Click to Download Ihyaussunna Application Form
 

 

പ്രകാശവും പ്രാഥമ്യവും

പുണ്യറസൂല്‍(സ്വ) തങ്ങളുടെ പ്രകാശമാണ് പ്രപഞ്ചത്തിന്റെ കാതലും ചൈതന്യവും. നബി(സ്വ) തങ്ങള്‍ തന്നെ പ്രകാശമായിരുന്നു. അത്യാദരണീയവും പൈശാചിക ബാധയേല്‍ക്കാത്തതുമായ അമേയമായ ജ്യോതിസ്സ്. ആ പ്രകാശത്തിന്റെ പ്രഭാവലയമാണ് പ്രപഞ്ചത്തെ ജാജ്വല്യമാനമാക്കുന്നത്. ഓരോ വസ്തുവിന്റെയും അസ്തിത്വവും അടിസ്ഥാന ഗുണങ്ങളും പ്രകടമാവുന്നതിന് പ്രവാചകര്‍(സ്വ)യുടെ പ്രകാശത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. അ ല്ലാഹു പ്രപഞ്ചത്തെയും അതിലെ മുഴുവന്‍ ചരാചരങ്ങളെയും അങ്ങനെയാണ് ക്രമീകരിച്ചി രിക്കുന്നത്. അവന്റെ തീരുമാനവും സൃഷ്ടിപ്പും നടന്നത് പ്രവാചകര്‍(സ്വ)തങ്ങളുടെ പ്രകാശത്തിന്റെ പ്രാഥമ്യത്തിലായിരുന്നു.

ആവശ്യമുള്ളതിനെല്ലാം വെളിച്ചം വിതറാനുള്ള അമേയവും അന്യൂനവുമായ ആ പ്രകാശ പ്രകിരണം പ്രപഞ്ചത്തിന്റെ തുടക്കം മുതലേ ഉണ്ടായിരുന്നു. ആ വെളിച്ചത്തെ അവലംബി ച്ചാണ് പ്രപഞ്ചത്തിന്റെ ക്രമീകരണം നടന്നിരിക്കുന്നത്. അതിന്റെ പ്രഭാവലയത്തില്‍ വിലയിക്കാനാവുകയെന്നതും അതില്‍ നിന്ന് ആവാഹിക്കാനാവുകയെന്നതും ഏതൊന്നിന്റെയും അ സ്തിത്വപ്രകാശനത്തിന്റെ അടിസ്ഥാനമാണ്. അതിന് ഭാഗ്യം ലഭിച്ച സൃഷ്ടികള്‍ക്ക് എല്ലാ സൌഭാഗ്യവും സിദ്ധിച്ചിരിക്കുന്നു. സൃഷ്ടി എന്ന നിലയില്‍ സ്വന്തം ധര്‍മ്മം നിര്‍വ്വഹിക്കുന്ന പ്രാപഞ്ചിക വസ്തുക്കളും പ്രതിഭാസങ്ങളും അടിസ്ഥാനപരമായി ഈ പ്രകാശത്തില്‍ നിന്നു സ്വന്തമായ ചാലകമൂല്യത്തെ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്നു പ്രപഞ്ചനാഥന്‍ തങ്ങള്‍ക്കു കല്‍പിച്ചരുളിയതു മാത്രമാണവയുടെ മൂലധനം.

ഈ ദൃശ്യ പ്രപഞ്ചത്തിന്റെ മനോഹാരിത നമുക്ക് സംവേദിപ്പിക്കുന്നതില്‍ സൂര്യപ്രകാശത്തി ന് അനല്‍പമായ പങ്കുണ്ട്. എന്നാല്‍ ആ പ്രകാശത്തിന്റെ സത്തും കാതലും പുണ്യറസൂലി(സ്വ)ന്റെ പ്രകാശം തന്നെയാണ്. ഭൌതികമായി നമുക്ക് അനുഭവവേദ്യമായ ഈ വെളിച്ചം പോലും ആ തിരുവെളിച്ചത്തിന്റെ പ്രതിഫലനമാണെന്നര്‍ഥം.

സൃഷ്ടി രഹസ്യങ്ങളുടെ ഉള്ളറകകളിലേക്കും മനുഷ്യമനസ്സുകളുടെ അഗാധതകളിലേക്കും  നമ്മെ കൊണ്ടെത്തിക്കുന്നതിനും അതിന്റെ ഗുണഫലങ്ങള്‍ സിദ്ധമാവുന്നതിനും പ്രവാചക ത്വത്തിന്റെ പ്രകാശത്തെ നാം ആവാഹിച്ചിരിക്കണം. വെളിച്ചം മാത്രമല്ല വിളക്കും, അല്ലെങ്കി ല്‍ ആ തേജസ്സ് മാത്രമല്ല തേജസ്വിയും നമ്മുടെ മനസ്സിനെ പ്രകാശിപ്പിച്ചിരിക്കണം. പ്രപ ഞ്ചത്തിലെ പ്രകാശത്തിന്റെ കൌതുകകരമായ മോഹവലയത്തില്‍ സ്വയം ബന്ധിതരായി യഥാര്‍ഥ വെളിച്ചത്തെ ഉള്‍ക്കൊള്ളാനാവാത്തവര്‍ ഭാഗ്യദോഷികളാണ്.

ദീപത്തിന്റെ ദീപം

പ്രവാചകര്‍(സ്വ) തങ്ങളെ അവിടുത്തെ പൂര്‍ണ്ണപ്രഭാവത്തില്‍ അംഗീകരിക്കാനാവുമ്പോള്‍ മാത്രമേ ആ പ്രകാശത്തിന്റെ യഥാര്‍ഥപ്രസരണം കൊണ്ട് നമുക്കനുഗൃഹീതരാവാന്‍ സാധി ക്കുകയുള്ളൂ. ഭൌതിക പ്രപഞ്ചത്തിന്റെ ഭാഗമായി അനുഭവിക്കാവുന്ന പ്രകാശത്തിന്റെ മാ യാജാലങ്ങളിലും അതിന്റെ നയനമനോഹാരിതയിലും അതിശയം കൊണ്ടാനന്ദിക്കുന്നവനാ ണ് മനുഷ്യന്‍. പുണ്യപ്രവാചകര്‍(സ്വ) തങ്ങളുടെ തേജോമയമായ വ്യക്തിപ്രഭാവത്തെ തമ സ്കരിക്കുന്ന പ്രവണതകള്‍ക്ക് പലരും കാരണമായിത്തീരുന്നത് ഇതു കൊണ്ടാണ്.

മക്കയിലെപ്രശസ്തമായൊരു കുടുംബത്തില്‍ അനാഥനായി വളര്‍ന്നൊരു മനുഷ്യനെ മാത്രം നബി(സ്വ)യില്‍ കാണുക എന്നത് വലിയൊരു ദുരന്തമാണ്. ഈ വികല ചിന്താഗതിയെ ഖു ര്‍ആന്‍ സൂക്തങ്ങള്‍ നിരത്തി സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന വായാടികള്‍ക്കിടയിലാണ് നാം ജീ വിക്കുന്നത്. അതുകൊണ്ടാണ് ദീപവും ദീപ്തിയും തേജസ്സും തേജസ്വിയും എല്ലാമായ പ്ര വാചകര്‍(സ്വ) തങ്ങളെ നാം കൂടുതലറിയേണ്ടി വരുന്നത്.

നബി(സ്വ) ദീപമാണ്, ദീപ്തിയാണ് എന്നു പറയുന്നതിന്റെ അര്‍ഥം നമ്മുടെ അനുഭവ ലോക ത്തുള്ള ഇന്ധനം തീര്‍ന്നാല്‍ പ്രസരണം നിലയ്ക്കുന്ന വിളക്കും വെളിച്ചവുമല്ല. അങ്ങനെ തുലനം ചെയ്യുന്നത് അബദ്ധമാണ്. യൂഗാന്തരങ്ങളുടെ ഭാവപ്പകര്‍ച്ചകളോ ദുഷ്ടതകളോ മ ങ്ങലേല്‍പിക്കാത്ത മഹാജ്യോതിസ്സാണ് അവിടുന്ന്. നമുക്കുപമിക്കാനും വിവരിക്കാനും ഉപ യോഗിക്കാനുള്ള പദങ്ങളും വസ്തുക്കളും ആ പ്രകാശ പ്രവാഹത്തിന്റെ സംഭാവനകളാണെ ന്നതിനാല്‍  എല്ലാ ഉപമകളും ഇവിടെ അപര്യാപ്തമാണ്. അതിനപ്പുറത്തേക്ക് നമ്മെ നയി ക്കേണ്ടതും പടച്ചതമ്പുരാന്‍ തന്നെയാണ്. അതിനാല്‍ ഭൌതിക ലോകത്ത് നിന്ന്, ഭൌതികമായ പലതിന്റെയും തടവറയില്‍ നിന്നുകൊണ്ടു നബി(സ്വ) തങ്ങളുടെ അമേയ പ്രകാശത്തെ വിവരിക്കുക പ്രയാസകരം തന്നെയാണ്. നമുക്ക് നമ്മുടെ ഭാഷയിലേ വിനിമയം നടത്താനാ വൂ എന്ന ബോധ്യത്തോടെ മാത്രമേ ഇക്കാര്യം ചര്‍ച്ച ചെയ്യാനാവൂ.

പ്രകാശമെന്നാല്‍

നബി(സ്വ)തങ്ങളുടെ പൂമേനി നമ്മുടെ ബാഹ്യദൃഷ്ടിയില്‍ മനുഷ്യപ്രകൃതത്തിലുള്ള മനോ ഹര രൂപമാണ്. എന്നാല്‍ മുഹമ്മദീയ യാഥാഥ്യവും സത്തും സത്തയും പൊരുളും എല്ലാം നൂറാനിയ്യാണ്. പ്രകാശകമാണത്. ഇതിനര്‍ഥം നബി(സ്വ) മനുഷ്യനായിരുന്നില്ല എന്നല്ല. മനു ഷ്യാവസ്ഥയുടെ സമ്പൂര്‍ണ്ണതയും അതോടൊപ്പം അസാധാരണത്വവും മേളിച്ച, സൃഷ്ടികളി ലും പ്രവാചകരിലും ഒന്നാമനായ നേതാവായിരുന്നു നബി(സ്വ). എല്ലാവര്‍ക്കും വിളക്കും വെളിച്ചവുമായിരുന്നു അവിടുന്ന്. നബി(സ്വ) തങ്ങളുടെ പ്രകാശമാണ് പ്രഥമസൃഷ്ടി. അതു കൊണ്ടു തന്നെ ബാഹ്യനിരീക്ഷണ ശേഷിയുടെ പരിമിത വ്യാപ്തിയില്‍ നിന്നുകൊണ്ടു നബി(സ്വ) തങ്ങളുടെ വ്യക്തി പ്രഭാവത്തെ അളക്കാനും തൂക്കാനും ശ്രമിക്കുന്നത് ബുദ്ധി ശൂന്യതയാണ്.

അല്ലാഹു നബി(സ്വ)തങ്ങളെ വിശേഷിപ്പിച്ചു കൊണ്ടു പറയുന്നു: “പ്രവാചകരേ, അങ്ങയെ നാം സാക്ഷിയുംസുഭാഷിതനും മുന്നറിയിപ്പുകാരനും അല്ലാഹുവിന്റെ ഹിതം പോലെ അവ നിലേക്ക് ക്ഷണിക്കുന്നവനും പ്രകാശം പരത്തുന്ന ദീപവുമായി നിയോഗിച്ചിരിക്കുന്നു” (ആ ശയം; അല്‍ അഹ്സാബ്:45). “അല്ലാഹുവില്‍ നിന്നു പ്രകാശവും സുവ്യക്തമായ ഗ്രന്ഥവും നിങ്ങള്‍ക്കെത്തിയിരിക്കുന്നു” (ആശയം; അല്‍മാഇദ:15).

ഈ രണ്ടു സൂക്തങ്ങളിലും നബി(സ്വ) തങ്ങളെ ദീപമായും ദീപ്തിയായും വിശേഷിപ്പിച്ചി രിക്കുന്നു. ഒന്നാമത്തെ സൂക്തത്തില്‍ നബി(സ്വ) തങ്ങളോടു തന്നെയെന്ന രൂപത്തിലാണ് പരാമര്‍ശം. രണ്ടാമത്തെ സൂക്തത്തില്‍ പ്രകാശത്തിന്റെ പ്രയോക്താക്കളോടാണ് സംബോ ധന. ആദ്യത്തേതില്‍ നബി(സ്വ) തങ്ങളുടെ ദൌത്യവും ആ ദൌത്യ നിര്‍വഹണത്തിന് അനുയോജ്യമാം വിധം അവിടുത്തെ അല്ലാഹു ഒരുക്കിയിരിക്കുന്ന കാര്യവും വ്യക്തമാക്കിയിരിക്കുന്നു.

നബി(സ്വ) തങ്ങള്‍ ലോകത്തോട് വിളംബരപ്പെടുത്തിയതെല്ലാം സാക്ഷ്യത്തിന്റെ വിശേഷണ മൊത്ത സമ്പൂര്‍ണ്ണ പ്രഖ്യാപനമാണ്. ഇത്തരമൊരു വ്യക്തിത്വത്തിന് അനിവാര്യമായും ഉണ്ടാ യിരിക്കേണ്ട അറിവും അനുഭവവും  നബി(സ്വ)ക്കു നല്‍കപ്പെട്ടിട്ടുണ്ട് എന്നു ‘ശാഹിദ്’ എന്ന വിശേഷണം വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ നിര്‍ദ്ദേശാനുസാരം ക്രമപ്രവൃദ്ധമായ പ്ര ബോധന മുന്നേറ്റമാണ് നബി(സ്വ) തങ്ങളുടേതെന്നും  അതിലൂടെ അന്തിമ വിജയ പരാജയ ങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയിക്കലാണ് പ്രധാനമെന്നും മുബശ്ശിര്‍, നദീര്‍, ദാഈ എന്നീ വിശേഷണനാമങ്ങളറിയിക്കുന്നു.

‘സിറാജന്‍ മുനീറന്‍’ എന്ന വിശേഷണം നബി(സ്വ) തങ്ങളുടെ പ്രകാശസമാനമായ ജീവിത ത്തില്‍ സുവ്യക്തമാണ്. ആ വിശേഷണം അന്വര്‍ഥമാക്കുംവിധം അവിടുന്ന് പ്രകാശം പര ത്തുന്ന ദീപം തന്നെയാണ് എന്നതാണ് ഒരാശയം.

നൂറും കിതാബുന്‍ മുബീനും

ഇരുളില്‍ നിന്നു പ്രകാശത്തിന്റെ ലോകത്തേക്ക് നയിക്കപ്പെടണമെന്ന മനുഷ്യപ്രകൃതത്തി ന്റെ താല്‍പര്യപൂര്‍ത്തിക്കുവേണ്ടി  ‘നൂര്‍’ എന്ന പ്രവാചകര്‍(സ്വ)യെ നിയോഗിക്കുക വഴി പ്രപഞ്ചനാഥന്‍ സാഹചര്യമൊരുക്കിയിരിക്കുന്നു എന്നാണ് രണ്ടാമത്തെ സൂക്തത്തില്‍ വ്യ ക്തമാക്കുന്നത്. അതോടൊപ്പം സുവ്യക്തമായ ഗ്രന്ഥവും  ശക്തി പകരാനായുണ്ട് എന്നു വ്യ ക്തമാക്കുന്നു. ഈ സൂക്തത്തില്‍ ‘നൂര്‍’ എന്ന പ്രയോഗം കൊണ്ടുദ്ദേശ്യം നബി(സ്വ) തന്നെ യാണെന്നാണ് ഭൂരിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം.

അല്ലാമാ ആലൂസി(റ) തന്റെ തഫ്സീറില്‍ ഇതു വ്യക്തമായി തന്നെ പറയുന്നുണ്ട്: “പ്രകാ ശവും സ്പഷ്ടമായ ഗ്രന്ഥവും (വിവരണവും) എന്നതു കൊണ്ടുദ്ദേശ്യം നബി(സ്വ) തങ്ങള്‍ തന്നെയാണ്. നബി(സ്വ) തങ്ങളുടെ ദൌത്യത്തിന്റെ സ്വഭാവവും പ്രഭാവവും അതിന് ഉപോല്‍ ബലകമത്രെ”. നബി(സ്വ) തങ്ങള്‍ പ്രകാശമെന്നപോലെ തന്നെ സുവ്യക്തവും സുതാര്യവു മായ ഒരു മാതൃക കൂടിയായിരുന്നു. അതിനാല്‍ തന്നെ ആലൂസിയുടെ പ്രസ്താവത്തില്‍ ദുര്‍ഗ്രാഹ്യതയൊന്നുമില്ല.

“നിങ്ങള്‍ക്ക് മഹത്തായ പ്രകാശം വന്നിരിക്കുന്നു. അത് പ്രകാശങ്ങളുടെ പ്രകാശമാണ്. അന്നബിയ്യുല്‍ മുഖ്താര്‍(സ്വ) തങ്ങളാണ് അത്. ഇമാം ഖതാദ:(റ) ഈ വ്യാഖ്യാനത്തിന്നിനാ ണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. പ്രകാശം, സുവ്യക്തമായ വിവരണം എന്നിവ കൊണ്ടു ള്ള ഉദ്ദേശ്യം നബി(സ്വ) തങ്ങള്‍ തന്നെയാണ് എന്നതും അതിശയോക്തിപരമായ കാര്യമൊ ന്നുമല്ല. രണ്ടും നബി(സ്വ) തങ്ങളെ സംബന്ധിച്ചു പറയാവുന്നതു തന്നെയാണ്”(തഫ്സീര്‍, റൂഹുല്‍ മആനീ:3/269).

മുല്ലാ അലിയ്യുല്‍ ഖാരി(റ) പറയുന്നു: “ഈ രണ്ടു വിശേഷണങ്ങളും ഖുര്‍ആനെക്കുറിച്ചാ ണെന്നു പറയുന്നവരുണ്ട്. എന്നാല്‍ ഇതു നബി(സ്വ) തങ്ങളെ സംബന്ധിച്ചു തന്നെയാണെ ന്ന് പറയുന്നതിന് എന്തു പ്രതിബന്ധമാണുള്ളത്?പ്രകാശങ്ങള്‍ക്കിടയിലുള്ള പ്രഭാവപൂര്‍ണ്ണത കാരണം നബി(സ്വ) അതിമഹത്തായ പ്രകാശമാണ്. അതോടൊപ്പം അവസ്ഥകളും വിധിക ളും വ്യക്തമാക്കിത്തരുന്നവരും മുഴുവന്‍ സൃഷ്ടിരഹസ്യങ്ങളും സമാഹരിച്ചവരും എന്ന നിലയില്‍ നബി(സ്വ) തങ്ങള്‍ സ്പഷ്ടമായ ഒരു ഗ്രന്ഥവുമാണ്”(ശറഹുശ്ശിഫാ:1/114).

നബി(സ്വ) തങ്ങളുടെ നിയോഗംവഴി ലോകം പ്രകാശമാന മായതിന്നു ചരിത്രപിന്‍ബലമുണ്ട.്  ‘നൂറി’ന്റെ പ്രവേഗപ്രൌഢിയും ശേഷിയും കറുത്തിരുണ്ട എത്രയെത്ര പരുക്കന്‍ മനസ്സുകളെ യാണ് പ്രശോഭിതവും മൃദുലവുമാക്കിത്തീര്‍ത്തത്!

പ്രമുഖ തഫ്സീറുകളായ തഫ്സീറുമാവര്‍ദീ 2/22, തഫ്സീര്‍ ഖാസിന്‍ 2/24, ഹാശിയതു സ്സ്വാവി1/239, തന്‍വീറുല്‍ മിഖ്ബാസ് 119, തഫ്സീര്‍ ബഹ്റുല്‍ മുഹീത്വ് :3/448, തഫ്സീര്‍ റൂ ഹുല്‍ ബയാന്‍2/369, തഫ്സീര്‍ ഖുര്‍ത്വുബി6/79 തുടങ്ങിയവയിലെല്ലാം ‘നൂര്‍’ നബി(സ്വ) തങ്ങളാണെന്ന വ്യാഖ്യാനം ഉദ്ധരിക്കുകയോ അങ്ങനെ വ്യാഖ്യാനിക്കുകയോ ചെയ്തിട്ടുണ്ട്.

ഹാശിയതുസ്സ്വാവിയുടെ പാര്‍ശ്വത്തിലുള്ള തഫ്സീര്‍ ജലാലൈനിയില്‍ ‘ഇതു നബി(സ്വ) തങ്ങളുടെ പ്രകാശമാണ്’ എന്നു തന്നെ കാണാം. ഇമാം ത്വിബ്രി(റ) എഴുതുന്നു:

“നൂര്‍”എന്നതുകൊണ്ടുദ്ദേശ്യം നബി(സ്വ) തങ്ങളാണ്. നബി(സ്വ) തങ്ങളെക്കൊണ്ട് അല്ലാഹു സത്യത്തെ പ്രകാശിപ്പിച്ചു. ഇസ്ലാമിനെ അല്ലാഹു പ്രത്യക്ഷമാക്കി. ശിര്‍ക്കിനെ വിപാടനം ചെയ്തു. അതിനാല്‍ തന്നെ നബി(സ്വ) തങ്ങളില്‍ നിന്നു പ്രകാശം ആവാഹിച്ചവര്‍ക്കെല്ലാം അവിടുന്ന് സത്യം സ്പഷ്ടമാക്കുന്ന പ്രകാശമാണ്”(തഫ്സീര്‍ ത്വിബ്രി:4/802).

ഇമാം റാസി(റ) പറയുന്നു: “ഇതില്‍ ‘നൂര്‍’ എന്നതിനു വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത് നൂര്‍ കൊണ്ടുദ്ദേശ്യം നബി(സ്വ)തങ്ങളാണെന്നതാണ്”(തഫ്സീര്‍ റാസി:11/150).

സുറത്തു നൂറിലെ 35ാം സൂക്തത്തിന്റെ വിശദീകരണം ശ്രദ്ധേയമാണ്. “അല്ലാഹു ആകാശ ഭൂമികളുടെ പ്രകാശമാണ്( അവയെ ദീപ്തമാക്കുന്നവനാണ്). അവന്റെ പ്രകാശത്തിന്റെ ഉപമ, ഉള്ളില്‍ ദീപമുള്ള ഒരു വിളക്കുമാടമാണ്. ആ ദീപം ഒരു സ്ഫടികത്തിലാണ്. സ്ഫടികം ജ്വലിച്ചു കൊണ്ടിരിക്കുന്ന നക്ഷത്രം പോലെയാണ്. പാശ്ചാത്യമോ പൌരസ്ത്യമോ അല്ലാത്ത, അനുഗൃഹീതമായ ഒലീവ് വ്യക്ഷത്തില്‍ നിന്നാണ് അതു കത്തിക്കപ്പെടുന്നത്. അതിന്റെ എണ്ണ തീ തട്ടിയിട്ടില്ലെങ്കിലും പ്രകാശം പരത്തുമാറായിട്ടുണ്ട്. പ്രകാശത്തിനുമേല്‍ പ്രകാശം. അല്ലാഹു അവന്റെ പ്രകാശത്തിലേക്ക് അവനുദ്ദേശിച്ചവരെ മാര്‍ഗദര്‍ശനം ചെയ്യുന്നതാണ്. ഇത് പ്രകാരം അല്ലാഹു ജനങ്ങള്‍ക്കു വേണ്ടി ഉപമകള്‍ വിവരിക്കുന്നു. അല്ലാഹു എല്ലാ കാ ര്യങ്ങളും അറിയുന്നവനാണ്” ( ആശയം; അന്നൂര്‍:35).

‘അവന്റെ പ്രകാശത്തിന്റെ ഉപമ’ എന്ന പ്രയോഗത്തിലെ പ്രകാശം നബി(സ്വ) തങ്ങളാണെന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട് എന്ന് ഇബ്നു മര്‍ദവൈഹി(റ) ഉദ്ധരിച്ചിട്ടുണ്ട്(സുബുലുല്‍ ഹുദാ. വാള്യം 1 പേജ്:530).

ഈ സൂക്തത്തില്‍ അഞ്ചു പ്രാവശ്യം ‘നൂര്‍’ എന്ന പദം ആവര്‍ത്തിച്ചു വന്നിട്ടുണ്ട്.  ഒന്നാമത്തേതു കൊണ്ടുദ്ദേശ്യം  ഏതു വ്യാഖ്യാനമനുസരിച്ചും അല്ലാഹു തന്നെയാണ്. രണ്ടാമത്തേതിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളില്‍ ഇമാം മാവര്‍ദി(റ) തിരഞ്ഞെടുത്തത് “മുഹമ്മദ് നബി(സ്വ) തങ്ങളുടെ പ്രകാശം”  എന്നതാണ്(നോക്കുക തഫ്സീര്‍ മാവര്‍ദി: വാള്യം:4, പേജ്:102). മൂന്നാമത്തെ ‘നൂര്‍’ പ്രവാചകത്വത്തിന്റെ പ്രകാശമാണ്(മാവര്‍ദി:4/105) നാലാമത്തെ ‘നൂര്‍’  നുബുവ്വത്തല്ലാത്ത മറ്റു വിജ്ഞാനങ്ങളാണ്. അഞ്ചാമത്തെ ‘നൂര്‍’  ഹിദായത്ത്, അല്ലെങ്കില്‍ സത്യവിശ്വാസം ആവാം.

ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു: ഇബ്നു അബ്ബാസ്(റ) കഅ്ബ്(റ)വിനോട് ഈ ആയത്തി ന്റെ വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. അപ്പോഴദ്ദേഹം പറഞ്ഞത് “നബി(സ്വ) തങ്ങളുടെ പ്രകാശത്തിന്റെ ഉപമ ഒരു വിളക്കു മാടം പോലെ” എന്നായിരുന്നു (തഫ്സീര്‍ അദ്ദുര്‍ റുല്‍മന്‍സൂര്‍:5/88)

നൂര്‍: പ്രത്യക്ഷ ഭാവം

നബി(സ്വ) തങ്ങള്‍ ദീപവും ദീപ്തിയുമാണെന്നതു വ്യക്തവും സര്‍വ്വാംഗീകൃതവുമായ സ ത്യമാണ്. ഖുര്‍ആന്‍ അതു വിളംബരപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിനു ഭൌതികമായ പ്ര ത്യക്ഷഭാവം ഉണ്ടായിരുന്നുവോ അതാര്‍ക്കെങ്കിലും അനുഭവവേദ്യമായ രംഗങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടോ എന്നന്വേഷിക്കാം.

ബറാഅ്(റ)വിനോട്  “നബി(സ്വ) തങ്ങളുടെ മുഖം വാളിന്റെ വായ്ത്തല പോലെ തിളക്കമുള്ളതായിരുന്നുവോ?”  എന്നു ചോദിച്ചപ്പോള്‍ “അല്ല, അതു ചന്ദ്രനെപ്പോലെയായിരുന്നു” എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത് ( ബുഖാരി).

അബൂ ഹുറൈറ(റ) പറയുന്നു: “നബി(സ്വ) തങ്ങളെക്കാള്‍ സുന്ദരമായ ഒരു രൂപവും ഞാന്‍ കണ്ടിട്ടില്ല. ആ മുഖത്ത് സൂര്യന്‍ ചലിക്കുന്നതു പോലെ തോന്നിയിരുന്നു”(ഇബ്നുഹിബ്ബാന്‍).

നബി(സ്വ) തങ്ങള്‍ പ്രകാശമായിരുന്നു എന്നതിനാല്‍ ആ ശരീരത്തിനു നിഴലുണ്ടായിരുന്നില്ല. പ്രകാശത്തിനു നിഴലുണ്ടാവില്ലെന്നത് വ്യക്തമാണല്ലോ. പ്രകാശം എന്നതിലുപരി അവിടുന്നു പ്രകാശകം കൂടിയായിരുന്നു. ആ പ്രകാശത്തിന്റെ സാക്ഷാല്‍ ഭാവം ദര്‍ശിക്കാനും അനുഭവിക്കാനും  പലര്‍ക്കും ഭാഗ്യമുണ്ടായിട്ടുണ്ട്.

ഇബ്നു അബ്ബാസ്(റ) പറയുന്നു: “നബി(സ്വ) തങ്ങള്‍ക്ക് നിഴലുണ്ടായിരുന്നില്ല, സൂര്യപ്രകാശത്തില്‍  അവിടുത്തെ പ്രകാശം സൂര്യനെ അതിജയിച്ചിരുന്നു.  വിളക്കിനടുത്ത് നബി(സ്വ)യുടെ പ്രകാശം ആ വിളക്കിനെ വെല്ലുന്നതായിരുന്നു” (അല്‍വഫാ ബിഅഹ്വാലില്‍ മുസ്ത്വഫാ:2/19).

അനസ്(റ) പറയുന്നു: “നബി(സ്വ) തങ്ങള്‍ മദീനയില്‍ പ്രവേശിച്ച ദിവസം മദീനയിലെ എ ല്ലാ വസ്തുക്കളും പ്രകാശിച്ചു. നബി(സ്വ) തങ്ങള്‍ വഫാത്തായ ദിവസം എല്ലാ വസ്തുക്കളി ലും ഇരുള്‍ പരക്കുകയും ചെയ്തു. നബി(സ്വ)യെ മറവുചെയ്തപ്പോള്‍ ഞങ്ങളുടെ മനസ്സുകളില്‍ അസ്വസ്ഥത പ്രകടമാവുകയുണ്ടായി”(അഹ്മദ്).

ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു: “ഹകീമുത്തുര്‍മുദി ദക്വാന്‍(റ)വില്‍ നിന്നു നിവേദനം:   സുര്യചന്ദ്രപ്രകാശങ്ങളില്‍ നബി(സ്വ) തങ്ങളുടെ നിഴല്‍ കാണാറില്ലായിരുന്നു. ഇബ്നുസബഅ് പറയുന്നു: നിഴല്‍ ഭൂമിയില്‍ പതിക്കുകയില്ലെന്നതും പ്രകാശമാണെന്നതും നബി(സ്വ) തങ്ങളുടെ പ്രത്യേകതകളില്‍ പെട്ടതാണ്. നബി(സ്വ) തങ്ങള്‍ സൂര്യചന്ദ്രപ്രകാശങ്ങളില്‍ നടക്കുകയാണെങ്കില്‍ നിഴല്‍ കാണാറില്ലായിരുന്നു”(അല്‍ഖസ്വാഇസ്വുല്‍ കുബ്റാ:1/116).

നബി(സ്വ) തങ്ങള്‍ പ്രകാശമായിരിക്കെ അവിടുത്തെ ശരീരം നമുക്കു ദൃശ്യമായതു പോലെ  നിഴല്‍ കാണുക എന്നത് ന്യൂനതയൊന്നുമല്ലാത്ത സ്ഥിതിക്ക് നബി(സ്വ)യുടെ നിഴല്‍ കാണാ തിരുന്നതെന്തു കൊണ്ടായിരുന്നു എന്ന കാര്യവും ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം നസഫി(റ) ഉദ്ധരിക്കുന്നു: “ഉസ്മാന്‍(റ) പറയുന്നു: നിശ്ചയം, അങ്ങയുടെ നിഴല്‍ അല്ലാഹു ഭൂമിയില്‍ പതിപ്പിച്ചിട്ടില്ല; ഒരു മനുഷ്യനും തന്റെ പാദം അവിടുത്തെ നിഴലില്‍ വെക്കാതിരിക്കുന്നതിനു വേണ്ടിയാണത്”(തഫ്സീര്‍:മദാരിക് :3 പേജ്:135).

പ്രഥമ സൃഷ്ടി

ജാബിറുബ്നു അബ്ദില്ലാഹില്‍ അന്‍സ്വാരി(റ) നിവേദനം:”പ്രഥമ സൃഷ്ടി ഏതായിരുന്നു എന്നു ഞാന്‍ റസൂല്‍(സ്വ) തങ്ങളോട് ചോദിച്ചു. അപ്പോള്‍ അവിടുന്നു പറഞ്ഞു: “ആദ്യമായി അല്ലാഹു സൃഷ്ടിച്ചത് നിന്റെ പ്രവാചകന്റെ പ്രകാശമാണ്. ജാബിര്‍, അല്ലാഹു തന്റെ പ്രഭ പരത്താന്‍ അതിനെ സൃഷ്ടിച്ചു. പിന്നീട് അതില്‍ നിന്ന് എല്ലാ ഗുണകരമായതും സൃ ഷ്ടിച്ചു. മറ്റു സൃഷ്ടികളെല്ലാം പിന്നീടാണ് സൃഷ്ടിക്കപ്പെട്ടത്.

“പ്രകാശത്തെ സൃഷ്ടിച്ച് 12000 വര്‍ഷക്കാലം  സാമീപ്യത്തില്‍ നിര്‍ത്തി. പിന്നീട് അതിനെ നാലായി ഭാഗിച്ചു. ഒരു ഭാഗത്തില്‍ നിന്നു അര്‍ശും രണ്ടാമത്തെ ഭാഗത്തില്‍ നിന്ന് കുര്‍സി യ്യും സൃഷ്ടിച്ചു. അര്‍ശിന്റെ വാഹകരെയും കുര്‍സിന്റെ വാഹകരെയും മുന്നാം ഭാഗത്തില്‍ നിന്നു സൃഷ്ടിച്ചു. നാലാം ഭാഗത്തെ സ്നേഹത്തിന്റെ സ്ഥാനത്ത് 12000 വര്‍ഷം നിക്ഷേപിച്ചു”.

“പിന്നീടതിനെയും നാലായി ഭാഗിച്ചു. ഒന്നാമത്തെതില്‍ നിന്നു ഖലമും രണ്ടാമത്തെതില്‍ നിന്നു ലൌഹും മൂന്നാമത്തെതില്‍ നിന്നു സ്വര്‍ഗവും സൃഷ്ടിച്ചു. നാലാം ഭാഗത്തെ ഭയത്തി ന്റെ സ്ഥാനത്ത് 12000 വര്‍ഷം നിക്ഷേപിച്ചു. ശേഷം അതിനെയും നാലായി ഭാഗിച്ചു. മലകുകള്‍, സൂര്യന്‍ എന്നിവയെ ഓരോന്നില്‍ നിന്നും ചന്ദ്രനെയും നക്ഷത്രങ്ങളെയും ഒന്നില്‍ നിന്നും സൃഷ്ടിച്ചു. നാലാം ഭാഗത്തെ പ്രതീക്ഷയുടെ സ്ഥാനത്ത് 12000 വര്‍ഷം നിക്ഷേപിച്ചു”.

“അതിനെ വീണ്ടും നാലായി ഭാഗിച്ചു. ഒന്നില്‍ നിന്നു ബുദ്ധിയെയും മറ്റൊന്നില്‍ നിന്നു സമാധാനത്തെയും ജ്ഞാനത്തെയും സൃഷ്ടിച്ചു. മൂന്നാമത്തെതില്‍ നിന്നു പവിത്രതയെയും സൌഭാഗ്യത്തെയും സൃഷ്ടിച്ചു. 4ാം ഭാഗത്തെ ലജ്ജയുടെ സ്ഥാനത്ത് 12000 വര്‍ഷം നിക്ഷേപിച്ചു. പിന്നീടല്ലാഹു ആ പ്രകാശ ഭാഗത്തെ തിരുനോട്ടത്താല്‍ കടാക്ഷിക്കുകയുണ്ടായി. അപ്പോള്‍ അതില്‍ നിന്നു വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. 124000 വിയര്‍പ്പുകണങ്ങള്‍ ഒലിച്ചിറങ്ങി. ഓരോ കണത്തില്‍ നിന്നും ഓരോ പ്രവാചകന്റെ ആത്മാവുകളെ സൃഷ്ടിച്ചു. ആ ആ ത്മാവുകള്‍ ഒന്നു നിശ്വസിച്ചപ്പോള്‍ ആ ശ്വാസങ്ങളില്‍ നിന്ന് ഔലിയാക്കള്‍, വിജയികള്‍,രക്തസാക്ഷികള്‍, അല്ലാഹുവിനെ വഴിപ്പെട്ടു ജീവിക്കുന്ന സത്യവിശ്വാസികള്‍ എന്നിവരെ സൃഷ്ടിച്ചു”.

“അര്‍ശും കുര്‍സും എന്റെ പ്രകാശത്തില്‍ നിന്നുള്ളതാണ്. മലകുകളിലെ ഉന്നതര്‍ എന്റെ പ്ര കാശത്തില്‍ നിന്നാണ.് മലകുകളിലെ റൂഹാനികളും സപ്തവാനങ്ങളിലെ മലകുകളും എ ന്റെ പ്രകാശത്തില്‍ നിന്നാണ്. സ്വര്‍ഗവും അതിലെ അനുഗ്രഹങ്ങളും എന്റെ പ്രകാശത്തില്‍ നിന്നാണ്. സൂര്യനക്ഷ്രത്രങ്ങളും എന്റെ പ്രകാശത്തില്‍ നിന്നാണ്”.

“ബുദ്ധിയും ജ്ഞാനവും സൌഭാഗ്യവും എന്റെ പ്രകാശത്തില്‍ നിന്നാണ്. തിരുദൂതന്‍മാരുടെയും പ്രവാചകന്‍മാരുടെയും ആത്മാക്കള്‍ എന്റെ പ്രകാശത്തില്‍ നിന്നാണ്. രക്തസാക്ഷികളും സച്ചരിതരും എന്റെ പ്രകാശത്തിന്റെ ഫലങ്ങളില്‍പെട്ടതാണ്. പിന്നീട് അല്ലാഹു 12000 ഹിജാബുകള്‍(മറകള്‍) സൃഷ്ടിച്ചു. എന്നിട്ട് ആ പ്രകാശത്തെ സ്ഥിരമായി സ്ഥാപിച്ചു. ഇതത്രെ നാലാമത്തെ ഭാഗം (മ്പ÷മ്പ÷മ്പ÷മ്പ ഭയത്തിന്റെ സ്ഥാനത്ത് നിക്ഷേപിക്കപ്പെട്ട ഭാഗം. അതാണ് മറകള്‍ക്കു പിന്നിലുള്ളത്). ഓരോ രണ്ടു മറകള്‍ക്കിടയിലും ആയിരം വര്‍ഷങ്ങളുണ്ട്. അതാണ് അടിമത്തത്തിന്റെ(യജമാനനുണ്ടെന്ന ബോധത്തിന്റെ) പദവികള്‍. ആദരവി ന്റെയും വിജയത്തിന്റെയും ഭയപ്പാടിന്റെയും കരുണയുടെയും വാല്‍സല്യത്തിന്റെയും വി ജ്ഞാനത്തിന്റെയും സമാധാനത്തിന്റെയും ഗാംഭീര്യത്തിന്റെയും ശാന്തതയുടെയും സഹനത്തിന്റെയും സത്യസന്ധതയുടെയും ദൃഢതയുടെയും മറയുമാണത്. ഓരോ മറക്കുള്ളിലും ആ പ്രകാശം ആയിരം വര്‍ഷം വീതം അല്ലാഹുവിനെ ഇബാദത്ത് ചെയ്തു. മറകള്‍ക്കുള്ളില്‍ നിന്നു പ്രകാശം പുറത്ത് എത്തിയപ്പോള്‍ അതിനെ അല്ലാഹു ഭൂമിയില്‍ നിലീനമാക്കി. അങ്ങനെ ഇരുള്‍ മുറ്റിയ രാത്രിയിലെ ദീപം പോലെ അതു പ്രകാശം പരത്തിക്കൊണ്ടിരുന്നു”.

“പിന്നീട് അല്ലാഹു മണ്ണില്‍ നിന്ന് ആദം(അ)നെ സൃഷ്ടിച്ചു. വിശുദ്ധ മലകുകള്‍ അദ്ദേഹത്തിന് സാഷ്ടാംഗം ചെയ്ത സന്ദര്‍ഭത്തില്‍ ആ പ്രകാശത്തെ ആദം നബി(അ)ന്റെ തിരുനെറ്റിയില്‍ നിക്ഷേപിച്ചു. പിന്നീട് ശീസ് നബി(അ)ലേക്കും ശീസ്(അ)ല്‍ നിന്ന് ഇദ്രീസ്(അ)ലേക്കും അങ്ങനെ……….അങ്ങനെ………പരിശുദ്ധരില്‍ നിന്നു പരിശുദ്ധരിലേക്ക്  ആ പ്രകാശം നീങ്ങിക്കൊണ്ടിരുന്നു. ഒടുവില്‍ അബ്ദുല്‍മുത്ത്വലിബിന്റെ മകന്‍ അബ്ദുല്ലയുടെ മുതുകിലേക്കും അവിടെനിന്ന് ആമിന(റ)യുടെ ഉദരത്തിലേക്കും അതെത്തിച്ചേര്‍ന്നു. പിന്നീട് അ ല്ലാഹു എന്നെ ഭൌതികലോകത്തേക്കു യാത്രയാക്കി. അവന്‍ എന്നെ ദൂതന്‍മാരുടെ നേതാവാക്കി. അവസാനത്തെ പ്രവാചകനാക്കി. ലോകത്തിന്റെ കരുണയാക്കി. അംഗസ്നാനം ചെയ്യുന്നവരുടെ നായകനുമാക്കി. ഇങ്ങനെയായിരുന്നു ജാബിറേ,  നിന്റെ പ്രവാചകന്റെ സൃഷ്ടി” (മുസ്വന്നഫ് അബ്ദുറസാഖ്).

(ഇബ്നുല്‍ ജാറൂദ് തന്റെ) മുന്‍തഖായില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ടെന്ന് ഇമാം അബ്ദുല്ലാഹിര്‍റൂമി(റ) തന്റെ ‘മത്വാലിഉന്നൂറിസ്സനിയ്യ’ എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട് (നോക്കുക. ജവാഹിര്‍ 4/305). അല്ലാമാ അലാഉദ്ദീനില്‍ ബസ്നവി(റ) തന്റെ ‘മുഹാളറതുല്‍അവാഇല്‍ വ മുസാമറതുല്‍ അവാഖിര്‍’ എന്ന കൃതിയിലും (പേജ് 21 നോക്കുക) ഇത് ഉദ്ധരിച്ചിട്ടുണ്ട്.

ഈ ഹദീസില്‍ മുഖ്യ പ്രമേയമായ പ്രഥമസൃഷ്ടി പ്രകാശമാണെന്ന ഭാഗം ധാരാളം മഹാന്‍മാര്‍ അവരുടെ കൃതികളില്‍ എടുത്തുദ്ധരിച്ചിട്ടുണ്ട്. കശ്ഫുല്‍ ഖഫാ: ഇസ്മാഈല്‍ അല്‍ ഇജ്ലൂനി വാള്യം1, പേജ്:31, അല്‍മിനഹുല്‍ മക്കിയ്യ: ഇബ്നുഹജറില്‍ ഹൈതമി(റ) വാള്യം1, പേജ്:139, അല്‍ മദ്ഖല്‍:  ഇബ്നുല്‍ ഹാജ്ജ്, വാള്യം 2, പേജ്:251 തഫ്സീര്‍ റൂഹുല്‍ ബയാന്‍:  ഇസ്മാഈല്‍ ഹിഖ്ഖീ, വാള്യം 3, പേജ്;129 തഫ്സീര്‍ റൂഹുല്‍ മആനീ:  അല്ലാമാ ആലൂസി, വാള്യം 4, പേജ് 312 മുഹാളറതുല്‍ അവാഇല്‍ : അലാഉദ്ദീന്‍ അല്‍ ബസ്നവി, 149 അല്‍ മവാഹിബുല്ലദുന്നിയ്യ: വാള്യം 1, പേജ് 71 അല്‍ ഇബ്രീസ:് ശൈഖ് അബ്ദുല്‍ അസീസുദ്ദബ്ബാഗ്(റ)   പേജ്  444, ത്വഹാറതുല്‍ ഖുലൂബ് , ശൈഖ് അബ്ദുല്‍ അസീസ് അദ്ദൈറനീ(റ) പേജ് 44.


RELATED ARTICLE

  • നബിദിനാഘോഷം പ്രമാണങ്ങളില്‍
  • മദീനത്തുര്‍റസൂല്‍
  • മൌലിദ് എന്നാല്‍ എന്ത്?
  • അബൂലഹബും ഥുവൈബയും
  • റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടിന് പാടില്ല
  • പുണ്യദിനാഘോഷങ്ങള്‍
  • പാക്ഷികങ്ങള്‍ കഥപറയുന്നു
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • മക്കാ വിജയം
  • അറേബ്യ : ഭൂതവും വര്‍ത്തമാനവും
  • ഓണം സുന്നത്ത്; മൌലിദ് ബിദ്അത്ത്!
  • സൂവ്യക്ത വിവരണം
  • എല്ലാവരുടെയും നബി
  • പ്രവാചകത്വത്തിലെ പ്രാഥമ്യം
  • മുസ്വന്നഫ് അബ്ദുറസാഖ്(റ)വും ജാബിര്‍(റ)വിന്റെ ഹദീസും
  • പ്രകാശവും പ്രാഥമ്യവും
  • ശഫാഅത്ത്
  • പുനര്‍ജന്മവും വിശ്വാസവും
  • ഒരു ഹദീസിന്റെ പൊരുളും അവസ്ഥയും
  • ഫത്റത്ത് കാലഘട്ടക്കാര്‍
  • നബി(സ്വ) തങ്ങളുടെ മാതാപിതാക്കളുടെ പരലോക മോക്ഷം
  • സഹവര്‍ത്തിത്വത്തിന്റെ ഉജ്ജ്വല മാതൃകകള്‍
  • മദീനത്തുര്‍റസൂല്‍
  • ലാളിത്യത്തിന്റെ വിശ്വരൂപം
  • ചരിത്ര പുരുഷന്‍
  • പ്രവാചക സ്നേഹത്തിന്റെ മധുഭാഷിതം
  • അതുല്യ നേതാവ്
  • നബി സ്നേഹത്തിന്റെ കാവ്യതല്ലജങ്ങള്‍
  • ബാനത് സുആദ:വിവക്ഷയും വിശകലനവും
  • നന്മ തിന്മ വരച്ചു കാണിച്ച മഹാപ്രവാചകര്‍
  • വീണ്ടും വസന്തം വന്നണഞ്ഞു