Click to Download Ihyaussunna Application Form
 

 

കുടുംബ ജീവിതം

ഖില ലോകത്തിനും അനുഗ്രഹമായ പ്രവാചകപ്രഭു മുഹമ്മദ് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം കുടുംബനാഥനെന്ന നിലയില്‍ ഏറ്റവും മാതൃകാപരമായ ജീവിതമാണ് നയിച്ചിരുന്നതെന്ന വസ്തുത ആ ജീവിതം മുഴുവന്‍ പരിശോധിച്ചാല്‍ വ്യക്തമാവും. തിരുമേനി തന്റെ ഇരുപത്തഞ്ചാം വയസ്സില്‍ ഖദീജാബീവിയെ വിവാഹം ചെയ്തു. മഹതി മരണപ്പെടുന്നതുവരെ മറ്റൊരു സ്ത്രീയെപ്പറ്റിയും തിരുമേനി ആലോചിക്കുകപോലും ചെയ്തിരുന്നില്ല. അവരുടെ മരണശേഷം രണ്ടുവര്‍ഷം തിരുമേനി ഏകാകിയായി കഴിഞ്ഞു. തുടര്‍ന്ന് നാലു കൊല്ലത്തിനിടയ്ക്ക്, അതായത് തിരുമേനിയുടെ അമ്പത്തിആറാം വയസ്സിനിടയില്‍ സൌദ, ആഇശ എന്നിവരെ വിവാഹം ചെയ്യുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ ആഇശാബീവിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. അക്കാലത്ത് തിരുമേനി ഒരു ഭാര്യയുമൊത്താണ് ദാമ്പത്യജീവിതം നയിച്ചിരുന്നത്. അമ്പതു വയസ്സിനും അറുപതു വയസ്സിനുമിടയില്‍ ഒമ്പതു ഭാര്യമാരെ തിരുമേനി വിവാഹം ചെയ്യുകയുണ്ടായി.

പല വിവാഹങ്ങള്‍ കാരണം പ്രവാചകദൌത്യം തിരുമേനി വിസ്മരിക്കാനിടയാകില്ലേ എന്നൊരു സംശയം ചിലര്‍ക്കുണ്ടായേക്കാമെങ്കിലും, യഥാര്‍ഥത്തില്‍ നബിതിരുമേനി ആ പുണ്യകര്‍മ്മങ്ങള്‍ വിസ്മരിക്കുകയല്ല ചെയ്തത്. ഭാര്യാസന്താനങ്ങളോടൊപ്പം കഴിഞ്ഞിരുന്ന സമയങ്ങളില്‍ അവരിലേക്കും പ്രവാചകദൌത്യം നിര്‍വ്വഹിക്കുകയായിരുന്നു ചെയ്തത്. അനാഥനായി വളര്‍ന്ന നബിതിരുമേനി യൌവ്വനത്തിലേക്കു കാലൂന്നുമ്പോള്‍ ദരിദ്രനായിരുന്നു. അബൂത്വാലിബിന്റെ സഹോദരപുത്രനായ മുഹമ്മദ് വിനീതനായ ഒരു ഒട്ടകക്കാരനായി മാത്രം പരിഗണിക്കപ്പെട്ടു. വ്യാപാരത്തില്‍ അബൂത്വാലിബിനെ സഹായിച്ചിരുന്ന ആ ഇരുപത്തഞ്ചുകാരന്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. മാതാവായ ആമിനാബീവിയേയും മുലകൊടുത്തു വളര്‍ത്തിയ ഹലീമാബീവിയേയും കുറിച്ചുള്ള ഊഷ്മളവും സ്നേഹമസൃണവുമായ സ്മരണകളൊഴിച്ചാല്‍ സ്ത്രൈണലാവണ്യത്തിന്റെ പ്രചോദനങ്ങള്‍ക്കൊന്നും അവിടുന്ന് വശംവദനായിരുന്നില്ല.

ഇക്കാലത്ത് മക്കയില്‍ ഖദീജ എന്ന ഒരു വിധവ ഉണ്ടായിരുന്നു. ഗണ്യമായ സമ്പത്തും വലിയൊരു വ്യാപാരവും വിട്ടേച്ച് അവരുടെ ഭര്‍ത്താവ് മരിച്ചിട്ട് അധികനാളായില്ല. കച്ചവടം സത്യസന്ധമായും കാര്യപ്രാപ്തിയോടെയും നടത്തിക്കൊണ്ടുപോകാനും മരുഭൂമിക്കപ്പുറം ദീര്‍ഘയാത്ര നടത്താനും കഴിവുള്ള ഒരാളെ തേടുകയായിരുന്നു ഖദീജ. അബൂത്വാലിബിന്റെ സഹോദരപുത്രനായ മുഹമ്മദ് എന്ന യുവാവിനെക്കുറിച്ച് അവര്‍ കേട്ടിരുന്നു. ‘അല്‍അമീന്‍’ എന്ന പേരില്‍ പ്രസിദ്ധനായ അദ്ദേഹത്തെ അവര്‍ വിളിച്ചു വരുത്തി.

നാല്പതു വയസ്സിനോടടുത്ത, എന്നാല്‍ യൌവ്വനയുക്തയായ ഒരു സ്ത്രീയെയാണ് ഖദീജയില്‍ തിരുമേനി കണ്ടത്. കുറിയ ദേഹപ്രകൃതി, പ്രസാദാത്മകമായ വട്ടമുഖം, ആഭിജാത്യം സ്ഫുരിക്കുന്ന മൃദുലകരങ്ങള്‍. ഖുറൈശി കുടുംബത്തില്‍ തന്നെയാണ് ഖദീജയുടെയും ജനനം. ഖുവൈലിദിന്റെ മകള്‍ ഖദീജ. ത്വാഹിറ (പരിശുദ്ധ) എന്ന അപരാഭിധാനത്താല്‍ വിഖ്യാത. സമ്പന്നതയില്‍ വലിയ അന്തരമുണ്ടെങ്കിലും മുഹമ്മദ് തന്റെ ഗോത്രക്കാരനാണെന്നറിഞ്ഞ് അവര്‍ക്ക് സന്തോഷമായി. മുഹമ്മദിന്റെ പെരുമാറ്റം അവള്‍ക്കിഷ്ടമായി. മാന്യവും വിശ്വസ്തവുമായ സമീപനം. തന്നോട് പ്രീതിയുള്ള ഖദീജയെ സേവിക്കുന്നതിന് നബിക്കും ഇഷ്ടം തന്നെയായിരുന്നു. പ്രതീക്ഷയോടെ അവിടുന്ന് ഖദീജയുടെ വ്യാപാര ദൌത്യം ഏറ്റെടുത്തു. അബൂത്വാലിബിന്റെ സഹോദരപുത്രന്‍ എന്ന നിലയില്‍ അദ്ദേഹം വാണിജ്യ കേന്ദ്രങ്ങളില്‍ അറിയപ്പെട്ടിരുന്നു. കച്ചവടക്കാര്‍ പുത്തന്‍ ചരക്കുകളുമായുള്ള മുഹമ്മദിന്റെ വരവിനെ സഹര്‍ഷം സ്വാഗതം ചെയ്തു. ദമസ്കസിലേക്കാണ് ചരക്കുകളുമായി പുറപ്പെട്ടത്. യസ്രിബിലും  ഇതര ഗ്രാമങ്ങളിലും നബി തന്റെ ചരക്കുകള്‍ വിറ്റഴിച്ചു. ഗണ്യമായ ലാഭമുണ്ടാക്കിക്കൊണ്ടാണ് അവിടുന്ന് മടങ്ങിയത്. നബിയുടെ കൂടെ യാത്ര ചെയ്ത മൈസറ എന്ന ഭൃത്യന്‍ അദ്ദേഹത്തിന്റെ വിജയങ്ങളത്രയും ഖദീജയെ അറിയിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്ന് നബിയുമായുള്ള കൂടിക്കാഴ്ച ഖദീജയുടെ മനസ്സില്‍ അഗാധമായ പ്രതികരണങ്ങളുണ്ടാക്കി. ഖദീജയുടെ മാന്യമായ പെരുമാറ്റവും സൌമ്യമായ സംഭാഷണവും സര്‍വ്വോപരി തന്നില്‍ കാണിച്ച വിശ്വാസവും പ്രവാചകന് ഇഷ്ടപ്പെട്ടിരുന്നു. തന്റെ മനസ്സ് പൂര്‍ണ്ണമായും അദ്ദേഹത്തിലേക്കടുത്തുവെന്ന് തോന്നിയപ്പോള്‍ ഖദീജ ഇരുവരുടെയും ഒരു സുഹൃത്തു വഴി തന്റെ അഭിലാഷം അറിയിക്കുകയും നബി അത് സസന്തോഷം സ്വീകരിക്കുകയുമാണുണ്ടായത്.

വിവരം അബൂത്വാലിബ് അറിഞ്ഞു സന്തുഷ്ടനായി ഇങ്ങനെ പറഞ്ഞു: ‘നമ്മെ ഇബ്റാഹീമിന്റെയും ഇസ്മാഈലിന്റെയും പിന്‍മുറക്കാരാക്കിയ അല്ലാഹുവിന് സ്തുതി. ഈ പുണ്യഭൂമി നമുക്കു നല്‍കിയ, നമ്മെ തീര്‍ഥാലയത്തിന്റെ സംരക്ഷകരും മനുഷ്യരുടെ വിധികര്‍ത്താക്കളുമാക്കിയ തമ്പുരാന്‍ വാഴ്ത്തപ്പെടട്ടെ. സൌഭാഗ്യകരമായ സംഭവങ്ങളൊന്നു മുണ്ടായിട്ടില്ലെങ്കിലും അബ്ദുല്ലയുടെ മകനും എന്റെ സഹോദരപുത്രനുമായ മുഹമ്മദ് ബുദ്ധിശക്തിയിലും മഹത്വത്തിലും ഭാഗ്യമെന്നു പറയട്ടെ, നമ്മുടെ ഗോത്രത്തില്‍ ആരെയും കവച്ചുവെക്കുന്നു. മുഹമ്മദ് ഖദീജയെയും ഖദീജ അദ്ദേഹത്തെയും ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് ഞാന്‍ അവരെ ഭാര്യാഭര്‍ത്താക്കന്മാരാക്കുന്നു. വിവാഹാഘോഷത്തിനാവശ്യമായ ഇഷ്ടദാനം നല്‍കുന്നതിന്റെ ഉത്തരവാദിത്തം ഞാനേറ്റെടുക്കുകയും ചെയ്യുന്നു.’

ഇരുപത് ഒട്ടകങ്ങള്‍ കൊണ്ട് ഖദീജ തൃപ്തിപ്പെട്ടുകൊള്ളുമെന്ന് അവരുടെ ബന്ധുക്കള്‍ പറഞ്ഞു. അബൂത്വാലിബ് അത് ഒരുക്കിവെച്ചിരുന്നു. വിവാഹാഘോഷം കേമമായി കൊണ്ടാടി. ഖുറൈശി പ്രധാനികളൊക്കെ പങ്കെടുത്തിരുന്നു. കഅബയുടെ കൈകാര്യകര്‍ത്താവെന്ന നിലയില്‍ അബൂത്വാലിബ് വിവാഹകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവാഹം പ്രവാചകനെ ധനികനാക്കിയെങ്കിലും ഉപജീവനത്തിനു വേണ്ടി അവിടുന്ന് അദ്ധ്വാനിച്ചിരുന്നു. വിജയകരമായി വ്യാപാരം ചെയ്തപ്പോഴും തന്റെ ഭാര്യയുടെ സ്വത്തുക്കളിലൊന്നും നബി കൈകടത്തിയില്ല. ഐശ്വര്യം തന്റെ സഹജസ്വഭാവത്തിന്നു കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. നിത്യഭക്ഷണവും വസ്ത്രവും മാത്രമേ വേണ്ടൂ. അതുതന്നെ അതീവ ലളിതം. എന്നാല്‍ സുഹൃത്തുക്കളെയും സഹായാര്‍ഥികളെയും അവിടുന്ന് തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഖദീജയോട് ശിപാര്‍ശ ചെയ്ത് അവര്‍ക്ക് സഹായം ചെയ്തിരുന്നു. ദാനശീലയായിരുന്നു ഖദീജ. പാവങ്ങളെ സഹായിക്കുന്നതില്‍ അവര്‍ എന്നും സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെ ആ ദമ്പതികള്‍ പാവങ്ങള്‍ക്ക് എന്നും തുണയായി വര്‍ത്തിച്ചു. ഖദീജ പ്രവാചകരെ വിളിച്ചിരുന്നത് അബുല്‍ഖാസിം എന്നായിരുന്നു.

മുമ്പത്തെപ്പോലെയല്ല അവിടുന്ന് ഇപ്പോള്‍. ചങ്ങാതിമാര്‍ അപൂര്‍വ്വം. ചെറുപ്പക്കാരുടെ കൂട്ടത്തില്‍ അവരെ കണ്ടെത്താനാവില്ല. സാമൂഹിക പരിപാടികളില്‍ നിന്നെല്ലാം അവിടുന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ്. സദാ മൌനിയായി, മിതഭാഷിയായി ആത്മപരിശോധന നടത്തുന്നതായി കാണപ്പെട്ടു. എന്തിനാണവിടുന്ന് കുന്നുകളിലൂടെ ഇത്രയും നേരം അലയുന്നത്? കുടുംബത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന ഈ സമയമെല്ലാം എന്താണ് ചെയ്യുന്നത്?

