Click to Download Ihyaussunna Application Form
 

 

അല്ലാഹുവിന്റെ വിശേഷണങ്ങള്‍

ഇതുസംബന്ധിയായി അല്‍പം വിശദീകരണം ആവശ്യമാണ്. ഒരു പരിഷ്കരണവാദി എഴുതുന്നതു കാണുക: “അല്ലാഹുവിന്റെ ദാത്ത് (സത്ത), സ്വിഫാത്ത് (വിശേഷണങ്ങള്‍), അഫ്ആല്‍ (പ്രവര്‍ത്തനങ്ങള്‍) എന്നിവയില്‍ പങ്കുചേര്‍ക്കുക. ഇപ്രകാരമാണ് മറ്റു ചില പണ്ഢിതന്മാര്‍ ശിര്‍ക്കിനെ നിര്‍വചിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ചു, വിവിധ ഭാഷകളില്‍, വിവിധ സമയത്തും ഒരേ സമയത്തും കോടിക്കണക്കിന് മനുഷ്യന്മാര്‍ വിളിക്കുന്ന വിളികേള്‍ക്കുവാനുള്ള കഴിവ്, വിവിധ ഭാഗങ്ങളില്‍ വെച്ച് നടക്കുന്ന സംഭവങ്ങള്‍ ഒരേ സമയത്ത് കാണുവാനുള്ള കഴിവ് എന്നിവ ഒരു വ്യക്തിക്ക് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് വിശ്വസിച്ചാല്‍ അത് അല്ലാഹുവിന്റെ സ്വിഫാതില്‍ പങ്കുചേര്‍ക്കലാണ്.”

എന്തൊരു അതിശയോക്തിയാണിത്. അല്ലാഹു ഒരാള്‍ക്ക് ഇങ്ങനെ കഴിവു നല്‍കുമെന്നു വിശ്വസിക്കുന്നത് എങ്ങനെയാണ് അവന്റെ വിശേഷണങ്ങളില്‍ പങ്കുചേര്‍ക്കലാവുക? ലോകത്തിന്റെ ഒരു ഭാഗത്തു വെച്ച്, ഒരു ഭാഷയില്‍ ഒരു സമയത്ത്, ഒരു ആവശ്യത്തില്‍, ഒരു മനുഷ്യന്‍ വിളിക്കുന്ന വിളി കേള്‍ക്കാനുള്ള കഴിവ്, ഒരു ഭാഗത്തു വെച്ച് നടക്കുന്ന ഒരു സംഭവം കാണുവാനുള്ള കഴിവ് ഒരു വ്യക്തിക്ക് അല്ലാഹു നല്‍കുമെന്ന് വിശ്വസിച്ചാല്‍ അത് അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ പങ്കുചേര്‍ക്കലാണെന്നു പറയാമോ?

‘ഇല്ല’ എന്നായിരിക്കും മേല്‍ അതിശയോക്തി എഴുതിയവരുടെ മറുപടി. എങ്കില്‍ ഒരു സമയത്ത് ഒരുകാര്യം മാത്രം അറിയാനോ ഒരാളുടെ വിളിമാത്രം കേള്‍ക്കാനോ ഒരാള്‍ക്ക് സ്വയം  കഴിവുണ്ടെന്നു വിശ്വസിക്കുന്നത് ശിര്‍ക്കാകുമെന്നതാണ് വസ്തുത. എന്നാല്‍ അതു കേള്‍ക്കാനുള്ള സ്വയംപര്യാപ്തത ആ വ്യക്തിക്കുണ്ടെന്നു വിശ്വസിക്കാതെ കോടിക്കണക്കിന് വിളികള്‍, സംഭവങ്ങള്‍ അയാള്‍ ഒരേ സമയം കേള്‍ക്കുമെന്നോ അറിയുമെന്നോ വിശ്വസിച്ചാല്‍ അത് അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ പങ്കുചേര്‍ക്കലാകുന്നില്ല. അല്ലാഹുവിന്റെ വിശേഷണങ്ങള്‍ ഓരോന്നും സ്വയംപര്യാപ്തത (സ്വമദി യ്യത്ത്) യിലധിഷ്ഠിതമാണ്. ഈ മാനദണ്ഡമനുസരിച്ചാണ് സ്വിഫത്തുകള്‍ അളക്കപ്പെടുന്നത്. ഏതു വിശേഷണത്തിന് ഈ മാനദണ്ഡം നിങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്നുവോ അപ്പോള്‍ നിങ്ങള്‍ ശിര്‍ക്കാണ് ചെയ്യുന്നത്. ഈ മാനദണ്ഡമില്ലാതെ അല്ലാഹുവിന്റെ വിശേഷണം ബാഹ്യമായി സൃഷ്ടിയില്‍ ആരോപിച്ചാല്‍ അത് ശിര്‍ക്കാവുകയില്ല. ഈകാര്യം വ്യക്തമാകാന്‍ അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ താഴെ പറയുന്നവ ശ്രദ്ധിക്കുക:

“നിങ്ങളുടെ വിശ്വാസം അല്ലാഹു വൃഥാവിലാക്കുകകയില്ല. മനുഷ്യരോട് കൃപയുള്ളവനും (റഊഫ്) കരുണാമയനു (റഹീം) മാണ് അല്ലാഹു” (ഖുര്‍ആന്‍, അല്‍ബഖറഃ 143).

അല്ലാഹുവിനെ റഊഫ്, റഹീം എന്നിങ്ങനെ ഈ സൂക്തത്തില്‍ വിശേഷിപ്പിക്കുന്നു. ഇതേ വിശേഷണം തന്നെ അല്ലാഹു നബി (സ്വ) ക്കും നല്‍കിയതായി ഖുര്‍ആനില്‍ കാണാം.

“നിശ്ചയം, നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവരും, നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവരും, സത്യവിശ്വാസികളോട് അത്യന്തം കൃപയുള്ളവരും (റഊഫ്) കരുണാമയനു(റഹീം)മാണവര്‍” (9:128).

നബി (സ്വ) സത്യവിശ്വാസികളോട് കൃപയുള്ളവരും കരുണാമയനു (റഊഫ്, റഹീം) മാണെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു.

ഈ ഖുര്‍ആന്‍ വാക്യങ്ങള്‍ കാണുക:

1.”നുരുമ്പിപ്പോയ എല്ലുകള്‍ക്ക് വീണ്ടും ജീവന്‍ പകരുന്നവന്‍ ആരാണ്? തങ്ങള്‍ പ്രസ്താവിക്കുക: ആദ്യതവണ അതിനെ ഉണ്ടാക്കിയവന്‍ തന്നെയാണ്”(യാസീന്‍78, 79).

ജീവന്‍ നല്‍കുന്നവന്‍ (മുഹ്യി) എന്ന വിശേഷണം അല്ലാഹുവിനുള്ളതാണെന്ന് ഇവിടെ വ്യക്തമാക്കുന്നു.

2.”ഞാന്‍ രോഗിയായാല്‍ അവന്‍(അല്ലാഹു)എനിക്ക് ശിഫ നല്‍കുന്നു”(അശ്ശുഅറാഅ് 80).

രോഗം ശിഫയാക്കുന്നവന്‍(ശാഫി)എന്ന വിശേഷണം അല്ലാഹുവിനുണ്ടെന്ന് ഈ സൂക്തം പറയുന്നു.

3.”അദൃശ്യങ്ങളെയും ദൃശ്യങ്ങളെയും അറിയുന്നവന്‍, വലിയവന്‍, ഉന്നതന്‍”(അര്‍റഅ്ദ് 9).

അല്ലാഹുവിന് അദൃശ്യജ്ഞാനമുള്ളവന്‍ എന്ന വിശേഷണമുണ്ടെന്ന് ഇവിടെ നിന്നു മനസ്സിലാക്കാം. ഇനി ഇതില്‍ നിന്നു വ്യത്യസ്തമായ ഒരു ഖുര്‍ആന്‍ സൂക്തം ശ്രദ്ധി ക്കുക:

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്ക് മണ്ണില്‍ നിന്ന് ഒരു പക്ഷിയുടെ രൂപം സൃഷ്ടിച്ചുതരാം. ഞാന്‍ അതില്‍ (ആത്മാവിനെ) ഊതും. അപ്പോള്‍, അല്ലാഹുവിന്റെ അനുവാദപ്രകാരം ഒരു പക്ഷിയായി അത് പറന്നു പോകും. അല്ലാഹുവിന്റെ അനുമതിയോടെ വെള്ളപ്പാണ്ട്, അന്ധത എന്നിവ ഞാന്‍ സുഖപ്പെടുത്താം. മരണപ്പെട്ടവരെ ഞാന്‍ ജീവിപ്പിക്കാം. നിങ്ങള്‍ ഭക്ഷിക്കുന്നതും വീട്ടില്‍ സൂക്ഷിച്ചു വെക്കുന്നതുമായ വസ്തുക്കള്‍ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ ഇവയില്‍ നിങ്ങള്‍ക്ക് ദൃഷ് ടാന്തങ്ങളുണ്ട്” (ആലുഇംറാന്‍, 49).

മണ്ണുകൊണ്ടുണ്ടാക്കിയ ഒരു പക്ഷി ശില്‍പത്തില്‍ ആത്മാവിനെ ഊതല്‍, മറഞ്ഞ കാര്യ ങ്ങള്‍ പറയല്‍ എന്നിവ ഞാന്‍ ചെയ്യുമെന്നാണ്  ഈസാ (അ) അവകാശപ്പെടുന്നത്. ഈ പ്രവൃത്തികള്‍ അല്ലാഹുവിന്റെ വിശേഷണങ്ങളായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയതാ ണല്ലോ.

അല്ലാഹുവിന്റെ അനുമതിയോടെ വെള്ളപ്പാണ്ട്, അന്ധത എന്നിവ ഞാന്‍ സുഖപ്പെടുത്താം.”

രോഗം സുഖപ്പെടുത്തുന്നവന്‍ (ശാഫി) എന്ന വിശേഷണം അല്ലാഹുവിനാണെങ്കിലും ഇവിടെ ആ കഴിവ് ഈസാ നബി (അ) അവകാശപ്പെടുന്നു.

അല്ലാഹു ഇച്ഛിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെയും അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് ആണ്‍കുട്ടി കളെയും നല്‍കും” (അശ്ശൂറാ 49).

ആണായാലും പെണ്ണായാലും സന്താനങ്ങളെ നല്‍കുന്നവന്‍ അല്ലാഹുവാണെന്ന് പ്രസ് തുത സൂക്തം വ്യക്തമാക്കുന്നു.

നിശ്ചയം, ലക്ഷണമൊത്തൊരു കുഞ്ഞിനെ നിനക്കു നല്‍കാന്‍ നിന്റെ റബ്ബിനാല്‍ നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍” (മര്‍യം 19).

ഈ സൂക്തത്തില്‍ മര്‍യമിന് ആണ്‍കുട്ടിയെ നല്‍കുമെന്ന് അവകാശപ്പെടുന്നത് അല്ലാഹു വിന്റെ സൃഷ്ടിയായ ജിബ്രീല്‍ (അ) ആണ്. സന്താനങ്ങളെ നല്‍കുന്നവന്‍ എന്ന അല്ലാഹുവിന്റെ വിശേഷണം ഇവിടെ ജിബ്രീല്‍ (അ)  അവകാശപ്പെടുന്നതായി ഖുര്‍ ആന്‍ പറയുന്നു.

നിശ്ചിത സമയത്ത് ശരീരത്തെ മരിപ്പിക്കുന്നത് അല്ലാഹുവാകുന്നു” (അസ്സുമര്‍ 42).

മരിപ്പിക്കുന്നവന്‍ അല്ലാഹുവാണെന്ന് മേല്‍സൂക്തം പറയുമ്പോള്‍ മറ്റൊരു സ്ഥലത്ത് ഇപ്രകാരം കാണാം. “ഒരു വിഭാഗം ജനങ്ങളെ മലകുകള്‍ മരിപ്പിച്ചിരിക്കുന്നു”(നിസാഅ്, 97).

ഇവിടെ മരിപ്പിക്കുന്നവന്‍ എന്ന വിശേഷണം മലകുകള്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇപ്രകാരം എത്രയോ ഉദാഹരണങ്ങള്‍ ഖുര്‍ആനില്‍ കാണാവുന്നതാണ്.

കൃപ കാണിക്കുന്നവന്‍, കരുണ ചെയ്യുന്നവന്‍, മരിപ്പിക്കുന്നവന്‍, രോഗം സുഖപ്പെടുത്തു ന്നവന്‍, അദൃശ്യമറിയുന്നവന്‍, ആത്മാവിനെ ഊതുന്നവന്‍, സന്താനങ്ങളെ നല്‍കുന്ന വന്‍ തുടങ്ങിയ അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ പലതും അല്ലാഹു തന്നെ സൃഷ്ടിക ള്‍ക്ക് അനുവദിച്ചു കൊടുത്തതായാണ് മേല്‍ സൂക്തങ്ങളില്‍ വ്യക്തമാകുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, വിവിധ ഭാഷകളില്‍ കോടിക്കണക്കിന് ആളുകള്‍ വിളിച്ചാല്‍ കേള്‍ക്കുക, ലോകത്തെങ്ങും നടക്കുന്ന സംഭവങ്ങള്‍ അറിയുക എന്നിവയേക്കാള്‍ എത്രയോ ഗൌരവതരമായ വിശേഷണങ്ങളാണിവ. ഇത് ശിര്‍ക്കാകുമോ? ആകുമായിരുന്നു; സൃഷ്ടികള്‍ക്ക് അല്ലാഹു അനുവദിച്ചുകൊടുത്ത വിശേഷണങ്ങളില്‍ സ്വമദിയ്യത്ത്  (സ്വയംപര്യാപ്തത)  കൂടി ആരോപിച്ചിരുന്നെങ്കില്‍. അതില്ലാത്ത സാഹചര്യത്തില്‍ ഈ വിശേഷണങ്ങള്‍ സൃഷ്ടികള്‍ക്ക് ഉണ്ടെന്നു വിശ്വസിച്ചാല്‍ ശിര്‍ക്കാവുകയില്ലെന്ന് പഠിപ്പിക്കുക കൂടിയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.

അല്ലാഹുവിന്റെ വിശേഷണങ്ങള്‍ ബാഹ്യമായി സൃഷ്ടികള്‍ക്ക് നല്‍കിയാല്‍ ശിര്‍ക്ക് സംഭവിക്കുകയില്ലെന്നും അല്ലാഹുവിന്റേതിന് തുല്യമായ രൂപത്തില്‍ (സ്വയംപര്യാപ്തതയോടുകൂടി) സൃഷ്ടികളില്‍ അത് ആരോപിക്കുമ്പോഴാണ് ശിര്‍ക്ക് വരികയെന്നതും നാം മനസ്സിലാക്കുക. ഇപ്രകാരം വിളിക്കുന്ന കോടിക്കണക്കിന് വിളികള്‍ കേള്‍ക്കാന്‍ മുഅ്ജിസത്ത് കൊണ്ടോ കറാമത്ത് കൊണ്ടോ കഴിയില്ല എന്നാണ് വാദമെങ്കില്‍ വിളിക്കുന്ന വ്യക്തിക്ക് സഹായം ലഭിച്ചില്ലെന്നോ അദ്ദേഹത്തിന്റെ ജോലി വൃഥാവിലായെന്നോ വരാം. അല്ലാതെ അയാള്‍ മുശ്രിക്കാവുകയോ ആ വിളി ശിര്‍ക്കാവുകയോ ചെയ്യുന്നില്ല. കാരണം അല്ലാഹുവിന്റെ ദാതിലോ സ്വിഫാത്തിലോ അഫ്ആലിലോ ഇയാള്‍ പങ്കുചേര്‍ക്കുന്നില്ല.


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • ചിന്തയും ചിന്താ വിഷയവും
  • വിലായത്തും കറാമത്തും
  • ബിദ്അത്ത്
  • ഇസ്തിഗാസ:സംശയങ്ങളും മറുപടികളും
  • വിലായത്തും കറാമത്തും
  • മറഞ്ഞ കാര്യങ്ങള്‍ അറിയല്‍
  • ബറകത്തെടുക്കല്‍
  • ശഫാഅത്
  • ബറാഅത് രാവ്
  • നബി(സ്വ)യുടെ അസാധാരണത്വം
  • പ്രവാചകന്മാരും പാപസുരക്ഷിതത്വവും
  • ഇസ്തിഗാസ
  • മക്കാ മുശ്‌രിക്കുകളുടെ വിശ്വാസം
  • അല്ലാഹുവിന്റെ വിശേഷണങ്ങള്‍
  • തൌഹീദ്, ശിര്‍ക്