Click to Download Ihyaussunna Application Form
 

 

നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം

ലോകത്ത് പല മതങ്ങളുണ്ടെങ്കിലും അന്ത്യനാള്‍ വരെ നിലനില്‍ക്കാന്‍ അര്‍ഹതയുള്ളമതം ഇസ്ലാം മാത്രമാണ്. ഇസ്ലാമിന്റെ പ്രവാചകന്‍ ഖാത്തിമുന്നബിയ്യീന്‍ ആയത് കൊണ്ടാണത്. അതായതു പിന്നീടൊരു നബി ആവശ്യമില്ലാത്ത നബി എന്നര്‍ഥം.
ഇതര മതങ്ങള്‍ ഇതില്‍ നിന്നു വ്യത്യസ്തമാണ്. അന്ത്യനാള്‍വരെ നിലനില്‍ക്കാന്‍ അവയ്ക്കു അര്‍ഹതയില്ല. അക്കാരണത്താല്‍ അതിന്റെ പ്രവാചകന്മാര്‍ ആരും അന്ത്യപ്രവാചകനായതുമില്ല. ഒരു മതത്തിന് അന്ത്യനാള്‍വരെ നിലനില്‍ക്കാന്‍ അര്‍ഹത ഉണ്ടാവണമെങ്കില്‍ പ്രധാനമായും ആ മതത്തിന്റെ പ്രവാചകന് അഷ്ടാഹുവില്‍ നിന്ന് നല്‍കപ്പെട്ട വേദ ഗ്രന്ഥവും അവരുടെ പ്രവൃത്തികളും ഉപദേശങ്ങളും ഉള്‍ക്കൊള്ളുന്ന പരിപൂര്‍ണ്ണ ചരിത്രവും തേഞ്ഞുമാഞ്ഞു പോവാതെ നിഷേധിക്കാനാവാതെ അന്ത്യനാള്‍വരെ നില നില്‍ക്കണം. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടു പോവുക സാധ്യമല്ല.

ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ ലോകത്തുള്ള ഏതു മതത്തേയും പരിശോധിച്ചാല്‍ ഇസ്ലാം മതത്തിനുമാത്രമേ നിലനില്‍ക്കാന്‍ അര്‍ഹതയുള്ളുവെന്ന് എളുപ്പം മനസ്സിലാക്കാം. കാരണം മറ്റു മതങ്ങളുടെ വേദഗ്രന്ഥവും പ്രവാചകന്മാരുടെ പരിപൂര്‍ണ്ണ ചരിത്രവും തേഞ്ഞുമാഞ്ഞു പോവാതെ സംരക്ഷിക്കപ്പെട്ടിട്ടില്ല. ബുദ്ധി ജീവികളും ധിഷണശാലികളും ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇസ്ലാമിന്റെ ശത്രുക്കള്‍പോലും സമ്മതിച്ച പരമാര്‍ഥമാണിത്. ഉദാഹരണമായി ഇസ്ലാമിനോട് ഏറ്റവും അടുത്തുള്ള ജൂത ക്രിസ്ത്യാനികളുടെ വേദഗ്രന്ഥമായ ബൈബിളും ഖുര്‍ആനും ചെറുതായൊന്ന് അപഗ്രഥിച്ചു നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്. നിലവിലുള്ള ബൈബിള്‍ (തൌറാത്തും ഇഞ്ചീലും) മൂസാനബിക്കും ഈസാനബിക്കും ഇറക്കപ്പെട്ട അല്ലാഹുവിന്റെ വചനങ്ങളല്ല. ആ പ്രവാചകന്മാര്‍ രചിച്ച വേദഗ്രന്ഥങ്ങളുമല്ല, അവരുടെ കാലത്ത് മറ്റുള്ളവര്‍ രചിച്ചതുമല്ല. ആ പ്രവാചന്മര്‍ ആ ഗ്രന്ഥം അറിയുകപോലുമില്ല.