പലപ്പോഴും അവിടുന്ന് അഗാധചിന്തയിലാണ്ടതുപോലെ കാണപ്പെട്ടു. കൂടുതല്‍ കൂടുതല്‍ ഏകാകിയായിത്തീര്‍ന്നു. ഹിറാഗുഹയില്‍ നബി അല്ലാഹുവിനെ എങ്ങനെയാണ് ആരാധിച്ചിരുന്നതെന്നറിയില്ല. ഏതായാലും ധ്യാനനിരതനായിരുന്നു. സൃഷ്ടികര്‍ത്താവിന്റെ സവിശേഷതകളെക്കുറിച്ചും സൃഷ്ടികളുടെ അവസ്ഥകളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു കൊണ്ടിരുന്നു. മരങ്ങള്‍ തണല്‍ വിരിക്കാത്ത, പൂക്കള്‍ വിരിയാത്ത, നദികളൊഴുകാത്ത ആ ഇരുണ്ട കുന്നുകള്‍ക്കിടയില്‍ വാ പിളര്‍ത്തി നില്‍ക്കുന്ന ചെങ്കുത്തായ പാറകള്‍ക്കിടയില്‍ ഹിറാഗുഹയില്‍ തിരുമേനി അത്യഗാധമായ ധ്യാനത്തിലായിരുന്നു .

ക്രിസ്താബ്ദം 610 ആഗസ്റ്റ് 16. ചന്ദ്രവര്‍ഷക്കണക്കനുസരിച്ച് തിരുമേനിക്ക് നാല്‍പ്പതു വയസ്സും 6 മാസവും 16 ദിവസവും പൂര്‍ത്തിയായ ദിവസം. സൌരവര്‍ഷക്കണക്കുപ്രകാരം മുപ്പത്തൊമ്പതു വയസ്സും 3 മാസവും 16 ദിവസവും. അന്നു രാത്രിയാണ് ആ മഹാസംഭവം ഹിറാഗുഹയില്‍ അരങ്ങേറിയത്. ജിബ്രീല്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് വഹ്യ് നല്‍കി. തീര്‍ത്തും അപരിചിതമായ അനുഭവം. നബി ഭയന്നുപോയി. അവിടുന്ന് വീട്ടിലെത്തി പത്നിയോട് സംഭവം വിവരിച്ചു. ഖദീജ തിരുമേനിയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. “ദൈവത്തില്‍ നിന്നുള്ള രക്ഷയാണിത്, എന്റെ പ്രിയ ഭര്‍ത്താവേ! ആ വാനലോകദൂതന്‍ താങ്കളെ അസ്വസ്ഥനാക്കുകയില്ല. താങ്കള്‍ ബന്ധുക്കളെ സ്നേഹിക്കുന്നു. അയല്‍ക്കാരുമായി സ്നേഹത്തില്‍ കഴിയുന്നു. ദരിദ്രര്‍ക്കു ദാനം നല്‍കുന്നു. അഗതികളെ സല്‍ക്കരിക്കുന്നു. താങ്കള്‍ വാക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നീതിയെയും സന്മാര്‍ഗ്ഗത്തെയും കാത്തുരക്ഷിക്കുന്നു താങ്കള്‍.” പ്രിയപത്നിയുടെ ആശ്വാസവചനങ്ങള്‍. ലോകചരിത്രത്തില്‍ ഇപ്രകാരം സ്വന്തം പത്നിയാല്‍ പുകഴ്ത്തപ്പെട്ടവര്‍ വളരെ അപൂര്‍വ്വമത്രെ.

നബിക്കു ദിവ്യദൌത്യം ലഭിച്ച പത്താമത്തെ വര്‍ഷത്തില്‍ പിതൃവ്യന്‍ അബൂത്വാലിബ് രോഗബാധിതനായി. എണ്‍പതു കഴിഞ്ഞ അദ്ദേഹം മരണമടഞ്ഞു. തിരുമേനിയെ സംബന്ധിച്ചേടത്തോളം പിതൃവ്യന്റെ വിയോഗം തീരാനഷ്ടമായിരുന്നു. ഖുറൈശികള്‍ക്കും അവരുടെ ഉപജാപങ്ങള്‍ക്കുമിടയില്‍ അഭേദ്യമായ കോട്ടയായിരുന്നു പിതൃവ്യന്‍. അബൂത്വാലിബ് ജീവിച്ചിരുന്നപ്പോള്‍ തന്റെയും ആത്മസുഹൃത്തുക്കളുടെയും സുരക്ഷിതത്വത്തെക്കുറിച്ച് തിരുനബിക്ക് ഏറെ വേവലാതിയുണ്ടായിരുന്നില്ല. ഇപ്പോള്‍ ആ താങ്ങും തണലും എന്നെന്നേക്കുമായി നഷ്ടമായി. ആ വര്‍ഷം തന്നെ അബൂത്വാലിബിന്റെ പിന്നാലെ, പ്രാണപ്രേയസി ഖദീജയും രോഗബാധിതയായി. ഇതുകണ്ട് പുത്രി ഫാത്വിമ ആകെ തകര്‍ന്ന നിലയിലായി. ഇനി എണ്ണപ്പെട്ട നിമിഷങ്ങളേ ഉള്ളുവെന്ന് നബിക്കു മനസ്സിലായി. അവിടുന്ന് നിദ്രാവിഹീനനായി അവരെ പരിചരിച്ചുകൊണ്ടിരുന്നു. നബിയുടെ മടിയില്‍ തലവെച്ചുകൊണ്ട് അവര്‍ എന്നെന്നേക്കുമായി കണ്ണടച്ചു. ഖദീജയുടെ മരണം വലിയ ആഘാതമാണ് പ്രവാചകരില്‍ ഏല്‍പ്പിച്ചത്. ഏറ്റവും വിഷമം നിറഞ്ഞ പ്രതിസന്ധികളില്‍ ഖദീജാബീവിയുടെ നിഷ്കളങ്ക പ്രേമവും അചഞ്ചലവിശ്വാസവുമായിരുന്നു നബിക്കു താങ്ങും തണലുമായി വര്‍ത്തിച്ചിരുന്നത്. ആ മഹതിയുമൊത്തുള്ള ദാമ്പത്യ മധുരസ്മരണകള്‍ ജീവിതകാലം മുഴുവനും അവിടുന്ന് അയവിറക്കിക്കൊണ്ടിരുന്നു.

ഖദീജാബീവിയുമൊത്തുള്ള നബിയുടെ ദാമ്പത്യജീവിതം എത്രയും ആനന്ദദായകമായിരുന്നു. അവര്‍ക്ക് രണ്ടു പുത്രന്മാരും നാലു പുത്രികളും ജനിച്ചു. ഖാസിം, അബ്ദുല്ല എന്നീ പുത്രന്മാര്‍ ശൈശവത്തില്‍ തന്നെ മൃതിയടഞ്ഞു. സൈനബാ, റുഖയാ, ഉമ്മുകുല്‍സൂം, ഫാത്വിമ ഇവരായിരുന്നു പുത്രിമാര്‍. ആണ്‍കുഞ്ഞുങ്ങളുടെ മരണങ്ങള്‍ മാതാപിതാക്കളെ അത്യധികം ദുഃഖിപ്പിച്ചു. ആണ്‍കുട്ടികള്‍ മരണമടഞ്ഞപ്പോള്‍ സൈദ്ബ്നു ഹാരിസിനെ നബി ദത്തുപുത്രനായി സ്വീകരിച്ചു. ഖദീജാബീവി വിലക്കുവാങ്ങിയ ഈ കുട്ടിയെ അവര്‍ നബിക്കു ദാനം ചെയ്യുകയും നബി സൈദിനെ സ്വതന്ത്രനാക്കിയ ശേഷം ദത്തെടുക്കുകയുമാണുണ്ടായത്.

മൂത്തമകളായ സൈനബിനെ അവര്‍ അസീസ്ബ്നുറാബിക്ക് വിവാഹം ചെയ്തു കൊടുത്തു. റുഖയ്യയെയും ഉമ്മുകുല്‍സുമിനെയും വിവാഹം ചെയ്തത് അബൂലഹബിന്റെ പുത്രന്മാരായ ഉത്ബയും ഉതൈബയുമായിരുന്നു. പക്ഷേ, നബിതിരുമേനി ഇസ്ലാം മത പ്രബോധനത്തിനിറങ്ങിയതോടെ അബൂലഹബ് സ്വപുത്രന്മാരെക്കൊണ്ട് വിവാഹമോചനം ചെയ്യിക്കുകയാണുണ്ടായത്. ഇവരെ രണ്ടുപേരെയും പിന്നീട് ഒന്നിനു പുറകെ മറ്റൊന്നായി വിവാഹം ചെയ്തത് ഉസ്മാനുബ്നു അഫ്ഫാനാണ്. നബി ജീവിച്ചിരുന്ന കാലത്ത് തന്നെ ഇവര്‍ രണ്ടുപേരും മരണമടഞ്ഞു. കനിഷ്ഠപുത്രിയായ ഫാത്വിമത്തുസ്സഹ്റായെ അലിയ്യിബ്നു അബൂത്വാലിബ് വിവാഹം ചെയ്തു. നബിയെ അതിജീവിച്ച പുത്രി ഇവര്‍ മാത്രമായിരുന്നു. എന്നാല്‍ പിതാവിന്റെ മരണം മൂലമുണ്ടായ ദുഃഖഭാരത്താല്‍ ആറുമാസം കഴിയുന്നതിനു മുമ്പുതന്നെ അവരും പിതാവിനെ അനുഗമിച്ചു.

അലി ഫാത്വിമാ ദമ്പതികളിലുണ്ടായ പുത്രന്മാരാണ് ഹസന്‍, ഹുസൈന്‍ എന്നിവര്‍. പ്രവാചക കുടുംബത്തിന്റെ കണ്ണികള്‍ അറ്റുപോകാതെ നിലനിര്‍ത്തിയവരാണവര്‍. നബിയുടെ പത്നിമാരില്‍ ആഇശാബീവി മാത്രമായിരുന്നു കന്യക. ഏഴാം വയസ്സില്‍ വിവാഹിതയായെങ്കിലും പിതാവായ അബൂബക്ര്‍ (റ) ന്റെ വീട്ടില്‍ തന്നെ കഴിഞ്ഞു. തിരുമേനി മദീനയില്‍ എത്തി എട്ടുമാസങ്ങള്‍ക്കു ശേഷം ആഇശാബീവിയും മദീനയില്‍ വന്നു ഭര്‍ത്താവിന്റെ വീട്ടില്‍ താമസമാക്കി. അതിനു ശേഷമാണ് അവര്‍ക്കു പ്രായം തികഞ്ഞത്. ഹസ്റത്ത് സൌദാ എന്ന പ്രായമേറിയ വിധവയെ, ഖദീജാബീവി മരിച്ചു രണ്ടു വര്‍ഷത്തിനു ശേഷമാണ് തിരുമേനി വിവാഹം ചെയ്തത്. അബ്സീനിയയില്‍ നിന്നു തിരിച്ചു വരുമ്പോള്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട് അവര്‍ തിരുമേനിയെ സമീപിക്കുകയായിരുന്നു. അവരെ സംരക്ഷിക്കല്‍ നബിയുടെ കടമയായിരുന്നു. അവരെ വിവാഹം ചെയ്തു. ഖദീജാബീവിയുടെ മരണാനന്തരം സൈനബ്, റുഖയ്യ, ഉമ്മുകുല്‍സൂം, ഫാത്വിമാ തുടങ്ങിയ പെണ്‍മക്കളെ സംരക്ഷിക്കേണ്ട ബാധ്യത മുഴുവനും തിരുമേനിക്കായി. പ്രായമേറിയ സൌദാബീവി ഈ കുട്ടികളുടെ ചുമതല ഏറ്റുകൊള്ളുമെന്ന വിശ്വാസവും അവരെ വിവാഹം ചെയ്യുമ്പോള്‍ തിരുമേനിക്കുണ്ടായിരുന്നു. കുഞ്ഞിനെ പ്രസവിക്കാന്‍ കഴിവില്ലാത്ത അമ്പതുവയസ്സ് കഴിഞ്ഞ സൌദാബീവി തിരുമേനിയുടെ ജീവിതപങ്കാളിയായതോടെ കുടുംബപ്രശ്നങ്ങളില്‍ നിന്നു നബിക്ക് കുറേയേറെ ആശ്വാസം ലഭിച്ചു. ഹഫ്സ, സൈനബ്, ഉമ്മുസല്‍മ, ജുവൈരിയ്യ, ഉമ്മുഹബീബ, മൈമൂന, സഫിയ്യ എന്നീ ഭാര്യമാരെല്ലാം വിധവകളായിരുന്നു. ഹസ്രത്ത് മാരിയതുല്‍ ഖിബ്ത്വിയ്യ ഈജിപ്തിലെ രാജാവ് തിരുമേനിക്ക് സമ്മാനമായി നല്‍കിയ സ്ത്രീയാണ്. അവരേയും തിരുമേനി വിവാഹം ചെയ്തു. തന്മൂലം മുസ്ലിംകളും ഈജിപ്തുകാരുമായി സൌഹൃദബന്ധമുണ്ടായി.

നബിയുടെ അറുപതാമത്തെ വയസ്സില്‍ മാരിയ്യത്തുല്‍ ഖിബ്ത്വിയ്യയില്‍ നബിക്കു ജനിച്ച അരുമ സന്താനമാണ് ഇബ്റാഹീം. 16 മാസം പ്രായമായപ്പോള്‍ ഈ കുഞ്ഞിന് രോഗം ബാധിച്ചു. രോഗവിവരമറിഞ്ഞു നബി അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫിന്റെ തോളത്ത് പിടിച്ചുകൊണ്ട് വീട്ടിലേക്ക് കയറി വന്നു. മാരിയ്യത്തുല്‍ ഖിബ്ത്വിയ്യയുടെ മടിയില്‍ ഇബ്റാഹീം ആസന്ന മരണനായി കിടക്കുന്നു. നബി ഉടനെ കുഞ്ഞിനെ എടുത്തു മടിയില്‍ കിടത്തി. തിരുമേനിയുടെ കൈകള്‍ വിറക്കുകയും ഹൃദയം ഉച്ചത്തില്‍ സ്പന്ദിക്കുകയും ചെയ്തുകൊണ്ടിരുന്നു. കുഞ്ഞിനെ നോക്കി ഇപ്രകാരം പറഞ്ഞു: ‘അല്ലയോ ഇബ്റാഹീം, ദൈവേച്ഛക്കു വിരുദ്ധമായി ഞങ്ങള്‍ക്കു നിന്നെ സഹായിക്കുവാന്‍ കഴിയുകയില്ല…’ തിരുമേനി കൂടുതല്‍ ഉരിയാടാനാവാതെ നിരുദ്ധകണ്ഠനായി. കണ്ണുനീര്‍ വാര്‍ത്തു. ആ കൈക്കുഞ്ഞ് അന്ത്യശ്വാസം വലിച്ചു.

ദുഃഖം അല്പമൊന്നു ശമിച്ചപ്പോള്‍ നബി പറഞ്ഞു: ‘അല്ലയോ ഇബ്റാഹീം, അല്ലാഹുവിന്റെ കല്പനയും സത്യവും അവന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടുന്നവയും അല്ലാതിരുന്നുവെങ്കില്‍, നിനക്കുവേണ്ടി ഇതില്‍ കൂടുതലായി ഞങ്ങള്‍ ദുഃഖപ്രകടനം നടത്തുമായിരുന്നു. നിശ്ചയമായും നാം അല്ലാഹുവിനുള്ളതാണ്; അല്ലാഹുവിങ്കലേക്കു നാം മടങ്ങുകയും ചെയ്യും.’

നബിയുടെ അഗാധദുഃഖം കണ്ടു വസ്മയിച്ചുപോയവരോട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: ‘നിങ്ങളുടെ ദുഃഖത്തെ ഞാന്‍ നിരോധിച്ചിട്ടില്ല. ഉച്ചത്തില്‍ നിലവിളിക്കുന്നതിനെയാണ് വിരോധിച്ചിട്ടുള്ളത്. ആര്‍ദ്രതയുടെയും സ്നേഹത്തിന്റെയും ഫലം അനുവദിക്കുന്നതില്‍ നിന്നും നിങ്ങളുടെ ഹൃദയത്തെ തടയുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മറ്റുള്ളവരോട് കാരുണ്യവും സ്നേഹവും കാണിക്കാത്തവരുടെ നേര്‍ക്ക് അല്ലാഹുവും കാരുണ്യവും സ്നേഹവും കാണിക്കുകയില്ല.’

യാദൃശ്ചികമെന്നോണം ഇബ്റാഹീമിന്റെ മരണദിവസം സൂര്യഗ്രഹണമുണ്ടായി. ഇതൊരത്ഭുത സംഭവമാണെന്നും പ്രവാചകപുത്രന്റെ മരണത്തില്‍ ആകാശവും ഭൂമിയും ദുഃഖിക്കുകയാണെന്നും ജനങ്ങള്‍ പറയാന്‍ തുടങ്ങി. ഇതറിഞ്ഞപ്പോള്‍ നബി അവരോടു പറഞ്ഞു: ‘സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാണ്. ഒരു മനുഷ്യന്റെ ജനനമോ മരണമോ അവയുടെ ഗ്രഹണങ്ങള്‍ക്കു കാരണമാകുന്നില്ല.’ ഇത്തരം ഗ്രഹണങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രാര്‍ഥനകള്‍ മൂലം അല്ലാഹുവിനെ സ്മരിക്കുക. അപ്രകാരം നബി ഗ്രഹണ നമസ്കാരത്തിനു നേതൃത്വം നല്‍കുകയും ചെയ്തു.

