Click to Download Ihyaussunna Application Form
 

 

അബൂബക്ര്‍ സ്വിദ്ധീഖ് (റ)

പേര് അബ്ദുല്ല
ഓമനപ്പേര് അബൂബക്ര്‍
പിതാവ് അബൂഖുഹാഫഃ
ജനനം നബി (സ്വ) യുടെ ജനനത്തിന്റെ മൂന്നാം വര്‍ഷം
വയസ്സ് അറുപത്തിമൂന്ന്
വംശം ബനുതൈം
സ്ഥാനപ്പേര് സ്വിദ്ധീഖ്
മാതാവ് ഉമ്മുല്‍ ഖൈര്‍
വഫാത് ഹിജ്റയുടെ പതിമൂന്നാം വര്‍ഷം
ഭരണകാലം രണ്ടു വര്‍ഷം മൂന്നു മാസം

അബൂബക്ര്‍ സ്വിദ്ധീഖ് (റ) ബാല്യകാലം മുതല്‍ നബി (സ്വ) യുടെ കൂട്ടുകാരനായിരുന്നു. ഇസ്ലാം സ്വീകരിച്ച ആദ്യപുരുഷനുമാണ്. ഉസ്മാനുബ്നു അഫ്ഫാന്‍ (റ) വിനെപ്പോലെയുള്ള നിരവധി പ്രമുഖ സ്വഹാബികള്‍ ഇദ്ദേഹം മുഖേനയാണ് ഇസ്ലാം സ്വീകരിച്ചത്. മുസ്ലിമായതിന്റെ പേരില്‍ മര്‍ദ്ദനം അനുഭവിച്ചുകൊണ്ടിരുന്ന ബിലാല്‍ മുഅദ്ദിന്‍ (റ) വിനെ പ്പോലെയുള്ള ഏഴ് അടിമകളെ അദ്ദേഹം വിലക്ക് വാങ്ങി സ്വതന്ത്രരാക്കിയിരുന്നു. നബി (സ്വ) പറയുന്ന എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യാതെ വിശ്വസിച്ചതുകൊണ്ടാണ് ‘സ്വിദ്ധീഖ്’ എന്ന പേര്‍ ലഭിച്ചത്.

നബി (സ്വ) ഹിജ്റ പോകുമ്പോള്‍ കൂടെയുണ്ടായിരുന്ന ഏക കൂട്ടുകാരന്‍ സ്വിദ്ധീഖ് (റ) ആയിരുന്നു. നബി (സ്വ) ക്ക് രോഗം കഠിനമായപ്പോള്‍ നബിതങ്ങളുടെ പ്രതിനിധിയായി ഇമാമത്ത് നിറുത്തിയതും അദ്ദേഹത്തെയായിരുന്നു. നബി (സ്വ) വഫാത്തായപ്പോള്‍ പരിഭ്രാന്തരായ സ്വഹാബികളെ സമാധാനിപ്പിച്ചത് അദ്ദേഹത്തിന്റെ ചരിത്ര പ്രസിദ്ധമായ പ്രസംഗമായിരുന്നു.

നബി (സ്വ) വഫാത്തായപ്പോള്‍ ഖബറടക്കം ചെയ്യുന്നതിനു മുമ്പ് സ്വഹാബികള്‍ ബനൂ സാഇദ ഗോത്രക്കാരുടെ പന്തലില്‍ സമ്മേളിച്ചു അബൂബക്ര്‍ സ്വിദ്ധീഖ ്(റ) നെ ഖലീഫയായി തെരഞ്ഞെടുത്തു.

പ്രഥമ പ്രവര്‍ത്തനങ്ങള്‍

ഹിജ്റ ആറാം വര്‍ഷം ബുസ്വ്റായിലെ ഭരണാധിപന്റെ അടുത്തേക്ക് നബി (സ്വ) യുടെ കത്തുമായി പോയ ഹാരിസ് (റ) നെ ശത്രുക്കള്‍ ശാമിലെ മുഅ്ത്വയില്‍ വെച്ചു വധിച്ചു. പ്രതികാരം വീട്ടുന്നതിന് ഹിജ്റയുടെ എട്ടാം വര്‍ഷം മുഅ്ത്വഃ യുദ്ധം നടത്തിയെങ്കിലും വേണ്ടത്ര വിജയം ഉണ്ടായില്ല. അതുകൊണ്ട് അവിടെ വീണ്ടും യുദ്ധം ചെയ്യുന്നതിന് ഹിജ്റ പതിനൊന്നാം വര്‍ഷം നബി (സ്വ) ഉസാമത്ബ്നു സൈദ് (റ) ന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ തയ്യാര്‍ ചെയ്തു. പക്ഷേ, സൈന്യം പുറപ്പെടുന്നതിന് മുമ്പ് നബി (സ്വ) തങ്ങള്‍ക്ക് രോഗം ബാധിച്ചു. ഈ സൈന്യത്തെ പ്രസ്തുത സ്ഥലത്തേക്ക് അയക്കുക എന്നതായിരുന്നു അബൂബക്ര്‍ (റ) ന്റെ ഒന്നാമത്തെ നടപടി. വമ്പിച്ച വിജയത്തോടെയാണ് പ്രസ്തുത സൈന്യം മടങ്ങിയത്.

