Click to Download Ihyaussunna Application Form
 

 

തിരുമേനിയുടെ അനുയായികള്‍

രു ലക്ഷം പേരൊത്തു കൂടുമ്പോള്‍ ലക്ഷണമൊത്തവന്‍ ഒന്നോ രണ്ടോ എന്നാണല്ലോ ചൊല്ല്. എന്നാല്‍ ലക്ഷണങ്ങള്‍ ഒത്തു ചേരുമ്പോള്‍ ലക്ഷണമൊത്തവരാണെല്ലാരും എന്നതാണ് പ്രവാചകന്റെ ശിഷ്യന്മാരുടെ സവിശേഷത. അമൂല്യ ഗുണങ്ങളുള്‍കൊള്ളുന്ന പ്രശംസാര്‍ഹരായ അനവധി നേതാക്കളെയും മഹത്തുക്കളെയും ചരിത്രത്തില്‍   കണ്ടെത്താനാവും. പക്ഷേ, തദ്ഗുണങ്ങള്‍ മനസിലേക്കാവാഹിച്ച വലിയൊരു സംസ്കൃത സമൂഹത്തെ വളര്‍ത്തിക്കാണിച്ചവര്‍ ചരിത്രത്തിലേറെയില്ല. പ്രവാചക തിരുമേനി (സ്വ) യാകട്ടെ, അവിടുത്തെ മുഴുവന്‍ അനുയായികളെയും പൂര്‍ണ്ണമായും സംസ്കരിക്കുകയും  മഹത്വങ്ങളുടെ കൊടുമുടിയിലേക്കു ആനയിക്കുകയും ചെയ്തു. ഒരു വിശുദ്ധനാല്‍ സൃഷ്ടിക്കപ്പെട്ട അനേകം വിശുദ്ധരാണ് സ്വഹാബികള്‍. പാണ്ഢിത്യം, വിശുദ്ധി, ധര്‍മ്മം, വിപ്ളവം തുടങ്ങിയ മഹദ് ഗുണങ്ങളില്‍ നൂറുമേനി വിളയിച്ച ഒരു തലമുറ. അധ്യാത്മ പ്രഭാവത്തിന്റെ നിറവിശുദ്ധി കൈവരിച്ചവര്‍.

ഏതൊരു സ്വഹാബിയെകുറിച്ചും കൂടുതല്‍ പഠിക്കുമ്പോള്‍ അദ്ദേഹം അപൂര്‍വ്വമായി മാത്രം ജനിക്കുന്ന ഒരു ലോക ജീനിയസ്സാണെന്ന് ബോധ്യപ്പെടും. അതുല്യ വ്യക്തിത്വങ്ങളുടെ അത്യപൂര്‍വ്വ സംഗമം. എല്ലാവര്‍ക്കും തികഞ്ഞ പാണ്ഢിത്യം, നിറഞ്ഞ സൂക്ഷ്മത. തീവ്രമായ അനുഭവങ്ങള്‍. നേതൃഗുണങ്ങള്‍ സമ്മേളിച്ച അനുയായി വൃന്ദം.

ഒരു തലമുറയില്‍ അത്യപൂര്‍വ്വമായി ജനിക്കുന്ന മഹാപുരുഷന്മാരുടെ മഹദ് ധര്‍മ്മമാണ് ഓരോ സ്വഹാ ബിവര്യനും കാഴ്ച്ചവെച്ചത്. ഇതിഹാസങ്ങളുടെ കെട്ടടങ്ങാത്ത വര്‍ണ്ണപ്പൂത്തിരികള്‍.സ്വഹാബികളുടെ തിളക്കമുള്ള വ്യക്തിത്വങ്ങളെ അല്ലാഹു തന്നെ പരീക്ഷിച്ചിട്ടുള്ളതാണ്. “തഖ്വക്കു വേണ്ടി ഹൃദയങ്ങളെ അല്ലാഹു പരീക്ഷിച്ചിട്ടുള്ളവരാണവര്‍” (വി: ഖു 49/3) പരീക്ഷ സമഗ്രവും ദുഷ്കരവുമായിരുന്നു, വിശ്വാസം, ആത്മാര്‍ഥത, ത്യാഗം, സമര്‍പ്പണം എല്ലാം പരീക്ഷിക്കപ്പെട്ടു. ഏതാനും വചനങ്ങള്‍  ശ്രദ്ധിക്കുക: “തീര്‍ച്ചയായും നാം നിങ്ങളെ പരീക്ഷിക്കുന്നുണ്ട്. അങ്ങനെ നിങ്ങളിലെ ധര്‍മ്മ പോരാളിക ളെയും ക്ഷമാലുക്കളെയും നാം മനസിലാക്കുന്നുണ്ട്. നിങ്ങളുടെ വിശേഷങ്ങളെയും നാം പരീക്ഷണ വിധേയമാക്കുന്നുണ്ട്്.” (വി:ഖു 47/31) “വിജയത്തിന്റെ ദിനങ്ങള്‍ നാം ജനങ്ങള്‍ക്കിടയില്‍ മാറിമാറി നല്‍കുന്നു. യഥാര്‍ഥ വിശ്വാസികളെ അവന്‍ അറിയുന്നതിനും നിങ്ങളില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിനും വേണ്ടിയാണിത്. അല്ലാഹു അതിക്രമികളെ ഇഷ്ടപ്പെടുന്നില്ല. സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനും സത്യ നിഷേധികളെ വിപാടനം ചെയ്യുന്നതിനും വേണ്ടി. (അനായാസം) സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാമെന്നും നിങ്ങളില്‍ ധര്‍മ്മയജ്ഞം നടത്തുന്നവരെയും ക്ഷമാലുക്കളെയും അല്ലാഹു അറിഞ്ഞിട്ടില്ലെന്നും നിങ്ങള്‍ വിചാരിക്കുന്നുണ്ടോ” (വി:ഖു: 3/140-142)

പരീക്ഷയുടെ ഫലം വന്നപ്പോള്‍ നൂറുമേനിയുടെ തിളക്കമുള്ള വിജയം സ്വഹാബത്ത് സ്വന്തമാക്കിയിരുന്നു. അല്ലാഹു തന്നെ പ്രഖ്യാപിക്കുന്നു: “എന്നാല്‍ സത്യ ദൂതനും തന്റെ സഹവിശ്വാസികളും അവരുടെ ദേഹങ്ങള്‍ കൊണ്ടും ധനങ്ങള്‍ കൊണ്ടും പോരാട്ടം നടത്തി. അവര്‍ക്ക് നന്മകളുണ്ട്. അവര്‍ വിജയികളാണ്” (വി.ഖു 9/88) “ഇദം പ്രഥമമായി മുന്നോട്ടു വന്ന മുഹാജിറുകളെയും അന്‍സ്വാറുകളെയും പുണ്യകരമായി അവരെ പിന്‍പററിയവരെയും അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അല്ലാഹുവി നെയും തൃപ്തിപ്പെട്ടിരിക്കുന്നു.” (വി.ഖു. 9/100)

നബി തിരുമേനി (സ്വ) യും സ്വഹാബതിനെ സര്‍ട്ടിഫൈ ചെയ്യുന്നുണ്ട്. സ്വഹാബതിന്റെ മഹത്വത്തെ നിര്‍ലോഭം പ്രശംസിക്കുകയും അവരെ അധിക്ഷേപിക്കുന്നതും വില കുറച്ചു കാണിക്കുന്നതും ശക്തമായി വിലക്കുകയും ചെയ്യുന്നുണ്ട്. അവിടുന്ന് അരുള്‍ ചെയ്യുന്നു: “എന്റെ സ്വഹാബതിനെ നിങ്ങള്‍ ആദരിക്കണം. അവര്‍ നിങ്ങളില്‍ അത്യുത്തമന്മാരാണ്.” (നസാഈ, മിശ്കാത് 6003)

“എന്റെ സ്വഹാബത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. എനിക്ക് ശേഷം നിങ്ങളവരെ ആക്ഷേപിക്കരുത്. അവരെ സ്നേഹിക്കുന്നവര്‍ എന്നെ സ്നേഹിക്കുന്നത് കൊണ്ടാണ് സ്നേഹിക്കുന്നത്. അവരെ വെറുക്കുന്നവര്‍ എന്നെ വെറുക്കുന്നത് കൊണ്ടാണ് വെറുക്കുന്നത്. അവരെ അനാദരിക്കുന്നവര്‍ അല്ലാഹുവിനെ അനാദരിക്കുന്നു. അല്ലാഹുവിനെ അനാദരിക്കുന്നവരെ താമസിയാതെ അവന്‍ പിടികൂടുന്നതാണ്.” (തുര്‍മുദി, മിശ്കാത് 6005)

“നക്ഷത്രങ്ങള്‍ വാനലോകത്തിന്  സമാധാനമാണ്. നക്ഷത്രങ്ങള്‍ അപ്രത്യക്ഷമായാല്‍ വാനലോകത്ത് താക്കീത് നല്‍കപ്പെട്ടത് സംഭവിക്കും. ഞാന്‍ എന്റെ സ്വഹാബതിന് സമാധാനമാണ്. ഞാന്‍ യാത്രയായാല്‍ സ്വഹാബതില്‍ മുന്നറിയിപ്പ് നല്‍പ്പെട്ടത് സംഭവിക്കുന്നതാണ്. എന്റെ സ്വഹാബത് എന്റെ സമുദായത്തിന് സമാധാനമാണ്. എന്റെ സ്വഹാബതിന്റെ കാലം കഴിഞ്ഞാല്‍ മുന്നറിയിപ്പ് നല്‍കപ്പെട്ടത് അവരില്‍ സംഭവിക്കുന്നതാണ്.” (മുസ്ലിം, മിശ്കാത് 5999) “എന്റെ ഉമ്മത്തില്‍ അത്യുന്നതന്മാര്‍ എന്റെ കാലഘട്ടക്കാരാകുന്നു. പിന്നീട് അതിനടുത്തവര്‍, പിന്നീട് അതിനടുത്തവര്‍” (ബുഖാരി 6428)

എല്ലാം തികഞ്ഞ മാതൃകാ പുരുഷരാണ് സ്വഹാബത്. ‘ഇമാം ഗസ്സാലി (റ) വിശേഷിപ്പിക്കുന്നത് (ഇഹ്യാ 101/1) പോലെ ഉത്തമ സമൂഹത്തിന്റെ ഗുരുക്കന്മാര്‍.’ സ്വഹാബത്തിന്റെ വാക്ക്, പ്രവൃത്തി, ചിന്ത, നയം എല്ലാം മാതൃകാ പരമാണെന്ന് പറയേണ്ടതില്ലല്ലോ. അബ്ദുല്ലാഹിബ്നു മസ്ഊദി (റ) ന്റെ പ്രസ്താവന ശ്രദ്ധേയമാണ്. “അവര്‍ മുഹമ്മദ് നബി (സ്വ) യുടെ സഹചരാണ്. അവര്‍ ഈ സമൂഹത്തിലെ അത്യുത്തമന്മാര്‍, ഏററവും പുണ്യം നിറഞ്ഞ ഹൃദയത്തിന്റെയുടമകള്‍. അഗാധ പാണ്ഢിത്യം നേടിയവര്‍. നാട്യമില്ലാത്തവര്‍, അല്ലാഹു അവരെ ദീനിന്റെ സംരക്ഷകരായും പ്രവാചകന്റെ ശിഷ്യരായും തിരഞ്ഞെടുത്തിരിക്കുന്നു. നിങ്ങള്‍ അവരുടെ മഹത്വം വകവെച്ചു കൊടുക്കുക. തീര്‍ച്ച അവര്‍ സന്മാര്‍ഗ്ഗത്തിലായിരുന്നു.” (റസീന്‍, മിശ്കാത് 193) ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നിവയുടെ വ്യക്തമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ സ്വഹാബികളെല്ലാം നീതിമാന്മാരാണെന്ന് പണ്ഢിത ലോകം പഠിപ്പിക്കുന്നുണ്ട്. (മിര്‍ഖാത് 11/272)

അല്ലാഹുവോടുള്ള അളവററ ഭക്ത്യാരാധനാമനസ്ഥിതിയും പ്രവാചക തിരുമേനിയോടുള്ള അത്യഗാധ സ്നേഹവുമായിരുന്നു സ്വഹാബതിന്റെ കര്‍മാവേശത്തിന്റെയും മഹത്വത്തിന്റെയും അടിസ്ഥാനം. ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ് – അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ സത്യദൂതനാണ് എന്നുള്ള ഇസ്ലാമിന്റെ അടിസ്ഥാന വാചനത്തിന്റെ പൊരുളും പാഠവുമതുതന്നെയാണല്ലോ. ഖുര്‍ആന്‍ പറയുന്നു: “അവര്‍ക്ക് അല്ലാഹു തഖ്വയുടെ വചനം അത്യാവേശകരമാക്കിത്തീര്‍ത്തു. അതിന് ഏററവും അര്‍ഹരും ബന്ധപ്പെട്ടവരും അവരാണ്” (വി:ഖി 48/26) പ്രവാചകന്‍ പഠിപ്പിക്കുന്നതും ഇത്തരം ഒരു മഹദ് വിചാര വികാരമാണ്. അവിടുന്ന് കല്‍പ്പിക്കുന്നു. “നിങ്ങളുടെ നാഥനെ ആരാധിക്കുക, പ്രവാചകനെ ആദരിക്കുക” (അഹ്മദ്, മിശ്കാത് 3270) സ്രഷ്ടാവിനുള്ള ആരാധനയിലും മുഹബ്ബത്തിലും പൂര്‍ണ്ണമായും ആസൂത്രണം ചെയ്യപ്പെട്ട നിമിഷങ്ങളായിരുന്നു സ്വഹാബതിന്റെ ജീവിതം.

ശത്രുക്കള്‍ അതിക്രൂരമായി പീഡിപ്പിക്കുമ്പോഴും എല്ലാം മറന്ന് അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിക്കുകയായിരുന്നല്ലോ സ്വഹാബികള്‍. അവര്‍ ജീവിതമൊന്നടങ്കം അല്ലാഹുവിന്നു സമര്‍പ്പിച്ചു. അല്ലാഹു അംഗീകരിക്കാത്ത ഒരു കണിക പോലും ജീവിതത്തിലുണ്ടാകുന്നത് അവര്‍ ഇഷ്ടപ്പെട്ടില്ല. രാത്രികാല ങ്ങളില്‍ അവര്‍ ആരാധനാ നിരതരായതും പകല്‍ വെളിച്ചത്തില്‍ അധര്‍മ്മകാരികളോട് പടവെട്ടിയതും അല്ലാഹുവിന് വേണ്ടിയായിരുന്നു. ഇലാഹീ സ്മരണയുടെ തീവ്രത കുറയുന്നത് അങ്ങേയററം ജാഗ്രതയോടെയായിരുന്നു അവര്‍ കണ്ടിരുന്നത്. അവിടുത്തെ ഉദ്ബോധനങ്ങള്‍ ശ്രവിച്ചുകൊണ്ട് പ്രവാചകന്റെ സദസ്സിലിരിക്കുമ്പോഴുണ്ടാകുന്ന ഭക്ത്യാദര തീവ്രത പുറത്തിറങ്ങിയാല്‍ നഷ്ടപ്പെട്ടു പോകുന്നതിന്റെ പേരില്‍ താന്‍ കപടനായിത്തീര്‍ന്നുവോ എന്ന് ഹന്‍ളല (റ) പരിഭവപ്പെടുന്നത് ഓര്‍ക്കുക. (മുസ്ലിം, മിശ്കാത് 2268) ഊണിലും ഉറക്കിലും അല്ലാഹുവിന്റെ ദിക്റുകളുടെ മധുര മന്ത്രണം അവര്‍ കൊണ്ടു നടന്നു. “ദിക്റിന്റെ ആധ്യാത്മാനുഭൂതിയില്‍ കാററു കൊണ്ട വൃക്ഷം കണക്കെ അവര്‍ ആടിയുലഞ്ഞു.” (അല്‍ബിദായത്തു വന്നിഹായ 8/10)

സ്വഹാബികളുടെ പ്രവാചക സ്നേഹവും അത്യഗാധമായിരുന്നു. പ്രവാചകന്‍ ഒരു  ധനാഢ്യനോ ഏകാധിപതിയോ ആയിരുന്നില്ല. കേവലം ഒരു ഫഖീറിനെ പോലെ അവിടുന്ന് ജീവിച്ചു. അതേ സമയം  പ്രവാചകനെ സ്നേഹിച്ചതിന്റെ പേരില്‍ മൃഗീയമായി ആക്രമിക്കപ്പെടുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ടായിരുന്നു. സാഹചര്യം ഇത്രയേറെ പ്രതികൂലമായിരുന്നിട്ടും സ്വഹാബത് പ്രവാചകനെ അതിരററ് സ്നേഹിച്ചു. സ്വജീവനെക്കാളേറെ സ്നേഹിച്ചു. കഴുമരത്തില്‍ വെച്ചു പോലും അവര്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ആലപിച്ചു. പ്രവാചകന്‍ അവിടുത്തെ പ്രിയപ്പെട്ട അനുയായികളെ ദൂതന്മാരായി നിയോഗിച്ചു. പടക്കളത്തിലിറങ്ങാന്‍ നിര്‍ദ്ദേശിച്ചു. അത് ജീവന്‍ അപകടപ്പെടുത്തിയേക്കാവുന്ന ദൌത്യമാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഭാര്യാ സന്താനങ്ങളെ അനാഥരാക്കുമെന്നവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. എന്നിട്ടും ആ ദുഷ്കര ദൌത്യം ഏറെറടുക്കാനും നിര്‍വ്വഹിക്കാനും സ്വഹാബികള്‍ക്ക് അത്യുത്സാഹമായിരുന്നു.

അനുയായികളിലെ സമ്പന്നരും ഉന്നതരും പണമിറക്കി സുഖമായി മാറിനില്‍ക്കുകയും ദരിദ്രരും അശരണരും രംഗത്തിറങ്ങി വേദനയും നഷ്ടങ്ങളും ഏററുവാങ്ങുകയും ചെയ്യുന്ന  വരേണ്യ നീതിയില്‍ സ്വഹാബത് വിശ്വസിച്ചിരുന്നില്ല. സാമ്പത്തിക ശേഷിയില്ലാത്ത സ്വഹാബികള്‍ ശരീരം കൊണ്ട് പൊരുതുമ്പോള്‍ സമ്പന്നരായ സ്വഹാബത് ശരീരവും സമ്പത്തും കൊണ്ടൊരുമിച്ച് പോരാടുകയായിരുന്നു. ഉഹ്ദ് യുദ്ധവേളയില്‍ രക്ത സാക്ഷികളായപ്പോള്‍ സമ്പന്നരായ അന്‍സ്വാറുകളില്‍ എഴുപത് പേരാണ് ജീവന്‍ ത്യജിച്ചത്.(തഫ്സീര്‍ ഖുര്‍ത്വുബി 4/177). പൊതുവെ സ്വഹാബികളില്‍ മുഹാജിറുകളേക്കാള്‍ കൂടുതല്‍ രക്ത സാക്ഷികളായത് അന്‍സ്വാറുകളായിരുന്നു. (ഖുര്‍ത്വുബി 4/208)

വലിയ സമ്പന്നരായിരുന്ന അബൂബക്ര്‍ (റ), ഉസ്മാന്‍ (റ), അബ്ദുറഹ്മാനുബ്നു ഔഫ്, സൈദു ബിന്‍ സാബിത് (റ), സുബയ്റുബിന്‍ അവ്വാം (റ) ത്വല്‍ഹത് (റ) തുടങ്ങിയ സ്വഹാബികള്‍ ഏതു സേവന, ത്യാഗങ്ങളുടെയും മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. സമ്പന്നരായതിന്റെ പേരില്‍ അവര്‍ക്ക് എന്തെങ്കിലും സങ്കോചമോ ധാര്‍മ്മികക്ഷീണമോ ഉണ്ടായിരുന്നില്ല. പ്രവാചകന്റെ ആത്മാവിനെ മാത്രമല്ല അവിടുത്തെ ശരീരത്തെയും കൂടി സ്വഹാബത്ത് അങ്ങേയററം സ്നേഹിച്ചിരുന്നു.  ആ തിരുകരം കവരാന്‍ അവേശഭരിതരായിരുന്നു അവര്‍. “അവര്‍ നബിതിരുമേനിയുടെ തിരുകരങ്ങള്‍ കവരുന്നു. അവ കൊണ്ടവരുടെ മുഖം തടവുന്നു.” (ബുഖാരി 3553) തങ്ങളുടെ വെള്ളപ്പാത്രങ്ങളില്‍ അവിടുന്ന് കൈമുക്കണമെന്നവര്‍ കൊതിച്ചു. (മുസ്ലിം, മിശ്കാത് 5808) അവിടുന്ന് അംഗശുദ്ധി വരുത്തിയ ജലത്തിനായി അവര്‍ കിടമത്സരം നടത്തി (ബുഖാരി 3566) അവിടുത്തെ രോമങ്ങള്‍ കൊണ്ടവര്‍ ബറക്കത്തെടുത്തു. രോഗശമനം കണ്ടെത്തി (ബുഖാരി, മിശ്കാത് 4568) അവിടുത്തെ വിയര്‍പ്പു കണങ്ങള്‍ അവര്‍ ശേഖരിച്ചു സൂക്ഷിച്ചു (ബുഖാരി, മിശ്കാത്ത് 5788) നബി തുരുമേനിയുടെ തുപ്പുനീരു പോലും സ്വഹാബികള്‍ക്കാവേശമായിരുന്നു. അവിടുത്തെ വസ്ത്രം അവര്‍ക്ക് പുണ്യമായിരുന്നു.

പ്രവാചകനെ അത്യധികം സ്നേഹിച്ച സ്വഹാബത്തിനു നബി (സ്വ) തിരിച്ചും സ്നേഹം നല്‍കിയിരുന്നു. പ്രവാചകന്‍ പലപ്പോഴും അത് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. “ഓ മുആദ്, നിന്നെ ഞാന്‍ സ്നേഹിക്കുന്നു” എന്ന പ്രസ്താവന ഓര്‍ക്കുക. (അബൂ ദാവൂദ്, മിശ്കാത് 949)

അവിടുത്തെ പ്രിയപ്പെട്ട ശിഷ്യര്‍ക്ക് പ്രയാസമോ, വേദനയോ, നഷ്ടമോ, സംഭവിച്ചാല്‍ അവിടുന്ന് ഏങ്ങലടിക്കുമായിരുന്നു. മുഅ്തത്ത് യുദ്ധത്തില്‍ സൈദ് (റ), ജഅ്ഫര്‍ (റ), അബ്ദുല്ലാഹിബ്നു റവാഹ മുതലായവര്‍ രക്തസാക്ഷികളായപ്പോള്‍ പ്രവാചകന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. (ബുഖാരി, മിശ്കാത് 5887) വധിക്കപ്പെട്ടവരുടെ ആശ്രിതരെ ചെന്നു കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. മരണപ്പെട്ട അനുയായികളുടെ സംസ്കരണത്തില്‍ പങ്കെടുക്കുകയും ഖബറിടത്തില്‍ ദീര്‍ഘനേരം ദിക്റുകള്‍ ചൊല്ലി പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.  നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉഹ്ദ് രക്ത സാക്ഷികളുടെ പേരില്‍ നിസ്കാരം നിര്‍വഹിച്ചത് (ബുഖാരി 4042) ഓര്‍ക്കുക.

പ്രവാചകന്റെ സ്നേഹം നേരിട്ടനുഭവിച്ചവര്‍ എന്നതിനു പുറമേ ഇസ്ലാമിന്റെ പോററുനോവനുഭവിച്ചവര്‍, ഇസ്ലാമിനു വേണ്ടി സഹിച്ചവര്‍, ത്യജിച്ചവര്‍, പട നയിച്ചവര്‍, സ്വര്‍ഗ്ഗ പ്രവേശ സുവാര്‍ത്ത ലഭിച്ചവര്‍, അല്ലാഹുവിനാലും റസൂലിനാലും വിശുദ്ധരാക്കപ്പെട്ടവര്‍, ഖുര്‍ആന്‍ നുകരുകയും പകരുകയും ചെയ്തവര്‍ തുടങ്ങി അനേകം സവിശേഷതകള്‍ സ്വഹാബത്തിനുമാത്രം അവകാശപ്പെട്ടതാണ്.


RELATED ARTICLE

  • തിരുനബി സാമീപ്യം
  • തിരുമേനിയുടെ അനുയായികള്‍
  • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
  • നബി(സ്വ) യുടെ ആഹാര ക്രമം
  • നബി(സ്വ):രൂപഭാവങ്ങള്‍
  • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
  • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
  • കുടുംബം, മാതാവ്, പിതാവ്
  • ദേശം, ജനത, ഭാഷ
  • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
  • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
  • തിരുനബിയുടെ ബഹുഭാര്യത്വം
  • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
  • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
  • മുഹമ്മദ് നബി സാധിച്ച വിപ്ളവം
  • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • തിരുഭവനം ചരിത്രനിയോഗം
  • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
  • റൌള: കാലഘട്ടങ്ങളിലൂടെ
  • പ്രവാചക ദൌത്യം
  • നബി (സ്വ) യുടെ വ്യക്തിത്വം
  • ഹിജ്റ
  • നബിയിലെ സാരഥ്യം
  • മദീനത്തുര്‍റസൂല്‍
  • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
  • കുടുംബ ജീവിതം
  • പ്രവാചകന്റെ കുട്ടിക്കാലം
  • തിരുനബി സാമീപ്യം
  • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം