Click to Download Ihyaussunna Application Form
 

 

ത്വരീഖതും സാധാരണക്കാരും

മനുഷ്യനെ അവന്റെ ബുദ്ധിയുടെ തോതനുസരിച്ചു സമീപിക്കണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നു.  ഓരോരുത്തര്‍ക്കും ഉള്‍ക്കൊള്ളാവുന്നവ മാത്രം ശരിയായ രൂപത്തിലും അളവിലും അവതരിപ്പിക്കണമെന്നാണ് ഇസ്ലാമിന്റെ നിലപാട്. വിശ്വാസകാര്യത്തില്‍ വരെ ഇസ്ലാം സ്വീകരിച്ച നയമിതാണ്. ഈ നയം ലംഘിക്കപ്പെടുന്നിടത്തു മനുഷ്യന്‍ വഴി തെറ്റുമെന്ന് ഇസ്ലാം കണക്കാക്കുന്നു. ത്വരീഖതിന്റെ കാര്യത്തില്‍ മാത്രം ഈ തത്വത്തിനു പ്രസക്തിയില്ലെന്നു വാദിക്കുന്നതില്‍ കഴമ്പില്ല. അതുകൊണ്ടു ത്വരീഖതിന്റെ വ്യവസ്ഥാപിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ അപ്പടി സാധാരണക്കാരനില്‍ അടിച്ചേല്‍പിക്കുന്നത് അനുചിതമാണ്. വിപരീതഫലമാണ് അതുളവാക്കുക.

ത്വരീഖതിന്റെ ചരിത്രത്തില്‍ പൊതുജനങ്ങള്‍ക്കു സാര്‍വത്രികമായ പ്രാധാന്യം നല്‍കപ്പെട്ടതിനു രേഖയില്ല. അതേ സമയം, തര്‍ബിയതിന്റെ പദവിയില്‍ വിരാജിച്ച മഹാന്മാര്‍ തങ്ങളുടെ ആത്മകാന്തി കൊണ്ടു അധമരായ പലരെയും ഉയരങ്ങളില്‍ എത്തിച്ചിട്ടുണ്ട്. തര്‍ബിയതിന്റെ തലത്തില്‍ സാധാരണകാരനെ ചേര്‍ത്ത് ത്വരീഖത് വിപുലപ്പെടുത്തണമെന്ന് ഏതെങ്കിലും മഹാന്‍ ആവശ്യപ്പെട്ടതായി കാണാനുമാവില്ല. സത്യമായ ത്വരീഖതില്‍ ചേരുന്നവരെ സാധാരണക്കാരന് ഉള്‍ക്കൊള്ളാനാകാത്ത പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വൈജ്ഞാനിക ചര്‍ച്ചകള്‍ക്കും വിധേയമാക്കിയിരുന്നതായാണു ചരിത്രം. തര്‍ബിയത് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ നിറുത്തിവെച്ചെന്നും യുവസമൂഹം ഈ മേഖലയില്‍ കാലുകുത്തുന്നതു പാടെ കുറഞ്ഞു പോയെന്നുമൊക്കെ ഇമാം സുറൂഖും(റ) ഖുശയ്രി(റ)യും പറഞ്ഞത് ഇതിനു മതിയായ തെളിവാണ്.

പൊതുജനത്തിന്റെ ആവശ്യം ശരീഅതാണ്. വിശ്വാസപരമായും കര്‍മപരമായും പാകപ്പെടാത്തവനായിരിക്കും സാധാരണക്കാരന്‍. നിസ്കാരത്തിന്റെ കാര്യത്തില്‍ തന്നെ നിബന്ധനകള്‍ കൃത്യമായി പാലിക്കാന്‍ അവന്‍ അറിവുള്ളവനായിരിക്കില്ല. ഇത്തരമൊരാളെ ത്വരീഖതില്‍ മുരീദാക്കണമെന്നു ശഠിക്കുന്നതു ബുദ്ധിക്കു നിരക്കുന്നതല്ല. ത്വരീഖത്, നന്നായവരെ ആത്മീയമായി ഉയരങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന സരണിയാണ്. കള്ളുകുടി, പെണ്ണുപിടി, പലിശ വാങ്ങല്‍ തുടങ്ങിയവ നിറുത്തല്‍ ചെയ്യുക ശരീഅതിന്റെ പ്രബോധന വിഷയമാണ്. അതുപോലെ, നിസ്കരിക്കാത്തവന്‍ നിസ്കാരം തുടങ്ങേണ്ടതു ശരീഅതിന്റെ ആവശ്യവും കല്‍പനയുമാണ്. ത്വരീഖതിന്റെ ആവശ്യം നേര ത്തെ തന്നെ നിസ്കരിച്ചു കൊണ്ടിരിക്കുന്നവരുടെ നിസ്കാരത്തില്‍ അന്യചിന്തകള്‍ വെടിഞ്ഞു അല്ലാഹുവില്‍ ലയിക്കാന്‍ പ്രേരിപ്പിക്കലാണ്. ശരീഅത്തില്‍ വട്ടപ്പൂജ്യമായവനെ ത്വരീഖതിലേക്കു തള്ളി വിടുന്നതു സമുദ്ര സഞ്ചാരം ഉദ്ദേശിക്കുന്നയാളെ കപ്പലില്ലാതെ കടലില്‍ തള്ളുന്നതിനു തുല്യമാണ്. ത്വരീഖത് വയറ്റിപ്പിഴുപ്പിനുള്ള വകയായി ധരിച്ചവര്‍ക്കേ ഇതിനു സാധിക്കൂ.

സാധാരണക്കാരന്‍, വിശേഷക്കാരന്‍ എന്നിങ്ങനെ രണ്ടു വിഭാഗത്തെ ആധ്യാത്മ ചര്‍ച്ചയില്‍ അവതരിപ്പിച്ചതു കാണാം. ‘അവാമുന്നാസ്’ എന്ന സംജ്ഞ ഉപയോഗിച്ചാണു സാധാരണ പൊതുജനത്തെ പരിചയപ്പെടുത്തുന്നത്. മറ്റുള്ളവരെപ്പറ്റി ‘ഖവാസ്വ്’ എന്നും പറയും. ഖവാസ്വില്‍ തന്നെ കൂടുതല്‍ ഉന്നതങ്ങള്‍ കരസ്ഥമാക്കിയവരെ ‘ഖവാസ്വുല്‍ഖവാസ്വ്’ എന്നു പിന്നെയും വകതിരിക്കാവുന്നതാണ്. ഇത്തരമൊരു വകതിരിവ് ആവശ്യമായി വന്നതു തസ്വവ്വുഫിന്റെ കാര്യത്തില്‍ സാധാരണക്കാരന്റെ അതിരും വരമ്പും വ്യക്തമാക്കാനാണ്. ഖുര്‍ആന്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

‘തഖ്വ’ എന്ന ആധ്യാത്മ ആശയത്തെ ഉദാഹരണമായെടുത്താല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്. തഖ്വ പരിശുദ്ധ ദീനിന്റെ നാരായ വേരാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ശരീഅതിലും ത്വരീഖതിലും തഖ്വയാണു പ്രധാനം. സാധാരണക്കാരനും അസാധാരണക്കാരനും, അസാധരണക്കാരില്‍ അസാധാരണക്കാരനും തഖ്വ വേണം. എന്നാല്‍ ഈ മൂന്നുവിഭാഗത്തിനും തഖ്വ വ്യത്യസ്തമാണ്. അല്ലാമാ അഹ്മദ് ള്വിയാഉദ്ദീന്‍(റ) പറയുന്നതു കാണുക:

“ഇസ്ലാമില്‍ തഖ്വ എന്നു പറഞ്ഞാല്‍ ദുന്‍യാവിന്റെയും ആഖിറത്തിന്റെയും അപകടങ്ങളെ കാത്തു രക്ഷിക്കലാണ്. ഇത് ഏറെ വ്യാപ്തിയുള്ളതും ഏറ്റക്കുറച്ചിലുകള്‍ക്കു വിധേയവുമാണ്. തഖ്വയുടെ ഏറ്റവും താഴ്ന്നപടി ശിര്‍കില്‍ നിന്നുള്ള മോചനമാണ്. ഏറ്റവും ഉയര്‍ന്ന പടി നിരോധനപരമായ ശാസനകളുടെ പേരില്‍ വരുന്ന ശിക്ഷയെ കാത്തു രക്ഷിക്കലും. എന്നാല്‍ ഹഖീഖതിന്റെ വാക്താക്കളുടെ വീക്ഷണത്തില്‍ തഖ്വ രൂപപ്പെടണമെന്നുണ്ടെങ്കില്‍ മേല്‍ പറഞ്ഞതിനു പുറമെ അല്ലാഹുവല്ലാത്തവയില്‍ വ്യാ പൃതമാകുന്നതില്‍ നിന്നു മനസ്സിനെ പ്രതിരോധിക്കലും പരിപൂര്‍ണമായി അവനിലേക്ക് അലിഞ്ഞുചേരലും ഉള്‍പ്പെടും. വിധിപ്രകാരം തഖ്വ പുലര്‍ത്തണമെന്ന ഖുര്‍ആനിക ആജ്ഞയുടെ പൊരുള്‍ ഇതാകുന്നു. തഖ്വ ഉണ്ടാകാന്‍ വ്യക്തവും അവ്യക്തവുമായ ശിര്‍ക്കില്‍ നിന്നു മോചിതനാവേണ്ടതുണ്ട്. വ്യക്തവും അവ്യക്തവുമായ ശിര്‍ക്കിന്റെ തോതു വ്യക്തികള്‍ക്കനുസരിച്ചു മാറി വരും. സാധാരണക്കാരനെ സംബന്ധിച്ചു വ്യക്തമായ ശിര്‍ക്ക് എന്നു പറയുന്നതു തനി കുഫ്റ് അഥവാ സത്യനിഷേധമാകുന്നു. അവ്യക്തമായ ശിര്‍ക്ക് നാവുകൊണ്ട് അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും അകത്തളം അല്ലാഹുവല്ലാത്തവയില്‍ പിടികൊടുക്കലുമാണ്. സാധാരണക്കാരെ സംബന്ധിക്കുന്ന അവ്യക്തമായ ഈ പങ്കുചേര്‍ക്കലാണ് അസാധാരണക്കാരുടെ(ഖവാസ്വ്) വ്യക്തമായ ശി ര്‍ക്ക്. ഇവരുടെ അവ്യക്തമായ ശിര്‍ക് ദുന്‍യാവിലേക്കും ഭൌതിക മാര്‍ഗങ്ങളിലേക്കും തി രിയലാകുന്നു. ഖവാസ്വിന്റെ ഈ അവ്യക്ത ശിര്‍കാണു ഖവാസ്വുല്‍ഖവാസ്വിന്റെ വ്യക്തമായ ശിര്‍ക്ക്. ഇവരുടെ അവ്യക്തമായ ശിര്‍ക്ക് പരലോക സുഖത്തിലേക്ക് കണ്ണ് നടലും ഇബാദത്തു കൊണ്ടു ശിക്ഷ-രക്ഷകളെ ലക്ഷ്യം വെക്കലുമാകുന്നു. ഈ വിഭാഗമാകുന്നു ദൂരങ്ങള്‍ താണ്ടിക്കടന്ന സമീപസ്ഥര്‍. ഈ മൂന്നു കൂട്ടരുടെയും പരലോക ഫലങ്ങളെ ക്കുറിച്ചു ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട് (ജാമിഉല്‍ഉസ്വൂല്‍: 326).

ഈ പറഞ്ഞതനുസരിച്ചു ത്വരീഖതിന്റെ മഹത്തായ പദവി നേടിയവര്‍ക്കു ശിര്‍ക്കായിത്തീരുന്നവ  (ശിക്ഷ-രക്ഷ-സ്വര്‍ഗ-നരക ലക്ഷ്യം) സാധാരണക്കാരായ നമുക്കു ലക്ഷ്യമായി മാറുന്നു.

