Click to Download Ihyaussunna Application Form
 

 

ഇസ്തിഗാസ

സഹായാര്‍ഥന എന്നാണ് ഇസ്തിഗാസയുടെ ഭാഷാര്‍ഥം. അല്ലാഹു നല്‍കുന്ന അമാനുഷിക സിദ്ധികള്‍ കൊണ്ട് അമ്പിയാക്കളും ഔലിയാക്കളും സഹായിക്കുമെന്ന വിശ്വാസ ത്തോടെ അവരോട് നടത്തുന്ന സഹായാര്‍ഥനയാണ് ഇതുകൊണ്ടുദ്ദേശ്യം. ഇപ്രകാരം നടത്തുന്ന സഹായാര്‍ഥന ശിര്‍കിന്റെ പരിധിയില്‍ വരില്ലെന്ന്  ‘തൌഹീദ്’ ‘ശിര്‍ക്കി’ന്റെ വിശദീകരണങ്ങളില്‍ നിന്നും വ്യക്തമാകുന്നതാണ്. കാരണം, ഇസ്തിഗാസഃ ചെയ്യുന്ന മുസ്ലിം അല്ലാഹുവിന്റെ സത്തയിലോ ഗുണങ്ങളിലോ സ്വയം പര്യാപ്തതയുണ്ടെന്ന വിശ്വാസത്തോടെ മറ്റൊരു ശക്തിയെ പങ്കാളിയാക്കുന്നില്ല.

നമുക്ക് ഇസ്തിഗാസഃയെ സംബന്ധിച്ച് പൂര്‍വകാല പണ്ഢിതന്മാരുടെ നിലപാട് ആദ്യം പരിശോധിക്കാം. എഴുന്നൂറിലധികം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഇമാം സുബ്കി (റ) എഴു തുന്നു:

“നീ അറിയുക. തീര്‍ച്ചയായും തവസ്സുലും ഇസ്തിഗാസയും അനുവദനീയവും പുണ്യ കരവുമാണ്. നബി (സ്വ) യെക്കൊണ്ട് അല്ലാഹുവിലേക്ക് ശിപാര്‍ശ തേടലും അനുവദ നീയവും പുണ്യകരവും തന്നെയാണ്. ഇത് ഇസ്ലാമിക വിശ്വാസികളായ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നബിമാരുടേയും മുര്‍സലുകളുടേയും അവരുടെ സച്ചരിത രായ പിന്‍ഗാമികളുടേയും പണ്ഢിതന്മാരുടേയും മറ്റെല്ലാ മുസ്ലിംകളുടേയും ചരിത്ര ത്തില്‍ നിന്ന് വ്യക്തമായ കാര്യമാണിത്. ഒരു വിഭാഗവും ഇത് നിഷേധിക്കുന്നില്ല. ഇബ്നുതൈമിയ്യഃ യുടെ കാലം വരെ ആരും ഇത് നിഷേധിച്ചതായി കേട്ടിട്ടില്ല. ദുര്‍ബല വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിലതെല്ലാം ഈ വിഷയത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു” (ശിഫാഉസ്സഖാം, പേ. 133).

അഞ്ഞൂറ് കൊല്ലം മുമ്പ് ജീവിച്ചിരുന്ന മഹാ പണ്ഢിതന്‍ ഇമാം റംലി (റ) എഴുതുന്നു: “അമ്പിയാ മുര്‍സലുകള്‍, ഔലിയാക്കള്‍, ഉലമാക്കള്‍, സ്വാലിഹുകള്‍ എന്നിവരോട് സഹായാര്‍ഥന നടത്തല്‍ അനുവദനീയമാകുന്നു. മരണശേഷവും സഹായിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. കാരണം അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും അവരുടെ മരണത്തോടെ അവസാനിക്കുന്നില്ല. അമ്പിയാക്കള്‍ അവരുടെ ഖബറുകളില്‍ ജീവിച്ചിരിക്കുന്നുവെന്നും അവര്‍ നിസ്കരിക്കുകയും ഹജ്ജു ചെയ്യുകയും ചെയ്യുന്നുവെന്നും ഹദീസുകളില്‍ പറഞ്ഞിരിക്കുന്നു” (ഫതാവാ റംലി, 4/382).

ശിര്‍ക്കിന്റെയും ഇബാദത്തിന്റെയും പ്രാര്‍ഥനയുടെയും യാഥാര്‍ഥ്യമെന്തെന്ന് അറിയാ ത്തവരായിരുന്നോ അഞ്ഞൂറും അറുനൂറും വര്‍ഷം മുമ്പ് ഗ്രന്ഥരചന നടത്തിയ ഈ പണ്ഢിത വര്യന്മാര്‍? തീര്‍ച്ചയായും അല്ല. പില്‍ക്കാല പണ്ഢിതരേക്കാള്‍ ഇസ്ലാമിക പ്രമാണങ്ങളില്‍ അഗാധമായ പാണ്ഢിത്യമുള്ളവരായിരുന്നു അവര്‍.

ജീവിതകാലത്ത്

നമുക്ക് പ്രമാണങ്ങള്‍ പരിശോധിക്കാം. മനുഷ്യകഴിവിനപ്പുറത്തുള്ള കാര്യങ്ങളില്‍ ജീവിത കാലത്തും മരണശേഷവും നബി (സ്വ) യോട് സ്വഹാബത് സഹായം തേടിയ തായി ഹദീസുകളില്‍ കാണാവുന്നതാണ്.

(1.) “യസീദ്ബ്നു അബീഉബൈദ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: സലമത് (റ) വിന്റെ കാലില്‍ ഒരു വെട്ടിന്റെ അടയാളം ഞാന്‍ കണ്ടു. ഈ വെട്ട് എങ്ങനെ പറ്റിയതാണെന്നു ഞാന്‍ അദ്ദേഹത്തോട് ആരാഞ്ഞു. അദ്ദേഹം പറഞ്ഞു. ഇത് ഖൈബര്‍ യുദ്ധത്തിലേറ്റ വെട്ടാണ്. ഇതു പറ്റിയപ്പോള്‍ സലമത് അപകടത്തില്‍ പെട്ടു പോയി എന്ന് ജനങ്ങള്‍ പറഞ്ഞു. ഞാന്‍ ഉടനെ നബി (സ്വ) യെ സമീപിച്ചു. നബി (സ്വ) എന്റെ മുറിവില്‍ മൂന്നു പ്രാവശ്യം ഊതി. അതിനുശേഷം ഈ നിമിഷം വരെ ഈ മുറിവ് എനിക്ക് വേദനിച്ചിട്ടില്ല” (ബുഖാരി, 9/479).

മുറിവേറ്റ സലമത് (റ) അല്ലാഹുവിനോട് പറയുന്നതിനു പകരം നബി (സ്വ) യെയാണ് സമീപിച്ചത്. ആവലാതി അല്ലാഹുവിനോട് പറയാന്‍ നബി (സ്വ) നിര്‍ദ്ദേശിച്ചില്ല. ഒരു പ്രത്യേക രൂപത്തില്‍ എന്നോടും വേവലാതി ഉണര്‍ത്തിക്കുന്നതിന്  വിരോധമില്ലെന്ന് സലമതിന്റെ ആവലാതി സ്വീകരിച്ചുകൊണ്ട് നബി (സ്വ) പരോക്ഷമായി പഠിപ്പിക്കുകയാ യിരുന്നു. സലമത് (റ) മുറിവേറ്റ കാലുമായി നബിയെ സമീപിച്ചത് മനുഷ്യ കഴിവിന പ്പുറത്തുള്ള സഹായം പ്രവാചക സവിധത്തില്‍ നിന്ന് ലഭിക്കുമെന്ന വിശ്വാസത്തോടെ യായിരുന്നു. അത് ലഭിക്കുകയും ചെയ്തു. ഏത് മനുഷ്യനാണ് മുറിഞ്ഞ കാല് ഊതി സുഖപ്പെടുത്താന്‍ സാധിക്കുക?.

(2) “അബൂഹുറൈറഃ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം നബി (സ്വ) യോടു പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഞാന്‍ അങ്ങയില്‍ നിന്ന് ധാരാളം ഹദീസുകള്‍ കേള്‍ക്കുന്നു. പക്ഷേ, എല്ലാം മറന്നുപോകുന്നു. അപ്പോള്‍ നബി (സ്വ) എന്റെ തട്ടം വിരി ക്കാന്‍ കല്‍പ്പിച്ചു. ഞാന്‍ തട്ടം വിരിച്ചു. നബി (സ്വ) തന്റെ രണ്ടു കരങ്ങള്‍കൊണ്ടും തട്ടത്തിലേക്ക് കോരിയിട്ടു. എന്നിട്ട് അത് കൂട്ടിപ്പിടിക്കാന്‍ പറഞ്ഞു. ഞാന്‍ തട്ടം (നെഞ്ചി ലേക്ക്) കൂട്ടിപ്പിടിച്ചു. അതിനു ശേഷം ഞാന്‍ കേട്ട ഒരു ഹദീസും മറന്നിട്ടില്ല”(ബുഖാരി 8/551).

മറവിക്ക് മനുഷ്യകഴിവിനപ്പുറമുള്ള പ്രതിവിധി തേടിയാണ് അബൂഹുറൈറഃ (റ) നബിയെ സമീപിക്കുന്നത്. നബി(സ്വ)യാകട്ടെ അദ്ദേഹത്തിനു പ്രതിവിധി നല്‍കുകയും ചെയ്യുന്നു.

(3) “ജാബിര്‍ (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഹുദൈബിയ്യഃ ദിവസം ജനങ്ങള്‍ ദാഹിച്ചു വലഞ്ഞു. നബി(സ്വ)യുടെ അരികില്‍ ഒരു പാത്രം വെള്ളമുണ്ടായിരുന്നു. അവിടുന്ന് അതില്‍ നിന്ന് വുളൂഅ് ചെയ്തു.  ജനങ്ങളെല്ലാവരും സങ്കടത്തോടെ നബി (സ്വ) ഇരിക്കുന്ന ഭാഗത്തേക്ക് വന്നു. അവിടുന്ന് ചോദിച്ചു ‘എന്താണ് പ്രശ്നം?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് വുളൂഅ് ചെയ്യാനും കുടിക്കാനും അങ്ങയുടെ മുമ്പിലുള്ള വെള്ളമേയുള്ളൂ.’ അപ്പോള്‍ നബി(സ്വ)പാത്രത്തില്‍ കൈവെച്ചു. അരുവിയി ലൂടെയെന്നവിധം വിരലുകള്‍ക്കിടയിലൂടെ വെള്ളം പൊട്ടിയൊഴുകാന്‍ തുടങ്ങി. ഞങ്ങള്‍ കുടിച്ചു. വുളൂഅ് ചെയ്തു. ‘നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു’ എന്ന ചോദ്യത്തിന് ജാബിര്‍ (റ) പറഞ്ഞു: ‘ഒരു ലക്ഷം മനുഷ്യരുണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് ആ വെള്ളം മതിയാകുമായിരുന്നു. ഞങ്ങള്‍ ആയിരത്തി അഞ്ഞൂറ് പേരാണുണ്ടായിരുന്നത്” (ബുഖാരി, 8/471).

വെള്ളമില്ലാതെ ദാഹിച്ചുവലയുക. നബി (സ്വ) യുടെ അടുക്കല്‍ തങ്ങള്‍ക്ക് മതിയായ വെള്ളം സ്റ്റോക്കില്ലെന്ന് അറിയുക. എന്നിട്ടും അധിക ജലത്തിന് വേണ്ടി പ്രവാചകരെ സമീപിക്കുക. മനുഷ്യകഴിവിനപ്പുറത്തുള്ള മാര്‍ഗത്തിലൂടെ വെള്ളം ലഭിക്കണമെന്നല്ലേ സ്വഹാബിമാര്‍ ആഗ്രഹിക്കുന്നത്? അല്ലാഹു തനിക്കു നല്‍കിയ മുഅ്ജിസത്തിലൂടെ നബി (സ്വ) സ്വഹാബിമാരുടെ ആവശ്യം സഫലീകരിച്ച് കൊടുക്കുന്നു. വിരലുകളിലൂടെ ജലപ്രവാഹമുണ്ടാവുകയും മനുഷ്യ കഴിവിനപ്പുറത്തുള്ള മാര്‍ഗത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്യുന്നു.

ഈ വിധത്തില്‍ ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുക്കാന്‍ നബി (സ്വ) ക്ക് സ്വയംപര്യാ പ്തതയോ സ്വമദിയ്യത്തോ ഉണ്ടെന്ന് സ്വഹാബികള്‍ വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വാസമുണ്ടായിരുന്നെങ്കില്‍ സ്വഹാബികളുടെ പ്രവര്‍ത്തനം ശിര്‍കാകുമായിരുന്നു. അല്ലാഹു നല്‍കിയ കഴിവില്‍ നിന്ന് സഹായം ചോദിക്കാം, നല്‍കാം എന്നാണ് മേല്‍ ഹദീസുകള്‍ വ്യക്തമാക്കുന്നത്.

റബീഅതുബ്നു കഅ്ബ് (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. “ഞാന്‍ നബി (സ്വ) യോടു കൂടെ രാത്രി താമസിച്ചു. നബി (സ്വ) ക്ക് വുളൂഇനും ശുദ്ധീകരണത്തിനു മാവശ്യമായ വെള്ളം ഞാന്‍ എത്തിച്ചുകൊടുത്തു. അപ്പോള്‍ നബി (സ്വ) എന്നോട് പറഞ്ഞു. ‘നീ (ആവശ്യമുള്ളത്) ചോദിക്കുക.’ ഞാന്‍ ചോദിച്ചു: ‘സ്വര്‍ഗത്തിലും എനിക്ക് അങ്ങയുടെ കൂടെ കഴിയണം. അപ്പോള്‍ റസൂല്‍ ചോദിച്ചു. മറ്റൊന്നും ചോദി ക്കാനില്ലേ? റബീഅത് (റ) പറഞ്ഞു. എനിക്ക് അതുതന്നെ മതി. നബി (സ്വ) പറഞ്ഞു. സൂജുദ് വര്‍ധിപ്പിച്ചുകൊണ്ട് ഇക്കാര്യത്തില്‍ നീ എന്നെയും സഹായിക്കുക”(മുസ്ലിം 2/206).

സ്വര്‍ഗം നല്‍കുക മനുഷ്യകഴിവില്‍പ്പെട്ടതാണോ? ഒരിക്കലുമല്ല. എന്നിട്ടും സ്വഹാബി യായ റബീഅത് (റ) നബി (സ്വ) യോട് സ്വര്‍ഗം ആവശ്യപ്പെട്ടു. നബി (സ്വ) യോട് മനുഷ്യ കഴിവില്‍പെടാത്ത ഈ കാര്യം ചോദിക്കുന്നത് കൊണ്ട് മുശ്രികാകുകയില്ലെന്ന് റബീഅത് (റ) വിശ്വസിക്കുന്നു. എല്ലാ ചോദ്യവും ആരാധനയല്ലെന്ന് നബി (സ്വ) ഈ സംഭവത്തിലൂടെയും നമ്മെ പഠിപ്പിക്കുന്നു. ചോദ്യങ്ങളെല്ലാം ഇബാദത്തായിരുന്നെങ്കില്‍ റബീഅതിനോട് ചോദിക്കാന്‍ നബി (സ്വ) പറയുമായിരുന്നില്ല. ഭൌതികമായ എന്തെങ്കി ലുമാണ് റബീഅത് ചോദിക്കുകയെന്ന ധാരണയാണോ നബിയെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചിരിക്കുക? അപ്രതീക്ഷിതമായ ചോദ്യത്തിലൂടെ റബീഅത് (റ) നബി (സ്വ) യെ അമ്പരപ്പിക്കുകയായിരുന്നോ? അങ്ങനെയെങ്കില്‍ മനുഷ്യകഴിവിനപ്പുറത്തുള്ള ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നത് ശിര്‍കാണെന്നു നബി (സ്വ) ഉപദേശിക്കുമായിരു ന്നില്ലേ? നബി (സ്വ) അങ്ങനെ ഉപദേശിക്കുന്നില്ലല്ലോ.

ചുരുക്കത്തില്‍ മനുഷ്യകഴിവിനപ്പുറമുള്ള കാര്യങ്ങള്‍ ചോദിക്കുന്നതിന് ഇസ്ലാമില്‍ വിരോധമില്ലെന്ന് പ്രമാണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

“അബ്ദുല്ലാഹിബ്നു ഉമര്‍ (റ) ല്‍ നിന്ന് നിവേദനം: നബി (സ്വ) പറയുന്നു: അന്ത്യദിനത്തില്‍ സൂര്യന്‍ അടുത്തുവരും. (കഠിമായ ചൂടിനാല്‍) വിയര്‍പ്പ് ചെവിയുടെ പകുതിവരെ എത്തും വിധം. ആ അവസ്ഥയില്‍ ജനങ്ങള്‍ ആദം (അ) നോട് ഇസ്തി ഗാസഃ നടത്തും. പിന്നീട് മൂസാ നബിയോടും തുടര്‍ന്ന് മുഹമ്മദ് നബി (സ്വ) യോടും” (ബുഖാരി 4/544)

അന്ത്യദിനമായിക്കഴിഞ്ഞാല്‍ പിന്നെ ശിര്‍ക് ചെയ്യുന്നതിനു വിരോധമില്ലെന്ന് പറഞ്ഞു കൊണ്ടാണോ ഇസ്തിഗാസാ വിരോധികള്‍ ഈ ഹദീസ് വ്യാഖ്യാനിക്കുക? അത്ഭുതം തന്നെ. അന്ത്യദിനമായാലും അല്ലെങ്കിലും ബഹുദൈവാരാധന വര്‍ജിക്കപ്പെടേണ്ടതാ ണെന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്.

മരണശേഷം

ജീവിച്ചിരിക്കുന്നവരായാലും മരണപ്പെട്ടവരായാലും അല്ലാഹു അല്ലാത്തവര്‍ക്ക് ആരാധ നയര്‍പ്പിക്കുന്നത് ശിര്‍ക്കുതന്നെയാണ്. മുസ്ലിംകളാല്‍ സഹായാര്‍ഥന നടത്തപ്പെടുന്നവര്‍ സ്വയം പര്യാപ്തരാണെന്നും റബ്ബാണെന്നുമുള്ള വിശ്വാസം ഇല്ലാത്തതിനാല്‍ അത് ആരാധനയും ശിര്‍ക്കുമല്ല. സ്വയം പര്യാപ്തത വിശ്വസിച്ചുകൊണ്ടുള്ള വണക്കമാണല്ലോ ആരാധനയാകുന്നത്. ആരാധിക്കപ്പെടുന്ന ശക്തി റബ്ബാണെന്ന വിശ്വാസം ഉണ്ടായിരിക്കണം. വിശുദ്ധ ഖുര്‍ആന്‍ ഒന്നാം അധ്യായം അഞ്ചാം സൂക്തം ഇപ്രകാരം വ്യാഖ്യാനിക്കാം.

‘നീ റബ്ബാണെന്നു സമ്മതിച്ചുകൊണ്ട് നിന്നെ ഞങ്ങള്‍ ഭയപ്പെടുന്നു. നിനക്കു ഞങ്ങള്‍ കീഴ്പ്പെടുകയും ഒതുങ്ങുകയും ചെയ്യുന്നു’ (തഫ്സീറുത്വബറി, 1/69).

അല്ലാഹുവിന്റെ റുബൂബിയ്യത്ത് സമ്മതിച്ചുകൊണ്ടുള്ള വണക്കമാണ് ആരാധനയെന്ന് ഇവിടെ വ്യക്തമാകുന്നു. ഇത്തരം വിശ്വാസമില്ലാതെയുള്ള സഹായാര്‍ഥന നബി (സ്വ) യോട് അവിടുത്തെ മരണ ശേഷവും മുസ്ലിംകള്‍ നടത്തിയിരുന്നതായി അല്ലാമാ ഇബ്നു കസീര്‍ വ്യക്തമാക്കുന്നത് കാണുക:

“മാലിക് (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. ഉമര്‍ (റ) ന്റെ കാലത്ത് കഠിനമായ വരള്‍ച്ച ബാധിച്ചു. അന്ന് ഒരാള്‍ നബി (സ്വ) യുടെ ഖബറിനു സമീപം വന്നു പറഞ്ഞു. ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ സമുദായത്തിനുവേണ്ടി അങ്ങ് അല്ലാഹുവോട് മഴക്കുവേണ്ടി പ്രാര്‍ഥിക്കുക. നിശ്ചയം, അവര്‍ നാശത്തിന്റെ വക്കിലാണ്. പിന്നീട് അദ്ദേഹം നബി (സ്വ) യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി (സ്വ) അദ്ദേഹത്തോടു പറഞ്ഞു. ‘നീ ഉമര്‍ (റ) നെ സമീപിച്ച് എന്റെ സലാം പറയുക. അവര്‍ക്ക് വെള്ളം നല്‍കപ്പെടുമെന്ന് അറിയിക്കുക. അദ്ദേഹം ഉടന്‍ ഉമര്‍ (റ) നെ സമീപിച്ചു. പ്രസ്തുത സംഭവം വിവരിച്ചു. ഇബ്നുകസീര്‍ പറയുന്നു. ഇത് സ്വഹീഹായ പരമ്പരയിലൂടെ അംഗീകൃത മായതാകുന്നു (അല്‍ ബിദായത്തുവന്നിഹായ 7/111).

നബി (സ്വ) യുടെ വഫാത്തിനുശേഷം ഉമര്‍ (റ) ന്റെ ഭരണ കാലത്താണീ സംഭവം. ഉമര്‍ (റ) നോട് അദ്ദേഹം പ്രസ്തുത സംഭവം വിവരിച്ചപ്പോള്‍ മരണപ്പെട്ട നബിയോട് സഹാ യാര്‍ഥന നടത്തിയത് ശിര്‍കായിപ്പോയെന്ന് ഉമര്‍ (റ) പറഞ്ഞില്ല. എന്നുമാത്രമല്ല നബി (സ്വ) ഖബറില്‍ നിന്ന് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു.

ഇത് ശിര്‍കാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ ഇബ്നുതൈമിയ്യഃ യുടെ ശിഷ്യന്‍ കൂടിയായ ഇബ്നുകസീര്‍ ഈ സംഭവം ഉദ്ധരിക്കുമായിരുന്നോ?  ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് പ്രസ്താവിക്കുകയല്ലേ അദ്ദേഹം ചെയ്തത്? ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്‍ബാരിയില്‍ ഹാഫിള് ഇബ്നുഹജര്‍ അസ്ഖലാനി (റ) യും ഈ സംഭവം ഉദ്ധരിക്കുന്നുണ്ട് (3/582).

ഇസ്തിഗാസാ വിരോധികള്‍ കൂടി അംഗീകരിക്കുന്ന അല്ലാമാ ഇബ്നുകസീറിനെ തന്നെ വീണ്ടും ഉദ്ധരിക്കാം. നിസാഅ്  സൂറത്തിലെ അറുപത്തിമൂന്നാം സൂക്തം അദ്ദേഹം വ്യാഖ്യാനിക്കുന്നു.

‘ദോഷികളായ മനുഷ്യര്‍ക്ക് ഈ ആയത്തിലൂടെ അല്ലാഹു വഴികാണിച്ചുകൊടുക്കുന്നു. അവരില്‍ നിന്നു വീഴ്ചയോ ദോഷമോ സംഭവിച്ചാല്‍ അവര്‍ നബി (സ്വ) യെ സമീപി ക്കുകയും നബിയുടെ സമീപത്തുവെച്ച് അവര്‍ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും അവര്‍ക്ക് പൊറുത്തുകൊടുക്കാന്‍ വേണ്ടി നബി (സ്വ) ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്. ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ അല്ലാഹു അവരുടെ പശ്ചാതാപം സ്വീകരിക്കുന്നതാണ്.  ഇതു കൊണ്ടാണ് അവര്‍ അല്ലാഹുവിനെ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുമെന്ന് അല്ലാഹു പറയാന്‍ കാരണം.

ശൈഖ്  അബൂമന്‍സ്വൂര്‍ അസ്സ്വബ്ബാഗ് (റ) ഉള്‍പ്പെടെയുള്ള ഒരു സംഘം പണ്ഢിതന്മാര്‍ അതബി (റ) ല്‍ നിന്നു റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു സംഭവം ഇങ്ങനെയാണ്: ഞാന്‍ നബി (സ്വ) യുടെ ഖബറിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു അഅ്റാബി അവിടെ വന്നു. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില്‍ അല്ലാഹു വിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ ശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി (സ്വ) അവര്‍ക്കു പൊറുക്കുന്നതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കുന്നതാണ്. റസൂലേ, എന്റെ ദോഷങ്ങളില്‍ നിന്നു മോചനം തേടിക്കൊണ്ടും എന്റെ റബ്ബിലേക്ക് അങ്ങയെ ശിപാര്‍ശയാക്കിക്കൊണ്ടും ഇതാ ഞാന്‍ അങ്ങയുടെ അരികില്‍ വന്നിരിക്കുന്നു.”

ഈ സംഭവം ശിര്‍കാണെങ്കില്‍ ഇബ്നുകസീര്‍ ഇത് ഉദ്ധരിക്കുമായിരുന്നോ? ശിര്‍ക് പ്രചരിപ്പിക്കാനാണോ അദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നത്. ഇസ്തിഗാസാവിരോ ധികള്‍ അംഗീകരിക്കുന്ന ഇബ്നുകസീര്‍ പോലും ഇസ്തിഗാസ ശിര്‍കല്ലെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നല്ലേ ഈ വിവരണം വ്യക്തമാക്കുന്നത്? ഇബ്നുകസീര്‍ തന്നെ ഇസ്തിഗാസക്ക് വീണ്ടും തെളിവുദ്ധരിക്കുന്നത് കാണുക.

‘ഇമാം അഹ്മദ് (റ) പറയുന്നു: ഞാന്‍ അഞ്ചുപ്രാവശ്യം ഹജ്ജ് നിര്‍വഹിച്ചു. മൂന്നുവട്ടം നടന്നുപോയാണ് നിര്‍വഹിച്ചത്. ഇവയില്‍ ഒരു ഹജ്ജില്‍ മുപ്പത് ദിര്‍ഹം ഞാന്‍ ചെല വഴിച്ചിരുന്നു. ഒരു യാത്രയില്‍ എനിക്ക് വഴിപിഴച്ചു. ഞാന്‍ നടക്കുകയായിരുന്നു. അല്ലാ ഹുവിന്റെ അടിമകളേ, എനിക്ക് വഴി അറിയിച്ചുതരൂ എന്ന് ഞാന്‍ പറഞ്ഞുകൊണ്ടേ യിരുന്നു. അങ്ങനെ ഞാന്‍ നേര്‍വഴിയില്‍ എത്തിച്ചേര്‍ന്നു’ (അല്‍ബിദായതുവന്നിഹായ 10/418).

നടന്നു ഹജ്ജിനുപോകുമ്പോള്‍ വിജനമായ പല പ്രദേശങ്ങളിലൂടെയും കടന്നുപോ കേണ്ടി വരും. അപ്പോള്‍ വഴിതെറ്റുക സ്വാഭാവികമാണ്. ഇത്തരമൊരു ഘട്ടത്തില്‍ ഇമാം അഹ്മദ് (റ) അല്ലാഹുവിന്റെ അടിമകളോടാണ് സഹായം ചോദിക്കുന്നത്. ഇത് വഴിയില്‍ കാണുന്ന ജനങ്ങളോട് നേരിട്ടുള്ള സഹായാര്‍ഥന ആകാന്‍ നിര്‍വാഹമില്ല. അങ്ങനെയായിരുന്നെങ്കില്‍   ‘ഞാന്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ഞാന്‍ നേര്‍ വഴി പ്രാപിച്ചു.’ എന്ന് അദ്ദേഹം പറയുമായിരുന്നില്ല. തന്നെയുമല്ല നേരിട്ടുള്ള വഴിയന്വേഷണമായിരുന്നെങ്കില്‍ ഇത്ര പ്രാധാന്യത്തോടെ ഇബ്നുകസീര്‍ ഈ സംഭവം ഉദ്ധരിക്കുമായിരുന്നില്ല. സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ കഴിയും. അല്‍ബിദായത്തുവന്നിഹായ എന്ന തന്റെ ഗ്രന്ഥത്തെക്കുറിച്ച് ഇബ്നു കസീര്‍ തന്നെ പറയുന്നതു കാണുക.

“എന്റെ അവലംബം അല്ലാഹുവിന്റെ കിതാബും നബി (സ്വ) യുടെ സുന്നതുമാണ്. സ്വഹീഹോ ഹസനോ ആയത് ഞാന്‍ ഉദ്ധരിക്കും. (ഉദ്ധരിക്കുന്നതില്‍) ബലഹീനതയു ണ്ടെങ്കില്‍ അത് ഞാന്‍ വ്യക്തമാക്കും” (1/15).

ഖുര്‍ആന്റെ നിലപാട്

അല്ലാഹു തന്റെ സൃഷ്ടികളെ സഹായിക്കാന്‍ ചിലരെ നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ അല്ലാഹു നിശ്ചയിച്ച സഹായികളില്‍ പ്രധാനിയാണ് നബി (സ്വ). ഖുര്‍ആന്‍ ഇത് വ്യ ക്തമാക്കുന്നത് കാണുക:

“നിശ്ചയം നിങ്ങളുടെ സഹായി അല്ലാഹുവും അവന്റെ റസൂലും നിസ്കാരം നിലനിര്‍ത്തുകയും സകാത് കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസികളുമാണ്. അവര്‍ വിനയം പ്രകടിപ്പിക്കുന്നവരത്രെ’ (അല്‍മാഇദഃ 55).

ഇമാം ഫഖ്റുദ്ദീനുര്‍റാസി (റ) തന്റെ തഫ്സീറുല്‍ കബീറില്‍ മേല്‍ സൂക്തം വ്യാഖ്യാനിക്കുന്നതിങ്ങനെയാണ്:

“ആയതിന്റെ ആദ്യവും അന്ത്യവും ചിന്തിക്കുന്ന നിഷ്പക്ഷമതികള്‍ക്ക് ആയതില്‍ പരാമര്‍ശിച്ച ‘വലിയ്യ്’ സഹായി, ഇഷ്ടക്കാരന്‍ എന്ന അര്‍ഥത്തില്‍ മാത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും (6/30).

ഒരു പ്രതിസന്ധിഘട്ടത്തില്‍ ആഇശഃ (റ) ഉള്‍പ്പെടെയുള്ള പ്രവാചക പത്നിമാരോട് ഖുര്‍ആന്‍ പറഞ്ഞു: ‘അവര്‍ ഇരുവരും (ഹഫ്സയും ആഇശഃയും) നബിക്കെതിരെ പരസ്പരം സഹായിക്കുകയാണെങ്കില്‍ നിശ്ചയം അല്ലാഹുവും ജിബ്രീലും വിശ്വാസികളില്‍ പെട്ട സുകൃതരും നബിയുടെ സഹായികളാണ്. അതിനു പുറമെ മലകുകളും സഹായികളത്രെ” (അത്തഹ്രീം 4).

ഈ സൂക്തത്തില്‍ അല്ലാഹു പറഞ്ഞ ‘മുഅ്മിനു’ കളിലെ നല്ലവര്‍ അല്ലാഹുവിന്റെ ഔലിയാക്കള്‍ ആണെന്ന് ഇബ്നുതൈമിയ്യഃ പറഞ്ഞിരിക്കുന്നു (ഫതാവാ ഇബ്നു തൈമിയ്യഃ 6/94).

നിസാഅ് സൂറത്തിലെ 64-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഖുര്‍ത്വുബി എഴുതി.

“അബൂസ്വാദിഖ് അലി (റ) ല്‍ നിന്ന് നിവേദനം: അലി (റ) പറഞ്ഞു. നബി (സ്വ) യെ മറവു ചെയ്തു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഒരു അഅ്റാബി ഖബറിനരികെ വന്നു. അദ്ദേഹം നബി (സ്വ) യുടെ ഖബ്റിനു മുകളിലേക്ക് വീണു. അവിടെ നിന്നു മണ്ണുവാരി തലയിലിട്ടു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങുപറഞ്ഞു. ഞങ്ങള്‍ അങ്ങയുടെ വാക്കുകള്‍ കേട്ടു. അങ്ങ് അല്ലാഹുവില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി. ഞങ്ങള്‍ അങ്ങയില്‍ നിന്ന് അതുള്‍ക്കൊണ്ടു. അല്ലാഹു അങ്ങേക്ക് അവതരിപ്പിച്ചതില്‍ ഇപ്രകാരം വന്നിരിക്കുന്നു. ‘മനുഷ്യര്‍ അവരുടെ ശരീരത്തോട് അക്രമം കാണിച്ചു തങ്ങളെ സമീപിക്കുന്നു…….’ (ആയത്തിന്റെ അന്ത്യം വരെ പാരായണം ചെയ്തു) അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ എന്റെ ശരീരത്തെ (ദോഷം കൊണ്ട്) അക്രമിച്ചു. ഞാന്‍ ഇതാ അങ്ങയെ സമീപിച്ചിരിക്കുന്നു. തങ്ങള്‍ എനിക്ക് പൊറുക്കലിനെ തേടാന്‍ വേണ്ടി.’ അപ്പോള്‍ ഖബറില്‍ നിന്ന് ഒരു ശബ്ദമുയര്‍ന്നു. നിശ്ചയം നിനക്ക് അല്ലാഹു പൊറുത്തിരിക്കുന്നു’ (അല്‍ജാമിഉ ഫീ അഹ്കാമില്‍ ഖുര്‍ആന്‍, ഖുര്‍ത്വുബി. 3/229).

മനുഷ്യകഴിവിനപ്പുറത്തുള്ള കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ഥന നടത്തുന്നത് ബഹുദൈവാരാധന-ശിര്‍ക്-യാണെന്ന ഇസ്തിഗാസാ വി രോധികളുടെ വാദത്തിന് ഖുര്‍ആന്‍, സുന്നത്ത്, മുസ്ലിം ലോകത്തിന്റെ ഇജ്മാഅ് തുടങ്ങിയവയിലൊന്നും യാതൊരടിസ്ഥാനവുമില്ലെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നു.


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • ചിന്തയും ചിന്താ വിഷയവും
  • വിലായത്തും കറാമത്തും
  • ബിദ്അത്ത്
  • ഇസ്തിഗാസ:സംശയങ്ങളും മറുപടികളും
  • വിലായത്തും കറാമത്തും
  • മറഞ്ഞ കാര്യങ്ങള്‍ അറിയല്‍
  • ബറകത്തെടുക്കല്‍
  • ശഫാഅത്
  • ബറാഅത് രാവ്
  • നബി(സ്വ)യുടെ അസാധാരണത്വം
  • പ്രവാചകന്മാരും പാപസുരക്ഷിതത്വവും
  • ഇസ്തിഗാസ
  • മക്കാ മുശ്‌രിക്കുകളുടെ വിശ്വാസം
  • അല്ലാഹുവിന്റെ വിശേഷണങ്ങള്‍
  • തൌഹീദ്, ശിര്‍ക്