Click to Download Ihyaussunna Application Form
 

 

ഇസ്റാഅ്: ശാസ്ത്രീയ വിശകലനം

ഇസ്റാഅ്. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയ സംഭവമാണ്. ശാരീരിക പ്രയാണമായിരുന്നു അത്. സ്വപ്ന യാത്രയോ ആത്മീയ യാത്രയോ ആയിരുന്നില്ല. ഖുര്‍ആന്‍ വാക്യത്തില്‍ നിന്ന് തന്നെ അത് ഗ്രഹിക്കാം.

“മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സ്വായിലേക്ക് തന്റെ ദാസനെ രാത്രിയില്‍ (അല്‍പ്പസമയത്തില്‍) നടത്തിയ ഒരുവന്റെ വിശുദ്ധി (പ്രകടിപ്പിക്കുന്നു)”. ഇതാണ് ഖുര്‍ആന്റെ പ്രസ്താവം. സ്വപ്നത്തില്‍ ഒരാളെ കറക്കിയെങ്കില്‍ അതിന് പ്രസ്താവ യോഗ്യത എവിടെ? എല്ലാവര്‍ക്കും നിത്യേന അനുഭവപ്പെടുന്നതല്ലെ ഈ കറക്കം. ഒരു അസാധാരണ സംഗതി പറയുമ്പോഴല്ലേ സുബ്ഹാന്‍ എന്ന പദം ഉപയോഗിക്കാറുള്ളത്. (ആശ്ചര്യപ്രകടനത്തിന്റെ ഒരു അനിശ്ചിതപദമാണ് സുബ്ഹാന്‍ എന്നത്). കുറഞ്ഞ സമയം കൊണ്ട് ആയിരം കിലോമീറ്റര്‍ സ്വപ്ന യാത്ര ചെയ്യുകയെന്നത് ആശ്ചര്യകരമല്ല. അത് പറയാന്‍ സുബ്ഹാന്‍ പ്രയോഗിക്കുകയുമില്ല.

ഖുര്‍ആനില്‍ പ്രസ്താവിച്ച ഈ പ്രയാണം നുബുവ്വത്തിന് ശേഷമായിരുന്നു. അല്‍ഹാതമീസ്വൂഫി പറയുന്നത് നബി(സ്വ)ക്ക് ആകെ മുപ്പത് തവണ ഇസ്റാഅ് ഉണ്ടായിട്ടുണ്ട് എന്നാണ്. നുബുവ്വത്തിന്റെ മുമ്പായിരുന്നു ഇസ്റാഅ് എന്നു പറയുന്ന ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുമുണ്ട്. മുപ്പത് യാത്രകളില്‍ ഒന്നൊഴിച്ച് ബാക്കിയുള്ളത് ശാരീരികമല്ലാതെ ആത്മാവ് തലത്തില്‍ മാത്രമാകാം. നുബുവ്വത്തിന്റെ പ്രാരംഭം സത്യമായി പുലരുന്ന കുറേ സ്വപ്നങ്ങളായിരുന്നു എന്ന് നബി(സ്വ) തന്നെ പറഞ്ഞിരുന്നു. ഹിറാഗുഹയില്‍ ജിബ്രീല്‍(അ) പ്രത്യക്ഷപ്പെട്ടതിന്റെ മുമ്പുള്ള ഈ സ്വപ്നങ്ങള്‍ നുബുവ്വത്തിന്റെ മുഖവുരയായിരുന്നപോലെ നുബുവ്വത്തിന്റെ മുമ്പ് ഏതാനും ആത്മീയ തല ഇസ്റാഉകളും ഉണ്ടായിരുന്നു എന്നാണ് പണ്ഢിതര്‍ പറയുന്നത്. ശാരീരികമായ ഇസ്റാഅ് മിഅ്റാജ് നടക്കുന്നത് നബി(സ്വ)യുടെ അമ്പത്തിരണ്ടാം വയസ്സില്‍ റജബ് ഇരുപത്തിയേഴിന് രാത്രിയാണ്.

യാത്രാരംഭം

നബി(സ്വ) പ്രസ്തുത രാത്രിയില്‍ ശിഅ്ബ് അബീത്വാലിബ് എന്ന പ്രദേശത്തുള്ള ഉമ്മുഹാനിഅ് ബീവിയുടെ വീട്ടിലായിരുന്നു. റസൂലുല്ലാഹിയുടെ കുടുംബാംഗമായ ബീവിയുടെ വീടിനെക്കുറിച്ച് നബി(സ്വ) വിശേഷിപ്പിക്കുന്നത് സ്വന്തം വീട് എന്നാണ്. അബൂത്വാലിബിന്റെ മകളാണ് ഉമ്മുഹാനിഅ്. ഇസ്റാഅ് വിവരിക്കുന്ന ഹദീസുകളില്‍ ചിലത് നബി(സ്വ) സ്വന്തം വീട്ടിലായിരുന്നു എന്നും ചിലത് നബി(സ്വ) ഉമ്മുഹാനിഇന്റെ വീട്ടിലായിരുന്നുവെന്നും വന്നിട്ടുണ്ട്. ആ രണ്ട് റിപ്പോര്‍ട്ടുകളെയും ഏകോപിപ്പിക്കുന്ന രൂപമാണ് മേല്‍പ്പറഞ്ഞത്.

രാത്രി വളരെ വൈകി ആ വീടിന്റെ മേല്‍പ്പുരയില്‍ തുറന്ന വിടവ് പ്രത്യക്ഷപ്പെട്ടു. എന്തായിരിക്കും അതിന്റെ ലക്ഷ്യം? ഹാഫിള് ഇബ്നുഹജര്‍(റ) പറയുന്നത് അടുത്തനിമിഷം നബി(സ്വ)യുടെ ഹൃദയത്തില്‍ നടത്താന്‍ പോകുന്ന ശസ്ത്രക്രിയയുടെ മുന്നോടിയായിരുന്നു ഈ നടപടി എന്നാണ്. മേല്‍ക്കൂര വിള്ളുന്നതും നിമിഷങ്ങള്‍ക്കകം അത് പൂര്‍വസ്ഥിതി പ്രാപിക്കുന്നതും നബി(സ്വ) കാണുമ്പോള്‍ മുമ്പ് ഹലീമ ബീവിയുടെ കൂടെ താമസിച്ചിരുന്ന കുട്ടിക്കാലത്ത് തന്റെ നെഞ്ച് കീറിയതും കൂട്ടിയതും നബി(സ്വ)ക്ക് ഓര്‍മവരും. ഈ ഓര്‍മ്മ സ്ഥൈര്യം വര്‍ധിപ്പിക്കും. സ്ഥൈര്യം വര്‍ധിപ്പിച്ച ശേഷമാണല്ലോ ഓപ്പറേഷന്‍ നല്ലത്.

മലകുകള്‍ ഇറങ്ങിവന്ന് നബി(സ്വ)യെ മസ്ജിദുല്‍ ഹറാമിലേക്ക് കൊണ്ടുപോയി. ഉറക്കം തുടങ്ങിയപ്പോള്‍ അവിടെ ഹിജ്റ് ഇസ്മാഈലില്‍ നബി(സ്വ) കിടന്നു. ഹംസ(റ), ജഅ് ഫര്‍(റ) എന്നിവര്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു. മലകുകള്‍, ഉറങ്ങുന്ന നബി(സ്വ)യെ ഉണര്‍ത്തി. സംസം കിണറിനരികെ കൊണ്ടുവന്ന് മലര്‍ത്തിക്കിടത്തി. ജിബ്രീല്‍ (അ)ന്റെ കാര്‍മികത്വത്തില്‍ ഹൃദയ ശസ്ത്രക്രിയ നടന്നു. ആയുധമുപയോഗിക്കാതെ അസാധാരണ രൂപത്തിലായിരുന്നു ഈ ഓപ്പറേഷന്‍. മുമ്പ് തങ്ങള്‍ തന്നെ ശസ്ത്രക്രിയ വഴി ശുദ്ധിയാക്കിവെച്ച ഹൃദയത്തെ ഇപ്പോള്‍ വീണ്ടും സംസം വെള്ളം ഉപയോഗിച്ച് മൂന്നുതവണ കഴുകിക്കൊണ്ട് ജിബ്രീല്‍(അ) മീകാഈല്‍(അ) എന്നീ മലകുകള്‍ അത് മഹത്തരമാക്കി.

ഹലീമാബീവിയുടെ കൂടെ താമസിക്കുമ്പോള്‍ നടത്തിയ ശസ്ത്രക്രിയക്ക് പുറമെ നബി(സ്വ)യുടെ പത്താം വയസ്സിലും പ്രവാചകത്വ പദവി അറിയിച്ചപ്പോഴും ഇതുപോലെ ശസ്ത്രക്രിയ നടന്നിട്ടുണ്ട്. സംസം ജലം കൊണ്ട് നനച്ച ഹൃദയത്തില്‍ ഈമാന്‍ ഹിക്മതിന്റെ സമ്പൂര്‍ണത നിറച്ച ശേഷം നെഞ്ച് പൂര്‍വ്വ നിലയിലാക്കുകയുണ്ടായി.

ശേഷം ജിബ്രീല്‍(അ) നബി(സ്വ)ക്ക് മസ്ജിദുല്‍ ഹറാമിന്റെ പുറത്ത്, കഴുതയേക്കാള്‍ വലിയതും കോവര്‍ കഴുതയെക്കാള്‍ ചെറിയതുമായ ഒരു മൃഗത്തെ ഒരുക്കിനിര്‍ത്തിയിരുന്നു. ബുറാഖ് എന്നാണ് ആ വാഹനം വിശേഷിപ്പിക്കപ്പെടുന്നത്. എന്താണ് ഈ പേരിനാധാരം? മിന്നല്‍ പോലെ വെട്ടിത്തിളങ്ങിയതിന്റെ പേരില്‍ ബര്‍ഖ് എന്ന പദത്തില്‍ നിന്നുടലെടുത്തതാകാം. മിന്നല്‍പോലെ വേഗതയുമുണ്ടല്ലോ ഈ വാഹനത്തിന്.

നബി(സ്വ) ആ വാഹനപ്പുറത്ത് കയറി ഓട്ടം തുടങ്ങി. ഹാ. എന്തൊരു വേഗം. ഓരോ തുള്ളലിലും കുളമ്പ് ചെന്നുവീഴുന്നത് അതിന് തൊട്ടുമുമ്പത്തെ നില്‍പ്പില്‍ നിന്ന് കണ്ണെത്താവുന്ന ദൂരത്താണ്. സ്പ്രിംഗ് പോലുള്ള കൈകാലുകള്‍. ഇറക്കിലെത്തുമ്പോള്‍ കൈകള്‍ നീളുകയും കാലുകള്‍ ചുരുങ്ങുകയും ചെയ്യുന്നു. കയറ്റത്തിലെത്തുമ്പോള്‍ കാലുകള്‍ നീളുകയും കൈകള്‍ ചുരുങ്ങുകയും ചെയ്യുന്നു.

