ഡോളിയെന്ന ചെമ്മരിയാടാണ് ക്ലോണിങ്ങിലൂടെ ജന്മമെടുത്ത ഒന്നാമത്തെ സസ്തനിയായ ജീവി. സ്കോട്ട്ലന്റുകാരനായ ഡോ. ഇയാന്‍ വില്‍മുട്ട് (ഉൃ. കഅച ണകഘങഡഠ) എന്ന ശാസ്ത്രജ്ഞനാണ് ഇതിനു ജന്മം നല്‍കിയത്. റോസ്ലിന് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. അദ്ദേഹം ഒരു ചെമ്മരിയാടിന്റെ അകിടില്‍ നിന്നെടുത്ത ശാരീരിക കോശത്തിലെ ന്യൂക്ളിയസ് മറ്റൊരു ചെമ്മരിയാടിന്റെ ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡത്തോടു സംയോജിപ്പിച്ചു ഭ്രൂണം വളര്‍ത്തി. എന്നിട്ട് ഈ ഭ്രൂണം മൂന്നാമതൊരു ചെമ്മരിയാടിന്റെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ചു. അങ്ങനെ അത് കോശമെടുത്ത ഒന്നാമത്തേതിന്റെ തനിപ്പകര്‍പ്പായ ഒരു കുഞ്ഞിനെ പ്രസവിച്ചു. അതിനു ‘ഡോളി’യെന്നു പേരു നല്കി.
വില്‍മുട്ട് 277 അകിടു കോശങ്ങളെ അത്രയും അണ്ഡങ്ങളോടു സംയോജിപ്പിച്ചാണു പരീക്ഷണം നടത്തിയത്. എന്നാല്‍ അവയില്‍ 29 എണ്ണം മാത്രമാണു ഭ്രൂണമായി വളരാന്‍ തുടങ്ങിയത. അവയില്‍ ഗര്‍ഭപാത്രത്തില്‍ വളര്‍ന്നതോ 13 എണ്ണം മാത്രം; വിജയകരമായി ജന്മം കൊണ്ടത് ഒരു ഡോളി മാത്രവും. 277 ശ്രമങ്ങളില്‍ ഒന്നു മാത്രമേ വിജയം വരിച്ചുള്ളൂവെന്നര്ഥം. കോശദാതാവായ ഒന്നാമത്തെ ചെമ്മരിയാടിന് ആറു വയസ്സു പ്രായമുണ്ടായിരുന്നു. അതു കൊണ്ട്, ആറു വര്‍ഷം പ്രായമുള്ള ഒരു ശരീര കോശമാണു ഡോളിയായി വളര്‍ന്നതെന്നു പറയാം. കോശം നല്കിയതും അണ്ഡം നല്കിയതും അമ്മയായി പ്രവര്‍ത്തിച്ചതും മൂന്ന് ഇനത്തില്‍ പെട്ട ആടുകളായിരുന്നു. ഒന്നാമത്തേത് ഫിന്ഡോര് സെറ്റ് ഇനത്തിലും രണ്ടാമത്തേത് പോള്ഡോര് സെറ്റ് ഇനത്തിലും മൂന്നാമത്തേത് സ്കോട്ടിഷ് ബ്ളാക്ക്ഫേസ് ഇനത്തിലും പെട്ട ചെമ്മരിയാടായിരുന്നു. കോശദാതാവായ വെളുത്ത ചെമ്മരിയാടിന്റെ തനിപ്പകര്‍പ്പായിരുന്നു കറുത്ത അമ്മയില്‍ ജനിച്ച വെളുത്ത ഡോളി.(1) 1996 ജൂലൈയിലായിരുന്നു ഡോളിയുടെ ജനനം. 1997 ഫെബ്രുവരി 23-നാണ് ഇതു സംബന്ധമായ റിപ്പോര്‍ട്ടു മാധ്യമങ്ങള്‍ക്കു നല്‍കിയത്.
ഡോളിയുടെ അന്ത്യം
ഡോളിയുടെ പിറവി വിജയകരമായിരുന്നുവെങ്കിലും അതിന്റെ ഭാവിയെക്കുറിച്ചു ശാസ്ത്രജ്ഞന്മാര്ക്കു പല ആശങ്കകളുമുണ്ടായിരുന്നു. ഡോളിക്കു സ്വാഭാവിക പ്രജനനം നടത്താനാവുമോ? ഡോളി അകാല വാര്ദ്ധക്യത്തിന് ഇരയാവുമോ? എന്നിവയായിരുന്നു അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ. എന്നാല്‍ 1998 ഏപ്രില്‍ 13 നു ഡോളി, വെയില്‍സിലെ ഒരു മലയാടില് നിന്നു ഗര്‍ഭം ധരിച്ചു, ‘ബോണി’യെന്ന ആരോഗ്യവാനായ ആട്ടിന്‍ കുട്ടിക്കു ജന്മം നല്കിയപ്പോള് ഈ രണ്ടാശങ്കകളും നീങ്ങിയതായി പ്രഖ്യാപിക്കപ്പെട്ടു.“ഡോളിയുടെ കുഞ്ഞാട് ശാസ്ത്രലോകത്തിന് അഭിമാനം”എന്നാണു പത്രം(2) ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.
പക്ഷേ സകല ശുഭപ്രതീക്ഷകളെയും കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള മറ്റൊരു ദുഃഖവാര്‍ത്ത യാണ് പിന്നീടു കേള്‍ക്കാനിടയായത്. ‘ഡോളിക്ക് അന്ത്യം ക്ളോണിങ്ങിനു തിരിച്ചടി’ എന്ന ശീര്‍ഷകത്തില്‍ പത്രം(3) റിപ്പോര്‍ട്ടു ചെയ്ത പ്രസ്തുത വാര്‍ത്ത ഇങ്ങനെ വായിക്കാം: ക്ളോണിങ്ങിലൂടെ പിറന്ന ആദ്യ സസ്തനിയായ ഡോളിയെന്ന ചെമ്മരിയാടിനെ ഗവേഷകര്‍ ആറാം വയസ്സില്‍ ദയാവധത്തിനു വിധേയമാക്കി. ഭേദമാക്കാന്‍ കഴിയാത്ത ശ്വാസകോശരോഗം ബാധിച്ചതിനെത്തുടര്‍ന്നാണ് ഇതു വേണ്ടി വന്നതെന്നു ഡോളിയെ സൃഷ്ടിച്ച റോസ്ലിന് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഡോളിയുടെ വര്‍ഗത്തില്‍പെട്ട ഫിന്ഡോര്സെറ്റ് ചെമ്മരിയാടുകള്‍ 12 വയസ്സുവരെ ജീവിച്ചിരിക്കും. വാര്‍ദ്ധക്യത്തില്‍ അവയ്ക്കു ബാധിക്കുന്ന ഒരുതരം ശ്വാസകോശരോഗമാണു ഡോളിയെ പിടികൂടിയത്. ഡോളിക്ക് അകാലവാര്‍ദ്ധക്യം ബാധിച്ചിരുന്നുവെന്നതിനു തെളിവായി പലരും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.
ക്ലോണിങ്ങിന്റെ വ്യാപനം
ഡോളിയുടെ ജയാപജയങ്ങള്‍ എന്തു തന്നെയായിരുന്നാലും, അതിന്റെ പിറവി ജനിതകശാസ്ത്രത്തില്‍ വലിയൊരു വിപ്ളവത്തിന്റെ നാന്ദിയായി. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയാല്‍ മനുഷ്യനിലും ക്ലോണിങ് വിജയിക്കുമെന്നതിന് അതു പ്രതീക്ഷ നല്കി. ‘ഇന്ന് ആട് നാളെ ഇടയന്’ എന്ന സങ്കല്പം പുലരുമെന്ന് ‘വില്‍മുട്ട്’തന്നെ പ്രത്യാശ പ്രകടിപ്പിച്ചു. പിന്നീടു വന്ന ഒരു റിപ്പോര്‍ട്ട് ഈ പ്രത്യാശക്ക് ആക്കം കൂട്ടുന്നതായിരുന്നു: അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ. ഡോണ്‍ വൂല്ഫിന്റെ ക്ലോണ്‍ കുരങ്ങുകള്‍. ജൈവശാസ്ത്രപരമായി മനുഷ്യനോട് ഏറ്റവും അ ടുത്തു നില്ക്കുന്ന ജീവിയാണല്ലോ കുരങ്ങന്.
കുരങ്ങു വര്‍ഗത്തിലെ ചിമ്പാന്‍സി (ഇവശാുമ്വിലല) ക്കു മനുഷ്യനോട് ഏറ്റം കൂടുതല്‍ സാദൃശ്യമുണ്ടത്രേ. പൂര്‍ണ്ണ വളര്‍ച്ചയെത്തുമ്പോള്‍ അഞ്ചടി ഉയരവും ഉരുണ്ട മുഖവുമുണ്ടായിത്തീരുന്ന ചിമ്പാന്‍സി, വനത്തെ മുഴുവന്‍ മുഖരിതമാക്കുന്ന ശബ്ദത്തിന്റെ ഉടമകൂടിയാണ്.(4) “98 ശതമാനം മനുഷ്യ ഉചഅ യും ചിമ്പാന്സിക്കുരങ്ങിന്റേതുമായി അന്യാദൃശമായ സാമ്യമുണ്ടെന്ന്” തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞന് ഡോ. മോയിനാക് ബാനര്‍ജി, കോഴിക്കോട്ട് ഒരു സെമിനാറില്‍ പ്രസ്താവിക്കുകയുണ്ടായി (5). ചുരുക്കത്തില്‍ മനുഷ്യനോടു വളരെ സാദൃശ്യം പുലര്‍ത്തുകയും പരിണാമ ശാസ്ത്രജ്ഞര്‍ തങ്ങളുടെ മുത്തച്ഛനായി കാണുകയും ചെയ്യുന്ന കുരങ്ങില്‍ നടത്തിയ ക്ലോണിങ്, അതു ഭ്രൂ ണഘട്ടത്തിലായിരുന്നുവെങ്കിലും, മനുഷ്യക്ലോണിങ്ങിന്റെ വിജയ സാധ്യതയിലേക്കു വിരല്‍ ചൂ ണ്ടുന്നതായിരുന്നു.
പിന്നീട്, ക്ലോണ്എലിയും ക്ലോണ്‍ പൂച്ചയുമെല്ലാം പിറവികൊണ്ടു. ആദ്യത്തെ ക്ലോണ്‍ എലിക്കുഞ്ഞ് 1997 ഒക്ടോബര്‍ മൂന്നിനു പിറന്ന ‘കുമുലിന’യാണെന്നും കുമുലിനയില് നിന്ന് ഇതേ രീതിയില്‍ മൂന്നു തലമുറകള്‍ കൂടി ജനിച്ചുവെന്നും കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പാരമ്പര്യവും ക്ലോണിങ്ങും എന്ന പുസ്തകത്തില്‍ (6) ഡോ. ബാലകൃഷ്ണന് പറയുന്നു. എന്നാല്‍ ഫ്രാന്‍സിലെ ‘ജിനോവേ’ എന്ന ബയോടെക്നോളജി കമ്പനി ജന്മം നല്കിയ ‘റാള്‍ഫ്’ ആണ് ആദ്യത്തെ ക്ളോണ്‍ എലിയെന്നു മാതൃഭൂമി (7) റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അതിന്റെ ചുരുക്കം ഇങ്ങനെ വായിക്കാം.
“ആദ്യത്തെ ക്ലോണ്‍ എലിയായ ‘റാല്‍ഫ്’ എന്ന ജീവിയെ ക്ലോണ്‍ ചെയ്തത് ഫ്രാന്‍സിലെ “ജെനോവേ” എന്ന ബയോടെക്നോളജി കമ്പനിയാണ്. ശാസ്ത്ര പരീക്ഷണങ്ങള്‍ക്കായി ജനിതക പരീക്ഷണം വഴി ജന്തുക്കളെയും കോശ മാതൃകകളെയും സൃഷ്ടിച്ചു വിതരണം നടത്തുന്ന കമ്പനിയാണ് ‘ജെനോവേ’. ക്ലോണിങ്ങിലൂടെ എലികളെ സൃഷ്ടിക്കാനായത് ശാസ്ത്ര പരീക്ഷണങ്ങള്‍ക്കു കൂടുതല്‍ സഹായകമാകുമത്രേ. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും അര്‍ബുദം, പ്രമേഹം,നാഡിസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും കൂടുതല്‍ ഫലപ്രദമായ ഔഷധങ്ങളുണ്ടാക്കുന്നതിനും ഇതു സഹായിക്കുമെന്നു ഗവേഷകര്‍ പറയുന്നു. മറ്റു മൃഗങ്ങളെ ക്ലോണ്‍ ചെയ്യുന്നതിലും പ്രയാസമാണത്രേ എലിയെ ക്ളോണ്‍ ചെയ്യുന്നത്”.(8)
ഇതാദ്യമായി ഒരു ക്ലോണ്പൂച്ച പിറന്നത് 2001 ഡിസംബര്‍ 22 നായിരുന്നു. ടെക്സാസ് സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ‘കോളെജ് ഓഫ് വെറ്ററിനറി മെഡിസിനി’ലെ ഗവേഷകരാണ് ഇതു വിജയിപ്പിച്ചെടുത്തത്. സി.സി (ഇീു്യ ഇമ) എന്നാണ് ഇതിന്നവര്‍ നല്കിയ പേര്. ആല്ലിയെന്ന വാടകമാതാവാണ് സി.സിക്കു ജന്മം നല്‍കിയത്. ‘റെയിന്‍ബോ’ എന്ന പൂച്ചയാണ് യഥാര്‍ഥ മാതാവ്. മാതാവിന്റെ തനിപ്പകര്‍പ്പാണ് ഇ ഇ എന്നു ജനിതക പരിശോധനയില്‍ തെളിഞ്ഞുവെങ്കിലും അമ്മയും കുട്ടിയും നിറത്തില്‍ ഒന്നല്ല. പൂച്ചകളുടെ നിറം നിശ്ചയിക്കുന്നത് ജനിതക ഘടകങ്ങള്‍ മാത്രമല്ല, വളര്‍ച്ചാ ഘട്ടത്തിലെ ചില ഘടകങ്ങള്‍ കൂടിയാണെന്ന് ഗവേഷകര്‍ ഇതിനു കാ രണമായിപറയുന്നു.ക്ലോണ്‍ ചെയ്തുണ്ടാക്കിയ 87 ഭ്രൂണങ്ങളില്‍ ഒന്നു മാത്രമാണ് സാഹചര്യങ്ങളെ അതിജീവിച്ചു പൂച്ചക്കുട്ടിയായി രൂപപ്പെട്ടത്.(9)
അപ്രകാരം തന്നെ ഡോളിയുടെ പിറവിക്കു ശേഷം ആ സങ്കേതത്തിലൂടെ നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗവേഷകര്‍ ജന്മം നല്കി. മനുഷ്യനാവശ്യമായ മരുന്നുകളും പ്രോട്ടീനുകളും ഉത്പാദിപ്പിക്കാന്‍ ശേഷിയുളളവയും അക്കൂട്ടത്തിലുണ്ട്.(10) കന്നുകാലികളിലെ ആദ്യത്തെ ക്ളോണുകള്‍ രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ജന്മം നല്കിയ ചാര്‍ലി, ജോര്‍ജ്, ആല്‍ബര്‍ട്ട് എന്നീ കാളക്കുട്ടികളാണ്.(11)
Source
(1) പരിണാമത്തിന്റെ പരിണാമം പേ: 91, പാരമ്പര്യവും ക്ളോണിംഗും പേ: 126
(2) മാതൃഭൂമി 25/4/98
(3) മാതൃഭൂമി 16/2/2003
(4) ശാസ്ത്രനിഘണ്ടു പേ:124
(5) മാതൃഭൂമി
(6) പേ:131
(7) 27-9-2003
(8) മാതൃഭൂമി ദിനപത്രം 27/9/ 2003
(9) മാതൃഭൂമി ദിനപത്രം 16/2/2003
(10) മാതൃഭൂമി-16/2/2003
(11) പാരമ്പര്യവും ക്ലോണിങ്ങും പേ:133
RELATED ARTICLE