Click to Download Ihyaussunna Application Form
 

 

ത്വരീഖത്: പ്രമാണങ്ങളില്‍

ത്വരീഖത് ഉയര്‍ത്തിപ്പിടിക്കുന്ന ആശയം ഹൃദയശുദ്ധിയും ആത്മ സംസ്കരണവുമാണ്. ഇതു പരിശുദ്ധ ഇസ്ലാമിന്റെ പ്രമാണങ്ങള്‍ക്കു നിരക്കുന്നതാണെന്നതില്‍ രണ്ടഭിപ്രായമില്ല. ത്വരീഖതിന്റെ വിമര്‍ശകര്‍ക്കു കൂടി ഈ വീക്ഷണം സ്വീകാര്യമാകും. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണം പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണല്ലോ. ഇവ രണ്ടും ആ ധ്യാത്മ ചിന്തകള്‍ക്ക് അനല്‍പമായ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിലെ സുപ്രധാനമായ ചര്‍ച്ച തന്നെ പരലോക മഹത്വവും ഇഹലോക നശ്വരതയും സംബന്ധിച്ചാണെന്നു പറയാം. ഈ വസ്തുത നേരാം വണ്ണം ഗ്രഹിച്ചു മഹത്വം വരിക്കണമെന്നു ഖുര്‍ആന്‍ അടിവരയിടുന്നു.

മഹാത്മാക്കളുടെ മാര്‍ഗമാണു ത്വരീഖത്. മനുഷ്യന്റെ രക്ഷാപാത അതാണെന്നു ഖുര്‍ആന്‍ തുടക്കത്തില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. മുസ്ലിം തന്റെ നിസ്കാരത്തില്‍ നിര്‍ബന്ധമായും ഓതേണ്ട ഫാതിഹയിലെ സുപ്രധാന ഭാഗം ഇങ്ങനെ ഗ്രഹിക്കാം:

“അല്ലാഹുവേ, നിന്റെ അനുഗ്രഹത്തിനു വിധേയവരായവരും ദേഷ്യത്തിനു പാത്രീഭവിക്കാത്തവരും, വഴിതെറ്റിപ്പോകാത്തവരുമായ വിഭാഗത്തിന്റെ പാതയില്‍ ഞങ്ങളെ നീ ഉറപ്പിച്ചു നിറുത്തണേ.” ഖുര്‍ആന്‍ പറഞ്ഞ ഈ നന്മേഛുകളില്‍ തീര്‍ച്ചയായും സത്യമായ ത്വരീഖതിന്റെ നായകര്‍ അകപ്പെടും. മറ്റൊരു വാക്യത്തില്‍, ഈ വിഭാഗത്തെ കുറിച്ചു വിശദമാക്കിയതില്‍ നിന്നും ഇപ്പറഞ്ഞതു ഗ്രഹിക്കാം. അല്ലാഹു പറയുന്നു:

“അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിച്ചവര്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിനു വിധേയരായ നബിമാര്‍, സ്വിദ്ദീഖുകള്‍, രക്തസാക്ഷികള്‍, സ്വാലിഹുകള്‍ തുടങ്ങിയവര്‍ക്കൊപ്പമാകുന്നു. അവരുടെ സഹവര്‍തിത്വം അത്യുത്തമം തന്നെ” (അന്നിസാഅ്: 69 ന്റെ ആശയം).

ആത്മീയ പ്രധാനമായ ഏതൊരു ഖുര്‍ആന്‍ വാക്യത്തിലും ത്വരീഖതിന്റെ വായന സാധ്യമാകും. മഹാന്മാര്‍ ഉദ്ധരിക്കുന്ന ഏതാനും ഖുര്‍ആന്‍ വാക്യങ്ങളുടെ സാരം കാണുക:

ഖുര്‍ആനിലൂടെ

“അല്ലയോ ജനങ്ങളേ, ഹൃദയങ്ങളിലുള്ളവയ്ക്ക് ശമനിയും നിങ്ങളുടെ രക്ഷിതാവിന്റെ പക്കല്‍ നിന്നുള്ള ഉപദേശവും നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. മുഅ്മിനീങ്ങള്‍ക്കതു കാരുണ്യവും സത്യപാതയുമാകുന്നു” (യൂനുസ്: 57).

“നീ മരണം വരെ ആരാധനാ നിമഗ്നനായി കഴിഞ്ഞു കൂടുക” (സൂറതുല്‍ഹിജ്റ്: 99).

“അല്ലാഹുവിനെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ സല്‍കര്‍മങ്ങള്‍ ചെയ്യുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ ആരെയും പങ്കാളിയാക്കാതിരിക്കുകയും ചെയ്യട്ടെ” (സൂറതുല്‍ കഹ്ഫ്: 110).

“പരലോകനാളില്‍ സമ്പത്തും സന്താനങ്ങളും ഉപകാരപ്പെടുന്നതല്ല. സ്വതന്ത്രമായ ഹൃദയവുമായി അല്ലാഹുവിന്റെ അടുക്കല്‍ ചെന്നവനല്ലാതെ” (ശുഅറാഅ്: 88, 89).

“നബിയേ തങ്ങള്‍ പ്രഖ്യാപിക്കുക. എന്റെ രക്ഷിതാവ് ബാഹ്യവും ആന്തരീകവുമായ മോശത്തരങ്ങളെ നിഷിദ്ധമാക്കിയിരിക്കുന്നു. അന്യായമായ അക്രമത്തെയും കുറ്റത്തെ യും അവന്‍ ഹറാമാക്കിയിരിക്കുന്നു. പ്രമാണം ഇറക്കാന്‍ സാധ്യമല്ലാഞ്ഞിട്ടും അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നതും വിവരമില്ലാതെ അവന്റെ പേരില്‍ ജല്‍പനങ്ങള്‍ നടത്തുന്നതും അവന്‍ ഹറാമാക്കിയിരിക്കുന്നു” (അഅ്റാഫ്: 33).

“നബിയേ പറയുക, അനുഷ്ഠാനപരമായി പരാജയമടഞ്ഞവരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരട്ടെയോ? ഭൌതിക ജീവിതത്തില്‍ പ്രയത്ന പാത തെറ്റിയവരാണവര്‍. അവര്‍ കരുതുന്നതു തങ്ങള്‍ ചെയ്യുന്നതു നന്മയാണെന്നാണ്” (അല്‍കഹ്ഫ്: 103, 104).

“അവന്‍ ഉമ്മിയ്യീങ്ങളില്‍ നിന്നു തന്നെ ഒരു റസൂലിനെ പറഞ്ഞയച്ചവനാകുന്നു. ആ റസൂല്‍ അവന്റെ ആയത്തുകള്‍ അവര്‍ക്ക് ഓതിക്കൊടുക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വിശുദ്ധ ഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവര്‍ അതിനു മുമ്പു തികഞ്ഞ വഴികേടില്‍ ആയിരുന്നു” (അല്‍ജുമുഅ:2).

“അല്ലയോ സത്യവിശ്വാസികളേ! നിങ്ങള്‍ അല്ലാഹുവിനു തഖ്വ ചെയ്യുക” (അത്തൌബ: 119).

“അല്ലാഹുവിന്റെ പൊരുത്തത്തെ കാംക്ഷിച്ചുകൊണ്ടു പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും തങ്ങളുടെ രക്ഷിതാവിനോട് ഇരന്നു കൊണ്ടിരിക്കുന്നവരോടൊന്നിച്ച് അങ്ങയുടെ ദേഹത്തെ അങ്ങ് ക്ഷമാപൂര്‍വം ഇരുത്തുക. ഇഹലോക ജീവിതത്തിലെ അലങ്കാരത്തെ കാംക്ഷിച്ച് അവരില്‍ നിന്നു കണ്ണ് അങ്ങ് തെറ്റിക്കാതിരിക്കുകയും ചെയ്യുക. നമ്മുടെ സ്മരണയില്‍ നിന്നു ഹൃദയം അലസമാക്കിയ, ദേഹേഛയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് അങ്ങ് അനുസരിക്കാതെയുമിരിക്കുക” (അല്‍കഹ്ഫ്: 28).

“എന്നിലേക്ക് ആഗമിക്കുന്നവരുടെ മാര്‍ഗത്തെ തങ്ങള്‍ പിന്തുടരുക, പിന്നീടു നിങ്ങളെ എന്നിലേക്കു മടക്കുന്നതും നിങ്ങളുടെ ചെയ്തികളെപ്പറ്റി നിങ്ങള്‍ക്കു ഞാന്‍ പറഞ്ഞു തരുന്നതുമാകുന്നു” (ലുഖ്മാന്‍: 15).

“അന്നേദിവസം അക്രമി തന്റെ ഇരുകരങ്ങള്‍ കടിച്ചു പറയും: ഞാന്‍ തിരുനബിയോടൊത്ത് ഒരു വഴി തിരഞ്ഞെടുത്തിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു! ഇന്നാലിന്നാവനെ കൂട്ടുകാരനാക്കിട്ടില്ലായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. എന്റെ ഖേദമേ! ദിക്റില്‍ നിന്നു എന്നെ അവന്‍ തെറ്റിച്ചു കളഞ്ഞു. പിശാച് മനുഷ്യനെ പരാജയപ്പെടുത്തുന്ന ദുഷ്ടന്‍ തന്നെ” (ഫുര്‍ഖാന്‍: 27-29).

“അന്നത്തെ ദിവസം കൂട്ടുകാര്‍ പരസ്പരം ശത്രുക്കളായി തീരുന്നതാണ്. ഭക്തന്മാര്‍ ഒഴികെ” (സുഖ്റുഫ്: 67).

ആധ്യാത്മ പ്രധാനമായ ഏതാനും ഖുര്‍ആനിക വാക്യങ്ങളുടെ ചുരുക്ക ആശയമാണു മുകളില്‍ കൊടുത്തത്. ഇത്തരത്തില്‍ വരുന്ന വാക്യങ്ങള്‍ ഖുര്‍ആനില്‍ അനവധിയാണ്. ഈ സൂക്തങ്ങള്‍ ത്വരീഖതിനു ബലമേകുന്നവയാണ്. ത്വരീഖതിന്റെ മഹത്തായ ആശയത്തിന്റെ സ്രോതസ്സായി തീരുന്നവയാണ്. ഇസ്ലാമിന്റെ മൂലപ്രമാണമായ ഖുര്‍ആന്‍ സത്യമായ ത്വരീഖതിനെ അംഗീകരിക്കുന്നതായും തെറ്റായ ത്വരീഖതിനെ നിരാകരിക്കുന്നതായും നമുക്ക് കണ്ടെത്താം.

പരിശുദ്ധ ഖുര്‍ആന്‍ തസ്വവ്വുഫിന്റെ പ്രസക്തിയിലേക്കു വെളിച്ചം വീശുന്നതായി ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ആധ്യാത്മജ്ഞാനികളും അഭിപ്രായപ്പെടുന്നുണ്ട്. ഇമാം റാസി(റ) പറയുന്നതു കാണുക: “വിജ്ഞാനങ്ങള്‍ പലവിധമാകുന്നു. ഒന്നാമത് അഷ്ടാഹു വിന്റെ സത്ത- ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശ്വാസ കാര്യങ്ങള്‍. ഇല്‍മുല്‍ ഉസ്വൂല്‍ (അടിസ്ഥാന ജ്ഞാനം) കൊണ്ട് അര്‍ഥമാക്കുന്നത് ഇതാണ്. രണ്ടാമത്തേത് അല്ലാഹു വിന്റെ ശാസനാ-വിധികള്‍ സംബന്ധമായതാണ്. ഇല്‍മുല്‍ ഫുറൂഅ് (ശാഖാപരം) കൊ ണ്ടുദ്ദേശ്യം ഇതാകുന്നു. മൂന്നാമത്തേത് ആന്തരിക വിശുദ്ധിയും, ആത്മീയവും ഇലാഹി യ്യുമായ പ്രകാശ പ്രസരണവും ലക്ഷ്യമാക്കിയുള്ളതാണ്. പരിശുദ്ധ ഖുര്‍ആന്റെ ആത്യ ന്തിക ലക്ഷ്യം ഈ മൂന്നു വിജ്ഞാന ശാസ്ത്രങ്ങളെയും വിശദമാക്കലാകുന്നു. സൂറ തുല്‍ ഫാതിഹ: ഈ മൂന്നു വിജ്ഞാന ശാഖകളിലേക്കും വെളിച്ചം വീശുന്നുണ്ട്” (തഫ്സീറുല്‍കബീര്‍: 1/180).

ഇമാം റാസി(റ)ന്റെ പ്രസ്താവത്തില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ ത്വരീഖതിനെ സാധൂ കരിക്കുന്ന തത്വങ്ങള്‍ നിറഞ്ഞ ഗ്രന്ഥമാണെന്നു ബോധ്യമാകുന്നു. സൂറതുല്‍ ഫാതിഹ: പരിശുദ്ധ ഖുര്‍ആന്റെ ആകെ തുകയാണെന്നാണല്ലോ നബി വചനം. ആ ഫാതിഹയില്‍ തന്നെ ആത്മ ജ്ഞാനത്തിനു പ്രാധാന്യമുണ്ടെങ്കില്‍ ഖുര്‍ആനില്‍ ഉടനീളം  ആ പ്രാധാ ന്യം നിലനില്‍ക്കുമെന്നുതന്നെയാണു ന്യായയുക്തം.

വിശുദ്ധ ഖുര്‍ആന്റെ വിശേഷം ചര്‍ച്ച ചെയ്യവെ ബഹു. ഇസ്മാഈലുല്‍ ഹഖി(റ) എഴുതുന്നതു കാണുക: “അത്തഅ്വീലാതുന്നജ്മിയ്യയില്‍ ഇങ്ങനെ കാണാം: വിശുദ്ധ ഖുര്‍ ആന്‍ വാചികമായി തുല്യതകള്‍ തോന്നുന്നതാണെങ്കിലും അര്‍ഥത്തിന്റെ കാര്യത്തില്‍ അന്തരങ്ങള്‍ പുലര്‍ത്തുന്ന കൃതിയാകുന്നു. ഓരോ പദത്തിനും വ്യത്യസ്തങ്ങളായ ഉദ്ദേശ്യങ്ങള്‍ കാണും. അറബിഭാഷയുമായി ബന്ധപ്പെട്ടവ, ശറഈ വിധിയുമായി ബന്ധ മുള്ളവ, ആത്മജ്ഞാനവുമായി ബന്ധപ്പെട്ടവ എന്നിങ്ങനെ. ഉദാഹരണത്തിന് ‘അസ്സ്വ ലാത്’ എന്ന പദമെടുക്കാം. ഭാഷപരമായി ഇതിന്റെ അര്‍ഥം പ്രാര്‍ഥന (ദുആഅ്) എന്നാ കുന്നു. ശറഈ അര്‍ഥത്തില്‍ നിശ്ചിത രൂപത്തിലുള്ള നിസ്കാരമാണ് വിവക്ഷ. എന്നാല്‍ ആത്മജ്ഞാനമനുസരിച്ച് അല്ലാഹുവിലേക്കുള്ള മടക്കമാകുന്നു സ്വലാത്. (റൂഹുല്‍ബ യാന്‍: 8/98).

ഇമാം അഹ്മദ് ള്വിയാഉദ്ദീന്‍(റ) പറയുന്നു: “അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ പല ആയ ത്തുകളിലും ശരീഅതും ത്വരീഖതും വിളക്കിച്ചേര്‍ത്തതായി കാണാം. അതില്‍പെട്ട ഒന്നാ ണു സൂറതുല്‍ ഫാതിഹയിലെ “നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോടു ഞങ്ങള്‍ സഹായം ഇരക്കുന്നു” എന്നീ ആശയങ്ങള്‍ വരുന്ന വാക്യങ്ങള്‍. ഇവിടെ ഒന്നാമത്തെ വാക്യം അര്‍ഥമാക്കുന്നതു ശരീഅതിന്റെ സംരക്ഷണവും രണ്ടാമത്തേതു ഹഖീഖതിന്റെ സര്‍വ സമ്മതവും ആകുന്നു” (ജാമിഉല്‍ ഉസ്വൂല്‍: 72).

ഹദീസുകളിലൂടെ

ഇല്‍മുത്തസ്വവ്വുഫിന്റെ പ്രാധാന്യം ഹദീസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ദേഹേഛാ മു ക്തമായ ജീവിതവും കര്‍മ വിശുദ്ധിയും സമ്പാദിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാണിക്കുന്ന നബി വചനങ്ങളും നിരവധിയാണ്. ആത്മീയതയെ പാടെ നിഷേധിക്കുന്നവര്‍ക്കും ആത്മീയതയുടെ പേരില്‍ ചൂഷണത്തിനു തുനിയുന്നവര്‍ക്കും ഹദീസുകളില്‍ വ്യക്തമായ താക്കീതുണ്ട്. ഉദാഹരണത്തിന് ചില വചനങ്ങള്‍ കാണുക:

ഉമര്‍(റ)ല്‍ നിന്ന് ഉദ്ധരണം: “ഒരു ദിവസം ഞങ്ങള്‍ നബിക്കരികില്‍ ഇരിക്കുകയാണ്. പെട്ടെന്ന് ഒരു വ്യക്തി സദസിലേക്കു കടന്നു വന്നു. തൂവെള്ള വസ്ത്രവും കറുത്തിരുണ്ട മുടിയുമാണയാള്‍ക്കുള്ളത്. യാത്രാ ലക്ഷണങ്ങള്‍ യാതൊന്നും കാണുന്നില്ല. ഞങ്ങളില്‍ ആര്‍ക്കും അയാളെ പരിചയവുമില്ല. നബിക്കരികില്‍ മുട്ടോടു മുട്ടു ചേര്‍ത്തിരുന്ന ശേഷം അയാള്‍ ഇങ്ങനെ ആരാഞ്ഞു:

“മുഹമ്മദ്! എനിക്ക് ഇസ്ലാമിനെപ്പറ്റി പറഞ്ഞു തരിക!” നബി(സ്വ) പറഞ്ഞു: “അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹന്‍ ഇല്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാ ക്ഷ്യം വഹിക്കല്‍, നിസ്കാരം നിലനിറുത്തല്‍, സകാത് കൊടുത്തു വീട്ടില്‍, റമളാനില്‍ നോമ്പനുഷ്ഠിക്കല്‍, മാര്‍ഗമൊത്താല്‍ കഅ്ബാലയത്തില്‍ ചെന്നു ഹജ്ജ് ചെയ്യല്‍ എന്നിവയാണ് ഇസ്ലാം.” ആഗതര്‍ പറഞ്ഞു: “താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു.”

ഉമര്‍(റ) പറയുന്നു: അദ്ദേഹത്തിന്റെ അന്വേഷണവും സത്യപ്പെടുത്തലുമൊക്കെ ഞങ്ങളെ അല്‍ഭുതപ്പെടുത്തി. തുടര്‍ന്ന് അദ്ദേഹം ചോദിച്ചു: “ഈമാനിനെപറ്റി പറഞ്ഞു തരിക?.” അപ്പോള്‍ നബി(സ്വ) പറഞ്ഞു: “അല്ലാഹു, മലകുകള്‍, അവന്റെ ഗ്രന്ഥങ്ങള്‍, ദൂതന്മാര്‍, അന്ത്യദിനം, നന്മ തിന്മകള്‍ കൊണ്ടുള്ള വിധിനിര്‍ണയം എന്നിവയില്‍ വിശ്വസിക്കലാകുന്നു ഈമാന്‍.” “താങ്കള്‍ പറഞ്ഞതു സത്യം തന്നെ.” ആഗതര്‍ പറഞ്ഞു. “എനിക്ക് ‘ഇഹ്സാന്‍’ എന്താണെന്നു പറഞ്ഞു തരിക? ” അദ്ദേഹം വീണ്ടും ആരാഞ്ഞു.

നബി(സ്വ) പറഞ്ഞു: “നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട് എന്നപോലെ അല്ലാഹുവിനു നീ ആരാധന നിര്‍വഹിക്കലാകുന്നു ഇഹ്സാന്‍” (മുസ്ലിം).

വളരെ പ്രസിദ്ധമായ ഹദീസാണിത്. ഇതില്‍ അവസാനം പറഞ്ഞ ‘ഇഹ്സാന്‍’ ത്വരീഖതിന്റെ മര്‍മമാണ്. സര്‍വമാന ആത്മീയ മാര്‍ഗങ്ങളുടെയും ആദര്‍ശപ്പൊരുള്‍ കിടക്കുന്നത് ഈ ‘ഇഹ്സാനില്‍’ ആകുന്നു. അല്ലാഹുവിനെ മുന്നില്‍ കണ്ടപോലെ ഇബാദത്തുകള്‍ സജീവമാക്കുക എന്നതാണല്ലോ തസ്വവ്വുഫിനു ചില മഹാന്മാര്‍ നല്‍കുന്ന വ്യാഖ്യാനം. ത്വരീഖത് വിമര്‍ശകരും ചൂഷകരും ഈ തത്വത്തെപ്പറ്റി പര്യാലോചിക്കേണ്ടിയിരിക്കുന്നു.

നുഅ്മാനുബ്ന്‍ ബശീറി(റ)ല്‍ നിന്നുള്ള മറ്റൊരു ഹദീസ് കാണുക: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: “ഹലാല്‍ വ്യക്തമാണ്, ഹറാമും വ്യക്തമാണ്. അവയ്ക്കിടയില്‍ അവ്യക്തമായ ചിലതുണ്ട്. പെരുത്ത ജനങ്ങള്‍ക്കും അവയെപ്പറ്റി യാതൊരു വിവരവുമില്ല. അത്തരം അവ്യക്തങ്ങളെ കാത്തു കഴിയുന്നവന്‍ തന്റെ ദീനിനെയും അഭിമാനത്തെയും രക്ഷപ്പെടുത്തിയവനാകുന്നു. അവ്യക്തങ്ങളില്‍ ചെന്നുചാടുന്നവന്‍ വേലിക്കു സമീപം മേയുന്ന മൃഗത്തെപോലെയാണ്. ആ മൃഗം മിക്കവാറും വേലിക്കപ്പുറത്തേക്കു തലയിട്ടേക്കും. അതുകൊണ്ട് അറിയുക: ഓരോ അധിപനും ഓരോ അധികാര പരിധിയുണ്ട്. അല്ലാഹുവിന്റെ അധികാര പരിധി അവന്റെ ‘ഹറാമുകള്‍’ ആകുന്നു. അറിയുക: മനുഷ്യ ശരീരത്തില്‍ ഒരു മാംസത്തുണ്ടമുണ്ട്. അതു നന്നായാല്‍ ശരീരം മുഴുക്കെ നന്നായി. അതു കേടുവന്നാല്‍ ശരീരമാസകലം കേടു വന്നു. അറിയുക: അതത്രെ ഹൃദയം” (ബുഖാരി).

ഈ ഹദീസ് ആത്മീയ പ്രധാനമായ രണ്ടു കാര്യങ്ങള്‍ ഉണര്‍ത്തുന്നു. ഒന്നാമത്തേതു സൂക്ഷ്മതയാണ്. തെറ്റോ ശരിയോ എന്നു വ്യക്തമല്ലാത്തവയെ പറ്റെ വെടിയുകയാണു സൂക്ഷ്മത കൊണ്ടര്‍ഥമാക്കുന്നത്. ഇതു ത്വരീഖതിന്റെ അവിഭാജ്യ ഘടകമാണെന്നു ശയ്ഖ് സയ്നുദ്ദീന്‍ മഖ്ദൂം(റ) അദ്കിയാഇല്‍ പറഞ്ഞിരിക്കുന്നു. അവ്യക്തങ്ങളെ കാ ക്കല്‍ എന്ന ഹദീസ് ഇക്കാര്യം ഭംഗിയായി തന്നെ അവതരിപ്പിക്കുന്നു. രണ്ടാമത്തെ കാര്യം ഹൃദയ ശുദ്ധിയാണ്. തസ്വവ്വുഫിലേക്കുള്ള മാര്‍ഗമായിട്ടാണു ഹൃദയ ശുദ്ധീകരണത്തെ മഹാന്മാര്‍ കണക്കാക്കുന്നത്. അതിലൂടെയുള്ള സമ്പൂര്‍ണ ജീവിത പരിശുദ്ധിയാണു ത്വരീഖത് ഉയര്‍ത്തുന്ന സന്ദേശം തന്നെ. ഹൃദയ പരിശുദ്ധിയുടെ തോതനുസരിച്ചാണു മനുഷ്യന്റെ മഹത്വം നിര്‍ണയിക്കപ്പെടുന്നത്. ചുരുക്കത്തില്‍, മേല്‍പറഞ്ഞ ഹദീസ് ത്വരീഖതിനെ പ്രമാണവല്‍ക്കരിക്കുന്നു.

മറ്റൊരു ഹദീസ്: അബൂമൂസ(റ) നിവേദനം: നബി(സ്വ) പറഞ്ഞു: “നല്ല കൂട്ടുകാരന്റെയും ചീത്ത കൂട്ടുകാരന്റെയും ഉപമ കസ്തൂരിക്കച്ചവടക്കാരന്റെയും കൊല്ലപ്പണിക്കാരന്റെയും ഉപമ പോലെയാണ്. കസ്തൂരിക്കാരന്‍ ഒന്നുകില്‍ നിനക്ക് അല്‍പം അത്ത്വര്‍ പുരട്ടിത്തരും അല്ലെങ്കില്‍ നിനക്ക് അവനില്‍ നിന്ന് അത്ത്വര്‍ വാങ്ങാം. രണ്ടുമല്ലെങ്കില്‍ അവനില്‍ നിന്നുള്ള സുഗന്ധം നിനക്ക് ആസ്വദിക്കാം. എന്നാല്‍ കൊല്ലപ്പണിക്കാരന്‍ ഒല യിലേക്ക് ഊതുക വഴി നിന്റെ വസ്ത്രം ഒന്നുകില്‍ കരിക്കും, അല്ലെങ്കില്‍ ദുര്‍ഗന്ധം നിനക്കവന്‍ എത്തിക്കും” (ബുഖാരി).

ഈ ഹദീസില്‍ ത്വരീഖതിന്റെ ഫലമായി ഉണ്ടായിതീരുന്ന നല്ല സഹവര്‍ത്തിത്വത്തെ സൂചിപ്പിക്കുന്നുണ്ട്. നല്ല കൂട്ടുകെട്ടുകൊണ്ട് ഏതെങ്കിലും വിധത്തില്‍ നന്മ വന്നു ചേരുമെന്നാണു സുവിശേഷം. ഇതു സത്യമായ ത്വരീഖതിനു ബലമേകുന്നതാണ്. അതേ സമയം ചീത്ത കൂട്ടാളിത്തത്തെ അഗ്നിയോട് ഉപമിക്കുക വഴി ത്വരീഖത് ചൂഷകര്‍ക്കു താക്കീതും ഈ വചനത്തില്‍ തന്നെ നിഴലിക്കുന്നു. തീപ്പൊരികള്‍ അറിയാതെ വസ്ത്രത്തെ കരിച്ചുകളയുന്ന മാതിരി തെറ്റായ ത്വരീഖതുകള്‍ നമ്മുടെ ഈമാനിനെ നാം അറിയാതെ കരിച്ചുകളയുക തന്നെ ചെയ്യും.

അബൂഹുറയ്റ(റ)ല്‍ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: “തീര്‍ച്ച, അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ നോക്കുന്നില്ല. മറിച്ച് നിങ്ങളുടെ ഹൃദയത്തിലേക്കാണ് നോക്കുന്നത്” (മുസ്ലിം).

ത്വരീഖതിന്റെ മര്‍മമായ ഹൃദയശുദ്ധിയെ കുറിച്ചത്രെ ഈ ഹദീസിലെ സൂചന. ഫുള്വാല:(റ)ല്‍ നിന്നുള്ള ഒരു ഹദീസ് കാണുക: “യഥാര്‍ഥ യോദ്ധാവ് അല്ലാഹുവിന്റെ മാര്‍ഗത്തിലായി സ്വന്തത്തോടു പടപൊരുതുന്നവനാകുന്നു. യഥാര്‍ഥ പലായനക്കാരന്‍ പാപ-കുറ്റങ്ങളെ വെടിഞ്ഞവനും ആകുന്നു (ബയ്ഹഖി).

ഈ ഹദീസ് വളരെ പ്രധാനമായ ഒന്നാകുന്നു. ത്വരീഖതിന്റെ മഹത്തായ പാഠമാണു ജിഹാദുന്നഫ്സ്. ദേഹേഛയോടുള്ള കടുത്ത പോരാട്ടം. ഇതു ത്വരീഖതിന്റെ തുടക്കത്തില്‍ തന്നെ നിര്‍ബന്ധമാണ്. ശയ്ഖ് സയ്നുദ്ദീന്‍ മഖ്ദൂം(റ) പറയുന്നതു കാണുക:

“തുടക്കത്തില്‍ തന്നെ ദേഹേഛാ സമരത്തില്‍ ഏര്‍പ്പെടാത്തവന് ഈ ത്വരീഖതില്‍ നിന്ന് കടുമണി തൂക്കം എത്തിപ്പിടിക്കാന്‍ സാധിക്കുന്നതല്ല” (അദ്കിയാ).

ഉബാദത്ബ്നു സ്വാമിത്(റ)ല്‍ നിന്നുള്ള ഒരു ഹദീസില്‍ ഇങ്ങനെ കാണാം: “ഞങ്ങള്‍ നബി(സ്വ)യോടു കാര്യങ്ങള്‍ ചെവികൊള്ളുമെന്നും ദീന്‍ അനുസരിക്കുമെന്നും ബയ്അത് ചെയ്തിരുന്നു.” ഇത് ത്വരീഖതിന്റെ ശൈലിക്ക് മഹത്തായ പ്രമാണമാകുന്നു. ഇത്തരത്തില്‍ പല ഹദീസുകളും കാണാം. തെറ്റുകള്‍ വെടിയാമെന്നും നന്മകള്‍ പുലര്‍ ത്താമെന്നുമുള്ള ഈ കരാര്‍ സ്വീകരണം ത്വരീഖതില്‍ പ്രധാനമാണല്ലോ.

മറ്റൊരു ഹദീസ് കാണുക: ഒരു ദിവസം നബി(സ്വ) തന്റെ സ്വഹാബികളെ വിളിച്ചു ചേര്‍ത്തു. എന്നിട്ടവരോടു ചോദിച്ചു: “നിങ്ങളുടെ കൂട്ടത്തില്‍ വേദക്കാര്‍ ആരെങ്കിലുമു ണ്ടോ?” അവര്‍ പറഞ്ഞു: “ഇല്ല നബിയേ!”  നബി(സ്വ) വാതില്‍ അടക്കാന്‍ പറഞ്ഞു. ശേഷം നബി(സ്വ) ആജ്ഞാപിച്ചു: “എല്ലാവരും കൈ പൊക്കുക. എന്നിട്ട് ‘ലാഇലാഹ ഇല്ലല്ലാഹ്…’ എന്നു പറയുക.” ശദ്ദാദുബ്ന്‍ ഔസ്(റ) പറയുന്നു: ആജ്ഞപോലെ ഞങ്ങള്‍ കൈപൊക്കി കുറെ നേരം നിന്നു. ‘ലാഇലാഹ ഇല്ലല്ലാഹ്…’ എന്നു ഉരുവിടുകയും ചെയ്തു. അനന്തരം നബി(സ്വ) ഇങ്ങനെ പറഞ്ഞു:

“അല്ലാഹുവേ, നീ എന്നെ പറഞ്ഞയച്ചിരിക്കുന്നത് ഈ വിശുദ്ധ വചനവുമായിട്ടാണ്. ഈ വചനമാണ് എന്നോടു നീ കല്‍പിച്ചതും. ഇതിന്റെ പേരില്‍ ആണ് എനിക്കു നീ സ്വര്‍ഗം വാഗ്ദാനം ചെയ്തിരിക്കുന്നതും. നീ ഒരിക്കലും വാഗ്ദത്തം ലംഘിക്കാത്തവന്‍ ആണല്ലോ.” ഇതു കഴിഞ്ഞ് നബി(സ്വ) പ്രഖ്യാപിച്ചു: “നിങ്ങള്‍ സന്തോഷിക്കുക. അല്ലാഹു നിങ്ങള്‍ക്കു പൊറുത്തു തന്നിരിക്കുന്നു” (ത്വബ്റാനി, അഹ്മദ് ബസ്സാര്‍).

ത്വരീഖത് ഉയര്‍ത്തിപ്പിടിക്കുന്ന ആധ്യാത്മ കാഴ്ചപാടിനു ഈ വചനവും പിന്‍ബലം നല്‍കുന്നു. മറ്റൊരു ഹദീസ് കാണുക: അലിയ്യുബ്ന്‍ അബീ ത്വാലിബ്(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ നബി(സ്വ)യോട് ആരാഞ്ഞു: “അല്ലാഹുവിലേക്ക് ഏറ്റവും അടുപ്പിക്കുന്നതും അടിമകള്‍ക്ക് എളുപ്പമായതും അല്ലാഹുവിന്നരികില്‍ ശ്രേഷ്ഠവുമായ മാര്‍ഗത്തെ പ്പറ്റി എനിക്കു പറഞ്ഞു തന്നാലും.” നബി(സ്വ) പറഞ്ഞു കൊടുത്തു: “ഓ അലീ, രഹസ്യമായും പരസ്യമായും അല്ലാഹുവിനെ ദിക്ര്‍ ചെയ്യല്‍ നീ നിത്യമാക്കുക.”

അലി(റ) പറഞ്ഞു: “എല്ലാ ജനങ്ങളും ദിക്ര്‍ ചൊല്ലിക്കൊണ്ടിരിക്കുന്നുണ്ടു നബിയേ. ഞാന്‍ ചോദിക്കുന്നത് എനിക്കു പ്രത്യേകമായുള്ള മാര്‍ഗമാണ്.”

നബി(സ്വ) പറഞ്ഞു: “അലീ, മിണ്ടാതിരിക്കൂ. ഞാനും എന്റെ മുമ്പു കഴിഞ്ഞ നബിമാരുമൊക്കെ പറഞ്ഞതില്‍ വെച്ചേറ്റവും മഹത്തായ വചനം ‘ലാഇലാഹ ഇല്ലല്ലാഹ്…’ ആകുന്നു. ഏഴ് ആകാശവും ഭൂമിയും കൂടി ഒരു തട്ടിലും മറ്റേ തട്ടില്‍ ഈ മഹദ്വചനവും വെച്ചാല്‍ തൂങ്ങുക ‘ലാഇലാഹ ഇല്ലല്ലാഹ്’ ആയിരിക്കും.” നബി(സ്വ) തുടര്‍ന്നു: “അലീ, ഭൂമുഖത്ത് ‘ലാഇലാഹ ഇല്ലല്ലാഹ്’ പറയാന്‍ ഒരാളുമില്ലാത്ത ഒരു കാലം വരാതെ അന്ത്യദിനം സംഭവിക്കുന്നതല്ല. അലി(റ) ചോദിച്ചു: “ശരി, എങ്കില്‍ എങ്ങനെയാണു നബിയെ ഞാന്‍ അതു ചൊല്ലേണ്ടത്?.”

നബി(സ്വ) പറഞ്ഞു: “ആദ്യം നീ കണ്ണടച്ചു ഞാന്‍ പറയുന്ന ലാഇലാഹ ഇല്ലല്ലാഹ്… കേള്‍ക്കുക. മൂന്നു തവണ ഞാന്‍ അതു ചൊല്ലും. തുടര്‍ന്നു മൂന്നു തവണ നീ ചൊല്ലണം. അപ്പോള്‍ ഞാന്‍ കേള്‍ക്കും.”

ഈ വചനത്തില്‍ ത്വരീഖതിന്റെ രൂപഭാവങ്ങളുടെ വ്യക്തമായ പ്രമാണികത നമുക്കു ദര്‍ശിക്കാനാകും. ഇതുപോലെ ഹൃദയ പരിശുദ്ധി, ഭൌതിക പരിത്യാഗം, ദേഹേഛക്കെതിരായ സമരം, ആരാധനാ കാര്‍ക്കശ്യം, സുന്നത്തിനോടുള്ള തല്‍പരത തുടങ്ങിയ ആശയങ്ങള്‍ അടങ്ങുന്ന ഒട്ടേറെ ഹദീസുകള്‍ നമുക്കു കണ്ടെത്താവുന്നതാണ്. ചില വചനങ്ങള്‍കൂടി വിവര്‍ത്തനം ചെയ്ത് താഴെ കൊടുക്കുന്നു:

അബൂമുഹമ്മദുല്‍ ഹസനി(റ)ല്‍ നിന്ന്: മഹാനവര്‍കള്‍ പറഞ്ഞു: “ഞാന്‍ തിരുനബി(സ്വ)യില്‍ നിന്നു മനഃപാഠമാക്കിയ ഒരു തത്വമിതാണ് – “സംശയാസ്പദമായതു വിട്ടു സംശയ രഹിതമായതിലേക്കു നീങ്ങുക” (തുര്‍മുദി).

അനുവദനീയമാണോ എന്നു സംശയം വരുത്തുന്ന കാര്യത്തെ മാറ്റിവെക്കണമെന്നാണ് ഈ പറഞ്ഞതിന്റെ വിവക്ഷയെന്നു ഇമാം നവവി(റ) പറയുന്നുണ്ട്.

അബൂദര്‍ ജുന്‍ദുബ്ന്‍ ജുനാദ:(റ)വില്‍ നിന്ന്: നബി(സ്വ) തങ്ങള്‍ പറഞ്ഞു: “എവിടെയായിരുന്നാലും നീ അല്ലാഹുവിനെ സൂക്ഷിക്കുക, തഖ്വ പുലര്‍ത്തുക, തെറ്റിനുപരിയായി നന്മ പ്രവര്‍ത്തിക്കുക, തെറ്റിനെ ആ നന്മ മായിച്ചു കളയുന്നതാണ്. അതുപോലെ ജനങ്ങളോടു നല്ല നിലയില്‍ മാത്രം പെരുമാറുക” (തുര്‍മുദി).

അനസ്(റ)ല്‍ നിന്ന്: മഹാന്‍ ഒരിക്കല്‍ പറഞ്ഞു: “നിങ്ങള്‍ ഇന്നു ചെയ്യുന്ന ചില കാര്യങ്ങള്‍ നബിയുടെ കാലത്തായിരുന്നുവെങ്കില്‍ ഞങ്ങള്‍ വന്‍ കുറ്റത്തില്‍ തന്നെ എണ്ണിക്കളയുന്നവയാകുന്നു. നിങ്ങളുടെ ദൃഷ്ടിയില്‍ അവ മുടിനാരിഴയെക്കാള്‍ നേരിയതായിട്ടാണു തോന്നുന്നത്” (ബുഖാരി).

അബൂയഅ്ലയില്‍ നിന്ന്: തിരുനബി(സ്വ) പറഞ്ഞു: “യഥാര്‍ഥ ബുദ്ധിമാന്‍ സ്വന്തത്തിനെ വിചാരണക്കെടുക്കുന്നവനും മരണാനന്തര ജീവിതത്തിനു വേണ്ടി പണിയെടുക്കുന്നവനുമാകുന്നു. യഥാര്‍ഥ ദുര്‍ബലന്‍ ദേഹേഛക്കൊത്തു നീങ്ങുകയും അല്ലാഹുവിന്റെ മേല്‍ അനധികൃത പ്രതീക്ഷ പുലര്‍ത്തുന്നവനും ആണ്” (തുര്‍മുദി).

അബൂഹുറയ്റ(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: “ഒരു മനുഷ്യന്റെ ഇസ്ലാമിക സൌന്ദര്യത്തില്‍ പെട്ടതാണ് ആവശ്യമില്ലാത്തതു ഉപേക്ഷിക്കല്‍” (തിര്‍മുദി).

അബൂഹുറയ്റ(റ)വില്‍ നിന്ന്: റസൂല്‍(സ്വ) പറഞ്ഞു: “സ്വര്‍ഗത്തില്‍ ചില  ജനങ്ങള്‍ കടക്കും. അവരുടെ ഹൃദയങ്ങള്‍ പക്ഷികളുടെ മനസ്സിനു തുല്യമായിരിക്കും” (മുസ്ലിം).

അല്ലാഹുവിലുള്ള അര്‍പ്പണ ബോധത്തെയാണു ‘പക്ഷി സമാനര്‍’ കൊണ്ടു നബി(സ്വ) ഉദ്ദേശിച്ചിരിക്കുന്നതെന്നു നവവി(റ) പറയുന്നു.

അബൂഹുറയ്റ(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: “അല്ലാഹു തആലാ പറഞ്ഞിരിക്കുന്നു. എന്റെ ഇഷ്ടദാസനോട് (വലിയ്യ്) ആരെങ്കിലും ശത്രുതവെച്ചാല്‍ അവനോടു ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു. ഞാന്‍ എന്റെ അടിമയ്ക്കു നിര്‍ബന്ധമാക്കിയവ കൊണ്ടുള്ളതിനെക്കാള്‍ ഇഷ്ടകരമായ മറ്റൊന്ന് കൊണ്ടും എന്നിലേക്കവന്‍ അടുക്കുന്നതല്ല. എന്നാല്‍ സുന്നത്തുകള്‍ ചെയ്തു കൊണ്ട് അടിമ എന്നിലേക്ക് അടുത്തു കൊണ്ടേയിരിക്കുന്നതാണ്. അങ്ങനെ ഞാന്‍ അവനില്‍ സംപ്രീതനാകാന്‍ അതു കാരണമാകും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവന്‍ കാണുന്ന കാഴ്ചയും കേള്‍ക്കുന്ന കേള്‍വിയും പിടിക്കുന്ന കയ്യും നടക്കുന്ന കാലുമൊക്കെ ഞാനായിത്തീരുന്നതാണ്. അവന്‍ എന്നോടു ചോദിച്ചാല്‍ ഞാന്‍ അതു നല്‍കും. അവന്‍ എന്നോടു കാവല്‍ ഇരന്നാല്‍ ഞാന്‍ കാവലേകുകയും ചെയ്യും, തീര്‍ച്ച!” (ബുഖാരി).

ആഇശാ(റ)യില്‍ നിന്ന്: നബി(സ്വ) രാത്രി നിന്നു നിസ്കരിച്ചു കാല്‍പാദങ്ങള്‍ നീരുവന്നു വീര്‍ത്തിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചു: “എന്തിനാണു തങ്ങളേ അങ്ങ് ഇങ്ങനെ ചെയ്യുന്നത്. കുറ്റമുക്തി നേരത്തെ തന്നെ അല്ലാഹു അങ്ങേക്കു തന്നിട്ടുണ്ടല്ലോ?” നബി  (സ്വ) പറഞ്ഞു: “ഞാന്‍ നന്ദിയുള്ള അടിമയാകാന്‍ ആഗ്രഹിക്കുന്നു” (ബുഖാരി-മുസ്ലിം).

ഇബ്നു മസ്ഊദ്(റ)ല്‍ നിന്ന്: “ഒരിക്കല്‍ ഞാന്‍ തിരുനബിയുമൊത്തു നിസ്കരിക്കാന്‍ നിന്നു. രാത്രിയായിരുന്നു നിസ്കാരം. നബി(സ്വ) നിസ്കാരത്തില്‍ നിറുത്തം നീട്ടിയതു കാരണം എനിക്ക് അശുഭചിന്ത വന്നു പോയി. ഇതുകേട്ട് ആരോ ചോദിച്ചു: “എന്തായിരുന്നു അങ്ങു കരുതിയത്?” “ഞാന്‍ ഇരുന്ന്, നിസ്കാരത്തില്‍ നിന്നു തന്നെ വിരമിച്ചാലോ എന്നു കരുതി” (ബുഖാരി-മുസ്ലിം).

ആഇശാബീവി(റ) പറയുന്നു: “ദീന്‍ കാര്യത്തില്‍ നിന്ന് നബിക്കേറ്റവും പ്രിയങ്കരമായിരുന്നതു പതിവായി ചെയ്യുന്ന കര്‍മമായിരുന്നു” (ബുഖാരി-മുസ്ലിം).

മസ്തൂറുബ്ന്‍ ശദ്ദാദ്(റ)ല്‍ നിന്ന്: നബി(സ്വ) പറഞ്ഞു: “പരലോകവുമായി തട്ടിച്ചു നോ ക്കിയാല്‍ ഇഹലോകമെന്നു പറയുന്നതു നിങ്ങള്‍ നിങ്ങളുടെ വിരല്‍, വന്‍ സമുദ്രത്തില്‍ മുക്കി എടുത്തു നോക്കിയാല്‍ അതിന്മേല്‍ പറ്റി നില്‍ക്കുന്നതെന്താണോ അതിനു തുല്യമാകുന്നു” (മുസ്ലിം).

അബൂഹുറയ്റ(റ) പറയുന്നു: “ഞാന്‍ അഹ്ലുസ്സ്വുഫ്ഫയില്‍ നിന്ന് എഴുപതോളം പേരെ കണ്ടിട്ടുണ്ട്. അവരില്‍ ഏതൊരാള്‍ക്കും ഒന്നുകില്‍ ഒരു തുണിയോ, തട്ടമോ കാണും. അവ പിരടിയില്‍ കെട്ടിയാല്‍ ചിലപ്പോള്‍ ഞെരിയാണി വരെ അല്ലെങ്കില്‍ തണ്ടന്‍ കാലുകള്‍ വരെ എത്തും. നഗ്നത കാണുമെന്ന ഭയത്താല്‍ അവര്‍ കൈകള്‍ കൊണ്ട് ആ വസ്ത്രം കൂട്ടിപ്പിടിക്കുവാന്‍ പാടുപെട്ടിരുന്നു” (ബുഖാരി).

ഇബ്നു ഉമര്‍(റ)ല്‍ നിന്ന്: ഒരിക്കല്‍ തിരുനബി(സ്വ) എന്റെ തോളുകള്‍ പിടിച്ചിട്ടു പറഞ്ഞു: “നീ ദുന്‍യാവില്‍ ഒരു പരദേശിയെ പോലെയാവുക. അല്ലെങ്കില്‍ വഴിയാത്രക്കാരനെ പോലെയാവുക” (ബുഖാരി).

അബുല്‍അബ്ബാസ് സഹ്ലുബ്ന്‍ സഅദിനുസ്സാഇദീ(റ)ല്‍ നിന്ന്: ഒരിക്കല്‍ ഒരാള്‍ നബിക്കരികില്‍ വന്നു പറഞ്ഞു: “അല്ലാഹുവിന്റെ നബിയേ, അല്ലാഹുവും ആളുകളും ഒരേപോലെ എന്നെ ഇഷ്ടപ്പെടുന്ന ഒരു അനുഷ്ഠാനം എനിക്കു പറഞ്ഞു തരിക?”നബി(സ്വ) പറഞ്ഞുകൊടുത്തു: “ദുന്‍യാവില്‍ നീ ഒരു പരിത്യാഗിയാവുക. എന്നാല്‍ നിനക്ക് അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാം. അതുപോലെ, ജനങ്ങളുടെ പക്കലുള്ളതില്‍ നിന്നും നീ പരിത്യാഗിയാകണം. എന്നാല്‍ അവരും നിന്നെ ഇഷ്ടപ്പെടും” (ഇബ്നു മാജ:).

നുഅ്മാനുബ്ന്‍ ബശീര്‍(റ)ല്‍ നിന്ന്: ജനങ്ങള്‍ ദുന്‍യാവില്‍ നിന്നു സമ്പാദിക്കുന്നതു സംബന്ധമായി ഒരിക്കല്‍ ഉമര്‍(റ) സംസാരിക്കവെ പറഞ്ഞു: “നബി(സ്വ) മോശപ്പെട്ട ഈന്തപ്പഴം തിന്നു വയര്‍ നിറച്ച ദിനം ഞാന്‍ കണ്ടിട്ടുണ്ട്” (മുസ്ലിം).

ആഇശാബീവി(റ) പറയുന്നു: “നബി(സ്വ) വഫാതാകുമ്പോള്‍ എന്റെ വീട്ടില്‍ ഒരു ജീ വിക്ക് തിന്നാന്‍ പറ്റുന്ന സാധനത്തില്‍ പെട്ടതായി ഒരു വട്ടിയില്‍ കുറച്ച് ബാര്‍ളി മാത്രമാണുണ്ടായിരുന്നത്” (ബുഖാരി-മുസ്ലിം).

അംറിബ്ന്‍ ഹാരിസി(റ)ല്‍ നിന്ന്: “നബി(സ്വ) വിയോഗം പ്രാപിക്കുമ്പോള്‍ ദീനാറോ ദിര്‍ഹമോ അടിമയോ യാതൊന്നും ബാക്കി വെച്ചിരുന്നില്ല. ആകെ ഉണ്ടായിരുന്നത് യാത്ര ക്കുപയോഗിക്കുന്ന വെളുത്ത കോവര്‍ കഴുതയും ഒരു യുദ്ധായുധവും വഴിപോക്കര്‍ക്കു ദാനമായി തിരിച്ചു വെച്ച ഒരു പറമ്പുമായിരുന്നു” (ബുഖാരി).

സഹ്ലുബ്ന്‍ സഅ്ദിസ്സാഈദി(റ)ല്‍ നിന്ന്: നബി(സ്വ) പറഞ്ഞു: “ദുന്‍യാവിന് അല്ലാഹുവിന്റെ അരികില്‍ ഒരു കൊതുകിന്‍ ചിറകിന്റെ വിലയെങ്കിലുമുണ്ടായിരുന്നുവെങ്കില്‍ സത്യനിഷേധിയെ അതില്‍ നിന്ന് ഒരു ഇറക്ക് വെള്ളം അവന്‍ കുടുപ്പിക്കുമായിരുന്നില്ല”(തുര്‍മുദി).

അബൂഹുറയ്റ(റ)ല്‍ നിന്ന്: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: “അറിയുക, തീര്‍ച്ച! ദുന്‍യാവ് ശപിക്കപ്പെട്ടതാണ്. ദുന്‍യാവിനകത്തുള്ളതൊക്കെ തന്നെയും അഭിശപ്തങ്ങളാണ്. അല്ലാഹുവിനുള്ള ദിക്റും അനുബന്ധങ്ങളും പഠിതാവും പണ്ഢിതനും ഒഴികെ” (തുര്‍മുദി).

അബൂഅംറില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: “യഥാര്‍ഥത്തില്‍ ഒരു മനുഷ്യന് ആകെ അവകാശപ്പെട്ടതു താഴെ പറയുന്ന കാര്യങ്ങള്‍ മാത്രമാകുന്നു. താമസിക്കുന്ന വീട്, നഗ്നത മറക്കാനുള്ള വസ്ത്രം, കൂട്ടാനില്ലാത്ത കട്ടിപ്പത്തിരി” (തുര്‍മുദി).

അബ്ദില്ലാഹിബിന്‍ മസ്ഊദി(റ)ല്‍ നിന്ന്: ഒരിക്കല്‍ തിരുനബി(സ്വ) ഒരു പായയില്‍ കിടന്നുറങ്ങി. എണീറ്റു നോക്കുമ്പോള്‍ തന്റെ പാര്‍ശ്വ ഭാഗത്തു പായേയുടെ അടയാളങ്ങള്‍ വീണിരിക്കുന്നു. ഞങ്ങള്‍ പറഞ്ഞു പോയി: “അല്ലാഹുവിന്റെ നബിയേ, ഞങ്ങള്‍ അങ്ങേക്കു ഒരു വിരിപ്പു ഉണ്ടാക്കിത്തരാലോ.” നബി(സ്വ) പറഞ്ഞു: “എനിക്കെന്തിനു ദുന്‍യാവ്? ഞാന്‍ ഈ ദുന്‍യാവില്‍ യാത്രക്കിടെ ഒരു മരച്ചുവട്ടില്‍ തണല്‍ കൊള്ളാന്‍ നിന്നവനു തുല്യനാകുന്നു” (തുര്‍മുദി).

അബൂഹുറയ്റ(റ)ല്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ലബീദിന്റെ കാവ്യശകലങ്ങള്‍ എത്ര സത്യം.! “അറിയുക! അഖിലം മിഥ്യ മാത്രം. അല്ലാഹു ഒഴികെ” (മുത്തഫഖുന്‍ അലയ്ഹി).

ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന്: “തിരുനബിയും കുടുംബവും തുടര്‍ച്ചയായ രാത്രികള്‍ അന്നം തിന്നാതെ ചുരുണ്ടു കൂടിയിരുന്നു (തുര്‍മുദി).

അത്വിയ്യായില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: “ഒരു അടിമ ഭക്തരില്‍ അകപ്പെടണമെങ്കില്‍ മോശത്തില്‍ ചെന്നു ചാടുമെന്ന പേടിയാല്‍ അത്ര മോശമല്ലാത്തതുകൂടി ഉപേക്ഷിക്കുന്ന സ്ഥിതി വരണം” (തുര്‍മുദി).

സഅ്ദുബ്ന്‍ അബീവഖാസ്വില്‍ നിന്ന്: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: “മനസ്സ് സമ്പന്നമായ ഭക്തനായ പരസ്യപ്പെടാത്ത ദാസനെ അല്ലാഹു കൂടുതല്‍ ഇഷ്ടപ്പെടുന്ന താകുന്നു” (മുസ്ലിം).

അബൂഹുറയ്റ(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: “ജനജീവിതത്തില്‍ നിന്ന് ഏറ്റവും ഉത്തമം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കുതിരപ്പുറത്തേറി(ആവശ്യമായ)യുദ്ധവും അന്ത്യവും ലക്ഷ്യം വെച്ചു പായുന്നവന്റെതാകുന്നു. അല്ലെങ്കില്‍ അല്‍പം ആടുകളുമായി മലകയറി മരണം വരെ നിസ്കാരവും സകാതും മറ്റ് ആരാധനകളുമായി കഴിഞ്ഞുകൂടല്‍ ആകുന്നു” (മുസ്ലിം).


RELATED ARTICLE

  • അത്യുന്നതര്‍ അവര്‍ തന്നെ
  • കറാമതിന്റെ കരുത്ത്
  • വലിയ്യിന്റെ വഴി
  • സായൂജ്യം സ്വലാത്തിലൂടെ
  • ദിക്റിന്റെ വഴി
  • ഇല്‍ഹാമിന്റെ ഇതിവൃത്തം
  • സംഘട്ടനം വ്യാജകഥ
  • ഫിഖ്ഹും ഫിസ്ഖും
  • വിമര്‍ശനത്തിന്റെ അപകടം
  • ത്വരീഖതില്ലാത്ത ശരീഅത്ത്
  • മജ്ദൂബും ത്വരീഖതും
  • ത്വരീഖതും സാധാരണക്കാരും
  • വ്യാജന്മാരുടെ വൈകൃതങ്ങള്‍
  • ത്വരീഖതും വ്യാജന്മാരും
  • മുരീദും ത്വരീഖതും
  • ശയ്ഖും ത്വരീഖതും
  • തര്‍ബിയതും ത്വരീഖതും
  • അറിവുകള്‍, അനുഭവങ്ങള്‍
  • ത്വരീഖതും ശരീഅതും
  • വൈവിധ്യം: ത്വരീഖതുകളില്‍
  • വൈവിധ്യം: ത്വരീഖതുകളില്‍
  • ചരിത്ര പുരുഷന്മാര്‍
  • ത്വരീഖത്: ഉല്‍ഭവവും വളര്‍ച്ചയും
  • ത്വരീഖത്: പ്രമാണങ്ങളില്‍
  • ത്വരീഖത്