നബി (സ്വ) വഫാതായപ്പോള്‍ ചില അറബി ഗോത്രങ്ങള്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോയി, മറ്റുചിലര്‍ സകാത്ത് കൊടുക്കാന്‍ വിസമ്മതിച്ചു, മുസൈലിമത്തുല്‍ കദ്ദാബ്, തുലൈഹത്തുല്‍ അസദി എന്നീ പുരുഷന്മാരും സജാഹി എന്ന സ്ത്രീയും നബിമാരാണെന്ന് വാദിച്ചു. സ്വിദ്ധീഖ് (റ) അവരോടെല്ലാം ധീരമായി യുദ്ധം ചെയ്തു. മുര്‍ത്തദ്ദുകള്‍ ഇസ്ലാമിലേക്ക് മടങ്ങുകയും സകാത്ത് കൊടുക്കാന്‍ വിസമ്മതിച്ചവര്‍ അതു കൊടുക്കുകയും ചെയ്തു. മുസൈലിമത്തുല്‍ കദ്ദാബ് വധിക്കപ്പെട്ടു, തുലൈഹത്ത് ഇസ്ലാം സ്വീകരിച്ചു. സജാഹി സ്വന്തം നാടായ അല്‍ ജസീറയിലേക്ക് ഓടി രക്ഷപ്പെട്ടു.

പ്രധാന പ്രവര്‍ത്തനങ്ങള്‍

മുര്‍ത്തദ്ദുകളുമായുള്ള യുദ്ധത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ നിരവധി സ്വഹാബിമാര്‍ രക്തസാക്ഷികളായി. അപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ സംരക്ഷിക്കപ്പെടുന്നതിനു വേണ്ടി അത് ക്രമപ്രകാരം ഒരു മുസ്വ്ഹഫില്‍ ക്രോഡീകരിച്ച് എഴുതുവാന്‍ ഖലീഫ കല്‍പന കൊടുത്തു. നബി (സ്വ) യുടെ വഹ്യ് എഴുത്തുകാരനായിരുന്ന സൈദ്ബ്നു സാബിത് (റ) ആ കര്‍മ്മം നിര്‍വഹിച്ചു.

അറേബ്യയുടെ അയല്‍വശത്തു സ്ഥിതി ചെയ്തിരുന്ന രണ്ടു വന്‍ സാമ്രാജ്യങ്ങളായിരുന്നു പേര്‍ഷ്യയും റോമും. പേര്‍ഷ്യയില്‍ പെട്ട ഇറാഖിലേക്ക് അബൂബക്ര്‍ (റ) ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അയച്ചു. ഇറാഖിന്റെ പല ഭാഗങ്ങളും അവര്‍ കീഴടക്കി. റോമാ സാമ്രാജ്യത്തില്‍ പെട്ട ശാമിലേക്ക് നാലു സൈന്യങ്ങളെ അയച്ചു. റോം സൈന്യവുമായി യര്‍മുകില്‍ അവര്‍ ഏറ്റുമുട്ടി. വിജയം വളരെ പ്രയാസമായി. ഉടനെ ഖാലിദ് (റ) ഇറാഖില്‍ നിന്നും ശാമിലെത്തി സൈന്യങ്ങളുടെ പൊതു നേതൃത്വം ഏറ്റെടുത്തു. അതു കാരണം യര്‍ മുക് മുസ്ലിംകള്‍ക്ക് അധീനമായി.

ഹിജ്റ പതിമൂന്നാം വര്‍ഷം 15 ദിവസം നീണ്ടുനിന്ന പനിയെ തുടര്‍ന്ന് ജുമാദുല്‍ ആഖിറ 21 ന് സ്വിദ്ദീഖ് (റ) വഫാതായി. നബി (സ്വ) യുടെ സമീപത്തു തന്നെ അവരെ ഖബറടക്കി. രോഗ ദിവസങ്ങളില്‍ പകരം ഇമാമത്ത് നിര്‍ത്തിയിരുന്നത് ഉമറുല്‍ ഫാറൂഖ് (റ) നെ ആയിരുന്നു. സമുദായം ഭിന്നിക്കാതിരിക്കാന്‍ വഫാതിന് മുമ്പു തന്നെ പ്രമുഖ സ്വഹാബികളുമായി ആലോചിച്ച ശേഷം ഉമറുല്‍ ഫാറൂഖ (റ) നെ ഖലീഫയായി നിര്‍ദ്ദേശിക്കുകയും ജനങ്ങളുടെ അംഗീകാരം വാങ്ങുകയും ചെയ്തിരുന്നു.


RELATED ARTICLE

  • അബ്ദുറഹ്മാനുബ്നു ഔഫ് (റ)
  • അബൂ ഉബൈദത് ബ്നുല് ജറാഹ് (റ)
  • സഈദ് ബ്നു സൈദ് (റ)
  • സഅ്ദ് ബ്നു അബീവഖാസ് (റ)
  • സുബൈറുബ്നുല് അവ്വാം (റ)
  • ത്വൽഹ(റ)
  • അലി(റ)
  • ഉസ്മാന് (റ)
  • ഉമര് (റ)
  • സ്വര്‍ഗാര്‍ഹരായ സ്വഹാബികള്‍ (1)
  • അലീ ബിന്‍ അബൂത്വാലിബ് (റ)
  • ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ)
  • ഉമറുബ്നുല്‍ ഖത്വാബ്( റ)
  • അബൂബക്ര്‍ സ്വിദ്ധീഖ് (റ)