രംഗം പ്രക്ഷുബ്ധമായി. സ്വഹാബികള്‍ മനോവിഷമം ഉള്ളിലൊതുക്കിക്കഴിഞ്ഞു. ഖലീഫ തെറ്റായ കാര്യം ചെയ്യില്ലെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു. കത്തിലെ കൈപ്പട ഖലീഫയുടെ സഹചാരിയായ മര്വാന്(റ)നിന്റെത് പോലെ. മര്‍വാനും സത്യം ചെയ്തു: “ഞാ നത് എഴുതിയിട്ടില്ല.’
തെളിവ് ഹാജറാക്കേണ്ടത് വിപ്ളവകാരികളാണ്. അവര്‍ക്ക് തെളിവില്ല. സാക്ഷിയുമില്ല. അപ്പോള്‍ പിന്നെ കുറ്റം ആരോപിക്കപ്പെടുന്നവരുടെ സത്യം മാത്രമാണവലംബം. അവരാകട്ടെ കൃത്യം ചെയ്തിട്ടില്ലെന്ന് ആണയിട്ട് പറയുന്നു. കോടതിയും സത്യവിശ്വാസികളും അത് വിശ്വസിക്കുകയല്ലാതെ നിര്‍വാഹമില്ല.
വിപ്ളവകാരികള്‍ തൃപ്തരല്ല. ചോദ്യം ചെയ്യാനും ഭേദ്യം ചെയ്യാനും ഒരുങ്ങി വന്നവരാണവര്‍. സത്യവും സമാധാനവും സ്ഥാപിക്കുകയല്ല അവരുടെ ലക്ഷ്യം. അസത്യം അടിച്ചേല്പിച്ച് ഖലീഫയെ വധിക്കണം. ഇത് മാത്രമാണവരുടെ ഉന്നം.
അവര്‍ ഖലീഫയുടെ വീട് വളഞ്ഞു. “എന്താണ് നിങ്ങളുടെ പുതിയ ആവശ്യം?” ഖലീഫ അന്വേഷിച്ചു. “താങ്കള്‍ സ്ഥാനം ഒഴിയണം. അല്ലെങ്കില്‍ താങ്കളുടെ സഹചാരി മര്‍വാനെ ഞങ്ങള്‍ക്കു വിട്ടുതരണം.” അവര്‍ അത്യുച്ചത്തില്‍ വിളിച്ചു പറഞ്ഞു.
സമാധാന പ്രേമികളെപ്പോലെയാണ് അവരുടെ ഭാവങ്ങള്‍. ‘എന്താ ഖലീഫക്ക് സ്ഥാനം ഒഴിഞ്ഞ് കൊടുത്താല്‍? എന്തിനീ അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കണം? അവര്‍ എന്തു കാണിക്കുവാനാ ഖിലാഫത്ത് കൊണ്ട്?’ നാട്ടുകാര്‍ പലരും മുഖത്തോടു മുഖം നോക്കി.
“തേന്‍ ഒഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരത്തിന്റെ കയ്പ് മാറില്ല”ല്ലോ. ഇവര്‍ എന്ത് ന്യാ യം പറഞ്ഞാലും നേര്‍വഴിയില്‍ വരില്ല. ആവശ്യം പരിഗണിച്ച് മര്‍വാനെ വിട്ടു കൊ ടുത്തു കൂടായിരുന്നോ?” ചിലര്‍ ചോദിച്ചു.
പക്ഷേ, ഖലീഫ കുലുങ്ങിയില്ല. സ്വതവേ മൃദു സ്വഭാവക്കാരനായ ഖലീഫ കൂടുതല്‍ ധൈര്യവാനായി കാണപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ഇതൊക്കെ ഞാന്‍ മുന്‍കൂട്ടി കണ്ടതാണ്. പുതുതായി ഒന്നും സംഭവിച്ചിട്ടില്ല. നബി(സ്വ) പ്രവചിച്ചതിനപ്പുറത്ത് ഒന്നും നടക്കുകയുമില്ല. നബി ഒരിക്കല്‍ എന്നോട് പറഞ്ഞു : “ഉസ്മാന്, അല്ലാഹു നിന്നെ ഒരു വസ്ത്രം അണിയിക്കും. അത് അഴിപ്പിക്കാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ നീ അഴിച്ച് കൊടുക്കരുത്. മൂന്ന് തവണ നബി ഇത് ആവര്‍ത്തിച്ചു.” ആ വസ്ത്രമാണ് ഖിലാഫത്ത്. അതിനാല്‍ സ്ഥാനം ഒഴിയുന്ന പ്രശ്നമില്ല. പിന്നെ മര്‍വാനെ ഏല്പിച്ചു കൊടുക്കുന്ന കാര്യം. എ ന്തിന് ഒരു നിരപരാധിയെ വധിക്കാന്‍ വിട്ടു കൊടുക്കണം. മര്വാന് യാതൊരു തെറ്റും ചെയ്തിട്ടില്ല. മര്‍വാനെ കയ്യില്‍ കിട്ടിയാല്‍ അവര്‍ അസത്യം അടിച്ചേല്‍പ്പിക്കുകയും ക്രൂ രമായി കൊല്ലുകയും ചെയ്യും. മാന്യത ചമയാന്‍ അവര്‍ ഒരാവശ്യം ഉന്നയിച്ചുവെന്നേയുള്ളൂ. അതിനുവേണ്ടി ഒരു പാവത്തിന്റെ ജീവിതം ഹോമിക്കണമെന്നുണ്ടോ? എന്റെ മന സ് വായിക്കാന്‍ കഴിയാത്ത അവരോട് ഞാനെന്തു പറയാന്‍!”
വിപ്ളവകാരികള്‍ വീട് വളഞ്ഞു നില്‍ക്കുകയാണ്. ഖലീഫ പതിവ് പോലെ നിസ്കാരത്തിന് പുറത്ത് പോവുകയും നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ഒരു വെള്ളിയാഴ്ച്ച!. ഉച്ചനേരം. ജനങ്ങള്‍ പള്ളിയിലേക്ക് നീങ്ങുന്നു. കത്തുന്ന മനസ്സോടെ വിപ്ളവകാരികളും പള്ളിയില്‍ കയറിപ്പറ്റി. ജുമുഅയുടെ ബാങ്ക് മുഴങ്ങി. ഖലീഫ പതിവു പോലെ മിമ്പറില്‍ കയറി. ജനങ്ങള്‍ക്ക് സലാം പറഞ്ഞു. ഒരു വടിയില്‍ ഊന്നിയാണ് മിമ്പറില്‍ നില്‍ക്കുന്നത്. തന്റെ മുന്‍ഗാമികളായ ഖലീഫ ഉമര്‍(റ)വും അബൂബക്കര്‍(റ)വും നബി(സ്വ)യും ഖുത്വുബയില്‍ പിടിക്കാറുള്ള വടിയായിരുന്നു അത്. ശാന്തമായ സദസ്സ്. ജനങ്ങള്‍ ഖുത്വുബ കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
പെട്ടെന്നായിരുന്നു അത് നടന്നത്. സദസ്യരില്‍ ഒരാള്‍ ഗര്‍ജനത്തോടെ ചാടിയെണീറ്റു മുന്നോട്ട് കുതിച്ചു. ഖലീഫയുടെ കയ്യില്‍ നിന്ന് ഊന്നു വടി പിടിച്ചു പറിച്ചു. ജനങ്ങള്‍ ഭയന്ന് വിറച്ചു. അയാള്‍ ആ വടി കാല് മുട്ടില്‍ വച്ച് ശക്തിയായി വളച്ചു പൊട്ടിച്ചു വലിച്ചെറിഞ്ഞു.
രംഗം കണ്ടു നില്ക്കാനാവാതെ ഖലീഫ ബോധരഹിതനായി വീണു. വിപ്ളവകാരികള്‍ തലപൊക്കി ബഹളം വച്ചു. പള്ളിയുടെയും റൌളയുടെയും പവിത്രത അവര്‍ കാര്യമായെടുത്തില്ല. സ്വഹാബികള്‍ ഖലീഫയെ മെല്ലെ താങ്ങിയെടുത്തു വീട്ടിലേക്ക് കൊണ്ടു പോയി. ജനങ്ങള്‍ ഖലീഫയുടെ വടിവാങ്ങി ഒടിച്ചവനെ പിടികൂടി. ഊരും പേരും ചോദിച്ചറിഞ്ഞു. ഗിഫാര്‍ ഗോത്രക്കാരനാണയാള്.
അവന് പള്ളിയിലെ ഒരു മൂലയില്‍ ഇരുന്നു കരയാന്‍ തുടങ്ങി. അവന്റെ ആര്‍ത്തനാദം പുറത്തേക്കൊഴുകി. മരവിച്ച അവന്റെ മിഴികളില്‍ ദീനത തളം കെട്ടി നിന്നു. വടി ഒടിച്ചപ്പോള്‍ ഒരു ചീള് അവന്റെ കാല്‍മുട്ടില്‍ തുളച്ച് കയറിയിരുന്നു. അത് കുത്തിവീങ്ങി കാലില്‍ പഴുപ്പ് കയറിത്തുടങ്ങിയിരിക്കുന്നു. ദിവസം കഴിയും തോറും അത് പഴുത്ത് ചീഞ്ഞളിഞ്ഞു. അയാള്‍ പിന്നീട് മൃതിയടഞ്ഞത് ആ വേദന കടിച്ചിറക്കിയായിരുന്നു.
ഉസ്മാന്(റ) പഴയസ്ഥിതി വീണ്ടെടുത്തു. പക്ഷേ, അശാന്തിയുടെ കാര്‍മേഘം നീങ്ങിയിരുന്നില്ല. ഉപരോധവും നീണ്ടു നിന്നു. വടി ഒടിച്ചെറിഞ്ഞ സംഭവം കഴിഞ്ഞ് ഇരുപത് ദിവസം കഴിഞ്ഞു. വിപ്ളവക്കാര് പ്രക്ഷോഭത്തിന് ഒന്നു കൂടി ആക്കം കൂട്ടി. ഖലീഫയെ പുറത്തിറങ്ങാന്‍ അനുവദിക്കാതെയായി. നിസ്കാരത്തിനു പോലും പള്ളിയില്‍ വരാന്‍ കഴിയാതെയായി.
മദീനയില്‍ മൌനം തളം കെട്ടി. എവിടെയും ഭയാനകരമായ നിശബ്ദത. ഓരോ ചുവടും പാതാളത്തിലേക്കാണെന്ന് തോന്നി. മദീനാ പള്ളിയില്‍ നിസ്കാരത്തിന് അബൂ അയ്യൂബ് (റ), അലി(റ) എന്നിവര്‍ നേതൃത്വം നല്കി. വെള്ളിയാഴ്ചകളിലെ കാര്‍മികത്വം അലി(റ) നിര്‍വ്വഹിച്ചുകൊണ്ടിരുന്നു.
ഇരുപത്തിരണ്ട് ദിവസമായി ഖലീഫ വീട്ടു തടങ്കലിലായിട്ട്. കുടിവെള്ളം പോലും നിഷേധിക്കപ്പെട്ടു. പല സ്വഹാബികളും ഭക്ഷണവും വെള്ളവുമായി ഓടിയെത്തി. പക്ഷേ, വിപ്ളവകാരികള്‍ ആരെയും അകത്തേക്ക് കടത്തിവിട്ടില്ല.
ഖലീഫക്ക് എല്ലാ ആശ്രയവുമറ്റു. ഒരു ദിവസം ഖലീഫ ഉപരോധക്കാര്‍ക്ക് മുന്നില്‍ വന്നു. ചൂടേറിയ ചില ചോദ്യങ്ങള്‍ ചോദിച്ചു: “മാന്യ ജനങ്ങളേ, അല്ലാഹുവിനെയും ഇസ്ലാമിനെയും മുന്‍ നിര്‍ത്തി ചോദിക്കട്ടെ; നിങ്ങള്‍ക്കറിയാമോ, നബി(സ്വ) മദീനാ ശരീഫില്‍ വന്നപ്പോള്‍ കുടിവെള്ളമായി ഉപയോഗിക്കാവുന്നത് റൌമ കിണര്‍ മാത്രമായിരുന്നു. അത് അന്ന് മുസ്ലിംകളുടെ കൈവശമല്ലായിരുന്നു. ഒരിക്കല്‍ നബി(സ്വ) ചോദിച്ചു : ആരാണാ കിണര്‍ ഇസ്ലാമിനു വേണ്ടി വാങ്ങിത്തരിക? അവര്‍ക്ക് സ്വര്‍ഗത്തില്‍ അതിനേക്കാള്‍ നല്ല വെള്ളം കിട്ടും. ഇത് കേട്ടപ്പോള്‍ ഞാന്‍ സ്വന്തം പണമിറക്കി ജൂതനില്‍ നിന്ന് ആ കിണര്‍ വാങ്ങി മുസ്ലിംകള്ക്ക് കൊടുത്തു. ആ കിണറിലെ വെള്ളം പോയിട്ട് ഉപ്പുരസമുള്ള കടല്‍വെള്ളം പോലും നിങ്ങളെനിക്ക് നിഷേധിക്കുന്നു. എന്തൊരനീതിയാണിത്?”
വിപ്ളവകാരികള്‍ കൈ പൊക്കി മറുപടി പറഞ്ഞു: “അതെ, അങ്ങനെ കണക്ക് കൂട്ടിക്കോ.”
ഖലീഫ വീണ്ടും തുടര്‍ന്നു: “അറിയാമോ, മദീനാ പള്ളി നിസ്കാരത്തിന് സ്ഥലം തികയാതെ ഞെരുങ്ങിയപ്പോള്‍ നബി(സ്വ) ചോദിച്ചു : ഇതിനോട് ചേര്‍ന്ന് നില്ക്കുന്ന സ്ഥലം ആരാണ് വാങ്ങിത്തരിക? അവര്‍ക്ക് സ്വര്‍ഗത്തില്‍ അതിനേക്കാള്‍ നല്ലത് കിട്ടും. ഇത് കേട്ട് പണം മുടക്കി സ്ഥലം വാങ്ങി പള്ളി വികസിപ്പിച്ചു. ആ പള്ളിയില്‍ രണ്ടു റക്അത്ത് നിസ്കരിക്കാനനുവദിക്കാതെ നിങ്ങളെന്നെ തടങ്കലില്‍ പാര്പ്പിച്ചിരിക്കുകയാണല്ലേ?”
അവരുടെ മറുപടി ഒരേ സ്വരത്തിലും ശൈലിയിലുമായിരുന്നു: “അതെ, അങ്ങനെ തന്നെ.”
“ഓര്‍മയുണ്ടോ ആ സംഭവം? അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാനത് പറയട്ടെ, തിരുനബി(സ്വ) മക്കയിലെ സബീര്‍ പര്‍വ്വതത്തില്‍ കയറി നില്ക്കുന്നു. ഞാനും സ്വിദ്ദീഖ്(റ)വും ഉമര്‍(റ)വും അക്കൂട്ടത്തില്‍ ചെന്നു നിന്നു. ഞങ്ങള്‍ നാലു പേര് അവിടെ നില്ക്കുന്നതിനിടയില് പര്‍വ്വതം ഒന്നു വിറച്ചു. ഘോരശബ്ദത്തോടെ ശിഖിരത്തില്‍ നിന്നു പാറക്കൂട്ടങ്ങള്‍ താഴേക്ക് വീണുകൊണ്ടിരുന്നു. ഞങ്ങളാകെ ഭയന്നു. തത്സമയം നബി(സ്വ) അവിടത്തെ കാല് പൊക്കി പര്‍വ്വതത്തെ ഒന്നമര്‍ത്തി ചവിട്ടി: “സബീര്‍ അടങ്ങുക. നിന്റെ മുകളില്‍ നില്‍ക്കുന്നത് നബിയും സ്വിദ്ദീഖും രണ്ടു രക്തസാക്ഷികളുമാണ്.” രണ്ടു രക്തസാക്ഷികള്‍ എന്നു പറഞ്ഞത് എന്നെയും ഉമര്‍(റ)നെയും കുറിച്ചാണ്. അദ്ദേഹം എന്റെ മുന്നെ രക്തസാക്ഷിയായി. ഇനി ഞാനാണ് ബാക്കി”.
“അതെ, അതെ” അവര്‍ ആര്‍ത്തലച്ചു.
“അല്ലാഹു അക്ബര്‍, കഅ്ബാശരീഫ് സാക്ഷി, കാലം സാക്ഷി, എന്റെ മുന്‍ഗാമികള്‍ സത്യസാക്ഷികളാണ്; ഞാന്‍ രക്ത സാക്ഷിയാകുമെന്നതിന്.” ഖലീഫയുടെ കണ്ണുകളില്‍ നിന്നു കണ്ണീര് തുള്ളികള്‍ താഴെ വീണു.
കുടിവെള്ളം കിട്ടാതെ തൊണ്ട വറ്റിയിരുന്നു. ഖലീഫയുടെ അയല്‍വാസിയായ ഹസ്മ് കുടുംബം വിപ്ളവകാരികളുടെ കണ്ണില്‍ പെടാതെ ചിലപ്പോള്‍ എത്തിച്ചു കൊടുത്തിരുന്ന വെള്ളം മാത്രമായിരുന്നു ശരണം. മൂന്നു വലിയ തോല്‍പാത്രങ്ങളില്‍ ശുദ്ധ ജലം അലി (റ) കൊടുത്തയച്ചു. അത് കൊണ്ട്പോയ പ്രമുഖരായ പലരും അടിയും കുത്തുമേറ്റു വീണു. ദാഹജലം ഖലീഫക്കെത്തിക്കാന് കഴിഞ്ഞില്ല. സംഭവമറിഞ്ഞ് അലി ഏറെ ക്രുദ്ധനായി.
“എന്താടാ നിങ്ങളീ കാട്ടുന്നത്? നിങ്ങളുടെ കോപ്രാട്ടികള്‍ വിശ്വാസികളുടെയോ അവിശ്വാസികളുടെയോ പ്രവൃത്തിയുമായി തുലനം ചെയ്യാന്‍ കഴിയില്ല. കാരണം പേര്‍ഷ്യക്കാരും റോമക്കാരുമൊക്കെ ഉപരോധിക്കപ്പെട്ടവര്ക്ക് ഭക്ഷണവും വെള്ളവും തടഞ്ഞിട്ടില്ല. നിങ്ങള്‍ കാണിക്കുന്ന ഈ നെറികേട് എവിടെ നിന്ന് കിട്ടിയതാണ്?”
സംസാരിച്ചു നില്‍ക്കുന്നതിനിടെ പിന്‍ഭാഗത്ത് വലിയ ബഹളം, ഒരു സ്ത്രീശബ്ദം വേറിട്ട് കേട്ടു. ചങ്കൂറ്റമുള്ള ആ പെണ്ണ് ആരാണ്?
RELATED ARTICLE