അവരുടെ മരണശേഷം എത്രയോ കാലം കഴിഞ്ഞു പ്രവാചകന്മാരുടെ ചരിത്രം ആരോ എഴുതിയതാണ്. അതുതന്നെ ആരുടെയെല്ലാം റിപ്പോര്‍ട്ട് അനുസരിച്ച് എഴുതിയതാണെന്നും വ്യക്തമല്ല. അതിന്റെ വക്താക്കള്‍ തന്നെ സമ്മതിച്ച പരമാര്‍ഥമാണിത്. വ്യക്തമായി പറഞ്ഞാല്‍ മുസ്ലിംകളുടെ ഖുര്‍ആനിന്റെയോ ഹദീസിന്റെ സ്ഥാനം ബൈബിളിനില്ല. മറിച്ച് ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും സ്ഥാനമേ അതിനുള്ളൂ. തൌറാത്തിന്റെയും ഇഞ്ചീലിന്റെയും യഥാര്‍ഥ രൂപം നിലവിലില്ലെന്ന് ചുരുക്കം. ഈ സത്യം വെളിപ്പെടുത്തുന്ന രേഖകള്‍ നിലവിലുള്ള ബൈബിള്‍ നോക്കിയാല്‍ തന്നെ വളരെ വ്യക്തമായി മനസ്സിലാക്കാം
ഉദാഹരണമായി തൌറാത്ത് ആവര്‍ത്തന പുസ്തകം 34??/5 മുതല്‍ പറയുന്നത് കാണുക: അങ്ങിനെ യഹോവയുടെ (അല്ലാഹുവിന്റെ) ദാസനായ മോശയെ (മൂസാനബി) യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ച് മരിച്ചു. അവന്‍ അവനെ മോവാബ് ദേശത്ത് ബേത്ത് പെയോരിന്നെതിരെയുള്ള താഴ്വരയില്‍ അടക്കി. എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല. മോശ മരിക്കുമ്പോള്‍ അവന് 120 വയസായിരുന്നു. നോക്കൂ, ഇന്നുള്ള തൌറാത്തില്‍ എഴുതിവെച്ചതാണ് മുകളില്‍ ഉദ്ദരിച്ചത്. ഇതില്‍ എങ്ങനെയാണ് മൂസാനബി മരിച്ചുവെന്ന് എഴുതിവെക്കുക. അത് ആര് എഴുതിയതാണ്? മോവാബ് ദേശത്ത് വെച്ചു മരിച്ച മൂസാനബിയാണോ? ബനൂ ഇസ്റാഈലിലെ ഒരു പ്രധാന പ്രവാചകനായ മൂസാനബി മരിച്ചിട്ട് അദ്ദേഹത്തിന്റെ ശവക്കുഴിയുടെ സ്ഥലം (ഖബര്‍) പോലും ആരും അറിയാത്ത വിധം തേഞ്ഞുമാഞ്ഞുപോയതിനു ശേഷമാണ് ഈ പുസ്തകം എഴുതിയത് എന്നതിന് ഇനി വേറെ തെളിവ് ആവശ്യമില്ലല്ലോ. അല്ലാഹുവിങ്കല്‍ നിന്ന് മൂസാനബിക്ക് ഇറക്കപ്പെട്ട യഥാര്‍ഥ തൌറാത്ത് തേഞ്ഞുമാഞ്ഞു വിസ്മരിക്കപ്പെട്ട ശേഷം ആരോ എഴുതി തയാറാക്കിയാതാണ് നിലിവുള്ള തൌറാത്ത് എന്നര്‍ഥം. എഴുതിയുണ്ടാക്കിയ ആളുടെ അഡ്രസ് പോലും ഇന്നത്തെ ജൂത ക്രിസ്ത്യാനികള്‍ക്ക് തന്നെ അറിയുകയില്ല.

