Click to Download Ihyaussunna Application Form
 

 

അസ്മാഉ,ത്വല്‍സമാത്,സിഹ്റ്

അസ്മാഉ

അല്ലാഹുവിന്റെ വിശുദ്ധനാമങ്ങള്‍ കൊണ്ടുള്ള ഒരു ചികിത്സാരീതിയാണിത്. അസ്മാഉല്‍ ഹുസ്നായുടെ ശ്രേഷ്ഠതകളും ഫലസിദ്ധികളും ഓരോ ഇസ്മിന്റെയും വ്യത്യസ്തമായ പ്രത്യേകതകളും മനസ്സിലാക്കി അതുകൊണ്ട് അല്ലാഹുവിനോട് തേടുന്ന ഒരു ചി കിത്സാ രീതിയാണിത്. പക്ഷേ, ആര്‍ക്കും യഥേഷ്ടം ചെയ്യാവുന്നതല്ല ഇത്. പ്രധാനപ്പെട്ട പല കടമ്പകളും കടന്നിരിക്കല്‍ അത്യാവശ്യമാണ്. അതിപ്രധാനപ്പെട്ട കടമ്പയായി ഇമാമുകള്‍ പറയുന്നത് അര്‍രിയാളതുല്‍ കുബ്റാ എന്നപേരില്‍ അസ്മാഉകാര്‍ വീട്ടുന്ന മുശാഹദയാണ്. ഈ കടമ്പ കടക്കുന്നതോടെ മലകൂതിയ്യായ കശ്ഫും മുശാഹദയും ഇലാഹിയ്യായ പ്രത്യേക സഹായവും അല്ലാഹു അവര്‍ക്ക് വരദാനമായി നല്‍കുന്നു. ഈ കഴിവ് മുഖേനയാണവര്‍ ചികിത്സിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഈ രിയാള വീട്ടുകയും അസ്മാഉല്‍ ഹുസ്നായിലെ ഓരോ പേരിനുമുളള വിവിധ പ്രത്യേകതകളും വ്യത്യസ്തങ്ങളായ ഉപയോഗങ്ങളും മനസ്സിലാക്കുകയും ചെയ്തവര്‍ നടത്തുന്ന, ഇസ്ലാം അംഗീകരിച്ച ഒരു ചികിത്സാരീതിയാണിത്. കശ്ഫുള്ള്വുനൂന്‍ 1/86, ഇബ്നുഖല്‍ദൂനിന്റെ മുഖദ്ദിമ 488 – 490 എന്നിവ നോക്കുക.

രിയാളയുടെ രൂപം പണ്ഢിതന്മാര്‍ വിവിധ രൂപത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഓരോ നാമങ്ങളും ഒരു ലക്ഷം വീതം ചൊല്ലിതീര്‍ക്കണം. അപ്പോള്‍ 99 ലക്ഷമായി. ഇപ്രകാരം അസ്മാഉകള്‍ ഉരുവിടുന്നതിനുപുറമെ ലാഇലാഹ ഇല്ലല്ലാഹ് എന്നത് ഒരു ലക്ഷവും. അപ്പോള്‍ നൂറുലക്ഷമായി (ഒരുകോടി). ഇതിനു മുമ്പും ശേഷവുമായി ഏതാനും നോ മ്പുകളും ചില പണ്ഢിതന്മാര്‍ നിബന്ധനയായി പറഞ്ഞിട്ടുണ്ട്. മറ്റു ചില ശൈലികളും പണ്ഢിതന്മാര്‍ ഇതിനു പറഞ്ഞിട്ടുണ്ട്. യാ സലാം എന്നത് ജുമല്‍കബീറും സ്വഗീറുമനുസരിച്ച് പ്രത്യേക എണ്ണം ചൊല്ലിത്തീര്‍ക്കുക. ഉപ്പ്, മാംസാഹാരങ്ങള്‍ വര്‍ജിക്കുക, ഏതാനും ദിവസം നോമ്പനുഷ്ഠിക്കുക തുടങ്ങിയവയും ചിലര്‍ നിബന്ധന വെച്ചിട്ടുണ്ട്. ചിലര്‍ രിയാളയും ഇവയുടെ സകാതും വെവ്വേറെ പറഞ്ഞതായും കാണാം. ഈ രിയാളയുടെ വിശദമായ വിവരത്തിന് ഇമാം ഗസ്സാലി(റ)യുടെ അല്‍മഖ്സ്വിദുല്‍ അസ്നാ, അല്ലാമാ യൂസുഫുന്നബ്ഹാനി(റ) രചിച്ച സആദാത്തുദ്ദാറൈനി പേജ് 497 മുതല്‍ 530 വരെ നോക്കുക.

