മുസ്ലിംകളും ശത്രുക്കളും ഹുദൈബിയ്യയില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പിലെ ഒരു പ്രധാന വ്യവസ്ഥയായിരുന്നു മക്കയിലെ ഏത് ഗോത്രങ്ങള്‍ക്കു വേണമെങ്കിലും രണ്ടാലൊരു പക്ഷത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്ന്. ഇപ്രകാരം കുടിപ്പകക്കാരില്‍ പ്രധാനികളായ ബനൂബക്ര്‍ ഗോത്രം ശത്രുക്കളോടും ബനൂഖുസാഅ മുസ്ലിംകളോടും സഖ്യത്തിലായി. ഒത്തുതീര്‍പ്പ് കഴിഞ്ഞു രണ്ടു വര്‍ഷമേ ആയുള്ളൂ. എട്ടു വര്‍ഷം ബാക്കിയിരിക്കേ, ബനൂബക്ര്‍ ഗോത്രം ശത്രുക്കളുടെ സഹായത്തോടെ മുസ്ലിം സഖ്യകക്ഷിയായ ബനൂഖുസാഅയെ അക്രമിക്കുകയും ഇരുപത്തിമൂന്ന് പേരെ കൊലപ്പെടുത്തുകയും ചെയ്തു (ഇബ്നുഹിശാം, 4/31). ബനൂഖുസാഅ പ്രതിനിധി മദീനയിലെത്തി വിവരം പറഞ്ഞപ്പോള്‍ പ്രവാചകര്‍ അക്ഷരാര്‍ഥത്തില്‍ മനംനൊന്തു കരഞ്ഞു. അവിടുന്ന് വിലപിച്ചു. ‘ഈ കൊലച്ചതി സഹിക്കാനാവുന്നതിലും അപ്പുറമാണ്.’ (മുഹമ്മദ് രിളാ, 307)
തങ്ങള്‍ ചെയ്ത കുറ്റം ഭീമമാണെന്ന ബോധം വൈകിയാണെങ്കിലും ശത്രുക്കള്‍ക്കുമുണ്ടായി. കിട്ടാവുന്നതില്‍ ഏറ്റവും പ്രഗത്ഭനായ അബൂസുഫ്യാനെത്തന്നെ ഡിപ്ളോമസിയുമായി അവര്‍ മദീനയിലേക്കയച്ചു. പക്ഷേ, ഇത്രയും നാള്‍ ചതി മാത്രം പ്രയോഗിച്ചു പോന്ന ശത്രുക്കളോട് ഇനിയും ശാന്തിമന്ത്രം ഓതുന്നത് തന്നെ സ്നേഹിക്കുന്നവരോടും സത്യത്തോടു തന്നെയും ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കുമെന്ന് പ്രവാചകര്‍ മനസ്സിലാക്കി. ആയിരം മുഹാജിറുകളും നാലായിരത്തി അഞ്ഞൂറ് അന്‍സ്വാറുകളുമടക്കം പതിനയ്യായിരത്തില്‍പ്പരം അനുയായികളോടൊപ്പം മക്കയിലേക്ക് മാര്‍ച്ചു ചെയ്യാനും അനന്തരം എ.ഡി. 630 ജനുവരിയില്‍ (ഹിജ്റ എട്ട്, റമളാന്‍) രക്തരഹിത വിപ്ളവത്തിലൂടെ മക്കയിലേക്ക് ജേതാവിനെപ്പോലെ തിരിച്ചുവരാനും തക്ക കാരണം ശത്രുക്കള്‍ തന്നെ ഉണ്ടാക്കുകയായിരുന്നു (സൂറത്തുല്‍ ഹല്‍ബിയ്യ 3/87).
മാതൃഭൂമിയില്‍ നിന്ന് വര്‍ഷങ്ങളോളം ഗൃഹാതുരത്വം പേറി മാറ്റിനിര്‍ത്തപ്പെട്ടവന്റെ തിരിച്ചുവരവ്, ഭൂതകാല ക്രൂരകൃത്യങ്ങളുടെ മാഞ്ഞുപോയിട്ടില്ലാത്ത മുറിവുകളുടെ നൊമ്പരങ്ങള്‍, അക്രമികളുടെ നിസ്സഹായതയോടെയുള്ള കീഴടങ്ങല്‍… ഇതെല്ലാം മുഹമ്മദ് നബി (സ്വ) യെ ഏകാധിപതിയും സ്വേച്ഛാധിപതിയും പ്രതികാരദാഹിയുമാക്കിയോ? തന്റെ മാംസത്തിലും മജ്ജയിലും ധര്‍മ്മങ്ങളിലും പ്രബോധനങ്ങളിലും യുദ്ധത്തിലും സമാധാനത്തിലും താന്‍ ഉയര്‍ത്തിപ്പിടിച്ച ലോക മനുഷ്യത്വവാദവും സാഹോദര്യസ്നേഹവും അവിടേയും തല ഉയര്‍ത്തി നിന്നു. ആ നിഷ്ഠൂര കശ്മലരുടെ മുഖത്തേക്ക് നോക്കി അനുകമ്പയോടെ പ്രവാചകര്‍ മന്ത്രിച്ചു. ‘നിങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല.’ അല്ലാഹു നിങ്ങളോട് ക്ഷമിക്കട്ടെ. അവന്‍ ഉന്നത കൃപാകുലനല്ലോ (ഖുര്‍ആന്‍ 12/99). ‘നിങ്ങള്‍ക്കു പോകാം. സ്വതന്ത്രരാണ് നിങ്ങള്‍. പ്രവാചകര്‍ യൂസുഫ് (അ), തന്റെ സഹോദരങ്ങളോട് കാണിച്ചതുപോലെ ഞാനും പെരുമാറുന്നു’ (സീറത്തുല്‍ ഹല്‍ബിയ്യ 3/107). പ്രതികാരത്തിന്റെ ആവശ്യത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ‘ഇവര്‍ അക്രമികളെ സഹായിച്ചിരുന്നു’വെന്ന് ചില സ്വഹാബാക്കള്‍ പറഞ്ഞപ്പോള്‍ പ്രവാചകന്‍ പ്രതികരിച്ചു. ‘മണ്‍മറഞ്ഞവര്‍ക്കുള്ള തെറ്റുകള്‍ക്ക് അവശേഷിക്കുന്നവരോട് പ്രതികാരം ചെയ്യരുത്’ (സീറത്ത് അമീനി വല്‍ മഅ്മൂന്‍ 3/89).
RELATED ARTICLE