ഇബ്നുല്‍ മുനീര്‍(റ) പറയുന്നു: ഈ ക്രമത്തിലാകുമ്പോള്‍ ഭൂമിയില്‍ നിന്ന് ആകാശം വരെയുള്ള യാത്രക്ക് ആ വാഹനത്തിന് ഒരു ചുവട്വെപ്പേ വേണ്ടതുള്ളൂ. കാരണം ഭൂമിയില്‍ നിന്ന് നോക്കിയാല്‍ ആകാശം കാണാമല്ലോ. ബുറാഖ് ഒരു വിചിത്ര ജീവി തന്നെ. രണ്ട് തുടയിലും രണ്ട് ചിറകുകള്‍ ഉണ്ട്. കാലിന്റെ കുതിപ്പിന് ഈ ചിറകുകള്‍ എഞ്ചിന്‍ പവറോടെ പ്രവര്‍ത്തിക്കുന്നു.

ഈ വാഹനം നബി(സ്വ)യുടെ ആകാശ യാത്ര പ്രമാണിച്ച് പുതുതായി ഇറക്കിയതാണോ? അല്ലെന്നാണ് പണ്ഢിതരില്‍ ചിലര്‍ പറയുന്നത്. ഇമാം ശഅ്റാനി(റ) പറയുന്നു: അതേ ബുഖാറിന്മേല്‍ സവാരിക്ക് അവസരം നല്‍കപ്പെട്ടവരാണ് എല്ലാ റസൂലുകളും. ഇബ്രാഹിം നബി(അ), മകന്‍ ഇസ്മാഈല്‍(അ)നെയും ഹാജറ ബീവിയെ യും ഖുദ്സില്‍ നിന്ന് മക്കത്ത് എത്തിച്ചത് ഇതേ വാഹനത്തിലായിരുന്നു എന്ന് ചരിത്ര പണ് ഢിതര്‍ പറയുന്നു. ഇബ്രാഹിം നബി(അ) ഓരോ വര്‍ഷവും ബുറാഖില്‍ കയറി ഹജ്ജിന് സംബന്ധിക്കാറുണ്ടായിരുന്നു എന്ന് ‘താരീഖുല്‍ അസ്രഖി’യില്‍ പറയുന്നു. എന്നാല്‍ ഈ വാഹനം നബി(സ്വ)ക്ക് പ്രത്യേകം ഒരുക്കിയതായിരുന്നു എന്ന പക്ഷക്കാരും ഉണ്ട്. വാഹനത്തിന്റെ അതിവേഗം നബി(സ്വ)യുടെ യാത്രക്ക് മാത്രമായിരുന്നു എന്നതാണ് നബി(സ്വ)ക്ക് മാത്രമായി ഒരുക്കിയെന്നതിന്റെ സാരമെന്ന് ഇരുപക്ഷത്തെയും ഏക്യപ്പെടുത്തുന്നവരുമുണ്ട്.

യുഗങ്ങളെ അതിജീവിച്ചു മൃഗം ഭൂമിയില്‍ കഴിയുന്നത് അസംഭവ്യമല്ല. ഖളിര്‍(അ)ന്റെ ഭൂവാസവും ഈസാ(അ)ന്റെ ആകാശ വാസവും തെളിയിക്കുന്നത് ജീവനുള്ളവര്‍ക്ക് യുഗങ്ങളെ താണ്ടിക്കടക്കാന്‍ കഴിയുമെന്നാണ്. അസ്വ്ഹാബുല്‍ കഹ്ഫ് മുന്നൂറില്‍ പ്പരം വര്‍ഷം നിദ്രയില്‍ കിടന്നു. സ്വാലിഹ് നബി(അ)ന്റെ മുഅ്ജിസത്തായി ഭൂമിയില്‍ കഴി ഞ്ഞ ഒട്ടകവും തന്റെ വാള്‍കൊണ്ട് മൃതശരീരത്തില്‍ അടിച്ചപ്പോള്‍ മൃതശരീരത്തില്‍ ജീവന്‍ തുടിക്കാന്‍ ഇടവന്ന പശുവും സുലൈമാന്‍ നബി(അ)ന്റെ മെസഞ്ചര്‍ ആയി രുന്ന മരം കൊത്തിയും ജൈവലോകത്തെ അത്ഭുത പ്രതിഭാസങ്ങളാണ്. ബുറാഖിനെയും ഈ ലിസ്റ്റില്‍ ചേര്‍ക്കാം.

ആധുനിക വികാസത്തിലെ സ്വകാര്യ ഉപയോഗ ഹെലികോപ്റ്ററുകളെ ബുറാഖ് വെല്ലുന്നു. കോപ്റ്ററുകള്‍ക്ക് ലാന്റ് ചെയ്യാന്‍ ഹെലിപ്പാഡ് വേണം. എന്നാല്‍ മസ്ജിദുല്‍ ഹറാം പരിസരത്തു നിന്ന് പുറപ്പെട്ട ബുറാഖ് ഹെലിപാഡുകളെയോ മൈതാനങ്ങളെയോ ആശ്രയിക്കാതെ ഇടക്കിടെ ലാന്റ് ചെയ്തും പൊങ്ങിയുമാണ് ഖുദ്സില്‍ വന്നിറങ്ങുന്നത്. അതിശീഘ്രം വായുവിലൂടെ കുതിക്കുമ്പോള്‍ യാത്രക്കാരന് അനുഭവപ്പെടുന്ന വായുതള്ളല്‍ ഒഴിവാക്കാന്‍ വിമാനത്തിലും കോപ്റ്ററിലും സംവിധാനമുണ്ട്. എന്നാല്‍ ബുറാഖിന് പുറത്തുള്ള നബി(സ്വ)ക്കും സഹയാത്രികര്‍ക്കും ഇതൊരു പ്രശ്നമല്ല. നബി(സ്വ) തങ്ങള്‍ക്കാകട്ടെ അല്ലാഹു ഈ യാത്രയൊരുക്കിയത് തന്നെ മുഅ്ജിസത് രൂപത്തിലാവുകയാല്‍ സാധാരണ മനുഷ്യന്റെ യാത്രാ പ്രശ്നങ്ങള്‍ മുട്ടായി നില്‍ക്കുന്നില്ല.

യാത്രാ സംഘം മസ്ജിദുല്‍ അഖ്സ്വക്കരികെ ഇറങ്ങി. അല്ലാഹുവിനാല്‍ പ്രത്യേകം ഒരുക്കപ്പെട്ടതാണെങ്കിലും ഒരു മൃഗമെന്ന നിലക്ക് ഉപചാരത്തിന് നബി(സ്വ) തന്നെ അതിനെ ഗെയിറ്റിന്മേലുള്ള വട്ടക്കണ്ണിയില്‍ ബന്ധിച്ചു. തല്‍സമയം ജിബ്രീല്‍(അ) ഗെയ്റ്റിന് തൊട്ടുചേര്‍ന്ന് പാറക്കല്ലില്‍ നൈമിഷിക വേഗത്തില്‍ കൊളുത്തുണ്ടാക്കി. ബുറാഖിനെ അവിടെ തളച്ചു. പിറ്റേ ദിവസത്തേക്ക് ഒരു ചെറിയ അടയാളം കിടക്കട്ടെ എന്ന് ജിബിരീല്‍(അ) കരുതിക്കാണും. മുമ്പ് നബിമാരെല്ലാം വരുമ്പോള്‍ തളക്കാറുള്ളത് നബി(സ്വ) തളച്ച അതേ വട്ടക്കണ്ണിയില്‍ തന്നെയായിരുന്നു. എന്നാല്‍ ഈ യാ ത്രയില്‍ അവിടെതന്നെ തളക്കുകയും മടങ്ങുമ്പോള്‍ അഴിച്ചുകൊണ്ടുപോവുകയും ചെയ്യുമ്പോള്‍ അവിടെ നബി(സ്വ) വന്നിരുന്നു എന്നതിന് യാതൊരു അടയാളവും ബാക്കിയാവില്ല. ഗെയ്റ്റിനരികെ പാറയില്‍ കൊളുത്ത് പണിതുകൊണ്ട് ജിബ്രീല്‍ (അ) ഒരു അടയാളമിട്ടാണ് പോകുന്നത്. മസ്ജിദുല്‍ അഖ്സ്വായുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു പാറയുണ്ട്. അതിലല്ല ഈ കൊളുത്ത് പണിതത്.

പത്രിയാക്കീസിന്റെ വിവരണം

അബൂസുഫ്യാന്‍(റ) മുസ്ലിമാകുന്നതിന് മുമ്പ് ശാമില്‍ വെച്ച് ഹിറ്ഖല്‍ രാജാവുമായി നടത്തിയ സംഭാഷണം വിവരിക്കുന്ന ചില റിപ്പോര്‍ട്ടുകളില്‍ ഇങ്ങനെ കാണുന്നു. രാജാ വേ കേട്ടാലും, മുഹമ്മദിന്റെ വാദം താന്‍ ഒരു രാവ് കൊണ്ട് മസ്ജിദുല്‍ ഹറാമില്‍ നിന്ന് വന്ന് നിങ്ങളുടെ ഇവിടത്തെ പള്ളിയില്‍ പ്രാര്‍ഥിച്ച് മടങ്ങിയെന്നാണ്. ഈ സംഭവ വിവരണം കേട്ടപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഒരു പത്രിയാക്കീസ് പറഞ്ഞു. ‘ആ രാത്രിയെക്കുറിച്ച് എനിക്കറിയാം. ഹിറ്ഖലിന്റെ ചോദ്യം. അതെങ്ങനെ? പത്രിയാക്കീസ്: പള്ളിയുടെ മുഴുവന്‍ വാതിലും അടച്ചണ് സാധാരണയില്‍ ഞാന്‍ പുറത്തിറങ്ങാറുള്ളത്. പ്രസ്തുത രാത്രിയില്‍ പതിവുപോലെ എല്ലാം അടച്ചെങ്കിലും ഒരു വാതില്‍ അടക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഞാന്‍ സഹായികളെ വിളിച്ചു. അവരും സഹായിച്ചു. പക്ഷേ, ഫലിച്ചില്ല. പിറ്റേ ദിവസം ആശാരിയെ വിളിച്ച് നന്നാക്കാമെന്ന നിശ്ചയത്തില്‍ ഞങ്ങള്‍ പിരിഞ്ഞു. ബൈത്തുല്‍ മുഖദ്ദസിന്റെ വാതിലടക്കാത്ത ഒരു രാത്രി പുലര്‍ന്നപ്പോള്‍ ഗെയ്റ്റിന്റെ ഭാഗത്തുള്ള കല്ലില്‍ ഒരു കൊളുത്ത്. മാത്രമല്ല മൃഗത്തെ ബന്ധിച്ചതിന്റെ ലക്ഷണവുമുണ്ട്. വാതില്‍ പരിശോധിച്ചപ്പോള്‍ അടയുന്നതിന് യാതൊരു തടസ്സവും കണ്ടില്ല. അപ്പോഴാണ് പ്രമാണങ്ങളിലൂടെ നേരത്തെ അറിഞ്ഞിരുന്ന ഒരു വിഷയം എന്റെ ഓര്‍മ്മയില്‍ വന്നുതട്ടിയത്. ബൈതുല്‍ മുഖദ്ദസില്‍ നിന്ന് ഒരു പ്രവാചകന്‍ ആകാശത്തേക്ക് ഉയരുമെന്ന് വായിച്ചിട്ടുണ്ടായിരുന്നു. അപ്പോള്‍ തന്നെ കാര്യം ഞാന്‍ സഹപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി (സീറതുല്‍ ഹലബി).

പള്ളിക്കുള്ളില്‍ കയറാന്‍ വന്ന ജിബ്രീല്‍(അ)നും നബി(സ്വ)ക്കും വാതിലടഞ്ഞു കിടക്കുക എന്നത് പ്രവേശനത്തിന് തടസ്സമല്ല. എങ്കിലും ഒരു അടയാളമെന്ന നിലക്ക് ആ രാത്രി വാതിലടഞ്ഞില്ല എന്നുമാത്രം.

നബി(സ്വ) മസ്ജിദുല്‍ അഖ്സ്വായില്‍ വരുന്നത് പ്രമാണിച്ച് വഫാത്തായവരും അല്ലാത്തവരുമായ പ്രവാചകവൃന്ദം പള്ളിയിലെത്തുകയുണ്ടായി. സാധാരണ വൈദ്യുതി പ്രകാശത്തില്‍ ഇലക്ട്രോണും പ്രോട്ടോണും സെക്കന്റില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാണ് ബള്‍ബിലോടിയെത്തുന്നതും തിരിച്ചുപോകുന്നതും. വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഇടുക്കിയില്‍ നിന്നാണെങ്കില്‍ അവിടെ നിന്നും പുറപ്പെടുന്ന ഒരു ഇലക് ട്രോണ്‍ വെണ്ണക്കോട്ടുള്ള ഒരു ബള്‍ബിലെത്തുന്നത് അര്‍ധ സെക്കന്റ് സമയമെടുക്കാതെയാണ്. നൂറുക്കണക്കിന് കിലോമീറ്റര്‍ ദൂരം ഈ ഇലക്ട്രോണുകള്‍ക്ക് ഒരു പ്രശ്നമല്ല. എന്നാല്‍ അതിനെക്കുറിച്ച് അല്ലാഹു ഒരിക്കലും ഇലക്ട്രോണ്‍ എന്റെ അറിവില്‍പ്പെട്ടതാണെന്നോ വലിയ്യാണെന്നോ പറഞ്ഞിട്ടില്ല. എന്നാല്‍ ഇബ്രാഹിംനബി(അ)മിനെപോലുള്ളവരെ പറ്റി പറഞ്ഞത് മിത്രമാണെന്നും നബിയാണെന്നുമൊക്കെയാണ്. റൂഹ് റബ്ബിന്റെ അംറില്‍ പെട്ടതാണെന്നും പറഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ ഇഷ്ടദാസന്റെ കയ്യും കാലും അല്ലാഹു ആകും എന്നു പറഞ്ഞിട്ടുള്ള ബുഖാരിയുടെ ഹദീസിന്റെ വിവക്ഷ അവരുടെ ഉദ്ദേശ്യങ്ങള്‍ ഞൊടിയിടയില്‍ സഫലമാകുമെന്നാണ്. എന്നാല്‍ അല്ലാഹു മേല്‍പ്പറഞ്ഞ രൂപത്തില്‍ പുണ്യവത്കരിച്ചിട്ടില്ലാത്ത ഇലക്ട്രോണിനും റേഡിയോ തരംഗങ്ങള്‍ക്കും ദൂരം പ്രശ്നമല്ലാതെ ഓടിയെത്താമെങ്കില്‍ വഫാത്തായവരും അല്ലാത്തവരു മായ  നബിമാര്‍ക്കും വലിയ്യുമാര്‍ക്കും കിലോ മീറ്ററുകള്‍ ഒരു പ്രശ്നമാകില്ല എന്ന് ബുദ്ധി പറയുന്നു.

അമ്പിയാക്കള്‍ ജീര്‍ണിക്കുകയില്ല

ഖബറില്‍ അടക്കം ചെയ്യപ്പെട്ട നബിമാരുടെ തിരുദേഹങ്ങള്‍ ദഹിപ്പിക്കാന്‍ ഭൂമിക്ക് അവകാശമില്ല. “നിശ്ചയം, അല്ലാഹു ഭൂമിയുടെ മേല്‍ നബിമാരുടെ ശരീരങ്ങളെ ഹറാമാക്കിയിരിക്കുന്നു” (അബൂദാവൂദ്). ഭൂമിക്ക് ഹറാമാണെന്നു വന്നാല്‍ ആ ദേഹത്തെ നശിപ്പിക്കാന്‍ കഴിയില്ല എന്ന് കൂടിയാണ് വിവക്ഷ. പുറം ലോകത്തുതന്നെ ചില ലേപനങ്ങള്‍ വഴി മമ്മി കേടുകൂടാതെ സൂക്ഷിക്കുന്നുണ്ട്. ലെനിന്റെ ശരീരം ഒരു ഉദാഹരണം. മനുഷ്യകരങ്ങളെ കൊണ്ട് ലേപനം പുരട്ടാതെ, ധാരാളം ഫോസിലുകള്‍ ഭൂമിക്കടിയില്‍ കിടപ്പുണ്ട്. അവയും ദ്രവിക്കാതെ കണ്ടെത്തപ്പെടുന്നു. ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം തിരുശരീരങ്ങള്‍ ഈ ഭൂമിക്കടിയില്‍ കേടുകൂടാതെ കിടക്കുന്നുണ്ടെന്ന് നാം വിശ്വസിക്കുന്നു.

ഒരു മൃതശരീരം മണ്ണില്‍ കിടന്ന് ജീര്‍ണിക്കുകയെന്നാല്‍ ആ ശരീരം മണ്ണില്‍ അലിഞ്ഞ് വളമാവുകയെന്നാണ് സാരം. ക്ഷുദ്ര ജീവികള്‍ മൃത മനുഷ്യനെ ഭക്ഷിച്ചാല്‍ അവയുടെ സെല്ലുകളായി ആ മൃതമനുഷ്യന്‍ പരിവര്‍ത്തനപ്പെടുന്നു. അവയുടെ വിസര്‍ജ്യങ്ങള്‍ വരെയാകുന്നു. അല്ലാഹു പ്രത്യേകം ആദരിച്ചമഹാന്മാരാണ് നബിമാര്‍. അവരുടെ ശരീരങ്ങള്‍ ജീര്‍ണിക്കുയെന്നാല്‍ കല്ലറക്കരികിലുള്ള വൃക്ഷങ്ങള്‍ക്ക് ആ ശരീരങ്ങള്‍ വളമാവുകയെന്നര്‍ഥമാക്കണം. വൃക്ഷഫലങ്ങള്‍ ആസ്വദിക്കുന്നവരിലേക്ക് കടന്നുകയറുന്നത് ന ബിമാരുടെ ദേഹഭാഗത്തിന്റെ പരിണിതമാകുന്നെങ്കില്‍ അല്ലാഹു അവരെ പ്രത്യേകമായി ആദരിച്ചില്ല എന്നു പറയേണ്ടിവരും.

നബി(സ്വ)യുടെ ഭാര്യമാര്‍ മുഅ്മിനുകളുടെ മാതാക്കളാണ്; അഥവാ, അവരെ റസൂലുല്ലാഹിയുടെ വഫാത്തിനുശേഷം പോലും ഒരാള്‍ക്കും വിവാഹം ചെയ്യാന്‍ പാടില്ല. നബി(സ്വ) സ്പര്‍ശിച്ച ഭാര്യമാരെ മറ്റൊരാള്‍ സ്പര്‍ശിക്കുന്നത് തെറ്റാണെങ്കില്‍ നബിമാരുടെ തിരുശരീരങ്ങള്‍ മറ്റുള്ളവര്‍ പരിണിത രൂപത്തില്‍ പോലും ഉപഭോഗ വസ്തുവാക്കുകയെന്നത് മഹാപാതകം തന്നെ. ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ പറയുന്നു: നിര്‍ബന്ധ സാഹചര്യത്തില്‍ (ജീവന്‍ നിലനിര്‍ത്താന്‍ മറ്റൊന്നും ലഭ്യമല്ലാത്തപ്പോള്‍) മരിച്ച മനുഷ്യ ശരീരത്തില്‍ നിന്നും ഭക്ഷിക്കാമെന്നും എന്നല്ല ഭക്ഷിക്കേണ്ടതാണെന്നും, എന്നാല്‍ പ്രവാചകരുടെ തിരുദേഹങ്ങള്‍ മരണാനന്തരവും പ്രത്യേക ആദരവര്‍ഹിക്കുന്നതാവുകയാല്‍ അതില്‍ നിന്ന് ഭക്ഷിക്കാന്‍ തീര്‍ത്തും പാടില്ലാത്തതാണെന്നുമാണ് ഇമാം ഇബ്നുഹജര്‍(റ) പറയുന്നത്.

മനഃപൂര്‍വമല്ലാതെ പോലും അത്തരം ഒരു അബദ്ധം സംഭവിക്കാതിരിക്കാനാണ് ഭൂമി യെ/പ്രകൃതിയെ അതിന് അരുനില്‍ക്കാന്‍ അല്ലാഹു അനുവദിക്കാതിരുന്നത്. ഇതാണ് മേല്‍ ഹദീസിന്റെ വിവക്ഷ. മൂസാനബി(അ)ക്ക് കടന്നുപോകാന്‍ പ്രകൃതി അതിന്റെ നിയമം മാറ്റിയെഴുതിയിട്ടുണ്ട്. അഥവാ, ദ്രവങ്ങള്‍ വിതാനം പാലിക്കുന്നു എന്ന നിയ മം തല്‍ക്കാലം തിരുത്താന്‍ ചെങ്കടല്‍ തയ്യാറായി. ജലഭിത്തികള്‍ ഉയര്‍ന്നു. ഇടക്ക് ഹൈവേ. ഇബ്രാഹിം നബി(അ)ന്റെ മുമ്പില്‍ പ്രകൃതി തന്റെ നിയമം തിരുത്തിയിട്ടുണ്ട്. അഗ്നി മാംസത്തെ ദഹിപ്പിച്ചില്ല. ഭൌമോപരിതലത്തില്‍ അഗ്നിയും ജലവും നബിമാരുടെ തിരുദേഹങ്ങള്‍ക്ക് മുമ്പില്‍ പ്രകൃതി നിയമം തിരുത്തുമ്പോള്‍ ഭൂഗര്‍ഭത്തില്‍ സ്ഥിതി മറ്റൊന്നല്ല.

ദഹിക്കാതെ നില്‍ക്കുന്ന തിരുദേഹവുമായി നിന്തരം ബന്ധപ്പെടുന്നതാണ് അവരുടെ വിശുദ്ധ ആത്മാക്കള്‍. അവരുടെ ആത്മാവുകള്‍ ഇല്ലിയ്യീന്‍ എന്ന സ്ഥലത്ത് കേന്ദ്രീകരിച്ചാണ് നില്‍ക്കുന്നതെങ്കില്‍ പോലും മൈക്രോസെക്കന്റ് വേഗത്തില്‍ ഭൂമിയിലുള്ള അവരുടെ തിരുശരീരങ്ങളുമായി ഇടപഴകാന്‍ കഴിയും. ഇലക്ട്രോണ്‍ ഇടുക്കിയെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അതിവേഗത്തില്‍ ബള്‍ബില്‍ വന്നും പോയും ഇരിക്കുന്നു. ഇടുക്കിയില്‍ നിന്നോടിയെത്തി കോഴിക്കോട്ടുള്ള ഫാന്‍ കറക്കി ഉടനെ തിരിച്ചുപോകുന്നു. ഉടന്‍ വരുന്നു. ഇപ്പോള്‍ ഇലക്ട്രോണ്‍ ഇടുക്കിയിലാണോ കോഴിക്കോട്ടാണോ വഴിയിലാണോ എന്നു ചോദിച്ചാല്‍ ഒരിടം മാത്രം പറയാന്‍ വയ്യ. മഹാത്മാക്കളുടെ റൂഹുകള്‍ ഇതിലും അത്ഭുതകരമായി വര്‍ത്തിക്കുന്നു. ഇടുക്കിയിലെ ഇലക്ട്രോണിന് ഓടിവന്ന് കോഴിക്കോട്ടെ ഫാന്‍ ചലിപ്പിക്കാമെന്നും ഇല്ലിയീനിലെ റൂഹിന് ഓടിവന്ന് ഖബറില്‍ കിടപ്പുള്ള സ്വശരീരത്തെ ചലിപ്പിക്കാനും ബൈതുല്‍ മുഖദ്ദിസിലെത്തിക്കാനും കഴിയില്ലെന്നും പറയുന്നത് ഇരട്ടത്താപ്പാണ്. ഇലക്ട്രോണ്‍ അതിന് ബന്ധപ്പെടേണ്ട ബള്‍ബിലേക്കും ഫാനിലേക്കുമാണ് നേരെ കടന്നു കയറുന്നത്. എന്നപോലെ ഓരോ മഹാത്മാ വും നേരെ വരുന്നത് സ്വശരീരത്തിലേക്ക് തന്നെ. ഇടുക്കിയില്‍ നിന്നും പുറപ്പെട്ട ഇലക് ട്രോണ്‍ കോഴിക്കോട്ടെ പാള വിശറിയിലേക്ക് ഓടിക്കയറില്ല. അഥവാ വഴിതെറ്റില്ല. റൂഹുകള്‍ക്കും വഴിതെറ്റില്ല. അര്‍ഹതപ്പെട്ട തിരുദേഹങ്ങളെ ചലിപ്പിക്കും.

നബിമാര്‍ അവരവരുടെ ഖബറുകളില്‍ നിന്ന് എഴുന്നേറ്റ് ബൈതുല്‍ മുഖദ്ദസിലെത്തിയെങ്കില്‍ അവരുടെ ഖബറുകള്‍ പൊട്ടിക്കീറി കാണപ്പെടേണ്ടതില്ലെ എന്ന ചോദ്യം ഉയരുന്നില്ല. ഗര്‍ഭപാത്രത്തിലെ കുട്ടി വയറുപൊട്ടിച്ചല്ലല്ലോ പുറത്തുവരുന്നത്. ഗര്‍ഭിണയുടെ വയറ് വീര്‍ത്തുകാണുമ്പോള്‍ കുട്ടി പുറത്ത് വരുന്നത് വയറല്ലാത്ത മേഖലയിലൂടെയാണ്.

റൂഹുകളും ശരീരവും തമ്മിലെ ഈ ബന്ധത്തെ പുനര്‍ജന്മം എന്നു വിശേഷിപ്പിക്കരുത്. പുനര്‍ജന്മം ഇസ്രാഫീലി(അ)ന്റെ സ്വൂര്‍ വിളി സമയത്ത് മാത്രം. റൂഹും ശരീരവും തമ്മില്‍ വേര്‍പാടില്ലാത്ത ബന്ധമാണ് പുനര്‍ജന്മത്തില്‍ സ്ഥാപിതമാകുന്നത്. ഇല്ലിയ്യീനിനെ കേന്ദ്രമാക്കി ഇതുവരെ പ്രവര്‍ത്തിച്ചുവെങ്കിലും ഇനി ശരീരത്തെ തന്നെ കേന്ദ്രമാക്കുന്നു. എംപ്ളോയ്മെന്റ് വിളിച്ച് മൂന്നുമാസത്തെ ജോലിക്കുപോകുമ്പോള്‍ ജോലി കിട്ടി എന്ന് പറയാറില്ലല്ലോ. ഉദ്യോഗസ്ഥന്‍ എന്ന് അയാള്‍ അറിയപ്പെടുന്നത് സ്ഥിരം നിയമം കിട്ടുമ്പോള്‍ മാത്രമാണ്. പുനര്‍ജന്മത്തില്‍ റൂഹിന്റെ സ്ഥിരം നിയമനമാണ് നടക്കുന്നത്. എന്നാല്‍ താല്‍ക്കാലിക നിയമനത്തിലും ജനങ്ങളെ സേവിക്കാം. സഹായം ചെയ്യാനും കഴിയും. പുനര്‍ജന്മനാളില്‍ നബി(സ്വ) കൌസര്‍ ജലം കൊണ്ട് സാമൂഹ്യസേവനം ചെയ്യുമെന്ന് അംഗീകരിക്കുന്നവര്‍ പുനര്‍ജന്മത്തിന് മുമ്പുള്ള സേവനത്തെയും അംഗീകരിക്കാതെ വയ്യ. ഇസ്റാഅ് – മിഅ്റാജ് സംഭവത്തില്‍ ആ സഹായം തെളിഞ്ഞുകാണുന്നു. മരിച്ച മഹാത്മാക്കളുടെ സഹായം.

ദീര്‍ഘ യാത്രക്കിടയിലെ ഇടത്താവളത്തില്‍ സ്വീകരിക്കാന്‍ തയ്യാറെടുത്ത് വരികയെന്നത് ഒരു സഹായമാണല്ലോ. കേരളത്തില്‍ നിന്നും ജിദ്ദ വഴി ഹജ്ജിന് പോകുന്ന ആള്‍ക്ക് തന്റെ ബന്ധപ്പെട്ടവര്‍ ആരെങ്കിലും വിമാനത്താവളത്തിലും ലോഡ്ജിലുമൊക്കെ വന്ന് ഒത്താശ ചെയ്തുകൊണ്ടിരുന്നാല്‍ അത് വലിയ കാര്യമായിരിക്കും. അവരില്‍ നിന്ന് യാ തൊന്നും ആവശ്യമില്ലെങ്കില്‍ പോലും അതൊരു സന്തോഷമാണ്. സഹായമാണ്.

യാത്രാ ലക്ഷ്യം

മക്കയില്‍ നിന്ന് നേരെ ആകാശത്തേക്ക് കയറാതെ എന്തിന് മസ്ജിദുല്‍ അഖ്സ്വാ വരെയുള്ള ഒരു സിയാറത്ത് സംഘടിപ്പിച്ചു. ഉത്തരം കാണേണ്ട ഒരു ചോദ്യമാണിത്. ഖുര്‍ആന്‍ തന്നെ നോക്കുക:

“ദൃഷ്ടാന്തങ്ങളില്‍ ചിലത് കാണിച്ചുകൊടുക്കാന്‍ വേണ്ടി തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ചുറ്റുഭാഗവും ബറകത് ചൊരിയപ്പെട്ട മസ്ജിദുല്‍ അഖ്സ്വായിലേക്ക് രാത്രിയില്‍ (അല്‍പസമയത്ത്) പ്രയാണം ചെയ്യിച്ചവന്‍ എത്ര വിശുദ്ധന്‍. നിശ്ചയം അ വന്‍ കേള്‍ക്കുന്നവനും കാണുന്നവനുമാണ്” (ഇസ്റാഅ് 1).

മസ്ജിദുല്‍ അഖ്സ്വായുടെ ചുറ്റും ബറകത് ചൊരിഞ്ഞിട്ടുണ്ടെന്ന് ഇവിടെ പറയുന്നു. ബറകത് ചൊരിഞ്ഞ ഒരിടത്തേക്ക് സിയാറത്ത് സംഘടിപ്പിക്കുമ്പോള്‍ ആ ബറകതുമായി യാത്രാപരിപാടി ബന്ധപ്പെട്ടിരിക്കുമെന്ന് തീര്‍ച്ചയാണല്ലോ. മസ്ജിദുല്‍ അഖ്സ്വാക്ക് തന്നെ ബറകത് ഉണ്ട്. പുണ്യമുണ്ട്. എന്നാല്‍ ഇവിടെ എടുത്തു പറയുന്നത് പള്ളിയുടെ ബറകതല്ല. മറിച്ച് പരിസരത്തുള്ള ബറകതാണ്. പരിസരത്തെ ബറകതുകൊണ്ട് വിവക്ഷ ശാമിലെ പച്ചപ്പ് മാത്രമാണെങ്കില്‍ ആ പച്ചപ്പ് മക്കക്കരികെ ത്വാഇഫിലുണ്ട്. ആകാശത്തേക്ക് കയറും മുമ്പ് പച്ചിലക്കാടുകളില്‍ നിന്ന് വല്ലതും ശേഖരിക്കേണ്ടതുണ്ടെങ്കില്‍ അതിന് ശാമില്‍ പോകേണ്ടതില്ല. ത്വാഇഫില്‍ നിന്ന് പറിച്ചാല്‍ മതി. അപ്പോള്‍ പിന്നെ മസ്ജിദുല്‍ അഖ്സ്വായുടെ ചുറ്റുമുള്ള ബറകത് എന്തായിരിക്കും.

നബി(സ്വ)യുടെ തുടക്കം ഹിജാസിലെ ഗാര്‍ ഹിറാഇല്‍ നിന്നാണെങ്കില്‍ മൂസാനബിയുടെ തുടക്കം സീനായിലെ ത്വൂര്‍ പര്‍വതത്തില്‍ നിന്നാണ്. ഇസ്റാഅ് സംഭവം പറഞ്ഞതിന്റെ നേരെ പിറകില്‍ വരുന്ന സൂക്തം ഇതാണ്.

“മൂസാനബിക്ക് നാം ആ ഗ്രന്ഥത്തെ നല്‍കി. അതിനെ ബനൂ ഇസ്റാഈലിന് മാര്‍ഗ ദര്‍ശനമാക്കുകയും ചെയ്തു” (ഇസ്റാഅ് 2). അതേ, ബൈതുല്‍ മുഖദ്ദസിന്റെ പരിസരം ബറകത് വിധേയമായത് തൌറാത്തിന്റെ അവതരണം കൊണ്ടും മൂസാനബി(അ)നെ കൊണ്ടും ഒട്ടേറെ നബിമാരെക്കൊണ്ടുമാണ്. ഇമാം റാസി(റ) തന്റെ തഫ്സീറില്‍ രേഖപ്പെടുത്തിയത് കാണുക:

“ബൈതുല്‍ മുഖദ്ദസിന്റെ പരിസരം ബറകത് നിറഞ്ഞത് പൂക്കള്‍, പഴങ്ങള്‍ കൊണ്ടാണെന്ന് വ്യാഖ്യാനമുണ്ട്. ചിലര്‍ വ്യാഖ്യാനിക്കുന്നത് ആ പരിസരം നബിമാരുടെ ഇടമാവുകയാലും മലകുകളുടെ ഇറക്കസ്ഥലമാവുകയാലുമാണ് ബറകത് നിറഞ്ഞത് എന്നാണ്” (റാസി 20/142).

നബിമാരുടെ ആടുത്തേക്ക് നബി(സ്വ) ചെന്ന് അവരെ സന്ദര്‍ശിക്കുമ്പോള്‍ അത് ആ നബിമാരെ സംബന്ധിച്ചിടത്തോളം ഒരു ആദരവ് തന്നെ. ഏറ്റവും പ്രധാനപ്പെട്ട ഒരു യാ ത്രക്ക് ഒരുങ്ങുമ്പോള്‍ ഭൂമിയിലെ സുപ്രധാനികളെ സിയാറത്ത് ചെയ്തിട്ടു വേണം പുറപ്പെടുന്നത് എന്ന് ഇതില്‍ നിന്ന് പഠിക്കാം. മരിച്ചവരെയും അല്ലാത്തവരെയും സിയാറത്ത് ചെയ്യണം. യാത്രക്കാരന് അനുഗ്രഹം ലഭിക്കുന്നതിന് പുറമെ സന്ദര്‍ശിക്കപ്പെടുന്നവര്‍ക്ക് ആദരവ് അര്‍പ്പണം കൂടിയാണത്.

നബിമാര്‍ മസ്ജിദുല്‍ അഖ്സ്വായുടെ പരിസരങ്ങളില്‍ ധാരാളമായി മറപ്പെട്ടു കിടക്കുന്നുണ്ട്. അവര്‍ അവിടെ നിന്ന് എഴുന്നേറ്റ് ശരീരതതോടെ നബി(സ്വ)യെ സ്വീകരിക്കുകയെന്നത് ഒരു മഹാസംഭവമാണ്. മക്കയില്‍ നിന്ന് ബൈതുല്‍ മുഖദ്ദിസിലേക്കുള്ള യാത്ര (ഇസ്റാഅ്) തന്നെ നബി(സ്വ)ക്ക് മഹാത്ഭുതങ്ങള്‍ കാണിച്ചു കൊടുക്കാന്‍ വേണ്ടിയായിരുന്നു. ഖുര്‍ആന്‍ സൂക്തം ഒന്നുകൂടി വായിക്കാം.

അപ്പോള്‍ ഇസ്റാഅ് സംഘടിപ്പിക്കാനുള്ള കാരണം തന്നെ നബി(സ്വ)ക്ക് ദൃഷ്ടാന്തങ്ങ ള്‍ കാണിച്ചുകൊടുക്കലാണ്. ആകാശത്തേക്കുള്ള യാത്രയില്‍ മാത്രമാണ് മഹാത്ഭുതങ്ങള്‍ കണ്ടത് എന്നു പറയാന്‍ വയ്യ. ബറകതാക്കപ്പെട്ട സ്ഥലത്തും മഹാത്ഭുതങ്ങള്‍ കാണിച്ചെങ്കിലേ ഈ സൂക്തം പുലരുകയുള്ളൂ.

രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കെ ഒരു പള്ളിയില്‍ കയറി ഇറങ്ങിപ്പോയതു കൊണ്ട് എന്ത് അത്ഭുത ദര്‍ശനമാണ് നടക്കുക. സാധാരണ ഗതിയില്‍ ഒന്നും കാണുന്നുണ്ടാവില്ല. അസാധാരണഗതിയില്‍ വല്ലതും കാണാന്‍ വേണം. എന്നാല്‍, ആ തരത്തില്‍ ധാരാളം കാണാനുണ്ടായിരുന്നു എന്നാണ് ഖുര്‍ആന്‍ ഉപയോഗിച്ച ബഹുവചന പ്രയോഗത്തില്‍ നിന്ന് മനസ്സിലാകുന്നത്. മൂസാനബി(അ) ഖബറില്‍ വെച്ച് നിസ്കരിക്കുന്നത് നബി(സ്വ) അപ്പോള്‍ കണ്ട അത്ഭുതങ്ങളില്‍ ഒന്നാണ്. അതേ മൂസാനബി(അ) തന്നെ, നബി(സ്വ) ആറാം ആകാശത്ത് ഓടിയെത്തിയപ്പോള്‍ അവിടെയെത്തിയിട്ടുമുണ്ട്. വീണ്ടും മൂസാനബി(അ) ഖബറിലെത്തും. മൂസാനബി(അ)ന്റെ കയ്യിലിരിക്കുന്ന വടിയല്ലേ പാമ്പ് രൂപം പ്രാപിക്കുന്നതും പെട്ടെന്ന് വടിയാകുന്നതും വീണ്ടും പാമ്പാകുന്നതും. ഇത് സാധ്യമായ സ്ഥിതിക്ക് ഖബറിലെ നിസ്കാര സ്ഥലത്തു നിന്ന് സ്വന്തത്തെ പുറത്തിറക്കാനും ആകാശത്തേക്കെത്തിക്കാനും തിരിച്ച് ഖബറിലെത്തിക്കാനും ആ മൂസാ(അ)ക്ക് പ്രയാസമില്ല.

നിര്‍ജീവമായ പാറക്കോറിയില്‍ നിന്ന് ഒട്ടകം എന്ന സചേതന വസ്തുവിനെ പുറത്തിറക്കിയവനാണ് അല്ലാഹു. സ്വാലിഹ് നബി(അ)ന്റെ ഒട്ടകം വന്നത് പാറയില്‍ നിന്നാണ്. ഖബറടക്കം ചെയ്യപ്പെട്ടയാള്‍ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ക്രിയാത്മക ലോകത്ത് വരികയെന്നത് അസംഭവ്യമല്ലെന്ന് ഇതിനാല്‍ വരുന്നു. സംഭവ്യം തന്നെ. പക്ഷേ, മഹാത്ഭുതമാണ്. ഒരുകൂട്ടം ഉയിര്‍ത്തെഴുന്നേല്‍പ്പുകളിലൂടെ നബി(സ്വ)യെ അല്ലാഹു പൂര്‍വ്വ പ്രവാചകന്മാരുമായി ശാരീരിക ബന്ധത്തിലാക്കുന്നു. പ്രത്യയശാസ്ത്രപരമായ ഒന്നിക്കല്‍ മാത്രമല്ല, ശാരീരികമായ ഒരു ഒന്നിക്കല്‍ തന്നെ ഈ യാത്രയിലൂടെ തരപ്പെടുന്നു.

ബൈതുല്‍ മുഖദ്ദസിലെ ജമാഅത്ത്

മരിച്ചവരെയും ജീവിക്കുന്നവരെയും ഒരുപോലെ സല്‍ക്കരിക്കാന്‍ പറ്റുന്ന വിഭവമാണ് ജമാഅത്ത് നിസ്കാരം. ബൈതുല്‍ മുഖദ്ദസില്‍ വെച്ച് അതുണ്ടായി. നബി(സ്വ) മറ്റു നബിമാര്‍ക്ക് ഇമാമായി നിസ്കരിച്ചു. അഞ്ച് വഖ്ത് നിസ്കാരം ഫര്‍ളാകുന്നതിന് മുമ്പ് തന്നെ നബി(സ്വ)ക്ക് നിസ്കാരമുണ്ടായിരുന്നു. റമളാന്‍ ഫര്‍ളാകും മുമ്പ് നോമ്പ് ഉണ്ടായിരുന്നു. ഈസാനബി(അ) തൊട്ടിലില്‍ കിടന്ന് നടത്തിയ സ്വയം പരിചയപ്പെടുത്തലില്‍ ഇങ്ങനെ പറഞ്ഞുവല്ലോ. എന്നോട് നിസ്കരിക്കാനും സകാത് കൊടുക്കാനും അല്ലാഹു വസ്വിയ്യത്ത് ചെയ്തിരിക്കുന്നു(മര്‍യം).നിസ്കരിക്കുന്നവര്‍ക്കും റുകൂഅ് ചെയ്യുന്നവര്‍ ക്കും സുജൂദ് ചെയ്യുന്നവര്‍ക്കും വേണ്ടി എന്റെ വീടിനെ വൃത്തിയാക്കൂ’ എന്നാണ് അല്ലാഹു ഇബ്രാഹിം നബി(അ)നോട് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ നിസ്കാരം മുമ്പേയുണ്ട്. അത് സമുദായത്തെ പഠിപ്പിച്ചു, കഴിഞ്ഞു പോയ നബിമാര്‍ക്ക് ഇമാമായി നില്‍ ക്കാന്‍ മാത്രമുള്ള പാടവം ഇസ്റാഅ് സമയമായപ്പോഴേക്ക് നബി(സ്വ) നേടിയിട്ടുണ്ട്. അഞ്ച് വഖ്ത് ഫര്‍ളാക്കപ്പെട്ടിട്ടില്ലെങ്കില്‍ കൂടി.

ഇസ്റാഅ് വിവരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ കാണുന്നു. നബി(സ്വ) വഴിമദ്ധ്യേ മദീന, മദ്യന്‍, ധൂര്‍സിനാഅ്, ബൈതുലഹം എന്നിവിടങ്ങളില്‍ ഇറങ്ങുകയും ജിബ്രീല്‍ (അ)ന്റെ നിര്‍ദ്ദേശാനുസരണം അവിടങ്ങളിലെല്ലാം വെച്ച് നിസ്കരിക്കുകയും ചെയ്തു. നബി(സ്വ)യുടെ ഗൈഡ് പ്രസ്തുത സ്ഥലങ്ങളില്‍ ചരിത്രപരമായി പ്രാധാന്യമുള്ള എല്ലായിടങ്ങളിലെയും സ്ഥിതി വിവരണക്കണക്ക് സ്റ്റോക്കുള്ളയാളാണല്ലോ. ഏതാണ്ടെല്ലാ ചരിത്രങ്ങളുടെയും ബാഹ്യസ്രഷ്ടാവ് തന്നെയാണ് ജിബ്രീല്‍(അ). അപ്പോള്‍ മക്ക ഖുദ് സ് മേഖലയില്‍ ചരിത്രാതീതകാലം മുതല്‍ ഉറങ്ങിക്കിടക്കുന്ന മുഴുവന്‍ സുപ്രധാന സംഭവങ്ങളുടെയും ഒരു തെളിഞ്ഞ ചിത്രം നബി(സ്വ)ക്ക് ഗൈഡ് വിവരിച്ചു കൊടുക്കുന്നു. കാണിക്കുന്നു. ഒരുവേള കാലത്തിലൂടെ ദശാബ്ദങ്ങളും സഹസ്രാബ്ദങ്ങളും പിറകോട്ട് സഞ്ചരിച്ച് ആ പഴയ രംഗങ്ങള്‍ വര്‍ത്തമാനമാക്കി ഗൈഡിന്റെയും സന്ദര്‍ശകന്റെയും മുമ്പില്‍ വന്നുനില്‍ക്കുന്നു.

ഉറങ്ങിക്കിടക്കുന്ന ഈ ചരിത്ര സാഗരത്തിലൂടെ ഊളിയിടുന്നതെന്തിന്? പ്രബോധനക്കളരിയില്‍ നബി(സ്വ)ക്ക് കരുത്ത് കൂടാന്‍ തന്നെ. മദ്യന്‍ പ്രവിശ്യയുടെ ഓരോ തരിമണ്ണും നബി(സ്വ)യോട് മന്ത്രിക്കുക ശുഐബ് നബി(അ)ന്റെ ഗദ്ഗദങ്ങളെക്കുറിച്ചും അളവിലും തൂക്കത്തിലും കുറവ് വരുത്തുന്ന സ്വന്തം നാട്ടുകാരെ ആ മഹാനുഭാവന്‍ ഗുണദോഷിക്കുമ്പോള്‍ ഒഴുക്കിയ വിയര്‍പ്പിനെക്കുറിച്ചുമായിരിക്കും. പതറാതെ ഉറച്ചുനിന്ന ആ കാരണവരില്‍ നബി(സ്വ) പ്രബോധനത്തിന്റെ ചില ശൈലി കാണുന്നു. ശുഐബ് നബി(അ)യുടെ സ്ഥൈര്യം നബി(സ്വ)യുടെ സ്ഥൈര്യത്തിന് മാറ്റ് പകരുന്നു. മദ്യനില്‍ തന്നെ ഒറ്റക്കുനിന്ന് ദീര്‍ഘനിശ്വാസമിടുന്ന മൂസാനബി(അ)യെ കാണാം. ഈജിപ്തില്‍ നിന്ന് ഖിബ്ത്വിയുടെ കഥ കഴിച്ചു നാടുവിട്ട ആ മഹാന്റെ പ്രതികൂല സാഹചര്യങ്ങളോടുള്ള അഭിമുഖം നബി(സ്വ)ക്ക് വീക്ഷിക്കാം.

ചുരുക്കത്തില്‍, ഇസ്റാഅ് ടൂര്‍ ഒരു അനുഭവ പോഷിണി ടൂര്‍ തന്നെയായിരുന്നു. നുബുവ്വത് കിട്ടി ഇത്രയും വര്‍ഷങ്ങളിലിറങ്ങിയ മക്കിയ്യ സൂറകളില്‍ ഒട്ടേറെ തവണ മക്ക ഖുദ് സ് മേഖലകളിലെ പൌരാണിക ചിത്രങ്ങള്‍ അനാവരണം ചെയ്തിട്ടുണ്ട്. പ്രധാനമായും അഹ്ലുകിതാബുകളുമായി ബന്ധപ്പെട്ടവ. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ നബി(സ്വ) അവര്‍കൂടി താമസിക്കുന്ന മദീനയിലേക്ക് പോകാനിരിക്കുന്നു. തത്സമയത്ത് ആ ചരിത്രസംഭവങ്ങള്‍ വിവരിക്കുമ്പോള്‍ ഒരു ദൃക്സാക്ഷിയുടെ ഭാവത്തോടെ കാര്യം അവതരിപ്പിക്കാന്‍ അല്ലാഹു നബി(സ്വ)യെ സജ്ജമാക്കുന്നതാണ് നാമിവിടെ കാണുന്നത്. യാത്ര സംഘടിപ്പിക്കണമെന്നും ഇതുവഴിയാണ് മനുഷ്യന്റെ അനുഭവ മണ്ഡലം വിസ്തൃതമാകുകയെന്നും ഈ സംഭവത്തില്‍ നിന്ന് ഗ്രഹിക്കാം.

കാലത്തിലൂടെ റിവേഴ്സ് എടുത്ത് പഴയതിനെ വര്‍ത്തമാനമായി കാണുകയെന്നത് നബി(സ്വ)യെ സംബന്ധിച്ചിടത്തോളം ഒറ്റപ്പെട്ട സംഭവമല്ല. മുന്‍കാല പ്രവാചകന്‍ ദഅ് വത് മേഖലയില്‍ സഹിച്ച ത്യാഗത്തിന്റെ ചരിത്രം പറയുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം.

”അബ്ദുല്ലാഹിബ്നു മിഅ്വര്‍(റ)വില്‍ നിന്ന് ഉദ്ധരണി: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരില്‍പ്പെട്ട ഒരു പ്രവാചകനെ തന്റെ ജനത അടിച്ച് രക്തം വീഴ്ത്തിയപ്പോള്‍ തന്റെ മുഖത്തു നിന്ന് രക്തം തുടക്കുന്ന രംഗം നബി(സ്വ) ഉദ്ധരിക്കുന്നത് ഞാന്‍ കാണുന്നപോലെ (എനിക്കനുഭവപ്പെടുന്നു)” (ബുഖാരി).

ഇവിടെ ആ പ്രവാചകനെ നബി(സ്വ) എ.ഡി. ഏഴാം നൂറ്റാണ്ടിലിരുന്ന് കാണുകയാണ്. അവിടത്തെ തിരുശരീരത്തില്‍ നിന്നൊഴുകുന്ന രക്തം വരെ. റിപ്പോര്‍ട്ടറായ സ്വഹാബി നബി(സ)യിലേക്കാണ് നോക്കുന്നതെങ്കില്‍ നബി(സ്വ) ആ പ്രവാചകനെയാണ് ശ്രദ്ധിക്കുന്നത്. നബി(സ്വ)ക്ക് നൈമിഷിക യാത്ര കൊണ്ട് പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു സെക്കന്റ് കൊണ്ട് ഒരാള്‍ ഭൂമിയില്‍ നിന്ന് ആയിരം പ്രകാശ വര്‍ഷം ദൂരെയെത്തുമ്പോള്‍ അവിടേക്ക് ഭൂമിയില്‍ നിന്ന് ആയിരം വര്‍ഷം മുമ്പ് പുറപ്പെട്ട പ്രകാശം എത്തിയിട്ടേ ഉണ്ടാവുകയുള്ളൂ. ആ പ്രകാശമാകട്ടെ ഭൂമിയിലെ രംഗങ്ങള്‍ വ ഹിച്ചാണെത്തുന്നത്. ആദം നബി(അ)യും ഹവ്വാബീവിയും ഭൂമിയില്‍ പരസ്പരം അന്വേഷിച്ച് അലയുന്ന രംഗങ്ങള്‍ വഹിച്ച പ്രകാശ രശ്മി ഇന്ന് മാത്രമേ എത്തുന്നുണ്ടാവുകയുള്ളൂ ചില ഗോളങ്ങളിലേക്ക്. നൈമിഷ യാത്ര സാധ്യമായാല്‍ കഴിഞ്ഞുപോയ ഏതുകാലഘട്ടവും നമുക്ക് ദര്‍ശിക്കാം. കണ്ണിന്റെ കാഴ്ച ശക്തി കുട്ടിക്കിട്ടിയാല്‍ ആയിരക്കണക്കിന് പ്രകാക വര്‍ഷങ്ങള്‍ക്കപ്പുറത്ത് ഭൂമിയില്‍ നിന്നെത്തിക്കൊണ്ടിരിക്കുന്ന തരംഗങ്ങള്‍ ഭൂമിയിലിരുന്ന് കൊണ്ട് തന്നെ കാണുകയും ചെയ്യാം.

മക്കാ ഖുദ്സ് റൂട്ടില്‍ ഉള്ള അത്ര ചരിത്ര സംഭവങ്ങള്‍ ഭൂമിയില്‍ മറ്റൊരിടത്തും ഉറങ്ങുന്നില്ല എന്ന് നബി(സ്വ)യുടെ സ്റ്റഡി ടൂറിന് ഈ ലൈന്‍ തിരഞ്ഞെടുത്തത് തെളിയിക്കുന്നു. മറ്റു സ്ഥലങ്ങളില്‍ നാഗരികത പലതുമുണ്ടാകാം. എവറസ്റ്റ് മലയില്‍ വെച്ചാകാം തൌറാത്ത് കൊടുക്കുന്നത് എന്ന് അല്ലാഹു തീരുമാനിച്ചിട്ടില്ല. എവറെസ്റ്റിലും എത്രയോ ചെറിയ ത്വൂര്‍ ആണ് തിരഞ്ഞെടുത്തത്. ഹിമാലയത്തെ പിടിച്ചു ഖുര്‍ആനിലൊരിടത്തും സത്യം ചെയ്യുന്നില്ല. നബി(സ്വ)യുടെ ആകാശയാത്രാ പുറപ്പാടും ഹിമാലയത്തില്‍ നിന്നായില്ല. ഇന്ത്യന്‍ മണ്ണിന് സഹസ്രാബ്ദങ്ങളുടെ കഥ പറയുവാനുണ്ടാകാം. നബിമാരുടെ കഥ തന്നെയുണ്ടാകാം. എന്നാല്‍ അത് പ്രസ്തുത ലൈനിലെ കഥയോളം പോന്നതല്ല. സകരിയ്യ നബി(അ)ന്റെ വധം. ഈസാനബി(അ)നെ കുരിശിയില്‍ തറക്കാനുള്ള വിഫലശ്രമം. ഇങ്ങനെ എന്തെല്ലാം അനുഭവങ്ങള്‍. ഈസാനബി(അ)ന്റെ ആകാശാരോഹണ സ്ഥലത്തു വെച്ച് തന്നെ നബി(സ്വ)യുടെ ആരോഹണവും നടക്കട്ടെ എന്ന് അല്ലാഹു തീരുമാനിച്ചത് മധ്യപൌരസ്ത്യ ദേശത്തിന്റെ പദവി കൂട്ടുന്നുണ്ട്. ബഹിരാകാശ യാത്രികരുടെ പേടകം വിക്ഷേപിക്കുന്നത് എന്നും ഒരേ തറയില്‍ നിന്നല്ലല്ലോ. പക്ഷേ, ഇവിടെ നാം കാണുന്നത് ഈസാനബി(അ)ന് ഉപയോഗിച്ച അതേ തറ തന്നെ മധ്യപൌരസ്ത്യദേശം അറുനൂറ് കൊല്ലം കഴിഞ്ഞിട്ടും നബി(സ്വ)യും ഉപയോഗിക്കുന്നതാണ്.

മക്കാ ഖുദ്സ് പ്രവിശ്യകളിലെ ചരിത്രവുമായി അഭിമുഖം കഴിഞ്ഞാണ് ആ ചരിത്രത്തി ലെ നായകന്മാരെ ഒന്നിച്ച് പള്ളിയില്‍ അഭിമുഖീകരിക്കുന്നത്. ഇത്രയും ദീര്‍ഘചരിത്രത്തെയും ചരിത്രപുരുഷന്മാരെയും ഒന്നിച്ചഭിമുഖീകരിക്കാന്‍ മാത്രം നബി(സ്വ) യോഗ്യനാണോ? ഈ ചോദ്യത്തിന് മറുപടിയാണ് ഇസ്റാഅ് പരാമര്‍ശ സൂക്തത്തിലെ ആ പ്രഖ്യാപനം:

ഇന്നഹു ഹുവ സ്സമീഉല്‍ ബസ്വീര്‍ – ഇതിലെ ളമീര്‍(സര്‍വ്വനാമം) നബി(സ്വ)യിലേക്കാണ് മടങ്ങുന്നതെന്ന് ചില മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്. അത്ഭുതങ്ങള്‍ ഞാന്‍ കാണിച്ചുകൊടുക്കുന്നു. കാരണം, അത് കാണാനും കേള്‍ക്കാനും മാത്രം കരുത്തനാണ് പ്രസ്തുത ദാസന്‍ എന്ന് അല്ലാഹു പ്രഖ്യാപിക്കുകയാണ്.

അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു സിയാറത്ത് ടൂറില്‍ പങ്കെടുത്തയാള്‍ക്ക് താന്‍ വിസിറ്റ് ചെയ്ത നൂറ് കേന്ദ്രങ്ങളില്‍ ഓരോന്നിനെയും മറ്റൊന്നില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് ഓര്‍മിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ രാത്രിയില്‍ ജിബ്രീല്‍(അ)നെ ഗൈ ഡാക്കി സ്റ്റഡി ടൂറിനിറങ്ങിയ നബി(സ്വ)ക്ക് യാത്രാ റൂട്ടിലെ എന്തെങ്കിലും ഒരു അത്ഭുതദൃശ്യം ഓര്‍മിക്കാന്‍ കഴിയാതെ പോകുന്ന പ്രശ്നമില്ല. ചരിത്രം തലയിലെടുക്കാത്ത ബു ദ്ധിമുട്ടുമില്ല. കാരണം ‘അവിടുന്ന് കണ്ണും ചെവിയുമുള്ളയാളാണ്.’ ചുരുക്കത്തില്‍ ഇസ്റാഅ് എന്ന നൈമിഷിക പ്രക്രിയ കൊണ്ട് മരിച്ചവരും അല്ലാത്തവരുമായ മഹാത്മാക്കള്‍ക്ക് ഉടലോടെയും അല്ലാതെയും കോണ്‍ഫ്രന്‍സ് കൂടാന്‍ കഴിയുമെന്ന് വന്നു. ഇത്തരം കോണ്‍ഫ്രന്‍സുകള്‍ ശൈഖ് ജീലാനി(റ)ന് സാധാരണയായിരുന്നു. മുഹ്യിദ്ദീന്‍ മാലയില്‍ ഇങ്ങനെ വായിക്കാം. ‘അമ്പിയാക്കന്മാരും ഔലിയാക്കന്മാരും അവരുടെ റൂഹും അവിടെ വരുന്നോവര്‍. അങ്ങനെ തന്നെ മലാഇകന്മാരും അവരുടെ മജ്ലിസില്‍ ഹാളിറാകുന്നോവര്‍. ആ വണ്ണം നമ്മുടെ ഖാജാ റസൂലുല്ലാ’ അവരുടെ റൂഹും അവിടെ വരുന്നോവര്‍. മരിച്ചിട്ടും ഇത്തരം സംഗമം അവര്‍ക്കെങ്ങനെ സാധിക്കുന്നു എന്ന് അതിശയപ്പെടുന്നവരുണ്ടാകാം. അല്ലാഹു മറുപടി തരുന്നു:

“തെറ്റുകുറ്റങ്ങള്‍ പ്രവര്‍ത്തിക്കുന്നവരെ നാം, വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ ത്തിക്കുകയും ചെയ്തവരെപ്പോലെ ജീവിതമരണ(ദശകള്‍) തുല്യമായ നിലയില്‍ ആക്കുമെന്ന് അവര്‍ കരുതുന്നുവോ. അവരുടെ വിധിയെഴുത്ത് മോശമായിപ്പോയി” (ജാസിയ 21). ഇവിടെ സജ്ജനങ്ങളുടെ ജീവിതമരണങ്ങള്‍ തുല്യമാകുന്നു. അപ്പോള്‍ പിന്നെ സം ഗമം പ്രശ്നമില്ല. സംഗമത്തിന് ഖുര്‍ആനില്‍ തന്നെ വീണ്ടും പരതുക. ഇങ്ങനെ കാണാം:

“അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചവരാരോ അവര്‍ അല്ലാഹു അനുഗ്രഹിച്ച നബിമാര്‍, സ്വിദ്ദീഖുകള്‍, ശുഹദാഅ്, സ്വാലിഹുകള്‍ എന്നിവര്‍ക്കൊപ്പമാണ്. കൂട്ടുകാര്‍ വളരെ നന്നായിട്ടുണ്ട്” (അന്നിസാഅ്).

വഫാത്തിനുശേഷം ഖബറടക്കപ്പെട്ട സ്ഥലത്ത് മാത്രമായി തളച്ചിടപ്പെടാതെ വിവിധ സ്ഥ ലങ്ങളിലുള്ള പ്രത്യക്ഷപ്പെടല്‍ നബി(സ്വ)ക്കും മറ്റു നബിമാര്‍ക്കും ഔലിയാഇനുമുള്ള ഗുണമാണ്. നബിമാര്‍ ഖബറില്‍ നിന്ന് പുറത്തുവന്ന് ബൈത്തുല്‍ മുഖദ്ദസില്‍ ഹാളിറായ പോലെ നബി(സ്വ) പലരുടെയും ഖബറുകളിലേക്ക് ഓരോ മൈക്രോസെക്കന്റിലും ഹാളിറായിക്കൊണ്ടിരിക്കുന്നുണ്ട്. ഹദീസ് കാണുക:

“ഒരു ദാസനെ ഖബറില്‍ വെച്ച് കൂട്ടുകാര്‍ പിരിയുമ്പോള്‍ അവരുടെ ചെരുപ്പിന്റെ കൊട്ടുകേള്‍ക്കെ തന്നെ രണ്ട് മലകുകള്‍ വന്ന് അവനെയിരുത്തുന്നു. മുഹമ്മദ് നബി(സ്വ)യെപ്പറ്റി ഇങ്ങനെ ചോദിക്കും. ഈ ആളിനെക്കുറിച്ച് നീ എന്ത് പറയാറുണ്ടായിരുന്നു? അപ്പോള്‍ വിശ്വാസി പറയും. നിശ്ചയം അദ്ദേഹം അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു” (ബുഖാരി, മുസ്ലിം).

ഈ ഹദീസില്‍ ഉപയോഗിച്ച പദം “മാ കുന്‍ത യഖൂലു ഫീ ഹാദ ര്‍റജുലി” എന്നാണ്. അടുത്തതിലേക്ക് സിഗ്നല്‍ കൊടുക്കാനുള്ളതാണ് ഹാദാ എന്ന പദം. അപ്പോള്‍ ഓരോ ദാസനെയും വിവിധ സ്ഥലങ്ങളില്‍ വെച്ച് വിചാരണ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ നടത്തുന്നവര്‍ക്ക് അവിടെയെല്ലാം ഒരേ സമയത്ത് ഹാജരാകേണ്ടതുണ്ട് എന്നോര്‍ക്കണം. അവിടെയെല്ലാം നബി(സ്വ)യും ഹാജരാകുന്നു എന്നാണ് ഈ ഹദീസ് കാണിക്കുന്നത്. നബി(സ്വ)യെ മുമ്പ് കണ്ടിട്ടില്ലാത്തയാളാണെങ്കില്‍ പോലും മുഅ്മിന്‍ അവിടെ വെച്ച് നബിയെ തിരിച്ചറിയുന്നു. ലക്ഷണം നോക്കി തിരിച്ചറിയുകയെന്നത് എല്ലാവര്‍ക്കും സാ ധിക്കുന്ന കാര്യമല്ല. കണ്ണും വിവേകവുമുള്ള ഫറോവക്കും കൊട്ടാര ജീവികള്‍ക്കും മൂസാനബി(അ)ന്റെ ഉമ്മ കുഞ്ഞിന് മുലകൊടുക്കാന്‍ വന്നപ്പോള്‍ അത് ഉമ്മയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലല്ലോ. എന്നാല്‍ മൂസാനബി(അ)ന് ചോരക്കുഞ്ഞായിട്ടു കൂടി അത് തന്റെ ഉമ്മയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. അതുകൊണ്ടാണല്ലോ യഥാര്‍ഥ ഉമ്മയുടെ പാല്‍ കുട്ടി കുടിച്ചത്.

മഹാത്മാക്കള്‍ക്ക് ഒന്നിലധികം ശരീരം

എന്നാല്‍ മഹാത്മാക്കള്‍ ഇങ്ങനെ ഒരേ സമയത്ത് വിവിധ കോണ്‍ഫ്രന്‍സുകളില്‍ ഹാജരാകാന്‍ അവര്‍ക്ക് വിവിധ ശരീരങ്ങള്‍ വേണ്ടിവരുമോ? നിര്‍ബന്ധമില്ല. മൈക്രോസെക്കന്റ് വേഗത്തില്‍(ഒരു സെക്കന്റിന്റെ പത്തിലൊരംശം) ഒരേ ശരീരം ചലിച്ചാല്‍ മതി. പ്രകാശ സൃഷ്ടികളായ മുന്‍കര്‍, നകീര്‍(അ) ഓരോ ഖബറിലും ഒരേ സമയത്ത് വിചാരണ നടത്തുന്നത് അവര്‍ പ്രകാശ വേഗത്തില്‍ സവാരി ചെയ്യുന്നത് കൊണ്ടാണ്. എ ന്നാല്‍ സാധാരണ പ്രാപഞ്ചിക പ്രകാശത്തിന്റെ വേഗമാവില്ലല്ലോ അവരുടെ സൃഷ്ടിപ്പിനെടുത്ത പ്രകാശത്തിന്. മൈക്രോസെക്കന്റ് വേഗത്തില്‍ ചലിക്കുന്ന ഒരു സാധാനം അത് ചലിച്ചെത്തിയ എല്ലായിടത്തും ഉണ്ട് എന്ന് നമുക്ക് തോന്നും. തീക്കൊള്ളി വട്ടം കറക്കിയാല്‍ തോന്നുന്നപോലെ. ഒരേ സമയത്ത് വൃത്തത്തില്‍ ധാരാളം തീക്കൊള്ളികള്‍ വെച്ചാല്‍ കാണേണ്ട ചിത്രമാണ് ഒരേയൊരു കൊള്ളികൊണ്ട് കാണുന്നത്. വളരെ പെ ട്ടെന്ന് ആ വൃത്തത്തിന്റെ എല്ലാ വക്കിലും ഈ കൊള്ളിക്ക് മാത്രം എത്താന്‍ കഴിഞ്ഞു എന്നതാണ് സത്യം.

എന്നാല്‍ വേണമെന്നുണ്ടെങ്കില്‍ ഒരു മഹാത്മാവിന് വിവിധ കോണ്‍ഫ്രന്‍സുകളില്‍ ഹാ ജരാകാന്‍ വിവിധ ശരീരങ്ങളുണ്ടാകുകയും ചെയ്യാം. ആവശ്യം കഴിഞ്ഞാല്‍ ഈ ബഹുശരീരങ്ങള്‍ എവിടെ വെക്കുമെന്ന ചോദ്യം പ്രസക്തമല്ല. കാരണം നബി(സ്വ)യുടെ മുമ്പില്‍ കറുത്ത മുടിയും വെള്ള വസ്ത്രവും ധരിച്ചെത്തിയ ജിബ്രീല്‍(അ) തന്റെ അറുനൂറ് ചിറകുകള്‍ എവിടെ അഴിച്ചുവെച്ചു? മാംസവും മജ്ജയും എല്ലുമുള്ള മനുഷ്യ ശരീരം അദ്ദേഹത്തിനെവിടെനിന്നു കിട്ടി? തന്റെ ഷര്‍ട്ട് ഏത് കടയിലെ തുണിയാണ്. ആണെന്നോ പെണ്ണെന്നോ പറയാന്‍ പറ്റാത്ത മലകായ ജിബ്രീല്‍(അ) പുരുഷ വേഷത്തില്‍ നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും മുമ്പില്‍ ഈമാന്‍ കാര്യം ചോദിക്കാന്‍ വന്നെങ്കില്‍ അദ്ദേഹത്തിന് ഇതെവിടെ നിന്നു കിട്ടി? ആരെങ്കിലും അലക്കി ഉണങ്ങാനിട്ട മുണ്ടും ഷര്‍ട്ടുമെടുത്താണ് ജിബ്രീല്‍(അ) വന്നതെങ്കില്‍ മലകുകള്‍ പാപം ചെയ്യാത്തവരാണെന്ന് പറയുന്നതിലെന്തര്‍ഥം? മറുപടി “നിശ്ചയം അല്ലാഹു എല്ലാത്തി നും കഴിവുള്ളവനത്രെ.”

ഒരേ ആത്മാവിന് വിവിധ ശരീരങ്ങളുണ്ടായാല്‍ ഒരേ സമയം അവയൊക്കെ ചലിപ്പിക്കാനും നിയന്ത്രിക്കാനും കഴിയുമോ? കഴിയും. ഒരു ഞാഞ്ഞൂലിനെ മുറിച്ചാല്‍ രണ്ടറ്റവും സ്വതന്ത്രമായി സഞ്ചരിക്കും. മുളക് വള്ളി അറുത്താല്‍ രണ്ടറ്റവും സ്വതന്ത്രമായി വളരും. ഒരേ ചൈതന്യമായിരുന്നല്ലോ ഇതിന് ആദ്യം? ഒരു പല്ലിയുടെ വാല്‍ അറുത്തിട്ടാല്‍ വാലും പല്ലിയും വേറെ വേറെ ചലിക്കുന്നു. രണ്ടിലുമുണ്ടായിരുന്നത് ഒരൊറ്റ ചൈതന്യമാണ്. ഏതാനും സമയത്തേക്ക് മാത്രമാണെങ്കിലും ഒരേ ചൈതന്യത്തിന്റെ രണ്ട് ചലനം നാം കാണുന്നു. പശുവിനെ അറുത്ത് നാല് കുറകുകള്‍ തൂക്കിയാല്‍ ഓരോ കുറകില്‍ നിന്നും മാംസം തുള്ളുന്നത് കാണാം. വിവിധ പാത്രങ്ങളിലാക്കിയ മാംസത്തുണ്ടുകള്‍ അവിടവിടെ തുള്ളുന്നു. ഏതാനും സമയത്തേക്കാണെങ്കിലും ഒരേ ചൈതന്യത്തിന്റെ പേരില്‍ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന ചലനം എന്ന് ഇതിനെ വിശേഷിപ്പിക്കാമല്ലോ. അപ്പോള്‍ ജിബ്രീല്‍(അ)ന്/വിശുദ്ധാത്മാവിന് ഒരൊറ്റ വ്യക്തിത്വമാണെങ്കില്‍ ആ ഒരൊറ്റ വ്യക്തിത്വ ചൈതന്യം അനേകം ബോഡികളെ നിയന്ത്രിക്കാം. ചലിപ്പിക്കാം.

മഹാത്മാക്കളുടെ കോണ്‍ഫ്രന്‍സും ഹുളൂറും ചിലപ്പോള്‍ നേരം പോക്കിനുമാകാം. കാരണം അവരുടെ ജീവിതവും മരമവും സമമാണല്ലോ. ജീവിതത്തില്‍ ഒത്തിരി നേരംപോക്ക് ആകാമല്ലോ. എങ്കില്‍ പിന്നെന്തുകൊണ്ട് മരണാനന്തരം ആയിക്കൂടാ? ഹദീസ് കാണുക: “ആദം നബി(അ)ഉം മൂസാനബി(അ)ഉം തമ്മില്‍ വാഗ്വാദം നടന്നു. അങ്ങന ആദം നബി(അ) മൂസാനബി(അ)നെ അതിജയിച്ചു”. ഇരുവരും സമകാലികരല്ല. അപ്പോ ള്‍ ഈ വാദപ്രതിവാദ കോണ്‍ഫ്രന്‍സ് മരണാനന്തരം ഒരു നേരംപോക്ക്.

മരണത്തോടെ ഇസ്ലാമിക കീര്‍ത്തനം ഉയര്‍ന്നുപോയി. ആകയാല്‍ മരണാനന്തരം അമല്‍ ചെയ്യേണ്ടതില്ല. പക്ഷേ, മഹാത്മാക്കള്‍ മരിച്ചാലും അമല്‍ ചെയ്യുന്നുണ്ട്. പഠിച്ചത് പയറ്റാതെ അവര്‍ക്ക് വയ്യ. ഹദീസ് നോക്കുക. നബി(സ്വ) പറയുന്നു: “ഏതാനും നബിമാരുടെ സംഘത്തിലായി എന്നെ ഞാന്‍ കണ്ടു. തല്‍സമയം മൂസാനബി(അ) നിസ്കാരത്തിലാണ് (മുസ്ലിം). ഇബ്രാഹിം നബി(അ) കഅ്ബ പുതുക്കിപ്പണിതശേഷം അല്ലാഹുവി ന്റെ ഉത്തരവ് : “ജനങ്ങളില്‍ ഹജ്ജിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുക. അവര്‍ നിന്നിലേക്കെത്തിക്കൊള്ളും” (അല്‍ ഹജ്ജ് 27). നിന്നിലേക്കെത്തിക്കൊള്ളും എന്ന വാക്ക് തെ ളിയിക്കുന്നത് ഓരോ വര്‍ഷവും ഹജ്ജിന് വരുന്നവരെ സ്വീകരിക്കാന്‍ ഇബ്രാഹിം നബി (അ) മക്കയിലെത്തുന്നുണ്ടെന്നാണ്. ബില്‍ഡിംഗ് നിര്‍മിച്ചയാള്‍ ക്ഷണക്കത്ത് ഇറക്കിയശേഷം മുങ്ങിക്കളയുന്നത് ശരിയാണോ? അല്ല. അല്ലാഹു പറയുന്നത് കാണുക:

“സത്യപ്രസ്ഥാനത്തെ കൊണ്ടുവന്നയാളും അത് വാസ്തവമാക്കിയ ആളും; അവര്‍ തന്നെ ഭക്തര്‍. തങ്ങളുടെ വഫാത് മുതല്‍ വിചാരിച്ചതെല്ലാം അവര്‍ക്കുണ്ട്” (സുമര്‍). മഹത്തുക്കളെ ഖബറില്‍ അടക്കം ചെയ്യപ്പെട്ടാല്‍ കുറ്റവാളികളെ പോലെ തളച്ചിടാനാണോ അവരിഷ്ടപ്പെടുക. അല്ല സ്വതന്ത്രരായി ക്രിയാത്മക ലോകത്ത് വര്‍ത്തിക്കാന്‍ തന്നെയായിരിക്കും. ഇതിന് ഇന്‍ഫര്‍മേഷന്‍ സൌകര്യം ഒരു പ്രധാന ഘടകമാണ്. ആ സൌകര്യം വേണമെന്നവര്‍ ആശിക്കേണ്ട താമസം അത് നല്‍കാമെന്ന് അല്ലാഹു ഏറ്റുകഴിഞ്ഞു. ശൈഖ് ജീലാനി(റ) പ്രഖ്യാപിക്കുന്നത് മുഹ്യിദ്ദീന്‍ മാലയിലൂടെ കാണുക: ‘വല്ല നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് വായ്കൂടാതുത്തിരം ചെയ്യും ഞാനെന്നോവര്‍.’ ഇന്‍ഫര്‍മേഷന്‍ സൌകര്യം എത്ര കരുത്തുറ്റതാണെന്ന് മഹാന്റെ ഈ പ്രഖ്യാപനം അറിയിച്ചുതരുന്നു. ശൈഖ് തന്നെ നശീദ ചൊല്ലുന്നു: ‘എന്റെ മുരീദ്, എന്നെ പിടിക്കൂ. ബലമായി പിടിക്കൂ. എങ്കില്‍ ഭൌതിക ലോകത്തും ഖിയാമത്ത് നാളിലും ഞാന്‍ നിന്നെ രക്ഷിക്കും.’

ഭൌതിക ലോകത്ത് രക്ഷിക്കാനും സഹായം ചൊരിയാനും ശാരീരിക ഹുളൂര്‍ തന്നെയുണ്ടാകാം. ഖുത്വ്ബിയ്യത്തില്‍ സ്വദഖതുല്ലാഹില്‍ ഖാഹിരി(റ) അതിങ്ങനെ കുറിക്കുന്നു:

‘മുഹ്യിദ്ദീന്‍ ശൈഖി(റ)നെ ബഗ്ദാദിലുള്ള ഖബറിനരികെ ചെന്ന് പലരും സിയാറത്ത് ചെയ്യുന്നു. എന്നാല്‍ അതീവ പ്രേമബദ്ധര്‍ സ്വന്തം വീട്ടില്‍ വെച്ച് തന്നെ ചിലപ്പോള്‍ മുഹ്യിദ്ദീന്‍ ശൈഖിനെ കണ്ടുമുട്ടിയേക്കും.’ ചുരുക്കത്തില്‍ മഹാന്മാര്‍ക്ക് ജീവിത കാലത്തും മരണ ശേഷവും പല കോണ്‍ഫ്രന്‍സുകളിലും ഹുളൂറുകളുമുണ്ടെന്ന് ഇസ്റാഅ് സംഭവത്തിലൂടെ തെളിഞ്ഞു.


RELATED ARTICLE

  • ആശീര്‍വാദം
  • പ്രവാചകന്‍ നേതാവ്
  • അഹ്ലുല്‍ബൈതിന്റെ ആദ്ധ്യാത്മ രഹസ്യം
  • പ്രവാചക സ്നേഹം
  • ഇസ്റാഅ്: ശാസ്ത്രീയ വിശകലനം
  • മിഹ്രാജ് : ശാസ്ത്രീയ വിശകലനം
  • ഉപവനത്തിനന്തികേ………
  • മിഹ്രാജ് : ഉത്തുംഗതയിലേക്കുള്ള ഉഡ്ഡയനം