Click to Download Ihyaussunna Application Form
 

 

കുടുംബം: ഘടനയും സ്വഭാവവും

നബി (സ്വ) അരുളി : നിങ്ങള്‍ രക്തബന്ധം നിലനിര്‍ത്താന്‍ സഹായകമാവുന്നത്ര കുടുംബ പരമ്പര മനസ്സിലാക്കിവയ്ക്കണം. എന്തുകൊണ്ടെന്നാല്‍ രക്തബന്ധം നിലനിര്‍ത്തല്‍ ഉറ്റവര്‍ക്കിടയില്‍ സ്നേഹത്തിനും ഐശ്വര്യവര്‍ധനവിനും ദീര്‍ഘകാലം അനുസ്മരിക്കപ്പെടാനും സഹായകമാണ് (തിര്‍മുദി).

അവിടുന്ന് പറഞ്ഞു: ദരിദ്രന് ദാനം ചെയ്യുമ്പോള്‍ അതൊരു ദാനമാണ്. എന്നാല്‍ രക്തബന്ധമുള്ള ആര്‍ക്കെങ്കിലുമാണ് അത് നല്‍കുന്നതെങ്കിലോ, അത് ദാനവും കുടുംബബന്ധം പുലര്‍ ത്തലുംരണ്ടും കൂടിയായിരിക്കും”(അഹ്മദ്).

കുടുംബബന്ധത്തിന്റെ പവിത്രതയും അതു പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യവും വിവരിക്കുന്ന നിരവധി ഹദീസുകളില്‍ രണ്ടെണ്ണമാണ് മുകളില്‍ ഉദ്ധരിച്ചത്. രക്തബന്ധം മുറിക്കുന്നവന്‍ നമ്മില്‍പ്പെട്ടവല്ല” എന്നും നബി അരുളിയിട്ടുണ്ട്. സംസ്കാര രൂപീകരണത്തില്‍ അടിസ്ഥാന പ്രാധാന്യമുള്ള തുടക്കമാണ് കുടുംബം. ഒരു കുടുംബത്തിനകത്തെ ശിക്ഷണ ശീലങ്ങള്‍. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം, വീട്, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങളും ഉത്തരവാദിത്തങ്ങളും, രക്തബന്ധത്തില്‍ ഉള്‍പ്പെടുന്ന ഇതര കുടുംബങ്ങളുമായുള്ള ബന്ധം ഇവയെല്ലാം തിരുനബി വിശദീകരിച്ചു പഠിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍, കുട്ടികളുടെ ബാധ്യതകളും അവകാശങ്ങളും, മാതാപിതാക്കള്‍, അവരുടെ ബാധ്യതകളും അവകാശങ്ങളും, ഭാര്യാ ഭര്‍തൃ ബന്ധത്തിന്റെ സ്വഭാവം, ഭാര്യയും ഭര്‍ത്താവും അന്യോന്യം പുലര്‍ത്തേണ്ട മര്യാദകള്‍ ഇവയെല്ലാം വിശദമായി ഹദീസുകളില്‍ വിശദീകരിക്കപ്പെടുന്നുണ്ട്.

വിവാഹത്തെ പ്രവാചകന്‍ പ്രോത്സാഹിപ്പിച്ചു. യുവാക്കളേ, നിങ്ങളില്‍ സാധിക്കുന്നവര്‍ വിവാഹം കഴിക്കേണ്ടതാണ്. തീര്‍ച്ചയായും അത് കണ്ണിനെ നിയന്ത്രിക്കുകയും ലൈംഗിക വിശുദ്ധി നിലനിര്‍ത്തുകയും ചെയ്യും (ബുഖാരി, മുസ്ലിം). അനസ് (റ) പറയുന്നു: നബി (സ്വ) ഞങ്ങളോട് വിവാഹം കഴിക്കാന്‍ കല്‍പിക്കുകയും ബ്രഹ്മചര്യമനുഷ്ഠിക്കുന്നത് ശക്തമായി വിലക്കുകയും ചെയ്തിരിക്കുന്നു (അഹ്മദ്).

നിങ്ങള്‍ക്ക് സ്വഭാവത്തിലും മതനിഷ്ഠയിലും തൃപ്തി തോന്നുന്ന ആരെങ്കിലും വിവാഹാലോ ചനയുമായി വന്നാല്‍ അവര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുക. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ കുഴപ്പവും വ്യാപകമായ നാശവും ഉണ്ടാവും (തിര്‍മിദി, അഹ്മദ്).

വിവാഹാനന്തരം ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം സ്നേഹിച്ചും സേവിച്ചും ഉത്തമ ജീവിതം നയിക്കുകയും കുടുംബം പുലര്‍ത്തുകയും വേണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഭര്‍ത്താവ് ഭാര്യയുടെ വായില്‍ വെച്ചു കൊടുക്കുന്ന ഭക്ഷണം പുണ്യകരമായ ദാനമാണെന്ന് ഒരു ഹദീസിലുണ്ട്. സന്തോഷിച്ചും സന്തോഷിപ്പിച്ചും കളിച്ചും വിനോദിച്ചുമുള്ള ആനന്ദകരമായ കുടുംബ ജീവിതമാണ് നബി (സ്വ) വിവരിക്കുന്നത്. പ്രവാചകനും പത്നിമാരും തമ്മിലുണ്ടായിരുന്ന ഊ ഷ്മള ബന്ധം ഹദീസുകില്‍ നിറഞ്ഞു നില്‍കുന്നു. അവര്‍ പരസ്പരം തമാശ പറഞ്ഞതും പന്തയം വയ്ച്ചു കളിച്ചതും ഹദീസുകളിലുണ്ട്. രതിയും അതിന്റെ ചിട്ടകളും ഹദീസുകളില്‍ പരാമര്‍ശിക്കുന്നു.

ഒരു വിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്. അവളുടെ ഒരു സ്വഭാവം അനിഷ്ടകര മാണെങ്കില്‍ മറ്റൊന്ന് തൃപ്തികരമായിരിക്കും (മുസ്ലിം). നിങ്ങള്‍ ഭാര്യമാര്‍ക്ക് നല്ല ഭക്ഷണവും വസ്ത്രവും നല്‍കുക എന്നത് അവര്‍ക്ക് നിങ്ങളില്‍ നിന്നു കിട്ടേണ്ട അവകാശമാകുന്നു (തിര്‍മുദി).

ഭര്‍ത്താവ് തന്നില്‍ സംതൃപ്തനായിരിക്കുന്ന അവസ്ഥയില്‍ മരണപ്പെടുന്ന ഏതു സ്ത്രീയും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്”(തിര്‍മുദി). “ഭാര്യമാരോട് ഏററവും നല്ല രീതിയില്‍ വര്‍ത്തിക്കുന്നവരാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ (തിര്‍മുദി). നിങ്ങളിലാരെങ്കിലും തന്റെ പത്നിയുമായി രതിക്രീഢയില്‍ ഏര്‍പ്പെടുകയാണെങ്കില്‍ പക്ഷികളെപ്പോലെയാവരുത്. സാവകാശവും ക്ഷമ യുംകാണിക്കുക (ഹദീസ്).

കുടുംബ ഭരണം ഭര്‍ത്താവിന്റെയും ഭാര്യയുടെയും കൂട്ടുത്തരവാദിത്തമാണ്. പുരുഷനും സ്ത്രീയും അതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുമെന്നും ഹദീസ് പഠിപ്പിക്കുന്നു. നബി (സ്വ) പറഞ്ഞു: നിങ്ങളെല്ലാവരും ഭരണാധികാരികളാണ്. നിങ്ങളുടെ ഭരണീയരുടെ കാര്യത്തില്‍ നി ങ്ങള്‍ ചോദ്യം ചെയ്യപ്പെടും. അമീര്‍ ഭരണാധികാരിയാണ്. ഓരോ പുരുഷനും തന്റെ വീട്ടുകാരില്‍ ഭരണം നടത്തേണ്ടവനാണ്. സ്ത്രീ ഭര്‍തൃഗൃഹത്തിന്റെയും സന്തതികളുടെയും ഭരണാധികാരിയാണ് (ബുഖാരി, മുസ്ലിം).

വിവാഹമോചനം അല്ലാഹു ഏറ്റവും വെറുക്കുന്ന കാര്യമാണെന്ന് പഠിപ്പിക്കുന്നു ഹദീസ്. എ ന്നാല്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ അതെപ്രകാരം നിര്‍വഹിക്കണമെന്നതിന്റെ വിശദമായ രൂപരേഖയും ഇസ്ലാം നല്‍കുന്നു.

കുട്ടികള്‍ക്ക് പേരിടുന്നത് മുതല്‍ അവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പാലിക്കേണ്ട കാര്യങ്ങള്‍ വരെ നബി (സ്വ) പറഞ്ഞു  സുകൃതം ചെയ്യുന്ന സന്താനങ്ങളാണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും നല്ല സമ്പത്ത് എന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്. കുട്ടികള്‍ ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. അവരുടെ മാതാപിതാക്കളാണ് അവരെ യഹൂദരോ ക്രിസ്ത്യാനികളോ മജൂസികളോ ആക്കുന്നത് എന്ന് നബി പറഞ്ഞു. കുട്ടി ജനിച്ച ഉടനെ ചെവിയില്‍  ദൈ വനാമം കേള്‍പ്പിക്കുക, മധുരം തൊട്ടുകൊടുക്കുക, അര്‍ഥമുള്ളതും കേള്‍ക്കാന്‍ ഇമ്പമുള്ളതുമായ പേരിടുക, കുട്ടിക്ക് വേണ്ടി ‘അഖീഖ എന്ന ബലിദാനം ചെയ്യുക, ആണ്‍കുട്ടികളുടെ ചേലാകര്‍മം നടത്തുക, ഏഴു വയസു മുതല്‍ മതാനുഷ്ഠാനങ്ങള്‍ ശീലിപ്പിക്കുക, സ്നേഹിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുക, അസ്ത്രവിദ്യയും നീന്തലും അഭ്യസിപ്പിക്കുക ഇങ്ങനെ നിരവധി കാര്യങ്ങള്‍ കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഇസ് ലാം വിശദമായിത്തന്നെ വരച്ചു കാണിച്ചിട്ടുണ്ട്. കുട്ടികളുടെ മനഃശാസ്ത്രം പൂര്‍ണമായി പരിഗണിച്ചു കൊണ്ടുള്ള നിര്‍ദേശങ്ങളാണ് പ്രവാചകന്‍ നല്‍കുന്നത്. നബിയും കുട്ടികളും തമ്മിലുള്ള ഇടപഴകലിന്റെ മിഴിവാര്‍ന്ന ചിത്രങ്ങള്‍ ഹദീസുകളിലുണ്ട്.

മാതാപിതാക്കളോട് അനുവര്‍ത്തിക്കേണ്ട സമീപനത്തിന്റെ നയരേഖ മതം വരച്ചു കാണിക്കുന്നു. “മാതാവിന്റെ പാദത്തിനടിയിലാണ് സ്വര്‍ഗം” എന്ന് തിരുമേനി അരുളി.  മറ്റൊരു നബിവചനം ഇങ്ങനെയാണ്: “റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലുമാണ്”(തിര്‍മുദി). മാതാപിതാക്കളില്‍ മാതാവിനോടാണ് ഒരാള്‍ക്ക് ഏ റ്റവും കടപ്പാടുള്ളതെന്നും നബി പഠിപ്പിക്കുന്നു. മാതാപിതാക്കളെ സേവിക്കുന്നത് മറ്റേത് പു ണ്യകര്‍മത്തേക്കാളും ശ്രേഷ്ഠമാണെന്ന് വ്യക്തമാക്കുന്ന ഹദീസുകളുമുണ്ട്.

നല്ല ഭാര്യാഭര്‍ത്താക്കന്മാര്‍, നല്ല സന്താനങ്ങള്‍, ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കള്‍, മാ താപിതാക്കളെ സേവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന മക്കള്‍, പരസ്പരം സ്നേഹിക്കുന്ന സഹോദരങ്ങള്‍ ഇങ്ങനെയുള്ള കുടുംബാന്തരീക്ഷമാണ് തിരുവചനങ്ങളില്‍ നിന്നു ലഭിക്കുന്നത്. വീട് കുടുംബത്തിന് അഭയവും സാന്ത്വനവുമാണ്. അനാഥകള്‍ക്ക് ഏറ്റവും നല്ല പരിഗണന കിട്ടുന്ന വീടാണ് ഏറ്റവും നല്ല വീടെന്ന് ഒരു ഹദീസ് ഉണ്ട്.  മുസ്ലിം വീട്ടില്‍, മുഴുവന്‍ അംഗങ്ങള്‍ സുരക്ഷിതരും  സന്തോഷമുള്ളവരുമായിരിക്കണം എന്ന് ഇസ്ലാം താല്‍പര്യപ്പെടുന്നു. പ്രായമുള്ളവരും അനാഥരും ദുര്‍ബലരും അവിടെ അധികപ്പറ്റായി കണക്കാക്കപ്പെടുകയില്ല.


RELATED ARTICLE

  • മുസ്ലിം സ്ത്രീയുടെ സൌഭാഗ്യം
  • വിവാഹം നേരത്തെയായാല്‍
  • പ്രത്യുപകാരമല്ല ബന്ധസ്ഥാപനം
  • പെരുകുന്ന പിതൃത്വശങ്കകള്‍
  • വ്യഭിചാരത്തിന് അംഗീകാരം!
  • മലക്കല്ല ഞാന്‍, പെണ്ണെന്നോര്‍ക്കണം
  • മുത്വലാഖ്
  • കായ്ക്കാത്ത മരങ്ങള്‍
  • മക്കള്‍ എന്ന ഭാരം
  • സന്തുഷ്ട കുടുംബത്തിന്റെ അസന്തുഷ്ട കഥ
  • അജാതാത്മാക്കളുടെ നിലവിളികള്‍
  • ശാപമോക്ഷം ലഭിക്കാത്ത അഗ്നിപുത്രിമാര്‍
  • ഉമ്മ! എത്ര മനോഹര പദം!
  • ഇനി ഡിജിറ്റല്‍ ത്വലാഖുകളും
  • കുടുംബ ഭദ്രത
  • വിരഹിയുടെ വ്യാകുലതകള്‍
  • കുടുംബ ബന്ധങ്ങള്‍
  • കുടുംബം: ഘടനയും സ്വഭാവവും