മറ്റൊരു ഉദാഹരണവും കൂടി കാണുക. യഹോവ മൂസയെ നിയോഗിച്ചയച്ച സകല അത്്ഭുതങ്ങളും ഭൂവീര്യവും എല്ലാ ഇസ്രാഈല്യരും കാണ്‍കെ മോശെ പ്രവര്‍ത്തിച്ച ഭയങ്ക കാര്യമൊക്കെയും വിചാരിച്ചാല്‍ യഹോവ അഭിമുഖമായി അറിഞ്ഞ മോശയെപോലെ ഒരു പ്രവാചകന്‍ ഇസ്രാഈല്യരില്‍ പിന്നെ ഉണ്ടായിട്ടില്ല.(ആവര്‍ ത്തന പുസ്തകം 34:11). മൂസയെപോലെ ഒരു പ്രവാചകന്‍ പിന്നിട് ഉണ്ടായിട്ടില്ലെന്ന് എങ്ങനെയാണ് മൂസാനബി എഴുതിവെക്കുക. അതൊരിക്കലും ഉണ്ടാവുകയില്ലല്ലോ. ചുരുക്കത്തില്‍ നിലവിലുള്ള തൌറാത്ത് മൂസാനബി അറിയുകയില്ല. അതുപോലെതന്നെയാണ് ഇഞ്ചീലിന്റെയും സ്ഥിതി. അതിന് ധാരാളം തെളിവുണ്ട്. ഉദാഹരണമായി ഈസാനബിയെ കുരിശില്‍ തറച്ച ശേഷം കല്ലറയില്‍ വെച്ച ചരിത്രം നിലവിലുള്ള ഇഞ്ചീലില്‍ എഴുതിയിട്ടുണ്ട്. ഇതങ്ങനെയാണ് ഈസാ നബി എഴുതുക?
ഇഞ്ചീല്‍ പറയുന്നത് കാണുക: അവന്‍ പോകുമ്പോള്‍ കാവല്‍ കൂട്ടത്തില്‍ ചിലര്‍ നഗരത്തില്‍ ചെന്നു സംഭവിച്ചതെല്ലാം മഹാപുരോഹിതന്മാരോട് അറിയിച്ചു. അവര്‍ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചന കഴിച്ചിട്ടു പടയാളികള്‍ക്കു വേണ്ടുവോളം പണം കൊടുത്തു. അവന്റെ ശിഷ്യന്മാര്‍ രാത്രിയില്‍ വന്നു. ഞങ്ങള്‍ ഉറങ്ങുമ്പോള്‍ അവനെ കൊണ്ടുപോയി എന്നു പറവീന്‍. വസത നാടുവാഴിയുടെ സന്നിധാനത്തില്‍ എത്തിയെങ്കിലേ ഞങ്ങള്‍ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിര്‍ഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു. അവര്‍ പണം വാങ്ങി ഉപദേശിച്ച പ്രകാരം ചെയ്തു. ഈ കഥ ഇന്നുവരെ യഹുദന്മാരുടെ ഇടയില്‍ പരക്കെ നടപ്പാക്കിയിരുന്നു (മത്തായി 28:11). ഈ കഥ ഇന്നുവരെ നടപ്പാക്കിയിരുന്നു എന്നു പറയുമ്പോള്‍ ഈ പുസ്തകം ഈസാനബിയുടെ എത്രയോ ശേഷമാണ് എഴുതിയതെന്ന് വ്യക്തമാണ്. ഈസാനബിയെ ക്രൂശിച്ചു കല്ലറയില്‍ വെച്ചതിനു ശേഷം കാണാതായതിനെ സംബന്ധിച്ചു യഹൂദന്മാരുടെ ഇടയില്‍ എത്രയോകാലം കഴിഞ്ഞിട്ടും ഒരു വാര്‍ത്ത പ്രചാരത്തിലുണ്ടായിരുന്നു. അതായതു കാവല്‍ നിന്നിരുന്നവര്‍ ഉറങ്ങുമ്പോള്‍ ശിഷ്യന്മാര്‍ യേശുവിന്റെ ജഢത്തെ കട്ടുകൊണ്ടുപോയി. ഇതാണ് ആ വാര്‍ത്ത. അങ്ങനെ ഒരു വാര്‍ത്ത യഹൂദന്മാരുടെ ഇടയില്‍ പ്രചാരത്തിലുണ്ടെന്ന് എങ്ങനെയാണ് ഈസാനബിക്ക് അല്ലാഹുവില്‍ നിന്നും ഇറക്കപ്പെട്ട ഇഞ്ചീലില്‍ ഉണ്ടാവുക. അതൊരിക്കലും സാധ്യമല്ലല്ലോ. അപ്പോള്‍ യഥാര്‍ഥ ഇഞ്ചീല്‍ നഷ്ടപ്പെട്ടതിനു ശേഷം എഴുതിയാണ് നിലവിലുള്ള ഇഞ്ചീലെന്നും ആ ഇഞ്ചീല്‍ ഈസാനബി അറിയുകയില്ലെന്നും വ്യക്തമാവുന്നു. വീണ്ടും ഇഞ്ചീലിന്റെ അവസാനം….സാക്ഷ്യം പറയുന്നവനും ഇത് എഴുതിയവനുമാകുന്നു. അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങള്‍ അറിയുന്നു (യോഹാന്നാന്‍ 21:24). അവന്റെ സാക്ഷ്യം സത്യമെന്നു ഞങ്ങള്‍ അറിയുന്നു എന്ന് ഇഞ്ചീലില്‍ എഴുതുമ്പോള്‍ ഞങ്ങള്‍ ആരാണോ അവരാണ് ഈ ഇഞ്ചീല്‍ എഴുതിയതെന്ന് സ്പഷ്ടമാവുന്നു. വ്യത്യസ്ഥമായ അനവധി ഇഞ്ചീലുകളില്‍ നിന്നും ക്രൈസ്തവ ലോകം അംഗീകരിക്കുന്നതിന്റെ സ്ഥിതിയാണ് ഈ പറഞ്ഞത്.

