Click to Download Ihyaussunna Application Form
 

 

മതത്തിന്റെ അനിവാര്യത

മനുഷ്യന്‍ സ്വതന്ത്രനാണ്. തന്റെ ചിന്തയനുസരിച്ച് ജീവിക്കാനും പ്രവര്‍ത്തിക്കാനും ഓരോ മനുഷ്യര്‍ക്കും അവകാശമുണ്ട്. പക്ഷേ, ഈ സ്വാതന്ത്യ്രം മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കിക്കൂട. സാമൂഹിക ജീവിതത്തിന് ഹാനികരമായിക്കൂടാ. മനുഷ്യസമൂഹത്തിന്റെ പുരോഗതിക്കു തടസ്സം സൃഷ്ടിച്ചുകൂടാ.

ഓരോ വ്യക്തിയും തന്റെ ചിന്തയെ പിന്തുടര്‍ന്നു തന്നിഷ്ടപ്രകാരം ജീവിച്ചാല്‍ അത് സാമൂഹിക ഭദ്രത നശിപ്പിക്കുമെന്നു തീര്‍ച്ചയാണ്. തനിക്കാരെയും പേടിക്കാനില്ലെന്നും തന്നെ ആരും നിയന്ത്രിക്കാനില്ലെന്നും വന്നാല്‍ മനുഷ്യനിലെ മൃഗം ഉണരുകയും അവന്‍ ധിക്കാരിയും അക്രമിയുമായിത്തീരുകയും ചെയ്യും. തന്റെ അഭിലാഷ സാക്ഷാത്കാരത്തിന് വേണ്ടി ദുര്‍ബലരെ മര്‍ദ്ദിക്കാനും അക്രമങ്ങളഴിച്ചുവിടാനും അവന്‍ മടിക്കില്ല. ഓരോ വ്യക്തിയും താന്‍ വലിയവന്‍ എന്ന നിലക്ക് നീങ്ങിയാല്‍ സമൂഹത്തില്‍ അരാജകത്വവും പരസ്പര സംഘട്ടനങ്ങളും പെരുകുകയും സമൂഹം തന്നെ നശിക്കുകയുമായിരിക്കും ഫലം.

അതുകൊണ്ടുതന്നെ മനുഷ്യന്‍ ചരിത്രാതീത കാലം മുതലേ ചില മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നീങ്ങുകയും വ്യക്തികളെയോ മറ്റോ വഴിപ്പെടുകയും നിയമങ്ങളനുസരിക്കുകയും ചെയ്യുന്നു. നാഗരികത ചെന്നെത്തിയിട്ടില്ലാത്ത വനവാസികളിലും അസംസ്കൃത മനുഷ്യരിലും വരെ ഇങ്ങനെ സര്‍വ്വരും അനുസരിക്കാന്‍ ബാധ്യസ്ഥരായ ചില ചട്ടങ്ങള്‍ അലിഖിത നിയമങ്ങള്‍ കാണാം.

മറ്റൊരാളുടെ ചിന്തയും കണ്ടുപിടിത്തവും നിരുപാധികം അംഗീകരിക്കാന്‍ മനുഷ്യന് പ്രയാസമാണ്. തന്നെപ്പോലുള്ള ഒരാളുടെ നിയമത്തിന് താനെന്തിന് കീഴ്പ്പെടണമെന്ന ചിന്ത അവനെ അതിനനുവദിക്കുന്നില്ല. ചുരുക്കം ചില സന്ദര്‍ഭത്തില്‍ ഏതെങ്കിലും ചിന്തകരുടെയോ ബുദ്ധിശാലികളുടെയോ ചിന്തയും നിയമവ്യവസ്ഥിതികളും അംഗീകരിക്കാമെന്നുവന്നാല്‍ തന്നെ തന്റെ ബുദ്ധിക്കു നിരക്കുന്നതും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായിരിക്കണം അതെന്നില്ല. സാഹചര്യസന്ദര്‍ഭങ്ങളുടെ പരിണാമത്തിനനുസരിച്ച് ആ നിയമങ്ങള്‍ പ്രായോഗികമോ അപ്രായോഗികമോ ആയിത്തീരുന്നു.

പരിമിതമായ അനുഭവജ്ഞാനവും വിവരവും വെച്ചാണ് മനുഷ്യന്‍ ചിന്തിക്കുന്നത്. തന്റെ ബുദ്ധിയില്‍ ഉള്‍ക്കൊള്ളാവുന്നതും ചിന്തയില്‍ കടന്നുവരാവുന്നതുമായ കാര്യങ്ങള്‍ക്ക് പരിധിയുണ്ട്. പ്രപഞ്ചത്തിലെ സകല സാഹചര്യങ്ങളും സംഭവ വികാസങ്ങളും നേര ത്തെ കാണാനും ഉള്‍ക്കൊള്ളാനും മാത്രമുള്ള ശേഷി തനിക്കില്ല. അതുകൊണ്ടുതന്നെ മനുഷ്യചിന്ത പരിധികളുടെയും പരിമിതികളുടെയും നാലുകെട്ടിനുള്ളില്‍ ഒതുങ്ങിനചന്റ ക്കുന്നു.

