Click to Download Ihyaussunna Application Form
 

 

മിഹ്രാജ് : ശാസ്ത്രീയ വിശകലനം

ബൈതുല്‍ മുഖദ്ദസില്‍ വെച്ച് നിസ്കാരം കഴിഞ്ഞതിനുശേഷം ജിബ്രീല്‍(അ) ഒരു ടെസ്റ്റ് നടത്തി. ഗൈഡാണല്ലോ ജിബ്രീല്‍(അ). എന്നിരിക്കെ വിസിറ്റര്‍ എന്തു മാത്രം പക്വതയുള്ളയാളാണെന്നറിയാന്‍ അല്ലാഹു ഏല്‍പ്പിച്ചതനുസരിച്ച് നബി(സ്വ)യെ അദ്ദേഹത്തിന് ടെസ്റ്റ് ചെയ്യാം. കള്ളിന്റെ ഒരു പാത്രം. പാലിന്റെ ഒരു പാത്രം ഇവ ഹാജരാക്കി. അതിശക്തമായ ദാഹം തല്‍സമയം നബി(സ്വ)ക്കുണ്ട്. ദീര്‍ഘ യാത്ര കഴിഞ്ഞ് ഇറങ്ങിയതല്ലേ? വിക്ഷേപിക്കപ്പെട്ട മിസൈല്‍ കണക്കെയുമായിരുന്നില്ലല്ലോ ബുറാഖ് അന്തരീക്ഷത്തിലൂടെയും ഭൂമിയിലൂടെയും കുതിച്ചത്. ഇതിനിടയില്‍ ശരീരത്തിലെ ജലാംശം താഴ് ന്നിരിക്കാം. ഹാജരാക്കിയ ഇരു പാനീയങ്ങളില്‍ ഏത് തിരഞ്ഞെടുക്കുന്നുവെന്നാണ് ടെസ്റ്റ്. സ്വയം പ്രേരിതനായി നബി(സ്വ) പാല്‍ പാത്രം എടുത്തു. ഉടന്‍ ഗൈഡിന്റെ കമന്റ് വന്നു. ഇസ്ലാമിക പക്വതയെ താങ്കള്‍ സെലക്ട് ചെയ്തല്ലോ. ശരിയാണ്. ഇസ്ലാമിക പക്വതക്ക് നിരക്കുന്നതല്ല ബുദ്ധി മരവിപ്പിക്കല്‍. ശരീരത്തെയും ബുദ്ധിയെയും ദ്രോഹിക്കുന്ന നടപടി അപക്വതമായ സിദ്ധാന്തത്തിലേ കാണൂ.

എല്ലാറ്റിലുമുപരി ട്രാവലേഴ്സിന് വലിയൊരു പാഠം കൂടി ഈ സെലക്ടിംഗിലുണ്ട്. യാത്രക്കിടയില്‍ ആഹാര പാനീയങ്ങളിലും ഇടപഴക്കങ്ങളിലും പലപ്പോഴും വീട്ടിലെന്ന പോലെ മതചിട്ട പാലിക്കാന്‍ പ്രയാസകരമായേക്കാം. എന്നാല്‍ പോലും പക്വത തെറ്റിക്കരുത്. സൂക്ഷ്മത പാലിക്കണം. ഇടത്താവളങ്ങളില്‍, പ്ളൈനില്‍, ലോഡ്ജുകളില്‍, കോണ്‍ ഫ്രന്‍സ് ഹാളുകളില്‍, സല്‍ക്കാര വേദികളില്‍, സ്വീകരണ യോഗങ്ങളില്‍ ഇങ്ങനെ പലസമയത്തായി സ്വന്തം നിഷ്ഠ തകിടം മറിക്കുന്ന വിധം പന്നിയിറച്ചിയും മദ്യവും അമുസ്ലിമിനാല്‍ അറവ് കഴിച്ച മാംസവുമൊക്കെ വിളമ്പിയിട്ടുണ്ടാകും. തൊട്ടു പോകരുത്. എയര്‍ ഹോസ്റ്റസിന്റെ സല്‍ക്കാരം തന്റെ നരകത്തിലേക്കാണെന്നോര്‍മ വേണം. ഒരു ദുര്‍ബല നിമിഷത്തില്‍ ആ പരിചരണത്തിന് വശംവദനായാല്‍ താന്‍ അപക്വമതിയായി. കാര്യത്തിന് മതിയാവാത്തവനായി. സ്വയം നിയന്ത്രണ ശേഷി ഇല്ലാത്ത കേവലം പാവ. മനുഷ്യന്‍ പാവയാകരുത്. കളിപ്പിക്കപ്പെടുന്ന കുരങ്ങാവരുത്. ഇതാണ് ജിബ്രീല്‍ (അ) ന്റെ കമന്റിന്റെ പൊരുള്‍; നിങ്ങള്‍ പക്വതയെ സെലക്ട് ചെയ്തല്ലോ.

ടെസ്റ്റില്‍ വിജയിച്ച നബി(സ്വ)യെയും കൂട്ടി ജിബ്രീല്‍(അ) പുറപ്പെടുകയാണ്. വിക്ഷേപിണിത്തറയില്‍ കോണി പേടകം സ്ഥാപിക്കപ്പെട്ടു. ബൈത്തുല്‍ മുഖദ്ദസിലെ പ്രസിദ്ധമായ പാറയിലാണ് ഉറപ്പിച്ചത്. ഏഴ് ആകാശങ്ങളെയും അവക്ക് പുറമെ മുകളിലേക്ക് സിദ്റതുല്‍ മുന്‍തഹാ, കുര്‍സിയ്യ്, അര്‍ശ് എന്നിങ്ങനെ പത്ത് മേഖലകളെ ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഒരുകോണിയാണ് പാറപ്പുറത്ത് സ്ഥാപിച്ചത്. മസ്ജിദുല്‍ ഹറാമിന്റെ ഏറ്റവും മുകളിലെ തട്ടിലെത്താന്‍ ഇന്ന് പ്രയാസമില്ല. ഗ്രൌണ്ട് ഫ്ളോറില്‍ നിന്ന് കോണിപ്പലകയിലേക്ക് കാലെടുത്ത് വെച്ചാല്‍ മതി. ഒന്നാം നിലയിലിറങ്ങേണ്ടവര്‍ക്ക് അവിടെയിറങ്ങാം. രണ്ടാം നിലയിലേക്ക് പോകേണ്ടവര്‍ തൊട്ട ഘടകത്തിലേക്ക് കാല്‍ നീട്ടിവെക്കണം. എന്നാല്‍ ആകാശ ലോകത്ത് നേരത്തെ സ്ഥാപിതമായ ആ കോണിയുടെ ഒരു പാര്‍ട്ട് ബൈതുല്‍ മുഖദ്ദസിന്റെയും ഒന്നാം ആകാശത്തിന്റെയും ഇടക്ക് നബി(സ്വ)യുടെ യാത്രക്കായി ഉറപ്പിച്ചു. യാത്രികര്‍ പടിയില്‍ കയറേണ്ട താമസം. കോണി അവരെയും കൊണ്ട് പൊങ്ങുകയായി. ആ നൂറ്റാണ്ടില്‍ ഊഹാതീതവും ഇന്ന് ഏതാണ്ടെല്ലാ പട്ടണങ്ങളിലും സാര്‍വത്രികമായതുമായ ഈ യാന്ത്രിക കോണിയെക്കുറിച്ച് കിതാബുകളില്‍ രേഖപ്പെട്ടുകിടക്കുന്നത് നോക്കൂ:

‘ഇരുവരും പൊങ്ങാന്‍ റെഡിയായപ്പോള്‍ ഒന്നാം ആകാശത്തുള്ള കോണി ഇറങ്ങിവന്നു. ഇരുവരും അതില്‍ നിലയുറപ്പിച്ചു. അപ്പോള്‍ കോണി അവരെയും എടുത്ത് പൂര്‍വസ്ഥാനത്തേക്ക് പൊങ്ങി’ (സ്വാവി). ഘാ; എന്തൊരനുഭവം. കോണിപ്പടിയില്‍ നിന്നാല്‍ താനേ പൊങ്ങിക്കൊണ്ടിരിക്കുക. അതും ഏഴാം നൂറ്റാണ്ടില്‍.

ഇതാ; യാത്രയാരംഭിച്ചു. രണ്ട് ബഹിരാകാശ സഞ്ചാരികള്‍. ഒരാള്‍ റൂട്ടിലെ സ്ഥിരം യാത്രക്കാരന്‍. പ്രകാശ സൃഷ്ടി. മറ്റെയാള്‍ അങ്ങനെയല്ല. അവിടുന്നിന് രക്തവും മാംസവുമുണ്ട്. ജീവന്റെ നിലനില്‍പ്പിന് വെള്ളം വേണം. ഓക്സിജന്‍ വേണം. നിശ്ചിത അളവിലെ ചൂട് മാത്രമേ മനുഷ്യന് സഹിക്കാന്‍ കഴിയുകയുള്ളൂ. സൂര്യാഘാതം കൊണ്ട് മനുഷ്യരും കാലികളും രമിക്കാറുണ്ട്. വേഗത്തില്‍ കുതിച്ചാല്‍ ചെവിയുടെ പാട വേദനിക്കും, പൊട്ടും. മുകളിലേക്ക് പൊങ്ങുന്നതിനനുസരിച്ച് ഉല്‍ക്കകളുടെയും ചെങ്കോലുകളുടെയും ധൂമങ്ങളുടെയും ശക്തമായ വര്‍ഷം ഏല്‍ക്കും. ഈ വക പ്രതികൂലാവസ്ഥയെ ഓര്‍മിപ്പിച്ചുകൊണ്ടാണ് അല്ലാഹു പറഞ്ഞത്:

‘ജിന്ന്, ഇന്‍സ് സമൂഹമേ, ആകാശഭൂമിയുടെ ദിക്കുകളിലൂടെ നൂണ്ട് കയറാന്‍ നിങ്ങള്‍ ക്ക് കഴിയുമെങ്കില്‍ അങ്ങനെ മുന്നേറിക്കൊള്ളൂ (തടസ്സം പറയുന്നില്ല) പക്ഷേ, ഒരു കാര്യം; മതിയായ രക്ഷാ സംവിധാനത്തോടെ മാത്രമേ നിങ്ങളുടെ ഗമനം നടക്കുകയുള്ളൂ. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ക്ക് നേരെ പലതും വര്‍ഷിക്കപ്പെടും. അപ്പോള്‍ നിങ്ങ ള്‍ക്ക് സഹായം ലഭിക്കില്ല’ (അല്‍ റഹ്മാന്‍).

ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ ഉയരം വരെ പൊങ്ങിയാല്‍ ഓസോണ്‍ കുടയായി. പ്രാ ണവായു ഇല്ല. രക്ഷാ സജ്ജീകരണങ്ങള്‍ ഇല്ലെങ്കില്‍ കരക്കെടുത്തിട്ട മത്സ്യം പിടക്കുന്നത് പോലെ ശ്വാസകോശ അറകള്‍ പിടക്കും.

“അല്ലാഹു ഒരാളെ ദുര്‍മാര്‍ഗിയാക്കാന്‍ ഉദ്ദേശിച്ചാല്‍ (തന്നിഷ്ടമനുസരിച്ച് ഒരാള്‍ വഴികേടിന്റെ പാത തിരഞ്ഞെടുക്കുമ്പോള്‍ അവന് ആ വഴി അല്ലാഹു തടയാതെ ഇട്ടാല്‍) അവന്റെ ഹൃദയത്തെ/നെഞ്ചിനെ അല്ലാഹു സങ്കുചിതമാക്കും. പ്രയാസമനുഭവിക്കുന്നതാക്കും. അവന്‍ ആകാശത്തിലൂടെ ആരോഹണം ചെയ്യുന്നപോലെയുണ്ടാകും” (അന്‍ ആം 125). ഓക്സിജന്‍ തിരിച്ചറിയും മുമ്പ് വായു മണ്ഡലത്തിന്റെ അതിരുകള്‍ മനസ്സിലാകും മുമ്പ് ഖുര്‍ആന്‍ പറഞ്ഞതാണിത്. ഈ സൂക്തത്തില്‍ നിന്ന് മനസ്സിലാകുന്നത് ഒരു നിശ്ചിത ദൂരം പൊങ്ങിയാല്‍ പിന്നെ ആരോഹണത്തിന് ശ്വാസ തടസ്സമുണ്ടാകുമെന്നാണ്. എന്നാല്‍ നബി(സ്വ)ക്ക് ശ്വാസ തടസ്സമുണ്ടായില്ല. ബദല്‍ സംവിധാനം അല്ലാഹു സ്വീകരിച്ചു. എന്നാല്‍ ബഹിരാകാശത്തോടെ മാത്രമേ ഭൂമി വിട്ട് പൊങ്ങാറുള്ളൂ. നബി   (സ്വ) വീട്ടില്‍ ഉറങ്ങുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രമല്ലാതെ മറ്റ് വല്ലതും കൂടെ കരുതിയതായി രേഖ കാണുന്നില്ല. യാന്ത്രിക കോണിപ്പടിയില്‍ തങ്ങള്‍ നിന്നു. അത്ര തന്നെ. ഉല്‍ ക്കാപതനം നബി(സ്വ)യെ ബാധിച്ചില്ല. അതിനുള്ള ബാഹ്യ സജ്ജീകരണങ്ങളില്ലാതിരുന്നിട്ട് പോലും. എന്നാല്‍ അപ്പോളോ വാഹനവും സ്പുട്നിക്കും സ്പിരിറ്റും സ്കൈലാബുമെല്ലാം എത്ര കോടികളാണ് തുലച്ചത്. തണുപ്പോ ചൂടോ തീപ്പൊരിയോ ഹിമക്കട്ടക ളോ ആലിപ്പഴങ്ങളോ ഗാലക്സി അംഗങ്ങളോ കോമറ്റുകളോ വാല്‍ നക്ഷത്രങ്ങളോ റസൂലുല്ലാഹി(സ്വ)യെ ശല്യപ്പെടുത്തുന്നില്ല. എന്നാല്‍ എല്ലാം നബി(സ്വ) കാണുന്നുണ്ട് താ നും.

എന്തുകൊണ്ട് പ്രതിപാദിച്ചില്ല?

ഇസ്റാഈനോടനുബന്ധിച്ചുണ്ടായ മിഅ്റാജിനെ ഇസ്റാഇനെക്കുറിച്ച് പറയുന്ന സൂക്തത്തില്‍ എന്തുകൊണ്ട് അല്ലാഹു പറഞ്ഞില്ല? മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സ്വാ വരേക്കും അവിടെ നിന്ന് സിദ്റത്തുല്‍ മുന്‍തഹായുടെ അപ്പുറത്തേക്കും രാപ്രയാണം ചെയ്യിച്ചു എന്ന് അല്ലാഹുവിന് പറയാമായിരുന്നില്ലേ? എന്തിന് ഇസ്റാഅ് സംഭവത്തെ സൂറത്തുല്‍ ഇസ്റാഇലേക്കും മിഅ്റാജ് സംഭവത്തെ സൂറത്തുന്നജ്മിലേക്കും മാറ്റി? കാരണമുണ്ട്. മക്ക ഖുദ്സ് യാത്ര മാത്രമേ രാത്രിയിലാവുന്നുള്ളൂ. ഇസ്റാഅ് എന്നും ലയ്ല് എന്നും പറഞ്ഞതിന്റെ വരുതിയില്‍ വരുത്താന്‍ ആകാശാരോഹണം പറ്റില്ല. എന്തുകൊണ്ടെന്നാല്‍ രാത്രി എന്നു പറയുന്നത് ഭൂമിയുടെ നിഴല്‍ പൊങ്ങിനില്‍ ക്കലാണ്. ഒരു പ്രവിശ്യയില്‍ രാത്രിയാണെങ്കില്‍ സൂര്യനുണ്ടാവുക ഭൂഗോളത്തിന്റെ മറുഭാഗത്തായിരിക്കും. മറുഭാഗത്തുള്ള സൂര്യവെളിച്ചത്തിന് തടയായി ഭൂഗോളം നില്‍ക്കുമ്പോള്‍ ഭൂമിയുടെ നിഴല്‍ ആകാശഭാഗത്തേക്ക് പൊങ്ങിനില്‍ക്കും. എന്നാല്‍ ആകാശം മുട്ടേ ആ നിഴലുണ്ടാവില്ല. കാരണം, ഭൂമിയുടെ വണ്ണവലിപ്പത്തിനനുസരിച്ചല്ലേ അതിന് നിഴലുണ്ടാവുകയുള്ളൂ. രാവിലെയും വൈകീട്ടും വടിയുടെ നിഴല്‍ നീളം കൂടുമെങ്കിലും ആ കൂടലിനുമുണ്ട് ഒരു പരിധി. അപ്പോള്‍ ഭൂമിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ ഉയരത്തേക്ക് മാത്രമേ ഭൂമിയുടെ നിഴല്‍ പൊങ്ങി നില്‍ക്കുകയുള്ളൂ. അവിടന്ന് മേല്‍പോട്ട് സൂര്യവെളിച്ചമെത്താന്‍ ഭൂമി തടയാവില്ല. അഥവാ, ഭൂമിക്ക് കഴിയില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഭൂമിയുടെ നിഴല്‍ എന്നുപറയുന്ന രാത്രി ഇരുട്ട് അവിടന്നങ്ങോട്ടില്ല. വെളിച്ചത്തിലൂടെയാണ് നബി(സ്വ)യുടെ യാത്ര. ഭൂമിയുടെ നിഴല്‍ രാത്രി അനുഭവപ്പെടുന്ന കിലോമീറ്റര്‍ വിട്ടശേഷം സൂര്യവെളിച്ചത്തില്‍ തന്നെ പകല്‍ സമയത്തായിക്കൊണ്ട് തന്നെ മിഅ്റാജ് തുടരുന്നു. സൌരയൂഥമണ്ഡലം കഴിഞ്ഞതിനു ശേഷം മറ്റു നക്ഷത്രങ്ങളുടെയും താരാ പഥങ്ങളുടെയും നടുവിലൂടെയാണ് പ്രയാണം. മെര്‍ക്കുറി ബള്‍ബുകള്‍ നിരന്തരം സ്ഥാപിച്ച നഗരത്തില്‍ ആ ബള്‍ബുകള്‍ക്കിടയിലൂടെ പാറിപ്പറക്കുന്ന ശലഭങ്ങള്‍ക്ക് രാത്രിയെവിടെ? ഇല്ല പൂര്‍ണവെളിച്ചം തന്നെ. തനി പകല്‍. എന്നാല്‍ അതിലും യാഥാര്‍ഥ്യവത്കരിച്ച പകലാണ് നബി(സ്വ)യുടെ മിഅ്റാജ് റൂട്ടിലുള്ളത്. അതുകൊണ്ടുതന്നെ ഇസ്റാഅ് എന്നും (രാത്രി നടത്തി) ലയ്ല് എന്നും (രാത്രിയില്‍ തന്നെ തുച്ഛസമയത്തിനകം) പറഞ്ഞ് സമയ നിര്‍ണയം വരുത്തിയ ഇസ്റാഇനോട് മിഅ്റാജിനെ ഘടിപ്പിച്ചുകൂടാ. അഥവാ ഘടിപ്പിച്ചാല്‍ അല്ലാഹുവിന് ഗോളശാസ്ത്രമറിയില്ലെന്ന് വരും. ഖുര്‍ആന്‍ മനുഷ്യനിര്‍മിതിയായിരുന്നെങ്കില്‍ ഇത്തരം ഒരബദ്ധം പ്രതീക്ഷിക്കാമായിരുന്നു. വിശിഷ്യാ ശാസ്ത്ര പുരോഗതിയില്ലാത്ത ഏഴാം നൂറ്റാണ്ടില്‍. അല്ലാഹു പറയുന്നത് കാ ണുക:

“ഖുര്‍ആന്‍ അല്ലാഹു അല്ലാത്തവരില്‍ നിന്നായിരുന്നുവെങ്കില്‍ അതില്‍ നിരവധി വൈരുദ്ധ്യം അവര്‍ എത്തിക്കുമായിരുന്നു” (അന്നിസാഅ് 82). പക്ഷേ, ഇത് ഗോളങ്ങളെ സൃ ഷ്ടിച്ചവന്റെ ഭാഗത്ത് നിന്നിറങ്ങിയ ഗ്രന്ഥമായിപ്പോയി. അതുകൊണ്ട് അതില്‍ ഗോളശാസ്ത്ര വിരുദ്ധ അധ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.

യാത്ര തുടരുന്നു. ഇരുവരും ഒന്നാം ആകാശത്തിന്റെ അതിര്‍ത്തിയിലെത്തിയപ്പോള്‍ ജി ബ്രീല്‍(അ) വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. അകത്ത് നിന്ന് ചോദ്യം ആരാണ്? മറുപടി : ജിബ്രീല്‍. ചോദ്യം : കൂടെ? മറുപടി: മുഹമ്മദ്(സ്വ). പ്രതികരണം: ങ്ഹാ; അവിടുത്തെ കൂട്ടിക്കൊണ്ടുവരാന്‍ ആളെ അയച്ചിരുന്നുവോ. മറുപടി: അതെ. ഇത്രയുമായപ്പോഴേക്ക് വാതില്‍ തുറക്കപ്പെട്ടു. അപ്പോള്‍ അതാ നില്‍ക്കുന്നു. ആദം(അ) അവിടെ. അവിടുന്ന് പറഞ്ഞു: നല്ല മകനേ, സ്വാഗതം. കൂടാതെ നബി(സ്വ)ക്ക് വേണ്ടി നന്മ കൊണ്ട് പ്രാര്‍ഥിക്കുകയും ചെയ്തു. മരിച്ചുപോയ മഹാന്മാര്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഉപകാരം ചെയ്യുന്നതിന്റെയും സഹായിക്കുന്നതിന്റെയും പ്രകടമായ ഉദാഹരണം.

ഒന്നാം ആകാശലോകം ഒരു വിസ്തൃത ലോകമാണെന്ന് പറയേണ്ടതില്ല. ആയിരക്കണക്കിന് ഡിപ്പാര്‍ട്ടുമെന്റുകള്‍. പതിനായിരക്കണക്കിന് ഓഫീസുകള്‍. ഓരോ ഓഫീസിലും ലക്ഷക്കണക്കിന് ബ്രാഞ്ചുകള്‍. ബ്രാഞ്ചുകളിലെല്ലാമായി ലക്ഷോപലക്ഷം ഉദ്യോഗസ്ഥര്‍. എന്നാല്‍ വിസ്തൃത ലോകത്തില്‍ ഒരു ഭാഗത്താണ് നബി(സ്വ) ആദം നബിയെ കണ്ടുമുട്ടുന്നത്. ഉപ്പായുടെ വലതുവശത്ത് കുറേ ആള്‍രൂപങ്ങള്‍ കാണാം. ആ നേര്‍ക്ക് ഒരു വാ തിലുമുണ്ട്. വാതിലിലൂടെ സദാ വരുന്നത് സുഗന്ധമാണ്. ഇടതു വശത്തുമുണ്ട് കുറേ രൂ പങ്ങള്‍. അവിടെയുള്ള വാതിലിലൂടെ വീശുന്നത് ദുര്‍ഗന്ധമാണ്. വലത്തോട്ട് നോക്കുമ്പോള്‍ പിതാവ് ചിരിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുന്നു. ഇടത്തോട്ട് നോക്കുമ്പോഴാകട്ടെ ദുഃഖിച്ച് കരയുകയും ചെയ്യുന്നു. ജിബ്രീല്‍(അ) നോട് നബി(സ്വ) കാര്യമന്വേഷിച്ചു. മറുപടി: ഇരുവശത്തുമുള്ള ആള്‍രൂപങ്ങള്‍ സന്താനങ്ങളുടെ പ്രതീകങ്ങളാണ്. വലതുവശത്തുള്ള ഡോര്‍ സ്വര്‍ഗ ഗൈറ്റ് ആകുന്നു. ഇടതുവശത്തുള്ളത് നരക ഗൈറ്റും. തന്റെ വലതു ഭാഗത്ത് കിടക്കുന്നവരെ കാണുമ്പോള്‍ പിതാവ് ചിരിക്കുകയും നരകാവകാശികളായ, നരക ഗൈറ്റിനരികെ ഇരിപ്പുറപ്പിച്ചവരെ കാണുമ്പോള്‍ കരയുകയും ചെ യ്യുകയാണ്. ഒന്നാം ആകാശ ദൃശ്യങ്ങള്‍ പലതും വീക്ഷിച്ച ശേഷം യാത്രികര്‍ ആരോഹണം തുടര്‍ന്നു. രണ്ടാം ആകാശത്തിനരികിലേക്ക്. അതിര്‍ത്തിയിലെത്തിയപ്പോള്‍ ഔപചാരിക ചടങ്ങുകള്‍. ബെല്ല് അമര്‍ത്തല്‍. തിരിച്ചറിയല്‍, ലക്ഷ്യവിശദീകരണം മുറപോലെ നടന്നു. വാതില്‍ തുറന്നു. അകത്തെത്തിയപ്പോള്‍ അതാ അവിടെ രണ്ടുപേര്‍. ഈസാ നബി(അ)യും തന്റെ മാതാമഹിയുടെ സഹോദരി പുത്രന്‍ യഹ്യാ നബി(അ)യും. ഈ സാ(അ)ന്റെ മാതാവ് മറിയം ബീവി, അവരുടെ മാതാവ് ഹന്നത് ബീവി, തന്റെ സഹോദരി ഇശാഅ് ഇവരുടെ പുത്രനാണ് യഹ്യാ നബി(അ). ഇരുവരും നബി(അ)യെ സ്വാഗതം ചെയ്തു. നന്മകൊണ്ട് പ്രാര്‍ഥിച്ചു. ഒരാള്‍ മരിക്കാതെ ആകാശത്തേക്ക് മാറി പാര്‍ക്കുന്നു. മറ്റെയാള്‍ മരണശേഷം അവിടെയെത്തിയതും. മരിച്ചയാളും മരിക്കാത്തയാളും ഒന്നിച്ച് സ്വാഗത കമ്മിറ്റിയില്‍. ലോകനായകര്‍ മുഹമ്മദ്(സ്വ)യുടെ ടൂര്‍ പരിപാടി ഗംഭീര വിജയമാക്കുന്നതിനുവേണ്ടി മണ്ണില്‍ മറമാടപ്പെട്ട യഹ്യാ (അ) ആകാശത്തേക്ക് ഓടി എത്തിയിരിക്കുന്നു. ഓരോ ആകാശത്തെയും സ്വീകരണ പരിപാടികള്‍ ശ്രദ്ധിച്ചാല്‍ വിവിധ കേന്ദ്രങ്ങളുടെ ചുമതല സ്വാഗത സംഘം അംഗങ്ങള്‍ വിഭജിച്ചെടുത്തതായിരുന്നു എന്ന് കാണാന്‍ കഴിയും. മറ്റൊരു ശ്രദ്ധേയ വിഷയം കുടുംബ ബന്ധം അഭൌതിക ലോകത്ത് തുടരുന്നു എന്നതാണ്. യഹ്യാ നബി(അ) തന്റെ പ്ര ധാന കുടുംബക്കാരന്റെ അടുത്തു തന്നെ കൂടി.

ഇത് ആകാശത്തിന്റെ രണ്ടാം നിലയാണ്. ഇവിടെ എന്തെല്ലാം പ്രവര്‍ത്തിക്കുന്നു. ആര്‍ക്കു കഴിയും പറയാന്‍. കോടിക്കണക്കിന് ഗാലക്സികളാണ് ഒന്നാം ആകാശത്തിന് താഴെ കുടികൊള്ളുന്നത്. ഓരോ നക്ഷത്രത്തിനും അനേകം നക്ഷത്രങ്ങളും ഉപഗ്രഹങ്ങളും ഗ്രഹങ്ങളും ഉണ്ട്. ഇവയുടെ കണക്കെഴുത്തിനുതന്നെ എത്ര ലക്ഷം ഓഫീസര്‍മാര്‍ കാണും? അതാത് ഗോളങ്ങളിലേക്ക് സപ്ളൈ ചെയ്തുകൊണ്ടിരിക്കുന്ന ഒട്ടനേകം പദാര്‍ഥങ്ങളുണ്ട്. ഭൂമിയിലേക്ക് ആവശ്യാനുസരണം ഡാം തുറന്നുവിടാറുള്ളതുപോലെ. എന്നാല്‍ സ്വയം പ്രകാശിക്കുന്ന ഗോളങ്ങളിലേക്ക് ഹൈഡ്രജന്‍ വാതകവും മറ്റുമായിരിക്കും സപ്ളൈ ചെയ്യേണ്ടി വരിക. അല്ലാതിരുന്നാല്‍ ആ ഗ്യാസ് കുറ്റികള്‍ ഉപയോഗശൂന്യമാകും. ഇങ്ങനെ സപ്ളൈ ചെയ്യുന്ന ഗ്യാസ് ആദ്യം സ്റ്റോക്ക് ചെയ്യാന്‍ ഒരിടം വേണ്ടേ? നാം പുറത്തെടുക്കുന്ന പ്രകൃതി വാതകത്തെ നേരത്തെ തന്നെ ഭൂമിയില്‍ സ്റ്റോക്ക് ചെയ്തതു കൊണ്ട് നമുക്കത് ഉപയോഗപ്പെടുത്താന്‍ കഴിയുന്നു. എന്നാല്‍ സ്റ്റോ ക്കില്ലാത്ത പലതും അപ്പപ്പോള്‍ അല്ലാഹു സപ്ളൈ ചെയ്തുകൊണ്ടിരിക്കുകയാണ്. മഞ്ഞും മഴയും ഈ ഇനത്തില്‍ വരും. ഒരു അരിക്കച്ചവടക്കാരന് എത്ര വലിയ ഗോ ഡൌണ്‍ വേണം? അപ്പോള്‍ പിന്നെ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ ഗോഡൌണ്‍ വലിപ്പവും എണ്ണവും ഊഹിച്ചാല്‍ മതി. ഇനി നമുക്ക് ഗാലക്സികളെയും മറ്റും നിയന്ത്രിക്കുന്ന അല്ലാഹുവിന്റെ ഗോഡൌണുകളെകുറിച്ചും ഓഫീസുകളെക്കുറിച്ചും ഓഫീസര്‍മാരെക്കുറിച്ചും ചിന്തിക്കാം. ഇവയില്‍ പലതും രണ്ടാം ആകാശത്ത് കിടക്കുന്നു. നബി(സ്വ) അവിടത്തെ ദൃശ്യങ്ങള്‍ വീക്ഷിച്ച് ബന്ധപ്പെട്ടവരോട് വിടപറയുന്നു.

നേരെ മൂന്നാം ആകാശത്തേക്ക്. ഔപചാരികത അവിടെയും മുറപോലെ. അകത്ത് പ്രവേശിച്ചപ്പോള്‍ യൂസുഫ് നബി(അ). ഹാ; അദ്ദേഹത്തിനെന്തൊരഴക്. സൌന്ദര്യത്തിന്റെ നേര്‍ പകുതി അദ്ദേഹത്തില്‍ ഒറ്റക്ക് പതിച്ചിരിക്കുന്നു. അഴകിന്റെ ഒരു ചെത്ത് ബാക്കി പകുതി മാത്രമേ നബി(സ്വ) ഒഴിച്ച് മറ്റുള്ള ജനങ്ങള്‍ക്ക് കിട്ടിയിട്ടുള്ളൂ. എന്നാല്‍ നബി    (സ്വ)യുടേത് പകുത്തിട്ട് പോലുമില്ലാത്ത ഒരു പൂര്‍ണ സൌന്ദര്യമായിരുന്നു. യൂസുഫ് നബി(സ്വ)ന്റെ ഇരട്ടി അഴക്. ഇമാം ബൂസ്വൂരി(റ) അതിങ്ങനെ വരച്ചുവെച്ചു: “സ്വന്തം സൌന്ദര്യത്തില്‍ നബി(സ്വ) ഏകാംഗനാണ്. സൌന്ദര്യമൂലകം നബിയില്‍ അവിഭക്തമത്രെ.”

യൂസുഫ് നബി(അ)നെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ശ്രദ്ധേയമായിട്ടുള്ള വിഷയം മരണാനന്തരം വിവിധ സ്ഥലങ്ങലില്‍ പ്രത്യക്ഷപ്പെടുന്ന മഹാന്മാര്‍ക്ക് അവരുടെ ശാരീരിക സൌന്ദര്യം പോലും നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ കഴിയുന്നു എന്നതാണ്. കേവലം ഒരു ആത്മീയ സംഗമമായിരുന്നു മൂന്നാം ആകാശത്തിലേതെങ്കില്‍ യൂസുഫ് നബി (അ)ന്റെ സൌന്ദര്യ വര്‍ണനക്ക് പ്രസക്തി നഷ്ടപ്പെടും. കാരണം, സൌന്ദര്യം ശരീരത്തിനാണല്ലോ. ആത്മാവിനല്ല. ആത്മാവിനാണെങ്കില്‍ ആത്മാവ് എന്താണെന്ന് വിശദീകരിച്ച് കൊടുക്കപ്പെട്ടിട്ടില്ലാത്ത മനുഷ്യരോട് വിവരിച്ചിട്ട് മനസ്സിലാവുകയുമില്ല.

നൂറുക്കണക്കിന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യൂസുഫ് നബി(അ)ന് നര ബാധിക്കാത്തതെ ന്തേ? കാലപ്പഴക്കം അവിടുത്തെ മുഖത്ത് ചുളിവുകള്‍ വീഴ്ത്താത്തതെന്തേ? വാര്‍ധക്യം അവിടുത്തെ സൌന്ദര്യത്തെ റാഞ്ചിക്കളയാത്തതെന്തുകൊണ്ട്? ഈ ചോദ്യത്തിന് മറുപടിയാണ് അസ്വ്ഹാബുല്‍ കഹ്ഫിന്റെ ശരീരങ്ങളും അവരുടെ ഡ്രസ്സുകളും. അവര്‍ എത്ര വര്‍ഷം ഗുഹയില്‍ താമസിച്ചു? അല്ലാഹു പറയട്ടെ: “അവര്‍ തങ്ങളുടെ ഗുഹയില്‍ 309 വര്‍ഷം കഴിച്ചു” (അല്‍ കഹ്ഫ് 25). ഈ 309 വര്‍ഷം കൊണ്ട് അവരുടെ എല്ലുകള്‍ ചുരുങ്ങിയോ? തൊലി ചുളിഞ്ഞോ? കവിള്‍ ഒട്ടിയോ? പല്ലുകൊഴിഞ്ഞോ? ഒരു മുടിയെങ്കിലും നരച്ചോ? പോകട്ടെ ധരിച്ച വസ്ത്രങ്ങള്‍ നുരുമ്പിയോ? മറുപടി അവരുടെ സംഭാഷണത്തില്‍ നിന്നും ഗ്രഹിക്കാം:

“അപ്രകാരം അവര്‍ പരസ്പരം ചോദിച്ചറിയുവാന്‍ വേണ്ടി ഞാന്‍ അവരെ എഴുന്നേല്‍ പ്പിച്ചു. കൂട്ടത്തിലൊരാള്‍; എത്രസമയം കഴിച്ചു നാം ഇവിടെ. മറ്റുള്ളവര്‍: ഒരു പകല്‍, അതല്ലെങ്കില്‍ പകലിന്റെ അല്‍പ്പ ഭാഗം. അത്ര തന്നെ (അല്‍ കഹ്ഫ് 19). നോക്കുക. കൂട്ടത്തിലൊരാളുടെയെങ്കിലും ഷര്‍ട്ടിന്റെ തുന്ന് വിട്ടിരുന്നെങ്കില്‍ ഇങ്ങനെ ഒരു പകലിന്മേല്‍ അവരുടെ ചര്‍ച്ച നടക്കുമായിരുന്നില്ല.

ഇത്രയും പുരോഗമിച്ചിട്ടില്ലെങ്കിലും ചെറിയ തോതില്‍ ശരീരം തളച്ചിടാന്‍ ആധുനിക ശാ സ്ത്രത്തിന് കഴിയുന്നുണ്ട്. ഹൃദയ ശസ്ത്രക്രിയ സമയത്ത് രോഗിയുടെ ശരീരത്തിന്റെ ഊഷ്മാവ് ഒരു നിശ്ചിത മൈനസ് ഡിഗ്രിയിലേക്ക് താഴ്ത്തിക്കൊണ്ട് വരാറുണ്ട്. ഈ രൂപത്തില്‍ ശരീരത്തെ നിര്‍ത്തിയാല്‍ സെല്ലുകള്‍ക്ക് തേയ്മാനവും നാശവും സംഭവിക്കില്ല. ഹൈപ്പോ തെര്‍മിയ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. കോശങ്ങള്‍ക്ക് കുറഞ്ഞ അളവില്‍ പോഷണങ്ങള്‍ മതിയാകും. ആഹാര പാനീയങ്ങള്‍ കൂടാതെയാണ് 309 വര്‍ഷം പിന്നിട്ടതെന്നോര്‍ക്കണം. എന്നിട്ടും സെല്ലുകള്‍ നശിച്ചില്ല. ചലനത്തിനാവശ്യമായ നേരിയ പോഷണങ്ങള്‍ അല്ലാഹു എത്തിച്ചുകൊടുത്തുകാണും. എന്നാല്‍ ശരീരത്തിന്റെ മുമ്പില്‍ കാലം പോലും കേവലം നോക്കുകുത്തിയാകുന്നു. അതേ, കാലത്തിനറിയാം. ആള്‍വിലയും വിലകേടും. പ്രകൃതിയുടെ ഭാഗമായ സൂര്യന്‍ അസ്വ്ഹാബുല്‍ കഹ്ഫിന് ബാലന്‍സ് ശരിയാക്കുന്നു. ഖുര്‍ആന്‍ വായിക്കുക: “സൂര്യന്‍ ഉദിക്കുമ്പോള്‍ അത് അവരുടെ ഗുഹവിട്ട് ചായുന്നതായി കാണാം” (അല്‍ കഹ്ഫ് 17). അവരുടെ തന്നെ കണ്‍പോളകള്‍ അവരുടെ ദേഹരക്ഷാര്‍ഥം പ്രകൃതിനിയമത്തെ അനുസരിക്കാതെ നില്‍ക്കുന്നു. വീണ്ടും ഖുര്‍ആന്‍ : “കണ്ടാല്‍ തോന്നും അവര്‍ ഉണര്‍ന്നിരിക്കുകയാണെന്ന്. എന്നാല്‍ അവരാകട്ടെ ഉറങ്ങുകയാണ്” (അല്‍ കഹ്ഫ് 18).

ചുരുക്കത്തില്‍ കാലം (വയസ്സ്), കണ്‍പോളകള്‍, സൂര്യന്‍, വസ്ത്രം, സ്നേഹിച്ചു കൂടിയ നായ ഇവയെല്ലാം പ്രകൃതി നിയമത്തെ തല്‍ക്കാലം മറികടക്കുന്നതാണ് 309 കൊല്ലത്തേക്ക് നാം കാണുന്നത്. ഹാര്‍ട്ട് ലെംഗ് മെഷീനും മറ്റ് ഉപകരണങ്ങളും വെച്ച് നടത്തു ന്ന ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ശരീരത്തെ വീണ്ടും പൂര്‍വസ്ഥിതിയിലുള്ള ഊഷ്മാവിലേക്ക് കൊണ്ടുവരുന്നു. 309 കൊല്ലത്തിനുശേഷം ഏഴ് യുവാക്കളുടെയും സ്നേഹിച്ച് കൂടിയ നായയുടെയും ശരീരം പഴയ ഊഷ്മാവിലേക്ക് മടക്കിക്കൊണ്ടുവന്നു. കാലത്തിന് അവര്‍ ഒരിക്കല്‍ക്കൂടി അധീനരായി. വയസ്സ് കൂടി. അവര്‍ മരിച്ചു.

എന്നാല്‍ 309 വര്‍ഷക്കാലത്തെ അവരുടെ ശരീരവും വസ്ത്രവുമാണ്, യൂസുഫ് നബി   (അ)ന്റെ അഴക് നിത്യയൌവനം അനുസ്മരിപ്പിക്കുന്നത്. യൂസുഫ് നബി(അ), നബി       (സ്വ)ക്ക് ഖൈറ് കൊണ്ട് ദുആ നടത്തി തൊട്ടടുത്ത കേന്ദ്രത്തിലേക്ക് യാത്രയായി.

ശേഷം നാലാം ആകാശത്ത് ഇദ്രീസ് നബി(അ)ന്റെയും അഞ്ചാം ആകാശത്ത് ഹാറൂന്‍ നബി(അ)ന്റെയും ആറാം ആകാശത്ത് മൂസാനബി(അ)ന്റെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി യാത്ര തുടര്‍ന്നു. എല്ലാവരും നബി(സ്വ)യെ ‘മര്‍ഹബന്‍ ബില്‍ അഖിസ്സ്വാലിഹി’ എന്നു പറഞ്ഞാണ് സ്വാഗതം ചെയ്യുന്നത്. ദുആയുടെ കാര്യം ആരും മറക്കുന്നില്ല. മുസ്ലിംകള്‍ പരസ്പരം കാണുമ്പോഴും പിരിയുമ്പോഴും കേവലം ചില പൊട്ടിച്ചിരികളും കുശലാന്വേഷണവും മാത്രമായി അഭിമുഖം ചുരുങ്ങുന്നുണ്ട്. ഇത് ശരിയല്ല. ആചാര മര്യാദയോടെയാകണം അഭിമുഖത്തിന്റെ തുടക്കം. ദുആ കൊണ്ടുള്ള വസ്വിയ്യത്ത് മാത്രവും പോരാ. അത് വേണം. കൂടാതെ സദസ്സില്‍ വെച്ച് തന്നെ ദുആ നടക്കണം. ഇത് വരെ നാം പറഞ്ഞ ഓരോ ആകാശത്തെ അഭിമുഖങ്ങളിലും ദുആ കഴിയുംമുമ്പ് ഒരു നബിയും മുഹമ്മദ് മുസ്തഫാ(സ്വ)യെ പറഞ്ഞയച്ചിട്ടില്ല.

ഹാറൂന്‍ നബി(അ)നെക്കുറിച്ച് ഇങ്ങനെ ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നു. നബി(സ്വ)യെ സ്വീകരിക്കാനെത്തിയ ഹാറൂന്‍ (അ)ന്റെ താടി പകുതി വെളുത്തതും പകുതി കറുത്തതുമായിരുന്നു. നോക്കുക. യൂസുഫ് നബി(അ)ന്റെ സൌന്ദര്യത്തെക്കുറിച്ച് പറഞ്ഞത് പോ ലെ ഇവിടെ താടിരോമവും കാലത്തെ അതിജീവിച്ച് പകുതി കറുക്കാതെ കിടക്കുന്നു.

മൂസാനബി(അ)യുമായി യാത്ര പറഞ്ഞ് നബി(അ) ഏഴാം ആകാശത്തെത്തി. അപ്പോള്‍ അവിടെ ഏറ്റവും അര്‍ഹതപ്പെട്ട ആള്‍ തന്നെയാണ് നബി(സ്വ)യെ സ്വീകരിക്കാനുള്ളത്. ഇബ്രാഹിം നബി(അ). സ്വന്തം പിതാവ്. അവിടുന്ന് വാത്സല്യപൂര്‍വ്വം തന്റെ മകനെ എതിരേറ്റു. മകനേ, സ്വാഗതം. ഒന്നാം ആകാശത്തുവെച്ച് ആദം നബി(അ)ഉം ഉപയോഗിച്ചത് ഇതേ വാക്കുതന്നെ. നബി(സ്വ)യുടെ യാത്ര അവസാനിക്കുന്നില്ല. വിടപറയും മുമ്പ് ഇബ്രാഹിം നബി(അ) ദുആ നടത്തി. ശേഷം ഭൂമിയിലെ മക്കള്‍ക്ക് ഒരു സന്ദേശവും നല്‍കി. മകനേ, നിന്റെ സമൂഹത്തിന് എന്റെ സലാം പറയണം. സ്വര്‍ഗം ഫലപുഷ്ടിയുള്ള മണ്ണാണെന്നും അവിടെ ജലം ശുദ്ധമാണെന്നും കൃഷി ‘സുബ്ഹാനല്ലാഹി വല്‍ ഹംദുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു അള്ളാഹു അക്ബര്‍ ‘ ആണെന്നും അവരോട് പറഞ്ഞേക്കണം. അതായത് ഭൂമിയിലിരുന്ന് കൊണ്ട് ഈ ദിക്റ് നന്നായി ചൊല്ലിക്കൊള്ളാന്‍. ഈ ദിക്റ് ചൊല്ലുമ്പോള്‍ കരുതിക്കൊള്ളുക. താന്‍ സ്വര്‍ഗഭൂമിയില്‍ കൃഷിയിറക്കുകയാണ് ഇപ്പോള്‍ എന്ന്. മരുഭൂമിയിലെ കൃഷി പോലിരിക്കില്ല സ്വര്‍ഗകൃഷി. ഫലപുഷ്ടിയുള്ള മണ്ണില്‍ ജലസേചന സൌകര്യത്തോടെ കൃഷിയിറക്കുന്ന കര്‍ഷകന് നഷ്ടം സംഭവിക്കുമോ? ഈ ദിക്റ് സജീവമാക്കുന്നവര്‍ക്ക് വലിയ വിള ഉറപ്പിക്കാം.

ഇബ്രാഹിം നബി(അ) ഇരിക്കുന്നത് തന്നെ ബൈതുല്‍ മഅ്മൂറിലേക്ക് ചാരിക്കൊണ്ടാണ്. നോക്കുമ്പോള്‍ ഹാ, അതെന്തൊരു വീട്. ദിനേന എഴുപതിനായിരം മലകുകള്‍ അതിലേക്ക് കയറുന്നു. ഒരിക്കല്‍ കയറിയവര്‍ പിന്നെ അതിലേക്ക് മടങ്ങുന്നില്ല. കാരണം, അതിനുമാത്രം മലക്കുകളുണ്ട് അല്ലാഹുവിന്. എല്ലാവര്‍ക്കും വേണ്ടേ ഒരു ചാന്‍സ്. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി വെച്ച ക്രമമായിരിക്കും മേല്‍ പറഞ്ഞത്.

ദിക്റുമായും ദിക്റു വേദിയുമായുമുള്ള ബന്ധം മഹാന്മാര്‍ മരിച്ചാലും വിടില്ല എന്ന് ഇബ്രാഹിം നബി(അ)ന്റെ ഈ ഇരുത്തവും നമുക്ക് കൊടുത്തയച്ച സന്ദേശവും തെളിയിക്കുന്നു. മൂസാനബി(അ) ഖബറില്‍ നിസ്കരിക്കുന്നത് കണ്ടു എന്നു പറഞ്ഞല്ലോ. ഭൂമിയില്‍ കഅ്ബയെ പോലെയാണ് വാനലോകത്ത് ബൈതുല്‍ മഅ്മൂര്‍. ആകാശത്തെത്തുമ്പോള്‍ ഇബ്രാഹിം നബി(അ) ആ മന്ദിരത്തോട് ചേര്‍ന്നിരിക്കുന്നു. ഒരു കാരണവരെ പ്പോലെ. വരുന്നവരെ ഒക്കെ എതിരേല്‍ക്കുന്ന കുടുംബ തലവനെപ്പോലെ ഈ രംഗം കണ്ടുകൊണ്ട് താഴെ സൂക്തം ആവര്‍ത്തിച്ച് പാരായണം ചെയ്യുക: “ഹജ്ജിന്റെ വിജ്ഞാപനം ഇറക്കൂ ഇബ്രാഹിം, ആളുകള്‍ നിന്നിലേക്ക് വന്നുകൊള്ളും” (അല്‍ ഹജ്ജ് 27).

ദിവസേന എഴുപതിനായിരം മലകുകള്‍ കയറിയിറങ്ങുന്ന ബൈതുല്‍ മഅ്മൂറിന്റെ മുന്നിലിരുന്ന് ആഗതരെ എതിരേല്‍ക്കാന്‍ ഇബ്രാഹിം നബി(അ)ന് കഴിയുമെങ്കില്‍ ആണ്ടിലൊരിക്കല്‍ നടക്കുന്ന ഹജ്ജ് സീസണില്‍ കഅ്ബ പുതുക്കിപ്പണിത് ഹജ്ജിന്റെ വിജ്ഞാപനം ഇറക്കി ആ കാരണവര്‍ ആഗതരെ എതിരേല്‍ക്കാന്‍ ഹാളിറാകാതിരിക്കുമോ? വരാതിരിക്കില്ല. ആളുകള്‍ നിന്നിലേക്ക് വരും. അതെ,. ബൈതുല്‍ മഅ്മൂറിലേക്ക് ചാരിയിരിക്കുന്നതുപോലെ കഅ്ബയോട് ചാരിയിരുന്ന് കാരണവര്‍ ഹാജിമാരെ കാണുന്നു. സ്വീകരിക്കുന്നു. ഹാ, എന്തൊരനുഭൂതിയാണ് ഹജ്ജ്. മിഅ്റാജ് വേളയില്‍ ആകാശങ്ങളിലേറ്റവും ടോപ്പിലുള്ള ഏഴാം നമ്പറില്‍ വെച്ച് ഇബ്രാഹിം നബി(അ)യുമായി സന്ധിക്കുന്നു നബി(സ്വ). ഒരു സാധാരണ ഹാജിയാകട്ടെ അതേ ഇബ്രാഹിം നബി(അ)യുമായി ഹജ്ജ് സീസണില്‍ കഅ്ബക്കരികെ സന്ധിക്കുന്നു. അതെ, ഹാജിയെ സംബന്ധിച്ചിടത്തോളം തന്റെ ഹജ്ജ്കര്‍മ്മം ഒരു മിനി മിഅ്റാജ് തന്നെ.

മിഅ്റാജ് ശാരീരികം തന്നെ

മിഅ്റാജും നബിമാരുടെ സംഗമവുമൊന്നും കേവലം റൂഹ്പരമായിരുന്നില്ല. മറിച്ച് ശാരീരികം തന്നെയായിരുന്നു എന്നതിനുള്ള തെളിവാണ് ബൈതുല്‍ മഅ്മൂറിലേക്കുള്ള ചാരിയിരുത്ത വിവരണം. റൂഹുകള്‍ ചാരിയിരിക്കുന്നതെങ്ങനെ? റൂഹുകള്‍ കരയുന്നതെങ്ങനെ? ആദം നബി(അ) കരയുന്നു. റൂഹുകള്‍ നിസ്കരിക്കുന്നതെങ്ങനെ? നിസ്കാരത്തിന് ഖിയാമും സുജൂദുമൊക്കെയുണ്ടല്ലോ. നബി(സ്വ) പറഞ്ഞു: “ഇസ്റാഅ് രാത്രിയില്‍ മൂസാനബി(അ) ഖബറില്‍ നിസ്കരിക്കുന്നതായി ഞാന്‍ കണ്ടു” (മുസ്ലിം).

നബി(സ്വ)യുടെ യാത്രാപരിപാടി വിജയകരമാക്കാന്‍ സ്വീകരണച്ചടങ്ങിന്റെ നേതൃത്വം വിഭജിച്ചെടുത്തപ്പോള്‍ ഈ ഹദീസില്‍ പറഞ്ഞ എട്ട് നബിമാര്‍ തന്നെ തലപ്പത്ത് വന്നത് യാദൃശ്ചികമായിരുന്നോ? അതോ പിറകില്‍ വല്ല ഉദ്ദേശ്യവുമുണ്ടോ? യാദൃശ്ചികമാകാന്‍ വഴിയില്ല.

ഒന്നാം ആകാശത്ത് ആദം നബിയാണ്. നബി(സ്വ)യെയും ആദം നബി(അ)നെയും ഇണക്കുന്ന ഒരു കണ്ണിയുണ്ട്. ഇരുവരും ഹിജ്റയുടെ വിഷമം അറിഞ്ഞവരാണ്. ആദം നബി (അ) സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിനടന്നു. നബി(സ്വ)യാകട്ടെ ജന്മ നാട്ടില്‍നിന്ന് വിഷമം കടിച്ചിറക്കി ഇറങ്ങിനടന്നു. പോകുമ്പോള്‍ നബി(സ്വ) പറഞ്ഞു: മക്കാ, നീയാണെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം. എന്റെ ജനത എന്നെ പുറത്താക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെവിട്ട് പോവില്ലായിരുന്നു. ഈ വിരഹ ദുഃഖം അനുഭവിക്കുമ്പോള്‍ നബി(സ്വ)യെ സാന്ത്വനപ്പെടുത്തുന്നത് ആദം നബി(അ)ന്റെ വിരഹദുഃഖമായിരിക്കും. അതിന് ഹിജ്റക്ക് തൊട്ട് മുമ്പ് ഇരുവരും ഒന്ന് പ്രത്യേകം സന്ധിക്കണമെന്ന് അല്ലാഹു നിശ്ചയിച്ചു.

ഭൂമി വിട്ടതിനുശേഷമുള്ള ഒന്നാം താവളം മറ്റു താവളത്തെക്കാള്‍ ശ്രദ്ധേയമായിരിക്കുമല്ലോ. മയ്യിത്തിന് ഖബര്‍ ശ്രദ്ധേയമാണ്. അപ്പോള്‍ ആ ഒന്നാം പോസ്റ്റില്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടത് ഒന്നാം പിതാവ് തന്നെ. സ്വീകരണ ത്തോടൊപ്പം അടിസ്ഥാന കാര്യം ആദം നബി(അ) ഉണര്‍ത്തുകയും ചെയ്തു. ഒരു പിതാവിന്റെ പ്രധാന ചിന്ത മക്കളുടെ ഭാവി ഭാസുരമാക്കുന്നതിനായിരിക്കും. സ്വീകരണയോഗത്തില്‍ തന്റെ ഇടത് വശത്തേക്ക് നോ ക്കിക്കരയുന്ന ആ പിതാവ് എത്ര വാത്സല്യനിധി. സത്യത്തില്‍ കണ്ണുനീര്‍ക്കൊണ്ട് റസൂലുല്ലാഹിയോട് ചിലത് മന്ത്രിക്കുകയല്ലേ ആദം നബി(അ) ചെയ്യുന്നത്. മകനേ, പരമാവധി കഷ്ടപ്പെട്ടിട്ടും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ നോക്ക്. നരകത്തിലേക്ക് മറിയാന്‍ നോക്കുന്ന അവരുടെ ഊരക്ക് പിടിച്ച് മാറ്റു മകനേ. ഇതല്ലേ ആ കണ്ണുനീര്‍ മെമ്മോറാണ്ടം.

തൊട്ടടുത്ത് നബി(സ്വ)യെ എതിരേല്‍ക്കുന്നത് യഹ്യാ(അ), ഈസാ(അ) എന്നിവരാണ്. ഒരു കൊല്ലം കഴിഞ്ഞാല്‍ നബി(സ്വ)ക്ക് പോവാനുള്ളത് മദീനയിലേക്കാണ്. അതേ, ജൂതന്മാര്‍ എമ്പാടുമുള്ള മദീനയിലേക്ക്. അവരുമായി ഇടപഴകുമ്പോള്‍ എത്രകണ്ട് കരുതല്‍ വേണമെന്ന് പഠിപ്പിച്ചുകൊടുക്കാന്‍ ഇവര്‍ രണ്ടുപേര്‍ തന്നെ ഏറ്റം അര്‍ഹര്‍. ഒരാള്‍ ജൂതന്മാരാല്‍ കൊല്ലപ്പെട്ടയാള്‍, യഹ്യ(അ). ഒരാള്‍ ജൂതരുടെ കൊലക്കെണിയില്‍ നിന്നും രക്ഷപ്പെട്ടു വന്നു വിപ്രവാസ ജീവിതം നയിക്കുന്നു. ഈ വിപ്രവാസം അനുഗ്രഹമായി എന്നത് വേറെ കാര്യം. ജൂതരോട് സൂക്ഷിച്ച് പെരുമാറുക എന്ന ഉത്ബോധനമാണ് ഇരുവരെയും കാണുന്ന മാത്രയില്‍ നബി(സ്വ)ക്ക് ഉണ്ടാവുന്നത്.

മൂന്നാം ആകാശത്ത് നബി(സ്വ)യെ സ്വീകരിക്കുന്നത് യൂസുഫ്(അ) ആണ്. ഇരുവരെയും കൂട്ടിയിണക്കുന്ന കണ്ണി ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. സ്വന്തം ചോരക്ക് പിറന്നവരി ല്‍ നിന്നാണ് ഇരുവരും ഏറെ കഷ്ടപ്പാട് സഹിക്കുന്നത്. യൂസുഫ്(അ) സ്വന്തം സഹോദരരില്‍ നിന്ന് തന്നെയാണ് മരണക്കിണറില്‍ വരെയെത്തിയത്. ഭാഗ്യം കൊണ്ട് മരിച്ചില്ലെന്ന് മാത്രം. നബി(സ്വ)യാകട്ടെ ഏറ്റവും സഹിച്ചത് തന്റെ ഗോത്രങ്ങളായ ഖുറൈശികളില്‍ നിന്നു തന്നെയാണ്. അന്ത്യഘട്ടത്തില്‍ ചരിത്രം ഇരുവരെയും ഒന്നുകൂടി കൂട്ടിയടുപ്പിക്കുന്നുണ്ട്. യൂസുഫ് നബി(അ) രാജ കസേരയിലിരുന്നു കൊണ്ട് ഭേദ്യം ചെയ്തവരോട് പറഞ്ഞു:

”സഹോദരങ്ങളേ, കഴിഞ്ഞത് പോകട്ടെ. നിങ്ങള്‍ക്കെതിരെ കമ്മീഷനെ നിയമിക്കുന്നില്ല. ആക്ഷേപമില്ല.” എന്നാല്‍ നബി(സ്വ)യാകട്ടെ മിഅ്റാജിന്റെ പിറകെ ഒമ്പത് കൊല്ലം കഴി ഞ്ഞ് ഇത്തരം ഒരു വേദിയില്‍ ഉപവിഷ്ടനാകാന്‍ പോവുകയാണ്. രാജ കസേരയില്‍. മക്കാ ഫത്ഹ് ദിവസം. അന്നു തന്നെ ഭേദ്യം ചെയ്ത പലരും അവിടെ തലപൊക്കാന്‍ വയ്യാതെ നില്‍ക്കുന്നുണ്ടാകും. തല്‍സമയം നബി(സ്വ)യുടെ തിരുനാവിലൂടെ ചരിത്രമിതാ ചാലിട്ടിറങ്ങുന്നു:

“യൂസുഫ് നബി(അ) പറഞ്ഞത് പ്രകാരം ഞാന്‍ പറയുന്നു. പോയിക്കൊള്ളൂ. എല്ലാവരെയും വിട്ടയച്ചിരിക്കുന്നു. ആരെയും ബന്ദികളാക്കുന്നില്ല.” ചരിത്ര രേഖകളില്‍ എന്നെ ന്നും സൂര്യനെപ്പോലെ വെട്ടിത്തിളങ്ങേണ്ട ഈ മാപ്പ് പ്രോഗ്രാം യൂസുഫ് നബി(അ)യുമായുള്ള കൂടിക്കാഴ്ച വഴി മുഴുപ്പുള്ളതായിത്തീരുന്നു.

ഇദ്രീസ് നബി(അ) ആണ് നാലാം ആകാശത്തെ സ്വീകരണ പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത്. മഹാനെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് നോക്കുക: “ഉയര്‍ന്ന പോസ്റ്റിലേക്ക് ഞാന്‍ അദ്ദേഹത്തിന് പ്രമോഷന്‍ കൊടുത്തു”(മര്‍യം 57). ഇദ്രീസ്(അ) ആകാശത്താണ് സ്ഥിരവാസമെന്നും പക്ഷമുണ്ട്. അത്യുന്ന പദവിയില്‍ നില്‍ക്കുന്ന ഒരാള്‍ നബി (സ്വ)യെ സ്വീകരിക്കുന്നിടത്ത് മുന്‍പന്തിയിലുണ്ടാകുന്നത് നബി(സ്വ)യും ഉയര്‍ന്ന പദവിയുള്ള ആളായത് കൊണ്ടുതന്നെ.

അഞ്ചാം ആകാശത്ത് ഹാറൂന്‍ നബിയാണ്. ഒരു ഘട്ടത്തില്‍ സ്വസമുദായം ദ്രോഹിച്ച ശേഷം അവര്‍ തന്നെ തെറ്റ് തിരുത്തി സ്നേഹം സമര്‍പ്പിച്ച പ്രവാചകനാണ് ഹാറൂന്‍ നബി(അ). എന്നാല്‍ നബി(സ്വ)ക്കും അതേ ഭാവിയെയാണ് അഭിമുഖീകരിക്കാനുള്ളത്. ഏറ്റവും ശക്തമായ ഒരു ഭരണ കൂടത്തിനെതിരെ ആഞ്ഞടിച്ച പ്രവാചകരിലൊരാള്‍ കൂടിയാണ് ഹാറൂന്‍(അ). പല പ്രവാചകന്മാര്‍ക്കും നേരിടാനുണ്ടായത് ഗോത്രത്തലവന്മാരെയും ഭരണകൂടവുമായി ഇണങ്ങിക്കഴിഞ്ഞിട്ടില്ലാത്ത ഗ്രാമ നഗരവാസികളെയുമായിരുന്നു. എന്നാല്‍ പൌരാണിക ഗണത്തില്‍ തന്നെ ഒരു കെട്ടുറപ്പുള്ള ഭരണ വ്യവസ്ഥിതിയുണ്ടായിരുന്നു. അത് അക്ര മപൂര്‍ണമായിരുന്നു എന്നത് മറ്റൊരു കാര്യം. ഈജിപ്തില്‍ അടിയുറപ്പുള്ള രാജ കൊട്ടാരങ്ങളെ തൊട്ടു നോക്കാന്‍ ഫറോവയെ സമീപിക്കാന്‍ നിയുക്തരായ രണ്ടു പേരിലൊരാള്‍ ഹാറൂന്‍ നബി(അ) ആയിരുന്നു. അടുത്ത വര്‍ഷത്തെ ഹിജ്റ കഴിഞ്ഞാല്‍ വന്‍ കോട്ടകൊത്തളങ്ങളായ റോം, പേര്‍ഷ്യ, ഈജിപ്ത് ഉരുക്കുമതിലുകളിലേക്ക് ദഅ്വ മെസ്സേജ് വിടാനിരിക്കുകയാണ്. നബി(സ്വ) അധികാരി പ്രഭുക്കളെ സമീപിക്കുമ്പോള്‍ ഹാറൂന്‍ (അ)യും നബി(സ്വ)യുടെ സ്മരണ പഥത്തില്‍ തെളിയുന്നു.

ആറാം ആകാശത്തുള്ളത് മൂസാ(അ) ആണ്. മെരുങ്ങാന്‍ പ്രയാസമുള്ള പരുക്കന്‍ ജനങ്ങളെ മേച്ച് ശ്രുതി നേടിയ ആളാണ് മൂസാ നബി(അ). എന്തിനുമെന്തിനും തിടുക്കമുള്ള ഇസ്രാഈലുകള്‍. അല്ലാഹുവിനെ കാണിച്ചു കൊടുക്കാന്‍ വരെ ഒരുവേള അവര്‍ ആവശ്യപ്പെട്ടു കളഞ്ഞു. നടക്കാന്‍ പറഞ്ഞാല്‍ ഇരിക്കും. കുനിയാന്‍ പറഞ്ഞാല്‍ ഇഴയും. തീറ്റ കൊടുത്താല്‍ മാറ്റിത്തരാന്‍ പറയും. എന്നാല്‍ നബി(സ്വ)ക്കും തുടക്കത്തില്‍ കിട്ടിയത് ബദുക്കളെയാണ്. തനി കാട്ടാള സ്വഭാവമുള്ളവരെ. ആ അസംസ്കൃതരില്‍ നിന്ന് തിക്താനുഭവങ്ങളുണ്ടാകുമ്പോഴൊക്കെ നബി(സ്വ)യുടെ സ്മൃതിപഥത്തില്‍ തെളിയുന്നത് മൂസാനബി(അ)യുടെ സഹന യജ്ഞമാണ്. ഒരിക്കല്‍ നബി(സ്വ) ഗദ്ഗദത്തോടെ പറഞ്ഞു. “ഇതിലപ്പുറം മൂസാനബി(അ) ദ്രോഹിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ അവിടുന്ന് ക്ഷമിക്കുകയാണുണ്ടായത്.” ഏഴാം ആകാശത്തുള്ള ഇബ്രാഹിം നബി(അ)വും റസൂലുല്ലാഹിയും തമ്മിലെ ബന്ധം അഭേദ്യമാണല്ലോ. ആദ്യം സ്വീകരണം ഒന്നാം പിതാവിന്റെ വക. അവസാന സ്വീകരണം മറ്റൊരു പിതാവിന്റെ വകയും. യാദൃശ്ചികമെന്ന് വേണമെങ്കില്‍ പറയാം. ഇബ്രാഹിം നബി(അ)നെ ഏഴാം ആകാശത്തില്‍ വെച്ചേ നബി(സ്വ) മിഅ് റാജ് തുടങ്ങിയ ദിവസം കാണുന്നുള്ളൂ. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ഹിജ്റ കഴിഞ്ഞു ഏഴുവര്‍ഷം പിന്നിടണം നബി(സ്വ)ക്ക് ഇബ്രാഹിം നബി(അ) പുതുക്കിപ്പണിത കഅബയൊന്ന് വന്ന് കാണാന്‍. ഹിജ്റയുടെ ആറാം വര്‍ഷം വന്നെങ്കിലും ഹുദൈബിയ്യയില്‍ വെച്ച് സന്ധിയായി മടങ്ങുകയാണുണ്ടായത്. പിന്നെ ഏഴാം വര്‍ഷം വന്ന് ഉംറതുല്‍ ഖളാഅ് എടുത്തു.

സൂപ്പര്‍ സ്പെയ്സിലേക്ക്

മഹാന്മാരായ ഒട്ടേറെ പ്രവാചകന്മാരുടെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടുള്ള ഈ ആരോഹണം സ്പെയിസില്‍ നിന്ന് സൂപ്പര്‍ സ്പെയ്സിലേക്ക് കടക്കാന്‍ പോകുന്നു. ഇബ്രാഹിം നബി(അ)യുമായി വിടപറഞ്ഞ ശേഷം നബി(സ്വ) ഉച്ചിയിലുള്ള ‘സിദ്റതുല്‍ മുന്‍തഹ’ എന്ന വൃക്ഷത്തിനരികിലേക്ക് ആനയിക്കപ്പെട്ടു. സമാപന വൃക്ഷമെന്ന് വേണമെങ്കില്‍ ഇതിനെ വിവരിക്കാം. വേരുകള്‍ ആറാം ആകാശത്തുനിന്ന് തുടങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്നു. ചില്ലകളും കമ്പുകളും ഏഴാം ആകാശത്തിലും അപ്പുറത്ത്. മലകുകള്‍ കടക്കുന്ന അതിരിലാകും ഈ വൃക്ഷം. പഞ്ചായത്തുകളും വില്ലേജുകളുമൊക്കെ ചിലപ്പോള്‍ അതിര് നിശ്ചയിക്കാറുള്ളത് വടവൃക്ഷങ്ങളെ ആസ്പദമാക്കിയാണ്. എന്നാല്‍ സ്പെയ്സിന്റെയും സൂപ്പര്‍ സ്പെയ്സിന്റെയും അതിര്‍ത്തി നിശ്ചയിക്കാന്‍ സ്ഥാപിതമായതാകണം ആ വൃക്ഷം. സിമെന്റ് കാന(വെള്ളം നിറച്ചുവെക്കുന്ന വലിയ പാത്രം)പോലെയുള്ള കായകളാണ് അതിന്. ഇലകള്‍ ആനച്ചെവിക്ക് സമാനം. ആ വൃ ക്ഷത്തിന്റെ ചുവടുമായി ബന്ധപ്പെട്ട് നാല് നദികള്‍ കുടികൊള്ളുന്നു. രണ്ണെണ്ണം സ്വര്‍ഗത്തിലും രണ്ടെണ്ണം ഭൂമിയിലും. ഭൂമിയിലെ രണ്ടെണ്ണം നൈല്‍നദിയും യൂഫ്രട്ടീസ് നദിയുമാണ്.

നൈലിന്റെയും യൂഫ്രട്ടീസിന്റെയും തുടക്കം നമുക്ക് അനുഭവപ്പെടുന്നത് ഭൂമിയിലെ ഏതെങ്കിലും മലകളില്‍ നിന്നാകാം. എന്നാല്‍ ആ മലകളില്‍ നിന്ന് നീര് പൊട്ടിയൊഴുകാന്‍ ആവശ്യമായ ജലകണികകള്‍ വേണമല്ലോ. ആ ജലകണികകളെ പ്രസ്തുത മലകളില്‍ വീഴ്ത്തിയത് മേഘമാണ്. മേഘം എങ്ങനെ ഉരുത്തിരിഞ്ഞു? അറബിക്കടലില്‍ നിന്നും മറ്റു കടലില്‍ നിന്നും പൊങ്ങുന്ന നീരാവി കാരണം നൈല്‍ നദിയിലും യൂഫ്രട്ടീസ് നദിയിലും ഒഴുകാനുള്ള വെള്ളത്തിന്റെ നിര്‍മിതിക്ക് വേണ്ട നീരാവി സിദ്റതുല്‍ മുന്‍തഹാ വരെ പൊങ്ങി ക്യാമ്പു ചെയ്ത് തിരിച്ചുവരാമല്ലോ. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

“ആകാശത്തു നിന്ന് നാം ശുദ്ധജലം ഇറക്കി”(അല്‍ ഫുര്‍ഖാന്‍ 48). ഈ സൂക്തത്തിലുപയോഗിച്ച മിന്‍ എന്ന അക്ഷരം തുടക്കത്തെ കാണിക്കുന്നു. അപ്പോള്‍ ജലകണികകളുടെ തുടക്കം ആകാശത്തു നിന്നാണെന്ന് വരുന്നു. ഭൂമിയില്‍ നിന്ന് ഇപ്പോള്‍ ഉയരുന്ന നീരാവിയില്‍ നിന്നും മഴ ഉരുത്തിരിയുന്നുണ്ടെങ്കില്‍ ആ നീരാവിയും ഭൂമിയില്‍ നിന്ന് ഉയരുകയും താഴുകയും ചെയ്യുക എന്ന പ്രക്രിയ ആരംഭിക്കുന്നതിന്, ആകാശത്തു നിന്നു വന്നതു തന്നെ. ചുരുക്കത്തില്‍ ജലത്തിന്റെ തുടക്കം കുറിക്കാന്‍ ആകാശത്തിന് കഴിയുന്നു എന്ന് വന്നു. എന്നാല്‍ നൈല്‍ നദിയുടെയും യൂഫ്രട്ടീസ് നദിയുടെയും സ്റ്റാര്‍ട്ടിങ്ങിന് ആവശ്യമായ ജല കണികകളെ അവയുടെ സ്റ്റാര്‍ട്ടിംഗ്, ഗിരിശൃംഘങ്ങളില്‍ നിലംപതിക്കാന്‍ കൊണ്ടുവരുന്നത് സിദ്റതുല്‍മുന്‍തഹായില്‍ നിന്നെടുത്തിട്ടാവാമല്ലോ. അറബിക്കടലില്‍ നിന്നുയരുന്ന നീരാവിയെ ഹിമാലയ മലകളില്‍ ചൊരിയിക്കാനും ഡ്യൂട്ടിയുണ്ടാകാം.

അത്ഭുതങ്ങളുടെ കലവറയാണ് നൈല്‍നദി. പുറത്തുള്ളതിലും ആറിരട്ടി അടിയൊഴുക്ക് കണ്ടെത്തിയിട്ടുണ്ട് നൈലിന്. നൈലിന്റെ ഇരുകരകളിലും സാധാരണ പുഴക്കരകളിലുള്ളതിനെക്കാള്‍ സമൃദ്ധിയാണ്. മാത്രമല്ല ഇരുകരയോട് ചേര്‍ന്നു നില്‍ക്കുന്ന ജനസമൂഹം സൌന്ദര്യത്തില്‍ വ്യത്യാസം പുലര്‍ത്തുന്നുണ്ട്. സിദ്റത് വൃക്ഷച്ചോലയില്‍ നിന്നുടലെടുത്തതിന്റെ ഫലമായിരിക്കാമോ ഇതെല്ലാം? അല്ലാഹുവിനറിയാം. സിദ്റതുല്‍ മുന്‍തഹായല്ലാത്ത മറ്റേതെങ്കിലും വൃക്ഷച്ചോല ആകാശത്തുണ്ടോയെന്ന് പറഞ്ഞിട്ടില്ല. ചിലപ്പോള്‍ വേറെയുമുണ്ടായേക്കാം. ആ ചോലകളില്‍ നിന്ന് നീരാവി ശേഖരിച്ച് വൃഷ്ടി നടത്താന്‍ മലകുകള്‍ക്കും കാറ്റിനും ചുമതലയുണ്ടാകാം. ചാലിയാറിനും പെരിയാറിനും ആകാശത്ത് നിശ്ചിത വൃക്ഷച്ചോലയില്ലെന്ന് തീര്‍ത്തു പറയാന്‍ വയ്യ. ഉണ്ടാകാം, ഇല്ലാതെയും വരാം.

നബി(സ്വ)യുടെ വരവ് പ്രമാണിച്ച് അതിര്‍ത്തി വൃക്ഷത്തെ ഒന്ന് അലങ്കരിപ്പിക്കണമെന്ന് തീരുമാനിക്കുന്നു. തല്‍സമയ ശോഭ അവര്‍ണനീയമായിരുന്നു. നബി(സ്വ) തന്നെ പറയട്ടെ : “അല്ലാഹുവിന്റെ ഉത്തരവ് മൂലം ആ വൃക്ഷത്തെ ആവരണം ചെയ്തവയെല്ലാം ആവരണം ചെയ്തപ്പോള്‍ ഒരു കുട്ടിക്കും അതിനെ വര്‍ണിക്കാന്‍ കഴിയാതെയായി.” അതെ ഒന്നാം തരം ഡക്കറേഷന്‍. ലോക നേതാവല്ലേ സ്പെയ്സിന്റെ അതിര്‍ത്തിക്കുറ്റിയോടടുക്കുന്നത്. എത്ര അലങ്കരിച്ചാലും മതിയാകില്ല. എന്നിട്ടാണ് അതേ നബിയുടെ ജന്മദിനം പ്രമാണിച്ച് രണ്ട് തോരണം തൂക്കുമ്പോഴേക്ക് ചിലര്‍ പല്ലിറുമ്മത്. വേണം, നബിദിനം കഴിക്കണം. മൌലിദ് ഓതണം, തോരണം തൂക്കണം.

ഗൈഡ് പിന്‍വലിയുന്നു

ഈ അതിര്‍ത്തി പോസ്റ്റുവരെ നബി(സ്വ)യെ അനുഗമിച്ച ഗൈഡ,് നബി(സ്വ)യെ ഇനിയങ്ങോട്ട് അനുഗമിക്കുന്നില്ല. സിദ്റതുല്‍ മുന്‍തഹായിലെ അലങ്കാരച്ചമയങ്ങള്‍ അല്ലാഹു പൂര്‍ത്തിയാക്കിയപ്പോള്‍ ആ ആഘോഷ പരിപാടിയില്‍ ഗൈഡും പങ്കുചേരുന്നു. ഔ ദ്യോഗിക ചടങ്ങുകളില്‍ സംബന്ധിക്കുമ്പോള്‍ രാഷ്ട്രത്തലവന്മാര്‍ക്ക് നിശ്ചിത വേഷം വേണമെന്നൊക്കെ പ്രോട്ടോകോള്‍ ഉണ്ട്. ബോര്‍ഡറില്‍ വെച്ച് നടക്കുന്ന ഈ ഫംഗ്ഷനില്‍ പ്രോട്ടോകോള്‍ അടിസ്ഥാനത്തിലുള്ള വേഷം സ്വീകരിക്കാനാണ് ജിബ്രീല്‍(അ) ന്റെ തീരുമാനം. അല്ലാഹുതന്നെ ആ ചടങ്ങിനെ കുറിച്ച്  പറയുന്നു:

“നിശ്ചയം, അദ്ദേഹം (നബി തങ്ങള്‍) മറ്റൊരു പ്രാവശ്യത്തിലും അദ്ദേഹത്തെ(ജിബ്രീല്‍) കണ്ടിട്ടുണ്ട്. സിദ്റതുല്‍ മുന്‍തഹാക്കരികെ വെച്ച്. അതിനരികെയാണ് സങ്കേത ഉദ്യാനം. സിദ്റതിനെ ആവണം ചെയ്തതെല്ലാം ആവരണം ചെയ്ത സമയം. (ഹാ. എന്തൊരു കാഴ്ച.) കാഴ്ച പതറിയില്ല. ക്രമം വിട്ടതുമില്ല. നിശ്ചയം അദ്ദേഹം തന്റെ റബ്ബിന്റെ മഹല്‍ ദൃഷ്ടാന്തങ്ങളില്‍(പലതും) കണ്ടിരിക്കുന്നു”(അന്നജ് 13-18). നബി(സ്വ) ജിബ്രീല്‍ (അ) നെ മുമ്പ് ഒരു തവണ പൂര്‍ണ രൂപത്തില്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ആ വാസ ഉദ്യാനത്തിനരികെ വെച്ചും പൂര്‍ണ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അറു നൂറ് ചിറകുകള്‍ അ പ്പോള്‍ ജിബ്രീല്‍(അ)നുണ്ട്. തൂവലുകളില്‍ നിന്ന് മുത്തും മാണിക്യവും കൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ചക്രവാളം അടഞ്ഞുകൊണ്ട് നിവര്‍ത്തപ്പെട്ട ഒരു കര്‍ട്ടന്റെ മുമ്പിലാ ണ് ജിബ്രീല്‍(അ) പ്രത്യക്ഷപ്പെട്ടത്. സാധാരണ മനുഷ്യനായിരുന്നെങ്കില്‍ അത്തരം ദര്‍ശനത്തില്‍ തളര്‍ന്നുപോവുകയോ കണ്ണ് മഞ്ഞളിച്ച് പോവുകയോ ചെയ്തേക്കും. വെല്‍ ഡിംഗ് സമയത്ത് പ്രകാശ തരംഗങ്ങള്‍ ദര്‍ശിക്കാനും സൂര്യകിരണങ്ങള്‍ നോക്കാനും നമ്മുടെ കണ്ണിന് പ്രയാസമുണ്ട്. കണ്ണിടറും. ക്രമം തെറ്റിക്കാനുമിടവരും. പേടിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്ക് മുമ്പില്‍ പെട്ട് കണ്ണ് കാണാപ്പുറം വായിക്കും. ഒരൂ തലയുള്ള പാമ്പിനെ ഇരട്ടത്തലയനായി തോന്നിക്കും. എന്നാല്‍ നബി(സ്വ)യുടെ മനസ്സ് സ്ഥിരത വരിച്ചതായിരുന്നു. പലതവണ സംസം കൊണ്ട് കഴുകിയതല്ലേ അവിടുത്തെ ഹൃദയം. ഈ ആയത്തുകളുടെ അവസാന ഭാഗം ശ്രദ്ധിക്കുക: “തന്റെ റബ്ബിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളില്‍ നിന്ന് അവിടുന്ന് ദര്‍ശിച്ചു.” എന്ന് അല്ലാഹു തീര്‍ത്തു പറയുന്നു. ഇസ്റാഇന്റെ ലക്ഷ്യം പറഞ്ഞത് ശ്രദ്ധിക്കുക: “അദ്ദേഹത്തിന് നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് കാണിക്കാന്‍.”

അപ്പോള്‍ നബി(സ്വ)യുടെ ഈ പര്യടനം ഒരു സ്റ്റഡി ടൂര്‍ ആയിരുന്നു. ഭൂമിയിലെ അനേ കം ദൃഷ്ടാന്തങ്ങള്‍ ഇസ്റാഇലൂടെ കണ്ടു. ആകാക പഠനം മിഅ്റാജിലൂടെയും കഴിഞ്ഞു. ഇനി ഭൂമിയിലോ ആകാശത്തോ പഠനം നടത്തി നോബല്‍ സമ്മാനം വാങ്ങുന്ന ഏ തൊരു ശാസ്ത്രജ്ഞനും സയന്‍സിന്റെയോ ടെക്നോളജിയുടെയോ വലിപ്പം പറഞ്ഞ് റസൂലുല്ലാഹി(സ്വ)യുടെ മുമ്പില്‍ കടക്കാന്‍ പോകുന്നില്ല. കാരണം; 1. നബി(സ്വ) പോയ ഇടം വരെ പൊങ്ങാന്‍ ബഹിരാകാക യാത്രികന് കഴിയില്ല. 2. ഏറ്റവും വലിയ ദൃഷ്ടാന്തങ്ങള്‍ കാണാന്‍ അയാള്‍ക്ക് അതുകൊണ്ടുതന്നെ കഴിയില്ല. സയന്‍സിന്റെയും ടെക്നോളജിയുടെയും യുഗങ്ങളായ വര്‍ത്തമാന കാല നൂറ്റാണ്ടിലുള്ളവര്‍ക്ക് പോലും നബി(സ്വ) നബി തന്നെ. അഥവാ, അന്ത്യ നബി. ഖാതിമുന്നബിയ്യീന്‍് എന്ന് ഏത് സയന്റിസ്റ്റും പറയാന്‍ കടപ്പെട്ട നബി. ഇസ്റാഅ് മിഅ്റാജിന്റെ പിന്നില്‍ ഇങ്ങനെയൊരു ലക്ഷ്യം കൂടിയുണ്ട്. ഇബ്രാഹിം നബി(അ) ഭൂമിയില്‍ നിന്ന് ആകാശ സ്വകാര്യ മണ്ഡലങ്ങള്‍ വീക്ഷിച്ചിരുന്നു. ഖുര്‍ആന്‍ പറയുന്നു:

“അപ്രകാരം ആകാശഭൂമിയുടെ രഹസ്യമേഖലകള്‍ നാം ഇബ്രാഹിം (അ)ന് കാണിച്ചുകൊടുക്കുന്നു” (അന്‍ആം 75). എന്നാല്‍ നബി(സ്വ)ക്ക് അങ്ങനെ ഭൂമിയിലിരുന്ന് സിദ്റതുല്‍ മുന്‍തഹായും മറ്റു ദൃഷ്ടാന്തങ്ങളും കാണാമായിരുന്നു. പക്ഷേ, നബി(സ്വ) അന്ത്യപ്രവാചകനാണ്.

ഇബ്രാഹിം(അ)ന്റെ ശരീഅത്ത് നിലവിലിരിക്കേണ്ട ദശയിലൊന്നും നീല്‍ ആംസ്ട്രോം ഗോ യൂറിഗഗാറിനോ വരുന്നില്ല. എന്നാല്‍ നബി(സ്വ)യുടെ ശരീഅത് ദശയില്‍ അവരൊ ക്കെ വരുന്നുണ്ട്. അപ്പോള്‍ തങ്ങള്‍ വരിച്ച നേട്ടത്തില്‍ അഹങ്കരിച്ചു അവരുടെ നബിയെ അവര്‍ കൊച്ചാക്കരുത്. തങ്ങളുടെ നബി തങ്ങളിലും എത്രയോ മുന്നിലാണെന്ന ഓര്‍മ അവരില്‍ അങ്കുരിക്കണം. എന്നിട്ട് അവര്‍ അംഗീകാര പ്രതിജ്ഞ ചൊല്ലണം. അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ്.

ഈ ഉദ്ദേശ്യമായിരുന്നു മിഅ്റാജില്‍ എന്ന് തെളിയിക്കുന്നതാണ് ‘ലഖദ് റആ മിന്‍ ആയത റബ്ബഹില്‍ കുബ്റ’ എന്ന പ്രഖ്യാപനം. നീല്‍ ആംസ്ട്രോംഗും യൂറിഗഗാറിനും ഭൂമി വിട്ടുപൊങ്ങി. ചിലര്‍ ചന്ദ്രനിലെത്തി എന്ന് അമേരിക്ക അവകാശപ്പെടുന്നു. കളവാകാം, നേരാകാം. പക്ഷേ, അവര്‍ക്കെന്തു കാണാന്‍ കഴിഞ്ഞു? വളരെ ചെറിയ ദൃഷ്ടാന്തങ്ങള്‍ മാത്രം. ചന്ദ്രനിലെ പാറ. അങ്ങനെ ചിലതെല്ലാം. എന്നാല്‍ ആ ചന്ദ്രനാകട്ടെ ഭൂമിയുടെ ഉപഗ്രഹം മാത്രം. ഭൂമിയെപ്പോലുള്ള ഒരു ഗ്രഹത്തിലെ ദൃഷ്ടാന്തങ്ങള്‍ക്ക് അവര്‍ ദൃക്സാക്ഷികളായില്ല. സ്വയം പ്രകാശിക്കുന്ന ഗോളത്തില്‍ മനുഷ്യന്റെ പ്രവേശമെന്ന് നടക്കും. എന്നിട്ടല്ലേ ദര്‍ശനം. ഇല്ല. നബി(സ്വ) എത്തിയതിന്റെ ആയിരത്തില്‍ ഒരംശത്തേക്ക് ഇവരൊന്നും എത്താന്‍ പോകുന്നില്ല. അങ്ങനെ ഒന്നാമത്തെയും അവസാനത്തെയും ബഹിരാകാശ സഞ്ചാരിയായി നബി(സ്വ) മാത്രം ജ്വലിച്ചു നില്‍ക്കുന്നു.

ഉമര്‍ ഖാളി(റ) പറയട്ടെ: “അദൃശ്യ ലോകാത്ഭുതങ്ങള്‍ക്ക് അവിടുന്ന് ദൃക്സാക്ഷിയായി. നാസൂത്ത്, ജബറൂത്ത് രഹസ്യങ്ങളുടെ കലവറ അവിടുന്നിന്റെ മുമ്പില്‍ തുറക്കപ്പെട്ടു.” സ്വര്‍ഗ നരകങ്ങള്‍ പ്രത്യക്ഷമാക്കപ്പെട്ടു. അനുഗ്രഹങ്ങളും ശിക്ഷകളും ഏത് രൂപത്തിലായിരിക്കുമെന്ന് കാണാറായി. ഒരു സംഘം കൃഷി ചെയ്യുകയും വിളയെടുക്കുകയും ചെ യ്യുന്നുണ്ട്. വിളയെടുക്കുമ്പോഴേക്കും വീണ്ടും നിലം കൃഷി ചെയ്യേണ്ട പരുവത്തില്‍. ജി ബ്രീല്‍(അ) വിവരിച്ചു കൊടുത്തു. ഇത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരാണ്.”

മറ്റൊരു സംഘത്തെ നിര്‍ത്തി തല പാറ കൊണ്ട് ചതക്കുന്നു. നൊടിയിടയില്‍ തല പഴയപോലെ. വീണ്ടും ചതക്കല്‍. ഗൈഡ് പറഞ്ഞു: ഇവര്‍ നിസ്കാരത്തിന് മടിച്ചവരാണ്. നിസ്കാരത്തിലേക്ക് എഴുന്നേല്‍ക്കാന്‍ തലക്ക് ഭാരം തോന്നിയവര്‍ക്കുള്ള ശിക്ഷ തല ചതക്കല്‍ തന്നെ. മറ്റൊരു സംഘം നാറുന്ന മാംസം വേവിക്കാതെ തിന്നുന്നു. അതില്‍ പാചകം കഴിഞ്ഞ നല്ല മാംസം ഉണ്ട്. അത് അവര്‍ തൊടുന്നില്ല. ജിബ്രീല്‍(അ) പറഞ്ഞു: ഇവര്‍ വ്യഭിചാരികളാണ്. ഉടുപ്പ് ആകെ കീറി ഔറത്ത് കാണിച്ചു കൊണ്ട് നടക്കുന്ന ഒരു സംഘം. അവര്‍ സകാത് നല്‍കാത്തവരാണ്. ഇനിയൊരു ടീമിന്റെ നാവും അധരങ്ങളും കത്തിക്കപ്പെടുന്നു. ഉടന്‍ പൂര്‍വസ്ഥിതിയിലാകുന്നുണ്ട്. വീണ്ടും കത്തിക്കല്‍. സമൂഹത്തിലെ കലാപ പ്രസംഗകരാണവരെന്ന് വിശദീകരിക്കപ്പെട്ടു. വയര്‍ വീര്‍ത്ത ഒരു സം ഘം ഉണ്ട്. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴേക്ക് മറിഞ്ഞുവീഴുന്നു. അവര്‍ മറ്റാരുമല്ല. പലിശ തിന്നുന്നവര്‍ തന്നെ.

ഇത് വായിക്കുമ്പോള്‍ ബാങ്കുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒരു ഗര്‍ഭിണിക്ക് എത്ര പ്രയാസമുണ്ട് നടക്കാന്‍. എന്നാല്‍ അതിലും എത്രയോ വീര്‍ത്ത വയറുമായി അറ്റമില്ലാത്ത ശതകങ്ങള്‍ ജീവിക്കാനാണ് ബാങ്കില്‍ പണമിട്ട് പലിശ വാങ്ങുന്നത്. പത്തുമാസം നടക്കാന്‍ സ്ത്രീക്ക് പ്രയാസം. എന്നാല്‍ പത്ത് മാസമല്ല പത്തു വര്‍ഷമല്ല, മറിച്ച് അറ്റമില്ലാ വര്‍ഷങ്ങള്‍. ഗള്‍ഫിലെ സമ്പാദ്യം മാസം തോറും ബാങ്കിലിട്ട് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഒന്നിച്ച് പലിശയോടെ പിന്‍വലിച്ച് കൊഴുക്കുന്നവര്‍ എത്രയെത്ര? ശരിയാണ്. അവര്‍ കൊഴുക്കുന്നുണ്ട്. വയറ് പര്‍വതമാക്കുന്നുണ്ട്. പരിചരണം പ്രയാസപ്പെട്ട മേഖലകളില്‍ ഭൂമിയുള്ളവര്‍ ഇന്ന് കണ്ടിട്ടുള്ള എളുപ്പ മാര്‍ഗം അത് വിറ്റ് കാഷ് ബാങ്കിലിടുകയെന്നതാണ്. എന്നാല്‍ പരിചരിക്കാതെ തന്നെ പണം പണത്തെ പ്രസവിക്കുമല്ലോ. പക്ഷേ, മിഅ്റാജ് വേളയിലെ കാഴ്ചകള്‍ ഓര്‍ക്കുക. പിന്തിരിയുക.

സിദ്റതുല്‍ മുന്‍തഹായിലെ ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷം ഗൈഡ് പരിസരത്തുള്ള ഓഫീസുകളിലെ പേന ചലന ശബ്ദങ്ങള്‍ കൂടി കേള്‍പ്പിച്ച് കൊണ്ട് പറഞ്ഞു: ഇനി നി ങ്ങള്‍ ഒറ്റക്ക് യാത്ര തുടങ്ങുക. ഇവിടുന്ന് അങ്ങോട്ട് എനിക്ക് പ്രവേശനമില്ല. അഥവാ, അതിര്‍ത്തി ലംഘിച്ചാല്‍ പ്രകാക വലയത്തില്‍പ്പെട്ട് ഞാന്‍ ഇല്ലാതാകും. ഉമര്‍ഖാളി(റ) എഴുതുന്നു: “പ്രിയരേ, ദയവായി എന്നെ വിട്ടുതരിക. അങ്ങ് ഗമിക്കൂ. ഭയക്കേണ്ട, ആഹ്ളാദിച്ചോളൂ, നിയന്താവായ റബ്ബുമായി സംഭാഷണം നടത്തൂ.”

ലോക ചരിത്രത്തില്‍ അതുല്യമായ ഒരു രംഗം ഇതാ പിറക്കുകയാണ്. പ്രപഞ്ചമാകെ അടക്കിപ്പിടിച്ച് ആ ദൃശ്യം ഒപ്പിയെടുക്കുന്നുണ്ടോ? നബി(സ്വ) ഏകനായി ഗമിക്കുന്നു. സ്പെ യ്സ് ബോര്‍ഡര്‍ വിട്ട് മറ്റൊരു ലോകത്തിലൂടെ. സൂപ്പര്‍ സ്പെയ്സ്. ഇന്നും ഇന്നെലയും നാളെയുമില്ലാത്ത ലോകം. സ്ഥലകാല സങ്കല്‍പ്പങ്ങള്‍ക്കതീതമായ ലോകം. അതെങ്ങനെ വിവരിക്കാന്‍ കഴിയും. ഇലാഹിന്റെ ദാത്തോ സ്വിഫാത്തോ ശരിക്കും മനസ്സിലാക്കാന്‍ നമുക്ക് കഴിയില്ല. പിന്നെയല്ലേ ആ സംഭാഷണ വൃത്തം വരക്കല്‍. തല്‍ക്കാലം നമുക്കിങ്ങനെ പറഞ്ഞു നിര്‍ത്താം. സ്രഷ്ടാവ് തന്റെ സൃഷ്ടികളില്‍ ഏറ്റവും പ്രിയങ്കരനുമായി സ്ഥലത്തില്‍ നിന്നും കാലത്തില്‍ നിന്നും മുക്തമായി നിന്നു തന്നെ സംസാരിക്കുന്നു. അല്ലാഹു മാറ്റര്‍ അല്ല പദാര്‍ത്ഥമല്ല എന്നതുകൊണ്ടുതന്നെ അവന് നീളം, വീതി, ആഴം, കാലം എന്നീ അളവ് കോലുകളില്ല. എന്നിരിക്കെ അവനിടവും വയ്യ. ഒരിടത്ത് വെച്ച് അല്ലാഹു നബി(സ്വ)യുമായി സംസാരിച്ചു എന്നു പറഞ്ഞാല്‍ അല്ലാഹുവിനെ കുടിയിരുത്തല്‍ ആവും. അല്ലാഹു അതിനെ തൊട്ട് വിശുദ്ധനത്രെ. സ്ഥലരഹിതനായി തന്നെയാണ് സംഭാഷണം. നബി(സ്വ) മാറ്ററായത് കൊണ്ട് നബി(സ്വ) ഇന്ന സ്ഥലത്തായിരുന്നു എന്നു പറഞ്ഞാല്‍ തെറ്റാവില്ല. സൂപ്പര്‍ സ്പെയ്സില്‍ കടന്ന സ്ഥിതിക്ക് മാറ്ററിന്റെ ഗുണങ്ങള്‍ നിലച്ചു എന്നു പറയുന്നതാകും ശരി.

അല്ലാഹുവിനെ ദര്‍ശിച്ചുവോ?

നബി(സ്വ)യും അല്ലാഹുവുമായുള്ള സംഭാഷണത്തില്‍ നബി(സ്വ) അല്ലാഹുവിനെ കണ്ട തായി ഇബ്നു അബ്ബാസ്(റ) രേഖപ്പെടുത്തുന്നു. “എന്റെ റബ്ബിനെ ഞാന്‍ കണ്ടു” എന്ന് നബി(സ്വ) പറഞ്ഞതായി ഹദീസില്‍ കാണാം.

കണ്ടാലും കണ്ടിട്ടില്ലെങ്കിലും സംഭാഷണം നടക്കാം. അല്ലാഹുവിനെ കാണാതെയല്ലേ മൂസാനബി(അ) ത്വൂര്‍ സിനായില്‍ വെച്ച് സംസാരിച്ചത്. അല്‍പ്പം പ്രകാശം കാണിച്ചപ്പോ ള്‍ ബോധം നിലച്ചു വീണുപോയി. ബോധം നിലക്കുമ്പോള്‍ സംസാരം നടക്കില്ലല്ലോ.തന്റെ ഇഷ്ട ദാസനോട് അല്ലാഹു പ്രതിബന്ധം നീക്കാനാണ് സാധ്യത. മൂസാനബി(അ) അല്ലാഹുവിനെ കാണാന്‍ ആവശ്യപ്പെട്ടപ്പോള്‍ അല്ലാഹു നിഷ്കരുണം അപേക്ഷ തള്ളുകയായിരുന്നില്ല. മറിച്ച് ആവശ്യം പരിഗണിക്കുകയായിരുന്നു. ഇത്രയും ഉദാര നിലപാടുള്ള അല്ലാഹു തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ദാസനെ സിദ്റതുല്‍ മുന്‍തഹായും കടത്തിവിട്ട സ്ഥിതിക്ക് തന്റെ തിരുദാത് ദര്‍ശനം നല്‍കാതെ വിടുമോ? നബി(സ്വ) ആവശ്യപ്പെടില്ല. എന്നാലും കാണിച്ചല്ലേ വിടൂ. ജിബ്രീല്‍(അ) പ്രോട്ടോകോള്‍ നിര്‍ത്തത്തിന്റെ മു മ്പില്‍ പതറാതെ നിന്ന സ്ഥിതിക്ക് പ്രത്യേകിച്ചും.

“അവനെ ദൃഷ്ടികള്‍ വരിക്കില്ല. അവന്‍ ദൃഷ്ടികളെ വരിക്കും”(അന്‍ആം 103) എന്ന നിയമം സ്വര്‍ഗത്തില്‍ ബാധകമല്ലല്ലോ.