ഇതരമതക്കാരുടെ വേദഗ്രന്ഥങ്ങളും പരിശുദ്ധ ഖുര്‍ആനും അപഗ്രഥിച്ചു നോക്കിയാലും സ്ഥിതി ഇതു തന്നെയാണെന്ന് വ്യക്തമാവും. ഹിന്ദുക്കളുടെ വേദഗ്രന്ഥങ്ങള്‍ സിന്ദു, ഹാരപ്പ മുതലായ നാഗരികതയുടെ തകര്‍ച്ചയോടുകൂടി നശിക്കുകയും അനന്തരം മുനിമാര്‍ തപസ്സിരുന്നു വേദങ്ങള്‍ വീണ്ടെടുത്തതാണെന്നും ശങ്കരാചാര്യര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അഥര്‍വ്വ വേദത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രമേ നമുക്ക് ലഭിച്ചിട്ടുള്ളുവെന്ന് കേസരി എ. ബാലകൃഷ്ണപിള്ളയും പറയുന്നു. ചുരുക്കത്തില്‍ ഖുര്‍ആനേതര ഗ്രന്ഥങ്ങളിള്‍ അഖിലവും നഷ്ടപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്തതു കൊണ്ട് ഇതര മതങ്ങളുടെ അടിയാധാരം നഷ്ടപ്പെട്ടിരിക്കയാണ് അക്കാരണത്താല്‍ ആ മതങ്ങള്‍ക്കൊന്നും അന്ത്യനാള്‍വരെ നിലനില്‍ക്കാന്‍ അര്‍ഹതയില്ല. ഇസ്ലാം അങ്ങനെയല്ല. അതിന്റെ വേദഗ്രന്ഥമാകുന്ന പരിശുദ്ധ ഖുര്‍ആനിന് യാതൊരുവിധേനയുമുള്ള കോട്ടങ്ങളും വന്നിട്ടില്ല.
അത് അല്ലാഹുവിന്റെ വചനങ്ങളാണ്. അതില്‍ നബിയുടെയോ സഹാബത്തിന്റെയോ വാക്കുകളോ പ്രവൃത്തികളോ കൂട്ടിച്ചേര്‍ത്തിട്ടില്ല. നബിയുടെ സ്വന്തം വാക്കായിട്ടുപോലും ഒരക്ഷരം അതില്‍ കാണുകയില്ല. ഭാവിയില്‍ കോട്ടം തട്ടാതിരിക്കാന്‍ വേണ്ടി നബി (സ്വ) തന്നെ അവിടുത്തെ സ്വഹാബത്തിനെകൊണ്ടുതന്നെ എഴുതിപ്പിച്ചിട്ടുമുണ്ട്. ഖുര്‍ആന്റെ ശത്രുക്കള്‍പോലും ഈ വസ്തുത അംഗീകരിച്ചതാണ്. നബിയും സ്വഹാബത്തും പ്രസ്തുത വചനങ്ങള്‍ എഴുതി സൂക്ഷിക്കുന്നതോടൊപ്പം മന:പാഠമാക്കിയും സംരക്ഷണം ഉറപ്പാക്കി. ഇന്നും ഖുര്‍ആന്‍ മന:പാഠമാക്കിയവര്‍ അനവധിയാണ്. ഇങ്ങനെയൊരു സുരക്ഷാവലയം മറ്റൊരു വേദഗ്രന്ഥത്തിനും കാണാന്‍ കഴിയുകയില്ല.

പ്രവാചകന്റെ പ്രവൃത്തികളും ഉപദേശങ്ങളും ഉള്‍ക്കൊള്ളുന്ന പരിപര്‍ണ്ണ ചരിത്രം സംരക്ഷിക്കപ്പെടുക, വേദഗ്രന്ഥങ്ങളില്‍ മനുഷ്യജീവിതത്തിലെ സകലമാന പ്രശ്നങ്ങള്‍ ക്കും പരിഹാരമുണ്ടായിരിക്കുക, അല്ലാഹുവിനെ കുറിച്ചും പരലോകത്തെകുറിച്ചും വ്യ ക്തമായ വിശദീകരണം നടത്തുക മുതലായ അടിസ്ഥാനകാര്യങ്ങള്‍ ഏതൊരു മതത്തിന്റെയും നിലനില്‍പ്പിന് അനിവാര്യമാണ്. പ്രസ്തുത നിബന്ധനകള്‍ ഇസ്ലാമിനല്ലാതെ മറ്റൊരു മതത്തിനും കാണുകയില്ല. അതുകൊണ്ടാണ് ഇസ്ലാമിനുമാത്രമേ അന്ത്യനാള്‍ വരെ നിലനില്‍ക്കാന്‍ അര്‍ഹതയുള്ളുവെന്ന് പറഞ്ഞത്. ഇതര മതഗ്രന്ഥങ്ങള്‍ക്കും പ്രവാചക ചരിത്രങ്ങള്‍ക്കും കോട്ടം സംഭവിച്ചത് എന്തുകൊണ്ട്? അത് പ്രവാചകന്മാരുടെ മോശം കൊണ്ടായിരുന്നോ? വാസ്തവം അതല്ല. അല്ലാഹു അവരുടെ പ്രസ്ഥാനങ്ങള്‍ക്കും പ്രബോധനത്തിനും അത്രമാത്രമേ സ്ഥാനം നല്‍കിയിട്ടുള്ളൂ. താത്ക്കാലിക നിയമങ്ങളായിരുന്നു അവയൊക്കെ. മനുഷ്യന്റെ ബുദ്ധി വികസിക്കുന്നതിനനുസരിച്ച് അല്ലാഹു നിയമങ്ങള്‍ മാറ്റിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ പില്‍ക്കാലത്തു വരുന്ന പ്രവാചകന്മാരെക്കൊണ്ടു വിശ്വസിക്കല്‍ മുമ്പുള്ളവരുടെ കടമായിത്തീരുകയും ചെയ്തു. മനുഷ്യന് ബുദ്ധിപരമായി അത്യുന്നതി പ്രാപിച്ച കാലത്താണ് നബി(സ്വ)യെ അല്ലാഹു അയക്കുന്നത്. നബിയിലൂടെ ഇസ്ലാമിനെ സമ്പൂര്‍ണ്ണമാക്കാന്‍ അല്ലാഹു നിശ്ചയിച്ചു. എക്കാലത്തും പ്രായോഗികവും നൂതനുവുമായി അതു നിലനിന്നുകൊള്ളണമെന്ന് അവന്‍ തീരുമാനിച്ചു. അതിനാല്‍ നബി (സ്വ) യുടെ സമ്പൂര്‍ണ്ണ ജീവചരിത്രം കലര്‍പ്പില്ലാതെ നിലനിര്‍ത്തപ്പെട്ടു. അവിടത്തേക്ക് അവതരിക്കപ്പെട്ട ഖുര്‍ആന്‍ യാതൊരു മാറ്റവുമില്ലാതെ അവശേഷിച്ചു. എന്നാല്‍ ഈ മതത്തെ സ്വീകരിക്കാന്‍ തയാറാവാതെ പഴയ നിയമങ്ങളില്‍ ചുരുങ്ങിക്കൂടിയതാണ് ജൂതക്രിസ്ത്യാനികള്‍ക്ക് സംഭവിച്ച തകരാറ്.

ഈസാനബി (അ) യെ വിശ്വസിക്കാത്തതാണ് ജൂതന്മാര്‍ പിഴച്ചതെന്ന് ക്രിസ്ത്യാനികള്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതേ കാരണം കൊണ്ടുതന്നെയാണ് ക്രിസ്താനികളും പിഴച്ചത്. അവര്‍ക്കു ശേഷം വന്ന നബി(സ്വ)യില്‍ അവര്‍ വിശ്വസിച്ചില്ല. അതുതന്നെയാണ് ഹിന്ദുക്കള്‍ക്കും മറ്റും സംഭവിച്ച തകരാറും. അവസാനം വന്ന പ്രവാചകനെ വിശ്വസിച്ചില്ല. അവരുടെ മതങ്ങള്‍ തേഞ്ഞുമാഞ്ഞുപോകാതെ സംരക്ഷിക്കപ്പെട്ടതുമില്ല. ഇസ്ലാമല്ലാതെ മറ്റൊരു മതവും സ്വീകരിക്കപ്പെടുകയില്ലെന്നാണ് പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്.
ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധ്യമല്ല

