Click to Download Ihyaussunna Application Form
 

 

ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)

ശൈഖ് ജീലാനി (ഖദ്ദസല്ലാഹു സിര്‍റഹുല്‍ അസീസ് ; പ്രൌഢഗംഭീരമായ അവിടുത്തെ ആത്മ രഹസ്യത്തെ ജഗന്നിയന്താവ് ഇനിയുമിനിയും പരിശുദ്ധിപ്പെടുത്തട്ടെ)യുടെ ജന്മദേശം പേര്‍ഷ്യയിലെ ‘കീലാന്‍’ ആകുന്നു. അറബിയില്‍ “ജീലാന്‍” എന്നാണ് അറി യപ്പെടുന്നത്. ആധുനിക ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്റെ പടിഞ്ഞാറു ഭാഗത്ത് ‘ത്വബരിസ്ഥാന്‍’ സ്റ്റെയ്റ്റിലെ ഒരു ജില്ലയാണ് ജീലാന്‍. കാസ്പിയന്‍ സമുദ്രതീരത്താണീ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജീലാനിലെ ‘നിഫ്’(ചശളള)ഗ്രാമത്തിലാണ് ശൈഖ് ഭൂജാത നായത്. ഇറാനില്‍ ജനിച്ച ശൈഖ് ജീലാനി ജീവിതത്തില്‍ സിംഹഭാഗവും കഴിച്ചു കൂട്ടിയത് ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലായിരുന്നു.

ഹിജ്റ: 20-22 വര്‍ഷക്കാലങ്ങളില്‍ ഹുദൈഫത്തുബ്നുല്‍ യമാന്‍(റ)ന്റെ സൈന്യാധിപ ത്യത്തില്‍ പേര്‍ഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പടയോട്ടത്തിനിടയിലാണ് ജീലാന്‍ പ്രവിശ്യകള്‍ ഇസ്ലാമിക രാഷ്ട്രത്തില്‍ ലയിച്ചുചേര്‍ന്നത്. പ്രശസ്തമായ നഹാവന്ദ് (ആ ധുനിക തഹ്റാന്‍) അസര്‍ബൈജാന്‍, സന്‍ജാന്‍, ഖസ്വീന്‍ മുതലായ രാജ്യങ്ങള്‍ കീഴടക്കിയ ശേഷമാണ് ജീലാന്‍ കീഴടക്കിയത്. പില്‍ക്കാലത്ത് കുറഞ്ഞ കാലം മുസ്ലിം ഭരണത്തില്‍ നിന്നു വിട്ടുപോയ ജീലാന്‍ പ്രവിശ്യയെ പ്രഗത്ഭനായ സഈദുബ്നുല്‍ ആസ്വി(റ)വാണ് തിരിച്ചു പിടിച്ചത്.

ജന്മവര്‍ഷം

ഹിജ്റ:561 (ക്രിസ്താബ്ദം.1165) ലാണ് ശൈഖ് ജീലാനി ദേഹവിയോഗമടഞ്ഞത് എന്ന കാര്യത്തില്‍ സര്‍വ്വചരിത്രകാരന്മാരും യോജിച്ചിരിക്കുന്നു. ജന്മവര്‍ഷം ഹിജ്റ:470 (ക്രി. 1077) ആണെന്ന് ഭൂരിപക്ഷ ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നു.

ശൈഖിന്റെ സമകാലികനായ ഇബ്നുല്‍ ജൌസി എഴുതിയതുപ്രകാരം ഹി. 471 എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായിരിക്കാന്‍ സാധ്യതയെന്ന് ആധുനിക ഗവേഷകനായ ഡോ. അബ്ദുല്‍ റസാഖ് കീലാനി അഭിപ്രായപ്പെടുന്നു. ഇതേ വര്‍ഷമാണ് നമ്മുടെ മൌ ലിദ് ഗ്രന്ഥങ്ങളിലും പരാമര്‍ശിച്ചുകാണുന്നത്. ശൈഖ് ജീലാനിയുടെ ജന്മകാലത്ത് മുസ്ലിം ലോകത്തിന്റെ ഭരണ സാരഥ്യം “സല്‍ജൂഖീ സുല്‍ത്വാന്മാര്‍ക്കായിരുന്നു. പ്രശസ്തനായ “മുല്‍ക്ക്ഷാ” ചക്രവര്‍ത്തിയായിരുന്നു അന്നത്തെ രാജാവ്. വിശ്രുത നായ “നിളാമുല്‍ മലിക്” മന്ത്രിയും.

പൈതൃകം

അബൂസ്വാലിഹ് മൂസാ ജന്‍ഗീദോസ്ത്(റ) ആണ് ശൈഖ്(റ)ന്റെ പിതാവ്. ജങ്കീദോസ്ത് എന്നത് അനറബി പദമാണ്. ജങ്ക് എന്നാല്‍ യുദ്ധം. ദോസ്ത് എന്നാല്‍ പ്രിയന്‍. ശൈഖവര്‍കളുടെ പിതാവു യുദ്ധപ്രിയനെന്ന അര്‍ഥം വരുന്ന ജങ്കിദോസ്ത് എന്ന സ്ഥാനപ്പേരില്‍ വിളിക്കപ്പെടുന്നു (ഖലാഇദുല്‍ ജവാഹിര്‍, പേജ് 3). എന്നാല്‍ ഇതിന്റെ സ്ഥാനത്ത് ഖന്‍ദകൂസ് എന്ന് പല സ്ഥലങ്ങളിലും കാണപ്പെടുന്നത് ഭേദഗതിയും പിശകുമാണ്. ഖന്‍ദകൂസ് എന്നൊരു പേര് ശൈഖ്(റ)ന്റെ പരമ്പരയില്‍ എവിടെയും കാണിക്കാന്‍ സാ ധ്യമല്ലെന്നത് അവിതര്‍ക്കിതമാണ്. ശൈഖ്(റ)ന്റെ  പിതാക്കന്മാരുടെ പരമ്പര നബി(സ്വ)യിലേക്ക് ചേരുന്നത് ഇപ്രകാരമാണ്:

1. പിതാവ് സയ്യിദ് അബൂസ്വാലിഹ് മൂസാ ജങ്കീദോസ്ത് 2. സയ്യിദ് അബൂ അബ്ദുല്ലാഹ്, 3. സയ്യിദ് യഹ്യസ്സാഹിദ്, 4. സയ്യിദ് മുഹമ്മദ്, 5. സയ്യിദ് ദാവൂദ്, 6. സയ്യിദ് മൂസ, 7. സയ്യിദ് അബ്ദുള്ള, 8. സയ്യിദ് മൂസല്‍ ജൌന്‍, 9. സയ്യിദ് അബ്ദുല്ലാഹില്‍ മഹ്ള്, 10. സയ്യിദ് ഹസനുല്‍ മുസന്നാ, 11. സയ്യിദ് ഹസന്‍ 12.  സയ്യിദ് അലി, 13. സയ്യിദത്ത് ഫാത്വിമ (റളി യല്ലാഹു അന്‍ഹും) 14. മുഹമ്മദ്(സ്വ) (ഖലാഇദ് പേജ് 3). നബി(സ്വ)യുടെ പെണ്‍മക്കളുടെ മക്കള്‍ക്കും നബി(സ്വ)യിലേക്ക് പരമ്പരകിട്ടും. ഇത് നബി(സ്വ)യുടെ പ്രത്യേക ആദരവാണ് (നിഹായ 6/177). ഈ കാരണം കൊണ്ടാണ് ശൈഖ്(റ)യുടെ മാതാപിതാക്കളുടെ പരമ്പര ഫാത്വിമ(റ)യില്‍കൂടി നബി(സ്വ)യിലേക്ക് ചെന്നുചേരുന്നത്.

ശൈഖ്(റ)ന്റെ മാതാവ് ഉമ്മുല്‍ഖൈര്‍ ഫാത്വിമ(റ)യാണ്. മാതാവ് വഴിയുള്ള പിതാക്കന്മാരുടെ പരമ്പര ഹുസൈന്‍(റ)വില്‍ കൂടി നബി(സ്വ)യില്‍ എത്തിച്ചേരുന്നു. അതിപ്രകാരമാണ്.

അശ്ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)ന്റെ മാതാവ് ഫാത്വിമ(റ), അബ്ദുല്ലാഹിസ്സൌമഇയ്യ്(റ), അബൂജമാലിദ്ദീന്‍ മുഹമ്മദ് (റ), മഹ്മൂദ്(റ), അബുല്‍ അത്വാഉ അബ്ദുല്ലാഹ്(റ), കമാലുദ്ദീന്‍ ഈസാ(റ), അബൂആലാവുദ്ദീന്‍ മുഹമ്മദുല്‍ ജവാദ്(റ), അലിയ്യുര്‍രിള്വാ (റ), മൂസല്‍ കാള്വിം(റ) ജഅ്ഫറു സ്വാദിഖ്(റ), മുഹമ്മദുല്‍ ബാഖ്വിര്‍(റ), സൈനുല്‍ ആബി ദീന്‍(റ), അബൂ അബ്ദില്ലാഹില്‍ ഹുസൈന്‍(റ), അലിയ്യുബ്നു അബീത്വാലിബ്-ഫാത്വിമ(റ), മുഹമ്മദ് (സ്വ) ( ഫുതൂഹുല്‍ ഹൈബ് 133, 134).

ശൈഖ് ജീലാനിയുടെ പിതൃപരമ്പര നബിതിരുമേനിക്കു പുറമെ മഹാത്മാക്കളായ അബൂബക്കര്‍ സ്വിദ്ദീഖ്(റ)ലും ഉമറുല്‍ ഫാറൂഖ്(റ)ലും എത്തിച്ചേരുന്നതായി ‘ശൈഖ് യൂനുസ് സാമ്രാഈ’ ഉദ്ധരിക്കുന്നുണ്ട്.

ശൈഖ് ജീലാനിയുടെ പിതാവിന്റെ മാതാവായ ഉമ്മുസലമ: എന്നവര്‍ സിദ്ദീഖി(റ)ന്റെ സന്താനപരമ്പരയില്‍ പെട്ടവരാണ്. അതുപോലെ ശൈഖ് ജീലാനി(റ)യുടെ പിതൃ പരമ്പ രയിലെ പതിനൊന്നാം പിതാവ് അബ്ദുല്ലാഹി അല്‍ മഹ്ള്(റ) എന്നവരൂുടെ മാതാവ് ഹഫ്സ(റ) എന്നവര്‍ മഹാനൂുഭാവനായ അബ്ദുല്ലാഹിബ്നു ഉമര്‍(റ)ന്റെ മകളുമത്രെ.