തന്റെ അന്വേഷണ നിരീക്ഷണങ്ങളും ഗവേഷണ പരീക്ഷണങ്ങളും നല്‍കുന്ന ഫലം ശരിയാകണമെന്നുമില്ല. താന്‍ മനസ്സിലാക്കിയ വസ്തുതകള്‍ക്കും ആശയത്തിനുമനുസരിച്ചായിരിക്കും ആ ഫലം. താന്‍ രൂപപ്പെടുത്തിക്കൊണ്ടുവരുന്ന ആമുഖത്തിന്റെയും പ്രശ്നത്തിന്റെയും സ്ഥിതിക്കനുസരിച്ചായിരിക്കും ഗവേഷണ വിധി. തനിക്കുകിട്ടിയ ആമുഖവും താന്‍ അവലംബിച്ച മാനദണ്ഡവും തന്റെ പ്രശ്നവും യതാര്‍ഥ നിലയിലാണ് തനിക്ക് കൈവന്നതെന്നതിന് തെളിവൊന്നുമില്ല. അതുകൊണ്ടുതന്നെ ഈ നിലയില്‍ കിട്ടുന്ന ഫലങ്ങളും വിധികളുമൊക്കെ കേവല ഭാവനകളും നിഗമനങ്ങളുമാണ്. അവ ഒരിക്കലും ശാശ്വതഭാവം സ്വീകരിക്കുകയോ ഖണ്ഢിത സ്വഭാവം പ്രാപിക്കുകയോ ചെയ്യില്ല.

ഇന്ദ്രിയങ്ങളാണ് മനുഷ്യന്റെ വിജ്ഞാനമാദ്ധ്യമങ്ങള്‍. ഓരോ ഇന്ദ്രിയത്തിനും സ്വീകരിക്കാവുന്ന കാര്യങ്ങള്‍ക്കു പരിധിയുണ്ട്. ദൂരവും വലിപ്പ വ്യത്യാസവും പ്രകൃതിയും ചിന്തിക്കുന്ന ആളുടെ പ്രത്യേകതകളനുസരിച്ച് ഇന്ദ്രിയജ്ഞാനം വ്യത്യാസപ്പെടുന്നു. ചിലരുടെ കണ്ണില്‍ പതിയുന്നത് മറ്റുചിലര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ചിലരുടെ കാതില്‍ പതിക്കുന്ന ശബ്ദം തുല്യദൂരത്തുള്ള മറ്റുചിലരുടെ കാതില്‍ പതിക്കുന്നില്ല. ഘ്രാണശക്തിയും സ്പര്‍ശനശക്തിയും രസനശക്തികളുമൊക്കെ ഇതേ സ്ഥിതിയില്‍ തന്നെയാണ്. പഞ്ചേന്ദ്രിയങ്ങളുടെ അറിവില്‍ ദൂരവും വസ്തുക്കളുടെ സ്വഭാവവും ജ്ഞാനാര്‍ഥിയുടെ പ്രകൃതിയും സ്വാധീനിക്കുന്നുണ്ടെന്ന് സാരം. അതുകൊണ്ടുതന്നെ ഒരാളുടെ ഇന്ദ്രിയജ്ഞാനം മറ്റൊരാള്‍ക്ക് നിരുപാധികം അംഗീകരിക്കാന്‍ പ്രയാസമുണ്ട്. പിത്തരോഗിക്കു പഞ്ചസാരയിലും കയ്പ്പനുഭവപ്പെടുന്നു. ഇതുപോലെ ഒരാള്‍ വസ്തുവിന്റെ അയതാര്‍ഥ ചിത്രം ഗ്രഹിക്കുന്നത് മൂലം വസ്തു തെറ്റിദ്ധരിക്കപ്പെടുന്നു. മറ്റൊരാള്‍ക്ക് അതേ വസ്തുവിനെ കുറിച്ചു തന്നെ ആദ്യത്തേതില്‍ നിന്ന് ഭിന്നവും യാഥാര്‍ഥ്യത്തോട് യോജിക്കുന്നതുമായ ഒരു കാഴ്ചപ്പാടായിരിക്കും ഉണ്ടായിരിക്കുക. ഇതാണ് മനുഷ്യന്റെ അവസ്ഥ എങ്കില്‍ പിന്നെ ചിന്താബോധമുള്ള ഒരാള്‍ തന്നെപ്പോലെയുള്ള മറ്റൊരാളുടെ ആശയവും നിയമവും എങ്ങനെ സ്വീകരിക്കും?

മനുഷ്യന്റെ ഭാവനാശക്തിയും ഒരു വിജ്ഞാനമാര്‍ഗമാണ്. പക്ഷേ, ഭാവനാശക്തി കൂടുന്നതും കുറയുന്നതും ഇന്ദ്രിയങ്ങളുടെ ശക്തിയും ക്ഷയവുമനുസരിച്ചാണ്. തന്റെ ഇന്ദ്രിയജ്ഞാനത്തിന് ഏതെങ്കിലും വിധേന വിധേയമാവാത്ത ഒരുകാര്യം തികച്ചും അജ്ഞാതമായ ഒരു സൂചനയും നേരത്തെ ലഭിച്ചിട്ടില്ലാത്ത വിഷയം തന്റെ കേവലഭാവനയില്‍ ഉരുണ്ടുകൂടുന്നില്ല. ഇന്ദ്രിയജഞാനത്തിന്റെ ഒരു കോണില്‍ നിന്നും ജ്ഞായമായ ഒരു വിഷയത്തില്‍ നിന്നും അജ്ഞാതമോ അവ്യക്തമോ ആയ മറ്റൊരു കോണിലേക്കുള്ള വിഷയത്തിലേക്കുള്ള പ്രയാണമാണ് ഭാവന. ഭാവനക്ക് ചിറകു വെക്കാനും ഭാവനയിലൂടെ വിജ്ഞാന ചക്രവാളങ്ങളിലെത്താനും സാധിക്കണമെങ്കില്‍ അനുഭവങ്ങളുടെയും അറിവിന്റെയും ത്യാഗത്തിന്റെയും ഒരുപാട് മേഖലകള്‍ പിന്നിടാനുണ്ട്.

അതുകൊണ്ടുതന്നെ ഭാവനാസമ്പന്നനായ കവിയോ തത്വചിന്തകനോ ഒരു കാര്യം പറഞ്ഞാല്‍ അത് മറ്റൊരാള്‍ക്ക് ദഹിക്കണമെന്നില്ല. അയാള്‍ക്ക് ശരിയെന്നു തോന്നുന്നത് അപരന് തോന്നണമെന്നില്ല. ഇങ്ങനെ ചിന്തിക്കുമ്പോള്‍ മനുഷ്യനിര്‍മ്മിത നിയമങ്ങളും തത്വശാസ്ത്രങ്ങളും ജീവിത വ്യവസ്ഥിതികളും കാലത്തിന്റെയും സാമൂഹിക സാംസ്കാരിക സവിശേഷതകളുടെയും പരിണാമദശകള്‍ അതിജീവിക്കാന്‍ കെല്‍പ്പുറ്റതല്ലന്ന് ഗ്രഹിക്കാം. അത് മൊത്തം മനുഷ്യര്‍ക്ക് അനുകരിക്കാവുന്നതും അംഗീകരിക്കാവുന്നതും ആവുകയുമില്ല. ശാശ്വതരൂപഭാവവും സാര്‍വലൌകികതയും അതിനു ലഭിക്കുകയുമില്ല.

ലോകത്തിന്റെ ഇന്നേവരെയുള്ള ചരിത്രം ഈ അഭിപ്രായത്തെയാണ് പിന്തുണക്കുന്നത്. അനേകം ശാസ്ത്രജ്ഞന്മാരും തത്വചിന്തകന്മാരും ബുദ്ധിജീവികളും ഓരോ നൂറ്റാണ്ടിലും കഴിഞ്ഞുപോയിട്ടുണ്ട്. ലോകനാഗരികതക്കും മാനവപുരോഗതിക്കും അവരൊക്കെ കനത്ത സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. അവരെയൊക്കെ നന്ദിപൂര്‍വ്വം അനുസ്മരിക്കാന്‍ നാം കടപ്പെട്ടവരാണ്. പക്ഷേ, ചിന്തയുടെയും ശാസ്ത്രത്തിന്റെയും പ്രാരംഭ ഘട്ടത്തില്‍ അവരവതരിപ്പിച്ച ആശയങ്ങളും സത്യവും അംഗീകൃതവുമെന്ന് പ്രചരിപ്പിക്കപ്പെട്ട പല കാര്യങ്ങളും പിന്നീട് തിരുത്തപ്പെട്ടു. മാത്രമല്ല അരിസ്റ്റോട്ടില്‍, പ്യാറ്റോ, പൈത്തഗോറസ് തുടങ്ങിയ അനേകം മഹാപ്രതിഭകള്‍ സമര്‍ഥിച്ച തത്വങ്ങളും ഗവേഷണഫലങ്ങളും അബദ്ധമായിരുന്നുവെന്ന് പിന്നീട് വന്ന ബുദ്ധിജീവികള്‍ വിധിച്ചു. പഴയകാലത്ത് അബദ്ധമെന്ന് നിനച്ചിരുന്ന പലതും ആധുനിക ലോകശാസ്ത്രവും ആചാരവുമായി സ്വീകരിച്ചിരിക്കുന്നു.

ഇന്നലെ ചെയ്തോരബദ്ധം -മൂടര്‍

ക്കിന്നത്തെയാചാരമാവാം.

നാളത്തെ ശാസ്ത്രമതാകാം -അതില്‍

മൂളായ്ക സമ്മതം രാജന്‍.’

മനുഷ്യചിന്തയുടെയും നിഗമനങ്ങളുടെയുമെല്ലാം സ്ഥിതി ഇതാണ്. ഇന്ന് നാം ശാസ്ത്ര സത്യമെന്നു കരുതുന്ന പല കാര്യങ്ങളും നാളത്തെ ശാസ്ത്രം തിരുത്തുകയില്ലെന്നാരു കണ്ടു. സൂര്യന്റെ ചലനം, ഭൂമിയുടെ ആകൃതി, സ്ഥാനം, ഗോളതാരങ്ങളുടെ സൃഷ്ടിപ്പ്, പ്രപഞ്ചോത്പത്തി തുടങ്ങിയ അനേകമനേകം കാര്യങ്ങള്‍ ഈ പട്ടികയില്‍ നമുക്ക് കാണാം. മനുഷ്യോല്‍പ്പത്തിയെക്കുറിച്ച് ഡാര്‍വിന്‍ അവതരിപ്പിച്ച നിഗമനങ്ങള്‍ ആധുനികശാസ്ത്രം തിരുത്തിത്തുടങ്ങിയത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.

ആകയാല്‍, മനുഷ്യനെ സ്യഷ്ടിച്ചു പരിപാലിക്കുന്ന, അവന്റെ ഭൂതവും ഭാവിയുമറിയുന്ന സ്രഷ്ടാവായ സര്‍വ്വേശ്വരന്റെ നിയമ വ്യവസ്ഥിതി അംഗീകരിക്കുക മാത്രമാണ് മനു ഷ്യന്റെ നന്മക്കും പുരോഗതിക്കും അഭികാമ്യമായിട്ടുള്ളത്. അതത്രേ മതം.


RELATED ARTICLE

  • പൈത്യക മഹത്വംഇസ്‌ലാമില്‍
  • ഭൌതികതയുടെയും ആത്മീയതയുടേയും സമന്വയം
  • സ്വൂഫി തത്വങ്ങള്‍
  • നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം
  • ആത്മീയ ചികിത്സ
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
  • വിമോചന തത്വശാസ്ത്രം
  • വിധിയുടെ അത്താണി
  • ഉത്തമ സ്വഭാവം
  • സത്യസാക്ഷ്യം രണ്ടാം പാതം
  • സന്ദേശവാഹകര്‍
  • പരാശക്തിയിലുള്ള വിശ്വാസം
  • മതത്തിന്റെ അനിവാര്യത
  • മതത്തിന്റെ ധര്‍മം
  • മനുഷ്യന്റെ മഹത്വം
  • ലളിതമായ തത്വങ്ങളും സത്യങ്ങളും
  • ജീവിതവിജയം
  • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
  • ഇസ്ലാമും വിദ്യാസ്നേഹവും
  • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
  • ഇസ്ലാമികാധ്യാപനങ്ങള്‍
  • ഡോ. ഇസ്ലാമുല്‍ ഹഖ് (ശിവപ്രകാശ്)
  • ജീവിതത്തിന്റെ തുടക്കം
  • ദൈവത്തിന്റെ സന്ദേശം
  • ഇസ്ലാമിന്റെ ലക്ഷ്യം
  • ഇസ്‌ലാമിലെ പാരിസ്ഥിതിക മൂല്യങ്ങള്‍
  • ആള്‍ ദൈവങ്ങള്‍
  • ഇസ്‌ലാമും പരിസ്ഥിതിയും
  • ഇസ്‌ലാമും പരിസരശുചിത്വവും
  • ഇസ്‌ലാം ബുദ്ധിജീവികളുടെ വീക്ഷണത്തില്‍
  • ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം
  • ഇസ്‌ലാമും യുദ്ധങ്ങളും
  • സകാത്
  • ഇസ്‌ലാമും സാമ്പത്തിക നയങ്ങളും
  • ഇസ്‌ലാമും സ്വൂഫിസവും
  • ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം
  • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
  • നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം