Click to Download Ihyaussunna Application Form
 

 

മുഹമ്മദ് നബി സാധിച്ച വിപ്ളവം

അറേബ്യന്‍ സമൂഹത്തിലും ലോകത്തു തന്നേയും നബി (സ്വ) യുടെ അധ്യാപനങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ നബി (സ്വ) ക്കു തൊട്ടുമുമ്പുള്ള അറേബ്യന്‍ സമൂഹത്തിന്റെ സ്ഥിതി അറിയണം. അപ്പോള്‍ മാത്രമേ നബി (സ്വ) യുടെ സന്ദേശം സമൂഹത്തില്‍ വരുത്തിയ മാറ്റത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ചില ഉദാഹരണങ്ങളിലൂടെ സാമൂഹ്യ, രാഷ്ട്രീയ, മതരംഗങ്ങളില്‍ നബി (സ്വ) യുടെ അധ്യാപനങ്ങള്‍ വരുത്തിയ മാറ്റം മനസ്സിലാക്കാന്‍ നമുക്ക് ശ്രമിക്കാം.

രാഷ്ട്രീയരംഗം

അറേബ്യയില്‍ ഒരു കേന്ദ്രീകൃത ഭരണമുണ്ടായിരുന്നില്ല. ഗോത്രങ്ങളായി സമൂഹം വിഭജിക്കപ്പെട്ടിരുന്നു. ഗോത്രങ്ങള്‍ തമ്മില്‍ പരസ്പരം പോരടിച്ചു. മൂന്ന് ണ കളാണ് അവരെ നിയന്ത്രിച്ചിരുന്നത്. യുദ്ധം, കള്ള്, പെണ്ണ് (ണമൃ, ണശില, ണീാലി) ക്രമസമാധാനം എന്നൊന്നുണ്ടായിരുന്നില്ല. ഏകീകൃത നിയമമുണ്ടായിരുന്നില്ല. വ്യവസ്ഥാപിത ഗവണ്‍മെന്റിന്റെ അഭാവത്തില്‍ ഗോത്രവഴക്കുകള്‍ വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന യുദ്ധങ്ങള്‍ക്ക് വഴിവച്ചു. ഉദാഹരണമായി ബനൂബക്കര്‍, ബനൂതഗ്ലിബ് എന്നീ ഗോത്രങ്ങള്‍ തമ്മിലൊരു യുദ്ധമുണ്ടായി. അത് നാല്‍പ്പതു വര്‍ഷം നീണ്ടുനിന്നു. ‘ഹര്‍ബുല്‍ ബാസൂസ്’ എന്ന പേരിലാണ് ഈ യുദ്ധം അറിയപ്പെടുന്നത്. ഈ യുദ്ധത്തിനുള്ള കാരണം എത്രയോ നിസ്സാരമായിരുന്നു. ഒരു ഗോത്രത്തിന്റെ ഒരൊട്ടകം മറ്റേ ഗോത്രത്തിനവകാശപ്പെട്ട ഒരു കുളത്തില്‍ നിന്നു വെള്ളം കുടിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഈ മഹായുദ്ധത്തിനു കാരണമായത്. യുദ്ധവും അക്രമവും അവരുടെ ജീവിതശൈലിയായിരുന്നു. ഒരറബിക്കവി പാടി:

“ശത്രുക്കളെ കൊള്ളയടിക്കലാണ് ഞങ്ങളുടെ തൊഴില്‍

ശത്രുക്കളെ കൊള്ളയടിക്കാന്‍ കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍

ഞങ്ങളുടെ സഹോദരങ്ങളെത്തന്നെ ആക്രമിക്കും.”

ഈ പശ്ചാത്തലത്തില്‍ കയ്യൂക്കുള്ളവനായിരുന്നു കാര്യക്കാരന്‍. അനൈക്യവും അസ്വസ്ഥതയും എങ്ങും പടര്‍ന്നു. ഖുര്‍ആനിന്റെ ശൈലിയില്‍ ‘കടലിലും കരയിലും കുഴപ്പം പ്രകടമായി.’

ഗോത്രചിന്ത ഒഴിവാക്കാന്‍ നബി (സ്വ) ശ്രമിച്ചു. എല്ലാ മനുഷ്യരും ഒരേ മാതാവിന്റെയും പിതാവിന്റെയും (ആദം, ഹവ്വ) സന്തതികളാണ് എന്നു പഠിപ്പിച്ചു. വിശ്വാസികള്‍ സഹോദരന്മാരാണ് എന്ന് ഖുര്‍ആന്‍ തറപ്പിച്ചു പറഞ്ഞു. മദീനയിലേക്ക് പലായനം ചെയ്ത മുസ്ലിം കള്‍ക്ക് മൊത്തമായി ‘മുഹാജിറുകള്‍’ (ഹിജ്റ പോയവര്‍) എന്ന പേരു നല്‍കി. മദീനയിലെ മുസ്ലിംകള്‍ക്ക് ‘അന്‍സ്വാറുകള്‍’ (സഹായികള്‍) എന്ന പേരും നല്‍കി. ഗോത്രത്തിന്റെ പേരിലറിയപ്പെട്ടിരുന്ന സമൂഹത്തെ ഒരു പുതിയ ഘടനയില്‍ പുനഃസംഘടിപ്പിക്കുകയാണ് നബി (സ്വ) ഇതു മുഖേന ചെയ്തത്. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ ഒരു പ്രത്യേകതയുമില്ല എന്നു നബി (സ്വ) തറപ്പിച്ചു പറഞ്ഞു. ‘അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ഉന്നതന്‍ നിങ്ങളിലേറ്റവും ഭയഭക്തി (തഖ്വ) ഉള്ളവനാണ്’ ഖുര്‍ആന്‍ വ്യക്തമാക്കി. മുസ്ലിം സമൂഹത്തെ ഒരൊറ്റ ശരീരത്തോടാണ് നബി (സ്വ) ഉപമിച്ചത്.