ഇല്‍മു അസ്റാറില്‍ ഹുറൂഫ്

അസ്മാഉ  പോലെ തന്നെയുള്ള മറ്റൊരു വിജ്ഞാന ശാഖയാണിത്. ഇത് ചികിത്സക്ക് കൂടിയുള്ളതാണ്. അറബി അക്ഷരങ്ങളുടെ സവിശേഷതകളും രഹസ്യങ്ങളും ഉള്‍ക്കൊ ണ്ട വിജ്ഞാനമാണിത്. ശൈഖ് ദാവൂദുല്‍ അന്‍ത്വാഖി(റ) പറയുന്നു. ഒറ്റക്കും കൂട്ടായും എഴുതുമ്പോള്‍ അക്ഷരങ്ങളുടെ സവിശേഷതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു വിജ്ഞാനശാഖയാണിത് (കശ്ഫുള്ള്വുനൂന്‍ 1/51). ഈ വിജ്ഞാ നശാഖ മുഖേന പ്രവര്‍ത്തിക്കല്‍ ശറഇല്‍ അധിക്ഷേപിക്കപ്പെടുന്ന കാര്യമല്ല, ഇവകള്‍ക്ക് ഫലമുണ്ടെന്നത് പ്രസിദ്ധമാണ് (കശ്ഫുള്ള്വുനൂന്‍ 1/65). ഇതിന് ഇല്‍മുസ്സീമിയാഅ് എന്നും ഇല്‍മുല്‍ ഔഖാഫ് എന്നും പേരുകളുണ്ട്. അല്ലാമാ ഇബ്നുഖല്‍ദൂന്‍(റ) എഴുതുന്നു. അറബി അക്ഷരങ്ങളെ മൊത്തമായി നാല് ഇനമായി വിഭജിച്ച് കൊണ്ടാണിതിന്റെ പരിപാടി. തക്സീര്‍ എന്നാണ് സാങ്കേതികമായി ഇതിന് പറയുന്നത്.

അക്ഷരങ്ങളെ മൊത്തം നാരിയ്യ, ഹവാഇയ്യ, മാഇയ്യ (വെള്ളം), തുറാബിയ്യ (മണ്ണ്) എന്നിങ്ങനെ നാലായി വിഭജിച്ചു. ഹിസാബുല്‍ ജുമ്മല്‍ അനുസരിച്ച് അലിഫ് എന്നത് നാറിനും ബാഅ് ഹവാക്കും ജീം മാഇനും ദാല് തുറാബിനുമായി കണക്കാക്കുന്നു. ഇപ്രകാരം ഹിജാഇയ്യായ ഇരുപത്തിയെട്ട് അക്ഷരത്തെയും വിഭജിക്കുമ്പോള്‍ നാലില്‍ പെട്ട ഓരോ മൂലകത്തിനും ഏഴ് അക്ഷരം വീതം ലഭിക്കും. ഏത് മനുഷ്യന്റെയും ശരീരപ്രകൃതി തീ, വായു, മണ്ണ്, വെള്ളം എന്നീ നാല് മൂലകങ്ങളുള്‍പ്പെട്ടതാണെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്.

ഈ വ്യത്യസ്ത മൂലകങ്ങളിലേക്ക് തിരിച്ച അക്ഷരങ്ങളുള്‍പ്പെട്ട പേരുള്ള വ്യക്തിയുടെ ചികിത്സ മേല്‍ അക്ഷരങ്ങളുമായി ബന്ധപ്പെട്ട സിര്‍റുകളുള്‍പ്പെട്ടതായിരിക്കും. ഉദാഹരണത്തിന് നാരിയ്യായ അക്ഷരങ്ങള്‍ ഉഷ്ണശക്തിയുടെ വര്‍ധനവിനും ശീതരോഗങ്ങളുടെ പ്രതിരോധത്തിനുമായിരിക്കും. എന്നാല്‍ ഇവകള്‍ തമ്മിലുള്ള യോജിപ്പുകള്‍ കണ്ടുപിടിക്കാന്‍ ഏറെ സാഹസവും ശ്രമകരവുമാണ് (ഇബ്നു ഖല്‍ദൂനിന്റെ മുഖദ്ദിമ 488/489 നോക്കുക).

