങ്ങള്‍ തിരിച്ചറിയാന്‍ ഭാഗ്യം ലഭിക്കാത്തവരാണ് ആരോപകര്‍.


RELATED ARTICLE

  • ഹദീസ്: എഴുത്തും മനഃപാഠവും
  • സ്വഹാബികളും ഹദീസും
  • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
  • ഹദീസിലെ സാമൂഹിക പാഠങ്ങള്‍
  • സ്വഹാബികളുടെ ഹദീസ് പ്രചാരണം
  • സ്വഹാബികളുടെ ഹദീസ് ശേഖരണം
  • നാസ്വിറുദ്ദീന്‍ അല്‍ബാനി നിരൂപിക്കപ്പെടുന്നു
  • ഹദീസിന്റെ സാഹിത്യമൂല്യം
  • മുസ്‌ലിം സ്വത്വ രൂപീകരണം നബിവചനങ്ങളുടെ പങ്ക്
  • ഹദീസ് വിജ്ഞാവും കേരളവും
  • ഹദീസ് വിതരണത്തിലെ സൂക്ഷ്മത
  • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
  • ഹദീസ് നിവേദക ചരിത്രം
  • ഹദീസ് സമാഹരണവും സംരക്ഷണവും
  • ഏക നിവേദക ഹദീസും തല്പര കക്ഷികളും
  • അഹ്‌ലു ഹദീസും അഹ്‌ലെ ഹദീസും
  • അബൂഹുറൈറ: (റ) ഹദീസ് നിഷേധികളുടെ ഇര
  • ഹദീസും മദ്ഹബുകളും
  • ഹദീസുകള്‍ അടയാളപ്പെടുത്തിയത്