തിരുമേനി ആവശ്യത്തിനുമാത്രം മിതമായിട്ടാണ് ഭക്ഷിച്ചിരുന്നത്. തുടര്‍ച്ചയായി മൂന്നു നേരം അവിടുന്ന് ഭക്ഷിക്കാറുണ്ടായിരുന്നില്ല. വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണം, ഒരു ഭാഗം വെള്ളം, ബാക്കി ഭാഗം ഒഴിച്ചിടുകയും ചെയ്യും. തുടര്‍ച്ചയായി ദിവസങ്ങളോളം തിരുമേനിയുടെ വീട്ടിലെ അടുപ്പില്‍ തീ പുകയാറുണ്ടായിരുന്നില്ല. കുറച്ചു ഈത്തപ്പഴങ്ങളും വെള്ളവും മാത്രമായിരുന്നു അപ്പോഴത്തെ ആഹാരം. ചില ദിവസങ്ങളില്‍ മുഴുപ്പട്ടിണിയിലും ആയിരുന്നു. ഓരോ മാസത്തിലും പതിമൂന്നാം ദിവസം മുതല്‍ മൂന്നു ദിവസം നോമ്പു നോല്‍ക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും തിരുമേനി നോമ്പു നോല്‍ക്കും. ഇതിനൊക്കെ പുറമെ വര്‍ഷത്തിലൊരിക്കല്‍ രക്തം കുത്തിയെടുക്കാറുണ്ടായിരുന്നു. ഇത്തരം ചര്യകളിലൂടെ തിരുമേനി ശാരീരികാവശ്യങ്ങള്‍ കുറച്ചു. ഇച്ഛയെ നിയന്ത്രിച്ചു. ഇപ്രകാരം സംശുദ്ധ ജീവിതം നയിച്ച, അല്ലാഹുവിന്റെ കല്പനക്കനുസൃതമായി ഖുര്‍ആന്‍ പൂര്‍ണ്ണമായും പിന്‍പറ്റി കുടുംബജീവിതം നയിച്ച, നബിതിരുമേനിയെ സംബന്ധിച്ച് ‘ശരീരേച്ഛാപ്രമത്തന്‍’ എന്നു ഇസ്ലാമിന്റെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതവും നിലനില്പില്ലാത്ത അപവാദ പ്രചരണവുമാണ്.

തനിക്കു മുമ്പു വന്ന പ്രവാചകന്മാരില്‍ നിന്നും തികച്ചും വിഭിന്നനായിരുന്നു മുഹമ്മദ് നബി(സ്വ). അനാഥന്‍ തുടങ്ങി രാജാവ് വരെ, ആദര്‍ശവാദി തൊട്ട് പ്രായോഗിക മനുഷ്യന്‍ വരെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ മനുഷ്യന്‍. മകന്‍, പിതാവ്, ഭര്‍ത്താവ്, അയല്‍ക്കാരന്‍, വ്യാപാരി, ഉപദേശകന്‍, പ്രബോധകന്‍, പീഡിപ്പിക്കപ്പെട്ട അഭയാര്‍ഥി, സുഹൃത്ത്, യോദ്ധാവ്, നിയമശില്പി, രാഷ്ട്രതന്ത്രജ്ഞന്‍ അങ്ങനെ വൈവിധ്യമുള്ള രംഗങ്ങളില്‍ തിരുമേനി മാതൃകകള്‍ കാണിച്ചിരുന്നു. അതുകൊണ്ടാണ് ലോകം കണ്ടിട്ടുള്ള ഏറ്റവും മഹാനായ സമ്പൂര്‍ണ്ണ മനുഷ്യനായി തിരുമേനി വാഴ്ത്തപ്പെടുന്നത്.


RELATED ARTICLE

  • തിരുനബി സാമീപ്യം
  • തിരുമേനിയുടെ അനുയായികള്‍
  • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
  • നബി(സ്വ) യുടെ ആഹാര ക്രമം
  • നബി(സ്വ):രൂപഭാവങ്ങള്‍
  • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
  • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
  • കുടുംബം, മാതാവ്, പിതാവ്
  • ദേശം, ജനത, ഭാഷ
  • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
  • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
  • തിരുനബിയുടെ ബഹുഭാര്യത്വം
  • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
  • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
  • മുഹമ്മദ് നബി സാധിച്ച വിപ്ളവം
  • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • തിരുഭവനം ചരിത്രനിയോഗം
  • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
  • റൌള: കാലഘട്ടങ്ങളിലൂടെ
  • പ്രവാചക ദൌത്യം
  • നബി (സ്വ) യുടെ വ്യക്തിത്വം
  • ഹിജ്റ
  • നബിയിലെ സാരഥ്യം
  • മദീനത്തുര്‍റസൂല്‍
  • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
  • കുടുംബ ജീവിതം
  • പ്രവാചകന്റെ കുട്ടിക്കാലം
  • തിരുനബി സാമീപ്യം
  • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം