നിരയൊപ്പിച്ച് കിടക്കുന്ന ഉഹ്ദ് മലഞ്ചെരുവിലൂടെ ഖലീഫയും സഹായി അസ്ലമും നടന്നു. മരം കോച്ചുന്ന തണുപ്പാണ്. മരച്ചില്ലകളില്‍നിന്ന് കളകളാരവം തുടങ്ങുന്നതേയുള്ളൂ. മറഞ്ഞുകൊണ്ടിരിക്കുന്ന ചന്ദ്രന്റെ അരണ്ട നിലാവെളിച്ചത്തില്‍ ഇരുവരും പതുങ്ങിപ്പതുങ്ങി നടന്നു.
മദീനയുടെ താഴെ പുറത്തും മേലെ ചന്തയിലുമാണ് കൂടുതല്‍ ജനവാസമുള്ളത്. ആ പ്രദേശങ്ങളിലൂടെയാണ് ജനങ്ങളുടെ സുഖദുഃഖങ്ങളറിയാനും ക്ഷേമൈശ്വര്യങ്ങള്‍ നേരില്‍ മനസ്സിലാക്കാനുമായുള്ള ഈ രഹസ്യനിരീക്ഷണം. ഖലീഫയോട് നേരില്‍ പറയാന്‍ മടിക്കുന്ന പ്രശ്നങ്ങളും ആവലാതികളും രഹസ്യനിരീക്ഷണത്തില്‍ കണ്ടെത്താറുണ്ട്. പട്ടിണി കരിനിഴല്‍ വീഴ്ത്തിയ ധാരാളം കുടിലുകളില്‍ ഖലീഫ സഹായമെത്തിച്ചിട്ടുണ്ട്. പ്രസവവേദനകൊണ്ട് പുളയുന്ന സ്ത്രീകള്‍ക്ക് ഖലീഫയുടെ ഭാര്യയായ പ്രഥമ വനിത സഹായത്തിനെത്തിയിട്ടുണ്ട്. സമരമുഖങ്ങളിലേക്ക് പട്ടാള സേവനത്തിനുപോയി മാസങ്ങളായിട്ടും തിരിച്ചുവരാതെ വിരഹദുഃഖം അനുഭവിക്കുന്ന യുവതികളുടെ ശോകഗാനങ്ങള്‍ നേരില്‍കേട്ടിട്ടുണ്ട്. അതിനുപരിഹാരമായി വിദേശങ്ങളില്‍ കഴിയുന്ന ഭര്‍ത്താക്ക ന്മാര്‍ നാലു മാസത്തിലധികം പുറത്തുതങ്ങാതെ വീടുകളില്‍ തിരിച്ചെത്തണമെന്ന ഉത്തരവിറക്കിയിട്ടുണ്ട്.
‘സ്വുബ്ഹിയാകാന്‍ ഇനിയും ഒരുപാട് സമയമുണ്ട്. അസ്ലം, വരൂ നമുക്കീ കുടിലിനരികില്‍ കുറച്ചുനേരം നില്‍ക്കാം.’ ഖലീഫ ഉമര്‍(റ) അസ്ലമിന്റെ കൈ പിടിച്ച് ശബ്ദം താഴ്ത്തിപ്പറഞ്ഞു.
അസ്ലം ആജ്ഞാനുസാരം ഖലീഫയുടെ പിന്നാലെ. കുടിലിനു എതിരെയുള്ള ചുമരില്‍ ചാരിനിന്നു. കുടിലില്‍ ആളനക്കം. നെയ്തിരി ദീപം തെളിഞ്ഞു. ജനാല തുറന്നു ഒരു സ്ത്രീ പുറത്തേക്ക് നോക്കുന്നു.
‘മകളേ, മകളേ, എഴുന്നേല്‍ക്കൂ.’
മൂടിപ്പുതച്ച് വളഞ്ഞുകിടക്കുന്ന മകളെ വിളിച്ചുണര്‍ത്തുകയാണാ സ്ത്രീ. തിരിഞ്ഞുകിടന്ന മകളെ വീണ്ടും ആ സ്ത്രീ വിളിക്കാന്‍ തുടങ്ങി. ‘മകളേ, എഴുന്നേല്‍ക്കൂ. സമയമായി. വേഗം കുറച്ച് വെള്ളമെടുത്ത് പാല്‍പാത്രത്തിലൊഴിക്കൂ.’
ഖലീഫയുടെ കാതുകള്‍ക്ക് വിശ്വസിക്കാനായില്ല. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പിന് വേ ഗം കൂടി. ഉമ്മയുടെ ആവശ്യം തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ മകള്‍ അല്‍പ്പം ഉച്ചത്തില്‍ പറഞ്ഞു.
‘ഉമ്മാ, പാലില്‍ മായം ചേര്‍ത്തുന്നത് നമ്മുടെ ഖലീഫ ഉമര്‍(റ) നിരോധിച്ചിട്ടുണ്ട്. അത് ഉമ്മ അറിഞ്ഞില്ലേ. അദ്ദേഹം അതറിഞ്ഞാല്‍ വലിയ അപകടമായിരിക്കും. അതിനാല്‍ ഞാനത് ചെയ്യില്ല.’
മകളുടെ ശബ്ദം കേട്ടപ്പോള്‍ ഖലീഫയുടെ ജിജ്ഞാസ വര്‍ധിച്ചു. താനിവിടെ പതുങ്ങിനില്‍ക്കുന്നത് അവള്‍ അറിഞ്ഞുകാണുമോ? ഇല്ല. അവള്‍ എങ്ങനെ അറിയാനാണ്. ഇ പ്പോഴും പുതപ്പിനുള്ളില്‍ നിന്നവള്‍ പുറത്തുവന്നിട്ടില്ല. കതകു തുറന്ന് ഉമ്മയും മകളും വീടിനു വെളിയില്‍ വന്നിട്ടില്ല. തന്നെ കണ്ടിട്ടില്ല. അതിനാല്‍ അവള്‍ അറിയാതെ തന്നെയാണ് പറയുന്നത്. അവളുടെ വാക്കുകളില്‍ ആത്മാര്‍ഥത നിഴലിച്ചിരുന്നു. അത് അവിശ്വസിക്കേണ്ട കാര്യമില്ല.
പാല്‍വിറ്റ് ഉപജീവനം നടത്തിയിരുന്ന കൊച്ചുകുടുംബത്തിന്റെ നാഥയാണ് ആ ഉമ്മ. മകളുടെ മറുപടി ഉമ്മയെ സ്തബ്ധയാക്കി. അല്‍പനേരം അവര്‍ മൌനം പൂണ്ടു. മൌനം ഭഞ് ജിച്ചുകൊണ്ട് ഉമ്മ സംസാരം തുടര്‍ന്നു:
‘മകളേ, ഖലീഫ അതറിയുകയോ കാണുകയോ ഇല്ല. പാലില്‍ വെള്ളം കലര്‍ത്തിവില്‍ ക്കാതിരുന്നാല്‍ നമ്മുടെ കാര്യങ്ങള്‍ ഒന്നും നടക്കില്ല. ആവശ്യത്തിനു പണം വേണ്ടേ’
വിസമ്മതം പൂണ്ട മകളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഉമ്മ. സ്ത്രീയുടെ സം സാരംകേട്ടു ഖലീഫ രോഷം കൊണ്ട് വിറക്കാന്‍ തുടങ്ങി. ന്യായീകരണം കേട്ടില്ലേ എന്ന ഭാവത്തില്‍ ഖലീഫയും അസ്ലമും മുഖത്തോടുമുഖം നോക്കി. അസ്ലമിന്റെയും പാദം മുതല്‍ ഉച്ചിവരെ ഒരു വിറ പാഞ്ഞുകയറി. ആ പെണ്‍കുട്ടി ഉമ്മയോട് പറയുന്നതു കേട്ടു.
‘ഉമ്മാ, ഖലീഫ ഉമര്‍ അറിയില്ലെങ്കിലും അല്ലാഹു അറിയില്ലേ നമ്മുടെ മായം ചേര്‍ക്കല്‍. പടച്ചറബ്ബിനെ മറച്ചുവെക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?’
മകളുടെ വളച്ചുകെട്ടില്ലാത്ത മറുപടിക്ക് വജ്രത്തേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു. ആ വാ ക്കുകള്‍ ഉമ്മയെ തെല്ലൊന്നുലച്ചുകളഞ്ഞു. വേനല്‍ച്ചൂടിലെ പേമാരികണക്കെ ഖലീഫ യുടെ മനസ്സിനു തെല്ലൊരാശ്വാസമായി. അല്ലാഹുവിനെ ഭയക്കുന്ന പെണ്‍കുട്ടികള്‍ വള ര്‍ന്നുവരുന്നതില്‍ അദ്ദേഹം അഭിമാനംകൊണ്ടു. നിശയുടെ നിശ്ശബ്ദതയില്‍ നടന്ന വാഗ്വാദം അവസാനിച്ചെന്നുകണ്ടപ്പോള്‍ ഖലീഫ തിരിഞ്ഞുനടക്കാനൊരുങ്ങി. അസ്ലമി നോട് അടക്കിയ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു.
‘അസ്ലം, ഈ വീടും പരിസരവും അടയാളപ്പെടുത്തിവെക്കുക. പിന്നീട് വന്ന് നമുക്കിവരെ പറ്റി പഠിക്കണം.’ അസ്ലം വഴികള്‍ മനസ്സിലാക്കി. കുടില്‍ തിരിച്ചറിയാന്‍ അടയാളം കണ്ടെത്തി. ഇരുവരും നടന്നുനീങ്ങുമ്പോള്‍ ആകാശത്തില്‍ പ്രഭാതത്തിന്റെ വെള്ളക്കീറ് തലകാട്ടിവരുന്നുണ്ടായിരുന്നു.
********************************
നേരം വെളുത്ത് സൂര്യകിരണങ്ങള്‍ പരന്നു. ഉമര്‍(റ)വിന്റെ മനസ്സില്‍ ഉമ്മയുടെയും മകളുടെയും ശബ്ദം അലയടിച്ചുകൊണ്ടിരുന്നു. അവര്‍ ആരാണെന്നും അവരുടെ സ്ഥിതി എന്താണെന്നും അറിഞ്ഞാലേ ഇനി സമാധാനമുള്ളൂ. ഉടനെ അസ്ലമിനെ വിളിച്ചുവരുത്തി.
‘അസ്ലം, ഇന്നലെ നീ അടയാളം വെച്ച ആ വീട്ടില്‍പോയി അവര്‍ ആരാണെന് പഠിച്ചുവരണം. അവര്‍ രണ്ടാള്‍ മാത്രമാണോ അവിടെയുള്ളത്. അതല്ല അവര്‍ക്ക് പുരുഷതുണയുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളൊക്കെ അറിഞ്ഞുവരണം.’
ആജ്ഞയനുസരിച്ച് അസ്ലം പോയി. ഉമര്‍(റ)വിന്റെ മുഖം വിവര്‍ണമാകാന്‍ തുടങ്ങി. ഓര്‍ക്കാന്‍ കഴിയാത്ത ഒരധ്യായം പോലെ ആ ഉമ്മയുടെ വാക്കുകള്‍ മനസ്സില്‍ കുരുങ്ങിക്കിടക്കുന്നു. ഓര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ കാരമുള്ള് തറക്കുന്നതുപോലെ. എങ്കിലും മായം ചേര്‍ക്കലിനെതിരെ താന്‍ കൈക്കൊണ്ട നടപടികള്‍ ജനങ്ങളില്‍ സൃഷ്ടിച്ചെടുത്ത മാറ്റം ഖലീഫയെ അതീവ സന്തുഷ്ടനാക്കി. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അസ്ലം തി രിച്ചുവന്നു.
‘ഖലീഫാ, അവിടെ അവിവാഹിതയായ ഒരു യുവതിയും ഉമ്മയും മാത്രമേയുള്ളൂ. കഷ്ടപ്പെട്ട് അഷ്ടിക്ക് വകയൊപ്പിക്കുന്ന രണ്ടംഗ കുടുംബം. പുരുഷന്മാരാരുമില്ല.’
ഉമര്‍(റ) ഉടനെ പുത്രന്മാരെ വിളിച്ചുവരുത്തി. ‘കുട്ടികളേ, സ്വാലിഹത്തായ ഒരു പെണ്‍കുട്ടിയുണ്ട്. സാധു കുടുംബത്തിലെ അംഗം. അല്ലാഹുവിനെ ഭയപ്പെടുന്ന കുട്ടി. നിങ്ങളാരെങ്കിലും വിവാഹം കഴിക്കാന്‍ ഒരുക്കമുണ്ടോ?’
ഖലീഫ അന്വേഷിച്ചു.
പുത്രന്മാരായ അബ്ദുല്ലയും അബ്ദുറഹ്മാനും ആസ്വിമും മുഖത്തോടുമുഖം നോക്കി.
‘എനിക്കിപ്പോള്‍ ഭാര്യയുണ്ട്. ഞാന്‍ വേറെ ഒരു വിവാഹം കഴിക്കാനിപ്പോള്‍ ഒരുക്കമല്ല.’ അബ്ദുല്ല മറുപടി പറഞ്ഞു.
രണ്ടാമന്‍ അബ്ദുറഹ്മാനും അതേ മറുപടി ആവര്‍ത്തിച്ചു. ആസ്വിം പറഞ്ഞു: ‘ഉപ്പാ എനിക്കിപ്പോള്‍ ഭാര്യയില്ല. അതുകൊണ്ട് ഞാന്‍ കല്യാണം കഴിച്ചുകൊള്ളാം.’ ഉമര്‍ (റ)വിന്റെ മുഖത്ത് സന്തോഷം വിരിഞ്ഞു.
ആ പെണ്‍കുട്ടിക്ക് മംഗല്യസാഫല്യമുണ്ടായി. ഗ്രാമത്തിലെ പാല്‍ക്കാരിയുടെ മകള്‍ ഖ ലീഫയുടെ കൊട്ടാരത്തില്‍.
ആ ദാമ്പത്യത്തില്‍ വിരിഞ്ഞ കുസുമമാണ് ലോകപ്രശസ്തനായ ഉമര്‍ബിന്‍ അബ്ദുല്‍ അസീസ്. ഇസ്ലാമികലോകത്ത് അഞ്ചാം ഖലീഫ എന്ന അപരനാമത്തില്‍ അറിയപ്പെട്ട മഹാന്‍. വിത്തുഗുണം പത്തുഗുണം.
RELATED ARTICLE