സ്ത്രീയുടെ ശരീരത്തിനകത്തു നടക്കുന്ന ബീജസങ്കലനം മൂലം ശിശുക്കള്‍ ജനിക്കുകയെന്ന സമ്പ്രദായത്തിനപവാദമായി 1978 ജൂലൈ 25-നു ലോകത്തെ ഒന്നാമത്തെ ടെസ്റ്റ്റ്റ്യൂബ് ശിശു ജനിച്ചു. ലൂയി ബ്രൌണ്‍ എന്നാണു പേര്. കിഴക്കന്‍ ഇംഗ്ളണ്ടിന്റെ ഗ്രാമ പ്രദേശത്തു പ്രവര്‍ത്തിക്കുന്ന ബോണ്‍ ഹാള്‍ ക്ളിനിക്കിലാണ് പ്രൊഫ. റോബര്‍ട്ട് എഡ് വേര്‍ഡ്സ്, പാട്രിക് സ്റ്റെപ്റ്റോ എന്നീ ശാസ്ത്രജ്ഞന്മാര് ലൂയി ബ്രൌണിനു ജന്മം നല്‍കിയത്.
ടെസ്റ്റ്റ്റ്യൂബിലെ ബീജസംയോഗവും ഭ്രൂണവളര്‍ച്ചയും ഗവേഷണ വിധേയമായിട്ടു നാലുദശകത്തിലേറെയായിരുന്നു. ടെസ്റ്റ്റ്റ്യൂബില്‍ നിന്നു ഭ്രൂണം ഗര്ഭപാത്രത്തിലേക്കു മാറ്റുന്ന സംവിധാനവും കണ്ടുപിടിച്ചിരുന്നു. എങ്കിലും അപ്രകാരം ഗര്‍ഭപാത്രത്തിലെത്തുന്ന ഭ്രൂണം പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കാറില്ല. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എഡ്വേര് ഡ്സും സ്റ്റെപ്റ്റോയും പരിഹരിച്ചപ്പോഴാണ് ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു ജനിച്ചത് (കലാകൌമുദി 1978 ഓഗസ്റ്റ്).
പക്വമായ അണ്ഡത്തെ സ്ത്രീയില്‍ നിന്നും ലാപ്പറോസ്ക്കോപ്പി മുഖാന്തിരമോ മറ്റോ പുറത്തെടുത്തു, ബീജവുമായി സങ്കലനം നടത്തി, തയ്യാറാക്കിയ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുക. ഏതു വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാലും കുഞ്ഞിന്റെ പ്രകൃതം അണ്ഡബീജത്തിന്റെ സംയോജന പ്രകൃതമനുസരിച്ചായിരിക്കും. ഗര്ഭപാത്രമുടമയുടേതായിരിക്കുകയില്ല. വിജയം മുപ്പതു ശതമാനത്തില്‍ താഴെയായിട്ടാണു നില്‍ക്കുന്നത്. ഇതാണ് ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ സാങ്കേതിക മാര്‍ഗം (മനോരമ ഇയര്‍ ബുക്ക് 2003 പേ: 500).
വന്ധ്യതയ്ക്കൊരു പരിഹാരമെന്ന നിലയ്ക്കു മാത്രമാണ് ഈ നേട്ടം കാണേണ്ടതെന്നായിരുന്നു അന്ന് ‘സ്റ്റെപ്റ്റോ’ പറഞ്ഞിരുന്നത്. കാലം മുമ്പോട്ടു പോയപ്പോള്‍ അദ്ദേഹത്തിന്റെ കണക്കു കൂട്ടലുകള്‍ തെറ്റി. ഇപ്പോള്‍ ടെസ്റ്റ്റ്റ്യൂബില്‍ വികസിക്കുന്ന ഭ്രൂണത്തിലെ കോശങ്ങള്‍ വേര്‍പ്പെടുത്തി ഓരോന്നും പ്രത്യേക ഭ്രൂണമായി വികസിപ്പിക്കാം. സ്ത്രീകള്‍ക്കു ബീജബാങ്കുകളില്‍ നിന്നു വിശിഷ്ട ഗുണങ്ങളുള്ള ബീജം വാങ്ങി സ്വന്തം അണ്ഡവുമായി സംയോജിപ്പിച്ചു, വിശേഷ സ്വഭാവ സാധ്യതയുള്ള ശിശുവിനെ പ്രസവിക്കാം. മാത്രമല്ല, വിശിഷ്ടരായ സ്ത്രീപുരുഷന്മാരുടെ ബീജാണ്ഡങ്ങള്‍ സംയോജിപ്പിച്ചുണ്ടാക്കുന്ന ഭ്രൂണം സ്വന്തം ഗര്ഭപാത്രത്തിലേക്കു മാറ്റി വിശിഷ്ട സ്വഭാവം പ്രതീക്ഷിക്കുന്ന ശിശുവിനു ജന്മം നല്‍കാം. അതിനും പുറമെ, ഭ്രൂണം ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കുന്നതിനു മുമ്പു തന്നെ ജനിക്കുവാന്‍ പോകുന്ന കുട്ടി ആണോ പെണ്ണോ എന്നു മനസ്സിലാക്കാം. അങ്ങനെ ഇഷ്ട സന്താനത്തെ സ്വീകരിക്കുകയും അല്ലാത്തതു തിരസ്കരിക്കുകയും ചെയ്യാം. ഒന്നിലധികം ഭ്രൂണങ്ങള്‍ ഉണ്ടാക്കി അവയില്‍ ആണോ പെണ്ണോ വേണ്ടതു മാത്രം സ്വീകരിക്കാം (പരിണാമത്തിന്റെ പരിണാമം പേ: 98- 104). ഇന്നിപ്പോള്‍ ഈ രീതിയില്‍ ഗര്‍ഭം ധരിക്കല്‍ വളരെ സാധാരണമാണ്. കന്നുകാലികളില്‍ പോലും ഈ രീതി വ്യാപകമായി ഉപയോഗിക്കുന്നുണ്ട് (പാരമ്പര്യവും ക്ളോണിങും പേ: 127).
ടെസ്റ്റ്റ്റ്യൂബ് ശിശുവും നിയമ പ്രശ്നങ്ങളും
“സ്ഫടിക പാത്രത്തില്‍ സംയോജിപ്പിച്ച ഭ്രൂണം ഗര്‍ഭപാത്രത്തില്‍ സാധാരണ പോലെ വരുമെന്ന് ഉറപ്പു നല്കുവാന് ശാസ്ത്രത്തിന് ഇന്നു സാധ്യമല്ല. ടെസ്റ്റ്റ്റ്യൂബിലെ പരിചരണത്തിന്റെ ഫലമായി അംഗ വൈകല്യമുള്ളതോ ഭീകര രൂപിയോ ആയ ഒരു സന്താനമുണ്ടായാല്‍ എന്തു ചെയ്യും? അതുകൊണ്ട് ഇത്തരം സാധ്യതകള്‍ ഒഴിവാകുമെന്നു നിശ്ചയമാകുന്നതു വരെ ഭ്രൂണ പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കണമെന്നു നോബല്‍ സമ്മാനാര്‍ ഹനായ മാക്സ് പെറുറ്റ്സ് ഉപദേശിക്കുകയുണ്ടായി. ഈ ആശങ്ക അസ്ഥാനത്തല്ല എ ന്നാണു ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ പിറവിക്കു ശ്രമിച്ചു പരാജയപ്പെട്ട ഡോ. വില്യം സ്വീനിക്കിനെതിരായി ഫ്ളോറിഡയിലെ ഭഗ്നാശയായ ഒരമ്മ കേസുകൊടുത്തിരിക്കുന്നതില് നിന്നു മനസ്സിലാക്കേണ്ടത്”(കലാകൌമുദി 1978 ഓഗസ്റ്റ് 2).
എന്നാല്‍ എതിര് പ്രതികരണങ്ങളെ മുഴുവന്‍ അവഗണിച്ചു കൊണ്ടു തന്നെ ടെസ്റ്റ്റ്റ്യൂബ് ശിശുജനനം പാശ്ചാത്യ ലോകത്തു വര്‍ദ്ധിക്കുകയാണുണ്ടായത്. ആദ്യ ടെസ്റ്റ്റ്റ്യൂബ് ശിശുവായ ലൂയിബ്രൌണ് എന്ന വനിതയുടെ 25-ാമത്തെ ജന്മദിനാഘോഷം 2003 ജൂലൈ 25-നു ഇംഗ്ളണ്ടിലെ ബോണ്‍ ഹാളില്‍ നടന്നപ്പോള്‍, അവര്‍ക്ക് ആശംസയര്‍പ്പിക്കാന്‍ ഇവ്വിധം കൃത്രിമമായി ജനിച്ച ഒരായിരം ടെസ്റ്റ്റ്റ്യൂബ് മനുഷ്യര്‍ തന്നെ ഒത്തു ചേരുകയുണ്ടായി. ടെസ്റ്റ് റ്റ്യൂബില് പിറന്ന ഒന്നാമത്തെ പുരുഷനായ ‘അലസ്റ്റെയ്ര് മക്ഡൊണാള്‍ഡു’ം അക്കൂട്ടത്തിലുണ്ടായിരുന്നു. ശാസ്ത്ര ശിശു പ്രസ്ഥാനത്തിന്റെ കാല് നൂ റ്റാണ്ടു തികഞ്ഞ വിളംബരം കൂടിയായിരുന്നു അത്. 1978 ജൂലായ് 25-നു ലൂയിബ്രൌണ് പിറന്ന ശേഷം ലോകത്താകമാനം ഏതാണ്ടു പത്തുലക്ഷം ടെസ്റ്റ് റ്റ്യൂബ് ശിശുക്കള്‍ പിറന്നിട്ടുണ്ടെന്നാണ് കണക്ക് (മാതൃഭൂമി 28/7/2003).
ഈ ശാസ്ത്ര ശിശുക്കള്‍ ലോകത്തു നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിവിധി ഒരു നിയമ ശാസ്ത്രത്തിലും നിയമജ്ഞന്മാര്ക്കു കാണാന്‍ സാധിച്ചില്ല. ഡോ. എന്‍. നമ്പൂതിരിയുടെ പ്രസ്താവന കാണുക: ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് നാനാവശങ്ങളും പഠിക്കുകയും ഭാര്യാ ഭര്ത്താക്കന്മാരില് നിന്നെടുത്ത ബീജങ്ങളായതുകൊണ്ടു മാത്രം പരീക്ഷണങ്ങള്‍ക്ക് അനുവാദം കൊടുക്കുകയുമാണു ചെയ്തത്. പക്ഷേ, അവര്‍ വരച്ച വൃത്തത്തിനുള്ളില്‍ ഈ സാങ്കേതിക സിദ്ധി ഒതുക്കി നിര്‍ത്താനാവുമോ? ഇല്ലെങ്കില്‍ പിതൃത്വത്തെക്കുറിച്ചും സ്വത്തവകാശത്തെക്കുറിച്ചും പല ചോദ്യങ്ങളുമുയരും. ഇത്തരം ഒരു പ്രതിസന്ധിയെ നേരിടാനുള്ള നിയമങ്ങള്‍ നമുക്കില്ലല്ലോ. മറ്റൊരു പ്രശ്നം, ഗര്‍ഭച്ഛിദ്രം എന്ന പാതകത്തിന്റെ നിര്‍വ്വചനത്തില്‍ വരുത്തേണ്ട മാറ്റമാണ്. പതിനാറോ അതിലധികമോ കോശങ്ങളുള്ള ഭ്രൂണങ്ങള്‍ ടെസ്റ്റ്റ്റ്യൂബില്‍ വെച്ചു നശിപ്പിക്കേണ്ടി വരുന്നതു ഭ്രൂണഹത്യയുടെ പരിധിയില്‍ വരുന്ന കുറ്റമാണോ എന്നും തീരുമാനിക്കേണ്ടിവരും………. അടുത്ത തലമുറകളില്‍ ടെസ്റ്റ് റ്റ്യൂബ് ശിശുക്കള്‍ ന്യൂനപക്ഷമായിരിക്കും. അതുകൊണ്ട് പിതൃത്വത്തെക്കുറിച്ചും കുടുംബ ബന്ധങ്ങളെക്കുറിച്ചുമുള്ള സാ മൂഹ്യ വീക്ഷണത്തില്‍ സാരമായ വ്യത്യാസം വരികയും ആ മാറ്റം നിയമങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്തില്ലെങ്കില്‍ സമീപ ഭാവിയിലെ ടെസ്റ്റ്റ്റ്യൂബ് ശിശുക്കളുടെ ജീവിതം ആയാസകരമാകും”(കലാകൌമുദി 1978 ആഗസ്റ്റ്).
RELATED ARTICLE