Click to Download Ihyaussunna Application Form
 

 

പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്

ഡോളിയുടെ പിറവി സംബന്ധമായ വാര്‍ത്തകള്‍ 1997-ല്‍ പുറത്തു വന്നയുടനെത്തന്നെ മനുഷ്യക്ളോണിങിനെ ലക്ഷ്യംവച്ചുളള ഗവേഷണങ്ങള്‍ക്കെതിരെ ലോക രാഷ്ട്രത്തലവന്മാരുടെയും സംഘടനാ നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടെയും മതാചാര്യന്മാരുടെയും പ്രതിഷേധം അലയടിച്ചിരുന്നു. അമേരിക്ക, ബ്രിട്ടന്‍, സ്പെയിന്‍, ജര്‍മ്മനി, ബെല്‍ജിയം തുടങ്ങിയ പല രാഷ്ട്രങ്ങളും മനുഷ്യരില്‍ ക്ലോണിങ് നടത്തുന്നതു നേരത്തെ തന്നെ നിരോധിക്കുകയുണ്ടായി. ലോകത്തെ മുസ്ലിം-ക്രൈസ്തവ-ജൂത മതനേതാക്കന്മാരും വന്‍ രാഷ്ട്രത്തലവന്മാരും മാത്രമല്ല എതിര്‍പ്രതികരണം നടത്തിയത്. പല ജൈവ ശാസ്ത്രജ്ഞരും ജനിതക ഗവേഷകരും അതില്‍ പങ്കുകൊണ്ടിരുന്നു. മാത്രമല്ല, ഡോളി എന്ന ചെമ്മരിയാടിനെയും നേറ്റി, ഡിറ്റോ എന്നീ കുരങ്ങന്മാരെയും ക്ളോണ്‍ ചെയ്ത ഗവേഷണാലയങ്ങളിലെ ചില ശാസ്ത്രജ്ഞര്‍ വരെ അതിലുണ്ടായിരുന്നു(അല്‍ ആലമുല്‍ ഇസ്ലാമി 2/6/2003 പേ:8).

ഈ പ്രതിഷേധാലയടികള്‍ക്കിടയില്‍ത്തന്നെ, ശാസ്ത്രജ്ഞന്മാരില്‍ ഒരു വിഭാഗം മനുഷ്യക്ളോണിങ്ങിനെ അനുകൂലിച്ചു പ്രസ്താവനകളിറക്കുകയുണ്ടായി. “ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ഹ്യൂമണിസ്റ്റ്” എന്ന സംഘടന അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ എതിര്‍പ്പുകളെ ‘കേവലം വൈകാരികം’ എന്നു പറഞ്ഞു തള്ളുകയായിരുന്നു. ‘മനുഷ്യ ക്ളോണിങ് ഭീതിജനകമായി തനിക്കു തോന്നുന്നില്ല. പക്ഷേ, അതു സങ്കടകരമാണ്. തന്റെ കോപ്പിയായി മറ്റൊരു മനുഷ്യനെ തനിക്കു സങ്കല്‍പിക്കാന്‍ കഴിയില്ലെന്നതാണ് തന്റെ സങ്കടത്തിന്റെ കാരണം’ എന്നാണു ക്ളോണിങ്ങിന്റെ ആചാര്യനായ വില്‍മുട്ട് പറഞ്ഞത്. എന്നാല്‍ മനുഷ്യ ക്ളോണിങ് തടയുന്നതു മനുഷ്യ സ്നേഹം കൊണ്ടാണ് എന്നു പറഞ്ഞാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റണ്‍ മനുഷ്യക്ലോണിങ് നിരോധിച്ചത്. സമാന വാദഗതികള്‍ ഉന്നയിച്ചു കൊണ്ടുതന്നെയായിരുന്നു ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളും മനുഷ്യക്ലോണിങ്ങ് നിയമം മൂലം തടഞ്ഞത് (പാരമ്പര്യവും ക്ലോണിഗും പേ: 139).

പിന്നീട് എതിര്‍പ്പുകള്‍ ചാരം മൂടിക്കിടന്നുവെങ്കിലും, 2001 നവംബറില്‍ ‘അഡ്വാന്‍സ്ഡ് സെല്‍ ടെക്നോളജി’ എന്ന ഒരു അമേരിക്കന്‍ സ്ഥാപനം ഒന്നാമത്തെ മനുഷ്യഭ്രൂണം സൃഷ്ടിച്ച വാര്‍ത്ത പുറത്തുവന്നതോടെ പ്രതിഷേധക്കനലുകള്‍ ചാരം നീക്കി പുറത്തുവന്നു. രാഷ്ട്രീയ- സാമൂഹിക- ശാസ്ത്രീയ മണ്ഡലങ്ങളില്‍ നിന്നു ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നു. യു.എസ് പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് ഏതു തരത്തിലുള്ള മനുഷ്യ ക്ളോണിങ്ങിനെയും 100 ശതമാനവും എതിര്‍ക്കുന്നതായി വൈറ്റ് ഹൌസ് വക്താവ് അറിയിച്ചു(മാതൃഭൂമി 27-11-2001).

നാളുകള്‍ മുമ്പോട്ടുപോയി. എല്ലാവരും ആശങ്കിച്ചതു ലോകത്തു സംഭവിച്ചു. ഒന്നാമത്തെ ക്ളോണ്‍ മനുഷ്യനെ സൃഷ്ടിച്ചു കഴിഞ്ഞുവെന്ന് ക്ളോണെയ്ഡ് കമ്പനിയുടെ അധ്യക്ഷയും ഫ്രഞ്ചു ശാസ്ത്രജ്ഞയുമായ ഡോ.ബ്രിജിത്ത് 2002 ഡിസംബര്‍ 27 നു പ്ര ഖ്യാപിച്ചതോടെ പ്രതിഷേധം ഒരു കൊടുങ്കാറ്റായി. ലോകം ശക്തമായ രോഷത്തോടെയും പ്രതിഷേധത്തോ ടെയുമാണ് ഈ വാര്‍ത്തയെ അഭിമുഖീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഉത്കണ്ഠ രേഖപ്പെടുത്തുകയും മനുഷ്യ ക്ലോണിങ്ങ് സംബന്ധമായ സകല ഗവേഷണങ്ങളെയും വിലക്കുന്നതിനു സത്വര നിയമനിര്‍മ്മാണം നടത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ്  ഴാങ് ഷിറാക് മനുഷ്യ ക്ലോണിങ്ങ് കുറ്റകരമായി പ്രഖ്യാപിക്കുവാനും അതു സംബന്ധമായ ഏതൊരു ശ്രമത്തിനും ഏറ്റം കഠിനമായ ശിക്ഷ നല്‍കാനും സകല ലോകരാഷ്ട്രങ്ങളോടും ആവശ്യപ്പെട്ടു. അപ്രകാരം തന്നെ, ജര്‍മ്മനിയിലും സ്വിറ്റ്സര്‍ലന്റിലും പ്രതിഷേധമുയര്‍ന്നു. വത്തിക്കാനില്‍, കത്തോലിക്കാ സഭ ക്ലോണെയ്ഡിന്റെ ശ്രമത്തെ ശക്തമായി വിമര്‍ശിക്കുകയും അതു മാനുഷികതയോടുള്ള വഞ്ചനയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു (അല്‍ ആലമുല്‍ ഇസ്ലാമി 17- 1- 2003).


RELATED ARTICLE

  • ക്ളോണ്‍ അവയവത്തിന്റെ വിധി
  • മുസ്ലിം ലോകത്തിന്റെ പ്രതികരണം
  • മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി
  • ക്ലോണിങ് പ്രകൃതി വിരുദ്ധം
  • ടെസ്റ്റ്റ്റ്യൂബ് ശിശുവും മനുഷ്യപ്പട്ടിയും
  • മനുഷ്യപ്പട്ടി
  • പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്
  • ഇരട്ടകളുടെ പ്രാധാന്യം
  • ക്ലോണിംഗ് ജന്തുവര്‍ഗങ്ങളില്‍
  • ബഹുജനനം
  • എന്താണു ക്ളോണിങ്?
  • മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം
  • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
  • ക്ളോണിങ്ങും കര്‍മ്മശാസ്ത്രവും
  • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?