“ബീവി ഫാത്വിമ:(റ) എന്നവര്‍ വാര്‍ദ്ദക്യത്തിലെത്തി തന്റെ അറുപതാം വയസ്സിലാണ് ശൈഖ് ജീലാനിയെ പ്രസവിച്ചതെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ജനനം കഴിഞ്ഞ് കുറഞ്ഞ വര്‍ഷം മാത്രമേ പിതാവ് ജീവിച്ചിരുന്നുള്ളൂ. പിതാവ് വിയോഗമടഞ്ഞ ശേഷം അനാഥനായ ശൈഖ് ജീലാനി(റ) തന്റെ മാതാവിന്റെയും മാതൃപിതാവും ഭക്ത ശ്രേഷ്ഠനുമായ സയ്യിദ് അബ്ദുല്ലാഹി അല്‍സൌമഈ(റ) എന്നവരു ടെയും ശിക്ഷണത്തിലാണ് ശൈശവഘട്ടം പിന്നിട്ടത്.

സ്വപ്നത്തിലൂടെയും മറ്റും മാതാപിതാക്കള്‍ക്കു ലഭിച്ച നിര്‍ദ്ദേശപ്രകാരം ‘സര്‍വ്വ ശക്ത ന്റെ ദാസന്‍’ എന്നര്‍ഥം വരുന്ന ‘അബ്ദുല്‍ ഖാദിര്‍’ എന്നാണ് കുട്ടിയെ പേര്‍ വിളിച്ചത്. പില്‍ക്കാലത്ത് തന്റെ വ്യക്തിത്വ മാഹാത്മ്യം കാരണമായി പല പ്രശംസാനാമങ്ങളും ശൈഖിനു ലഭിക്കുകയുണ്ടായി. മതധര്‍മ്മത്തെ പുനര്‍ ജീവിപ്പിക്കുന്നവന്‍ എന്നര്‍ഥമുള്ള “മുഹ്യിദ്ദീന്‍” എന്നത് ശൈഖിന് കാലഘട്ടം നല്‍കിയ പേരത്രെ. ശൈഖിന്റെ ജന്മ ദേശ ത്തിലേക്ക് ചേര്‍ത്തിപ്പറഞ്ഞുകൊണ്ട് ശൈഖ് ജീലാനി എന്നും പറഞ്ഞുവരുന്നു.

സന്താനങ്ങള്‍

അശ്ശൈഖ് അബ്ദുല്‍ വഹാബ്(റ), അശ്ശൈഖ് അബ്ദുര്‍റസാഖ്(റ), അശ്ശൈഖ് അബ്ദുല്‍ അസീസ്(റ), അശ്ശൈഖ് അബ്ദുല്‍ ജബ്ബാര്‍(റ), അശ്ശൈഖ് അബ്ദുല്‍ ഗഫൂര്‍(റ), അശ്ശൈ ഖ് അബ്ദുല്‍ ഗനില്ല(റ), അശ്ശൈഖ് സ്വാലിഹ്(റ), അശ്ശൈഖ് മുഹമ്മദ്(റ), അശ്ശൈഖ് മൂസാ(റ), അശ്ശൈഖ് ഈസാ(റ), അശ്ശൈഖ് ഇബ്രാഹിം(റ), അശ്ശൈഖ് യഹ്യാ(റ), ഫാത്വിമ(റ) എന്നിവരാണ് ശൈഖ് ജീലാനിയുടെ സന്താനങ്ങളില്‍ അറിയപ്പെട്ടവര്‍ (ഫുതൂഹുല്‍ ഗൈബ് 125).

ശരീരപ്രകൃതി

അശ്ശൈഖ് മുവഫ്ഫഖുദ്ദീനുബ്നു ഖുദാം അല്‍മഖ്ദസി(റ) പറയുന്നു: ശൈഖ് മുഹ്യി ദ്ദീന്‍ അബ്ദുല്‍ ഖാദിര്‍(റ) തവിട്ടു നിറമുള്ളവരും മെലിഞ്ഞവരും മിതമായ പൊക്കമുള്ളവരും മാര്‍വിടം വിശാലമായവരും താടി വീതിയുള്ളവരും ധാരാളം താടിരോമമുള്ളവരും നല്ല സ്വരമാധുര്യമുള്ളവരുമായിരുന്നു (ഖലാഇദുല്‍ ജവാഹിര്‍, പേജ്: 6).

