Click to Download Ihyaussunna Application Form
 

 

തിരുനബിയുടെ ബഹുഭാര്യത്വം

എന്തിനും ഏതിനും ഇസ്ലാമിനെയും അതിന്റെ പ്രവാചകരെയും വിമര്‍ശിക്കാറുള്ള ജൂത സയണിസ്റ്റ് ലോബികള്‍ വല്ലാതെ കടന്നു പിടിച്ച ഒരു വിഷയമാണ് തിരുനബിയുടെ ബഹുഭാര്യത്വം. മുസ്ലിംകള്‍ക്ക് നാലുവരെ ഭാര്യമാരെ മാത്രം അനുവദിക്കുകയും പ്രവാചകന്‍ പന്ത്രണ്ടു ഭാര്യമാരെ വരിക്കുകയും ചെയ്ത ‘വിരോധാഭാസ’ത്തെക്കുറിച്ചാണ് ഇവര്‍ പരാതിപ്പെടുന്നത്. ഇസ്ലാമില്‍ ജാതിയുണ്െടന്ന് കണ്ടുപിടിച്ച കരങ്ങള്‍ തന്നെയാണ് ഇതിന്റെ പിന്നിലും. പ്രവാചകന്റെ ഭാര്യാവ്രതത്തെക്കുറിച്ച് ചെറിയ തോതില്‍ നമുക്കിവിടെ വിലയിരുത്താം.

റസൂലിന്റെ ആദ്യ വിവാഹം ഇരുപത്തഞ്ചാം വയസ്സിലാണ് നടന്നത്. ഭാര്യ ഖദീജാബീവിക്ക് റസൂലിനേക്കാള്‍ പതിനഞ്ചു വയസ്സ് കൂടുതല്‍ പ്രായമുണ്ടായിരുന്നു. നാല്‍പ്പതുകാരിയായ ബീവി സ്ഥലത്തെ ബിസിനസ്സുകാരിയാണ്. റസൂലിന്റെ സത്യസന്ധതയും വ്യക്തിപ്രഭാവവും മനസ്സിലാക്കിയ ബീവി റസൂലിനെ ആദ്യം തന്റെ മാനേജറാക്കി. ബിസിനസ്സ് പുരോഗതിപ്പെട്ടതോടെ റസൂലിനെ കൂടി പങ്കാളിയാക്കാന്‍ തീരുമാനിച്ചു. അങ്ങനെ വിവാഹവും നടന്നു. റസൂലിന്റെ ഇബ്രാഹിം എന്ന പുത്രനൊഴികെ എല്ലാ മക്കളും ഖദീജാബീവിയിലാണ് പിറന്നത്. അറബികളില്‍ ബഹുഭാര്യത്വം വ്യാപകമായിരുന്നിട്ടും ഖദീജാബീവി മരിക്കും വരെ റസൂല്‍ വേറെ വിവാഹം ചെയ്തില്ല. റസൂലിന് അമ്പത് വയസ്സുള്ളപ്പോഴാണ് ബീവി മരിച്ചത്. തികച്ചും സംതൃപ്തമായിരുന്നു ആ ദാമ്പത്യം. റസൂലിന്റെ ദുഃഖത്തിലും സന്തോഷത്തിലും ബീവി പൂര്‍ണ്ണമായും പങ്കുകൊണ്ടു. പ്രതിസന്ധി ഘട്ടങ്ങളില്‍ സാന്ത്വനമരുളി. ബീവി അറുപത്തഞ്ചാം വയസ്സില്‍ മരിക്കും വരെ പ്രവാചകന്റെ സര്‍വ്വ പ്രശ്നങ്ങളിലും തുണയായിരുന്നു. ആദ്യം റസൂലിന്റെ സന്ദേശം സ്വീകരിച്ച് മുസ്ലിമായ വനിതയും ഖദീജാബീവി തന്നെ. ബീവിയുടെ വിയോഗം റസൂലിനെ വല്ലാതെ വ്യാകുലപ്പെടുത്തി.

രണ്ടാംഭാര്യ സൌദാബീവി വിധവയായ ഒരു വൃദ്ധവനിതയാണ്. ആദ്യം പ്രവാചകന്റെ അനുചരന്റെ ഭാര്യയായിരുന്ന ഇവര്‍ ഭര്‍ത്താവിനോടൊപ്പം അബിസീനയിലേക്ക് പലായനം ചെയ് തിരുന്നു. മടക്കയാത്രയില്‍ ഭര്‍ത്താവ് മരിച്ചതിനാല്‍ അവര്‍ ഏകയായി. അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ അനുചരന്മാരോട് പറഞ്ഞു. ഒരു ദിവസം നബിസന്നിധിയില്‍ വന്ന് തന്നെ വേള്‍ക്കണമെന്ന് അവര്‍ കണ്ണീരോടെ പറഞ്ഞു. കാരുണ്യവാനായ നബി ആ വയോധികയെ തന്റെ പത്നിയാക്കി.

മൂന്നാം ഭാര്യ ആഇശാബീവി അബൂബക്ര്‍ സ്വിദ്ദീഖിന്റെ മകളാണ്. റസൂലുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കൊതിച്ച സ്വിദ്ദീഖാണ് ബാലികയായ മകളെ റസൂലുമായി വിവാഹം ചെയ്യിക്കാന്‍ കൊതിച്ചത്. ഭാര്യയായ ആഇശാബീവി തന്റെ കളിപ്പാട്ടങ്ങളുമായാണ് റസൂലിനെ സ്വീകരിച്ചത്. വിവാഹം കഴിഞ്ഞിട്ടും കുറേ കാലം പിതാവിന്റെ വീട്ടില്‍ തന്നെയാണ് ബീവി താമസിച്ചിരുന്നത്. ഖദീജാബീവിക്കു ശേഷം റസൂലിന് തുണയായത് ആഇശാബീവിയാണ്. ഇസ്ലാമിന് ഏറെ സംഭാവനകള്‍ അര്‍പ്പിക്കാന്‍ ആഇശാബീവിക്ക് സാധിച്ചു. ബീവിയുടെ മുറിയില്‍ വച്ച് പലപ്പോഴും റസൂലിന് വെളിപാടുണ്ടായിട്ടുണ്ട്. റസൂലിന്റെ മരണശേഷം മുപ്പത് വര്‍ഷത്തോളം ആഇശാബീവി ജീവിച്ചു.

ബദ്ര്‍ യുദ്ധത്തില്‍ രക്തസാക്ഷിയായ ഖുനൈസിന്റെ വിധവ ഹഫ്സ ബീവിയാണ് നാലാം ഭാര്യ. ഈ വനിതയെ ഹിജ്റ മൂന്നാം വര്‍ഷത്തിലാണ് (ക്രി. 624) നബി വിവാഹം ചെയ്തത്. ഹിജ്റ മൂന്നാം വര്‍ഷത്തില്‍ തന്നെ മറ്റൊരു വിധവയെകൂടി വിവാഹം ചെയ്തു. ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷിയായ അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ ഭാര്യ ഉമ്മുല്‍മസാകീന്‍ സൈനബയെ. ഔദാര്യത്തിന്റെ നിറകുടമായിരുന്നു ഈ വനിതാരത്നം.

പ്രവാചകന്റെ പിതൃസഹോദരി ഉമൈബയുടെ പുത്രി സൈനബ ആണ് അഞ്ചാം ഭാര്യ. തന്റെ ദത്തുപുത്രന്‍ സൈദ് റ) ിനെക്കൊണ്ട് സൈനബയെ വിവാഹം ചെയ്യിക്കാനാണ് പ്രവാചകന്‍ ഉദ്ദേശിച്ചത്. എന്നാല്‍ സൈനബും കുടുംബവും അതിനു സമ്മതിച്ചില്ല. വരന്‍ റസൂല്‍ തന്നെയാകണമെന്ന് അവര്‍ ശഠിച്ചു. സൈദു തന്നെയാകണം ഭര്‍ത്താവ് എന്ന് റസൂലും തീരുമാനിച്ചു. റസൂലിന്റെ ആവശ്യത്തിനു വഴങ്ങി സൈദും സൈനബും തമ്മിലുള്ള വിവാഹം നടന്നു. പക്ഷേ, പ്രശ്നങ്ങള്‍ തലപൊക്കി. അങ്ങനെ വിവാഹം വേര്‍പ്പെടുത്തേണ്ടി വന്നു. ഒടുവില്‍ കുടുംബത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി തന്നെയാണ് സൈനബിനെ റസൂല്‍ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയും മുമ്പ് സൈനബ് മരിച്ചു.

മറ്റൊരു ഭാര്യയായ ഉമ്മുസലമ നാലു കുട്ടികളുള്ള ഒരു വിധവയായിരുന്നു. തന്റെ അനുചരനായ ഭര്‍ത്താവ് ഇസ്ലാമിനു വേണ്ടി മരണം വരിച്ചപ്പോള്‍ ഉമ്മുസലമയെ വിവാഹം ചെയ്ത് ആ കുടുംബത്തിന്റെ മുഴുവന്‍ സംരക്ഷണവും റസൂല്‍ തന്നെ ഏറ്റെടുത്തു. നബിയുടെ മരണശേഷം ഏറെക്കാലം ഉമ്മുസലമാബീവി ജീവിച്ചു.

ക്രി. 626  നടന്ന ബനൂ മുസ്തലിഖ് യുദ്ധത്തില്‍ ശത്രുക്കളില്‍ കുറേപ്പേരെ തടവുകാരായി പിടിച്ചിരുന്നു. അതില്‍ ഗോത്രത്തലവനായ ഹാരിസും മകള്‍ ജുവൈരിയ്യയുമുണ്ടായിരുന്നു. ജുവൈരിയ്യയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. തന്റെ വിധവയായ മകളെ വിവാഹം ചെയ്യമെന്ന് ഹാരിസ് റസൂലിനോടഭ്യര്‍ഥിച്ചു. ആ വിവാഹത്തെ തുടര്‍ന്ന് ഗോത്രക്കാരൊന്നടങ്കം ജയില്‍മോചിതരായി ഇസ്ലാം ആശ്ളേഷിച്ചു.

അബൂസുഫ്യാന്റെ പുത്രിയായ ഉമ്മുഹബീബയേയും റസൂല്‍ വിവാഹം ചെയ്തു. അബൂസുഫ്യാന്‍ ആദ്യകാലത്ത് റസൂലിന്റെ ബദ്ധവൈരിയായിരുന്നെങ്കിലും മകളും ഭര്‍ത്താവും മുസ്ലിംകളായിരുന്നു. ഭര്‍ത്താവ് റസൂലിന്റെ അനുയായി ആയിരുന്നു. അബ്സീനിയയിലേക്കുള്ള പലായനവേളയില്‍ അദ്ദേഹം കൃസ്തുമതം സ്വീകരിച്ചു. താമസം വിനാ ഭര്‍ത്താവ് മരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ക്രി. 628ല്‍ ഉമ്മുഹബീബയെ റസൂല്‍ വിവാഹം ചെയ്തു. ഖൈബര്‍ യുദ്ധത്തില്‍ മരണപ്പെട്ട ഒരു യഹൂദിയുടെ പുത്രിയായ സ്വഫിയ്യയേയും റസൂല്‍ വിവാഹം ചെയ്തു. ഈ വിവാഹത്തോടെ ആ യഹൂദിയുടെ ഗോത്രക്കാരില്‍ വലിയൊരു വിഭാഗം ഇസ്ലാമില്‍ വന്നു.

ഈജിപ്തിലെ മുഖൌഖിസ് രാജാവ് പാരിതോഷികമായി മാരിയത്തുല്‍ ഖിബ്ത്വിയ്യ എന്നൊരു ക്രിസ്ത്യന്‍ അടിമപ്പെണ്ണിനെ റസൂലിന് അയച്ചു കൊടുത്തിരുന്നു. ഈ വനിതയിലാണ് ഇബ്രാഹിം എന്ന കുട്ടി ജനിച്ചത്. വിധവയായ മൈമൂനാബീവിയേയും നബി (സ്വ) ഭാര്യയായി സ്വീകരിച്ചിരുന്നു. ഖദീജാബീവിയും സൈനബ ബീവിയും ഒഴികെ ബാക്കി ഒമ്പത് ഭാര്യമാരും റസൂലിന്റെ മരണശേഷവും ജീവിച്ചു.

റസൂലിന്റെ വിവാഹ ജീവിതത്തെ പരിഹസിക്കുന്നവര്‍ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടക്കുകയാണ്. മദ്യവും യുദ്ധവും പെണ്ണും ദൌര്‍ബ്ബല്യമായി കണ്ട അറബികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് റസൂലിന്റെ ജീവിതമെന്ന് പകല്‍ വെളിച്ചം പോലെ സ്പഷ്ടം. അവിടന്ന് യുദ്ധക്കൊതിയനായിട്ടില്ല. മദ്യം തൊട്ടുതീണ്ടിയില്ല. സ്ത്രീകളുടെ പിന്നാലെ പോയില്ല. ഇരുപത്തഞ്ചു വയസ്സില്‍ വിവാഹം ചെയ്യുന്നതിനു മുമ്പും വിശുദ്ധി കളഞ്ഞിട്ടില്ല. റസൂലിന്റെ ജീവിതത്തിന്റെ ഓരോ ചലനവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഖദീജാബീവി മരിക്കും വരെ മറ്റൊരു വിവാഹവും ചെയ്തിട്ടില്ലെന്നും വ്യക്തം. അതിനര്‍ഥം അമ്പതാം വയസ്സുവരെയുള്ള തന്റെ ജീവിതകാലത്ത്, അഥവാ യൌവ്വനം മുറ്റിനിന്ന കാലത്ത്, അറബികള്‍ മുഴുവന്‍ അധമവികാരങ്ങളില്‍ ആറാടിയ കാലത്തും നബി (സ്വ) യെ അത്തരം വൈകൃതങ്ങള്‍ സ്വാധീനിച്ചിരുന്നില്ലെന്ന് അറിയപ്പെടുന്ന രേഖകളൊക്കെ പറയുന്നു. അമ്പതാം വയസ്സിനു ശേഷം കൂടുതല്‍ ഭാര്യമാരെ സ്വീകരിച്ചത് കാമവെറികൊണ്ടല്ലെന്നതും സിദ്ധം.

സ്ത്രീകളെ വാഗ്ദാനം ചെയ്തുകൊണ്ടാണ് അറേബ്യന്‍ ബൂര്‍ഷ്വകള്‍ പലപ്പോഴും കാര്യങ്ങള്‍ നേടിയിരുന്നത്. റസൂല്‍ തന്റെ സന്ദേശവുമായി വന്നപ്പോഴും അവര്‍ തങ്ങളെ സ്വാധീനിക്കാനായി ഇഷ്ടമുള്ള പെണ്ണിനെ റെഡിയാക്കിത്തരാമെന്നു പറഞ്ഞു. പക്ഷേ, അവിടന്ന് ആ വാഗ്ദാനം പുല്ലുപോലെ വലിച്ചെറിയുകയാണ് ചെയ്തത്. ലൈംഗികാസ്വാദനത്തിന്റെ കാര്യത്തില്‍ അറേബ്യയില്‍ ഒരു വിലക്കും നബി (സ്വ) ക്ക് ഉണ്ടായിട്ടില്ല. എന്നിട്ടും വിശുദ്ധ ജീവിതമാണ് നയിച്ചത്. ബഹുഭാര്യത്വം ഇസ്ലാം അനുവദിച്ചിട്ടും അമ്പത് വയസ്സുവരെ ഏകപത്നീവ്രതനായാണ് റസൂല്‍ കഴിഞ്ഞത്. അതും തന്നേക്കാള്‍ പതിനഞ്ചു വയസ്സു കൂടുതലുള്ള വിധവയായ ഖദീജാബീവിയോടൊപ്പം. പൂര്‍വ്വീക പ്രവാചകര്‍ക്കും ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു. സുലൈമാന്‍ നബിക്ക് നിരവധി ഭാര്യമാരുണ്ടായിരുന്നല്ലോ. ഈസാനബിക്ക് ഭാര്യമാരേ ഉണ്ടായിരുന്നില്ല. ആദ്യമേ കൂടുതല്‍ ഭാര്യമാരെ സ്വീകരിക്കുന്നതിന് ഒരു തടസ്സവും റസൂലിനുണ്ടായിട്ടില്ല. വിധവകളെ വിവാഹം ചെയ്യുന്ന പതിവ് അന്ന് അറേബ്യയിലില്ല. ഈ നിയമം മാറ്റി വിധവകളുടെ സംരക്ഷണം ഏറ്റെടുക്കുകയാണ് റസൂല്‍ ചെയ്തത്. വിധവകളെ സ്വയം വേള്‍ക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്തു.

സൈനബുമായുള്ള വിവാഹം ഏറെ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. തന്റെ സ്വതന്ത്രനാക്കപ്പെട്ട അടിമയായ സൈദിന് സ്വന്തം മച്ചുനയെ വിവാഹം ചെയ്തു കൊടുക്കാനായിരുന്നു തീരുമാനം. ഇതിന് കുലമഹിമ തടസ്സം നിന്നിട്ടും സൈദിന് സൈനബിനെ വിവാഹം ചെയ്തു കൊടുക്കാന്‍ റസൂല്‍ അമ്മായിയെ നിര്‍ബന്ധിക്കുകയായിരുന്നു. അല്ലാതെ സൈനബയെ റസൂല്‍ മോഹിച്ചിരുന്നുവെന്ന കെട്ടുകഥകള്‍ക്ക് ഒരടിസ്ഥാനവുമില്ല. പര്‍ദ്ദയില്ലാത്ത സമയത്ത് റസൂല്‍ സൈനബിനെ കണ്െടന്നും അങ്ങനെ സൈനബിനെ വിവാഹം ചെയ്യാന്‍ മോഹിച്ചെന്നും സൈദിനെക്കൊണ്ട് വിവാഹമോചനം നടത്തിച്ചെന്നും ഉള്ള കഥകള്‍ ശത്രുക്കള്‍ മെനഞ്ഞിരുന്നു. സത്യത്തില്‍ ചെറുപ്പം മുതലേ തന്റെ മച്ചുനയായ സൈനബിനെ റസൂല്‍ കാണുന്നുണ്ട്. റസൂലിനെക്കൊണ്ട് വിവാഹം ചെയ്യിക്കാന്‍ അമ്മായി പലതവണ ശ്രമിച്ചതാണ്. എന്നിട്ടും ദത്തുപുത്രന് വിവാഹം ചെയ്തു കൊടുക്കണമെന്ന് റസൂല്‍ ശഠിക്കുകയായിരുന്നു. ബന്ധം വഷളായി വിവാഹമോചനം നേടിയ ശേഷവും സൈദടക്കം എല്ലാവരും ആവശ്യപ്പെട്ടതുകൊണ്ടാണ് സൈനബയെ റസൂല്‍ വരിച്ചത്.

ഭാര്യയെ വെറും ഭോഗവസ്തുവായി കണക്കാക്കുകയും അടിമകളെപ്പോലെ അവരോട് പെരുമാറുകയും ചെയ്തിരുന്ന സന്ദര്‍ഭത്തിലാണ് ഭാര്യ (ഭരിക്കപ്പെടേണ്ടവള്‍) യെ ‘ഇണ’ (സൌജത്ത്) യാക്കിക്കൊണ്ട് ദാമ്പത്യജീവിതത്തിനെ പ്രവാചകന്‍ ശാദ്വലമാക്കിയത്. ഭരിക്കപ്പെടേണ്ടവളല്ല ഭാര്യയെന്ന് പ്രഖ്യാപിക്കുകയും ഭാര്യയോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവനാണ് ഉത്തമനെന്നും റസൂല്‍ ബോധ്യപ്പെടുത്തി. എല്ലാ ഭാര്യമാരോടും തുല്യനീതി പുലര്‍ത്തി അവര്‍ക്കിടയിലെ അവകാശ സമത്വം സംരക്ഷിക്കാനും റസൂലിന് കഴിഞ്ഞു.

ഭാര്യയെ സംരക്ഷിക്കുന്ന പതിവ് അറേബ്യന്‍ സമൂഹത്തില്‍ ഭര്‍ത്താവിന് ഉണ്ടായിരുന്നില്ല. സൌന്ദര്യം ആസ്വദിക്കാനും കാമ പൂര്‍ത്തീകരണത്തിനും വേണ്ടി സ്ത്രീകളെ അവര്‍ ഭാര്യമാരാക്കി. മാതാവ് എന്ന നിലയില്‍ മക്കളില്‍ നിന്നുള്ള സംരക്ഷണം മാത്രമാണവര്‍ക്ക് ലഭിച്ചിരുന്നത്. ഇഷ്ടം പോലെ ഭാര്യമാരെ സ്വീകരിക്കുന്ന അറബികള്‍ക്ക് സൌന്ദര്യവും ആസ്വാദനവുമായിരുന്നു മുഖ്യം. റസൂല്‍ ഈ അനിയന്ത്രിത വേഴ്ചക്ക് തടയിടുകയും ഭാര്യമാരുടെ സംരക്ഷണം ഭര്‍ത്താവിന്റെ മേല്‍ ഏല്‍പ്പിക്കുകയും ചെയ്തു. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ ഭാര്യമാരെ റസൂല്‍ വേളികഴിച്ചത് മുഖ്യമായും അവരുടെ സംരക്ഷണം മുന്‍നിര്‍ത്തിയാണ്. അതാണ് വിധവകളെ ഭാര്യമാരാക്കിയത്. എന്നാല്‍ അനുയായികള്‍ക്ക് നാല് ഭാര്യമാരെ മാത്രമേ അനുവദിച്ചുള്ളൂ. ഏകപത്നീവ്രതം തന്നെ നല്ലതെന്നും അവിടന്ന് ഉപദേശിച്ചു. കാരണം തന്റെ ജീവിതത്തില്‍ ഖദീജാബീവിയിലൂടെ ആ മാതൃകക്കാണ് മുഖ്യമായും റസൂല്‍ ഊന്നല്‍ കൊടുത്തത്. പ്രത്യേക സാഹചര്യത്തില്‍ മാത്രമേ ഒന്നിലധികം അനുവാദമുള്ളൂവെന്നും അവിടത്തെ ജീവിതം കാണിക്കുന്നു. ആദ്യ ബന്ധം തികച്ചും ദാമ്പത്യപരമായ താല്‍പ്പര്യമാണ് ഉദ്ദേശിക്കുന്നത്. പിന്നീടുള്ള ബന്ധങ്ങളില്‍ മറ്റു താല്‍പ്പര്യങ്ങളാണ് മുന്നില്‍ നിന്നിട്ടുള്ളത്. ഇസ്ലാമിനോ സ്ത്രീക്കോ അനുഗുണമാകുന്ന വല്ലതുമുണ്െടങ്കില്‍ ഒന്നിലധികം ഭാര്യമാരോടൊപ്പം അവരോട് നീതിപുലര്‍ത്താന്‍ കഴിയുകയും വേണം. റസൂലിന്റെ വിവാഹങ്ങള്‍ നല്‍കുന്ന പാഠവും അതാണ്.

മദീനാ കാലഘട്ടത്തില്‍ മുസ്ലിംകളുടെ സുരക്ഷക്കായി നിരവധി യുദ്ധങ്ങള്‍ ചെയ്യേണ്ടി വന്നതിനാല്‍ പുരുഷന്മാര്‍ ഏറെ രക്തസാക്ഷികളായി. അങ്ങനെ തന്റെ ഏറ്റവും പ്രിയപ്പെട്ട ചില അനുചരരുടെ ഭാര്യമാര്‍ വിധവകളായപ്പോള്‍ അവരെ കല്യാണം ചെയ്തു കൊണ്ട് റസൂല്‍ സംരക്ഷണം നല്‍കി. ചില വനിതകളെ വിവാഹം ചെയ്യുക വഴി ഇസ്ലാമിന് ദ്രുതഗതിയില്‍ വളര്‍ച്ചയുണ്ടായി. ഉദാഹരണത്തിന് ജുവൈരിയയുമായുള്ള വിവാഹം ബനൂമുസ്തലിഖുമായി വീണ്ടും ഒരു യുദ്ധമുണ്ടാകുന്നതിന് ഈ വിവാഹം മൂലം തടയിടാന്‍ കഴിഞ്ഞു.


RELATED ARTICLE

  • തിരുനബി സാമീപ്യം
  • തിരുമേനിയുടെ അനുയായികള്‍
  • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
  • നബി(സ്വ) യുടെ ആഹാര ക്രമം
  • നബി(സ്വ):രൂപഭാവങ്ങള്‍
  • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
  • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
  • കുടുംബം, മാതാവ്, പിതാവ്
  • ദേശം, ജനത, ഭാഷ
  • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
  • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
  • തിരുനബിയുടെ ബഹുഭാര്യത്വം
  • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
  • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
  • മുഹമ്മദ് നബി സാധിച്ച വിപ്ളവം
  • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • തിരുഭവനം ചരിത്രനിയോഗം
  • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
  • റൌള: കാലഘട്ടങ്ങളിലൂടെ
  • പ്രവാചക ദൌത്യം
  • നബി (സ്വ) യുടെ വ്യക്തിത്വം
  • ഹിജ്റ
  • നബിയിലെ സാരഥ്യം
  • മദീനത്തുര്‍റസൂല്‍
  • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
  • കുടുംബ ജീവിതം
  • പ്രവാചകന്റെ കുട്ടിക്കാലം
  • തിരുനബി സാമീപ്യം
  • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം