Click to Download Ihyaussunna Application Form
 

 

പ്രവാചകന്റെ ചിരികള്‍

ബി (സ്വ) ചിരിക്കാറുണ്ടായിരുന്നു. അനുയായികളുടെ ചിരിയില്‍ പങ്കു കൊള്ളുകയും ചെയ്യുമായിരുന്നു. അധിക ചിരിയും കൌതുക പ്രകടനത്തിനായിരുന്നു. ചിലപ്പോള്‍ സ്നേഹ പ്രകടനത്തിനും മറ്റു ചിലപ്പോള്‍ സൌമ്യത കാണിക്കാനും. ഖുറൈശീ വനിതകള്‍ നബി (സ്വ) യോട് എന്തോ ചോദിച്ച് കൊണ്ടിരിക്കുകയായിരുന്നു. ചോദ്യം കൂടുതലായി. അവരുടെ ശബ്ദം പ്രവാചകരുടെ ശബ്ദത്തെക്കാള്‍ പൊങ്ങി. അപ്പോള്‍ ഉമര്‍ (റ) ആഗതനായി. അകത്ത് കടക്കുന്നതിനായി അനുവാദം ചോദിച്ചു. ഉമറിന്റെ ശബ്ദം കേട്ടപ്പോള്‍ സ്ത്രീകളെല്ലാവരും ഓടിയൊളിച്ചു.  അദ്ദേഹം കടന്നു വന്നു. നബി (സ്വ) ചിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം കാരണം തിരക്കി. അവിടുന്നു പറഞ്ഞു : “എന്റെയടുത്തുണ്ടായിരുന്ന ഈ സ്ത്രീകളെ സംബന്ധിച്ചു അത്ഭുതപ്പെട്ടു പോയി. താങ്കളുടെ ശബ്ദം കേട്ടപ്പോള്‍ അവരോടിയൊളിച്ചു. ഉമര്‍ (റ) പറഞ്ഞു :അല്ലാഹുവിന്റെ പ്രവാചകരേ, പേടിക്കപ്പെടാന്‍ ഏറ്റവും അര്‍ഹന്‍ അങ്ങു തന്നെയാണല്ലോ.” അനന്തരം സ്ത്രീകളുടെ നേര്‍ക്കു തിരിഞ്ഞ് ചോദിച്ചു.: “ആത്മ ശത്രുക്കളേ, നിങ്ങള്‍ അല്ലാഹുവിന്റെ തിരുദൂതരേ ഭയക്കാതെ എന്നെയാണോ ഭയക്കുന്നത്?” “താങ്കള്‍ കഠിനനും നിര്‍ദ്ദയനുമാണ്. അല്ലാഹുവിന്റെ റസൂലിനെപ്പോലെയല്ല” സ്ത്രീകള്‍ മറുപടി കൊടുത്തു.

നബി (സ്വ) ഉമറിനോട് പറഞ്ഞു : എന്റെ ആത്മാവിന്റെ ഉടമസ്ഥന്‍ തന്നെ സത്യം, താങ്കള്‍ ഒരു വഴിയില്‍ പ്രവേശിച്ചാല്‍ ശൈത്വാന്‍ വഴിമാറിപ്പോകാതിരിക്കില്ല (ബുഖാരി 3294, മുസ്ലിം 2396). ഉമറുബ്നുല്‍ ഖത്വാാബ് (റ) ന്റെ ഗാംഭീര്യം കാരണം സ്ത്രീകള്‍ പേടിച്ച് ഓടിയൊളിച്ച രംഗം കണ്ടു കൌതുകം പൂണ്ടാണ് നബി (സ്വ) ചിരിച്ചത്.

ഹിജ്റഃ എട്ടാം വര്‍ഷം നബി (സ്വ) ത്വാഇഫിലെ ശത്രുക്കളെ ഉപരോധിക്കുകയുണ്ടായി. ഉപരോധം നീളുകയും കാര്യമായ ഫലം ലഭിക്കാതിരിക്കുകയും ചെയ്തപ്പോള്‍ ഉപരോധം നിര്‍ത്തി നാളെ യാത്ര തിരിക്കാമെന്ന് നബി(സ്വ)അഭിപ്രായപ്പെട്ടു. “വിജയം നേടാതെ തിരിക്കു കയോ?”. ചിലര്‍ ചോദിച്ചു. അമിതമായ ഈ സമരാവേശം കണ്ടപ്പോള്‍ അടുത്ത പ്രഭാതത്തില്‍ യുദ്ധത്തിനിറങ്ങാന്‍ നബി ആജ്ഞ നല്‍കി. അതൊരു ഘോര സമരമായിരുന്നു. നിരവധി പേര്‍ക്ക് മുറിവുകളേറ്റു. നഷ്ടത്തിനനുസൃതമായി ഫലം ലഭിച്ചതുമില്ല. തിരുമേനി ഇന്നലെ പറഞ്ഞ അഭിപ്രായം സ്വീകരിക്കുകയായിരുന്നു  നല്ലതെന്ന് അവര്‍ക്ക് ബോധ്യം വന്നു. അപ്പോള്‍ അവിടുന്നു പറഞ്ഞു :”ഇന്‍ശാ അല്ലാഹ്, നാളെ നമുക്ക് തിരിക്കാം.” എല്ലാവര്‍ക്കും ഇഷ്ടമായി. ആരും എതിര്‍ പ്രതികരണം നടത്തിയില്ല. എല്ലാവര്‍ക്കും മൌനം. അപ്പോള്‍ നബി (സ്വ) ചിരിച്ചു പോയി (ബുഖാരി, 4325, 6086, മുസ്ലിം 1778). ത്വാഇഫ് കീഴടക്കിയേ മടങ്ങൂ എന്ന് ഇന്നലെ വാശിപിടിച്ചവര്‍ ഇന്നു പെട്ടെന്നു നിലപാടു മാറ്റിയതില്‍ അത്ഭുതം പ്രകടിപ്പിച്ചാണ് തിരുമേനി ചിരിച്ചത്.

ഒരിക്കല്‍ ഒരു ഗ്രാമീണന്‍ നബി (സ്വ) യെ സമീപിച്ചു; അവിടുത്തെ ഉത്തരീയം പിടിച്ചു പിറകില്‍ നിന്ന് ശക്തമായൊരു വലികൊടുത്തു. എന്നിട്ട് അവന്‍ പറഞ്ഞു:”മുഹമ്മദ്, താങ്കളുടെ അടുത്തുള്ള അല്ലാഹുവിന്റെ ധനത്തില്‍ നിന്ന് എനിക്കു വേണ്ടി ഉത്തരവിടുക. ഉത്തരീയത്തിന്റെ പരുഷമായ അരിക് നബിയുടെ കഴുത്തില്‍ പാടു സൃഷ്ടിക്കുകയുണ്ടായി. തിരുമേനി തിരി ഞ്ഞു നോക്കി ഒന്നു ചിരിച്ചു. എന്നിട്ട് അവനു ദാനം നല്‍കുവാന്‍ കല്‍പന കൊടുക്കുകയും ചെയ്തു (ബുഖാരി 6088). അവിവേകം ചെയ്ത പാമരനോട് അവിടുന്ന്  ദയാപൂര്‍വം കാണിച്ച സൌമ്യതയും സൌമനസ്യവുമായിരുന്നു ഈ ചിരി.

ഒരു വെള്ളിയാഴ്ച നബി (സ്വ) ഖുത്വുബ നടത്തിക്കൊണ്ടിരിക്കേ ഒരാള്‍ വരള്‍ച്ചയെപ്പറ്റി പരാതിപ്പെടുകയും മഴക്കു പ്രാര്‍ഥിക്കാനാവശ്യപ്പെടുകയും ചെയ്തു. അവിടുന്നു മാനത്തേക്കു നോക്കി. ആകാശത്തു ഒരു മേഘക്കീറു പോലും ഉണ്ടായിരുന്നില്ല. ഉടനെ മേഘങ്ങള്‍ അടുത്തു കൂടി. മഴ വര്‍ഷിക്കാന്‍ തുടങ്ങി. മദീനയിലെ ചാലുകളെല്ലാം കുത്തിയൊഴുകി. അടുത്ത  വെള്ളിയാഴ്ചവരേ നിലയ്ക്കാതെ മഴ വര്‍ഷിച്ചു കൊണ്ടിരുന്നു. ഖുത്വുബാ വേളയില്‍ അയാളോ മറ്റൊരാളോ എഴുന്നേറ്റു നിന്നു പറഞ്ഞു :”ഞങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. റബ്ബിനോട് പ്രാര്‍ഥിക്കുക. അവന്‍ മഴ തടഞ്ഞു നിര്‍ത്തിക്കൊള്ളും.” ഇതു കേട്ട തിരുമേനി ചിരിച്ചു. പിന്നീട് മഴ നിലയ്ക്കാന്‍ പ്രാര്‍ഥിക്കുകയും ചെയ്തു (ബുഖാരി 6093). വരള്‍ചയെക്കുറിച്ചു കഴിഞ്ഞ വെള്ളിയാഴ്ച പരാതിപ്പെട്ടവര്‍ തന്നെ പെരുമഴയെക്കുറിച്ച് ഈ വെള്ളിയാഴ്ച പരാതിപ്പെട്ടു. ‘ഞങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു’ എന്നു പറഞ്ഞപ്പോഴാണ് സാത്ഭുതം നബി (സ്വ) ചിരിച്ചത്.

നബി (സ്വ) തമാശ രംഗം കണ്ടു ചിരിച്ച സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ഒരു ദിവസം ആയിശഃ (റ)  പായസമുണ്ടാക്കിക്കൊണ്ടു വന്നു. സൌദഃ(റ)യോടു കഴിക്കാന്‍ പറഞ്ഞു. എനിക്കതു ഇഷ്ടമല്ലെന്നു സൌദഃ പറഞ്ഞു. കഴിക്കണം, ഇല്ലെങ്കില്‍ ഞാന്‍ മുഖത്തു പുരട്ടുമെന്ന് ആയിശഃ(റ)  ആണയിട്ടു പറഞ്ഞു. ഞാനത് രുചിച്ചു നോക്കുക പോലും ചെയ്യില്ലെന്നു സൌദഃ(റ) തീര്‍ത്തു പറഞ്ഞു. ആയിശഃ(റ) പാത്രത്തില്‍ നിന്നു അല്‍പമെടുത്തു സൌദഃ(റ)യുടെ മുഖത്തു പുരട്ടി. അവരിരുവരുടേയും ഇടയില്‍ റസൂല്‍ (സ്വ) ഇരിക്കുന്നുണ്ടായിരുന്നു. സൌദഃ(റ)ക്കു പ്രതികാരം വീട്ടുന്നതിനു സൌകര്യം ലഭിക്കാന്‍ തിരുമേനി (പൊക്കി വച്ചിരുന്ന) കാല്‍മുട്ട് താഴ്ത്തി കൊടുത്തു. അല്‍പം പായസമെടുത്തു സൌദഃ(റ) ആയിശഃ(റ)യുടെ മുഖത്തു പുരട്ടി. ഈ തമാശ കണ്ടു കൊണ്ടിരുന്ന നബി (സ്വ) ചിരിക്കുകയായിരുന്നു (ഇഹ്യാ 3/139).

പുഞ്ചിരി ശീലക്കാരനായ നബി തിരുമേനി (സ്വ) ഇതു പോലെ ചില സന്ദര്‍ഭങ്ങളില്‍ ചിരിച്ചിരുന്നുവെങ്കിലും പൊട്ടിച്ചിരിച്ചിട്ടില്ല. അല്‍പം നന്നായി ചിരിച്ച അസുലഭ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരാള്‍ വന്നു റമളാനില്‍ സംഭോഗം നടത്തി നോമ്പ് നഷ്ടപ്പെടുത്തിയതിനെക്കുറിച്ചു സങ്കടമുണര്‍ത്തി. ഒരടിമയെ മോചിപ്പിക്കാന്‍ തിരുമേനി പ്രായശ്ചിത്തം നിര്‍ദ്ദേശിച്ചു. അതിനു വകയില്ലെന്നു പറഞ്ഞപ്പോള്‍ രണ്ടു മാസം നിരന്തരം നോമ്പെടുക്കാന്‍ പറഞ്ഞു. അതിനും കഴിയില്ലെന്നു പറഞ്ഞപ്പോള്‍ അറുപത് അഗതികള്‍ക്കു ആഹാരം കൊടുക്കാന്‍ കല്‍പിച്ചു. അതിനും കഴിയില്ലെന്നു പറഞ്ഞപ്പോള്‍ തിരുമേനിക്കു അപ്പോള്‍ ലഭിച്ച ഒരു കുട്ട കാരയ്ക്ക അയാള്‍ക്കു നല്‍കി ഇതു കൊണ്ടു പോയി സ്വദഖ ചെയ്യുക എന്നു പറഞ്ഞു. അപ്പോള്‍ തന്നേക്കാള്‍ ദരിദ്രനായി മദീനയില്‍ മറ്റാരുമില്ലെന്നും അതിനു ഏറ്റവും അര്‍ഹര്‍ തന്റെ വീട്ടുകാര്‍ തന്നെയാണെന്നുമായിരുന്നു അയാളുടെ പ്രതികരണം. അപ്പോള്‍ നബി തിരുമേനി, അവിടുത്തെ അണപ്പല്ലുകള്‍ വെളിപ്പെടുമാറ്  ചിരിച്ചു പോയി. എന്നിട്ടു പറഞ്ഞു: “എങ്കില്‍ നീ തന്നെ എടുത്തോളൂ” (ബുഖാരി 6087).

മൌനം ദീര്‍ഘമായവരും ചിരി കുറഞ്ഞവരുമായിരുന്നു നബി (സ്വ) എന്നു ജാബിറുബ്നു സമുറത്ത് (റ) പറയുന്നു(അഹ്മദ് 20853). ഇതു പുഞ്ചിരിയെക്കുറിച്ചായിരിക്കാന്‍ സാധ്യതയില്ല. കാരണം സുസ്മേരവദനനായിട്ടായിരുന്നു അവിടുന്ന് അധികസമയവും വ്യക്തികളെ അഭിമുഖീകരിച്ചിരുന്നത്. ജരീറ് (റ) പറയുന്നത് കാണുക: കാണുമ്പോഴൊക്കെ നബി (സ്വ) എന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുമായിരുന്നു (ബുഖാരി 6089, മുസ്ലിം 2475). അബ്ദുല്ലാഹിബ്നു ഹാരിസ് (റ) ന്റെ പ്രസ്താവന കൂടി കാണുക : അല്ലാഹുവിന്റെ റസൂലിനേക്കാള്‍ കൂടുതലായി പുഞ്ചിരിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല (തുര്‍മുദി 3641). മനസ്സിന്റെ ദര്‍പ്പണമാണ് മുഖം. മനസ്സിലെ വികാരങ്ങളുടെ പ്രതിഫലനങ്ങള്‍ മുഖത്തു പ്രകടമാകും.

ഏറ്റം വലിയ മനസ്സിന്റെ ഉടമയാണ് പ്രവാചകര്‍. വിവരത്തിലും വിവേകത്തിലും കാരുണ്യത്തിലും എല്ലാ ഗുണങ്ങളിലും വലിയ മനസ്സ്. മഹാമനസ്സിന്റെ ദര്‍പ്പണമായ തിരുവദനത്തില്‍ മനസ്സിന്റെ വികാരങ്ങള്‍ വായിക്കാമായിരുന്നു. മനസ്സില്‍ സ്നേഹം വിടര്‍ന്നെങ്കിലേ മുഖത്തു പുഞ്ചിരി വിടരൂ. സദാ മുഖത്തു പുഞ്ചിരി കളിയാടണമെങ്കില്‍ മനസ്സ് വിശുദ്ധിയിലും സ്നേഹത്തിലും വിശാലമാകണം.

നബി (സ്വ) അനുയായികളുടെ കൂടെയിരിക്കാറുണ്ട്. സംസാരിക്കാറുണ്ട്. കുശലം പറയാറുണ്ട്. അവരുടെ സംസാരം ശ്രദ്ധിക്കാറുണ്ട്.അവരുടെ ചിരിയില്‍ പങ്കു കൊള്ളാറുണ്ട്. പക്ഷേ, അവര്‍ ചിരിക്കുമ്പോള്‍ തിരുമേനി പുഞ്ചിരിക്കും.

സ്വഹാബിമാര്‍ ചിരിക്കാറുണ്ട്. പക്ഷേ, അതു പരിധികള്‍ പാലിച്ചു കൊണ്ടു മാത്രമായിരുന്നു. അവരുടെ കൂട്ടത്തില്‍ ചിരിക്കുടുക്കകള്‍ ഉണ്ടായിരുന്നില്ല. ചിരിക്കുടുക്കകളുടെ കൂടെ അവര്‍ ഇരിക്കുമായിരുന്നില്ല. മനസ്സിന്റെ ഭക്തി ചൈതന്യം നശിക്കാനിടവരാത്ത വിധം, മാനസികോല്ലാസത്തിനു പരിമിതമായി മാത്രം  ചിരിക്കും. അബ്ദുല്ലാഹി ഇബ്നു ഉമര്‍ (റ) എന്ന യുവ സ്വഹാബിയോടു, ‘സ്വഹാബിമാര്‍ ചിരിക്കാറുണ്ടായിരുന്നോ’ എന്നു ചിലര്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു : ‘അതേ, വിശ്വാസം അവരുടെ മനസ്സുകളില്‍ പര്‍വതത്തേക്കാള്‍ വലുതായി ഉയര്‍ന്നു നില്‍ക്കേയായിരുന്നു അവരുടെ ചിരി. ബിലാല്‍ബ്നു സഅ്ദ് (റ) പറയുന്നു : സ്വഹാബത്ത് ഉന്നങ്ങള്‍ വച്ചു മത്സരിച്ചോടുകയും പരസ്പരം ചിരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ രാത്രിയായാല്‍ അവര്‍ റാഹിബുകളായിരുന്നു. (ആരാധനക്കായി ജീവിതം സമര്‍പണം നടത്തി ഏകാന്തവാസം കൊള്ളുന്നവര്‍ക്കാണ് റാഹിബുകള്‍ എന്നു പറയുന്നത്)(ശര്‍ഹുസ്സുന്നഃ 7/ 229).

പുഞ്ചിരി ഒരു നല്ല കലയാണ്. അതു ധര്‍മമാണ്. സദ്കര്‍മമാണ്. നബി (സ്വ) പറയുന്നു : “എല്ലാ നന്മയും ധര്‍മമാണ് (മുസ്ലിം 1005). ഒരു നന്മയും നിസ്സാരമായി കാണരുത്; നിന്റെ സഹോദരനെ പ്രസന്ന വദനത്തോടെ കണ്ടു മുട്ടുന്നത് പോലും (മുസ്ലിം 2626).

പുഞ്ചിരി നല്ല കാര്യം തന്നെ, ഒരാള്‍ ആഗതമാകുമ്പോള്‍, വിട പറയുമ്പോള്‍, അയാളോടു സംസാരിക്കുമ്പോള്‍, അതു പോലെ ഉചിത സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ ചിരിക്കാമെങ്കിലും വെ റുതെ എപ്പോഴും ആളുകളുടെ മുഖത്തു നോക്കി ചിരിക്കുന്നത് ഭംഗിയല്ല. അതു മാന്യതക്കു നി രക്കാത്തതും വ്യക്തിത്വത്തിനു ഭംഗം വരുത്തുന്നതുമാണ്. അതു കൊണ്ടാണ്  ചിരി ലജ്ജാരാഹിത്യത്തിലേക്ക് നിപതിക്കരുതെന്നു ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബില്‍ (1/28) നിര്‍ദേശിച്ചത്. മാത്രമല്ല അതു വിഡ്ഢിത്തത്തിന്റെ ലക്ഷണവുമാണ്. അകാരണമായ ചിരിയാണല്ലോ കിറുക്കിന്റെ തുടക്കം.


RELATED ARTICLE

  • എന്തിനാണ് വിദ്യ?
  • വളര്‍ച്ചാക്രമം
  • രണ്ടാം ക്ളാസിലേക്ക്…
  • ശക്തന്‍
  • പ്രവാചക ഫലിതങ്ങള്‍
  • അനുവദനീയം; പക്ഷേ…
  • പ്രവാചകന്റെ ചിരികള്‍
  • മനുഷ്യ ജീവിതം: സാധ്യതയും പ്രയോഗവും
  • ചിരിയുടെ പരിധികള്‍
  • ഫലിതത്തിന്റെ സീമകള്‍
  • കോപത്തിനു പ്രതിവിധി
  • പ്രതിഭാശാലി
  • ധര്‍മത്തിന്റെ മര്‍മം
  • വ്യഭിചാരക്കുറ്റം ആരോപിക്കല്‍
  • വിദ്വേഷം സൃഷ്ടിക്കല്‍
  • ശവം തീനികള്‍
  • സത്യസന്ധത
  • പരദൂഷണം
  • നിരപരാധരുടെ പേരില്‍ കുറ്റം ചുമത്തല്‍
  • നാവിന്റെ വിപത്തുകള്‍
  • മഹാത്മാക്കളെ അധിക്ഷേപിക്കല്‍
  • കൃത്രിമ സ്വൂഫികള്‍
  • കരാര്‍ പാലനം
  • കപട വേഷധാരികള്‍
  • കപടസന്യാസികള്‍
  • കളവുപറയല്‍
  • ഇരുമുഖ നയം
  • ഗീബത്ത് അനുവദനീയം
  • അനീതിക്കരുനില്‍ക്കല്‍
  • ആത്മ വിശുദ്ധി