തഖ്വയെക്കുറിച്ചു വിശദീകരിക്കുമ്പോള്‍ ഇമാം ഖുശയ്രി(റ) പറയുന്നതു കാണുക: തഖ്വയുടെ അടിത്തറ ശിര്‍ക്ക് സംഭവിക്കുന്നതു തടയലാകുന്നു. ശേഷം കുറ്റങ്ങളും കു റവുകളും ഭവിക്കുന്നതിനെ കാക്കലാണ്. തുടര്‍ന്നു വരുന്ന പദവി, ഹറാമോ ഹലാലോ എന്നു വ്യക്തമല്ലാത്തവ ഒഴിവാക്കലും പിന്നെ അനാവശ്യമെന്നു തോന്നുന്നവ മുഴുക്കെ ഒഴിവാക്കലുമാകുന്നു”(രിസാല: 52).

തഖ്വയെ പരാമര്‍ശിക്കവെ ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക: “തഖ്വയുടെ പദവികള്‍ മൂന്നാകുന്നു. ഒന്ന് ശിര്‍ക്കിനെ സൂക്ഷിക്കല്‍. രണ്ടാമത്തതു ബിദ്അതിനെ സൂ ക്ഷിക്കല്‍. മൂന്നാമത്തതു ശാഖാപരമായ കുറ്റങ്ങളെ സൂക്ഷിക്കല്‍. ദുര്‍വൃത്തികള്‍ രണ്ടി നമാണ്. ഒന്ന് അടിസ്ഥാനപരമായവ. തനിച്ച പാപങ്ങളാണിത്. രണ്ടാമത്തത് അടിസ്ഥാനപരമല്ലാത്തവ. ഹലാലില്‍ നിന്നു തന്നെ ആവശ്യത്തിനപ്പുറം വരുന്നവ ഈ ഗണത്തില്‍ പെടുന്നു. ഇതില്‍ ഒന്നാമത്തിതിനെ സൂക്ഷിക്കല്‍ നിര്‍ബന്ധമാണ്. ഈ സൂക്ഷ്മത ഒഴിവാക്കിയാല്‍ ശിക്ഷ ഉറപ്പാണ്. രണ്ടാമത്തത് ഉത്തമമായ തഖ്വയാണ്. ഇത് ഉപേക്ഷിച്ചാല്‍ ആക്ഷേപിതനായിത്തീരും. ഒന്നാമത്തെ തഖ്വ നിലനിറുത്തിയാല്‍ ഒന്നാമത്തെ പദവി നേടാം. അനുസരണത്തിന്റെ നേരായ മാര്‍ഗമാകുന്നു അത്. രണ്ടാമത്തെ തഖ്വ കൊണ്ടുവന്നാല്‍ ഉന്നത പദവി നേടാവുന്നതാണ്. കുറ്റങ്ങള്‍ ഉപേക്ഷിക്കുക, ആവശ്യമില്ലാത്തവ ഒഴിവാക്കുക എന്നിങ്ങനെ രണ്ടിനം തഖ്വ ഒരാള്‍ക്ക് ഒരുമിച്ചുകൂട്ടാനായാല്‍ അവന്‍ തഖ്വ എന്ന ആശയത്തെ പൂര്‍ത്തീകരിച്ചതായി പറയാം” (റൌളതുത്ത്വാലിബീന്‍: 228).

ഇത്രയും പറഞ്ഞതില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. ആധ്യാത്മ കാര്യത്തില്‍ സാധാരണക്കാര്‍, അസാധാരണക്കാര്‍ എന്ന വേര്‍തിരിവു പണ്ഢിത ലോകം അംഗീകരിച്ചതാണ്. ഇസ്ലാമിന്റെ നാരായവേര് എന്നു പറയാവുന്ന തഖ്വയുടെ കാര്യത്തില്‍ തന്നെ കഥ ഇതാണെന്നിരിക്കെ ത്വരീഖത് എല്ലാവര്‍ക്കും സ്വീകാര്യമാണെന്നും നിര്‍ബന്ധമാണെന്നും വരുത്തി വേണ്ടത്ര വിവരമില്ലാത്തവരെ ത്വരീഖത്തിലേക്കു വലിച്ചിഴക്കുന്നതു നീതീകരിക്കാവുന്നതല്ല.

കഴിവിനപ്പുറത്തേക്ക് ആജ്ഞകള്‍ വെക്കുന്ന മതമല്ല ഇസ്ലാം. ഇതു ഖുര്‍ആന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ത്വരീഖതിന്റെ ലോകത്തെ തഖ്വയും നിസ്കാരവുമൊക്കെ കടുത്ത നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അവ പാലിക്കാന്‍ ഒരു സാധാരണക്കാരനു സാധിക്കില്ല. അതുകൊണ്ടാണല്ലോ അവര്‍ സാധാരണക്കാരായത്. അതുകൊണ്ട് അത്തരക്കാരെ ത്വരീഖതിലേക്കു ചേര്‍ക്കുന്നതില്‍ തത്രപ്പെടുന്നതു വങ്കത്തമാണ്. ഖുര്‍ആന്‍ പറയുന്നതു കാ ണുക:

“നിങ്ങള്‍ കഴിയുന്ന വിധത്തില്‍ അല്ലാഹുവിനു തഖ്വ ചെയ്യുവീന്‍” (സൂറതുത്തഗാബു ന്‍: 16). ഖുര്‍ആന്റെ ഈ ആജ്ഞയെ പരാമര്‍ശിച്ച് ഇസ്മാഈലുല്‍ ഹിഖി(റ) പറയുന്നു: “ഇബ്നു അത്വാഉഷ്ടാ(റ) പറഞ്ഞു: ഖുര്‍ആന്റെ കല്‍പന പ്രതിഫലം കൊണ്ട് അല്ലാഹുവിനെ തൊട്ടു സംതൃപ്തരാവുന്നവരോടാണ്. എന്നാല്‍ അല്ലാഹുവിനെ കൊണ്ടല്ലാതെ സംതൃപ്തരാകാത്തവരോടുള്ള ആജ്ഞ ‘വിധിപ്രകാരം നിങ്ങള്‍ തഖ്വ: ചെയ്യുവീന്‍” എന്നതാണ്. തഖ്വയുടെ കാര്യത്തില്‍ അബ്റാറും (നല്ല ജനങ്ങള്‍) മുഖര്‍റബീങ്ങളും (സമീപസ്ഥര്‍) തമ്മിലുള്ള അന്തരത്തിലേക്കാണു മഹാന്‍ സൂചന നല്‍കുന്നത്. “കഴിയു ന്നമാതിരി തഖ്വ ചെയ്യൂ എന്നത് അബ്റാറിനെ ഉദ്ദേശിച്ചും ‘വിധിപ്രകാരം തഖ്വ ചെയ്യൂ’ എന്നതു സമീപസ്ഥരെ ഉദ്ദേശിച്ചുമാണ്. സമീപസ്ഥരുടെ സ്ഥിതി ആലങ്കാരികമായ ഈ ഉണര്‍ച്ചയില്‍ നിന്നു പറ്റെ പുറത്തു കടക്കലാണ്. അതത്രെ തഖ്വയുടെ യാഥാര്‍ഥ്യവും ഹഖും” (റൂഹുല്‍ബയാന്‍: 10/20).

സാധാരണക്കാരന്റെയും പ്രത്യേകക്കാരുടെയും തഖ്വയെ വിശുദ്ധ ഖുര്‍ആന്‍ തന്നെ വേര്‍തിരിച്ചിരിക്കുന്നതാണിവിടെ കാണുന്നത്. കഴിയുന്നമാതിരി തഖ്വ ചെയ്താല്‍ മതി യെന്ന ഖുര്‍ആന്റെ നിലപാട്, കഴിയാത്ത വിധത്തിലുള്ള തഖ്വ പൊതുജനത്തില്‍ നിന്ന് ഉണ്ടാകണമെന്നു ശഠിക്കുന്നതില്‍ അര്‍ഥമില്ലെന്നു വ്യക്തമാക്കുന്നു. ത്വരീഖതിന്റെ പേരി ല്‍ ഇത്തരം അടിച്ചേല്‍പിക്കലുകള്‍ നടത്തുന്നതു തെറ്റാണ്.

സാധാരണക്കാരനെ ത്വരീഖതിലേക്കു തള്ളിവിടുന്നതിലെ മറ്റൊരാപത്ത് ഇസ്ലാമികാനുഷ്ഠാന കാര്യങ്ങളിലെ മുന്‍ഗണനാക്രമം തെറ്റിക്കുന്നുവെന്നതാണ്. സാധാരണക്കാരന് ഒന്നാമത്തെ ബാധ്യത ശരീഅതിന്റെ ബാഹ്യനിയമങ്ങള്‍ പരമാവധി പഠിക്കലും തെറ്റുകൂടാതെ കര്‍മങ്ങള്‍ നിര്‍വഹിക്കലുമാണ്. ഇതിനു തന്നെ സമയം കിട്ടാത്തവനെ ആത്മജ്ഞാന രഹസ്യങ്ങള്‍ പഠിപ്പിക്കാന്‍ കൈപിടിച്ചാനായിക്കുന്നതു മതം നിശ്ചയിച്ച മുന്‍ഗണനാക്രമത്തിനോടുള്ള വെല്ലുവിളിയാണ്. ശരീഅതില്ലാതെ ത്വരീഖതില്ല. ശരീഅത്ത്-ത്വരീഖത്ത്-ഹഖീഖത്ത് എന്ന ക്രമം തെറ്റിക്കുന്നിടത്ത് പതനം എളുപ്പമാകും. നവജാത ശി ശുവിനു ആട്ടിറച്ചി പൊരിച്ചു നല്‍കുന്ന അനുഭവമാണ് ഇതുമൂലം ഉണ്ടാവുക. ആട്ടിറച്ചി മോശമായതല്ല അത്യാഹിതം സംഭവിക്കാന്‍ കാരണം, അത് ഉള്‍ക്കൊള്ളാന്‍ കുഞ്ഞ് പാകപ്പെടാത്തതാണു പ്രശ്നം. ഇതുപോലെ, ത്വരീഖതിനു പാകപ്പെടാത്തവനെ അതിലേ ക്കു തള്ളിവിട്ടാല്‍ അവന്റെ ജീവിതം താളംതെറ്റും. ത്വരീഖത്ത് സാധാരണക്കാരനു നിര്‍ ദ്ദേശിക്കുന്നവര്‍ എന്തുകൊണ്ട് അത് പറ്റില്ലെന്ന വസ്തുത ചിന്തിക്കുന്നില്ല? ഇമാം ഗസ്സാലി  (റ) പറയുന്നതു കാണുക:

“സാധാരണക്കാരന് അഗാധ അര്‍ഥതലങ്ങളുള്ള വിജ്ഞാനം ഒരിക്കലും കൈമാറരുത്. അത്യാവശ്യമായ ഇബാദതുകള്‍, ചെയ്യുന്ന തൊഴിലുകളില്‍ വിശ്വസ്തനാകേണ്ടതിന്റെ ആവശ്യകത തുടങ്ങിയ സാമാന്യകാര്യങ്ങള്‍ പഠിപ്പിച്ചു മതിയാക്കണം. അതുപോലെ, അവരുടെ മനസ്സില്‍ സ്വര്‍ഗ-നരക-മോഹ-ഭയ ചിന്തകള്‍ ഖുര്‍ആന്‍ പറഞ്ഞതുപോലെ നിറക്കുകയും വേണം. അതല്ലാതെ, അവര്‍ക്കു മുമ്പില്‍ ചര്‍ച്ചയുടെ കവാടങ്ങള്‍ തുറന്നിടരുത്. അങ്ങനെ ചെയ്താല്‍ ജനങ്ങളുടെ നിലനില്‍പിനും ഖവാസ്വിന്റെ നിത്യജീവിതത്തിനും അത്യാന്തേപിക്ഷിതമായ ഭൌതിക ജീവിത സമ്പാദന മാര്‍ഗങ്ങള്‍ നിലച്ചുപോകും” (ഇഹ്യ: 1/58).

ത്വരീഖതിന്റെ അറ്റം കണ്ട ഇമാമാണു ഗസ്സാലി(റ). മഹാനാണു സാധാരണക്കാരന്റെ ജീവിതരേഖ വരച്ചുകാണിക്കുന്നത്. പൊതുജനത്തിന് ഇത്തരം അഗാധ ജ്ഞാന മാര്‍ഗങ്ങള്‍ തുറന്നുകൊടുത്താല്‍ ലോകത്തിന്റെ നിശ്ചലതക്കു തന്നെ അതു കാരണമായേക്കുമെന്നു മഹാന്‍ ഭയക്കുന്നു. ത്വരീഖതിന്റെ പേരുപറഞ്ഞ് ഉള്ള മീന്‍കച്ചവടം കൂടി നിറു ത്തി കുടുംബത്തിനു പട്ടിണിയുണ്ടാക്കുന്ന ത്വരീഖത് വ്യവസായങ്ങളെ മുന്നില്‍ കാണുകയാണ് മഹാന്‍.

ത്വരീഖതിന്റെ ഭാഗമായിവരുന്ന ആശയങ്ങള്‍ സാധാരണക്കാരനില്‍ വിപരീതഫലം സൃ ഷ്ടിക്കുമെന്ന വാദക്കാരനാണ് ഇമാം ഗസ്സാലി(റ). ത്വരീഖതില്‍ പ്രധാനമായ ഏകാന്തവാസത്തെ(ഉസ്ലത്) പരാമര്‍ശിച്ച് ഇമാം പറയുന്നതു കാണുക: “ദീനീ വിജ്ഞാനം പഠിക്കുന്നതിനു ബുദ്ധിയും സാഹചര്യവും ഒത്ത ഒരാള്‍ക്ക് പഠനത്തിനു മുമ്പ് ഏകാന്തവാസം അങ്ങേയറ്റത്തെ പരാജയം വരുത്തും. ഇതു കൊണ്ടാണ് ഇമാമീങ്ങള്‍ പറഞ്ഞിരിക്കുന്ന ത്, നീ ആദ്യം ഫിഖ്ഹ് പഠിക്കൂ. ശേഷം ഉസ്ലതെടുക്കൂ എന്ന്. പഠനത്തിനു മുമ്പ് ഏകാ ന്തവാസത്തിനു പോയാല്‍ കുറെ ഉറങ്ങിയും അനാവശ്യ ആലോചനകളിലേര്‍പ്പെട്ടും ജീ വിതം കഴിഞ്ഞു പോകും. മാത്രമല്ല ഹൃദയം കൊണ്ടും ശരീരം കൊണ്ടും താന്‍ ചെയ്യു ന്ന അനുഷ്ഠാനങ്ങള്‍ ചതിയില്‍ പെട്ടുപോകുന്നതും താനറിയാതെ തന്നെ അറിവില്ലായ്മ കൊണ്ട് പൊളിഞ്ഞു പാളീസാകുന്നതുമാണ്. അവന്‍ എപ്പോഴും പിശാചിന്റെ പരിഹാസ പാത്രമായി മാറുന്നതാണ്. താനൊരു ആരാധനക്കരനാണെന്നു നടിക്കാന്‍ അതു കാരണമാകും. ഇല്‍മാണു ദീനിന്റെ അടിത്തറ. സാധാരണക്കാരനും വിവരമില്ലാത്തവനും ഉസ് ലത് നന്മ വരുത്തുന്നതല്ല”(ഇഹ്യാഅ്: 2/236).

ഇമാമിന്റെ ഈ വീക്ഷണം സാധാരണക്കാരനും ത്വരീഖതും തമ്മിലെ ബന്ധത്തെ വ്യക്തമാക്കിത്തരുന്നു. സാധാരണക്കാരന്‍ അത്തരം ആത്മീയ കാര്യങ്ങളുമായി പെട്ടെന്ന് ഒറ്റയടിക്ക് ബന്ധപ്പെടുമ്പോള്‍ തെറ്റിധാരണ വരാനും പിശാചിന്റെ കെണിയില്‍ അകപ്പെടാനും സാധ്യത ഏറെയാണ്. ആത്മീയ സംജ്ഞകള്‍ തെറ്റായി വ്യാഖ്യാനിച്ചു ശറഇനെ തന്നെ കൈവിട്ടവരുടെ കഥ ഇമാം ഇബ്നു ഹജറില്‍ ഹയ്തമി(റ) ഫതാവയില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു അറബി(റ)യെപ്പോലെയുള്ള ആത്മജ്ഞാനികളുടെ ഗ്രന്ഥങ്ങളുടെ പാരായണം പോലും സാധാരണക്കാരനു യോജിച്ചതല്ലെന്നാണു പഢ്ഢിതാഭിപ്രായം. ഇബ്നു ഹജറില്‍ ഹയ്തമി(റ) പറയുന്നു:

“ഇബ്നു അറബി(റ) തങ്ങളെപ്പോലെയുള്ള മഹാന്മാരുടെ ആത്മജ്ഞാന ഗ്രന്ഥങ്ങള്‍ പാ രായണം ചെയ്യുന്നതില്‍ നിന്നു ജനങ്ങളെ തടയണമെന്നതു നിയമമാകുന്നു. ആധ്യാത്മ രംഗത്ത് അങ്ങേയറ്റമെത്തിയ, കിതാബ്-സുന്നത്തിന്റെ ആഴങ്ങള്‍ താണ്ടിയ ആരിഫീങ്ങ ള്‍ക്കല്ലാതെ മനസ്സിലാക്കാനാകാത്ത പല രഹസ്യങ്ങളും ആ ഗ്രന്ഥങ്ങളില്‍ കിടപ്പുണ്ട്. ഇത്തരമൊരു പദവി എത്തിക്കാത്തവന്‍ അവ വായിച്ചാല്‍ കാല്‍ വഴുതി ആശയക്കുഴപ്പത്തില്‍ വീണു പോകുന്നതാണ്. ചില അവിവേവികള്‍ അവ വായിച്ച് ഇസ്ലാമിക ശരീഅതിന്റെ ഹാരം കഴുത്തില്‍ നിന്നു പൊട്ടിച്ചെറിഞ്ഞു ശിര്‍ക്കില്‍ അകപ്പെട്ടതായി നമ്മുടെ അനുഭവത്തില്‍ തന്നെയുണ്ട്. വ്യക്തമായ പരാജയം എന്നല്ലാതെന്തു പറയാന്‍. ഒരു ആ ത്മജ്ഞാനിക്ക് അവ ആവശ്യമായതല്ല. മറ്റുള്ളവര്‍ക്ക് അതു നോക്കുന്നതിനാല്‍ ദോഷഫലങ്ങള്‍ ഇല്ലായെങ്കില്‍ തന്നെ ഉപകാരം ഏതായിരുന്നാലും ഇല്ലല്ലോ. അതേസമയം ഇബ്നു അറബീ(റ) തങ്ങളുടെ തന്നെ ആത്മ ശിക്ഷണവും സ്വഭാവ സംസ്കരണവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ ഉണ്ട്. അവ ഇമാം ഗസ്സാലി(റ)ന്റെയും അബൂത്വാലിബുല്‍മക്കി(റ)യുടെയുമൊക്കെ കിതാബുകള്‍ പോലെ ഇഹ-പരനേട്ടങ്ങള്‍ക്കുതകുന്നവയാകുന്നു. അത്തരം കൃതികള്‍ പാരായണം ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല”(ഫതാവല്‍ ഹദീസിയ്യ: 210).

മന:ശാസ്ത്രം

സാധാരണക്കാര്‍ ത്വരീഖതില്‍ കുടുങ്ങുകയും പണ്ഢിതന്മാരെ പുറം തള്ളുകയും ചെ യ്യുന്ന സ്ഥിതി ഇന്നു വ്യാപകമാണ്. വ്യാജത്വരീഖതുകള്‍ സൃഷ്ടിച്ച മഹാവിപത്തും വഞ്ചനയുമാണിത്.  സാധാരണക്കാര്‍ ഈ വിഷയത്തില്‍ തല്‍പരരാകുന്നതിനു പിന്നിലെ മന:ശാസ്ത്രം ലളിതമാണ്.

ദീനീ വിജ്ഞാന കാര്യത്തില്‍ വട്ടപൂജ്യമായവര്‍ക്കു ത്വരീഖതിലെത്തിയാല്‍ അങ്ങേയറ്റ ത്തെ മഹത്വവും വൈജ്ഞാനികമായി ധ്രുതഗതിയിലുള്ള ഉയര്‍ച്ചയും കൈവരുമെന്നാണു പലരും ധരിച്ചിരിക്കുന്നത്. ത്വരീഖതില്‍ ചേര്‍ന്നിട്ടെങ്കിലും തങ്ങള്‍ക്കു പഠിക്കാനാകാത്തതിന്റെ വിടവു തീര്‍ത്തു, പണ്ഢിതന്മാര്‍ക്കൊപ്പം തിളങ്ങണമെന്ന് അവര്‍ മോഹിക്കുന്നു.  ഇത്തരമൊരു വിചാരത്തിന്റെ ഫലമായാണു ത്വരീഖതില്‍ ചേര്‍ന്നവരായി നടിക്കുന്ന വങ്കന്മാര്‍ പണ്ഢിതരെ കൊഞ്ഞനം കുത്തുകയും വിലകുറച്ചു കാണിക്കുകയും ചെയ്യുന്നത്. ത്വരീഖതിലായതോടെ വര്‍ഷങ്ങള്‍ പഠിച്ചും പഠിപ്പിച്ചും കഴിയുന്ന ആലിമീങ്ങള്‍ക്കൊപ്പമല്ല അവര്‍ക്കുമപ്പുറത്തു തങ്ങളും എത്തിപ്പെട്ടുവെന്ന് ഇവര്‍ അഹങ്കരിക്കുന്നു. പണ്ഢിതന്മാരുടെ മഹത്വത്തില്‍ ചിലര്‍ പുലര്‍ത്തുന്ന പൈശാചികമായ അസൂയയും അനര്‍ഹമായ അത്യാഗ്രഹവുമത്രെ ഈ നാടകങ്ങള്‍ക്കു പിന്നില്‍. അല്ലാതെ നന്നാകലും അപരനെ നന്നാക്കലുമൊന്നുമല്ല.

സാധാരണക്കാരന്റെ ബാധ്യത

വ്യാജന്മാര്‍ വിലസുന്ന ഇക്കാലത്തു സാധാരണക്കാരന്റെ കടമ പരമാവധി മതവിജ്ഞാനം നുകരലും പണ്ഢിതന്മാരെ അനുസരിക്കലും കര്‍മങ്ങള്‍ ആത്മാര്‍ഥമായി നിര്‍വഹിക്കലുമാകുന്നു. സാദ് മുസ്ലിം പറയുന്നു: “അഗ്രേസരന്മാരായ ഉപദേഷ്ടാക്കള്‍ പറഞ്ഞിരിക്കുന്നത് ഇക്കാലത്തു കിതാബ്-സുന്നത്ത് പിന്തുടരണമെന്നാണ്. ഇക്കാലത്തെ സ്വൂഫികളുടെ ത്വരീഖതില്‍ പ്രവേശിക്കുന്നതിനെ അവര്‍ താക്കീതു ചെയ്തിരിക്കുന്നു” (3/384).

ത്വരീഖതിനെ പാടെ വിമര്‍ശിക്കുന്നതോ വിലകുറച്ചു കാണിക്കുന്നതോ അല്ല ഇത്തരമൊരു മുന്നറിയിപ്പ്. കറകളഞ്ഞ തസ്വവ്വുഫ് ഇല്ലാതെ പോകുന്നിടത്തു ജനങ്ങള്‍ക്കു പരാജയം പറ്റാതിരിക്കാനുള്ളതാണ്. പൊതുജന ബാധ്യതയാണിവിടെ മഹാന്മാര്‍ ഉണര്‍ത്തുന്നത്. നമ്മുടെ ബാധ്യതയിലേക്കു വിരല്‍ചൂണ്ടി ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക: “നിനക്ക് ആദ്യമായി വേണ്ടത് ആരാധ്യനെ അറിയലാകുന്നു. അവന്റെ നാമ-വിശേഷണങ്ങള്‍, നിര്‍ബന്ധങ്ങള്‍, അസംഭവ്യമായ ഗുണങ്ങള്‍ തുടങ്ങിയവ അറിയാതെ നിനക്കെങ്ങനെ അവനെ ആരാധിക്കാനാകും? അതുകൊണ്ട് ആദ്യം നീ അതു പഠിക്കുക. അല്ലാതിരുന്നാല്‍ തെറ്റായ വിശ്വാസത്തെ അവനില്‍ വെച്ചുപുലര്‍ത്താന്‍ കാരണമായേക്കും. രണ്ടാമതായി നിനക്കു നിര്‍ബന്ധമായതു മതപരമായി നിര്‍ബന്ധവും തിരസ്കൃതങ്ങളുമായ കാര്യങ്ങള്‍ അറിഞ്ഞുവെക്കലാകുന്നു. ഇങ്ങനെ നിര്‍ബന്ധമായവ അറിഞ്ഞും നിര്‍ ബന്ധമായവ അനുഷ്ഠിച്ചും മുന്നേറിയാല്‍ തന്നെ നീ ഒരു അനുഷ്ഠാനിയായ പണ്ഢിതനാകുന്നതാണ”(റൌളതുത്ത്വാലിബീന്‍: 193).

ജീവിതത്തില്‍ അത്യന്താപേക്ഷിതമായതില്‍ ആദ്യത്തേത് നിര്‍ബന്ധ കര്‍മങ്ങള്‍ അനുഷ് ഠിക്കലാകുന്നു. അതു കഴിഞ്ഞാല്‍ സുന്നത്തായ കര്‍മങ്ങള്‍ അനുഷ്ഠിക്കണം. ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക: “നീ ഫര്‍ള്വുകള്‍ കൃത്യമായി വീട്ടാന്‍ മുന്നിട്ടിറങ്ങുക. ഫര്‍ള്വിന്റെ കാര്യത്തില്‍ ബദ്ധശ്രദ്ധനായാല്‍ നിനക്കു സ്വത്വമുണ്ടായിത്തീരുന്നതാണ്. ശേഷം ഫര്‍ള്വുകള്‍ക്കു സംരക്ഷണമേകാന്‍ സുന്നത്തുകള്‍ ചെയ്ത് കൊണ്ടിരിക്കുക. ഇബാദത്ത് ഏറുന്നതിനനുസരിച്ചു നന്ദിയും ഭയവും വര്‍ധിക്കുന്നതാണ്. യഹ്യബ്ന്‍ മുആദ്(റ) പറഞ്ഞു: “ഫര്‍ള്വുകള്‍ വെടിഞ്ഞു സുന്നത്തുകള്‍ പാലിക്കുന്നവന്റെ കാര്യ മോര്‍ത്തു ഞാന്‍ അത്ഭുതപ്പെട്ടുപോയി. കടം തന്നവനു തതുല്യമായ തുക ദാനമായി കൊടുത്താല്‍ അവധി വന്നാല്‍ കടസംഖ്യ തിരിച്ചു ചോദിക്കാതിരിക്കില്ലല്ലോ എന്ന് എന്തു കൊണ്ട് ഇവര്‍ ചിന്തിക്കുന്നില്ല. അബൂബക്റുല്‍ വര്‍റാഖ്(റ) പറയുന്നതു നിര്‍ബന്ധങ്ങളെ ഐഛികങ്ങളെക്കാളും ബാഹ്യമായതിനെ ആന്തരികമായതിനെക്കാളും പ്രവൃ ത്തിയെ സംസാരത്തേക്കാളും മുന്തിക്കണമെന്നാണ്” (റൌള്വതുത്ത്വാലിബീന്‍: 118, 119).

ഇമാം തുടരുന്നു: “അല്ലാഹുവുമായി ബന്ധപ്പെട്ടു നാം പാലിക്കേണ്ട മര്യാദകളില്‍ നിര്‍ ബന്ധമായവ രണ്ടിനമാകുന്നു. ഒന്ന് – നിര്‍ബന്ധങ്ങള്‍ പ്രവര്‍ത്തിക്കുക. രണ്ടാമത്തതു ഹറാമുകള്‍ ഒഴിവാക്കുക. നിര്‍ബന്ധങ്ങള്‍ പ്രാവര്‍ത്തികമാക്കല്‍ തഖ്വയാകുന്നു. അതുപോലെ നിഷിദ്ധങ്ങള്‍ ഒഴിവാക്കലും തഖ്വയാകുന്നു. ഇവയില്‍ ഒരു കാര്യം ഒരാള്‍ നടപ്പാക്കിയാല്‍ അക്കാര്യത്തോടനുബന്ധിച്ചു വരുന്ന തിന്മ അവന്‍ പ്രതിരോധിച്ചുവെന്നു പറയാം. അതോടെ സ്വര്‍ഗീയ സൌഖ്യവും അവനു ലഭിക്കുന്നതാണ്. അനുസരിക്കാതെ അല്ലാഹുവിലേക്ക് അടുക്കാനാകുന്നതല്ലെന്നു നാം മനസ്സിലാക്കണം. നിര്‍ബന്ധങ്ങള്‍, സുന്നത്തുകള്‍ എന്നിവ ചെയ്യലും ഹറാം-കറാഹത്തുകള്‍ ഉപേക്ഷിക്കലുമാകുന്നു അവ നെ അനുസരിക്കല്‍.

സുന്നത്തുകള്‍ പാലിക്കുന്നതിനെക്കാള്‍ നിര്‍ബന്ധങ്ങള്‍ പാലിക്കുന്നതിനു മുന്‍ഗണന കൊടുക്കണം. അതുപോലെ ഹറാമുകള്‍ ഒഴിവാക്കുന്നതിനു കറാഹത്തുകള്‍ ഒഴിവാക്കുന്നതിനെക്കാളും മുന്‍ഗണന നല്‍കണം. ഈ മുന്‍ഗണനാക്രമം തെറ്റിക്കുന്ന ചില അവിവേകികളെ കാണാം. അവര്‍ ധരിക്കുന്നതു തങ്ങള്‍ അല്ലാഹുവിന്റെ ഏറ്റവും സമീപസ്ഥര്‍ ആണെന്നാണ്. സത്യത്തില്‍ അവര്‍ അല്ലാഹുവില്‍ നിന്ന് അകലുകയാണ്.  സുന്നത്തു കള്‍ പാലിച്ചു നിര്‍ബന്ധങ്ങള്‍ പാഴാക്കുകയും കറാഹത് ഉപേക്ഷിച്ചു ഹറാമുകള്‍ എടുക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ ഹിതത്തിനും ഇഷ്ടത്തിനും എതിരാണ്. മനസ്സില്‍ കിബ്ര്‍, ഉള്‍നാട്യം, അസൂയ, പോര്, ലോകമാന്യം എന്നിവ കുത്തിനിറച്ച് ഇബാദത്തിന്റെ വേഷം കെട്ടുന്നവരെ പോലെയാണ് ഇവര്‍” (റൌള്വ: 226, 227).

ഇമാമിന്റെ ഈ വരികള്‍ നമ്മുടെ കര്‍മരേഖ ശരിക്കും വരച്ചു കാണിക്കുന്നതാണ്. നിര്‍ ബന്ധങ്ങളും സുന്നത്തുകളും പാലിക്കല്‍, ഹറാമുകളും  കറാഹതുകളും ഒഴിവാക്കല്‍ എന്നിങ്ങനെ ക്രമാനുഗത ചിട്ടകളാണു ജീവിതവിജയത്തിന് ആവശ്യം. അതോടൊപ്പം പരലോകത്തെ പേടിക്കുന്ന പണ്ഢിത വ്യക്തിത്വങ്ങളില്‍ നിന്നു ബറകതിനു വേണ്ടി ദിക് റുകളും ഹിസ്ബുകളും വാങ്ങി പതിവാക്കുന്നതും നല്ലതാണ്. ഇമാം ള്വിയാഉദ്ദീന്‍(റ) പറയുന്നു: “ത്വരീഖതിന്റെ ഗുരുക്കന്മാരുമായുള്ള ബന്ധത്തിന് അവരെ പിന്തുടരലും അവരുമായി പങ്കാളിത്തം പുലര്‍ത്തലും നല്ലതാണ്. വളരെ കുറഞ്ഞ കാര്യത്തിലാണെങ്കിലും ഇതു നന്ന്. ആദരവോടു കൂടി അവരുടെ ഹിസ്ബുകള്‍ പ്രാവര്‍ത്തികമാക്കുന്നത് ഒരു ഉദാഹരണമാണ്. ഇമാം ശാദുലി(റ) പറയുന്നതു നമ്മുടെ ഹിസ്ബുകള്‍ ഓതുന്നവര്‍ നമ്മെ മാനിച്ചവരും നമ്മുടെ കാരുണ്യത്തെ സമ്പാദിച്ചവരുമാകുന്നു എന്നാണ്” (ജാമിഉല്‍ ഉസ്വൂല്‍: 20).

ആത്മീയകാര്യത്തില്‍ നല്ലബന്ധം കാത്തുസൂക്ഷിക്കുക എന്നല്ലാതെ അവ്യക്തവും പണ് ഢിതാംഗീകരമില്ലാത്തതുമായ മാര്‍ഗങ്ങള്‍ പിന്തുടരരുത്. അതു നമ്മെ കൊണ്ടെത്തിക്കു ക നാശത്തിലാകും.

ഇമാം ഗസ്സാലി(റ) പറയുന്നതു നോക്കൂ: “ഒരു സാധാരണക്കാരന്റെ ഉത്തരവാദിത്തം തി കഞ്ഞവിശ്വാസം പുലര്‍ത്തലും ദീനീ കല്‍പനകള്‍ക്കു വഴങ്ങലുമാണ്. ബാഹ്യമായ ആരാധനകള്‍ പ്രവാര്‍ത്തികമാക്കലും ജീവിതമാര്‍ഗങ്ങള്‍ തേടലും വിജ്ഞാന കാര്യത്തെ പണ്ഢിതന്മാര്‍ക്കു വിട്ടുകൊടുക്കലും ഇക്കൂട്ടത്തില്‍ പെടുന്നു’(ശറഹു ഇഹ്യാഅ്:/283).


RELATED ARTICLE

  • അത്യുന്നതര്‍ അവര്‍ തന്നെ
  • കറാമതിന്റെ കരുത്ത്
  • വലിയ്യിന്റെ വഴി
  • സായൂജ്യം സ്വലാത്തിലൂടെ
  • ദിക്റിന്റെ വഴി
  • ഇല്‍ഹാമിന്റെ ഇതിവൃത്തം
  • സംഘട്ടനം വ്യാജകഥ
  • ഫിഖ്ഹും ഫിസ്ഖും
  • വിമര്‍ശനത്തിന്റെ അപകടം
  • ത്വരീഖതില്ലാത്ത ശരീഅത്ത്
  • മജ്ദൂബും ത്വരീഖതും
  • ത്വരീഖതും സാധാരണക്കാരും
  • വ്യാജന്മാരുടെ വൈകൃതങ്ങള്‍
  • ത്വരീഖതും വ്യാജന്മാരും
  • മുരീദും ത്വരീഖതും
  • ശയ്ഖും ത്വരീഖതും
  • തര്‍ബിയതും ത്വരീഖതും
  • അറിവുകള്‍, അനുഭവങ്ങള്‍
  • ത്വരീഖതും ശരീഅതും
  • വൈവിധ്യം: ത്വരീഖതുകളില്‍
  • വൈവിധ്യം: ത്വരീഖതുകളില്‍
  • ചരിത്ര പുരുഷന്മാര്‍
  • ത്വരീഖത്: ഉല്‍ഭവവും വളര്‍ച്ചയും
  • ത്വരീഖത്: പ്രമാണങ്ങളില്‍
  • ത്വരീഖത്