നബി (സ്വ) ഇരുപത്തിമൂന്നുകൊല്ലം കൊണ്ടാണ് ഇസ്ലാമിന്റെ യഥാര്‍ഥ രൂപം ലോകത്തിനുമുമ്പാകെ സമര്‍പ്പിച്ചത്. വെറും തത്വങ്ങള്‍ മാത്രമല്ല പ്രവര്‍ത്തന രൂപവും കാണിച്ചുകൊണ്ടാണ് ദീനിന്റെ അവതരണം നടന്നിട്ടുള്ളത്. നബി (സ്വ) യുടെ അനുചരന്മാരെ അടിതൊട്ടു മുടിവരെ ഇസ്ലാമീകരിച്ചുകൊണ്ട് അന്ത്യനാള്‍വരെ ദീനിന്റെ മാതൃകകളാക്കി ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയാണ് നബി (സ്വ) ചെയ്തിട്ടുള്ളത്.
അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ മതനിയങ്ങള്‍ ശാശ്വതമായി നിലനില്‍ക്കാന്‍ സാധ്യതയില്ലെന്ന് ചിന്തിച്ചാല്‍ മനസ്സിലാകുന്നതാണ്. അനുഭവത്തിലും പ്രവര്‍ത്തനങ്ങളിലും തെ ളിഞ്ഞു കഴിഞ്ഞിട്ടില്ലാത്ത തത്വസംഹിതകള്‍ക്ക് നിലനില്‍പുണ്ടാവുന്നതല്ല. തത്വങ്ങളെ സാഹചര്യത്തിനനുസരിച്ച് ദുര്‍വ്യാഖ്യാനം ചെയ്യാവുന്നതാണ്. അനുഭവങ്ങളേയും സ്ഥി രമായ പ്രവര്‍ത്തന രീതികളെയും അങ്ങനെ ദുര്‍വ്യാഖ്യാനം ചെയ്യാവുന്നതല്ല.

ഇതുകൊണ്ടാണ് പരിശുദ്ധ ഖുര്‍ആന്‍ മുഖേനയുള്ള ദീനിന്റെ അവതരണം ഇരുപത്തിമൂന്നു കൊല്ലം നീണ്ടുനിന്നതും പ്രവര്‍ത്തന രൂപം കാണിച്ചുകൊടുത്തിട്ടുള്ളതും. നബി (സ്വ)യുടെ അനുചരന്മാരില്‍ ഇസ്ലാമല്ലാത്ത ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇസ്ലാമി ന്റെ ഉത്തമ മാതൃകകളാണവര്‍ എന്ന് ഖുര്‍ആന്‍ പലസ്ഥലങ്ങളിലും പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍കാല പ്രവാചകന്മാര്‍ മുഹമ്മദ് നബിയെ കുറിച്ചും അവിടത്തെ അനുചരന്മാരെ കുറിച്ചും പല പ്രവചനങ്ങളും നടത്തിയ കൂട്ടത്തിലും ഇപ്രകാരം തന്നെയാണ് പരിചയപ്പെടുത്തിയത്. തൌറാത്ത് പറയുന്നു: ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കല്‍ നിന്നു വന്നു അവര്‍ക്കുവേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്റെ വലങ്കയ്യിലുണ്ടായിരുന്നു. അതെ അവന്‍ ജനത്തെ സ്നേഹിക്കുന്നു. അവന്റെ സകല വിശുദ്ധന്മാരും തൃക്കയ്യിലിരിക്കുന്നു (ആവര്‍ത്തനം 33/2,3).

