മുസൈലിമക്ക് തല നെടുകെ പിളരുന്നത് പോലെ. ഏത് അത്ഭുതവും കാണിക്കുമെന്ന് ജനങ്ങളോട് പറഞ്ഞ സ്ഥിതിക്ക് അവര്‍ എന്തൊക്കെയാവും ആവശ്യപ്പെടുക? പരാജയപ്പെട്ടാല്‍ എല്ലാ വാദങ്ങളും പൊളിഞ്ഞതു തന്നെ. തടിച്ചു കൂടിയ ജനക്കൂട്ടത്തിനിടയില്‍ പുകയുന്ന മനസ്സ് പുറത്തറിയിക്കാതെ അയാള്‍ നിന്നു.
ആള്‍കൂട്ടത്തില്‍ നിന്ന് ഒരു മദ്ധ്യവയസ്ക മുസൈലിമയുടെ മുന്നില്‍ വന്നു നിന്നു. താഴ് മയോടെ അവര്‍ പറഞ്ഞു: “കടുത്ത വരള്‍ച്ചയാണ്. ഞങ്ങളുടെ കിണറുകള്‍ വറ്റിവരണ്ടിരിക്കുന്നു. കൃഷികള്‍ കായ്കനികളില്ലാതെ ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. അതിനാല്‍ കിണറില്‍ ധാരാളം വെള്ളം ലഭിക്കണം. കൃഷി നന്നാവണം. കായ്കനികള്‍ നിറയണം. ഹസ്മാന്‍ നിവാസികള്‍ക്ക് മുഹമ്മദ് നബി പ്രാര്‍ഥിച്ചു വെള്ളവും കായ്കനികളും നല്‍കിയിട്ടുണ്ടല്ലോ. അതു പോലെ താങ്കളും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിച്ച് ഈ രണ്ടു കാര്യങ്ങളും ശരിയാക്കിത്തരണം.”
മുസൈലിമയുടെ ഉള്ള് പൊരിയുകയായിരുന്നു. ഒളിച്ചോടാന്‍ പറ്റുമോ? താന്‍ പ്രാര്‍ഥിച്ചത് കൊണ്ട് കാര്യം സാധിക്കുമോ? തന്റെ പ്രാര്‍ഥന സ്വീകരിക്കുമോ? നൂറുകൂട്ടം ചോദ്യങ്ങള്‍ മുസൈലിമയുടെ മനസ്സില്‍ കിടന്നു ഞെരിപിരികൊണ്ടു.
“എവിടെ കിണര്‍?” മുസൈലിമ ചോദിച്ചു. “ആ കാണുന്നത്”. അകലേക്ക് ചൂണ്ടി ഒരാള്‍ പറഞ്ഞു. മുസൈലിമ അങ്ങോട്ടു നടന്നു. കിണറിന്റെ വക്കിലെത്തി. തലകുനിച്ചൊന്നു നോക്കി. വെള്ളമുണ്ട്. പക്ഷേ, കുറവാണ്. അയാള്‍ കിണറില്‍ ഒരു പാത്രം താഴ്ത്തി കുറച്ച് വെള്ളം കോരിയെടുത്തു. അത് വായില്‍ ഒഴിച്ച് നന്നായി ചുഴറ്റി. ആ വെള്ളം കിണറുകളില്‍ ഒഴിക്കാന്‍ കല്‍പിച്ചു. അത് കിണറുകളില്‍ ഒഴിക്കേണ്ട താമസം ഉള്ളവെള്ളവും വറ്റി. ആ ‘വിശുദ്ധ ജലം’ തെളിച്ച തോട്ടങ്ങളെല്ലാം ഉണങ്ങി വരണ്ടു.
ജനങ്ങള്‍ പരിഹാസത്തോടെ ആര്‍ത്തു വിളിക്കുന്നതിനിടയില്‍ അവന്‍ ചോദിച്ചു: “ഇതൊരത്ഭുതമല്ലേ? ഒരു തുള്ളി ജലം കിണറില്‍ ഒഴിക്കുന്നതോടെ കിണറില്‍ ഉള്ള വെ ള്ളവും വറ്റിപ്പോകുന്നത് അത്ഭുതമല്ലേ?”
“മുസൈലിമാ”. വിളികേട്ട് തല ഉയര്‍ത്തി നോക്കി. നഹാറുബിന്‍ ഉന്‍ഫുവ, പ്രതിസന്ധിഘട്ട ത്തില്‍ തന്നെ സഹായിക്കുന്നയാളാണ് നഹാറ്. യമാമയില്‍ മതം പഠിപ്പിക്കാന്‍ നബി(സ്വ) യുടെ പ്രതിനിധിയായി വന്ന ആളാണെങ്കിലും നഹാറ് തന്നെ തുണക്കുകയായിരുന്നു. മുസൈലിമയെ നബിയാക്കാനുള്ള അധികാരം മുഹമ്മദ്(സ്വ) നല്‍കിയിട്ടുണ്ടെന്ന് കള്ളസാക്ഷ്യം പറഞ്ഞയാളാണ് നഹാറ്. അദ്ദേഹമാണ് വിളിക്കുന്നത്.
“മുഹമ്മദിന്റെ അടുത്ത് നവജാത ശിശുക്കളെ കൊണ്ട് വരികയും മുഹമ്മദ് തലോടി അനുഗ്രഹിക്കുകയും ചെയ്യാറുണ്ടല്ലോ. അത് പോലെ ബനൂഹനീഫയിലെ കുഞ്ഞുങ്ങളെ താങ്കള്‍ ഒന്ന് തലോടി അനുഗ്രഹിക്കണം”.
മുസൈലിമ അതിനൊരുക്കമായി. ചിലരൊക്കെ വീടുകളിലേക്കോടി. കുട്ടികളെയും ഒക്കത്തിരുത്തി മുസൈലിമയുടെ സന്നിധിയില്‍ ഹാജറായി. മുസൈലിമ ആ കുഞ്ഞുങ്ങളെ അനുഗ്രഹിച്ചു. കാരക്ക വായിലിട്ടു ചവച്ചു ഉമനീരോടെ എടുത്ത് കുഞ്ഞുങ്ങളുടെ വായില്‍ വെച്ചു കൊടുത്തു. താമസിച്ചില്ല. മുസൈലിമ തലോടി അനുഗ്രഹിച്ച കുഞ്ഞുങ്ങളെല്ലാം കഷണ്ടിക്കാരായി. കാരക്ക താഴോട്ടിറക്കിയ കുട്ടികള്‍ക്ക് വിക്കുണ്ടായി. നാണക്കേട് കൊണ്ട് മുസൈലിമ കോടിപ്പോയി. എന്നിട്ടും പുത്തന്‍ വാദത്തില്‍ നിന്ന് പിന്മാറാതെ മുന്നോട്ട് നീങ്ങി.
മാസങ്ങള്‍ കഴിഞ്ഞു. തിരുനബി(സ്വ)യുടെ വിയോഗം സംഭവിച്ചു. ആകാശവും ഭൂമിയും കരഞ്ഞു. സ്വഹാബികള്‍ സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടി. സമയോചിതമായി അബൂബക്കര്‍(റ) ഒരു പ്രസംഗം നടത്തി. “തിരുനബി പ്രവാചകരാണ്. മൂന്‍ പ്രവാചകരെല്ലാം മരണപ്പെട്ടുപോയി. തിരുനബി(സ്വ)യും മരണപ്പെട്ടിരിക്കുന്നു. അതിനാല്‍ ശാന്തരാവുക ജനങ്ങളേ”. മദീനയില്‍ ജനങ്ങള്‍ ശാന്തരായി. എന്നാല്‍ അറേബ്യയിലെ മറ്റു പല ഭാഗങ്ങളിലും അഭ്യന്തര പ്രശ്നങ്ങള്‍ ഉത്ഭവിച്ചു. ചിലര്‍ പ്രവാചകത്വം വാദിച്ചു. വേറെ ചിലര്‍ സകാത് കൊടുക്കാന്‍ വിസമ്മതിച്ചു.
തിരുനബി(സ്വ)ക്കു ശേഷം ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ട അബൂബക്കര്‍(റ) അവര്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു. മതപരിത്യാഗികള്‍ക്കെതിരെ ഒരു വി ട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായില്ല. മുര്‍തദ്ദുകളെയും കള്ളപ്രവാചകന്‍മാരെയും വെ റുതെ വിട്ടാല്‍ ഗുരുതരമായ ഭവിഷത്തുകളുണ്ടാകുമെന്ന് അദ്ദേഹം വിലയിരുത്തി. അധികാരമേറ്റ ഉടനെ വിവിധ ഭാഗങ്ങളിലേക്ക് പട്ടാളക്കാരെ നിയമിച്ചു. മുസൈലിമയടക്കമുള്ള വ്യാജന്മാര്‍ വിറച്ചു.
**** **** *****
യമാമയില്‍ നേരത്തെ തന്നെയെത്തിയ ശുറഹ്ബീല്‍(റ) ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. മുസൈലിമയുടെ കഥ കഴിക്കാന്‍ നിശ്ചയിക്കപ്പെട്ട തന്റെ ദൌത്യം നിര്‍വ്വഹിക്കണമെങ്കില്‍ ഖാലിദ് ബിന്‍ വലീദ്(റ) വും പട്ടാളവും എത്തിച്ചേരേണ്ടതുണ്ട്. യമാമയുടെ മണ്ണില്‍ ഒരു കൊടുങ്കാറ്റ് വീശാന്‍ പോവുകയാണ്. ഒന്നുകില്‍ മുസൈലിമയും പരിവാരവും സത്യത്തിലേക്ക് തിരിച്ചുവരിക. അല്ലെങ്കില്‍ യമാമ ചെഞ്ചായമണിയും. പോരാളികളുടെ കുളമ്പടി ശബ്ദം കേട്ടു തുടങ്ങി. ശുറഹ്ബീലിന്റെ മനസ്സ് സടകുടഞ്ഞെഴുന്നേറ്റു.
മുസ്ലിം പോരാളികള്‍ ഒരു ഭാഗത്തും മുസൈലിമയും നാല്‍പതിനായിരം പോരാളികളും മറുഭാഗത്തും. യുദ്ധം മുറുകി. മുര്‍ത്തദ്ദുകള്‍ നിലം പതിക്കാന്‍ തുടങ്ങി. ഏറ്റവുമൊടുവില്‍ മുസൈലിമയുടെ നേരെ വഹ്ശിയ്യ്(റ) ചാടിവീണു. സഹായത്തിന് അന്‍സ്വാരിയായ ഒരു സ്വഹാബിയും. മുമ്പ് ഉത്തമ സ്വഹാബിയായ ഹംസത്തുല്‍ കര്‍റാറിനെ വധിച്ച വഹ്ശിക്ക് ഒരു കൊടിയ കാഫിറിനെ കൊല്ലാന്‍ ലഭിച്ച മുഹൂര്‍ത്തം. മുസൈലിമ കൊല്ലപ്പെട്ടു.
RELATED ARTICLE