Click to Download Ihyaussunna Application Form
 

 

ഇമാം അബൂ ഹനീഫ (റ)

ഹിജ്റ 80 ല്‍ കൂഫയില്‍ ജനിച്ച നുഅ്മാനുബ്നു സാബിതുബ്നു സൂത്വയാണ് ഇമാമുല്‍ അഅ്ളം അബൂഹനീഫതുല്‍ കൂഫി(റ). സ്വഹാബിവര്യന്മാരില്‍ ഒരു വിഭാഗം ഈ കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നു. “ഇവരില്‍ ഒരു സമൂഹത്തെ നേരില്‍ കാണാന്‍ ഇമാം അബൂ ഹനീഫ (റ) ക്ക് സാധിക്കുകയും ചെയ്തു” (ഇമാം സുയൂഥി (റ) യുടെ തബ്യീളുസ്സ്വഹീഫ ഫീ മനാഖിബി അബീ ഹനീഫ: പേ:132) “സ്വഹാബാക്കളില്‍ നാലാളുകള്‍ ഈ കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നതു ഹദീസ് പണ്ഢിതന്മാര്‍ക്കിടയില്‍ തര്‍ക്കമറ്റതാണ് ”(ഇമാം കര്‍ദരിയുടെ മനാഖിബു അബീ ഹനീഫ: വാ:2, പേ:9) അതിലും അധികമുണ്ടായിരുന്നോ എന്നതിലാണ് തര്‍ക്കം.

സുയൂഥി ഇമാമിന്റെ വാക്കുകള്‍ കാണുക: “ഇമാം അബൂ ഹനീഫ( റ) ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഏഴു സ്വഹാബിവര്യന്മാരുടെ പേരുകളും അവരുടെ ഹദീസുകളും ഉള്‍പ്പെടുത്തി അബൂ മഅ്ശര്‍ (റ) ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. അനസുബ്നു മാലിക്, അബ്ദുല്ലാഹിബ്നു ജുസ്അ്, ജാബിറുബ്നു അബ്ദില്ലാഹി, മഅ്ഖലുബ്നു യസാര്‍, വാസ്വിലതുബ്നു അസ്ഖഅ്, ആഇശാ ബിന്‍ത് അജ്റദ്, അബ്ദുല്ലാഹിബ്നു അബീഔഫ( റ.ഹും) എന്നിവരാണ് ഈ സ്വഹാബിമാര്‍”(തബ്യീളുസ്സഹീഫ: പേ:131 ).

അനസ്ബ്നു മാലികി (റ) നെ ഇമാം അബൂ ഹനീഫ (റ) കണ്ടതായി താരീഖു ബഗ്ദാദ്: വാ:13, പേ:324 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അബൂ ഹനീഫ (റ) താബിഉകളില്‍പെട്ട പുണ്യ പുരുഷനാണെന്ന് മേല്‍ വിശദീകരണത്തില്‍ നിന്നു വ്യക്തമാണ്. ഈ മഹത്വം മദ്ഹബിന്റെ ഇമാമുകളില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. ഹദീസുകള്‍ പഠിക്കാന്‍ മറ്റാരേക്കാളും അവസരം ലഭിച്ച പണ്ഢിതനാണ് ഇമാം അബൂ ഹനീഫ (റ). തനിക്ക് ഹദീസ് പാണ്ഢിത്യമില്ലെന്ന് ഘോഷിക്കുന്നവര്‍ ചരിത്ര വ്യഭിചാരികളാണ്. ലക്ഷക്കണക്കായ ഹദീസുകള്‍ മനഃപാഠമുള്ള ഹാഫിളുകളെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഹാഫിളുദ്ദഹബി രചിച്ച തദ് കിറതുല്‍ ഹുഫ്ഫാളില്‍ നൂറ്റി അറുപത്തി മൂന്നാമത്തെ വ്യക്തിയായി ചേര്‍ത്തിട്ടുള്ളത് ഇമാം അബൂ ഹനീഫ (റ) യെയാണ്.

