Click to Download Ihyaussunna Application Form
 

 

മുസ്ലിം സ്ത്രീയുടെ സൌഭാഗ്യം

“ആളുകള്‍ നെട്ടോട്ടമോടുന്നു; കൂട്ടത്തില്‍ ഞങ്ങളുടെ കൂട്ടുകാരില്‍ ചിലരുമുണ്ട്. ‘എന്താണു വിശേഷം?’ ഞാന്‍ തിരക്കി. “ഹിന്ദു സമുദായത്തില്‍ ഒരാള്‍ മരിച്ചിരിക്കുന്നു; അയാളെ ദഹിപ്പിക്കാന്‍ അഗ്നികുണ്ഡം തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നു; അയാളുടെ പത്നിയും ആ ചിതയില്‍ ഭര്‍ത്താവിനോടൊപ്പം ശരീരം ദഹിപ്പിക്കാനായി എടുത്തു ചാടുകയാണ്”. അവര്‍ പറഞ്ഞു. സംഭവം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ഞങ്ങളുടെ സ്നേഹിതന്മാര്‍ പറഞ്ഞു: അഗ്നിയില്‍ അവള്‍ സ്വഭര്‍ത്താവിനെ കെട്ടിപ്പുണരുകയായിരുന്നു. ഞാന്‍ ഇന്ത്യയില്‍ താമസിക്കുമ്പോള്‍, ഹൈന്ദവ സ്ത്രീയെ അണിയിച്ചൊരുക്കി വാഹനപ്പുറത്ത് ആളുകള്‍ വാദ്യമേളങ്ങളോടെ ബ്രാഹ്മണ പണ്ഡിതരുടെ നേതൃത്വത്തില്‍ ആനയിച്ചു കൊണ്ടു പോകുന്നതു പലപ്പോഴും കാണാറുണ്ട്.

മറ്റൊരിക്കല്‍ യുദ്ധത്തില്‍ മരണപ്പെട്ട മൂന്നു ഹിന്ദുക്കളുടെ പത്നിമാര്‍ ചിതയില്‍ ചാടിയ സംഭവം എന്നെ അത്യധികം നടുക്കിക്കളഞ്ഞു. മൂന്നു ദിവസത്തെ തയ്യാറെടുപ്പിനു ശേഷമാണ് അവര്‍ ഈ ഭീകര കൃത്യത്തിനു മുതിര്‍ന്നത്. ഭൌതിക ലോകത്തോടുള്ള വിടവാങ്ങലായിരുന്നു ഈ തയ്യാറെടുപ്പ് എന്നു പറയാം. തിന്നും കുടിച്ചും ആടിയും പാടിയും അത്യധികം ആഹ്ളാദിക്കുന്ന ഈ ദിനങ്ങളില്‍ നാനാഭാഗത്തു നിന്നും സ്ത്രീകള്‍ അവരെ സന്ദര്‍ശിക്കാന്‍ വന്നുകൊണ്ടിരുന്നു. നാലാം ദിവസം പ്രഭാതത്തില്‍ ഓരോരുത്തരെ യും ഓരോ കുതിരപ്പുറത്തു കയറ്റുന്നു. സൌന്ദര്യവും സൌരഭ്യവും പൂണ്ട് അശ്വത്തില്‍ കയറുന്ന വിധവാ വനിതയുടെ വലതു കൈയില്‍ ഒരു നാളികേരം. അതുകൊണ്ടവള്‍ കളിച്ചു കൊണ്ടിരിക്കുന്നു. ഇടതു കൈയില്‍ ഒരു കണ്ണാടിയും, അതില്‍ അവള്‍ ഇടയ്ക്കിടെ അവളുടെ മുഖം വീക്ഷിച്ചുകൊണ്ടിരിക്കുന്നു. ബ്രാഹ്മണരും കുടുംബാംഗങ്ങളും അവളെ വലംവെച്ചു നീങ്ങുന്നു. വാദ്യമേളങ്ങള്‍ അവള്‍ക്ക് അകമ്പടി സേവിക്കുന്നു. കാണികളില്‍ ഓരോ പേരും അവളോടു തന്റെ (പരേതനായ) പിതാവ്, സഹോദരന്‍, മാതാവ്, സ്നേഹിതന്‍ എന്നിവര്‍ക്ക് അഭിവാദ്യം അര്‍പിക്കാന്‍ പറഞ്ഞേല്‍പിക്കുന്നു. അവള്‍ ചിരിച്ചുകൊണ്ട് അതൊക്കെ ഏറ്റുവാങ്ങുന്നു.

രംഗം വീക്ഷിക്കാന്‍ ഞാനും സുഹൃദ്സമേതം യാത്രയായി. മൂന്നു മൈലോളം യാത്ര ചെയ്തു ഞങ്ങള്‍ അതിഭീകരമായ ആ സ്ഥലത്തെത്തി. വൃക്ഷങ്ങള്‍ ഇടതൂര്‍ന്ന, ജല സമൃദ്ധമായ, കൂരിരുട്ടുള്ള ഒരു സ്ഥലം. അവിടെ വൃക്ഷങ്ങള്‍ക്കിടയില്‍ നാലു കുംഭകങ്ങള്‍. ഓരോ കുംഭകത്തിലും ഓരോ ശിലാ വിഗ്രഹം. കുംഭകങ്ങള്‍ക്കിടയിലൊരു ജലാശയം. ഇടതൂര്‍ന്ന വൃക്ഷങ്ങള്‍ ആ ജലാശയം തമോമയമാക്കുന്നു. ചുരുക്കത്തില്‍ ഒരു നരകഭീകരമായ സ്ഥലം. വിധവാ വനിതകള്‍ മൂവരും ജലാശയത്തിനടുത്തെത്തി. വസ്ത്രങ്ങളും ആഭരണങ്ങളും അഴിച്ചു ധര്‍മ്മം ചെയ്തു. പരുക്കന്‍ പഞ്ഞി വസ്ത്രം ധരിച്ചു. തലയിലും മധ്യത്തിലും ചുമലിലും വസ്ത്രം ബന്ധിച്ചു. ഈ ജലാശയത്തിന്റെ സമീപത്താണ് കത്തിജ്വലിക്കുന്ന അഗ്നികുണ്ഡം. അതില്‍ എള്ളെണ്ണയൊഴിച്ചു. അതോടെ തീജ്വാലകള്‍ കൂടുതല്‍ ശക്തമായി ആളിപ്പടര്‍ന്നു.

നേര്‍ത്ത വിറകിന്‍ കെട്ടുകളുമായി പതിനഞ്ചോളമാളുകള്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. പരുക്കന്‍ തടിക്കഷ്ണങ്ങളുടെ കെട്ടുകളുമായി വേറെ പത്തു പേരും. അവിടെ ചെണ്ടകളും കുഴലുകളുമായി സ്ത്രീകളുടെ ആഗമനം പ്രതീക്ഷിച്ച് ഒരു പറ്റം നില്‍പുണ്ടായിരുന്നു. തീജ്വാലകള്‍ പ്രഥമ ദൃഷ്ട്യാ തന്നെ സ്ത്രീകളെ പരിഭ്രാന്തരാക്കാതിരിക്കാന്‍ ഒരു കര്‍ട്ടണ്‍ കൊണ്ടു കുറച്ചു പേര്‍ മറച്ചു പിടിച്ചിരിക്കുന്നു. സ്ത്രീകളിലൊരാള്‍ ധൈര്യമവലംബിച്ച് ആ കര്‍ട്ടണ്‍ പിടിച്ചു പറിച്ചു മാറ്റി. ‘തീ കൊണ്ടു നിങ്ങള്‍ എന്നെ പേടിപ്പെടുത്തുന്നുവോ? അഗ്നി ചൂടാണെന്ന് എനിക്കറിയാം” അവള്‍ പറഞ്ഞു. പിന്നീട് ഇരുകരങ്ങള്‍ തലയില്‍ ചേര്‍ത്തു വച്ച് അഗ്നിയെ വന്ദിച്ചു കൊണ്ട് ഓരോരുത്തരും അഗ്നിയിലേക്കെടുത്തു ചാടി. ചെണ്ട കൊട്ടും കുഴലൂത്തും ആ രംഗത്തിനു കൊഴുപ്പേകി. പതിനഞ്ചു പേരും തങ്ങളുടെ വിറകിന്‍ കെട്ടുകള്‍ അഗ്നിയിലേക്കെറിഞ്ഞു. അഗ്നി ആളിപ്പടര്‍ന്നു. അതില്‍ എരിയുന്ന യുവതികള്‍ ഇളകാതിരിക്കാന്‍ പത്തു പേര്‍ തടിക്കഷ്ണങ്ങളുടെ കെട്ടുകള്‍ അവരുടെ മുകളിലിട്ടു. കാണികള്‍ ആര്‍ത്തു വിളിച്ചു. ശബ്ദകോലാഹലമുണ്ടാക്കി. ഈ ഭീകര ദൃശ്യങ്ങള്‍ കണ്ട ഞാന്‍ തലകറങ്ങി കുതിരപ്പുറത്തു നിന്നു വീഴാറായി. എന്റെ കൂട്ടുകാര്‍ എന്റെ മുഖത്തു വെള്ളം തളിച്ചു; അല്‍പം ആശ്വാസം വന്നു; പിന്നീട് ഞങ്ങള്‍ യാത്ര തിരിച്ചു”.

ക്രി. 1377-ല്‍ മൃതിയടഞ്ഞ ലോക സഞ്ചാരിയായ ഇബ്നു ബതൂത്ത അദ്ദേഹത്തിന്റെ രിഹ്ല (2:14)യില്‍ രേഖപ്പെടുത്തിയ വരികളാണിത്. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ഭാര്യ ആത്മഹത്യ ചെയ്യുന്ന സംഭ്രമജനകമായ ഒരു രംഗമാണ് ദൃക്സാക്ഷിയായ അദ്ദേഹം ഇവിടെ ചിത്രീകരിക്കുന്നത്. ഇത്തരം അനാചാരങ്ങളില്‍ നിന്നും അതിനു വഴി തെളിച്ച അന്ധവിശ്വാസങ്ങളില്‍ നിന്നും ഇസ്ലാം മുസ്ലിം സമൂഹത്തിനു മോചനം നല്‍കിയിരിക്കുന്നു. അല്‍ഹംദുലില്ലാ…

നമ്മുടെ രാജ്യത്തു നിലവിലുണ്ടായിരുന്ന സമ്പ്രദായ പ്രകാരം ഭര്‍ത്താവിന്റെ മരണശേഷം ഭാര്യ സതി മുഖേന ആത്മത്യാഗം ചെയ്യേണ്ടിയിരുന്നു. ഇല്ലെങ്കില്‍ പിന്നെ കൊല്ലാക്കൊലയാണു പ്രതിവിധി. അഥവാ മരണം വരെ പുനര്‍വിവാഹം നടത്താനോ സുഖകരമായ ജീവിതം നയിക്കാനോ അനുമതിയുണ്ടായിരുന്നില്ല. ഹൈന്ദവ നിയമശാസ്ത്രജ്ഞനായ മനുവിന്റെ വാക്കുകള്‍ കാണുക:

“കാമം തുക്ഷപയേദ്ദേഹം പുഷ്പമൂലഫലൈഃ ശുഭൈഃ

ന തു നാമാപി ഗൃഹ്ണീയാത് പത്യൌ പ്രേതേ പരസ്യ തു.” (5/157)

“ഭര്‍ത്താവു മരിച്ച ശേഷം പരിശുദ്ധമായ കിഴങ്ങ്, ഫലം, പുഷ്പം തുടങ്ങിയ ആഹാരം കൊണ്ട് ദേഹത്തിനു ക്ഷയം വരുത്തി ജീവകാലം നയിക്കണം. കാമവികാരോദ്ദീപനത്തിന്മേല്‍ മറ്റൊരു പുരുഷന്റെ നാമം പോലുമുച്ചരിക്കരുത്”. വിധവാ വിവാഹത്തെക്കുറിച്ചുള്ള മനുസ്മൃതിയുടെ മറ്റൊരു പ്രസ്ഥാവന കാണുക:

“നോ ദ്വാഹി കേഷു മന്ത്രേഷു നിയോഗഃ കീര്‍ത്ത്യതേ ക്വചിത്

ന വിവാഹ വിധാവുക്തം വിധവാ വേദനം പുനഃ”

“അര്‍യ്യമണം നുദേവം” എന്നു തുടങ്ങിയ വൈവാഹിക മന്ത്രങ്ങളില്‍ നിയോഗത്തെക്കുറിച്ച് എങ്ങും പറഞ്ഞിട്ടില്ല. അതു പോലെ വിവാഹ വിധികളിലൊരിടത്തും മറ്റൊരു പുരുഷനോടു കൂടി വിധവയ്ക്കു പുനര്‍ വിവാഹവും പറഞ്ഞിട്ടില്ല.

“അയം ദ്വിജൈര്‍ഹി വിദ്വദ്ഭിഃ പശുധര്‍മ്മോ വിഗര്‍ഹിതഃ

മനുഷ്യാണാമപി പ്രോക്തോ വേനേ രാജ്യം പ്രശാസതി”

“വിധവാ വിവാഹമെന്നുള്ള ഈ പശു ധര്‍മ്മത്തെ വിദ്വാന്മാരെല്ലാം നിന്ദിച്ചിട്ടുള്ളതാണ്. ഇത് അധാര്‍മ്മികനായ വേനന്‍ രാജ്യം ഭരിച്ചിരുന്ന കാലത്ത് മനുഷ്യര്‍ക്കും അനുവദിച്ചുകൊടുത്തു” (9/65,66).

അറേബ്യയില്‍ ഇസ്ലാമിന്റെ ആവിര്‍ഭാവകാലത്ത്, സ്ത്രീകളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന സമ്പ്രദായം കുപ്രസിദ്ധമാണല്ലോ. മുഹമ്മദ് നബി(സ്വ)യുടെ ആഗമത്തോടെ ഈ ദുഃസ്ഥിതിക്കു മാറ്റം വന്നു. സ്ത്രീക്കു ജീവിക്കുവാനുള്ള അവകാശം ഇസ്ലാം നേടിക്കൊടുത്തു. ദാരിദ്യ്രത്തിന്റെ പേരിലോ അപമാനത്തിന്റെ പേരിലോ അന്ധവിശ്വാസത്തിന്റെ പേരിലോ ഉള്ള എല്ലാ സ്ത്രീവധവും ഇസ്ലാം നിരോധിച്ചു. അവള്‍ക്ക് ആരാധനാ സ്വാതന്ത്യ്രവും സ്വത്തവകാശവും, അഭിപ്രായ സ്വാതന്ത്യ്രവും വകവെച്ചു കൊടുത്തു. പുരുഷനു പിതാവ് എന്ന പദവി നല്‍കിയപ്പോള്‍ സ്ത്രീക്കു മാതാവ് എന്ന സ്ഥാനവും നല്‍കി. ബാല്യത്തില്‍ അവളെ മാതാപിതാക്കളും യൌവ്വനത്തില്‍ ഭര്‍ത്താക്കന്മാരും വാര്‍ധക്യത്തില്‍ സന്താനങ്ങളും സ്നേഹാദരപൂര്‍വ്വം സംരക്ഷിക്കണമെന്നു പ്രവാചകന്‍(സ്വ) പഠിപ്പിച്ചു. സ്ത്രീ സ്വാഭാവികമായും അവഗണിക്കപ്പെടുകയും നിരാലംബയാവുകയും ചെയ്യുന്ന ഘട്ടമാണു വാര്‍ധക്യകാലം. ഈ ഘട്ടത്തില്‍ അവളുടെ സുരക്ഷ കൂടുതല്‍ ഉറപ്പു വരുത്തിയെന്നു മാത്രമല്ല, അവള്‍ക്കു വിനയത്തിന്റെ ചിറകു താഴ്ത്തിവച്ചു കൊടുക്കണമെന്നും ആദരപൂര്‍വമേ അവളോടു സംസാരിക്കാവൂ എന്നും സന്താനങ്ങളോടു ഖുര്‍ആന്‍ കല്‍പിച്ചു.

ഈ ലോകത്ത് ഒരു മനുഷ്യന്‍ ഭംഗിയായി പെരുമാറാന്‍ ഏറ്റവും കടപ്പെട്ടത് തന്റെ മാതാവിനോടാണെന്നു പ്രവാചകന്‍(സ്വ) പഠിപ്പിച്ചു. മാത്രമല്ല, മാതാവിന്റെ കാല്‍പാദത്തിനു കീഴിലാണു സ്വര്‍ഗമെന്നു പ്രഖ്യാപിക്കുക വഴി നബി തിരുമേനി (സ്വ) സ്ത്രീയെ അത്യുന്നത സ്ഥാനത്തേക്കുയര്‍ത്തുകയാണു ചെയ്തിട്ടുള്ളത്. “സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെപ്പിറപ്പുകളാണ്”(തിര്‍മുദി, അബൂദാവൂദ്, അഹ്മദ്) എന്ന പ്രസ്താവനയിലൂടെ സ്ത്രീ പുരുഷ സാഹോദര്യ ബന്ധം തിരുമേനി(സ്വ) അരക്കിട്ടുറപ്പിച്ചു. “നിങ്ങള്‍ സ്ത്രീകളുടെയും സ്ത്രീകള്‍ നിങ്ങളുടെയും വസ്ത്രങ്ങളാണ്”(2:187) എന്ന ഖുര്‍ആനിന്റെ പ്രസ്താവം ഭാര്യാഭര്‍തൃ ബന്ധത്തിന്റെ അവാച്യമായ ചിത്രീകരണമാണ്.

സ്ത്രീക്ക് ആഹാരവും പാനീയവും വസ്ത്രവും താമസ സൌകര്യവും മറ്റു ജീവിത വിഭവങ്ങളും നല്‍ കേണ്ട ബാധ്യത പുരുഷനെ ഏല്‍പിക്കുകയും എന്നിട്ടും അനന്തരാവകാശത്തില്‍ സ്ത്രീക്കു പങ്കു നല്‍കുകയും ധന സമ്പാദന-വിനിയോഗ സ്വാതന്ത്യ്രം ഉറപ്പു വരുത്തുകയും അവളുടെ ധനത്തിന്റെ ഒരു കണിക പോലും അവളുടെ പൂര്‍ണ സംതൃപ്തിയില്ലാതെ പുരുഷന്‍ എടുക്കാനോ കൈകാര്യം ചെയ്യാനോ പാടില്ലെ ന്നു പഠിപ്പിക്കുകയും ചെയ്ത പ്രവാചകന്‍(സ്വ) സ്ത്രീ വര്‍ഗത്തിന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷി യും വിമോചകനും തന്നെ. പ്രകൃതി സഹജമായ കാരണങ്ങള്‍ കൊണ്ടും പ്രസവം, ശിശുപരിപാലനം തുടങ്ങിയ ബാധ്യതകള്‍ ഉള്ളതു കൊണ്ടും സ്ത്രീകള്‍ക്ക് ഒട്ടേറെ പൊതു ബാധ്യതകളില്‍ നിന്നു പ്രവാചകന്‍(സ്വ) മോചനം നല്‍കി. ജുമുഅ, ജമാഅത്ത്, ധര്‍മയുദ്ധം, രാജ്യ സംരക്ഷണം, രാജ്യഭരണം ആദിയായവ ഈയിനത്തില്‍ പെടുന്നു. സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ശാരീരിക മാനസിക പ്രകൃതങ്ങളില്‍ അടിസ്ഥാന പരമായ ചില അന്തരങ്ങള്‍ ഉള്ളതുകൊണ്ട് സ്ത്രീകള്‍ക്കു പ്രത്യേക പ്രവര്‍ത്തന വേദി ഇസ്ലാം ദയാപൂര്‍വം നിശ്ചയിച്ചിരിക്കുന്നു. പക്ഷേ, പരലോക സൌഭാഗ്യമാണു സകല പ്രവര്‍ത്തനത്തിന്റെയും പരമ ലക്ഷ്യം. അതിനു വേണ്ടത് സദ്കര്‍മങ്ങളാണ്. കര്‍മ ഫലങ്ങളില്‍ സ്ത്രീയും പുരുഷനും തുല്യമാണ്. ഇ ക്കാര്യം വിശുദ്ധ ഖുര്‍ആന്‍ 4:124-ലും 16:97-ലും വ്യക്തമാക്കിയിട്ടുണ്ട്.


RELATED ARTICLE

  • മുസ്ലിം സ്ത്രീയുടെ സൌഭാഗ്യം
  • വിവാഹം നേരത്തെയായാല്‍
  • പ്രത്യുപകാരമല്ല ബന്ധസ്ഥാപനം
  • പെരുകുന്ന പിതൃത്വശങ്കകള്‍
  • വ്യഭിചാരത്തിന് അംഗീകാരം!
  • മലക്കല്ല ഞാന്‍, പെണ്ണെന്നോര്‍ക്കണം
  • മുത്വലാഖ്
  • കായ്ക്കാത്ത മരങ്ങള്‍
  • മക്കള്‍ എന്ന ഭാരം
  • സന്തുഷ്ട കുടുംബത്തിന്റെ അസന്തുഷ്ട കഥ
  • അജാതാത്മാക്കളുടെ നിലവിളികള്‍
  • ശാപമോക്ഷം ലഭിക്കാത്ത അഗ്നിപുത്രിമാര്‍
  • ഉമ്മ! എത്ര മനോഹര പദം!
  • ഇനി ഡിജിറ്റല്‍ ത്വലാഖുകളും
  • കുടുംബ ഭദ്രത
  • വിരഹിയുടെ വ്യാകുലതകള്‍
  • കുടുംബ ബന്ധങ്ങള്‍
  • കുടുംബം: ഘടനയും സ്വഭാവവും