ഇമാം ഇബ്നുഹജര്‍(റ) പറയുന്നു: “ഇല്‍മുല്‍ ഔഫാഖ് എന്ന് പേരുള്ള ഈ ചികിത്സാ വിജ്ഞാനശാഖ ചില പ്രത്യേക അക്ഷരങ്ങളുടെ എണ്ണം പ്രത്യേക രൂപത്തില്‍ യോജിപ്പിക്കുന്ന പരിപാടിയാണ്. ഉദാഹരണത്തിന് ബത്വദ് (ബാഅ്, ത്വാഅ്, ദാല്) സഹജ് (സാഅ്, ഹാഅ്, ജീം) വാഹ് (വാവ്, അലിഫ്, ഹാഅ്) എന്നിവ പ്രത്യേക കള്ളി വരച്ച് ഏത് രൂപത്തില്‍ കൂട്ടിയാലും പതിനഞ്ചായിരിക്കും ലഭിക്കുക. ഇതുപോലുള്ളവ നിശ്ചയിക്കപ്പെട്ട നിബന്ധനകളോടെ ഉപയോഗിച്ചാല്‍ ആവശ്യ പൂര്‍ത്തീകരണത്തിനും അറസ്റ്റു ചെയ്യപ്പെട്ടവരുടെ മോചനത്തിനും സുഖ പ്രസവത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വളരെ ഉപകാരപ്രദമാണ്. ഇമാം ഗസ്സാലി(റ) ഈ ചികിത്സയില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കാറുണ്ടായിരുന്നു. അതിനാല്‍ ഇത് ഗസ്സാലി(റ)യുടെ ചികിത്സയാണെന്നുവരെ പറയാറുണ്ടായിരുന്നു. ചുരുക്കത്തില്‍ അനുവദനീയമായ കാര്യങ്ങള്‍ക്ക് വേണ്ടി അതിനെ ഉപയോഗിക്കുകയാണെങ്കില്‍ അതില്‍ തെറ്റില്ല. അതേസമയം ഹറാമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇതിനെ ഉപയോഗപ്പെടുത്തുന്നതെങ്കില്‍ അത് തെറ്റുമാണ്. ഇമാം ഖറാഫി(റ) ഇത് സിഹ്റില്‍ പെട്ടതാണെന്ന് പറഞ്ഞത് രണ്ടാമത്തെ ഇനത്തെക്കുറിച്ചാണ് (അല്‍ഫതാവല്‍ ഹദീസിയ്യ, പേജ് 4).

അല്ലാമാ ഇബ്നുല്‍ഹാജ്(റ) രചിച്ച ശൂമൂസുല്‍ അന്‍വാര്‍ വകൂനൂസുല്‍ അസ്റാര്‍ എന്ന ഗ്രന്ഥം ഈ വിഷയത്തില്‍ ആധികാരികവും ഉപകാര പ്രദവുമാണ്. നമ്മുടെ നാടുകളില്‍ പ്രചാരത്തിലുള്ള ചികിത്സാ ഗ്രന്ഥങ്ങളെല്ലാം ഇതവലംബിച്ചാണ് വിരചിതമായിട്ടുള്ളത്.

ത്വല്‍സമാത്ത്

ഉപരിലോകത്തെ ചാലകശക്തികള്‍ ഭൌമശക്തികളോടൊപ്പം കൂട്ടുചേരുമ്പോള്‍ പ്രത്യേകമായ സമയങ്ങളും സന്ദര്‍ഭങ്ങളുമനുസരിച്ച് ചില അത്ഭുതകരമായ പ്രവര്‍ത്തനങ്ങളുണ്ടാകുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യുന്ന ഒന്നാണ് ത്വല്‍സമാത്ത് (കശ്ഫുള്ള്വുനൂന്‍).

അസ്മാഉം ത്വല്‍സമാത്തും തമ്മില്‍ അന്തരമുണ്ട്. പണ്ഢിതന്മാര്‍ പറയുന്നു. അസ്മാഅ് എന്നാല്‍ പ്രത്യേകമായ മുജാഹദയും മുശാഹദയും രിയാളകളും മുഖേന അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക സഹായം മൂലം പ്രകൃതിയെ കീഴടക്കിക്കൊണ്ടുള്ള ചികിത്സയാണെങ്കില്‍ ത്വല്‍സമാത്ത് ഉപരിലോകത്തെ ആത്മാക്കളെ സ്വാധീനിച്ച് നിശ്ചിത സമയത്ത് പ്രകൃതിയെ ഇണക്കുന്ന പ്രവണതയാണ്. ഗോളങ്ങളുടെ സ്ഥിതി ഗതികളെക്കുറിച്ചുള്ള വിജ്ഞാനം അസ്മാഇല്‍ നിബന്ധനയില്ലാത്തത് പോലെ രിയാള വീട്ടല്‍ പോലുള്ളത് ത്വല്‍സമാത്തിനും നിബന്ധനയില്ല. ഈ അന്തരം ഇബ്നുഖല്‍ദൂനിന്റെ മുഖദ്ദിമയില്‍ നിന്നും മനസ്സിലാക്കാവുന്നതാണ് (കശ്ഫുള്ള്വുനൂന്‍, പേജ് 489 നോക്കുക).

മേല്‍ വിശദീകരണത്തില്‍ നിന്ന് തന്നെ അസ്മാഉം ത്വല്‍സമാത്തും ഇസ്ലാം അംഗീകരിച്ചതാണെന്നും ആ നിബന്ധനകള്‍ക്കനുസരിച്ച് ഇത് പഠിക്കുന്നതിനോ ചികിത്സാ രീതിയായി പരിഗണിക്കുന്നതിനോ യാതൊരു കുഴപ്പവുമില്ലെന്നും മനസ്സിലായി. എന്നാല്‍ സിഹ്ര്‍ ഇഃില്‍ നിന്നും വ്യതിരിക്തമാണ്. സിഹ്റിനെ പലതരമായി പണ്ഢിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

പ്രത്യക്ഷത്തില്‍ അസാധാരണ സംഭവങ്ങളുണ്ടാക്കാന്‍ പര്യാപ്തമായ രൂപത്തില്‍ ചില വാക്പ്രവര്‍ത്തികളെ ചീത്ത ശരീരങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സിഹ്ര്‍ എന്നുപറയുന്നു (ശൈഖ് സാദ 1/368, മുഗ്നി 4/121, ശര്‍വാനി 9/62).

ഇബ്നു ഖുദാമ(റ) പറയുന്നു: നേരില്‍ ബന്ധപ്പെടാതെ ഒരാളുടെ ബുദ്ധിയിലോ ഹൃദയത്തിലോ ശരീരത്തിലോ നാശം പ്രതിഫലിപ്പിക്കാനാവശ്യമായ കെട്ടുകള്‍, മന്ത്രങ്ങള്‍, സംസാരങ്ങള്‍, എഴുത്തുകള്‍ മറ്റു വല്ല പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെയാണ് സിഹ്റ് (അല്‍ മുഗ്നി 8/150).

ഇമാം ഗസ്സാലി(റ) പറയുന്നു: സിഹ്റിന്റെ സവിശേഷതകളെയും നക്ഷത്രപരമായ ചില കണക്കുകളെയും അറിഞ്ഞ് അതില്‍ നിന്ന് മാരണം ചെയ്യപ്പെടുന്ന വ്യക്തിയുടെ രൂപത്തില്‍ ഒരു അസ്ഥികൂടം ഉണ്ടാക്കുകയും നക്ഷത്ര ഉദയവുമായി ബന്ധപ്പെട്ട പ്രത്യേക സമയം പ്രതീക്ഷിച്ചു കുഫ്റിന്റെ വചനങ്ങളോ ശറഇനോട് എതിരായ മറ്റു വചനങ്ങളോ ഉരുവിടുകയും അതുമുഖേന പിശാചിനോട് സഹായാര്‍ഥന നടത്തുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് സിഹ്റ്. ഇതുമുഖേന മാരണം ചെയ്യപ്പെടുന്ന വ്യക്തിയില്‍ സാധാരണക്ക് വിപരീതമായ പല അവസ്ഥകളും കണ്ടുതുടങ്ങും (ഹാശിയത്തുല്‍ ജമല്‍ 5/111).

ചില പ്രത്യേക കര്‍മ്മങ്ങള്‍ മുഖേന ക്ഷുദ്ര ജീവികളായ ദുരാത്മാക്കളില്‍ നിന്നും പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് സിഹ്റ് (അത്ത്വാര്‍ 2/475). മേല്‍ ഉദ്ധരണികളില്‍ നിന്ന് സിഹ്റ് വ്യത്യസ്ത രൂപങ്ങളിലാണെന്നും എന്നാല്‍ സിഹ്റ് എന്നതിന്റെ ഗണത്തില്‍ ഇവയെല്ലാം ഉള്‍പ്പെടുമെന്നും മനസ്സിലായി.

സിഹ്റ് ചെയ്യല്‍, പഠിക്കല്‍, പഠിപ്പിക്കല്‍

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു. മനുഷ്യനെ നശിപ്പിക്കുന്ന രണ്ട് കാര്യങ്ങളെ നിങ്ങള്‍ ഉപേക്ഷിക്കുക. അല്ലാഹുവില്‍ പങ്കുചേര്‍ക്കലും സിഹ്റ് ചെയ്യലുമാണത് (ബുഖാരി, ഫത്ഹുല്‍ബാരി 10/284).

ഇമാം നവവി(റ) പറയുന്നു: സിഹ്റ് ചെയ്യല്‍ ഹറാമും വന്‍കുറ്റവുമാണെന്നതില്‍ പണ് ഢിത ലോകത്തിന്റെ ഏകാഭിപ്രായമുണ്ട് (ഫത്ഹുല്‍ബാരി 10/275). അതുമുഖേന ഫാസിഖാവുന്നതുമാണ് (തുഹ്ഫ 9/62).

സിഹ്റ് ചെയ്യാന്‍ വേണ്ടിയല്ലാതെ അറിയാന്‍ വേണ്ടിയാണെങ്കില്‍ പഠിക്കലും പഠിപ്പിക്കലും തെറ്റില്ലെന്ന് ഇബ്നു അബീഹുറയ്റ(റ)യില്‍ നിന്ന് ഒരഭിപ്രായം (മുഗ്നി 4/120) ഉണ്ടെങ്കിലും എന്താവശ്യത്തിനായാലും സിഹ്റ് പഠിക്കലും പഠിപ്പിക്കലും തെമ്മാടിയാക്കുന്ന ഹറാമായ പ്രവര്‍ത്തനമാണെന്നതാണ് പ്രബലാഭിപ്രായമെന്ന് ഇബ്നുഹജര്‍(റ) തന്റെ വിശ്രുതമായ തുഹ്ഫ 9/62ല്‍ പ്രസ്താവിച്ചിട്ടുണ്ട് (ഹാശിയതുന്നിഹായ 7/400). ഇമാം നവവി(റ)തന്റെ റൌള 7/198ലും ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്.

സിഹ്റ് മൂലം സൂര്യചന്ദ്ര നക്ഷത്രാദികള്‍ പോലെയുള്ള ഒരു സൃഷ്ടിക്ക് ഇബാദത്ത് ചെയ്യുകയോ അതിന് സുജൂദ് ചെയ്യുകയോ അല്ലാഹുവിനെ ബഹുമാനിക്കും വിധം ബഹുമാനിക്കുകയോ അല്ലെങ്കില്‍ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അവക്ക് സ്വയം കഴിവുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്താല്‍ അവന്‍ കാഫിര്‍ തന്നെയാണ്. അവനോട് തൌ ബയെ തേടിയശേഷം അവന്‍ തൌബ ചെയ്യുന്നില്ലെങ്കില്‍ (ഇസ്ലാമിക സര്‍ക്കാര്‍) അവനെ ഹദ്ദ് എടുക്കണം (അല്‍ ഇഅ്ലാം 391). ഇതുപോലെ ഹാശിയതുല്‍ ബൈളാവിയിലും കാണാം. സിഹ്റ് പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും കാഫിറാകുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയോ വിശ്വസിക്കുകയോ ചെയ്താല്‍ അവന്‍ കാഫിര്‍ തന്നെയാണ് (തുഹ്ഫ, ശര്‍വാനി സഹിതം 9/62, മുഗ്നി 4/120, ശറഹു മുസ്ലിം 14/176). സിഹ്റ് പഠിക്കലും പഠിപ്പിക്കലും ഹറാമാണെന്നും അതിലാര്‍ക്കും തര്‍ക്കമുള്ളതായി അറിയില്ലെന്നും ഹമ്പലീ പണ്ഢിതനായ ഇബ്നുഖുദാമ(റ) തന്റെ അല്‍ മുഗ്നി 10/106ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സിഹ്റ് ബാത്വിലാകാന്‍ വേണ്ടി ചെയ്യല്‍

സിഹ്റ് ബാധയേറ്റ വ്യക്തിയുടെ സിഹ്റ് പൊളിക്കാന്‍ വേണ്ടി സ്ഹ്റ് ആകാമോ? ഇബ്നുഹജര്‍(റ) പറയുന്നു. സിഹ്റിനെ സിഹ്റ് കൊണ്ടല്ല ബാത്വിലാക്കേണ്ടത്. മറിച്ച് അനുവദനീയമായ മാര്‍ഗത്തിലൂടെയാണ്. അതിനായി മന്ത്രങ്ങളും മറ്റും ഉണ്ടല്ലോ. പ്രശ് നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന മോശമായൊരു ചികിത്സാമുറയാണ് സിഹ്റ്. അതിനാല്‍ അത് പാടില്ല (തുഹ്ഫ 9/62).

മേല്‍ വിശദീകരണത്തില്‍ നിന്നും അസ്മാഉം ത്വല്‍സമാത്തും ചികിത്സാരീതിയായി അംഗീകരിക്കാമെന്നും, സിഹ്റ് ഒരു സാഹചര്യത്തിലും പാടില്ലെന്നും ചിലപ്പോള്‍ അത് കുഫ്റിലേക്ക് വരെ എത്തിക്കുമെന്നും വളരെ സ്പഷ്ടമായി.

പ്രമാണങ്ങളുടെ പിന്‍ബലമുണ്ട്

അല്ലാഹുതആലാ പറയുന്നു: അല്ലാഹുവിന് നല്ല നാമങ്ങളുണ്ട്. അവകളെക്കൊണ്ട് നി ങ്ങള്‍ പ്രാര്‍ഥിക്കുവീന്‍ (അല്‍ അഅ്റാഫ് 180). അല്ലാഹുവിന്റെ നാമം കൊണ്ട് നിങ്ങള്‍ കപ്പലില്‍ കയറൂ എന്നാണ് നൂഹ് നബി(അ), തന്റെ അനുചരന്മാരോട് കല്‍പ്പിച്ചത്. ആ കപ്പലിന്റെ ഓട്ടം തന്നെ അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടായിരുന്നുവെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ആ കപ്പലിലെ യാത്ര കൊണ്ടായിരുന്നുവല്ലോ നൂഹ് നബി(അ)യും അനുയായികളും രക്ഷ പ്രാപിച്ചത്. (സൂറത്ത് ഹൂദ് 41). ഈ സംഭവത്തില്‍ നിന്നും അല്ലാഹുവിന്റെ അസ്മാഉകള്‍ ഉപയോഗിച്ച് ആവശ്യങ്ങള്‍ നിറവേറിയതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും

സുലൈമാന്‍ നബി(അ) ബില്‍ഖീസ് രാജ്ഞിയുടെ കൊട്ടാരം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അല്ലാഹുവിന്റെ കിതാബില്‍ നിന്നും വിജ്ഞാനം കരഗതമാക്കിയ ഒരാള്‍ പറഞ്ഞു. അങ്ങ് കണ്ണ് വെട്ടിത്തുറക്കുന്നതിന് മുമ്പായി ഞാന്‍ കൊണ്ടുവരാമെന്ന് (സൂറ അന്നംല്‍ 40). ഈ ആയത്ത് വ്യാഖ്യാനിച്ച് കൊണ്ട് വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാവരും, അത് ആസഫുബ്നു ബര്‍ഖിയാ ആയിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന, അല്ലാഹുവിന്റെ അതിമഹത്തായ നാമം, അറിയുന്ന വ്യക്തിയായിരുന്നു (റാസി 24/556).

അബൂസഈദിനില്‍ ഖുദ്രി(റ)യില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നു: ‘ജിബ്രീല്‍(അ), നബി    (സ്വ)യുടെ സന്നിധിയില്‍ വന്നു തങ്ങളോട് ചോദിച്ചു. അങ്ങേക്ക് വല്ല അസുഖവും ബാ ധിച്ചുവോ റസൂലേ? തങ്ങള്‍ സ്വ) അതേ എന്ന് പ്രതിവചിച്ചു. ഉടനെ ജിബ്രീല്‍(അ) അല്ലാഹുവിന്റെ നാമം കൊണ്ട് അങ്ങയെ ഞാന്‍ മന്ത്രിക്കുന്നുവെന്ന് പറഞ്ഞ് മന്ത്രിച്ച് കൊടുത്തു(മുസ്ലിം).

കശ്ഫുള്ള്വൂനൂനില്‍ പറയുന്നു: അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങള്‍ കൊണ്ടുള്ള ഒരു ചികിത്സയാണിത്. അസ്മാഉല്‍ ഹുസ്നായുടെ ശ്രേഷ്ഠതകളും ഫലസിദ്ധിയും ഓരോ ഇസ്മിന്റെയും വ്യത്യസ്തമായ പ്രത്യേകതകളും മനസ്സിലാക്കുകയും അതുകൊണ്ട് അല്ലാഹുവിനോട് ഇടതേടുകയും ചെയ്താല്‍ ധാരാളം മഹത്വങ്ങളുണ്ടാകും. ഇതുപക്ഷേ, എല്ലാവര്‍ക്കുമറിയില്ല. വളരെ മഹത്വമേറിയതും അതീവ രഹസ്യവുമായ ഒരു വിജ്ഞാന ശാഖയാണിത്. മതപരമായും ബുദ്ധിപരമായും ഇതിന് കുഴപ്പമൊന്നുമില്ല (കശ്ഫുള്ള്വുനൂന്‍ 1/86).

അസ്മാഉല്‍ ഹുസ്നായുടെ ഗുണങ്ങളും മഹത്വങ്ങളും വിശദീകരിച്ച് കൊണ്ട് പൂര്‍വ്വകാല പണ്ഢിതന്മാര്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഇമാം ഗസ്സാലി      (റ)യുടെ അല്‍ മഖ്സ്വിദുല്‍ അസ്നാ ഫീ അസ്മാഇല്ലാഹില്‍ ഹുസ്നാ, അബ്ദുല്‍ ഖാസിമില്‍ ഖുശൈരി(റ), ഇമാം റാസി(റ) തുടങ്ങിയവരുടെ രചനകള്‍ പ്രത്യേകം ശ്രദ്ധേയമാണ്. അല്ലാമാ യൂസുഫുന്നബ്ഹാനി(റ)യുടെ സആദത്തുദ്ദാറൈനി പേജ് 497 മുതല്‍ 530 വരെ ഇതു സംബന്ധമായ വിശദ ചര്‍ച്ച നടത്തിയിട്ടുണ്ട്.

ഇതിന്റെ യാഥാര്‍ഥ്യമറിയുന്നവര്‍ക്ക് അത്ഭുതകരമായ ഫലമുണ്ടാകുമെന്ന് പണ്ഢിതര്‍ പഠിപ്പിക്കുന്നു. ഇമാം ബൂനി(റ) പറയുന്നു: ‘ഇതുകൊണ്ട് എല്ലാ ഉദ്ദേശ്യവും കരഗതമാകുകയും എല്ലാ ആഗ്രഹവും പൂവണിയാന്‍ നിമിത്തമാവുകയും ചെയ്യും’ (കശ്ഫുള്ള്വുനൂന്‍ 1/86).

അസ്മാഉകാര്‍ നടത്തുന്ന രിയാള ഇത് ലഭിക്കാനായി മാത്രമാകാന്‍ പാടില്ല. അങ്ങനെയാകുമ്പോള്‍ അതിന്റെ അന്തസ്സത്ത ചോര്‍ന്നുപോവുകയും ആവശ്യ പൂ ര്‍ത്തീകരണത്തിന് അത് തടസ്സം നില്‍ക്കുകയും ചെയ്യും (ഇബ്നുഖല്‍ദൂനിന്റെ മുഖദ്ദിമ 489, 490 നോക്കുക).

വളരെ സങ്കീര്‍ണവും സൂക്ഷ്മവുമായതു കൊണ്ടുതന്നെ ഫലപ്രാപ്തി പൂര്‍ണമാവണമെങ്കില്‍ ഇതിന്റെ യഥാര്‍ഥ വശങ്ങളെക്കുറിച്ചും ഓരോ ഇസ്മിന്റെയും വ്യത്യസ്ത ഉപയോഗങ്ങ ളെകുറിച്ചും നല്ല ജ്ഞാനം വേണം. ഇന്ന് അസ്മാഉകാരായി നടക്കുന്ന പലരെയും കാണാം. ജാടകള്‍ക്കപ്പുറം ഇവര്‍ക്ക് ഇത് സംബന്ധമായുള്ള അറിവ് എത്രമാത്രമുണ്ടെന്ന് തീര്‍ത്തു പറയുക വയ്യ. അതിന്റെ ഫലപ്രാപ്തി മേല്‍പ്പറഞ്ഞ നിബന്ധനകളെ ആശ്രയിച്ചിരിക്കുന്നുവെന്നത് അവഗണിക്കാനാകാത്ത സത്യമാണ്. മേല്‍ നിബന്ധനകള്‍ മേളിച്ച അസ്മാഉകാര്‍ നമ്മുടെ നാടുകളില്‍ വിരളമാണ്. അസ്മാഉകാരെന്ന പേരില്‍ വിലസുന്ന പലര്‍ക്കും ഇത്തരം നിബന്ധനകളുണ്ടോ എന്ന് നാം വിലയിരുത്തുക.

നമ്മുടെ നാടുകളില്‍ മേല്‍പറഞ്ഞ ത്വല്‍സമാത്തുകാരെയാണ് മിക്കപേരും അസ്മാഉകാര്‍ എന്നു തെറ്റായി വിളിച്ചു വരുന്നത്, മേല്‍പറഞ്ഞ പോലെ ത്വല്‍സമാത്തിനു ആത്മവിശുദ്ധിയൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല, അതിനാല്‍ തന്നെ അല്ലാഹുവിനെ ഭയപ്പെട്ടു വിശുദ്ധ ജീവിതം നയി ക്കുന്നവരെ മാത്രമെ ഇവ്വിഷകമായി മുസ്ലിംകള്‍ സമീപിക്കാവൂ. അതല്ലാത്തവര്‍ കാര്യസാധ്യത്തിനു വേണ്ടി ‘അസ്മാഅ്’എന്ന വ്യാജേന സിഹ്റ് ചെയ്തേക്കാനും മടിക്കില്ല,(പേരും പ്രശസ്തിയുമൊന്നും മാനദണ്ഡമേയല്ലെന്ന് പ്രത്യേകം മനസ്സിലാക്കുക) അങ്ങനെ സംഭവിച്ചാല്‍ അതിന്റെ കുറ്റത്തില്‍ നിന്ന് ചികിത്സാര്‍ഥിയും രക്ഷപ്പെടില്ലെന്നോര്‍ക്കുക.

ചുരുക്കത്തില്‍, സിഹ്റ് ഒരു നിലക്കും പാടില്ലാത്തതാണെന്നും അസ്മാഉം ത്വല്‍സമാത്തും ഇസ്ലാം അംഗീകരിച്ചതാണെന്നും പ്രമാണങ്ങളുടെ പിന്‍ബലം അതിനുണ്ടെന്നും നാം മനസ്സിലാക്കി. ഇതിനെ പലരും ഇന്ന് ദുരുപയോഗപ്പെടുത്തുന്നുവെന്നത് ശരിയാണ്. ദുരുപയോഗം തടയപ്പെടേണ്ടതും അവര്‍ അതില്‍ നിന്ന് മാറിനില്‍ക്കേണ്ടതുമാണ്. മറിച്ച് ഇവ പരിഹാസരൂപത്തില്‍ പാടേ തള്ളിക്കളയുന്നത് മുസ്ലിമിനെ സംബന്ധിച്ച് ഭൂഷണമല്ല.


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • അജ്മീരിലെ പനിനീര്‍പൂക്കള്‍
  • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ക്ലോണിങ് മനുഷ്യനിന്ദനം
  • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
  • സംശയത്തിന്റെ കരിനിഴല്‍
  • ജനിതക ശാസ്ത്രം
  • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
  • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
  • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
  • ക്ലോണിങ് മനുഷ്യരില്‍
  • ക്ളോണിങ്ങിന്റെ രഹസ്യം
  • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
  • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • ത്വല്‍സമാതും വ്യാജന്മാരും
  • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
  • ആത്മീയ ചികിത്സ
  • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
  • ഭീകരവാദം ഇസ്ലാമികമോ?
  • സമാധാനത്തിന്റെ പാത
  • തീവ്രവാദം പരിഹാരമല്ല