നബി (സ്വ) യുടെ വഫാത്തിനുശേഷം പരിശുദ്ധാത്മാക്കളായ നാലു ഖലീഫമാര്‍ ഇസ് ലാമിക ഭരമകൂടം സത്യസന്ധതയോടുകൂടി കൈകാര്യം ചെയ്യുകയുണ്ടായി. ലോകത്തിലിന്നേവരെയും ആരും തന്നെ അവരുടെ സത്യസന്ധതയെ ചോദ്യം ചെയ്തിട്ടില്ല. ഏറ്റവും വിപുലമായ ഒരു ഇസ്ലാമിക സാമ്രാജ്യമാണു അവരുടെ അധീനതയിലുണ്ടായിരുന്നത്. ആ സാമ്രാജ്യത്തില്‍ ഇസ്ലാമിക നിയമങ്ങളല്ലാതെ യാതൊന്നും നടന്നിരുന്നില്ല. അന്നുണ്ടായിരുന്ന ജഡ്ജിമാരും ഭരണകര്‍ത്താക്കളും ഇസ്ലാമിന്റെ വിധിവിലക്കുകള്‍ മാത്രമേ ഇസ്ലാമിക സാമ്രാജ്വത്തില്‍ നടപ്പില്‍ വരുത്തിയിട്ടുള്ളൂ. ആയിരക്കണക്കായ പണ്ഢിതന്മാരും ലക്ഷക്കണക്കിനു അനുചരന്മാരും അന്നവിടെയുണ്ടായിരുന്നു. ഇസ്ലാ മിക ശരീഅത്തിനെക്കുറിച്ച് എന്തു നിലപാടാണ് ആ ഭരണ കര്‍ത്താക്കളും ജഡ്ജിമാരും കൈകൊണ്ടതെന്ന് മനസ്സിലാക്കാതെ ഇസ്ലാമിക ശരീഅത്തിനെ കുറിച്ച് ഗ്രഹിക്കാന്‍ സാധ്യമല്ല. അവിടെ നടപ്പിലുണ്ടായിരുന്ന നിയമങ്ങളാണ് ഇസ്ലാമിന്റെ യഥാര്‍ഥ ശരീഅത്ത് നിയമങ്ങള്‍. ഖുര്‍ആനിലെ വല്ല പദങ്ങളും ദുര്‍വ്യാഖ്യാനം ചെയ്ത് നബി (സ്വ) ക്കോ അനുചരന്മാര്‍ക്കോ ഖുലാഫാഉര്‍റാശിദുകളുടെ കാലഘട്ടത്തിലോ പരിചയമില്ലാത്ത ഒരു വാദഗതി ആരുകൊണ്ടുവന്നാലും അത് ഇസ്ലാമിക ശരീഅത്തിനു നിരക്കാത്തതാണ്.

ഖുലഫാഉര്‍റാശിദുകളുടെ കാലത്തെ തീര്‍പ്പുകളും വിധിന്യായങ്ങളും ശേഖരിച്ചു സൂക്ഷ്മമായി പരിശോധിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളവരാണ് മഹാന്മാരായ ഇമാമുകള്‍. ഇമാം മാലിക് (റ) ഇസ്ലാമിക സാമ്രാജ്വത്തിന്റെ അന്നത്തെ ആസ്ഥാനമായിരുന്ന മദീനയില്‍ ഇരുന്നുകൊണ്ട് അവിടെയുണ്ടായിരുന്ന ന്യായാധിപനമാരുടെ വിധിന്യായങ്ങള്‍ ശേഖരിച്ചു രേഖപ്പെടുത്തി. ഇമാം അബൂഹനീഫ(റ)ബാഗ്ദ്ദാദിലും ഡമസ്ക്കസിലും മറ്റും സഞ്ചരിച്ചു ഇസ്ലാമിന്റെ വിധികര്‍ത്താക്കളില്‍ ചിലരെ നേരില്‍ കണ്ട് ശരീഅത്ത് സംബന്ധമായ വിധികളും കുലങ്കശമായി പഠിച്ചു രേഖപ്പെടുത്തി. ഇമാം ശാഫി (റ) ബാഗ്ദാദ്, മക്ക, മദീന, ഈജിപ്ത് തുടങ്ങിയ കേന്ദ്രങ്ങളില്‍ താമസിച്ചു അവിടങ്ങളിലുണ്ടായിരുന്ന കോടതി നടപടികളും വിധിന്യാങ്ങളും സസൂക്ഷ്മം ക്രോഡീകരിച്ചു. ഇമാം മാലികിന്റെയും അബൂഹനീഫയുടെയും ശേഖരങ്ങള്‍ ഇമാം ശാഫിഈ (റ) സമഗ്രമായി പരിശോധിച്ചിട്ടുണ്ട്. ഇമാം ശാഫിയുടെ ശിഷ്വത്വം സ്വീകരിച്ചുകൊണ്ട് മേല്‍ പറഞ്ഞ മൂന്നു മഹാത്മാക്കളുടെയും വിജ്ഞാന ശേഖരങ്ങള്‍ ഇമാം അഹ്മദ് (റ) പഠിച്ചിട്ടുണ്ട്. മേല്‍പറഞ്ഞ മഹാത്മാക്കളെല്ലാം തന്നെ നബി (സ്വ) യുടെ വചനങ്ങളും നടപടിക്രമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഖുലഫാഉര്‍റാശിദുകളുടെ കാലശേഷം ഉമവിയ്യാക്കളും അബ്ബാസികളും അതനുശേഷം തുര്‍ക്കികളും പോരായ്മകളുണ്ടെ ങ്കിലും മേല്‍പറഞ്ഞ ശരീഅത്തുപിന്‍പറ്റി ഭരണം നടത്തിപ്പോന്നവരാണ്. ഭരണ കര്‍ത്താക്കളുടെ മാറ്റത്തിനനുസരിച്ച് ശരീഅത്ത് നിയമത്തില്‍ മാറ്റം ഉണ്ടായിട്ടില്ല. പൂര്‍വ്വ മുസ് ലിംകളുടെ കാലത്തുണ്ടായിരുന്ന അതേ നിയമങ്ങള്‍ തന്നെയാണ് പരമ്പരാഗതമായി മുസ്ലിം ലോകത്തില്‍ നടന്നുവന്നിരുന്നത്. ഈ ഇസ്ലാമിക നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമങ്ങള്‍ മാറ്റിമറിക്കാനും ആര്‍ക്കും സാധിച്ചിട്ടില്ല.

സാഹചര്യങ്ങള്‍ക്കനുസരിച്ച് ഖുര്‍ആനെയും നബിയുടെ നടപടികളേയും ഇസ്ലാമിക തത്വങ്ങളേയും ദുര്‍വ്യാഖ്യാനം ചെയ്യാവുന്ന സ്ഥിതിയല്ല ഇസ്ലാമിലുള്ളത്. ഉദാഹരണമായി വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിത്യാദി കാര്യങ്ങള്‍ നബിയുടെയും അനുചരന്മാരുടെയും കാലഘട്ടത്തില്‍ ആയിരക്കണക്കിനു സംഭവിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ അന്ന് എന്തു നിലപാടാണോ അവര്‍ കൈകൊണ്ടത് അതു തന്നെയാണ് യഥാര്‍ഥ ഇസ്ലാമിക നിയമങ്ങള്‍. അതിന്നെതിരായി ഖുര്‍ആനും സുന്നത്തും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധ്യമല്ല. ഈ വിധത്തില്‍ അനുഭവത്തിലും പ്രവ ര്‍ത്തനങ്ങളിലും സ്ഥിരപ്പെട്ട അസ്ഥിവാരമാണ് ഇസ്ലാമിനുള്ളത്. മറ്റു മതങ്ങളില്‍ ഇങ്ങനെയുള്ള അടിയാധാരവും അടിത്തറയും നമുക്കു കാണാന്‍ കഴിയുകയില്ല.


RELATED ARTICLE

  • പൈത്യക മഹത്വംഇസ്‌ലാമില്‍
  • ഭൌതികതയുടെയും ആത്മീയതയുടേയും സമന്വയം
  • സ്വൂഫി തത്വങ്ങള്‍
  • നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം
  • ആത്മീയ ചികിത്സ
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
  • മതത്തിന്റെ അനിവാര്യത
  • മതത്തിന്റെ ധര്‍മം
  • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
  • ഇസ്ലാമും വിദ്യാസ്നേഹവും
  • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
  • ഇസ്ലാമികാധ്യാപനങ്ങള്‍
  • ഇസ്‌ലാമിലെ പാരിസ്ഥിതിക മൂല്യങ്ങള്‍
  • ആള്‍ ദൈവങ്ങള്‍
  • ഇസ്‌ലാമും പരിസ്ഥിതിയും
  • ഇസ്‌ലാമും പരിസരശുചിത്വവും
  • ഇസ്‌ലാം ബുദ്ധിജീവികളുടെ വീക്ഷണത്തില്‍
  • ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം
  • ഇസ്‌ലാമും യുദ്ധങ്ങളും
  • സകാത്
  • ഇസ്‌ലാമും സാമ്പത്തിക നയങ്ങളും
  • ഇസ്‌ലാമും സ്വൂഫിസവും
  • ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം
  • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
  • നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം