Click to Download Ihyaussunna Application Form
 

 

മദീനത്തുര്‍റസൂല്‍

മുന്‍ഗാമികളും പിന്‍ഗാമികളുമായി നിരവധി പണ്ഢിതന്മാര്‍ മദീനയുടെ ചരിത്രമെഴുതിയിട്ടുണ്ട്. അവരില്‍ ഏറ്റം പ്രസിദ്ധനാണ് അല്ലാമാ അലി സംഹൂദി (ഹിജ്റ 844?-911). അദ്ദേഹം മൂന്നു ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി എഴുതിയിട്ടുണ്ട്. അവയില്‍ ഏറ്റം വിഖ്യാതമായത് ‘വഫാഉല്‍ വഫാ’ എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥം ഇവ്വിഷയത്തില്‍ ഏറ്റം ആധികാരികമായി ഗണിച്ചു വരുന്നു. കാരണം മൂന്നു ലക്ഷം ഹദീസ് മനഃപാഠമുള്ള ഈ ശാഫിഈ പണ്ഢിതന്‍ മുഫ്തിയും, മുദരിസുമായി മദീനയില്‍ വളരെക്കാലം താമസിച്ചിട്ടുണ്ട്. ശൈഖ് സംഹൂദി ഈ ഗ്രന്ഥത്തില്‍ മദീനാ പട്ടണത്തിന് ഖുര്‍ആന്‍, ഹദീസ്, പൂര്‍വ്വവേദങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍ എന്നിവയെ ആധാരമാക്കി 94 പേരുകള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. പേരിന്റെ പെരുപ്പം മഹത്വത്തിന്റെ വലുപ്പമാണ് വിളിച്ചോതുന്നത്.

നബി (സ്വ) മക്കയില്‍ നിന്ന്, വിശുദ്ധ ഹറമില്‍ നിന്ന്, കഅ്ബയുടെ ചാരത്തു നിന്ന്, പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായപ്പോള്‍ തിരുമേനി (സ്വ) മനം നൊന്തു ചെയ്ത പ്രാര്‍ഥന നോക്കൂ: ‘അല്ലാഹുവേ, എനിക്കു ഏറ്റം ഇഷ്ടപ്പെട്ട ഒരു നാട്ടില്‍ നിന്ന് എന്നെ നീ പുറപ്പെടീച്ചതുപോലെ നിനക്കേറ്റം ഇഷ്ടപ്പെട്ട ഒരു നാട്ടില്‍ എന്നെ അധിവസിപ്പിക്കേണമേ’ (ഹാകിം)

തിരുനബി (സ്വ) യുടെ മറ്റൊരു പ്രസ്താവന കൂടി കാണുക: ‘നിങ്ങളില്‍ ആര്‍ക്കെങ്കിലും മദീനയില്‍ മരിക്കാന്‍ സൌകര്യപ്പെടുമെങ്കില്‍ അവന്‍ അവിടെ മരിക്കട്ടെ. ഞാന്‍ മദീനയില്‍ മരിക്കുന്നവനു ശിപാര്‍ശകനായിരിക്കും’ (തുര്‍മുദി). മദീനാ മുനവ്വറയുടെ ഔല്‍കൃഷ്ട്യം വിവരിക്കുന്ന പരശ്ശതം തെളിവുകളില്‍ ഒന്നു രണ്ടെണ്ണം മാത്രമാണിത്.

നൂറോളം പേരുണ്ടെങ്കിലും പ്രവാചകപട്ടണം എന്നര്‍ഥം വരുന്ന ‘മദീനത്തുര്‍റസൂല്‍’ എന്ന പേരാണ് പ്രസിദ്ധം. അല്ലാഹു അവന്റെ ഏറ്റവും പ്രിയപ്പെട്ട പ്രവാചകന്റെ നിവാസത്തിനു തിരഞ്ഞെടുത്ത പട്ടണം, പ്രവചിതനായ അന്ത്യപ്രവാചകന്റെ പലായനസ്ഥലമായി പൂര്‍വ്വ പ്രവാചകര്‍ പരിചയപ്പെടുത്തിയ പട്ടണം, ഇസ്ലാമിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും പ്രചാരത്തിനും സഹായിച്ച പട്ടണം. അതാണ് മദീന. അതാണ് ലോകത്തെ ഒന്നാമത്തെ ഇസ്ലാ മിക രാഷ്ട്രം. അവിടെയാണ് പ്രഥമ ഭരണകൂടം നിലവില്‍ വന്നത്; ശരീഅത്ത് നിയമങ്ങള്‍ സമ്പൂര്‍ണ്ണമായി പ്രയോഗവല്‍ക്കരിക്കപ്പെട്ടത്. അവിടെ നിന്നാണ് ഇസ്ലാമിന്റെ സന്ദേശവുമായി പ്രബോധക സംഘങ്ങള്‍ ലോകരാജ്യങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്. ധീര സേനാനികള്‍, ഇസ്ലാമിന്റെ വെന്നിക്കൊടിയേന്തി ജൈത്രയാത്ര പുറപ്പെട്ടതും അവിടെ നിന്നു തന്നെ.

നബി തിരുമേനി (സ്വ) അവിടെ അന്ത്യവിശ്രമം കൊള്ളുന്നു എന്നതാണ് മദീനാപട്ടണത്തിന്റെ ഏറ്റവും വലിയ സവിശേഷത. അവിടുത്തെ പുണ്യശരീരം നിലകൊള്ളുന്ന സ്ഥലം ഭൂമിയില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥലമാണ് എന്ന കാര്യം അവിതര്‍ക്കിതമാണെന്നും അക്കാര്യത്തില്‍ പണ്ഢിതന്മാര്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്നും അല്ലാമാ സംഹൂദി (1/28) രേഖപ്പെടുത്തിയിട്ടുണ്ട്. നബി (സ്വ) യെ സന്ദര്‍ശിക്കാന്‍ ജീവിതകാലത്തെന്നപോലെ അങ്ങോട്ട് വിശ്വാസികള്‍ ഒഴുകുന്നു.

മദീനാ പട്ടണം ഇസ്ലാമിനു മുമ്പ്

ആദിമ പിതാവായ ആദം നബി (അ) യോടെ ഭൂമുഖത്ത് മനുഷ്യ ചരിത്രവും ഇസ്ലാമിക ചരിത്രവും ആരംഭിച്ചു. മനുഷ്യപിതാവ് തുടങ്ങിവെച്ച നാഗരികതാ നിര്‍മ്മാണവും മതപ്രബോധനവും സന്താനങ്ങള്‍ തുടര്‍ന്നു. അവസരോചിതം വന്ന പ്രവാചകന്മാര്‍ അവര്‍ക്ക് നേതൃത്വം നല്‍കി. കാലാന്തരേണ മനുഷ്യ സമുദായം ബഹുദൈവത്വത്തിലേക്കും തജ്ജന്യമായ വിഗ്രഹാരാധനയിലേക്കും വഴുതി വീണു. അപ്പോഴാണ് ലോകചരിത്രത്തിലാദ്യമായി അവിശ്വാസികളെയും ബഹുദൈവാരാധകരെയും പ്രബോധിപ്പിക്കുന്നതിനു വേണ്ടി ഒരു പ്രവാചകന്‍ സമാഗതമാകുന്നത്. അദ്ദേഹമാണ് നൂഹ് നബി (അ). അതുകൊണ്ടാണ് അദ്ദേഹം പ്രഥമ പ്രവാചകന്‍, പ്രഥമദൂതന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിനു മുമ്പ് വന്ന ദൂതന്മാര്‍ ഏകദൈവ വിശ്വാസികളോട് പ്രബോധനം നടത്തിയവരായിരുന്നു.

നീണ്ട തൊള്ളായിരത്തി അമ്പത് കൊല്ലത്തെ പ്രബോധനത്തെ അവഗണിച്ചവഹേളിച്ച ധിക്കാരികളെ ത്വൂഫാന്‍ എന്ന മഹാ ജലപ്രളയത്തിലൂടെ അല്ലാഹു നശിപ്പിച്ചു. നൂഹ് നബി (അ) യെയും സത്യവിശ്വാസികളായ തന്റെ കുടുംബത്തെയും അല്ലാഹു രക്ഷിച്ചു. ബാബിലോണ്‍ പട്ടണത്തിന്റെ സമീപത്ത് പ്രളയാനന്തരം അവര്‍ കപ്പലിറങ്ങി. എണ്‍പതു പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. അവര്‍ നിവസിച്ച പ്രദേശം ‘മദീനത്തുസ്സമാനീന്‍’ (എണ്‍പതുപേരുടെ പട്ടണം) എന്ന പേരില്‍ അറിയപ്പെട്ടു. ജനസംഖ്യ കൂടിയപ്പോള്‍ ഓരോ കുടുംബവും വിവിധ രാജ്യങ്ങളിലേക്ക് താമസം മാറ്റിത്തുടങ്ങി. നൂഹ് നബി (അ) ന്റെ രണ്ടാമത്തെ പൌത്രനായ അബീലിന്റെ മകന്‍ യസ്രിബ് കുടുംബസമേതം മദീനയില്‍ വന്നു താമസമാക്കി. അങ്ങനെയാണ് ഈ പ്രദേശം പില്‍ക്കാലത്ത് യസ്രിബ് എന്ന പേരില്‍ പ്രസിദ്ധമായത്. പിന്നീട് പല കാരണങ്ങളാലും പല ജൂത കുടുംബങ്ങളും മദീനയില്‍ കുടിയേറിപ്പാര്‍ക്കുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. അവര്‍ ഇരുപത്തഞ്ചോളം കുടുംബങ്ങളുണ്ടായിരുന്നു. അവരില്‍ ബനൂഖുറൈള, ബനൂന്നളീര്‍, ബനൂ ഖൈനുഖാത് എന്നീ ഗോത്രങ്ങള്‍ ഏറ്റം പ്രസിദ്ധങ്ങളത്രെ.

ഔസ്, ഖസ്റജ്

യമനിലെ പ്രസിദ്ധമായ അണപൊട്ടിയതിനെ തുടര്‍ന്ന് പല കുടുംബങ്ങളും പല രാജ്യങ്ങളിലുമായി കുടിയേറിപ്പാര്‍ത്തു. അക്കൂട്ടത്തില്‍ ബനൂ ഖൈലാ ഗോത്രം യസ്രിബില്‍ താമസിച്ചു. ഔസ്, ഖസ്റജ് എന്നീ അറബിവംശങ്ങളാണ് ബനൂഖൈല. ഖൈല എന്നത് അവരുടെ മാതാവിന്റെ പേരാണ്. പിതാവ് ഹാരിസത്തുബ്നു സൈദ്. സുരക്ഷിതത്തിനും പ്രതിരോധത്തിനും സുഖവാസത്തിനുമായി യസ്രിബ് നിവാസികള്‍ അവിടെ ഒട്ടധികം കോട്ടകള്‍ നിര്‍മ്മിക്കുകയുണ്ടായി. അമ്പത്തി ഒമ്പത് കോട്ടകള്‍ ജൂതന്മാര്‍ നേരത്തെ നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. അവരെ അനുകരിച്ചു പിന്നീട് അറബികള്‍ യസ്രിബില്‍ പതിമൂന്നു കോട്ടകള്‍ നിര്‍മ്മിച്ചു. ഈ എഴുപത്തി രണ്ടു കോട്ടകള്‍ക്കു പുറമെ പിന്നീട് നബി (സ്വ) യുടെ നിര്‍ദ്ദേശപ്രകാരം, അമ്പത്തിയാറ് കോട്ടകള്‍ മുസ്ലിംകളും നിര്‍മ്മിച്ചു. അതോടെ നൂറ്റിയിരുപത്തെട്ടു കോട്ടകള്‍ അവിടെ കാണാറായി. കൂടുതല്‍ കോട്ടകള്‍ എണ്ണിപ്പറഞ്ഞ ചരിത്രകാരന്മാരും ഉണ്ട്.

ഔസ് ഗോത്രത്തില്‍ പ്രസിദ്ധമായ പതിമൂന്ന് വംശങ്ങളുണ്ടായിരുന്നു. ഖസ്റജ് ഗോത്രത്തില്‍ മുപ്പത്തിയാറ് വംശവും. ഔസ്, ഖസ്റജ് ഗോത്രക്കാരാണ് ഇസ്ലാമിന്റെ ആഗമനത്തോടെ അന്‍സ്വാര്‍ എന്ന പേരില്‍ പ്രസിദ്ധരായത്. പ്രവാചകരെയും ഇസ്ലാമിനെയും മുഹാജിറുകളെയും അതുല്യമായ സ്നേഹവായ്പോടെ സഹായിച്ചാദരിച്ചതുകൊണ്ടാണ് അല്ലാഹു അവര്‍ക്ക് ഈ അഭിധാനം നല്‍കിയത്.

ഇസ്ലാം മദീനയില്‍

ഇസ്ലാമിന്റെ ജന്മനാട് മക്കയെങ്കിലും പ്രവാചകനും അനുയായികള്‍ക്കും അവിടെ നില്‍ക്കക്കള്ളിയില്ലാതെയായപ്പോള്‍ പ്രബോധനപ്രവര്‍ത്തനത്തിന് ഏറ്റം വളക്കൂറുള്ള മദീനാമണ്ണിലേക്ക് നീങ്ങുന്നതിന് അല്ലാഹു കളമൊരുക്കി. നുബുവ്വത്തിന്റെ പതിനൊന്നാം വര്‍ഷം മദീനയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനാര്‍ഥം മക്കയിലെത്തിയ ആറു ഖസ്റജികള്‍ നബി (സ്വ) യെ കണ്ടു ഇസ്ലാം മതം സ്വീകരിച്ചു. അവര്‍ നാട്ടിലേക്കു തിരിച്ചു. പുതിയ സന്ദേശം നാട്ടുകാരെ പരിചയപ്പെടുത്തി. പലരും പുതിയ പ്രസ്ഥാനത്തിന്റെ വക്താക്കളായി. അടുത്ത വര്‍ഷം ഹജ്ജുവേളയില്‍ തിരുമേനിയുമായി കാണാമെന്ന് മദീനാസംഘം കരാര്‍ ചെയ്തിട്ടുണ്ടായിരുന്നു. പന്ത്രണ്ടാം വര്‍ഷം പന്ത്രണ്ടു പേര്‍ മക്കയിലെത്തി.

മിനായിലെ അഖബക്കരികില്‍ നബി (സ്വ) യുമായി അഭിമുഖം നടത്തി. അന്ന് അവിടെ നടന്ന കരാര്‍ ഒന്നാം അഖബാ ഉടമ്പടി എന്ന പേരില്‍ അറിയപ്പെടുന്നു. ശിര്‍ക്ക്, മോഷണം, വ്യഭിചാരം, സന്താനവധം, വ്യാജ വാര്‍ത്താ നിര്‍മ്മാണം എന്നിവ വര്‍ജ്ജിക്കുക, ഒരു നല്ലകാര്യത്തിലും നബി (സ്വ) യോട് അനുസരണക്കേട് കാണിക്കാതിരിക്കുക എന്നിവയായിരുന്നു ഈ ഉടമ്പടിയിലെ കാതലായ വശങ്ങള്‍. തിരിച്ചു പോകുമ്പോള്‍ അവരോടൊപ്പം അദ്ധ്യാപനത്തിനും പ്രബോധനത്തിനുമായി മുസ്അബുബ്നു ഉമൈര്‍ എന്ന ശിഷ്യനെ വിട്ടുകൊടുത്തു. മദീനായിലെ പുതിയ വീടുകളില്‍ ഇസ്ലാം എത്തുന്നതിന് ഇതു കാരണമായി. സഅദ്ബ്നു മുആദ്, ഉസൈദ്ബ്നു ഹുളൈര്‍ തുടങ്ങിയ പ്രമുഖര്‍ ഇസ്ലാംമതം ആശ്ളേഷിച്ചു.

നുബുവ്വത്തിന്റെ പതിമൂന്നാം വര്‍ഷം ഹജ്ജുവേളയില്‍ മദീനയില്‍ നിന്ന് നിരവധി പേര്‍ മക്കയിലെത്തി. അക്കൂട്ടത്തിലുണ്ടായിരുന്ന എഴുപത്തഞ്ചു മുസ്ലിംകള്‍ രാത്രി സമയത്ത് വളരെ രഹസ്യമായി അഖബക്കരികെ നബി (സ്വ) യുമായി അഭിമുഖം നടത്തി. തിരുമേനി മദീനയിലേക്ക് വരുന്നുവെങ്കില്‍ സ്വന്തം ഭാര്യാ സന്താനങ്ങളെ സംരക്ഷിക്കും വിധം സംരക്ഷിക്കുമെന്ന് തദവസരം അവര്‍ കരാര്‍ ചെയ്തു. ഇതാണ് രണ്ടാം അഖബാ ഉടമ്പടി. ഉടമ്പടി രഹസ്യമെങ്കിലും സംഗതി ഏതോ വിധം ശത്രുക്കളറിഞ്ഞു. മര്‍ദ്ദനമുറകള്‍ ശതഗുണീഭവിച്ചു. മുസ്ലിംകളോട് മദീനയിലേക്ക് ഹിജ്റ ചെയ്യുവാന്‍ തിരുമേനി ആജ്ഞാപിച്ചു. നാടും വീടും സമ്പത്തും സന്താനവും ഉപേക്ഷിച്ചു അവര്‍ യാത്രയായി. ഒറ്റക്കും കൂട്ടമായും യാത്ര തുടര്‍ന്നു. തിരുമേനിയും അബൂബക്ര്‍, അലി എന്നിവരും ഏതാനും ദുര്‍ബ്ബല മുസ്ലിംകളും മാത്രം മദീനയില്‍ അവശേഷിച്ചു.

പ്രവാചകര്‍ മദീനയിലേക്ക്

ഇസ്ലാം മദീനയില്‍ വേരൂന്നി. മക്കാമുസ്ലിംകള്‍ അഭയാര്‍ഥികളായി മദീനയിലെത്തിക്കഴിഞ്ഞു. പ്രവാചകന്റെ ആഗമനത്തില്‍ ദാഹിച്ചു മദീനാമുസ്ലിംകള്‍ കാത്തിരിപ്പായി. അപ്പോഴാണ് ഖുറൈശികള്‍ ഭവിഷ്യത്ത് മനസ്സിലാക്കുന്നത്. അവര്‍ ദാറുന്നദ്വത്തില്‍ സത്വരനടപടിക്കായി ചര്‍ച്ച നടത്തി. അന്തിമ തീരുമാനപ്രകാരം സന്ധ്യാസമയത്ത് പ്രവാചകന്റെ വീടു വളഞ്ഞു. പ്രതികാരം ചോദിക്കാന്‍ കഴിയാത്ത വിധം എല്ലാ വംശത്തിലേയും പ്രതിനിധികള്‍ ചേര്‍ന്ന് ഒന്നിച്ചു വെട്ടിക്കൊല്ലുകയായിരുന്നു ലക്ഷ്യം. പക്ഷേ, അല്ലാഹുവിന്റെ തന്ത്രം വിജയിച്ചു. അവരുടെ കുതന്ത്രം പരാജയപ്പെട്ടു. അക്ഷരാര്‍ഥത്തില്‍ ശത്രുക്കളുടെ കണ്ണില്‍ പൊടിയിട്ട് അത്യത്ഭുതകരമാംവിധം രക്ഷപ്പെട്ടു.

അല്ലാഹു നേരത്തെ തന്നെ ഹിജ്റക്കു ആജ്ഞ നല്‍കിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. അതു പ്രകാരം കാലേക്കൂട്ടി തന്നെ നബി തിരുമേനി (സ്വ) തന്റെ ഇഷ്ടതോഴനായ സ്വിദ്ദീഖുമായി യാത്രക്കുള്ള ആസൂത്രണം നടത്തിയിട്ടുണ്ടായിരുന്നു. മൂന്നു ദിവസം സൌര്‍ ഗുഹയില്‍ ഇരുവരും കഴിച്ചുകൂട്ടി. ശത്രുക്കളുടെ തിരച്ചില്‍ ഏറെക്കുറെ അവസാനിച്ചു. ഇരുവരും യാത്ര പുനരാരംഭിച്ചു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് അവര്‍ മദീനയിലെത്തി. റബീഉല്‍ അവ്വല്‍ എട്ടിന് തിങ്കളാഴ്ച രാവിലെ മദീനയുടെ തെക്കുവശത്ത് ഖുബാ ഗ്രാമത്തിലെത്തി. നാലു ദിവസം അവിടെ വിശ്രമിച്ചു. അപ്പോഴേക്കും അലി (റ) എത്തിച്ചേര്‍ന്നു. മക്കാ നിവാസികള്‍ നബി (സ്വ) യെ ഏല്‍പ്പിച്ചിരുന്ന അമാനത്തുകള്‍ തിരിച്ചേല്‍പ്പിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതുകൊണ്ടാണ് വൈകിയത്. ഖുബായില്‍ തിരുനബി (സ്വ) ഒരു പള്ളി സ്ഥാപിച്ചു. ഇതാണ് മദീനയില്‍ തിരുമേനി സ്ഥാപിച്ച ഒന്നാമത്തെ പള്ളി.

റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വെള്ളിയാഴ്ച കാലത്ത് ഖുബായില്‍ നിന്ന് പുറപ്പെട്ടു. വഴിമദ്ധ്യേ ബനൂസാലിം കുടുംബത്തിന്റെ വാസസ്ഥലത്ത് ജുമുഅഃ നിര്‍വ്വഹിച്ചു. അതായിരുന്നു ഇസ്ലാമിക ചരിത്രത്തിലെ ഒന്നാമത്തെ ജുമുഅഃ. ഒരു വലിയ സംഘത്തിന്റെ അകമ്പടിയോടെ തിരുമേനി അവിടെ നിന്നു മദീനയുടെ ഹൃദയഭാഗത്തെത്തി. ആഹ്ളാദഭരിതരായ മദീനാമുസ്ലിംകള്‍ നബി (സ്വ) യെ വരവേറ്റു. ഓരോ വീട്ടുകാരും തിരുമേനിയുടെ വാഹനത്തിന്റെ കടിഞ്ഞാണ്‍ പിടിച്ച് അവരുടെ വീട്ടിലിറങ്ങിത്താമസിക്കാന്‍ ക്ഷണിച്ചു കൊണ്ടിരുന്നു. ‘നിങ്ങള്‍ ഈ വാഹനത്തെ വിടൂ, അതിനു പ്രത്യേക കല്പനയുണ്ട്’ എന്നായിരുന്നു പ്രവാചകരുടെ പ്രതികരണം. അബൂ അയ്യൂബില്‍ അന്‍സ്വാരി എന്ന പ്രശസ്ത സ്വഹാബിയുടെ വീട്ടിനു മുമ്പില്‍ ഒട്ടകം മുട്ടുകുത്തി. “ഇവിടെ തന്നെ ഇറക്കം. ഇന്‍ശാ അല്ലാഹ്, നാഥാ അനുഗൃഹീതമായൊരിടത്ത് എന്നെ ഇറക്കേണമേ. നീ ആതിഥേയരില്‍ ഉത്തമനത്രെ” എന്നു പറഞ്ഞു. തിരുനബി (സ്വ) താഴെയിറങ്ങി. വാഹനപ്പുറത്തു നിന്ന് സാധനങ്ങളെടുത്ത് അബൂ അയ്യൂബ് തന്റെ വീട്ടിലേക്കു കൊണ്ടുപോയി. ‘ഏതൊരു വ്യക്തിയും തന്റെ സാധനസാമഗ്രികളോടൊപ്പം തന്നെ’ എന്നു പ്രസ്താവിച്ചുകൊണ്ട് തിരുനബി (സ്വ) അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചു. മസ്ജിദുന്നബവി നിലവില്‍ വന്ന് അങ്ങോട്ടു മാറിത്താമസിക്കുന്നതുവരെ ഈ വീട്ടിലായിരുന്നു പ്രവാചകരുടെ താമസം.

മസ്ജിദുന്നബവി

മദീനയില്‍ പ്രവാചകരുടെ ഒന്നാമത്തെ പ്രവര്‍ത്തനം പള്ളി നിര്‍മ്മാണമായിരുന്നു. മദീനയുടെ മദ്ധ്യത്തില്‍ ഒട്ടകം മുട്ടുകുത്തിയ ഇടത്ത് ഹിജ്റ ഒന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെ പള്ളിയുടെ നിര്‍മ്മാണം തുടങ്ങി. രണ്ടു അനാഥബാലരുടേതായിരുന്നു ആ സ്ഥലം. അവരതു സൌജന്യമായി നല്‍കാന്‍ സന്നദ്ധരായെങ്കിലും അവരുടെ രക്ഷിതാക്കള്‍ മുഖേന പത്തു ദീനാര്‍ വില കൊടുത്തു തിരുമേനി സ്ഥലം കച്ചവടം ചെയ്തു. തൃക്കരം കൊണ്ട് പ്രഥമശില വെച്ചു. രണ്ടാമത്തേത് അബൂബക്റും വെച്ചു. അതോടെ ശിലാസ്ഥാപന കര്‍മ്മം പൂര്‍ത്തിയായി. അസ്തിവാരം കല്ലും ചുമരുകള്‍ ഇഷ്ടികയും മേല്‍ത്തട്ട് ഈത്തപ്പനയും മട്ടലും തൂണുകള്‍ ഈന്തപ്പനത്തടികളുമായിരുന്നു. തറയ്ക്കു മൂന്നു മുഴവും ചുമരിനു അഞ്ചുമുഴവും പൊക്കമുണ്ടായിരുന്നു. എഴുപതു മുഴം നീളവും അറുപതു മുഴം വീതിയും ഉള്ള നിലവിസ്തീര്‍ണ്ണം, ആയിരത്തി അമ്പത് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതായിരുന്നു. ചരല്‍ പതിച്ച തറയില്‍ വിരിപ്പോ പായയോ ഉണ്ടായിരുന്നില്ല. ഒരു തൂണില്‍ ചാരി നിന്നിട്ടായിരുന്നു പ്രസംഗം. മിമ്പര്‍ പിന്നീട് സ്ഥാപിതമായപ്പോള്‍ തിരുമേനിയുടെ പ്രസംഗം അതിലേക്കു മാറി.

ഒരു വര്‍ഷത്തിനകം മസ്ജിദുന്നബവിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ആരാധനയുടെയും പ്രബോധനത്തിന്റെയും ഭരണത്തിന്റെയും കേന്ദ്രം ഈ പള്ളിയായിരുന്നു. ഇവിടെ നിന്നാണ് ഇസ്ലാമിന്റെ വെളിച്ചം ലോകത്ത് വ്യാപിച്ചത്. ഇവിടെ നിന്നാണ് ലോകത്തിലെ പ്രസിദ്ധന്മാര്‍ക്ക് ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് പ്രവാചകര്‍ കത്തയച്ചത്. ലോകത്തെ എല്ലാ പള്ളികളും പുണ്യത്തില്‍ തുല്യമാണ്. ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു തീര്‍ഥാടനമില്ല. എന്നാല്‍ മൂന്നു പള്ളികളെ ഇതില്‍ നിന്ന് പ്രവാചകര്‍ ഒഴിച്ചു നിര്‍ത്തിയിട്ടുണ്ട്. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, ബൈതുല്‍ മുഖദ്ദസിലെ പള്ളി എന്നിവ. തിരുമേനി പറയുന്നു. ‘എന്റെ ഈ പള്ളിയിലെ ഒരു നിസ്കാരം മസ്ജിദുല്‍ ഹറാം ഒഴിച്ച് മറ്റേതൊരു പള്ളിയിലുമുള്ള ആയിരം നിസ്കാരത്തേക്കാള്‍ ഉത്തമമാകുന്നു.’ (ബുഖാരി, മുസ്ലിം)

മസ്ജിദുന്നബവിയുടെ വിപുലീകരണം

മസ്ജിദുന്നബവി ഒരു കൊച്ചു പള്ളിയായിരുന്നുവെങ്കിലും അവസരോചിതം, ആവശ്യാനുസൃതം പലപ്പോഴായി അതു വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. ഇതഃപര്യന്തം ഒമ്പതു വിപുലീകരണ ശ്രമങ്ങള്‍ നടന്നുകഴിഞ്ഞു. ഹിജ്റ ഏഴാം വര്‍ഷം നബി തിരുമേനി (സ്വ) യുടെ കാലത്താണ് ഒന്നാമത്തെ വിപുലീകരണം. മുസ്ലിംകളുടെ എണ്ണം കൂടി പള്ളിയില്‍ തിരക്കു വര്‍ധിച്ചപ്പോള്‍ വീതിയില്‍ നാല്‍പ്പതു മുഴവും നീളത്തില്‍ മുപ്പതു മുഴവും കൂട്ടി. അതോടെ നീളവും വീതിയും നൂറു മുഴവും വിസ്തീര്‍ണ്ണം പതിനായിരം മുഴവും (രണ്ടായിരത്തി നാനൂറ്റി എഴുപത്തഞ്ച് ചതുരശ്ര മീറ്റര്‍) ആയിത്തീര്‍ന്നു. പിന്നീട് അബൂബക്ര്‍ സ്വിദ്ദീഖ് (റ) ന്റെ കാലത്ത് മേല്‍ഭാഗത്തുണ്ടായിരുന്ന ഈന്തപ്പന മട്ടലുകള്‍ ദ്രവിച്ചപ്പോള്‍ പകരം പുതിയവ വച്ചു മാറ്റി എന്നല്ലാതെ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല.

രണ്ടാമത്തെ നിര്‍മ്മാണം ഹിജ്റ 17?-ാം വര്‍ഷം രണ്ടാം ഖലീഫയുടെ കാലത്താണ് നടന്നത്. ഒരാളുടെ പൊക്കത്തില്‍ കല്ലുകള്‍ കൊണ്ട് അസ്തിവാരം കെട്ടിപ്പടുത്തു. വിസ്തീര്‍ണ്ണം 1100 ചതുരശ്ര മീറ്റര്‍ വര്‍ധിപ്പിച്ചു. ഹിജ്റ 29 ല്‍ മൂന്നാം ഖലീഫയുടെ കാലത്ത് 496 ചതുരശ്ര മീറ്ററും ഹിജ്റ 91 ല്‍ ഉമവീ ഭരണാധിപനായ വലീദുബിന്‍ അബ്ദില്‍ മലിക്കിന്റെ കാലത്ത് 2369 ചതുരശ്ര മീറ്ററും വിസ്തീര്‍ണ്ണത്തില്‍ വര്‍ധിപ്പിച്ചു. ഹിജ്റ 165 ല്‍ അബ്ബാസീ ഭരണാധിപനായ മഹ്ദിയുടെ കാലത്ത് 2450 ചതുരശ്ര മീറ്ററും ഹിജ്റ 888 ല്‍ അശ്റഫ് ഖാഇത്തബാഈ ചക്രവര്‍ത്തിയുടെ കാലത്ത് 120 ചതുരശ്ര മീറ്ററും വിസ്തീര്‍ണ്ണം കൂട്ടി. ഹിജ്റ 1277 ല്‍ ഉസ്മാനി ഭരണാധിപനായ സുല്‍ത്താന്‍ അബ്ദുല്‍ മജീദിന്റെ കാലത്ത് 1293 ചതുരശ്ര മീറ്റര്‍ കൂടി കൂട്ടിയപ്പോള്‍ നബവി മസ്ജിദിന്റെ വിസ്തീര്‍ണ്ണം മൊത്തം 10,303 ചതുരശ്ര മീറ്ററായി. അതിനു ശേഷം ഹിജ്റ 1372 ല്‍ സുഊദി രാജാവായ അബ്ദുല്‍ അസീസിന്റെ കാലത്ത് എട്ടാമത്തെ വിപുലീകരണം നടന്നപ്പോള്‍ 6024 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണം കൂടി. അബ്ദുല്‍ അസീസ് തുടങ്ങിയ നിര്‍മ്മാണം സുഊദ് രാജാവാണ് പൂര്‍ത്തീകരിച്ചത്. അതുകൊണ്ട് ഇത് പ്രഥമ സുഊദി വിപുലീകരണമായി അറിയപ്പെടുന്നു. ഇതോടെ മൊത്തം വിസ്തീര്‍ണ്ണം 16,327 ചതുരശ്ര മീറ്ററായി. ഒമ്പതാമത്തേതും അവസാനത്തേതുമായ വിപുലീകരണം ഫഹ്ദ് രാജാവിന്റെ നേതൃത്വത്തില്‍ നടന്നു. ഇത് ഏറ്റം വലിയ വിപുലീകരണമായിരുന്നു. ഹിജ്റ 1414 ല്‍ ഏറെക്കുറെ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നു പറയാം. 1,56,576 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണം വരുന്ന ബൃഹത്തായ ഈ പള്ളിയില്‍ 2,68,000 പേര്‍ക്ക് ഒരേ സമയം നിസ്കരിക്കാവുന്നതാണ്. പള്ളിയുടെ പരിസരത്ത് 2,35,000 ചതുരശ്ര മീറ്റര്‍ വരുന്ന മുറ്റം സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അവിടെ 4,30,000 പേര്‍ക്ക് നിസ്കരിക്കാനുള്ള സൌകര്യമുണ്ട്. ഇതോടെ മസ്ജിദുന്നബവിയിലും അതിന്റെ അങ്കണത്തിലുമായി ഒരേ സമയം 6,98,000 പേര്‍ക്ക് നിസ്കരിക്കാവുന്നതാണ്.

ചെറുതും വലുതുമായി 85 കവാടങ്ങളുണ്ട്. 45 എണ്ണം പ്രധാന കവാടങ്ങളത്രെ. സ്വാഭാവികമായ വെളിച്ചവും വായു ഗതാഗതവും ലഭ്യമാവുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയ ചലിക്കുന്ന ഖുബ്ബകള്‍ വളരെ ശാസ്ത്രീയവും കൌതുകകരവുമാണ്. സാധാരണ കോണികള്‍ക്കു പുറമെ വൈദ്യുത കോണികളും കാണാം. ഉത്തുംഗങ്ങളായ മിനാരങ്ങള്‍ മസ്ജിദുന്നബവിയുടെ ഗാംഭീര്യത്തിനും സൌന്ദര്യത്തിനും മകുടം ചാര്‍ത്തുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ നിര്‍മ്മാണ വൈഭവത്തിന് വിശ്വോത്തര നിദര്‍ശനമാണ് ഫഹ്ദ് രാജാവിന്റെ വിപുലീകരണത്തോടെ നിലവില്‍ വന്ന മസ്ജിദുന്നബവി.

ഹുജ്റത്തുശ്ശരീഫ

മസ്ജിദുന്നബവിയുടെ നിര്‍മ്മാണം നടന്നപ്പോള്‍ അതിനോട് ചേര്‍ന്ന് നബിയുടെ പത്നിമാരായ ആഇക (റ), സൌദ (റ) എന്നിവര്‍ക്ക് രണ്ട് ഹുജ്റ (മുറി) നിര്‍മ്മിക്കപ്പെട്ടു. അവസരോചിതം മറ്റു വിവാഹങ്ങള്‍ നടന്നപ്പോള്‍ അവര്‍ക്കും ഹുജ്റകള്‍ നിര്‍മ്മിക്കപ്പെട്ടു. പള്ളിയുടെ തെക്ക്, കിഴക്ക്, വടക്ക് എന്നീ ഭാഗങ്ങളില്‍ സ്ഥിതിചെയ്തിരുന്ന ഈ ഹുജ്റകള്‍ ഇഷ്ടിക, ഈന്തപ്പന മട്ടല്‍ മുതലായവ കൊണ്ട് നിര്‍മ്മിക്കപ്പെട്ടതായിരുന്നു. ഹിജ്റ 91 ല്‍ ഉമവീ രാജാവായ വലീദിന്റെ കാലത്ത് മസ്ജിദിന്റെ പുനര്‍നിര്‍മ്മാണം നടന്നപ്പോള്‍ അദ്ദേഹത്തിന്റെ ഗവര്‍ണറായിരുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ഈ ഹുജ്റകളെല്ലാം പൊളിച്ചുമാറ്റി സ്ഥലം പള്ളിയിലുള്‍പ്പെടുത്തി. എന്നാല്‍ ആഇശാ ബീവി (റ) യുടെ ഹുജ്റ ഇതില്‍ നിന്ന് ഒഴിവായിരുന്നു. ഈ ഹുജ്റയാണ് ഹുജ്റത്തുശ്ശരീഫ എന്ന പേരില്‍ വിഖ്യാതമായിട്ടുള്ളത്. ഈ വീട്ടിലാണ് ആഇശാ ബീവി (റ) യോടൊപ്പം നബി തിരുമേനി (സ്വ) താമസിച്ചിരുന്നത്. നബി (സ്വ) യുടെ വഫാത്ത് നടന്നതും ഇവിടെ തന്നെ.

തിരുനബി (സ്വ) യുടെ ഇഷ്ടതോഴനും, സന്തത സഹചാരിയും ഇസ്ലാമിലെ ഒന്നാമത്തെ അംഗവുമായ അബൂബക്ര്‍ സ്വിദ്ദീഖ ്(റ) വിന് നബിതങ്ങള്‍ നല്‍കിയ ഒരു വലിയ ബഹുമതിയായിരുന്നു അദ്ദേഹത്തിന്റെ പ്രിയപുത്രിയായ ആഇശ (റ) യെ തിരുമേനി (സ്വ) വിവാഹം ചെയ്തു എന്നത്. കുശാഗ്രബുദ്ധിയും അതിസമര്‍ഥയും മഹാപണ്ഢിതയും മാതൃകാ വനിതയുമായ ആഇശാ ബീവി (റ) യുടെ വിരിമാറില്‍ തലചായ്ച്ചു അവരുടെ വീട്ടില്‍ തിരുമേനി വഫാത്തായി. അവിടെ തന്നെ ഖബറടക്കപ്പെട്ടു. വഫാത്തിനു ശേഷം എവിടെ ഖബറടക്കണമെന്ന ചര്‍ച്ച വന്നു. അപ്പോള്‍ അബൂബക്ര്‍ സ്വിദ്ദീഖ് (റ) പറഞ്ഞു. പ്രവാചകര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മരിച്ച സ്ഥലത്തു തന്നെയാണ് ഏതൊരു പ്രവാചകനും ഖബറടക്കപ്പെട്ടിട്ടുള്ളത് (മുവത്വ). സ്വഹാബിമാരിലൊരു സംഘം നബി (സ്വ) യെ ഭൂമിയില്‍ ഖബറടക്കാമോ എന്ന കാര്യത്തില്‍ തന്നെ സംശയിച്ചു. ത്വബ്റാനി ഉദ്ധരിച്ച ഹദീസ് കാണുക: സ്വഹാബിമാര്‍ അബൂബക്റി (റ) നോട് ചോദിച്ചു: പ്രവാചകന്റെ കൂട്ടുകാരാ, അല്ലാഹുവിന്റെ റസൂലിനെ ഖബറടക്കേണ്ടതുണ്ടോ? ‘അതേ’ എന്നു അദ്ദേഹം പ്രതിവചിച്ചു. എവിടെയാണ് ഖബറടക്കേണ്ടത്? എന്ന അടുത്ത ചോദ്യത്തിന് ഇപ്രകാരം മറുപടി നല്‍കി: മരിച്ചേടത്തു തന്നെ. കാരണം, പരിശുദ്ധനും ഉന്നതനുമായ അല്ലാഹു പരിശുദ്ധമായ ഒരു സ്ഥലത്തു തന്നെയാണ് നബി (സ്വ) ക്ക് വഫാത്ത് നല്‍കിയിട്ടുള്ളത്.

നബി തിരുമേനിക്കു ശേഷം യഥാക്രമം അബൂബക്ര്‍ (റ), ഉമര്‍ (റ) എന്നിവരും അവിടെ ഖബറടക്കപ്പെട്ടു. അബൂബക്ര്‍ (റ) ആഇശാ ബീവി (റ) യുടെ ഉപ്പ, നബി( സ്വ) യുടെ ഒന്നാമത്തെ ഖലീഫ, രണ്ടാം ഖലീഫ ഉമര്‍(റ) അനുവാദം ചോദിച്ച് ആഇശാ ബീവി (റ) യുടെ പൊരുത്തം ഉറപ്പുവരുത്തിയതിനു ശേഷമാണ് മരിച്ചത്. മരണാനന്തരം ഒരിക്കല്‍ കൂടി സമ്മതം ചോദിച്ചേ അവിടെ ഖബറടക്കാവൂ എന്ന് അദ്ദേഹം വസ്വിയ്യത്ത് ചെയ്തിട്ടുണ്ടായിരുന്നു. ഇനി ഒരു ഖബറിനുകൂടി സ്ഥലം ശിഷ്ടമുണ്ട്. അവിടെയാണ് ഈസാ (അ) ഖബറടക്കപ്പെടുക. നബി തിരുമേനി (സ്വ) പറയുന്നു: “മര്‍യമിന്റെ പുത്രനായ ഈസാ ഭൂലോകത്തിലേക്കിറങ്ങി വരും. അദ്ദേഹം വിവാഹം കഴിക്കും. സന്താനഭാഗ്യം ഉണ്ടാകും. നാല്‍പ്പത്തിയഞ്ച് കൊല്ലം ജീവിക്കും. മരണാനന്തരം എന്റെ കൂടെ എന്റെ ഖബറിടത്തില്‍ ഖബറടക്കപ്പെടും. ഞാനും മര്‍യമിന്റെ പുത്രന്‍ ഈസാ (അ) യും ഒരു ഖബറില്‍ നിന്ന് അബൂബക്ര്‍ (റ), ഉമര്‍(റ) എന്നിവരുടെ മദ്ധ്യേ ഉയിര്‍ത്തെഴുന്നേല്‍ക്കും.” (വഫാഉല്‍ വഫാ 2/558)

ഹുജ്റത്തുശ്ശരീഫയില്‍ മൂന്ന് ഖബറുകള്‍ നിലവില്‍ വന്ന ശേഷം ഒരു ഇടമറയുണ്ടാക്കി ആഇശ (റ) വീട് വിഭജിച്ചു. അവിടെ തന്നെ താമസിച്ചു വന്നു. അവരുടെ മരണാനന്തരം അവര്‍ താമസിച്ച സ്ഥലം ശൂന്യമായി. ഇവിടെയാണ് ഈസാ (അ) ന്റെ ഖബറടക്കമെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈന്തപ്പന മട്ടലുകളും കമ്പിളിപ്പുതപ്പുകളും ഉപയോഗിച്ചു നിര്‍മ്മിച്ച ഈ ഹുജ്റക്ക് നേരത്തെ ഭിത്തിയുണ്ടായിരുന്നില്ല. ഉമര്‍ (റ) മസ്ജിദിന്റെ പുനര്‍ നിര്‍മ്മാണം നടത്തിയപ്പോള്‍ അതിനു ഇഷ്ടികകള്‍ കൊണ്ട് ചുമരുകെട്ടി. അതൊരു ഹ്രസ്വ ചുമരായിരുന്നു. സമ്പൂര്‍ണ്ണമായ ഭിത്തി കെട്ടിയത് അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) ആണ്. (ത്വബഖാത്തു ഇബ്നു സഅ്ദ് 2/494) പിന്നീട് ഉമവീ ചക്രവര്‍ത്തിയായ വലീദിന്റെ കല്‍പന പ്രകാരം മദീനാ ഗവര്‍ണറായിരുന്ന ഉമര്‍ബിന്‍ അബ്ദുല്‍ അസീസ് മസ്ജിദുന്നബവി പുനര്‍നിര്‍മ്മാണം നടത്തിയപ്പോള്‍ കറുത്ത കല്ലുകള്‍ ഉപയോഗിച്ച് ഹുജ്റയുടെ പുനര്‍നിര്‍മ്മാണം നടത്തി. ഹിജ്റ 881 ല്‍ ഈ ഭിത്തിയില്‍ വിള്ളല്‍ കണ്ടപ്പോള്‍ ഖാഇത്താബാഈ ചക്രവര്‍ത്തി വിള്ളലുകള്‍ അടച്ചു വേണ്ട പരിഷ്കരണങ്ങള്‍ നടത്തി.

ഹുജ്റത്തുശ്ശരീഫയുടെ ബാഹ്യഭാഗത്ത് നാം കാണുന്ന ചതുര്‍ഭുജ കെട്ടിടത്തിനകത്ത് ഒരു പഞ്ചഭുജ കെട്ടിടമുണ്ട്; അതിനകത്ത് ഒരു സമചതുര കെട്ടിടവും. അതിനകത്താണ് മൂന്ന് വിശുദ്ധ ഖബറുകള്‍ സ്ഥിതിചെയ്യുന്നത്. പഞ്ചഭുജ കെട്ടിടത്തിന് കവാടമില്ല. അതുകൊണ്ടു തന്നെ അകത്തേക്കു കടക്കാനോ അകം കാണാനോ കഴിയില്ല.

റൌളാ ശരീഫ്

നബി (സ്വ) യുടെ ഹുജ്റത്തുശ്ശരീഫക്ക് അപൂര്‍വ്വം ചിലര്‍ റൌളാശരീഫ് എന്നു പറയാറുണ്ടെങ്കിലും ഹദീസു ഗ്രന്ഥങ്ങളിലും ചരിത്രഗ്രന്ഥങ്ങളിലും പറഞ്ഞ റൌളാശരീഫ് അതല്ല. പ്രത്യുത, നബി (സ്വ) യുടെ ഹുജ്റയുടെയും മിമ്പറിന്റെയും ഇടക്ക് സ്ഥിതിചെയ്യുന്ന പള്ളിയുടെ ഭാഗമാണ് റൌളാ ശരീഫ്. തിരുമേനിയുടെ പ്രസ്താവന കാണുക: “എന്റെ വീട്ടിന്റെയും മിമ്പറിന്റെയും ഇടയ്ക്കുള്ള സ്ഥലം സ്വര്‍ഗ്ഗത്തിലെ ഉദ്യാനങ്ങളില്‍ നിന്നുള്ള ഒരു ഉദ്യാന (റൌള) മാണ്; എന്റെ മിമ്പര്‍ എന്റെ ഹൌളിനു സമീപത്തും.” (ബുഖാരി, മുസ്ലിം) ഈ സ്ഥലത്ത് ആരാധനയ്ക്കും പ്രാര്‍ഥനയ്ക്കും അത്യധികമായ കൂലിയും പ്രാധാന്യവുമുള്ളതുകൊണ്ട് അവിടെ പ്രവേശിച്ചു സൌഭാഗ്യം കൈവരിക്കുവാന്‍ ആയിരങ്ങള്‍ മത്സരിച്ചുകൊണ്ടേയിരിക്കുന്നു.

മിമ്പറിന്റെയും ഹുജ്റത്തുശ്ശരീഫയുടെയും ഇടയ്ക്കുള്ള അകലം 53 മുഴമായിരുന്നു. അഥവാ ഉദ്ദേശം 26.5 മീറ്റര്‍ പക്ഷേ, പഞ്ചഭുജ കെട്ടിടത്തിനു ചുറ്റും നിര്‍മ്മിച്ചിട്ടുള്ള ചതുര്‍ഭുജ പിത്തള ഭിത്തി റൌളയുടെ അല്പഭാഗം കവര്‍ന്നെടുത്തിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ മിമ്പറു മുതല്‍ ഈ ഭിത്തിവരെ അവശേഷിക്കുന്നത് ഇരുപത്തിരണ്ടു മീറ്റര്‍ നീളവും പതിനഞ്ചു മീറ്റര്‍ വീതിയുമുള്ള സ്ഥലം മാത്രമാണ്.


RELATED ARTICLE

  • നബിദിനാഘോഷം പ്രമാണങ്ങളില്‍
  • മദീനത്തുര്‍റസൂല്‍
  • മൌലിദ് എന്നാല്‍ എന്ത്?
  • അബൂലഹബും ഥുവൈബയും
  • റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടിന് പാടില്ല
  • പുണ്യദിനാഘോഷങ്ങള്‍
  • പാക്ഷികങ്ങള്‍ കഥപറയുന്നു
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • മക്കാ വിജയം
  • അറേബ്യ : ഭൂതവും വര്‍ത്തമാനവും
  • ഓണം സുന്നത്ത്; മൌലിദ് ബിദ്അത്ത്!
  • സൂവ്യക്ത വിവരണം
  • എല്ലാവരുടെയും നബി
  • പ്രവാചകത്വത്തിലെ പ്രാഥമ്യം
  • മുസ്വന്നഫ് അബ്ദുറസാഖ്(റ)വും ജാബിര്‍(റ)വിന്റെ ഹദീസും
  • പ്രകാശവും പ്രാഥമ്യവും
  • ശഫാഅത്ത്
  • പുനര്‍ജന്മവും വിശ്വാസവും
  • ഒരു ഹദീസിന്റെ പൊരുളും അവസ്ഥയും
  • ഫത്റത്ത് കാലഘട്ടക്കാര്‍
  • നബി(സ്വ) തങ്ങളുടെ മാതാപിതാക്കളുടെ പരലോക മോക്ഷം
  • സഹവര്‍ത്തിത്വത്തിന്റെ ഉജ്ജ്വല മാതൃകകള്‍
  • മദീനത്തുര്‍റസൂല്‍
  • ലാളിത്യത്തിന്റെ വിശ്വരൂപം
  • ചരിത്ര പുരുഷന്‍
  • പ്രവാചക സ്നേഹത്തിന്റെ മധുഭാഷിതം
  • അതുല്യ നേതാവ്
  • നബി സ്നേഹത്തിന്റെ കാവ്യതല്ലജങ്ങള്‍
  • ബാനത് സുആദ:വിവക്ഷയും വിശകലനവും
  • നന്മ തിന്മ വരച്ചു കാണിച്ച മഹാപ്രവാചകര്‍
  • വീണ്ടും വസന്തം വന്നണഞ്ഞു