തിരുനബി (സ്വ) മദീനയില്‍ ഒരു പുതിയ രാഷ്ട്രം കെട്ടിപ്പടുത്തു. അറബികളെ സംബന്ധിച്ചി ടത്തോളം അതൊരു പുതിയ അനുഭവമായിരുന്നു. അരാജകത്വത്തിന്റെ നാട്ടിലൊരു മാതൃകാരാഷ്ട്രം. മദീനയിലെത്തിയ ശേഷം പ്രവാചകന്‍ ആദ്യമായി ചെയ്ത പ്രവൃത്തി ഒരു പള്ളി നിര്‍മ്മിക്കുകയെന്നതായിരുന്നു. പ്രാര്‍ഥനാ സൌകര്യം മാത്രമല്ല പ്രവാചകന്‍ ഈ പള്ളി കൊണ്ട് ലക്ഷ്യമാക്കിയത്. ആ പള്ളിയായിരുന്നു പുതിയ സമൂഹത്തിന്റേയും രാഷ്ട്രത്തിന്റേയും കേന്ദ്രം. അവിടെ വെച്ചാണ് ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. അതായിരുന്നു സെക്രട്ടറിയേറ്റ്. അതുതന്നെയായിരുന്നു മുസ്ലിംകളുടെ പാര്‍ലമെന്റ്, ശൂറാ കേന്ദ്രം. അതുതന്നെയായിരുന്നു രാഷ്ട്രത്തിന്റെ ഉന്നതാധികാരകോടതി. അതു സ്റ്റേറ്റിന്റെ ഗസ്റ്റ് ഹൌസാ (അതിഥി മന്ദിരം) യിരുന്നു. യുദ്ധത്തില്‍ പരിക്കു പറ്റുന്നവര്‍ക്കുള്ള ആതുരശുശ്രൂഷാലയവും മതപഠനകേന്ദ്രവും വിദേശ അംബാസഡര്‍മാരെ സ്വീകരിക്കുന്ന സ്ഥലവും അന്യമതസ്ഥരെ സ്വീകരിക്കുന്ന സ്ഥലവും യുദ്ധത്തടവുകാരെ സൂക്ഷിക്കുന്ന ജയിലും അഭയാര്‍ഥി കേന്ദ്രവും ഇസ്ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനവും അതുതന്നെയായിരുന്നു.

മദീനയിലെ ജനങ്ങള്‍ നാളിതുവരെ ഒരു കേന്ദ്രീകൃത നിയമവ്യവസ്ഥക്കു കീഴില്‍ ജീവിച്ചിട്ടില്ല. ഒരു ഭരണകൂടത്തെ അനുസരിക്കാനും അതിന്റെ നിയമ നിര്‍ദ്ദേശങ്ങളെ അനുസരിപ്പിക്കാനും മദീനാ നിവാസികളെ പരിശീലിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. ഒരു നിയമവും ഒരു നേതൃത്വവും ഒരു ഇലാഹിലുള്ള വിശ്വാസവും ഒരടിസ്ഥാന ഗ്രന്ഥവും നല്‍കിക്കൊണ്ട് നബി (സ്വ) അതു സാധിച്ചു.

മക്കയില്‍ നിന്ന് മദീനയിലേക്ക് മുസ്ലിംകള്‍ പലായനം ചെയ്തപ്പോഴുണ്ടായ അഭയാര്‍ഥി പ്രശ്നം നബി (സ്വ) ഒറ്റ നിമിഷം കൊണ്ട് പരിഹരിച്ചു. മുഹാജിറുകളെ അന്‍സ്വാറുകളോരോരുത്തരും അവരുടെ കുടുംബത്തിലെ അംഗങ്ങളായി സ്വീകരിച്ചു. അവരുടെ കൃഷിയിലും കച്ചവടത്തിലും പങ്കാളികളാക്കി. മുഹാജിറുകളും അന്‍സ്വാറുകളും ഇഴുകിച്ചേര്‍ന്നുകൊണ്ടുള്ള ആ ജീവിതം ചരിത്രത്തിലെ ഒരു വിസ്മയമായി അവശേഷിക്കുന്നു. അതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു. ‘അവര്‍ക്കു മുമ്പായി (മദീനാ ഭവനത്തിലും) സത്യവിശ്വാസത്തിലും അധിവസിച്ചവര്‍ അവരുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞ് ചെല്ലുന്നവരെ സ്നേഹിക്കുന്നു. അവര്‍ക്കു നല്‍കപ്പെടുന്ന ധനത്തെക്കുറിച്ച് തങ്ങളുടെ ഹൃദയങ്ങളില്‍ ആവശ്യം കണ്ടെത്തുന്നുമില്ല. ദാരിദ്യ്രം അവര്‍ക്ക് ഉണ്ടെന്നിരിക്കിലും തങ്ങളേക്കാള്‍ ഉപരി മുഹാജിറുകള്‍ക്ക് അവര്‍ മുന്‍ഗണന കൊടുക്കുന്നു. ഹൃദയത്തില്‍ ധനത്തോടുള്ള ആര്‍ത്തിയില്‍ നിന്ന് ആര്‍ രക്ഷ നേടുന്നുവോ അവര്‍ തന്നെയാണ് വിജയികള്‍.’ (ഖുര്‍ആന്‍ 59/9)

ആഭ്യന്തര സമാധാനവും രാജ്യരക്ഷയും ഉറപ്പു വരുത്താന്‍ പ്രവാചകന്‍ ഒരു ഉടമ്പടി ഉണ്ടാക്കി. അതാണ് പ്രസിദ്ധമായ യസ്രിബ് ഉടമ്പടി. ഈ ഉടമ്പടിയോട് ലീഗ് ഓഫ് നേഷ ന്‍സിന്റേയും ഐക്യരാഷ്ട്രസഭയുടേയും ഉടമ്പടികള്‍ക്ക് സാദൃശ്യമുണ്ട്. ഗോത്രങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വം സ്ഥാപിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. വിപ്ളവകരമായ ഒരു മാറ്റത്തെയാണ് ആ ഉടമ്പടി പ്രതിനിധീകരിക്കുന്നത്. കാരണം ഈ ഉടമ്പടി പ്രകാരം ഒരു വ്യക്തിയുടെയോ ഒരു ഗോത്രത്തിന്റെയോ അവകാശം നേടിയെടുക്കുക എന്നത് ആ വ്യക്തിയുടെയോ ആ ഗോത്രത്തിന്റെയോ മാത്രം ബാധ്യതയല്ലാതായി. ആ ഉടമ്പടി അരാജകത്വം അവസാനിപ്പിച്ചു. പൊതുശത്രുവിനെതിരെ ഉടമ്പടിയില്‍ ഒപ്പുവെച്ചവരെല്ലാം ഒന്നിച്ചു നില്‍ക്കേണ്ടിയിരുന്നുവെങ്കിലും അവരവര്‍ക്ക് തങ്ങളുടെ മതമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്യ്രമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അങ്ങനെ ഒരു പുതിയ രാഷ്ട്രം ഒരു പുതിയ ഭരണഘടനയോടെ നിലവില്‍ വരികയായിരുന്നു. ഈ ഉടമ്പടിക്ക് പ്രാധാന്യമുണ്ട്. കാരണം ഇതൊരു ഭരണാധികാരി ഭരണീയര്‍ക്ക് കൊടുത്ത എഴുതപ്പെട്ട ഭരണഘടനയാണ്. മുഹമ്മദ് നബി (സ്വ) ലോകം കണ്ട രാഷ്ട്രതന്ത്രജ്ഞരില്‍ ഉന്നതനായ ഒരു വ്യക്തികൂടിയായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. നജ്റാനിലെ ക്രിസ്ത്യാനികളുമായും നബി  (സ്വ) ഒരു രാഷ്ട്രീയ സന്ധിയുണ്ടാക്കി.

മദീനയില്‍ രൂപം കൊണ്ടത് പ്രവാചകന്റെ നേതൃത്വത്തിലുള്ള ഒരാദര്‍ശ രാഷ്ട്രമായിരുന്നു. അല്ലാഹു ഒഴികെയുള്ള എല്ലാ അടിമത്ത ചങ്ങലകളില്‍ നിന്നും മനുഷ്യനെ മോചിപ്പിച്ച് ഇസ്ലാം വിഭാവനം ചെയ്യുന്ന സാമൂഹ്യനീതി ഉറപ്പുവരുത്തുകയെന്നതായിരുന്നു പുതിയ രാഷ്ട്രത്തിന്റെ ലക്ഷ്യം. പുതിയ രാഷ്ട്രത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പ്രഖ്യാപിച്ചു. ‘ഭൂമിയില്‍ അവര്‍ക്കു നാം അധികാരം കൊടുത്താല്‍ നിസ്കാരത്തെ നിഷ്കര്‍ഷതയോടെ പാലിക്കുകയും നിര്‍ബന്ധദാനം കൊടുക്കുകയും നല്ലതിനെ കല്‍പ്പിക്കുകയും ചീ ത്തയെ വിരോധിക്കുകയും ചെയ്യുന്നവരായിരിക്കും (അവര്‍).’ (ഖുര്‍ആന്‍ 41/22)

ഭരണകാര്യങ്ങളില്‍ പരസ്പരം കൂടിയാലോചിച്ചാണ് തീരുമാനമെടുത്തിരുന്നത്. അത് ഖുര്‍ആനിന്റെ നിര്‍ദ്ദേശം കൂടിയായിരുന്നു. നീതിനിര്‍വ്വഹണത്തിലും നിയമവാഴ്ചക്കും പുതിയ ഭരണകൂടം പ്രാധാന്യം നല്‍കി.

ഒരിക്കല്‍ ജനത്തിരക്കിനിടയില്‍ ഒരാള്‍ പ്രവാചകന്റെ ശരീരത്തില്‍ വന്നു വീണു. പ്രവാചകന്‍ തന്റെ കയ്യിലുള്ള വടികൊണ്ട് അദ്ദേഹത്തെ അകറ്റി. വടിയുടെ അറ്റം അദ്ദേഹത്തിന്റെ മുഖത്തില്‍ പാടുവരുത്തി. ഉടനെ പ്രവാചകന്‍ ‘എന്റെ മേല്‍ പ്രതികാരം ചെയ്തുകൊള്ളൂ’ എന്നു പറഞ്ഞു. അപ്പോള്‍ അയാള്‍ ‘പ്രതികാരം ചെയ്യാനുള്ള അവകാശം ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് മാപ്പു നല്‍കിയിരിക്കുന്നു’ എന്നു പറഞ്ഞു. (അബൂദാവൂദ്).

മുഹമ്മദ് നബി (സ്വ) ക്ക് മുമ്പ്, ഒരു ഗോത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഒട്ടകം മറ്റൊരു ഗോത്രത്തിന്റെ ഉടമസ്ഥതയിലുള്ള കുളത്തില്‍ നിന്നു വെള്ളം കുടിച്ചതിന്റെ പേരില്‍ നാല്‍പ്പതോളം കൊല്ലം യുദ്ധം നടത്തുന്ന അറബികളെയാണ് നാം കാണുന്നത്. നബി( സ്വ) അവരില്‍ വരുത്തിയ മാറ്റം വ്യക്തമാക്കുന്ന മറ്റൊരു ചിത്രമിതാ:

ഒരു യുദ്ധക്കളം. വെട്ടേറ്റ് ആസന്നമരണരായി കിടക്കുന്ന ആളുകള്‍ക്ക് വെള്ളവുമായി ഒരാള്‍ ഓടി നടക്കുന്നു. ഒരാളുടെ ആര്‍ത്തനാദം കേട്ട് അയാള്‍ ഓടി എത്തുന്നു. അയാള്‍ക്കു വെള്ളം കൊടുക്കാന്‍ ആരംഭിക്കുമ്പോള്‍ മറ്റൊരിടത്തു നിന്ന് ആര്‍ത്തനാദം കേള്‍ക്കുന്നു. അപ്പോള്‍ മരിക്കാന്‍ കിടക്കുന്ന ആള്‍ പറയുകയാണ്. ‘ഒരുപക്ഷേ, ആ സഹോ ദരന്‍ എന്നേക്കാള്‍ വെള്ളത്തിന്റെ ആവശ്യം കാണും. നിങ്ങള്‍ വെള്ളം അദ്ദേഹത്തിനു കൊണ്ടുപോയി കൊടുക്കുക.’ ഇതുകേട്ട് വെള്ളവുമായി അയാള്‍ അങ്ങോട്ടു പോകുന്നു. അയാളുടെ അടുത്തെത്തിയപ്പോള്‍ മൂന്നാമതൊരാളുടെ ആര്‍ത്തനാദം കേള്‍ക്കുന്നു. ഈ വ്യക്തി അയാള്‍ക്ക് വെള്ളം കൊടുക്കാന്‍ പറയുന്നു. വെള്ളവുമായി മൂന്നാമത്തെ ആളുടെ അടുത്തെത്തിയപ്പോഴേക്കും അയാള്‍ മരിച്ചു കഴിഞ്ഞിരുന്നു. തിരികെ രണ്ടാമത്തെ ആളുടെ അടുത്തേക്ക് വന്നു. അപ്പോള്‍ അയാളും മരിച്ചിരുന്നു. ഉടനെ ആദ്യത്തെ ആളുടെ അടുത്തേക്ക് വെള്ളവുമായി ഓടി. അദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോഴേക്ക് അയാളും മരിച്ചു കഴിഞ്ഞിരുന്നു. താനിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും സത്യവിശ്വാസിയാവുകയില്ല (ബുഖാരി) എന്ന തത്വം പ്രയോഗത്തില്‍ വന്ന കാഴ്ചയാണ് നാം കണ്ടത്. ഇത് ഭാവനാ ചിത്രമല്ല. ചരിത്രത്താളുകളില്‍ രേഖപ്പെട്ട യഥാര്‍ഥ സംഭവങ്ങള്‍. അകലെ നിലവിളിച്ച വ്യക്തി ഏതു ഗോത്രക്കാരനാണെന്നോ ആരാണെന്നോ അറിഞ്ഞിട്ടല്ല വെള്ളം അദ്ദേഹത്തിനു കൊടുക്കാന്‍ പറയുന്നത്. മരണസമയത്ത് മനുഷ്യന് അപാരമായ ദാഹം അനുഭവപ്പെടുമെന്നാണ് പറയുന്നത്. ആ സന്ദര്‍ഭത്തിലാണ് തന്റെ സഹോദരനുവേണ്ടി ദാഹജലം ഉപേക്ഷിക്കാന്‍ തയ്യാറാവുന്നത്. ഇത് ഒരു വ്യക്തിയില്‍ മാത്രം വന്ന മാറ്റമല്ലായിരുന്നുവെന്നും സമൂഹത്തില്‍ വന്ന മാറ്റത്തിന്റെ നിദര്‍ശനമാണെന്നും വ്യക്തം. അതുകൊണ്ടാണല്ലോ മൂന്നുപേരും ഒരേപോലെ പെരുമാറിയത്.

വിദ്യാവിഹീനരായ ഒരുപിടി അറബികളെ സംബോധന ചെയ്തു നബി (സ്വ) പറഞ്ഞു: നിങ്ങള്‍ ‘ലാഇലാഹ ഇല്ലല്ലാഹു (അല്ലാഹുവല്ലാതെ ആരാധ്യനില്ല)’ എന്നു പറയൂ. അറബ് ലോകവും അനറബി ലോകവും നിങ്ങളുടെ കീഴില്‍ വരും. കേട്ടുനിന്ന അറബികള്‍ക്ക് അതിന്റെ അര്‍ഥം മനസ്സിലായോ എന്നറിയില്ല. അവരത് ഏറ്റുപറഞ്ഞു. പത്തുകൊല്ലത്തിനിടയില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ വിസ്താരമുള്ള അറേബ്യ മുഴുവന്‍ ഇസ്ലാമിന്റെ കീഴില്‍ വന്നു. നൂറു കൊല്ലം കഴിയുമ്പോഴേക്ക് കിഴക്ക് സിന്ധും പടിഞ്ഞാറ് സ്പെയിനും ഉള്‍പ്പെടുന്ന ഏഷ്യയും ആഫ്രിക്കയും യൂറോപ്പുമുള്‍പ്പെടുന്ന പ്രദേശങ്ങള്‍ മുഴുവന്‍ ഇസ്ലാമിന്റെ കീഴില്‍ വന്നതായി നാം കാണുന്നു. പേര്‍ഷ്യന്‍ റോമാ സാമ്രാജ്യങ്ങള്‍ ഇസ് ലാമിനു മുമ്പില്‍ അടിയറവ് പറയുന്നതായി നാം കാണുന്നു. ചരിത്രത്തിലെ ഈ വിസ്മയം വിശദീകരിക്കാന്‍ ഭൌതിക ചരിത്രകാരന്മാര്‍ പാടുപെടുകയും ചെയ്യുന്നു.

മതരംഗം

പ്രവാചകനു മുമ്പ് അറബികള്‍ ബഹുദൈവാരാധകരായിരുന്നു. പ്രപഞ്ച സ്രഷ്ടാവിനെ മാത്രം ആരാധിക്കാന്‍ ഇബ്റാഹീം നബി (അ) നിര്‍മ്മിച്ച കഅ്ബയില്‍ പോലും 360 വിഗ്രഹങ്ങളുണ്ടായിരുന്നു. ഒരു പരാശക്തിയില്‍ അറബികള്‍ വിശ്വസിച്ചിരുന്നുവെങ്കിലും ഓരോ നഗരത്തിനും ഓരോ ഗോത്രത്തിനും പ്രത്യേകം ദൈവങ്ങളെ പ്രതിഷ്ഠിച്ചിരുന്നു. യഥാര്‍ഥ ദൈവത്തെ വിട്ട് വദ്ദ്, ഉസ്സ, സുവാഅ്, ഹുബുല്‍, യഊഖ്, ലാത്ത്, മനാത്ത് എന്നീ ദൈവങ്ങളെ അവര്‍ ആരാധിച്ചു. അവയില്‍ പലതും സ്ത്രീ ദേവതകളായിരുന്നു. അറബികള്‍ വിഗ്രഹങ്ങളെ വികാരവായ്പോടെ ആരാധിച്ചു. അവരുടെ മക്കള്‍ക്ക് ഈ വിഗ്രഹങ്ങളുടെ അടിമകള്‍ എന്നു പേര്‍ വച്ചു. വിഗ്രഹങ്ങളെക്കൂടാതെ അറബികള്‍ നക്ഷത്രങ്ങളേയും സൂര്യനേയും മരങ്ങളേയും മരിച്ചുപോയ വീരന്മാരേയും ആരാധിച്ചു. ജന്തുക്കളുടെ രൂപത്തിലുള്ള വിഗ്രഹങ്ങളും അവര്‍ക്കുണ്ടായിരുന്നു. പൂജാരിമാര്‍ക്ക് വലിയ സ്ഥാനം അവര്‍ നല്‍കി. ശകുനങ്ങളില്‍ അവര്‍ വിശ്വസിച്ചു.

ബഹുദൈവാരാധകരായ അറബികളെ നബി (സ്വ) ഏകദൈവ വിശ്വാസികളാക്കി മാറ്റി. ഖുര്‍ആന്‍ പ്രഖ്യാപിച്ചു: പറയൂ. കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആവശ്യമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടേയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവനു തുല്യനായി ആരും തന്നെയില്ല. (ഖുര്‍ആന്‍ 112/1?-4)

ഖുര്‍ആന്‍ ചോദിച്ചു : ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനാരാണ്? എന്നിട്ട് അത് (വെള്ളം) മൂലം കൌതുകമുള്ള തോട്ടങ്ങള്‍ നാം മുളപ്പിച്ചു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം മറ്റൊരാരാധ്യനോ? (ഖുര്‍ആന്‍ 27/60).

ഭൂമിയെ നിവാസയോഗ്യമാക്കുകയും അതിനിടയില്‍ നദികളുണ്ടാക്കുകയും രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു മറയുണ്ടാക്കുകയും ചെയ്തവനാര്? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റൊരാരാധ്യനോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല. (ഖുര്‍ആന്‍ 27/61)

കഷ്ടപ്പെടുന്നവന്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവന് ഉത്തരം നല്‍കുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്തവനാരാണ്? അല്ലാഹുവോടൊപ്പം മറ്റൊരാരാധ്യനോ? അല്‍പ്പം മാത്രമേ നിങ്ങള്‍ ചിന്തിക്കുന്നുള്ളൂ. (ഖുര്‍ആന്‍ 27/62)

കരയിലേയും കടലിലേയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്കു വഴി കാണിക്കുകയും തന്റെ കാരുണ്യത്തിനു മുമ്പേ സന്തോഷസൂചകമായി കാറ്റുകള്‍ അയക്കുകയും ചെയ്യുന്നവനാരാണ്? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നും അല്ലാഹു അതീതനായിരിക്കുന്നു. സൃഷ്ടി ആരംഭിക്കുകയും പിന്നീട് അതാവര്‍ത്തിക്കുകയും ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നതാരാണ്? (അതല്ല അവര്‍ പങ്കുചേര്‍ക്കുന്നവയോ?) അല്ലാഹുവോടൊപ്പം മറ്റൊരാരാധ്യനോ? പറയൂ. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് കൊണ്ടുവരിക. (ഖുര്‍ആന്‍ 27/64)

ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ അറബികളെ സ്വാധീനിച്ചു. അവര്‍ അവരുടെ കൈകൊണ്ടു തന്നെ വിഗ്രഹങ്ങളെയെല്ലാം തച്ചുടച്ചു. ശകുനങ്ങളെ പേടിച്ചിരുന്ന അവരെ ‘നന്മയും തിന്മ യും അല്ലാഹുവില്‍ നിന്നാണെ’ന്ന് നബി (സ്വ) പഠിപ്പിച്ചു. സകലവിധ ഭയങ്ങളില്‍ നിന്നും മനുഷ്യരെ നബി (സ്വ) മോചിപ്പിച്ചു. പറയൂ, ഞാന്‍ പ്രഭാതത്തിന്റെ നാഥനില്‍ അഭയം തേടുന്നു. അവന്‍ സൃഷ്ടിച്ച എല്ലാറ്റിന്റേയും ഉപദ്രവങ്ങളില്‍ നിന്നും (ഖുര്‍ആന്‍ 113/1). പടച്ചവന്‍ സൃഷ്ടിക്കാത്ത ഒന്നും ഈ ലോകത്തില്ലല്ലോ. അവന്റെ സംരക്ഷണമുണ്ടെങ്കില്‍ പിന്നെ ആരെ ഭയപ്പെടണം? ‘നമുക്കൊരു നന്മ അല്ലാഹു ഉദ്ദേശിച്ചാല്‍ ലോകത്തുള്ളവരെല്ലാം വിചാരിച്ചാലും അത് തടയാനാവില്ല. നമുക്കൊരു തിന്മ അല്ലാഹു ഉദ്ദേശിച്ചാല്‍ ലോകത്തുള്ളവരെല്ലാം വിചാരിച്ചാലും അത് തടയാനാവില്ല’ എന്ന് തിരുനബി (സ്വ) പഠിപ്പിച്ചു.

അല്ലാഹു ഉദ്ദേശിച്ച സ്ഥലത്തും സമയത്തും മാത്രമേ നാം മരിക്കൂ എന്ന വിധി വിശ്വാസം മുസ്ലിംകള്‍ക്ക് ധീരമായി മുന്നോട്ടു പോകാന്‍ പ്രചോദനം നല്‍കി. അതൊരു പോസിറ്റീവ് (നിര്‍മ്മാണാത്മക) വിശ്വാസമായിരുന്നു. അല്ലാഹു വെച്ചതേ വരൂ. അത് സംഭവിക്കുക തന്നെ ചെയ്യും എന്ന വിശ്വാസം ആദ്യകാല മുസ്ലിംകളെ കര്‍മ്മോത്സുകരാക്കി. ഏതു യുദ്ധക്കളത്തിലേക്കും ധൈര്യപൂര്‍വ്വം കടന്നു ചെല്ലാന്‍ അവര്‍ക്ക് വിധി വിശ്വാസം സഹായകമായി. നീതിക്കും സത്യത്തിനും വേണ്ടി അടരാടി വീരമൃത്യു വരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന ശഹീദ് (രക്തസാക്ഷി) ആശയവും അവര്‍ക്ക് ധീരമായി മുന്നോട്ടു പോകാന്‍ സഹായകമായി. കണ്ണില്‍ക്കണ്ടതിനെയെല്ലാം ആരാധിച്ചിരുന്ന അവയെ ഭയപ്പെട്ടിരുന്ന മനുഷ്യര്‍ നിര്‍ഭയരായി മാറുന്നതാണ് നാം കാണുന്നത്. നിര്‍ഭയാവസ്ഥയിലേ സര്‍ഗശക്തികള്‍ ഉണരൂ. അതാണ് സംഭവിച്ചത്. അല്ലാഹുവിനെയല്ലാതെ ഒന്നിനേയും ഭയപ്പെടാത്ത ഒരു പുതിയ സമൂഹം രൂപം കൊള്ളുകയായിരുന്നു. അവര്‍ പുതിയ ഒരു ലോകക്രമം സൃഷ്ടിക്കുന്നതാണ് പിന്നെ നാം കാണുന്നത്.

സാമൂഹ്യരംഗം

നബി (സ്വ) ക്കു മുമ്പുള്ള അറേബ്യന്‍ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു മദ്യപാനം. അറബി കവിതകളിലെ ഒരു പ്രധാന പ്രമേയം മദ്യമായിരുന്നു. ത്വറഫ എന്ന അറബി കവി ചോദിച്ചു: യുദ്ധവും മദ്യവും മദിരാക്ഷിയുമുണ്ടായിരുന്നില്ലെങ്കില്‍ ജീവിതത്തിനെന്തര്‍ഥമാണുള്ളത്? താന്‍ മരിച്ചാല്‍ തന്നെ ഒരു മുന്തിരിവള്ളിയുടെ അടിയില്‍ കുഴിച്ചിടണമെന്നാണ് മറ്റൊരറബിക്കവി പാടിയത്.

മദ്യത്തില്‍ മുങ്ങിക്കുളിച്ച ഒരു സമൂഹത്തെ പൂര്‍ണ്ണമായും അതില്‍ നിന്നു നബി (സ്വ) മുക്തരാക്കി. മദ്യം നിരോധിച്ചുകൊണ്ടുള്ള ഖുര്‍ആനിക വചനം അവതരിച്ചപ്പോള്‍ മദ്യപാത്രങ്ങള്‍ അവര്‍ പാതയോരങ്ങളിലെറിഞ്ഞുടച്ചു. മദീനയിലെ തെരുവീഥികളില്‍ മദ്യം ചാലിട്ടൊഴുകി. മദ്യം സൂക്ഷിച്ച പാത്രങ്ങളും മദ്യം കഴിക്കാനുപയോഗിച്ചിരുന്ന പാത്രങ്ങളും അവര്‍ തന്നെ തല്ലിയുടച്ചു. ലോകത്തിലെ ഏറ്റവും വലിയ മദ്യനിരോധന പ്രസ്ഥാനമായി ഇസ്ലാം മാറി.

ദാരിദ്യ്രം ഭയന്നു പിഞ്ചുകുട്ടികളെ അറബികള്‍ കൊല്ലുമായിരുന്നു. പെണ്‍കുട്ടികളെ കൊ ല്ലുന്ന പതിവുമുണ്ടായിരുന്നു. ഒരു പെണ്‍കുട്ടി ജനിച്ചുവെന്നറിഞ്ഞാല്‍ പിതാവിന്റെ മുഖം വാടും. ലജ്ജ കാരണം അയാള്‍ സദസ്സ് വിട്ടു പോകും. പിന്നീടയാളുടെ ചിന്ത എങ്ങനെ ആ പെണ്‍കുട്ടിയെ കൊല്ലാമെന്നായിരിക്കും. ഖുര്‍ആന്‍ അറബികളുടെ ഈ സ്വഭാവത്തെ നിരോധിച്ചു. ‘ദാരിദ്യ്രം ഭയന്ന് നിങ്ങളുടെ സന്താനങ്ങളെ നിങ്ങള്‍ കൊല്ലരുത്. നിങ്ങള്‍ക്കും അവര്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ്. അവരെ വധിക്കുകയെന്നത് അതിനിന്ദ്യമായ പാപമാണ് (ഖുര്‍ആന്‍ 17/31). ഉമര്‍ ഖത്താബ് (റ) ഒരിക്കല്‍ നബി (സ്വ) യുടെ സന്നിധിയില്‍ ഇങ്ങനെ വിലപിച്ചു. ഒരു ദിവസം എന്റെ ഭാര്യയോട് ഞാന്‍ മകളെ അണിയിച്ചൊരുക്കാന്‍ പറഞ്ഞു. അവള്‍ തുള്ളിച്ചാടി എന്റെ കൂടെ പുറപ്പെട്ടു. നേരത്തേ തയ്യാറാക്കിവെച്ചിരുന്ന ഒരു മണല്‍ക്കുഴിയിലേക്ക് ഞാനവളെ തള്ളിയിട്ടു. കുഴിയില്‍ നിന്നുള്ള ഉപ്പാ ഉപ്പാ എന്ന നിലവിളി ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നു. ഇതു പറഞ്ഞ് ഉമര്‍ പൊട്ടിക്കരഞ്ഞു. ഇസ്ലാം സ്വീകരിച്ചതിനു സഹോദരിയേയും ഭര്‍ത്താവിനേയും ശിക്ഷിക്കാനും നബി (സ്വ) യെ വധിക്കാനും ഇറങ്ങിപ്പുറപ്പെട്ട ഉമര്‍ പിന്നീട് ജനങ്ങളുടെ എളിയ ദാസനായി മാറിയ കഥ നമുക്കറിയാമല്ലോ. ‘യൂഫ്രട്ടീസ് നദിയുടെ തീരത്ത് ഒരാട്ടിന്‍കുട്ടി പട്ടിണി കിടന്നാല്‍ ഞാനതിനു സമാധാനം പറയേണ്ടി വരും’ എന്നു പറയുന്ന മനുഷ്യനായി. പണ്ടത്തെ ക്രൂരനായ ഉമര്‍ ഖലീഫയായി മാറി. സിറിയയില്‍ ക്ഷാമമുണ്ടായപ്പോള്‍ ഖലീഫ അവിടെ പോയി റേഷന്‍ സംവിധാനത്തിനു നേതൃത്വം നല്‍കി. റേഷന്‍ ഗോതമ്പിന്റെ ചാക്ക് ചുമന്നു നീങ്ങു ന്ന ഖലീഫയോട് മറ്റൊരാള്‍ ഖലീഫയുടെ ചാക്ക് താന്‍ ചുമന്നുകൊള്ളാമെന്നു പറഞ്ഞപ്പോള്‍ ‘നാളെ പരലോകത്ത് താന്‍ എന്റെ ഭാരം ചുമക്കുമോ?’ എന്നു ചോദിക്കുന്ന ഉമറിനെയാണ് പിന്നീട് നാം കാണുന്നത്. വലിയ സാമ്രാജ്യത്വത്തിന്റെ അധിപനായിട്ടും ഈത്തപ്പനച്ചുവട്ടില്‍ ഈത്തപ്പനയോലയില്‍ വിശ്രമിക്കുന്ന ഉമര്‍ (റ) വ്യക്തികളില്‍ സംഭവിച്ച സംസ്കരണത്തിന്റെ ഒരുദാഹരണം മാത്രമാണ്.

വില്‍ക്കുകയും വാങ്ങുകയും ചെയ്യാന്‍ പറ്റുന്ന ഉരുപ്പടിയായാണ് സ്ത്രീകളെ നബി (സ്വ) ക്കു മുമ്പുള്ള അറബികള്‍ കണ്ടിരുന്നത്. അവള്‍ക്ക് സ്വത്തവകാശമുണ്ടായിരുന്നില്ല. ഒരാ ള്‍ക്ക് എത്ര സ്ത്രീകളുമായും ലൈംഗികബന്ധം പുലര്‍ത്താമായിരുന്നു. സ്ത്രീകളെ അനന്തരമെടുക്കാവുന്ന സ്വത്തായി കരുതിയിരുന്നു. അങ്ങനെ മക്കള്‍ പിതാവിന്റെ ഭാര്യമാരെ അനന്തരമെടുക്കുക കൂടി ചെയ്തിരുന്നു.

ഈ അവസ്ഥയില്‍ നിന്ന് സ്ത്രീയെ നബി (സ്വ) ഉയര്‍ത്തി. ബഹുഭാര്യത്വം നിയന്ത്രിച്ചു. സ്ത്രീയെ അനന്തരമെടുക്കാവതല്ലെന്നു നിഷ്കര്‍ഷിച്ചു. സ്ത്രീക്ക് സ്വത്തവകാശം നല്‍കി. സ്ത്രീക്ക് വിദ്യാഭ്യാസം നേടല്‍ നിര്‍ബന്ധമാക്കി. ഭാര്യക്കും ഭര്‍ത്താവിനും സൌജ് (ഇണ) എന്ന പദമാണ് ഇസ്ലാം ഉപയോഗിച്ചത്.

ഹജ്ജത്തുല്‍ വിദാഇലെ (വിടവാങ്ങല്‍) പ്രസംഗത്തില്‍ നബി (സ്വ) പറഞ്ഞു. ‘മനുഷ്യരേ, നിങ്ങളോട് നിങ്ങളുടെ പത്നിമാര്‍ക്കുള്ളതു പോലെത്തന്നെ നിങ്ങള്‍ക്കു അവരോടും ചില ബാധ്യതകളുണ്ട്. നിങ്ങള്‍ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറുക. അല്ലാഹുവിന്റെ ഒരു അമാനത്ത് എന്ന നിലക്കാണ് അവരെ നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.’

നബി (സ്വ) ക്ക് മുമ്പ് അറേബ്യയില്‍ ചുരുക്കം ചിലര്‍ക്കു മാത്രമേ അക്ഷരാഭ്യാസം ഉണ്ടായിരുന്നുള്ളൂ. ഇസ്ലാം വന്നതോടെ സാക്ഷരതയും ശാസ്ത്രബോധവും വര്‍ധിച്ചു. നബി      (സ്വ) ക്ക് ആദ്യമിറങ്ങിയ വാക്യം തന്നെ ‘ഇഖ്റഅ്’ (വായിക്കൂ) എന്നായിരുന്നുവല്ലോ. ബദ്റില്‍ പിടിക്കപ്പെട്ട തടവു പുള്ളികള്‍ക്ക് മോചനദ്രവ്യമായി നബി (സ്വ) നിശ്ചയിച്ചത് പത്തു മദീനാവാസികളെ എഴുത്തും വായനയും പഠിപ്പിക്കുകയെന്നതായിരുന്നു. പ്രകൃതിയെ പറ്റി ചിന്തിക്കാനും പഠിക്കാനും ആജ്ഞാപിക്കുന്ന ധാരാളം വാക്യങ്ങള്‍ ഖുര്‍ആനില്‍ കാണാം. അവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ധാരാളം ശാസ്ത്രപടുക്കള്‍ മുസ്ലിം ലോകത്തുണ്ടായി. ആധുനിക ശാസ്ത്രത്തിനും ബീജാവാപം നല്‍കിയത് മുസ്ലിംകളായി രുന്നു. പ്രകൃതി മുഴുവന്‍ മനുഷ്യനു വേണ്ടിയുള്ളതാണെന്ന ഇസ്ലാമിക ആശയം പ്രകൃതിശക്തികളെ ഭയപ്പെടുന്ന അവസ്ഥയില്‍ നിന്ന് മനുഷ്യനെ ഉയര്‍ത്തി. അവന്‍ പ്രകൃതിയെ പറ്റി പഠിക്കാനും അതുപയോഗപ്പെടുത്താനും ആരംഭിച്ചു. അതിന്റെ ഫലമായാണ് ആധുനിക ശാസ്ത്രം വളര്‍ന്നു വന്നത്.

കൃഷിയേയും കച്ചവടത്തേയും നബി (സ്വ) പ്രോത്സാഹിപ്പിച്ചു. അവിടുന്ന് പറഞ്ഞു: ‘ഇപ്പോള്‍ അന്ത്യനാളാണെന്നു കരുതുക. എന്നാല്‍പ്പോലും തന്റെ കയ്യില്‍ ഒരു വിത്തുണ്ടെങ്കില്‍ അതവന്‍ കുഴിച്ചിടട്ടെ. നീ നല്ല ഉദ്ദേശ്യത്തോടെ ഒരു ഫലവൃക്ഷത്തിന്റെ വിത്തു കുഴിച്ചിട്ടാല്‍ വൃക്ഷം വലുതായി ഫലം കായ്ക്കുമ്പോള്‍ കള്ളന്‍ കട്ടുകൊണ്ടുപോയാലും പക്ഷികള്‍ കൊത്തിത്തിന്നാലും നിനക്കതു സ്വദഖ (ധര്‍മ്മം) യാണ്.’

കൃഷിക്കു പ്രചോദനം നല്‍കുന്ന ഇത്തരം ഉത്ബോധനങ്ങള്‍ കാര്‍ഷിക മേഖലയെ വളര്‍ത്തി. ‘അനാവശ്യമായി ചെലവഴിക്കുന്നവര്‍ പിശാചിന്റെ സഹോദരന്മാരാണ്’ എന്ന നബിവചനം ധൂര്‍ത്തു നിയന്ത്രിച്ചു വയര്‍ നിറയെ ഉണ്ണരുതെന്നും ഒരു ഭാഗം വായുവിനും ഒരു ഭാഗം വെള്ളത്തിനും നീക്കിവെക്കണമെന്നുമുള്ള നബി (സ്വ) യുടെ നിര്‍ദ്ദേശങ്ങള്‍ മിതവ്യയം പരിശീലിപ്പിച്ചു. പുഴയില്‍ നിന്ന് വുളു (അംഗശുദ്ധി) എടുക്കുകയാണെങ്കില്‍ പോലും വെള്ളം അനാവശ്യമായി ഉപയോഗിക്കരുതെന്നാണല്ലോ ഇസ്ലാമിന്റെ പാഠം.

ആദ്യകാല അറേബ്യയില്‍ ദാരിദ്യ്രമുണ്ടായിരുന്നു. ഇസ്ലാം വന്നപ്പോള്‍ സകാത് വാങ്ങാന്‍ ആളുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു നടക്കുന്ന അവസ്ഥ ഉണ്ടായി. സകാത് വാങ്ങാനാളെ കണ്ടെത്താതെ ആ പണം അടിമകളെ മോചിപ്പിക്കാന്‍ വിനിയോഗിച്ചു. പണക്കാരന്‍ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന പലിശവ്യവസ്ഥ നബി (സ്വ) ക്ക് മുമ്പുള്ള അറേബ്യയില്‍ വ്യാപകമായിരുന്നു. ഇസ്ലാം എല്ലാ പലിശയും നിരോധിച്ചു. സകാത് നിര്‍ബന്ധമാക്കുകയും ചെയ്തു. അത് ദാരിദ്യ്രമില്ലാതാക്കി.

അടിമകളുടെ സ്ഥിതി പരിതാപകരമായിരുന്നു. അവരെ അടിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു. അവര്‍ക്ക് സ്വാതന്ത്യ്രം നേടാന്‍ ഇസ്ലാം അവസരം നല്‍കി. അവര്‍ക്ക് അവരുടെ സ്വാതന്ത്യ്രം വിലക്കു വാങ്ങാമെന്നു നബി (സ്വ) നിര്‍ദ്ദേശിച്ചു. അടിമയെ മോചിപ്പിക്കല്‍ പുണ്യപ്രവൃത്തിയാണെന്ന് നബി (സ്വ) പഠിപ്പിച്ചു. പല തെറ്റുകള്‍ക്കും പരിഹാരം അടിമയെ മോചിപ്പിക്കലാക്കി. നിങ്ങള്‍ ഭക്ഷിക്കുന്നത് അവര്‍ക്ക് നല്‍കണമെന്നും നിങ്ങള്‍ ധരിക്കുന്ന വസ്ത്രം തന്നെ അവര്‍ക്കും ധരിക്കാന്‍ കൊടുക്കണമെന്നും നബി (സ്വ) നിര്‍ദ്ദേശിച്ചു.

നബി (സ്വ) ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്തി. ഒരു പുതിയ സമൂഹത്തിന് രൂപം നല്‍കി. ആ വിപ്ളവം അറേബ്യയുടെ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നില്ല. ലോകത്തിന്റെ മുക്കുമൂലകളിലേക്ക് അത് വ്യാപിച്ചു. ലോകജനതയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വ്യക്തിയും വ്യക്തിത്വവും ലോകചരിത്രത്തില്‍ ഇല്ലതന്നെ.


RELATED ARTICLE

  • തിരുനബി സാമീപ്യം
  • തിരുമേനിയുടെ അനുയായികള്‍
  • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
  • നബി(സ്വ) യുടെ ആഹാര ക്രമം
  • നബി(സ്വ):രൂപഭാവങ്ങള്‍
  • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
  • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
  • കുടുംബം, മാതാവ്, പിതാവ്
  • ദേശം, ജനത, ഭാഷ
  • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
  • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
  • തിരുനബിയുടെ ബഹുഭാര്യത്വം
  • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
  • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
  • മുഹമ്മദ് നബി സാധിച്ച വിപ്ളവം
  • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • തിരുഭവനം ചരിത്രനിയോഗം
  • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
  • റൌള: കാലഘട്ടങ്ങളിലൂടെ
  • പ്രവാചക ദൌത്യം
  • നബി (സ്വ) യുടെ വ്യക്തിത്വം
  • ഹിജ്റ
  • നബിയിലെ സാരഥ്യം
  • മദീനത്തുര്‍റസൂല്‍
  • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
  • കുടുംബ ജീവിതം
  • പ്രവാചകന്റെ കുട്ടിക്കാലം
  • തിരുനബി സാമീപ്യം
  • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം