Click to Download Ihyaussunna Application Form
 

 

അഭിവാദനം, പ്രത്യഭിവാദനം

അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു: “സത്യ വിശ്വാസികളാകുന്നതു വരെ നിങ്ങള്‍ സ്വര്‍ഗ ത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല; ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരട്ടെയോ? അതു ചെയ്താല്‍ നിങ്ങള്‍ പരസ്പരം സ്നേഹമുള്ളവരായിത്തീരും. നിങ്ങള്‍, പരസ്പരം സലാം പ്രചരിപ്പിക്കുക”(മുസ്ലിം 93).

“ജനങ്ങളേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുകയും അന്നദാനം നടത്തുകയും കുടുംബ ബന്ധം പുലര്‍ത്തുകയും  ജനങ്ങള്‍ ഉറങ്ങുമ്പോള്‍ എഴുന്നേറ്റു നിസ്കരിക്കുകയും ചെയ്യുക. എങ്കില്‍ സുരക്ഷിതരായി നിങ്ങള്‍ക്കു സ്വര്‍ഗത്തില്‍ പ്രവേശിക്കാം”(തുര്‍മുദി 2485).

സ്നേഹത്തിന്റെയും അനുഭാവത്തിന്റെയും അംഗീകാരത്തിന്റെയും സന്ദേശമാണു സലാം. ശാ ന്തിയുടെ മന്ത്രവും സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയുമാണത്. ആദം നബി(അ) തൊട്ടു, മുഹമ്മദ് നബി (സ്വ) വരെയുള്ള പ്രവാചകരുടെ അഭിവാദ്യത്തെ കുറിച്ച് നബി (സ്വ) പറയുന്നു: “ആദമിനെ (അ) സൃഷ്ടിച്ചപ്പോള്‍ അല്ലാഹു പറഞ്ഞു: താങ്കള്‍ പോയി അവര്‍ക്കു സലാം പറയുക. ഉപവിഷ്ടരായ ഒരു പറ്റം മലകുകളായിരുന്നു അവര്‍. എന്നിട്ട് അവരുടെ പ്രത്യഭിവാദനം ശ്രദ്ധിച്ചു കേള്‍ക്കുക. അതാണു താങ്കളുടെയും താങ്കളുടെ സന്താനങ്ങളു ടെയും അഭിവാദ്യം. അങ്ങനെ അദ്ദേഹം ചെന്നു. അസ്സലാമു അലൈകും എന്നു പറഞ്ഞു. അ പ്പോള്‍ മലകുകള്‍ വഅലൈകുമുസ്സലാം എന്നു പ്രതിവചിച്ചു (ബുഖാരി, മുസ്ലിം). ഇബ്രാഹിം നബി (അ) യുടെ സമീപത്തു മലകുകള്‍ വന്നപ്പോള്‍ അവര്‍ അദ്ദേഹത്തിനും അദ്ദേഹം അവ ര്‍ക്കും സലാം പറഞ്ഞതായി വിശുദ്ധ ഖുര്‍ആന്‍ (51:24,25) പ്രസ്താവിച്ചിട്ടുണ്ട്.

സലാമിന്റെ പൂര്‍ണ്ണ രൂപം അസ്സലാമു അലൈകും വ റഹ്മതുള്ളാഹി വ ബറകാതുഹൂ  എന്നാണ്. സലാം പറയല്‍ സുന്നത്തും മടക്കല്‍ നിര്‍ബന്ധവുമാണ്. വാഹനത്തില്‍ പോകുന്നവര്‍ നടക്കുന്നവര്‍ക്കും നടക്കുന്നവര്‍ നില്‍ക്കുന്നവര്‍ക്കും ചെറിയ സംഘം വലിയ സംഘത്തിനുമാണു സലാം പറയേണ്ടത്. ഇതാണ് ഏറ്റവും ഉത്തമമായ രൂപം. ഈ രൂപങ്ങളില്‍ തിരിച്ചു പറ ഞ്ഞാലോ? അതു കറാഹത്തില്ല. സലാം പറഞ്ഞ പുണ്യം ലഭിക്കും. ക്രമം പാലിക്കുന്ന സുന്നത്തു നഷ്ടപ്പെടും. സ്ത്രീ അന്യ പുരുഷനു സലാം പറയുന്നതും മടക്കുന്നതും ഹറാമാണ്. അവള്‍ മറ്റു സ്ത്രീകള്‍ക്കും വിവാഹബന്ധം നിഷിദ്ധമായ പുരുഷനും ഭര്‍ത്താവിന്നും സലാം പറയുന്നത് സുന്നത്താണ്. ആകര്‍ശത്വമില്ലാത്ത വൃദ്ധയെങ്കില്‍  അന്യപുരുഷനു സലാം പറയുന്ന തിനു വിരോധമില്ല. അതു സുന്നത്താണ്. അങ്ങനെയല്ലെങ്കില്‍ അവള്‍ അന്യപുരുഷനു സലാം പറയുന്നതും മടക്കുന്നതും കറാഹത്താണ്. പുരുഷന്‍ ഒരന്യസ്ത്രീക്കും  സലാം പറയുന്നതും മടക്കുന്നതും ഹറാമാണ്. എന്നാല്‍ സ്ത്രീ സമൂഹത്തിനു (രണ്ടോ രണ്ടില്‍ കൂടുതലോ സ്ത്രീ കള്‍) അന്യപുരുഷന്‍ സലാം പറയുന്നതോ മടക്കുന്നതോ തെറ്റില്ല.

ഒരു സംഘത്തിനു സലാം പറഞ്ഞാല്‍ എല്ലാവരും പ്രത്യഭിവാദ്യം നടത്തുന്നതാണുത്തമം. ഒരാള്‍ നടത്തിയാലും ബാധ്യത വീടും. ഒരു സംഘം ഒരാള്‍ക്കു സലാം പറഞ്ഞാലോ? പറഞ്ഞത് അവരൊന്നിച്ചായാലും ഒരാള്‍ക്കു പിറകെ മറ്റൊരാളായാലും അയാള്‍ ഒരു തവണ മടക്കിയാല്‍ മതി. ബധിരന്‍ സലാം പറഞ്ഞാല്‍ വാക്കു കൊണ്ടും ആഗ്യം കൊണ്ടും സലാം മടക്കണം. സലാം പറയുന്നത് സുന്നത്തും മടക്കുന്നതു നിര്‍ബന്ധവുമാണെങ്കിലും പറയുന്നതാണ് മടക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം. അതിനാണു കൂടുതല്‍ പ്രതിഫലം. ദരിദ്രനായ അധമര്‍ണ്ണനു കട സംഖ്യ വിട്ടു കൊടുക്കുന്നതു പോലെയാണിത്. അവന് ഉത്തമര്‍ണ്ണന്‍ അവധി നീട്ടി ക്കൊടുക്കല്‍ നിര്‍ബന്ധവും കടബാധ്യതയില്‍ നിന്നു പൊരുത്തപ്പെട്ട് ഒഴിവാക്കി കൊടുക്കല്‍ സുന്നത്തുമാണ്. എന്നാല്‍ ഈ സുന്നത്തിനാണ് ആ ഫര്‍ളിനേക്കാള്‍ പ്രതിഫലം. സലാം പറയുന്നതും മടക്കുന്നതും ഒരു വ്യക്തിക്കാണെങ്കിലും ‘അലൈകും’ എന്ന ബഹുവചനം തന്നെ പ്രയോഗിക്കുന്നതാണുത്തമം. വിശ്വാസിയോടുള്ള ആദരവും അവനോടൊപ്പമുള്ള മലകുകളുടെ സാന്നിധ്യവും പരിഗണിച്ചാണിത്. മഹാനായ ഇബ്നു അറബിയുടെ പ്രസ്താവന ശ്രദ്ധേയമാണ്:”(നീ നിസ്കാരത്തില്‍) അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹിസ്സ്വാലിഹീന്‍ എന്നു പറയുകയോ വഴിയില്‍ കണ്ട ഒരാളോട് അസ്സലാമു അലൈകും എന്ന് പറയുകയോ  ചെയ്യുമ്പോള്‍ ഭൂമിയിലും ആകാശത്തുമുള്ള ജീവിക്കുന്നവരും മരിച്ചവരുമായ സകല സദ്വൃത്തരായ ദൈവ ദാസന്മാരെയും മനസ്സില്‍ കരുതുക. അപ്പോള്‍ നിന്റെ സലാം എത്തുന്ന ഏതൊരു മലകും വിശുദ്ധാത്മാവും സലാം മടക്കാതിരിക്കില്ല. അതാകട്ടെ ഉത്തരം ലഭിക്കുന്ന ഒരു പ്രാര്‍ഥനയുമാണ്. അതു നിന്റെ വിജയത്തിനു കാരണമാകും”.

മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നവനും സംഭോഗം നടത്തുന്നവനും ശൌചം ചെയ്യുന്നവനും തിന്നുന്നവനും കുടിക്കുന്നവനും (വായില്‍ പാനീയമോ ആഹാരമോ  ഉള്ളപ്പോള്‍) ഫാസിഖിനും മുബ്തദിഇനും നിസ്കരിക്കുന്നവനും തിലാവത്തിന്റെയോ ശുക്റിന്റേയോ സുജൂദ് ചെയ്യുന്നവനും ബാങ്കോ ഇഖാമത്തോ കൊടുക്കുന്നവനും ഖുത്വുബ നടത്തുകയോ അതു ശ്രവിക്കുകയോ ചെയ്യുന്നവനും സലാം പറയല്‍ സുന്നത്തില്ല. ഇനി ആരെങ്കിലും അവര്‍ക്കു സലാം പറഞ്ഞാല്‍ മടക്കല്‍ അവര്‍ക്കു നിര്‍ബന്ധവും ഇല്ല. എന്നാല്‍ ഖുത്വുബ ശ്രവിക്കുന്നവര്‍ ഇതില്‍ നിന്നൊഴിവാണ്. അവര്‍ മടക്കല്‍ നിര്‍ബന്ധമാണ്. വിസര്‍ജ്ജനം, സംഭോഗം, ശൌചം എന്നിവയിലേര്‍പ്പെട്ടവര്‍ സലാം മടക്കുന്നതു കറാഹത്താണ്. ആഹാരം കഴിക്കുന്നവര്‍ മടക്കല്‍ സുന്നത്തും. നിസ്കാരം, ബാങ്ക്, ഇഖാമത്ത് എന്നിവയിലേര്‍പ്പെട്ടവര്‍ ആംഗ്യം കൊണ്ടു സലാം മടക്കുകയോ അവയില്‍ നിന്നു വിരമിച്ച ശേഷം വാചാ മടക്കുകയോ ചെയ്യുന്നതു സുന്നത്താണ്; ഇടവേള ദീര്‍ഘിച്ചില്ലെങ്കില്‍. ഒരു സദസ്സിലേക്കു ചെല്ലുമ്പോഴും സദസ്സില്‍ നിന്നു തിരിച്ചു പോകുമ്പോഴും സദസ്യര്‍ക്കു സലാം പറയണം. നബി (സ) പറഞ്ഞു: “നിങ്ങളിലൊരാള്‍ ഒരു സദസ്സിലെത്തിയാല്‍ അവര്‍ക്കവന്‍ സലാം പറയട്ടെ. ഒന്നാമത്തേതു രണ്ടാമത്തേതിനേക്കാള്‍ അവകാശപ്പെട്ടതല്ല.” (അബൂ ദാവൂദ്, തുര്‍മുദി). കൂടിക്കാഴ്ച ആവര്‍ത്തിക്കുമ്പോഴൊക്കെ സലാം ആവര്‍ത്തിക്കല്‍ സുന്നത്തുണ്ട്. പ്രവാചകരുടെ പ്രസ്താവന കാണുക:”നിങ്ങളിലൊരാള്‍ തന്റെ സഹോദരനെ കണ്ടാല്‍ സലാം പറയട്ടെ. അവര്‍ക്കിടയില്‍ വൃക്ഷമോ മതിലോ പാറക്കല്ലോ മറയിടുകയും എന്നിട്ടു വീണ്ടും അവന്‍ തന്റെ സഹോദരനെ കാണാനിട വരികയും ചെയ്താല്‍ വീണ്ടും സലാം പറയട്ടെ” (അബൂദാവൂദ്).

ദൂതന്‍ മുഖേനയോ കത്തുമുഖേനയോ സലാമിനര്‍ഹനായ മറ്റൊരാള്‍ക്കു സലാം കൊടുത്തയക്കല്‍ സുന്നത്താണ്. അതേറ്റെടുത്ത ദൂതന്‍, അതൊരു അമാനത്തായതു കൊണ്ട് നിറവേറ്റല്‍ നിര്‍ബന്ധമാണ്. ഇങ്ങനെ ലഭിക്കുന്ന സലാം സ്വീകരിച്ചവന്‍ മടക്കലും നിര്‍ബന്ധമാണ്. എന്നാല്‍ കത്തു മുഖേന ലഭിച്ച സലാം വാക്കിലൂടെയോ കത്തിലൂടെയോ മടക്കാവുന്നതാണ്. ദൂതനെക്കൂടി ഉള്‍പ്പെടുത്തി ഇപ്രകാരം മടക്കുന്നതാണ് ഉത്തമം ‘വഅലൈക വ അലൈഹി സ്സലാം’. ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിച്ചാല്‍ വീട്ടുകാര്‍ക്കു സലാം പറയണം. “നിങ്ങള്‍ വീടുകളില്‍ പ്രവേശിച്ചാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗൃഹീതവും പരിശുദ്ധവുമായ അഭിവാദനമെന്ന നിലയില്‍  അന്യോന്യം സലാം പറയുക”(വി.ഖു. 24/61). നബി തിരുമേനി (സ്വ) തന്റെ ഇഷ്ട സേവകനായ അനസിനോടു (റ) പറയുകയുണ്ടായി: “കുഞ്ഞു മകനേ, നീ വീട്ടുകാരുടെ അടുത്തു പ്രവേശിച്ചാല്‍ സലാം പറയണം. അതു നിനക്കും വീട്ടുകാര്‍ക്കും ബറകതായി ഭവിക്കും”(തിര്‍മുദി). അന്യരുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അനുവാദം ചോദിച്ച് സലാം പറഞ്ഞു വേണം പ്രവേശിക്കാന്‍. അല്ലാഹു പറയുന്നു: “സത്യ വിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്. അനുവാദം ചോദിക്കുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണു നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിനു വേണ്ടിയാണ് ഈ ഉപദേശം. ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ അവിടെ പ്രവേശിക്കരുത്. ‘തിരിച്ചു പോകുക’ എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചു പോകണം. അതാണ് നിങ്ങള്‍ക്ക് ഏറ്റം പരിശുദ്ധമായിട്ടുള്ളത്. അ ല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുന്നവനാണ്” (വി.ഖു: 24: 27,28).


RELATED ARTICLE

  • രോഗ സന്ദര്‍ശനം
  • സ്നേഹന്ധവും പരിഗണനയും
  • സമൂഹം: ക്രമവും വ്യവസ്ഥയും
  • തൊട്ടതിനൊക്കെ സത്യം വയ്യ
  • സദ്യയും വിരുന്നും
  • സഭാ മര്യാദകള്‍
  • ഐശ്വര്യവാന്‍
  • ദരിദ്രന്‍
  • നല്ല പെരുമാറ്റം
  • കാരുണ്യം
  • അഭിവാദനം, പ്രത്യഭിവാദനം
  • അനീതിയുടെ ഇരുട്ട്
  • ഭരണരംഗം
  • വിശ്വാസിയും അയല്‍വാസിയും
  • വിശ്വാസവും സ്നേഹവും
  • ആതിഥ്യ ധര്‍മം
  • അനീതിയുടെ ഇരുട്ട്
  • സ്നേഹബന്ധവും പരിഗണനയും