അബൂ ഹനീഫ (റ) ഹദീസില്ലാത്ത പണ്ഢിതനാണെന്ന വിമര്‍ശക വാദത്തിനു ദഹബി തന്നെ മറുപടി പറയുന്നുണ്ട്. അവര്‍ കൂഫയില്‍ വച്ച് സ്വഹാബിയായ അനസി (റ) നെ പല പ്രാവശ്യം കണ്ടതായി ദഹബി സമര്‍ഥിക്കുകയും ചെയ്യുന്നു. നാഫിഅ്, അബ്ദുല്‍ റഹ്മാനുബ്നു ഹുര്‍മുസ്, അദിയ്യുബ്നു സാബിത്, സലമത്ബ്നു കുഹൈല്, അബൂ ജഅ്ഫര്‍, ഖതാദ, അംറുബ്നു ദീനാര്‍, അബൂ ഇസ്ഹാഖ് (റ.ഹും) തുടങ്ങിയ ഒരു വലിയ വിഭാഗം ഹദീസ് പണ്ഢിതരില്‍ നിന്ന് അബൂ ഹനീഫ (റ) ഹദീസുകള്‍ കേട്ടിട്ടുണ്ട്. വകീഅ്, യസീദ്ബ്നു ഹാറൂന്‍, സഅ്ദുബ്നു സ്വുല്‍ത്വ് അബൂആസ്വിം, അബ്ദുര്‍റസാഖ്, ഉബൈദില്ലാഹിബ്നു മൂസാ, അബൂനുഐം, അബൂ അബ്ദിര്‍റഹ്മാനില്‍ മുഖ്രി (റ) തുടങ്ങിയ പ്ണഢിതന്മാര്‍ ഇമാം അബൂ ഹനീഫ (റ) യില്‍ നിന്ന് ഹദീസ് സ്വീകരിച്ചവരാണ്.

ഭരണാധികാരികളുടെയോ മറ്റോ പാരിതോഷികങ്ങള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഉപജീവനത്തിനു സ്വന്തമായി അദ്ധ്വാനിക്കാന്‍ തയ്യാറായി. (ദഹബിയുടെ തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:168 നോക്കുക)

ഇമാം അബൂയൂസുഫി (റ) ല്‍ നിന്ന് കര്‍ദരി (റ) ഉദ്ധരിക്കുന്നു: “ഹദീസ് വ്യാഖ്യാനത്തിലും അവയുള്‍ ക്കൊള്ളുന്ന കര്‍മ്മശാസ്ത്ര വിധികള്‍ കണ്ടെത്തുന്നതിലും അബൂഹനീഫ (റ) യെ പോലെ പാണ്ഢിത്യമുള്ള മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല.” അബൂ മുത്വീഇ (റ) ല്‍ നിന്ന് നിവേദനം: “ഹദീസ് പണ്ഢിതരില്‍ വലിയ കര്‍മ്മശാസ്ത്ര പണ്ഢിതനായ സുഫ്യാന്‍ (റ) പോലും അബൂ ഹനീഫ (റ) യോളം എത്തില്ല”(കര്‍ദരിയുടെ മനാഖിബു അബീ ഹനീഫ: വാ:2, പേ:49) അബൂയൂസുഫി (റ) ന്റെ ഉപര്യുക്ത വാ ക്കുകള്‍ താരീഖു ബഗ്ദാദ്: വാ:13, പേ:340 ലും കാണാം.

“മുസ്ലിംകള്‍ അവരുടെ നിസ്കാരത്തില്‍ അബൂ ഹനീഫ (റ) ക്ക് വേണ്ടി ദുആ ചെയ്യാന്‍ കടപ്പെട്ടവരാണെ”ന്ന് അബ്ദുല്ലാഹിബ്നു ദാവൂദ് (റ) പറയുന്നു. “ഇമാം അബൂഹനീഫ (റ) യുടെ ഹദീസ് മനഃപാ ഠവും ഫിഖ്ഹ് പാണ്ഢിത്യവുമാണ് ഇതിനു കാരണമായി അവര്‍ എടുത്തു കാട്ടിയത് ”(താരീഖു ബഗ് ദാദ്: വാ:13, പേ:344 നോക്കുക)

ഹദീസ് പണ്ഢിതരില്‍ ഇമാമും ഹുജ്ജത്തുമായ ഹസനുബ്നു സ്വാലിഹ് (റ) പറയുന്നു: “കൂഫാ നിവാസികളില്‍ കൂടുതല്‍ ഹദീസ് പാണ്ഢിത്യമുള്ളവരായിരുന്നു ഇമാം അബൂ ഹനീഫ (റ). കൂഫയിലെത്തിയ എല്ലാ ഹദീസുകളും അസറുകളും അവര്‍ക്ക് മനഃപാഠമായിരുന്നു”. (ഇബ്നു ഹജരില്‍ ഹൈതമി (റ)യുടെ ഖൈറാതുല്‍ ഹിസാന്‍: പേ:30)

ഇബ്നുമഈനി (റ) ല്‍ നിന്ന് നിവേദനം: “ഹദീസ് വിഷയത്തില്‍ യോഗ്യനായിരുന്നു ഇമാം അബൂ ഹനീഫ (റ). മന:പാഠമുള്ളതല്ലാതെ അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല”.(തദ്രീബുര്‍റാവി: വാ:1, പേ:450).

അവരുടെ ഗുരുനാഥന്‍ കൂടിയായ അഅ്മശ് (റ) ന്റെ പ്രത്യേക അംഗീകാരം തന്നെ ഹദീസ് പരിജ്ഞാനത്തില്‍ അബൂ ഹനീഫ (റ) നേടിയെടുത്തിരുന്നു. ത്വബഖാതുല്‍ ഹനഫിയ്യ: എന്ന ഗ്രന്ഥത്തില്‍ (പേ:484) മുല്ലാ അലിയ്യുല്‍ ഖാരി (റ) പറയുന്ന വിശദീകരണം ശ്രദ്ധേയമാണ്.

“ഒരു വിഷയം സംബന്ധമായ ചോദ്യത്തിനു അഅ്മശ് (റ) ന്റെ സാന്നിദ്ധ്യത്തില്‍ ഇമാം അബൂ ഹനീഫ (റ) മറുപടി പറഞ്ഞു. ഈ മറുപടിയുടെ രേഖയെക്കുറിച്ച് അഅ്മശ് (റ) അബൂ ഹനീഫ (റ) യോട് ചോദിക്കുകയുണ്ടായി. ഇമാം അബൂ ഹനീഫ (റ) യുടെ പ്രതികരണം ഇപ്രകാരമായിരുന്നു.

അബൂഹുറൈറ(റ), അബ്ദുല്ലാഹ് (റ), അബൂമസ്ഊദ് (റ) എന്നിവരില്‍ നിന്ന് യഥാക്രമം അബൂസ്വാലിഹ് (റ), അബൂവാഇല്‍ (റ), അബൂഇയാസ് (റ) എന്നിവരുടെ നിവേദനത്തില്‍ നബ (സ്വ) ഇപ്രകാരം പറഞ്ഞതായി താങ്കള്‍ തന്നെ പറഞ്ഞു തന്ന ഹദീസാണെന്റെ രേഖ. അപ്രകാരം ഹുദൈഫ (റ) യില്‍ നിന്ന് അബൂ മിജ്ലസ ്(റ) വഴിക്കും ജാബിറി (റ) ല്‍ നിന്ന് അബൂ സുബൈര്‍ (റ) വഴിക്കും അനസി (റ) ല്‍ നിന്ന് യസീദുര്‍റഖ്ഖാശി (റ) വഴിക്കും താങ്കള്‍ തന്നെ എന്നോട് ഹദീസ് പറഞ്ഞിട്ടുണ്ട്.

ഇതു കേട്ടതോടെ അഅ്മശി( റ) ന്റെ പ്രതികരണമുണ്ടായി. “നിര്‍ത്തുക! നൂറ് ദിവസം കൊണ്ട് ഞാന്‍ പറഞ്ഞു തന്ന ഹദീസുകള്‍ ഒരു ഘട്ടത്തില്‍ തന്നെ നിങ്ങള്‍ എനിക്ക് പറഞ്ഞു തന്നിരിക്കുന്നു. താങ്കളുടെ ഫിഖ്ഹിയ്യായ പ്രവര്‍ത്തനങ്ങളില്‍ ഇത്രയും വിപുലമായി ഹദീസുകള്‍ അവലംബിക്കപ്പെടുന്നതായി എനിക്കറിയില്ലായിരുന്നു. താങ്കള്‍ ഒരു വലിയ മനുഷ്യനാകുന്നു”.

ഹദീസുകളില്‍ നിന്ന് കാര്യമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മുജ്തഹിദിനെ ഡോക്ടര്‍ എന്നാണ് അഅ്മശ (റ) വിളിക്കുന്നത്. മുജ്തഹിദുകള്‍ക്ക് ഹദീസുകള്‍ സപ്ളൈ ചെയ്യുന്ന മുഹദ്ദിസുകളെ മരുന്ന് വില്പനക്കാരന്‍ എന്നും അവര്‍ വിളിച്ചിരിക്കുന്നു. ശേഷം രണ്ടു പദവികളും കരസ്ഥമാക്കിയ മഹാ മനുഷ്യനാണ് ഇമാം അബൂ ഹനീഫ (റ) യെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു. ഈ വിശേഷണങ്ങള്‍ മാത്രം മതി അബൂ ഹനീഫ (റ) യുടെ ഹദീസ് പാണ്ഢിത്യത്തിനു തെളിവായിട്ട്.

ഇമാം അബൂ ഹനീഫ (റ) യുടെ മൂന്ന് മുസ്നദുകള്‍ ഇമാം ശഅ്റാന (റ) പാരായണം ചെയ്തിട്ടുണ്ട്. അവ സ്വഹീഹായ പകര്‍പ്പുകളാണെന്നും ധാരാളം ഹാഫിളുകളുടെ കയ്യെഴുത്ത് അംഗീകാരം അതിലുണ്ടായിരുന്നുവെന്നും ശഅ്റാനി (റ) പറയുന്നു. ഹാഫിളുദ്ദിംയാത്വി (റ) യുടെ എഴുത്തായിരുന്നു അവസാനത്തേത്. യോഗ്യരായ താബിഉകള്‍ മുഖേനയുള്ള റിപ്പോര്‍ട്ടുകളാണ് ഈ മുസ്നദുകളിലുള്ളത്. അസ്വദ്, അല്‍ഖമ, അത്വാഅ്, ഇക്രിമ, മുജാഹിദ്, മക്ഹൂല്‍, ഹസനുല്‍ ബസ്വരി (റ.ഹും) തുടങ്ങി ഉത്തമ നൂറ്റാണ്ടുകാരെന്ന് നബി (സ്വ) സാക്ഷ്യപ്പെടുത്തിയ മഹാപ്രതിഭകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളാണത് ” (മീസാനുശ്ശഅ്റാനി: വാ:1, പേ:68 നോക്കുക).

ഇമാം അബൂ ഹനീഫ (റ) ഹദീസ് കേട്ട പതിനഞ്ചു ശൈഖുമാരുടേയും ഇമാമില്‍ നിന്ന് ഹദീസ് കേട്ട പതിനാല് ശിഷ്യന്മാരുടെയും നാമങ്ങള്‍ താരീഖു ബഗ്ദാദ്: വാ:13, പേ:324 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇബ്നു ഹജരില്‍ ഹൈതമി (റ) പറയുന്നു: നാലായിരം ശൈഖുമാരില്‍ നിന്ന് ഹദീസ് സ്വീകരിച്ച വ്യക്തിയാണ് ഇമാം അബൂ ഹനീഫ (റ). അതു കൊണ്ടാണ് ഹദീസ് മനഃപാഠമുള്ള ഹുഫ്ഫാളുകളുടെ പട്ടികയില്‍ ദഹബിയും മറ്റും അബൂ ഹനീഫ (റ) യെ എണ്ണിയത്. അബൂ ഹനീഫ (റ) ഹദീസില്‍ പാണ്ഢിത്യം കുറഞ്ഞ വ്യക്തിയായിരുന്നുവെന്ന ഒരു പൊതു ധാരണയുണ്ട്. പക്ഷേ, അതു ശരിയല്ല. സ്വന്തമായ ഗവേഷണം (ഇജ്തിഹാദ്) മുഖേന മസ്അലകള്‍ കണ്ടെത്തുന്ന ഇമാം അബൂ ഹനീഫ (റ) ക്ക് ഹദീസ് ദൌര്‍ബല്ല്യമുണ്ടായിരുന്നുവെന്ന് വിശ്വസിക്കാന്‍ ബുദ്ധിയോ രേഖകളോ സമ്മതിക്കുന്നില്ല. വളരെയേറെ മസ്അലകള്‍ ‘ഇസ്തിന്‍ബാത്വ്’ വഴി കണ്ടെത്തിയവരാണ് അബൂ ഹനീഫ (റ). ഇന്നറിയപ്പെടുന്ന നിശ്ചിത ശൈലിയിലുള്ള ഇജ്തിഹാദിനു തുടക്കം കുറിച്ചതു തന്നെ അബൂ ഹനീഫ( റ) യാണ്. സാഹസികമായ ഈ പ്രക്രിയയില്‍ മുഴുകിയതിനാല്‍ തന്റെ ഹദീസ് ശേഖരം പുറത്തു വന്നില്ലെന്നത് ശരി തന്നെ. അബൂബക്കര്‍ സിദ്ദീഖ് (റ), ഉമര്‍ (റ) എന്നീ സ്വഹാബി പ്രമുഖര്‍ മുസ്ലിംകളുടെ പൊതു പ്രശ്നങ്ങളുമായി ഓടി നടന്നതിനാലാണ് ആപേക്ഷികമായി അവരുടെ ഹദീസുകള്‍ നാം കാണാതിരിക്കാന്‍ കാരണം. അബൂ സര്‍അ (റ), ഇബ്നു മഈന്‍ (റ) തുടങ്ങി ഹദീസ് ശേഖരണത്തിനു വേണ്ടി മാത്രം ജീവിതം മാറ്റിവെച്ച പണ്ഢിതന്മാരെ അപേക്ഷിച്ച് ഇമാം മാലികി (റ) ന്റെയൊ ഇമാം ശാഫിഈ (റ) യുടെയോ ഹദീസുകള്‍ രംഗത്തു വന്നിട്ടില്ല. രണ്ടു പേരും ഇസ്തിന്‍ബാത്വില്‍ മുഴുകിയതാണിതിനു കാരണം (ഖൈറാതുല്‍ ഹിസാന്‍:പേ:60 നോക്കുക).

ഇമാം കര്‍ദരി (റ), ഖാറിസ്മി (റ) എന്നിവരില്‍ നിന്ന് നിവേദനം:”നാല്‍പതിനായിരം ഹദീസുകള്‍ ഇമാം അബൂ ഹനീഫ (റ) ക്രോഡീകരിക്കുകയും നാലായിരം ശൈഖുമാരില്‍ നിന്ന് ഹദീസുകള്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. പതിനഞ്ചു ഗ്രന്ഥങ്ങളിലായി അവര്‍ കേട്ട ഹദീസുകളില്‍ കുറെ ശേഖരിച്ച് വെക്കുകയും ചെയ്തു” (നള്റതുന്‍ ഇല്‍മിയ്യ: പേ:60).

പുത്തന്‍ കൂറ്റുകാര്‍ക്കൊരു പരാതിയുണ്ട്. “അബൂ ഹനീഫ (റ) ക്ക് കേവലം പതിനേഴ് ഹദീസുകള്‍ മാ ത്രമെ ലഭിച്ചിട്ടുള്ളൂ. അതിനാല്‍ തന്റെ മദ്ഹബിനു രേഖകളുടെ പിന്‍ബലമില്ല. അതു സുന്നത്തിനു വിരുദ്ധമാണ്”. ഇബ്നു ഖല്‍ദൂനിന്റെ മുഖദ്ദിമയില്‍ നിന്നായിരിക്കാം ഈ മഹാ കണ്ടെത്തല്‍ ഇവര്‍ നടത്തിയത്. ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള നിബന്ധനകള്‍ കര്‍ക്കശമാക്കിയതിനാല്‍ ഇമാം അബൂഹനീഫ (റ) ക്ക് പതിനേഴ് ഹദീസുകള്‍ മാത്രമെ സ്വഹീഹായിക്കിട്ടിയിട്ടുള്ളുവെന്ന ഇബ്നു ഖല്‍ദൂനിന്റെ വാക്കുകള്‍ പണ്ഢിതന്മാര്‍ അംഗീകരിച്ചിട്ടില്ല. നള്റതുന്‍ ഇല്‍മിയ്യ: പേ:62 ല്‍ എഴുതുന്നു. “ഇബ്നു ഖല്‍ദൂന്‍ പറഞ്ഞതു വ്യക്തമായ അബദ്ധമാണ്. ഇതില്‍ ആരും വഞ്ചിതരാകരുത്. റിപ്പോര്‍ട്ടര്‍മാരിലുള്ള കര്‍ക്കശ നിബന്ധനകള്‍ കാരണം പതിനേഴ് ഹദീസുകള്‍ മാത്രമാണ് ഇമാം അബൂ ഹനീഫ (റ) ക്ക് സ്വഹീഹായിക്കിട്ടിയതെന്ന വാദം ശരിയല്ല. പ്രത്യുത അതു പതിനേഴ് ഗ്രന്ഥങ്ങളായിരുന്നു. ഇവയിലോരോന്നും മുസ്നദു അബീഹനീഫ എന്ന പേരിലറിയപ്പെടുന്നു. ഇമാം അബൂ ഹനീഫ (റ) വരെ എത്തുന്ന പരമ്പരയിലൂടെ അഗ്രേസരായ ഹദീസ് പണ്ഢിതന്മാര്‍ ഈ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തന്നിട്ടുണ്ട്. ഈ പതിനേഴ് മുസ്നദുകളും ശാഫിഈ ഇമാമിന്റെ മുസ്നദുകളെക്കാള്‍ ചെറുതല്ലതാനും”.

പുത്തന്‍ കൂറ്റുകാര്‍ക്ക് പക്ഷേ, വഞ്ചിതരാകാന്‍ മാത്രമെ അറിയൂ. എന്നാല്‍ ഇബ്നു ഖല്‍ദൂന്‍ (റ) പറഞ്ഞതു തന്നെ സ്വഹീഹായി കിട്ടിയ ഹദീസുകള്‍ പതിനേഴാണെന്ന് മാത്രമാണ്. മൊത്തം ഹദീസുകള്‍ പതിനേഴാണെന്നല്ല. ഇതും മനസ്സിലാക്കാതെയാണിവര്‍ ഇബ്നു ഖല്‍ദൂനി (റ) ന്റെ വാക്കുകള്‍ ആധാരമാക്കുന്നത്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് പണ്ഢിതന്മാരുമായ വലിയൊരു വിഭാഗത്തിന്റെ സാന്നിധ്യത്തില്‍ വെച്ചാണ് ഇമാം അബൂ ഹനീഫ (റ) അവിടുത്തെ ഉസ്വൂലുകളും ആയിരക്കണക്കായ മസ്അലകളും ക്രോഡീകരിച്ചതെന്നും അവിടെ കൂടിയ പണ്ഢിത വ്യൂഹവും അവരെ അനുകരിച്ച് മറ്റു ജനങ്ങളും അവ തക്ബീര്‍ മുഴക്കി സ്വീകരിച്ചുവെന്നും ഇമാം ബദ്റുല്‍ മില്ലയുടെ മഅ്ദനുല്‍ യവാഖീത്: പേ:8ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇത്രയും വ്യവസ്ഥാപിതമായ രൂപത്തില്‍ മദ്ഹബ് ക്രോഡീകരണം നടത്തിയ ഒരു മഹാപണ്ഢിതനു 17 ഹദീസുകളേ ലഭിച്ചുള്ളുവെന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുത്തവരുടെ ഗവേഷണ ‘പടുത്വം’ നാം സഹിക്കുക തന്നെ. ഹിജ്റ 150 ല്‍ റജബ് മാസത്തിലായിരുന്നു ഇമാം അബൂ ഹനീഫ (റ) യുടെ വഫാത്തെന്ന് തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:169 ല്‍ പറഞ്ഞിട്ടുണ്ട്.


RELATED ARTICLE

  • അഹ്മദ്ബ്നു ഹമ്പല്‍ (റ)
  • ഇമാം ശാഫിഈ (റ)
  • ഇമാം മാലിക്(റ)
  • ഇമാം അബൂ ഹനീഫ (റ)