Click to Download Ihyaussunna Application Form
 

 

വിരഹിയുടെ വ്യാകുലതകള്‍

നീയരികിലുള്ളപ്പോള്‍ ഞാന്‍ നിദ്രാവിഹീനന്‍, നീയരികിലില്ലാത്തപ്പോഴും ഞാന്‍ നിദ്രാവിഹീനന്‍.

ജലാലുദ്ദീന്‍ റൂമിയുടെ ഈ വരികളില്‍ വിരഹികളുടെ വ്യഥകള്‍ മുഴുവനുമുണ്ട്. പ്രണയിനികളുടെ വേര്‍പാടിനെ കുറിച്ചെഴുതാന്‍ കവികള്‍ ഒരു പാടു മഷി ചെലവാക്കിയിട്ടുണ്ട്. മേഘങ്ങളും പറവകളും അവ ഏറ്റു വാങ്ങിയിട്ടുണ്ട്. അപ്പം തേടി വീടും നാടും വിട്ട് അന്യ രാജ്യങ്ങളില്‍ ചേക്കേറുന്ന ആണുങ്ങളുടെയും അവരെ ദീര്‍ഘനാള്‍ വേര്‍പിരിഞ്ഞു ജീവിക്കേണ്ടി വരുന്ന പ്രണയിനികളുടെയും നെഞ്ചകങ്ങളിലെ നെരിപ്പോടിനെ കുറിച്ചെഴുതാന്‍ അപ്പോള്‍ എത്ര ടണ്‍ കടലാസ്സു വേണ്ടി വരും?

അബൂദബിക്കാരന്‍ പുതുമണവാളന്‍ നിക്കാഹിന്നൊരുങ്ങി വരുന്നതും കാത്തിരിക്കുന്ന പതിനേഴും പതിനെട്ടും വയസ്സുള്ള പെണ്‍കുട്ടികള്‍. നിക്കാഹ് കഴിഞ്ഞ് കോഴി ബിരിയാണിയുടെയും ഫ്രഞ്ചു പെര്‍ഫ്യൂമിന്റെയും സുഗന്ധം വായുവില്‍  അലിഞ്ഞുതീരുന്നതിന് മുമ്പ്, രണ്ടു മാസത്തെ ലീവിന്നു വന്ന പുതുമണവാളന്‍ തിരിച്ചു പോകുന്നു. വിമാനത്താവളത്തില്‍, അങ്ങ് ആ കാശത്ത് പൊട്ടുപോലെ മേഘങ്ങള്‍ക്കിടയില്‍ മറയുന്ന വിമാനത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍, അവളുടെ ഉള്ളില്‍ തിളച്ചുമറിയുന്ന വിരഹാഗ്നിയുടെ ചൂടും വേവും ആരുമറിയുന്നില്ല. ഒന്നു പരസ്പരം അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നതിന് മുമ്പ് ജീവിതപങ്കാളിയെ പിരിയേ ണ്ടിവരുന്നവന്റെ മനോവ്യഥകളും ആരും അറിയുന്നില്ല. അക്കരെയും ഇക്കരെയും വേര്‍പെട്ടു കഴിയുമ്പോഴും, ഇരുവരും സ്വപ്നം കാണുന്നത് രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് കിട്ടുന്ന ലീവില്‍ കൂടിച്ചേരാന്‍ കഴിയുന്ന ഏതാനും ദിവസങ്ങളെക്കുറിച്ചു മാത്രമായിരിക്കും.

പ്രവാസിമലയാളികളുടെ കാര്യങ്ങള്‍ നോക്കാന്‍ പടയ്ക്കപ്പെട്ട ‘നോര്‍ക്ക’യുടെ കണക്കനുസരിച്ച് ഗള്‍ഫുരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പതിനാറു ലക്ഷം. (മറ്റൊരു കണക്കില്‍ ഇത് ഇരുപത്തഞ്ചു ലക്ഷമാണ്) ഇവരില്‍ ഏഴോ എട്ടോ ശതമാനത്തിനു മാത്രമാണ് അവിടെ കുടുംബ സമേതം കഴിയുവാനുള്ള ഭാഗ്യം ലഭിക്കുന്നത്. ഭൂരിപക്ഷം പേരും നിസ്സാര വരുമാനക്കാരാണ്. വേണ്ടത്ര വിദ്യാഭ്യാസമോ സാങ്കേതികപരിജ്ഞാനമോ  ഇല്ലാത്തവര്‍. അവരുടെ ജോലിക്ക് തന്നെ സുരക്ഷിതത്വമുണ്ടാവില്ല. തൊഴിലുടമയുടെ നിരന്തരമായ ചൂഷണങ്ങള്‍ക്ക് വിധേയമാവേണ്ടിവരുന്നവര്‍ ഏറെ. നാട്ടില്‍ ജോലിചെയ്തു കിട്ടുന്നതിനേക്കാള്‍ നാലുരൂപ കൂടുതല്‍ കിട്ടുമെന്ന പ്രതീക്ഷയോടെ പുരയിടത്തിന്റെ ആധാരം പണയം വെച്ചും ബ്ളേഡ് കമ്പനികളില്‍ നിന്നു തീപ്പലിശയ്ക്ക് കടമെടുത്തും വിസ സംഘടിപ്പിച്ച് വിമാനം കയറുന്നവര്‍. പുര നിറഞ്ഞു നില്‍ക്കുന്ന പെങ്ങന്മാര്‍, തല ചായ്ക്കാന്‍ സ്വന്തമായ ഒരു മേല്‍ക്കൂര- ഇതെല്ലാമാണു ചുടുമണല്‍ക്കാട്ടില്‍ നടുനിവര്‍ത്താതെ പണിയെടുക്കുമ്പോഴും മനസ്സില്‍ നിറയെ.

ഈ വ്യഥകളോടൊപ്പം വിരഹത്തിന്റെ നൊമ്പരം കൂടി ഉള്ളിലടക്കുവാന്‍ നിര്‍ബന്ധിതരാകുന്ന നിര്‍ഭാഗ്യവാന്മാര്‍. നാട്ടില്‍നിന്നു വരുന്ന  കത്തുകളില്‍ തന്റെ ജിവിതപങ്കാളിയെകുറിച്ചുള്ള സംശയകരമായ ഒരു ചെറു പരാമര്‍ശമുണ്ടായാല്‍ മതി അവരുടെ ഉറക്കം കെടാന്‍. സുഹൃത്തിന്റെ ഭാര്യ അന്യപുരുഷനോടൊപ്പം ഒളിച്ചോടിയെന്നു കേള്‍ക്കുമ്പോള്‍ അയാള്‍ ഞെട്ടുന്നത് സ്വാഭാവികം.പലപ്പോഴും കഥയില്ലാക്കഥകളായിരിക്കും. ഗള്‍ഫു ഭാര്യമാരുടെ വിവാഹേതരബന്ധങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഏറെക്കുറെ അതിശയോക്തിപരമാണെന്ന് മനഃശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ക്ഷണികമായ മധുവിധു നാളുകളില്‍ തൊട്ടുണര്‍ത്തപ്പെട്ട വൈകാരിക ജീവിതത്തെക്കുറിച്ചുള്ള മധുര സ്മൃതികള്‍ അയവിറക്കി ജീവിക്കേണ്ടിവരുന്ന ചെറുപ്പക്കാരി ഒരു വെടിമരുന്നുപുരയാണ്. ഒരു തീപ്പൊരി മതി പൊട്ടിത്തെറിയുണ്ടാകാന്‍. ഭര്‍ത്തൃ വസതിയില്‍ അവള്‍ക്ക് അന്യത്വം അനുഭവപ്പെടുക സ്വാഭാവികം. അവിടെ ആണുങ്ങളുണ്ടായിരിക്കും. അപകടസാധ്യതകളുണ്ടാവാം. പഴകിക്കഴിയാത്ത ബന്ധമാണെങ്കില്‍, അവള്‍ വിരഹനാളുകളില്‍, സ്വന്തം വീട്ടില്‍ തന്നെ നില്‍ക്കുകയാവില്ലേ നല്ലത്? കുത്തുവാക്കുകളുടെയും പഴിചാരലുകളുടെയും മുള്‍മുനകള്‍ അനുഭവിക്കേണ്ടി വരുന്ന, കെട്ടിയവന്റെ കത്തും ഫോണുമെല്ലാം സെന്‍സര്‍ ചെയ്യപ്പെടുന്ന ഒരു വീട് അവളുടെ സ്വാസ്ഥ്യം കെടുത്തും. തൊട്ടതിനൊക്കെ ചോദ്യം ചെയ്യുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്ന കണവന്‍ വെള്ളിയാഴ്ച തോറും ഫോണ്‍ ചെയ്യുമ്പോള്‍ അവളുടെ രക്ത സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. പിറ്റേ ദിവസം, (ശനിയാഴ്ച) തലവേദനയും മറ്റു ശാരീരികാസ്വാസ്ഥ്യങ്ങളുമായി അവളെ ഡോക്ടറുടെ അടുത്തെത്തിക്കുന്നത് ഇതെല്ലാമായിരിക്കും. കേരളത്തിലെ മനഃശാസ്ത്രജ്ഞന്‍മാര്‍ ഇതിനെ സാറ്റര്‍ഡെ സിന്‍ഡ്രം എന്ന് വിളിക്കുന്നു. മാനസികകാരണങ്ങളാലുണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങള്‍ – സൈക്കോ സൊമാറ്റിക് ഡിസോര്‍സര്‍.

സ്വന്തം ഭാര്യയെകുറിച്ചുള്ള കെട്ടുകഥകള്‍ കേള്‍ക്കുമ്പോഴേക്കും മൊഴിചൊല്ലാനും കടുത്ത തീരുമാനമെടുക്കാനും മുതിരുന്നവര്‍ സാവകാശം ചിന്തിച്ച് പ്രവര്‍ത്തിക്കുന്നത് നല്ലതാണ്. ദൈവം കൂട്ടിച്ചേര്‍ത്ത ബന്ധം പൊട്ടിച്ചെറിയാന്‍ മനുഷ്യര്‍ക്ക് എളുപ്പമാണ്.

ഗള്‍ഫില്‍ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവന്റെ മറ്റൊരു വ്യഥ, അയക്കുന്ന പണം ശരിയായ രീതിയില്‍ വിനിയോഗിക്കുന്നുണ്ടോ എന്നതാണ്. ബാങ്കുദ്യോഗസ്ഥനായ സുഹൃത്തു പറഞ്ഞ സംഭവം ഓര്‍മ്മവരുന്നു. ഒരു എന്‍.ആര്‍.ഐ നിക്ഷേപകന്‍ ബാങ്കുമാനേജര്‍ക്കയച്ച കവറില്‍ ഡ്രാഫ്റ്റിനോടൊപ്പം ഭാര്യയ്ക്കുള്ള കത്തുമുണ്ടായിരുന്നു – തന്റെ അക്കൌണ്ടില്‍ പരിമിതമായ നിക്ഷേപമേയുള്ളൂവെന്നും അതുകൊണ്ട് സൂക്ഷിച്ചു ചെലവഴിക്കണമെന്നുമായിരുന്നു അതില്‍ എഴുതിയിരുന്നത്. ലേശമൊരു കുറ്റബോധത്തോടെ മാനേജര്‍ കത്ത് നിക്ഷേപക പത്നിക്ക് നല്‍കി. പക്ഷേ, മാനേജര്‍ക്കുള്ള കത്ത് ഭാര്യക്കയച്ച കവറിലാണ് ഗള്‍ഫുകാരന്‍ മാറിവെച്ചിരുന്നത്. തന്റെ ബാങ്കു ബാലന്‍സ് ഭാര്യയെ അറിയിക്കരുതെന്നും ഈയിടെയായി ധൂര്‍ത്ത് കൂടുന്നുണ്ടെന്നും വലിയൊരു തുകയുടെ ഡ്രാഫ്റ്റിനോടൊപ്പം കെട്ടിയവന്‍ എഴുതിപ്പിടിപ്പിച്ചത് അവളും വായിച്ചിരുന്നു ! ഇത് മോപ്സാങ്ങ് കഥയല്ല !

ഭാര്യയായാലും സ്വന്തം പിതാവായാലും താന്‍ കഷ്ടപ്പെട്ടയക്കുന്ന പണം ധൂര്‍ത്തടിക്കുന്നത് ഒരു ഗള്‍ഫുകാരനും സഹിക്കുകയില്ല. നാട്ടില്‍ എല്ലാറ്റിനും വിലകൂട്ടിയത് ഗള്‍ഫുകാരനാണെന്ന പരാതിയില്‍ കുറെയൊക്കെ ശരിയില്ലാതില്ല. മീന്‍ വാങ്ങിയാലും ഓട്ടോറിക്ഷയില്‍ കയറിയാലും ചോദിക്കുന്നതും അതിലേറെയും കൊടുത്ത് പൊങ്ങച്ചം കാണിക്കുന്നവര്‍ അതിനു കഴിയാത്ത സാധാരണക്കാരനെക്കുറിച്ച് ഓര്‍ത്തില്ല. ഓരോ വരവിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പിടിപ്പത് സമ്മാനങ്ങളുമായി വരുന്നത് പലപ്പോഴും കടം വാങ്ങിയിട്ടാവും. ആവശ്യത്തിലധികം വലിപ്പത്തില്‍, ആര്‍ഭാടം നിറഞ്ഞ കെട്ടിടങ്ങള്‍ പണിയുന്നതിന്നു പിന്നിലും ഒരു തരം കോംപ്ളക്സുണ്ട്. സ്കൂളില്‍ പഠിക്കുന്ന മക്കളുടെ പോക്കറ്റില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പോ ക്കറ്റു മണിയായി തിരുകുന്നവര്‍, അവരെ ശരിയായ ജീവിതപാതയിലേക്കല്ല നയിക്കുക. ഒരിക്കല്‍ നാട്ടില്‍ തിരിച്ചുവരേണ്ടി വരുമെന്നും അപ്പോള്‍ തനിക്കും കുടുംബത്തിനും വയറ്റുപ്പിഴപ്പിനുള്ള എന്തെങ്കിലും കരുതിവയ്ക്കേണ്ടതുണ്ടെന്നും പല ഗള്‍ഫുകാരും ഓര്‍മ്മിക്കുന്നില്ല. യാഥാര്‍ഥ്യ ബോധമില്ലാത്ത, ഒരു കാല്പനിക ലോകത്തിലാണു മിക്കവരും.

തീവ്രമായ ഏകാന്തത, ഭാരിച്ച ഉത്തരവാദിത്തം, കുറഞ്ഞ വരുമാനം, പെരുകുന്ന കടം ഇതെല്ലാമാണു മിക്ക ഗള്‍ഫു ഭാര്യമാരെയും വിഷമിപ്പിക്കുന്നത്. മുമ്പത്തേക്കാള്‍ ഇന്ന് വാര്‍ത്താ വിനിമയ സൌകര്യങ്ങളുണ്ട്. പക്ഷേ, ഭാരിച്ച ഫോണ്‍ ബില്ലുകള്‍ പേറാന്‍ കഴിയുന്നവര്‍ എത്ര പേരുണ്ടാവും? ഇന്റര്‍നെറ്റിനെയും ഇ-മെയിലിനെയും കുറിച്ചറിയാത്തവരാണേറെയും. പക്ഷേ, മറ്റൊരു മാറ്റമുണ്ടായിട്ടുണ്ട്. മക്കളുടെ വിദ്യാഭ്യാസവും വീടു നിര്‍മാണവും ബാങ്കുകാര്യങ്ങളുമൊക്കെ നോക്കി നടത്താനും ആളുകളോടു ഇടപഴകാനും സ്ത്രീകള്‍ രംഗത്തുണ്ട്,ഇത് നിയന്ത്രണമില്ലാത്ത സ്വാതന്ത്യ്രത്തിലേക്കുള്ള ഇറങ്ങി നടപ്പായിത്തീരുമ്പോഴാണ് അപഖ്യാതികള്‍ ഉയരുന്നത്. ‘ആയിരം മണിയുടെ നാവടക്കീടാം പക്ഷേ, മനുഷ്യരുടെ നാവടക്കാനാവില്ല’ എന്നതു നേര്. അപഥസഞ്ചാരത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ പലപ്പോഴും അതിശയോക്തിപരമോ അയഥാര്‍ഥമോ ആയിരിക്കാം. എന്നാല്‍, പരാതികള്‍ക്കും സംശയങ്ങള്‍ക്കും അവസരം ഉണ്ടാക്കിക്കൊടുക്കാതിരിക്കുകയാകും ബുദ്ധി.


RELATED ARTICLE

  • മുസ്ലിം സ്ത്രീയുടെ സൌഭാഗ്യം
  • വിവാഹം നേരത്തെയായാല്‍
  • പ്രത്യുപകാരമല്ല ബന്ധസ്ഥാപനം
  • പെരുകുന്ന പിതൃത്വശങ്കകള്‍
  • വ്യഭിചാരത്തിന് അംഗീകാരം!
  • മലക്കല്ല ഞാന്‍, പെണ്ണെന്നോര്‍ക്കണം
  • മുത്വലാഖ്
  • കായ്ക്കാത്ത മരങ്ങള്‍
  • മക്കള്‍ എന്ന ഭാരം
  • സന്തുഷ്ട കുടുംബത്തിന്റെ അസന്തുഷ്ട കഥ
  • അജാതാത്മാക്കളുടെ നിലവിളികള്‍
  • ശാപമോക്ഷം ലഭിക്കാത്ത അഗ്നിപുത്രിമാര്‍
  • ഉമ്മ! എത്ര മനോഹര പദം!
  • ഇനി ഡിജിറ്റല്‍ ത്വലാഖുകളും
  • കുടുംബ ഭദ്രത
  • വിരഹിയുടെ വ്യാകുലതകള്‍
  • കുടുംബ ബന്ധങ്ങള്‍
  • കുടുംബം: ഘടനയും സ്വഭാവവും