പല അത്ഭുതങ്ങളും കാണിച്ചു കൊണ്ടാണ് ശൈഖ്(റ) ജനിച്ചത്. തന്റെ മാതാവ് ഫാത്വിമ(റ) പറയുന്നു: ‘എന്റെ മകന്‍ അബ്ദുല്‍ഖാദിര്‍(റ) മുലകുടിക്കുന്ന കാലത്ത് റമള്വാന്റെ പകലില്‍ ഒരിക്കലും മുലകുടിക്കാറില്ല. ഒരുകൊല്ലം ജനങ്ങള്‍ക്ക് റമള്വാന്‍ മാസപ്പിറവി അദൃശ്യമായി. ജനങ്ങള്‍ മാതാവായ എന്റെയടുക്കല്‍ വരികയും കുട്ടി ഇന്ന് മുലകുടിച്ചിട്ടുണ്ടോ എന്നന്വേഷിക്കുകയും ചെയ്തു. കുട്ടി ഇന്ന് തീരേ മുലകുടിച്ചിട്ടില്ലെന്നു ഞാന്‍ അവരോട് പറഞ്ഞു. കുട്ടി മുല കുടിക്കാതിരുന്ന പ്രസ്തുത ദിവസം റമള്വാന്‍ തന്നെയായിരുന്നുവെന്ന് അവര്‍ക്ക് പിന്നീട് ബോധ്യപ്പെട്ടു’ (ഖലാഇദുല്‍ ജവാഹിര്‍, പേജ് 3).

ശൈഖ്(റ) കുട്ടിക്കാലത്ത് തന്നെ വിജ്ഞാന സമ്പാദനത്തില്‍ അതീവ പരിശ്രമവും തീ വ്രയത്നവും നടത്തിയിരുന്നു. പഠനത്തിനുള്ള പ്രചോദനവും ആഘട്ടത്തിലുള്ള സത്യസന്ധതയും തുടര്‍ന്നുണ്ടായ നേട്ടവും അശൈഖ് മുഹമ്മദ്ബിനു ഖാഇദില്‍ അവാനി(റ) വിവരിക്കുന്നു. ‘എന്റെ നാട്ടില്‍ ഞാന്‍ ചെറിയ കുട്ടിയായിരിക്കെ  ഒരു അറഫാ ദിവസം ഭൂമി ഉഴുതുന്ന കാലികളെ തെളിക്കവെ മൃഗം എന്നിലേക്ക് തിരിഞ്ഞുനിന്നുകൊണ്ട് പറഞ്ഞു. അബ്ദുല്‍ ഖാദിര്‍, നിങ്ങള്‍ ഇതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. ഉടനെ ഞാന്‍ ഭയന്നു വീട്ടിലേക്ക് മടങ്ങി. വീടിന്റെ മേല്‍തട്ടില്‍ ഞാന്‍ കയറിനിന്നപ്പോള്‍ ജനങ്ങള്‍ അറഫയില്‍ നില്‍ക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. ഞാന്‍ എന്റെ മാതാവിന്റെ അടുത്ത് ചെന്നു പറഞ്ഞു. എന്നെ നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നീക്കുക. ബഗ്ദാദിലേക്ക് പോകാന്‍ എനിക്ക് നിങ്ങള്‍ സമ്മതം തരിക. ഞാന്‍ വിജ്ഞാനം സമ്പാദിക്കുകയും സജ്ജനങ്ങളെ സന്ദര്‍ശിക്കുകയും ചെയ്യട്ടെ. ഇങ്ങനെ പുറപ്പെടാന്‍ തോന്നാനുണ്ടായ കാരണം എന്താണെന്ന് മാതാവ് ചോദിച്ചറിഞ്ഞു കരഞ്ഞു. എന്റെ പിതാവ് ഞങ്ങള്‍ക്ക് അനന്തരമായി മാറ്റിവെച്ച 40 ദീനാര്‍ എന്റെ സഹോദരനു നീക്കിവെച്ചു. ബാക്കി 40 ദിനാര്‍ ഒരു ശീലയില്‍ തുന്നി എന്റെ കക്ഷത്തിനു അടിയില്‍വെച്ചു. യാത്രചെയ്യാന്‍ അനുവാദം തരികയും എപ്പോഴും സത്യമേ പറയാവൂ എന്നുപദേശിച്ച് എന്നെ യാത്രയയക്കുകയും ചെയ്തു. ബാഗ്ദാദ് അന്വേഷിച്ചുകൊണ്ട് ഒരു ചെറിയ യാത്രാസംഘത്തോടൊപ്പം ഞാന്‍ പുറപ്പെട്ടു. ഞങ്ങള്‍ ഹമദാന്‍ എന്ന സ്ഥലം വിട്ടുകടന്നപ്പോള്‍ 60 പേരടങ്ങുന്ന ഒരു കവര്‍ച്ചാ സംഘം ഞങ്ങളെ ലക്ഷ്യമിട്ടു. യാത്രക്കാരായ ഞങ്ങളെ പിടികൂടി ആദ്യം എന്റെ നേരെ ആരും പ്രത്യക്ഷപ്പെട്ടില്ല. അവസാനം എന്റെ നേരെ അവരില്‍പെട്ട ഒരാള്‍ വന്നു ചോദിച്ചു. ‘അല്ലയോ ഫഖീറേ, നിങ്ങളുടെ അടുക്കല്‍ എന്തുണ്ട്’ 40 ദീനാര്‍. ഞാന്‍ മറുപടി പറഞ്ഞു. അതെവിടെ എന്നവര്‍ ചോദിച്ചപ്പോള്‍ എന്റെ കക്ഷത്തിന്റെ അടിഭാഗത്തു കാണിച്ചുകൊടുത്തു. ഞാന്‍ പരിഹസിക്കുകയാണെന്ന് കരുതി അയാള്‍ എന്നെ വിട്ടു. വീണ്ടും മറ്റൊരാള്‍ വന്നു ഇപ്രകാരം പരിശോധന നടത്തി. അയാളും എന്നെ വെറുതെവിട്ടു. എന്നെ ഒഴിവാക്കിയ രണ്ടുപേരും അവരുടെ തലവന്റെ അടുക്കല്‍ എന്നെപ്പറ്റി വിവരിച്ചു. തലവന്‍ എന്നെ ഹാജരാക്കി. ഞാന്‍ അവരുടെ അടുത്തെത്തിയപ്പോള്‍ അവര്‍ യാത്രാസംഘക്കാരില്‍ നിന്നും പിടിച്ചെടുത്ത സമ്പത്തുകള്‍ ഓഹരി വെക്കുകയായിരുന്നു. നിന്റെ പക്കല്‍ എന്തുണ്ടെന്ന് ചോദിച്ചപ്പോള്‍ 40 ദീനാറുണ്ടെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഈ വിഷമസന്ധിയില്‍ പോലും ഇത് തുറന്നുപറയാന്‍ നിങ്ങളെ പ്രേരിപ്പിച്ചതെന്തേ എന്ന് അവര്‍ ചോദിച്ചു. എന്റെ മാതാവ് എന്നോട് സത്യമേ പറയാവൂവെന്ന് കരാര്‍ ചെയ്തിട്ടുണ്ട്. മാതാവിന്റെ ഉടമ്പടി ലംഘിക്കാന്‍ ഞാന്‍ സന്നദ്ധനല്ലെന്ന് അവരോട് മറുപടി പറഞ്ഞപ്പോള്‍ കവര്‍ച്ച സംഘത്തലവന്‍ കരഞ്ഞുകൊണ്ട് പറയുന്നു. നിങ്ങള്‍ മാതാവിന്റെ ഉടമ്പടി ലംഘിക്കാന്‍ പോലും ഒരുക്കമല്ല. ഞാന്‍ എത്രയോ വര്‍ഷങ്ങളായി എന്റെ നാഥന്റെ ഉടമ്പടി ലംഘിച്ചല്ലോയെന്ന കുറ്റബോധത്തോടെ അപ്പോള്‍ പാശ്ചാതാപത്തില്‍ നിങ്ങള്‍ ഞങ്ങളുടെ ലീഡറാണ്. ഉടനെ മുഴുവനാളുകളും പശ്ചാതപിച്ചു. അവര്‍ ഓരോരുത്തരുടെ കയ്യിലുള്ള കൊള്ളയടിക്കപ്പെട്ട സമ്പത്തുകളും യാത്രക്കാര്‍ക്ക് തിരിച്ചുകൊടുത്തു. ഈ സംഘമാണ് ഞാന്‍ മുഖേന പശ്ചാതാപം നടത്തിയവരില്‍ പ്രഥമര്‍ എന്ന് മുഹ്യിദ്ദീന്‍(റ) ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് (ഖലാഇദുല്‍ ജവാഹിര്‍ ).

‘കളവ് പറയല്ലായെന്നുമ്മ ചൊന്നോരെ, കള്ളന്നുകയ്യിലെ പൊന്നുകൊടുത്തോവര്‍’ എന്ന മുഹ്യിദ്ദീന്‍ മാലയിലെ ഈരടി ഈ സംഭവത്തെ വിളിച്ചോതുന്നു. ഇവിടെ കള്ളന്, ശൈഖ്(റ)ന്റെ കയ്യിലുള്ള പൊന്നുകൊടുത്തു എന്നതാണ് ചരിത്രമെന്നു സൂര്യപ്രകാശം പോലെ തെളിഞ്ഞിരിക്കെ പ്രസ്തുത ഈരടി കള്ളന്റെ കയ്യിലെ പൊന്നുകൊടുത്തോവര്‍ എന്നു ഭേദഗതി ചെയ്യുകയും കള്ളന്മാര്‍ അവരുടെ കയ്യിലുള്ള കൊള്ളയടിച്ച സ്വര്‍ണം ശൈഖ്(റ)ന് സംഭാവനയായി കൊടുത്തുവെന്നും ഇത് സ്വീകരിക്കല്‍ ശൈഖിന് ഭൂഷണമാണോ? എന്നും ശൈഖ്(റ)യെ പരിഹസിക്കുന്നവരെ ശ്രദ്ധിക്കുക. തികച്ചും അപലപനീയമത്രെ പ്രസ്തുത ഭേദഗതി.

പഠനം

ശൈഖ്(റ) പ്രാഥമികമായി പരിശുദ്ധ ഖുര്‍ആനില്‍ ആധികാരിക പഠനം നേടി. ശേഷം അബുല്‍വഫാ അലിയ്യുബ്നു അഖീല്‍(റ), അബ്ദുല്‍ ഖത്ത്വാബ്  മഹ്ഫൂളുല്‍ കല്‍വഥാനി(റ), അബുല്‍ഹസന്‍ മുഹമ്മദ്ബ്നുല്‍ ഖാളീ അബീയഅ്ലാ മുഹമ്മദ്(റ), അല്‍ ഖാള്വി അബൂസഈദ്(റ) എന്നിവരില്‍ നിന്നും അടിസ്ഥാനപരവും ശാഖാപരവുമായ കര്‍മശാസ്ത്ര പ്രാവീണ്യം നേടി. അബൂസകരിയ്യ യഹ്യബ്നു അലിയ്യിത്ത്വിബ്രീസിയ്യ (റ)വില്‍ നിന്നും സാഹിത്യവും ഭാഷാപഠനവും കരഗതമാക്കി. ശൈഖ്(റ)ന് ഹദീസ് പഠിപ്പിച്ച ഗുരുവര്യര്‍ നിരവധിയാണ്. അബൂഗാലിബ് മുഹമ്മദ് ബ്നുല്‍ ഹസനില്‍ ബാഖല്ലാനി(റ), അബൂസഈദ് മുഹമ്മദുബ്നു അബ്ദുല്‍ കരീം(റ), മുഹമ്മദുബ്നു മുഹമ്മദ്(റ), അബൂബക്ര്‍ അഹമ്മദുബ്നുല്‍ മുളഫ്ഫര്‍(റ), അബൂജഅ്ഫര്‍ബ്നു അഹ്മദ്(റ), അബു ല്‍ ഖാസിം അലിയ്യുബ്നു അഹ്മദ്(റ), അബ്ദുല്‍ ഖാദിര്‍ബ്നു മുഹമ്മദ്(റ), അബ്ദുറഹ് മാന്‍ ബ്നു അഹ്മദ്(റ) അബുല്‍ ബറകാത് ഹിബത്തുല്ലാഹ് എന്നിവരാണവരില്‍ ശ്രദ്ധേയര്‍. ശൈഖ്(റ) അബുല്‍ഖൈര്‍ അഹമ്മദുബ്നു മുസ്ലിം(റ)മായി സഹവസിക്കുകയും അവരില്‍ നിന്നും ത്വരീഖതിന്റെ അറിവ് കരസ്ഥമാക്കുയും അതിലൂടെ പുരോഗതിയിലേക്ക് കുതിക്കുകയും ചെയ്തു (ഖലാഇദുല്‍ ജവാഹിര്‍, പേജ് 4).

സനദ്

ശൈഖ്(റ)ന്റെ സനദ് താഴെ പറയുന്ന മഹാന്മാരിലൂടെ നബി(സ്വ)യിലേക്ക് ചെന്നുചേരുന്നു. അശ്ശൈഖ് മുഹമ്മദ് അബ്ദുല്‍ ഖാദിര്‍(റ) അല്‍ ഖാള്വീ അബൂസഈദില്‍ മുബാറകുല്‍ മുഖര്‍റിമില്ല(റ) അശ്ശൈഖ് അബുല്‍ ഹസന്‍ അലിയ്യിബ്നു മുഹമ്മദിന്‍ ഖുറശിയ്യ്  (റ), അബുല്‍ഫറജ് അത്വറസൂസി(റ), അബുല്‍ ഫള്ല്‍ അബ്ദുല്‍ വാഹിദിത്തമീമി(റ), അശ്ശൈഖ് അബൂബ്കുരിശ്ശിബ്ലി(റ) അശ്ശൈഖ് അബുല്‍ ഖാസിമുല്‍ ജുനൈദ്(റ), സരിയ്യുസ്സഖ്ത്വി(റ), മഅ്റൂഫുല്‍ കര്‍ഖി(റ), ദാവൂദുത്ത്വാഇ(റ), ഹബീബുല്‍ അജരീ(റ), ഹസനുല്‍ ബസ്വരി(റ), അലിയ്യുബ്നു അബൂത്വാലിബ്(റ), മുഹമ്മദ് നബി(സ്വ) (ഖലാഇദുല്‍ ജവാഹിര്‍, പേജ് 4).

ബഗ്ദാദിലേക്ക്

ഹി:488 അന്ന് ശൈഖ് അബ്ദുല്‍ ഖാദിറി(റ)ന് പതിനെട്ട് വയസ്സ് പ്രായം. അഭൌമികമായ ഒരു പ്രേരണയാല്‍ താന്‍ സത്യാന്വേഷണ യാത്ര ആരംഭിക്കുകയാണ്. അക്കാലത്ത് മുസ്ലിം ലോക തലസ്ഥാന നഗരിയാണ് ബഗ്ദാദ്. സൂഫികളും ചിന്തകരും പണ്ഢിത ചക്രവര്‍ത്തിമാരുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ബഗ്ദാദില്‍ ആര്‍ക്കും ആവശ്യമായതെ ല്ലാം ലഭിക്കുന്ന കാലഘട്ടമായിരുന്നു.

ശൈഖ് ജീലാനി(റ) ഹി:488ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ ബഗ്ദാദിലെത്തുമ്പോള്‍ മഹാത്മാക്കളായ പല പുണ്യവാളന്മാരും ബഗ്ദാദിനെ അലങ്കരിച്ചിരുന്നു. ആ വര്‍ഷത്തി ലാണ് ബഗ്ദാദിന്റെ വിളക്കായി പ്രശോഭിച്ചിരുന്ന പണ്ഢിത പ്രമുഖന്‍ അബുല്‍ ഫള്ല്‍ അബ്ദുല്‍ വാഹിദ് അല്‍ തമീമി (റ) വഫാതായത്. അതേ വര്‍ഷത്തില്‍ തന്നെയാണ് വിശ്വവിഖ്യാതനായ മഹാ പ്രതിഭാശാലി ഹുജജത്തുല്‍ ഇസ്ലാം അബൂ ഹാമിദുല്‍ ഗസ്സാലി(റ) ബഗ്ദാദിലെ പൊതു ജീവിതരംഗത്തു നിന്നുമാറി ആധ്യാത്മ ജീ വിതത്തിന്റെ രഹസ്യ താവളത്തിലേക്ക് വഴിമാറിയത്. ഭരണകൂടത്താല്‍ നടത്തപ്പെടുന്ന ബഗ്ദാദിലെ പ്രശസ്തമായ “നിസാമിയാ സര്‍വ്വകലാശാല”യുടെ പേരുപെറ്റ മേധാവിയായിരുന്ന ഇമാം ഗസ്സാലി(റ) പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നു തെന്നി മാറി സ്വകാര്യതയുടെ ഉള്ളറകളിലേക്ക് താല്‍ക്കാലികമായി മാറുകയായിരുന്നു. തന്റെ പദവിയില്‍ സഹോദരന്‍ ഇമാം അഹ്മദുല്‍ ഗസ്സാലിയെ അവരോധിച്ചുകൊണ്ടായിരുന്നു ആ മാറ്റം നടന്നത്.

ശൈഖ്(റ) ബാഗ്ദാദില്‍ പ്രവേശിച്ചു തന്റെ കാലഘട്ടത്തിലുള്ള പ്രഗത്ഭരായ പ്രപഞ്ച ത്യാഗികളെ സമീപിച്ചു. തന്റെ ഉസ്താദും തന്നെ ഇത്രവലിയ സ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ശൈഖും ഉപദേശകനുമായ അല്‍ഖാള്വീ അബൂസഈദുല്‍ മുബാറകുല്‍ മുഖര്‍റിമി(റ)യുടെ മഹത്തായ വിജ്ഞാനകേന്ദ്രം ശിഷ്യനായ ജീലാനി(റ)ക്ക് വിട്ടുകൊടുക്കുകയും അബ്ദുല്‍ഖാദിര്‍(റ) അത് ഏറ്റെടുക്കുകയും ചെയ്തു. ആ വിജ്ഞാനകേന്ദ്രത്തില്‍ ജനങ്ങള്‍ക്കു അറിവു പകര്‍ന്നും സാരോപദേശം നല്‍കിയും ശൈഖ്(റ) ജീവിതം നയിച്ചു. അവിടെവെച്ച് ശൈഖ്(റ)ന് കറാമത്തുകള്‍ നിരവധി വെളിവായി. അധികം താമസിയാതെ എല്ലാ സമയത്തും ശൈഖ്(റ)ന്റെ വിജ്ഞാനസദസ്സ് കൊണ്ട് ആ കേന്ദ്രം ജനനിബിഢമായി. ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതാവുകയും ശൈഖ്(റ) പുറത്തേക്കിറങ്ങി നാടിന്റെ അതിര്‍ത്തിയിലേക്ക് നീങ്ങി പ്രസംഗിക്കാന്‍ തുടങ്ങുകയും ചെയ്തു. പണക്കാരുടെ സാമ്പത്തിക സഹായവും പാവങ്ങളുടെ പ്രവര്‍ത്തനക്ഷമതയും കൊണ്ട് പ്രസ്തുത കേന്ദ്രം ജനങ്ങള്‍ക്ക് പര്യാപ്തമാരവത്തക്ക വിധത്തില്‍ വിശാലമാക്കപ്പെട്ടു. ഹിജ്റ 528ല്‍ വിപുലീകരണം പൂര്‍ത്തിയായി. അധ്യാപനം, ഫത്വാ കൊടുക്കല്‍, ഉപദേശം, ഗവേഷണ നിരീക്ഷണപഠനം, പാരത്രിക ജീവിതത്തി നുവേണ്ടുന്ന മറ്റു പ്രവര്‍ത്തനങ്ങളുമായി മുഴുകി ആ സ്ഥാപനത്തില്‍ ശൈഖ്(റ) ജീവിതം നയിച്ചു. ലോകത്തിന്റെ മുക്കിലും മൂലയില്‍ നിന്നും ജനങ്ങള്‍ സന്ദര്‍ശനത്തിനും നേര്‍ച്ച കളുമായും വരാന്‍ തുടങ്ങി. ഉലമാക്കളും സ്വാലിഹീങ്ങളും അവിടെ തിങ്ങിനിറഞ്ഞു. അവരെല്ലാം ശൈഖ്(റ)ല്‍ നിന്നും വിജ്ഞാനം നുകര്‍ന്നു. ഹദീസുകളും ഉപദേശങ്ങളും മനസ്സിലാക്കി ഇറാഖിലുള്ള മുരീദുമാരുടെ പരിപാലനം മുഴുവനും നടത്തി ലോകജനതയുടെ പ്രശംസ പിടിച്ചുപറ്റി. അറ്റമില്ലാത്ത ശിഷ്യഗണങ്ങള്‍ പണ്ഢിതന്മാരായി അവിടെനിന്നും പുറത്തിറങ്ങാറുണ്ടായിരുന്നു. അശ്ശൈഖ് അബൂ അംറ് ഉസ്മാനുബ്നു മര്‍സൂഖ്(റ) എന്നപ്രശസ്ത പണ്ഢിതനും ശിഷ്യന്മാരില്‍ പെടുന്നു (ഖലാഇദുല്‍ ജവാഹിര്‍, പേജ് 3, 5).

ശൈഖ്(റ) സര്‍വാംഗീകൃതനായിരുന്നു. ബഗ്ദാദിലെ ബഹുഭൂരിഭാഗം പാപികളും ശൈഖ്(റ) മുഖേന പശ്ചാതപിച്ചു സജ്ജനങ്ങളായിത്തീര്‍ന്നു. ജൂത ക്രൈസ്തവ വിഭാഗക്കാരില്‍ നിന്നും ഗണ്യമായ വിഭാഗം ശൈഖ്(റ)ന്റെ മഹത്വത്തില്‍ കീഴില്‍ ഇസ്ലാം ആശ്ളേഷിച്ചു. സ്റ്റേജില്‍ കയറി സത്യം തുറന്നു പറയുകയും തിന്മയെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യല്‍ ശൈഖ്(റ)ന്റെ പതിവായിരുന്നു. അക്രമികളായ ഉദ്യോഗസ്ഥന്മാരെ നിയോഗിക്കാന്‍ ശൈഖ്(റ) ഭരണാധിപന്മാരെ ഒരു നിലക്കും അനുവദിച്ചിരുന്നില്ല (ഖലാഇലുല്‍ ജവാഹിര്‍, പേജ് 6).

അശ്ശൈഖ് അഹ്മദുല്‍ കബീറുല്‍ രിഫാഈ(റ) പറയുന്നു: ‘അശ്ശൈഖ് മുഹ്യിദ്ദീന്‍(റ)യുടെ ബഹുമതികള്‍ ആര്‍ക്ക് പറഞ്ഞുതീര്‍ക്കാന്‍ കഴിയും. അശ്ശൈഖ് ജീലാനി(റ)യുടെ സ്ഥാനത്തെത്തിയവര്‍ ഇന്നാരുണ്ട്. ശരീഅത്തും ഹഖീഖത്തും തനതായ രീതിയില്‍ ഉള്‍ക്കൊണ്ട മഹാനാണ് മുഹ്യിദ്ദീന്‍ ശൈഖ്(റ). ഈ കാലത്ത് അദ്ദേഹത്തിന് തുല്യമായി മറ്റാരുമില്ല’ (ത്വബഖാതുല്‍ ഔലിയാഅ്, 100).

മുഹ്യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍(റ) അല്ലാഹുവിനെപ്പറ്റി അങ്ങേയറ്റം അറിഞ്ഞവനും ലോകവ്യാപാര ങ്ങളുപേക്ഷിച്ചു അല്ലാഹുവിന്റെ ധ്യാനത്തില്‍ മുഴുകി ജീവിക്കുന്നവരും ഹമ്പലീ മദ്ഹബ് സ്വീഗരിച്ചവരുമാണ് (ഹദിയ്യതുല്‍ അരിഫീന്‍, 1/596).

നല്ല ജീവിത മാര്‍ഗം കാഴ്ചവെച്ചവരും മൌനം പതിവാക്കിയവരും നന്മ കല്‍പ്പിക്കുക, തിന്മ വിരോധിക്കുകയെന്നത് നടപ്പിലാക്കിയവരും ശരിയായ പ്രപഞ്ചത്യാഗിയുമാണ് അശ്ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ). ശൈഖ്(റ) ഏറ്റെടുത്തു നടത്തിയ മതസ്ഥാപനത്തില്‍ വെച്ചുള്ള സംസാരവും ഉപദേശ നിര്‍ദ്ദേശങ്ങളും സമൂഹത്തിന് വേണ്ടുവോളം ഉപകരിച്ചിട്ടുണ്ട്. ഗുണകരമായ ജീവിതസ്ഥിതിഗതികളും ആത്മബോധനവും ശൈഖ്(റ)ക്കുണ്ടായിരുന്നു. സൂക്ഷ്മശാലിയും മഹല്‍വ്യക്തിയും ശൈഖന്മാരുടെ നേതാക്കളില്‍ പെട്ടവരുമാണ് അശ്ശൈഖ് മുഹ്യിദ്ദീന്‍(റ) (അല്‍ബിദായതു വന്നിഹായ 12/252). പിശാച് തന്ത്രത്തിലൂടെ ശൈഖ്(റ) അവര്‍കളെ പലപ്രാവശ്യവും പിഴപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ശരിയും തെറ്റും കണ്ടറിഞ്ഞ, അഗാധ വിജ്ഞാന സാഗരമായ ശൈഖ് (റ)ല്‍ നിന്നും എല്ലായ്പ്പോഴും പിശാച് പരാജയപ്പെട്ടു പിന്തിരിഞ്ഞോടേണ്ടി വന്നു.


RELATED ARTICLE

  • ശൈഖ് അബ്ദുല്‍ഖാദിര്‍ (റ) യുടെ അന്ത്യനിമിഷങ്ങള്‍
  • ഖാദിരീ ത്വരീഖത്ത്
  • ജീലാനി ദര്‍ശനം: ഇന്ത്യന്‍ സാഹചര്യത്തില്‍
  • സൃഷ്ടികള്‍ക്ക് അല്ലാഹു പോരേ..
  • ആത്മദര്‍ശനത്തിലേക്കുള്ള കവാടം
  • ശൈഖ് ജീലാനി(റ): ജീവിതവും സന്ദേശവും
  • ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)
  • ജീലാനീ ദിനം