“നിശ്ചയം പൌര്‍ണമി നാളില്‍ ചന്ദ്രനെ നിങ്ങള്‍ കാണും പ്രകാരം നിങ്ങളുടെ നാഥനെ പിറകെ ദര്‍ശിക്കും”. ഇത് സ്വര്‍ഗത്തില്‍ വെച്ചാണ് ലഭിക്കുന്നത്. ഇവിടെ നമ്മുടെ കണ്ണിന് പല ദൌര്‍ബല്യങ്ങളുമുണ്ട്. ചന്ദ്രനെ ചെറുതായി കാണുന്നു. മരീചികയെ വെള്ളമായി കാണുന്നു. ഓണ്‍ ചെയ്ത ബള്‍ബ് നിമിഷത്തില്‍ അനേക തവണ കത്തിക്കെടുന്നു. പക്ഷേ, കണ്ണിന് കെടാതെ കത്തുകയാണ്. മഹ്ശറയില്‍ എത്തുന്നതോടെ എല്ലാവര്‍ക്കും കണ്ണിന്റെ കാഴ്ചാ പവര്‍ വര്‍ധിക്കും. ഖുര്‍ആന്‍ പറയുന്നു: “നിന്റെ ആവരണം നിന്നില്‍ നിന്ന് നാം മാറ്റിയിരിക്കുന്നു. ആകയാല്‍ നിന്റെ കാഴ്ച ഇന്ന് മൂര്‍ച്ചയുള്ളതാണ്” (ഖാഫ് 22). ഈ മൂര്‍ച്ച സ്വര്‍ഗത്തില്‍ ഒന്നുകൂടി വര്‍ധിക്കും. അപ്പോള്‍ സ്വര്‍ഗത്തിലെ കാഴ്ചയു ടെ മൂര്‍ച്ച സിദ്റതുല്‍ മുന്‍തഹാ കടന്ന നബി(സ്വ)യുടെ കണ്ണിന് അല്ലാഹു നല്‍കിയാല്‍ മുകളിലത്തെ തടസ്സം തീര്‍ന്നു.

സംഭാഷണ വിഷയങ്ങള്‍

ഇനി നമുക്ക് സംഭാഷണ വിഷയങ്ങളിലേക്ക് വരാം. എന്തെല്ലാം സംസാരിച്ചു. അതൊരു പ്രവാഹമായിരുന്നു. അവര്‍ണനീയമായ ആ ഒഴുക്കിനെ ഇങ്ങനെ വിവരിക്കാനേ കഴിയൂ. നബി(സ്വ) പറയുകയാണ്: “അങ്ങനെ അല്ലാഹു എന്നിലേക്ക് സന്ദേശം നല്‍കിയതെല്ലാം നല്‍കി.” സന്ദേശങ്ങളുടെ ആധിക്യത്തെയും മഹത്വത്തെയുമാണീ പ്രയോഗത്തിലൂടെ കാണിക്കുന്നത്.

ഇരുപത്തിമൂന്ന് വര്‍ഷത്തിനിടയില്‍ ജിബ്രീല്‍(അ) ഹാജരായി നബി(സ്വ)ക്ക് കൈമാറി യ തത്വങ്ങളുടെ എണ്ണവും, സ്വപ്നത്തിലും ഇല്‍ഹാം തലത്തിലും നബി(സ്വ)ക്ക് ലഭിച്ച തത്വങ്ങളും മൊത്തം കൂട്ടിയിടുക. ശേഷം ഇരുപത്തിമൂന്ന് വര്‍ഷത്തിനിടയില്‍ ആ മഹാനുഭാവന്‍ ലോകത്തിനു നല്‍കിയ വിജ്ഞാന മുത്തുകളുടെ ആകെ കണക്കെടുക്കുക. എണ്ണത്തില്‍ വ്യത്യാസമുണ്ടാകും. രണ്ടാമത് പറഞ്ഞത് കൂടുതലാണ്. എന്തുമാത്രം ഹദീസുകളാണ് ഹദീസ് കിതാബുകളില്‍. ഇതൊക്കെയും ജിബ്രീല്‍(അ) വന്ന് കൊടുത്തുപോയതാണോ? സ്വപ്നമാണോ? ഇല്‍ഹാമാണോ? മുഴുക്കെ അങ്ങനെയല്ല. നല്ലൊരു ഭാഗം അങ്ങനെയുണ്ട്. എന്നാല്‍ വലിയൊരു ഭാഗം നബി(സ്വ)യും അല്ലാഹുവും നേരിട്ടു നടത്തിയ സംഭാഷണത്തിലൂടെ ഏറ്റുവാങ്ങിയതായിരുന്നു. ഇതാണ് നബി(സ്വ) പറഞ്ഞത്: “അല്ലാഹു എന്നിലേക്ക് സന്ദേശം നല്‍കിയതെല്ലാം നല്‍കി.” കൂട്ടത്തില്‍ പ്രധാനമായിരുന്നു ദിവസേന അമ്പത് വഖ്ത് നിസ്കാരം. മനുഷ്യനും സ്രഷ്ടാവും തമ്മിലെ മുനാജാത്ത് ആണ് നിസ്കാരം. അതിന്റെ വിജ്ഞാപനം മുനാജത്ത് വേളയില്‍ തന്നെയാകണമെന്ന് അല്ലാഹു നിശ്ചയിച്ചു. മനുഷ്യന്‍ ജീവിക്കുന്നത് ഇബാദത്തിനു വേണ്ടി മാത്രമാണ്. അപ്പോള്‍ ആ ഇബാദത്തിനുള്ള വക ലഭിക്കുന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല അനുഭൂതിയായിരിക്കും. ശരീരം കൊണ്ട് ചെയ്യുന്ന ഇബാദത്തുകളില്‍ ഏറ്റം മുന്നിട്ടു നില്‍ക്കുന്നതാണ് നിസ്കാരം. അപ്പോള്‍ നിസ്കാരം മനുഷ്യന് തേനാണ്. പാലാണ്. ഹലുവയാണ്. ദീര്‍ഘയാത്ര കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീട്ടുകാര്‍ക്കായി പലഹാരം കൂടെ കരുതാറുണ്ടല്ലോ. എന്നാല്‍ ആരാധനക്കായി മാത്രം ജീവിക്കുന്ന മനുഷ്യ മക്കള്‍ക്ക് അവരുടെ ആത്മീയ പിതാവായ നബി(സ്വ) ദീര്‍ഘയാത്ര കഴിഞ്ഞു വരുമ്പോള്‍ കൂടെ കരുതേണ്ട പലഹാരം ആരാധനകളില്‍ ഏറ്റവും വിലപ്പെട്ട സ്വാദുള്ള നിസ് കാരം തന്നെ.

മരിച്ചവര്‍ സഹായിക്കും

സംഭാഷണം അവസാനിച്ചപ്പോള്‍ നബി(സ്വ) മടക്കയാത്ര ആരംഭിച്ചു. വഴിയില്‍ പിതാമഹന്‍ ഇബ്രാഹിം(അ) ഉണ്ടെങ്കിലും അവിടുന്ന് അമ്പത് വഖ്തിന്റെ കാര്യത്തിന് ഇടപെട്ടില്ല. എന്നാല്‍ ആറാം ആകാശത്തെത്തിയപ്പോള്‍ സംഗതി കുഴഞ്ഞു. മൂസാ നബി(അ) വിടുന്നില്ല. അമ്പത് വഖ്ത് നിര്‍ബന്ധമാക്കി എന്നറിഞ്ഞതോടെ അദ്ദേഹം വാചാലനാവുകയാണ്:

“ദയവായി തിരിച്ചുപോകണം. റബ്ബിനോട് ലഘൂകരണം ആവശ്യപ്പെടണം. ഇത് ഉമ്മത്തി ന് താങ്ങാനാവില്ല. ഞാന്‍ ബനൂ ഇസ്റാഈലിനെ പരീക്ഷിച്ചറിഞ്ഞതല്ലേ.” ഈ ആവശ്യത്തിന് മുമ്പില്‍ നബി(സ്വ)ക്ക് വഴങ്ങേണ്ടിവന്നു. നബി(സ്വ) തിരിച്ചുപോയി. വിഷയം അ ല്ലാഹുവിനോട് പറഞ്ഞപ്പോള്‍ അഞ്ച് വഖ്ത് ഇളവ് ചെയ്തു. തിരിച്ചുവരുമ്പോഴും മൂസാനബി(അ) പഴയ സ്ഥാനത്ത് കാത്തിരിപ്പാണ്. എന്തുചെയ്തു? അദ്ദഹം അന്വേഷിക്കുകയാണ്. അഞ്ച് വഖ്ത് ഇളവ് ചെയ്ത് നാല്‍പ്പത്തിയഞ്ചാക്കിയ വിശേഷം പറഞ്ഞപ്പോള്‍ മൂസാനബി(അ) വിട്ടുനിന്നില്ല. ഇനിയും തിരിച്ചുപോകണമത്രെ ലഘൂകരിക്കാന്‍. നബി    (സ്വ) മടങ്ങി, ലഘൂകരണം ആവശ്യപ്പെട്ടു. അല്ലാഹു അഞ്ചുകൂടി ചുരുക്കി. തിരിച്ചുവന്നപ്പോഴും സ്ഥിതി പഴയതു തന്നെ. അങ്ങനെ മൂസാനബിക്കും സിദ്റതുല്‍ മുന്‍തഹാക്കുമപ്പുറവുായി നബി(സ്വ) ഒമ്പതു തവണ കറങ്ങി. ഓരോ തവണയും അഞ്ചുവീതം കുറക്കപ്പെട്ടു. അവസാനത്തെ ലഘൂകരണ സന്ദേശത്തില്‍ ഇങ്ങനെയുണ്ടായിരുന്നു.

“മുഹമ്മദ് നബിയേ, അത് അഞ്ച് നിസ്കാരം മാത്രം. ദിനേന ഓരോ നിസ്കാരത്തിനും പത്ത് കൂലി. അപ്പോള്‍ അമ്പത് നിസ്കാരമായി.”

അതായത് അഞ്ച് നിസ്കരിക്കുമ്പോള്‍ അമ്പതിന്റെ കൂലി ലഭിക്കുന്നു. അല്ലാഹു ഇത്രകൂടി പറഞ്ഞു. ഒരാള്‍ ഒരു സുകൃതം പ്ളാനിട്ടു. പക്ഷേ, അത് അയാള്‍ ചെയ്തില്ല. എന്നാ ല്‍ അയാള്‍ക്ക് ഒരു കൂലി രേഖപ്പെടുത്തപ്പെടും. പ്രവര്‍ത്തിക്കുക കൂടി ചെയ്തെങ്കില്‍ പത്ത്കൂലി. ഇനിയും ഒരാള്‍ ഒരു തിന്മ പ്ളാനിട്ടു എന്നിരിക്കട്ടെ, പക്ഷേ, പ്രവര്‍ത്തിച്ചില്ല. എന്നാല്‍ ഒന്നും എഴുതില്ല. പ്രവര്‍ത്തിച്ചാല്‍ ഒരു തെറ്റിന്റെ കുറ്റം മാത്രം അയാളില്‍ ചുമത്തപ്പെടും. ഈ സന്ദേശം ലഭിച്ചതിനുശേഷം നബി(സ്വ) മടങ്ങുകയാണ്. വഴിയില്‍ പതിവുപോലെ മൂസാനബി(അ) ഇരിപ്പുണ്ട്. വിവരം പറഞ്ഞപ്പോള്‍ വീണ്ടും ലഘൂകരിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ ആവശ്യം. ഉമ്മത്തിന് വിഷമമുണ്ടാകും എന്നുതന്നെ കാരണം. നബി(സ്വ) പറഞ്ഞു. എനിക്ക് റബ്ബിന്െ ഇനിയും അഭിമുഖീകരിക്കാന്‍ നാണമാകുന്നു. ശേഷം മൂസാനബി(അ)നോടും മറ്റുള്ളവരോടും യാത്രപറഞ്ഞ് നബി(സ്വ) ആരോഹണ വേദിയായ ബൈതുല്‍ മുഖദ്ദസില്‍ തിരിച്ചെത്തി.

ഈ യാത്രയില്‍ കണ്ടുമുട്ടിയ എല്ലാ നബിമാരും ദുആഅ് നടത്തി നബി(സ്വ)യെ സഹായിച്ചിട്ടുണ്ടെങ്കിലും മൂസാനബി(അ)ന്റെ സഹായം എടുത്തു പറയത്തക്കതാണ്. അമ്പത് വഖ്തില്‍ ഇന്ന് പള്ളികളില്‍ ബാങ്ക് മുഴങ്ങുമായിരുന്നു മൂസാനബിയുടെ സഹായമില്ലായിരുന്നെങ്കില്‍. തിരിയാനും മറിയാനും സമയം കിട്ടില്ല. ഫാക്ടറികളും വയലുകളിലും ജോലി സ്വീകരിക്കാന്‍ മുസ്ലിംകള്‍ക്ക് പ്രയാസമായിരിക്കും. എന്നാല്‍ മരിച്ച മഹാന്മാ ര്‍ക്ക് ജീവിച്ചിരിക്കുന്നവരെ സഹായിക്കാന്‍ കഴിയില്ലെന്ന് പെരുമ്പറ കൊട്ടുന്നവരുടെ ആ രാധനാലയങ്ങളിലും ഇന്ന് അഞ്ച് വാങ്ക് മാത്രമേ കേള്‍ക്കുന്നുള്ളൂ. മരിച്ചവരുടെ സഹായവും ഇടപെടലും മിഥ്യയെങ്കില്‍ 45നെ വെട്ടിക്കുറച്ചു എന്ന് നബി(സ്വ) പറഞ്ഞതിനെ ഇവര്‍ മിഥ്യയെന്നു കരുതണം. എന്നിട്ട് അല്ലാഹുവും റസൂലും നേരിട്ട് നടത്തിയ ആദ്യ സംഭാഷണത്തില്‍ പാസാക്കിയ 50 വഖ്തിന് 50 ബാങ്കും കൊടുക്കണം. നിസ്കാരത്തിന്റെ കാര്യത്തില്‍ മൂസാനബിയുടെ വസീലയെന്തിന് എന്നവര്‍ ചോദിക്കണം. തങ്ങള്‍ കെട്ടിപ്പടുക്കുന്ന വാദഗതികള്‍ തങ്ങളുടെ തന്നെ തലക്കടിയാകുമെന്ന് കണ്ടറിയാനുള്ള വിവേകം ഇവര്‍ കാണിക്കണം.

ഈ ലഘൂകരണ സംഭവത്തില്‍ ശ്രദ്ധേയമായ കാര്യമുണ്ട്. എന്തുകൊണ്ട് മൂസാനബി    (അ) മാത്രം ലഘൂകരണത്തിന് താത്പര്യമെടുക്കുന്നു. വഴിക്കുള്ള ഇബ്രാഹിം നബി(അ) ഒന്നും പറയുന്നില്ലല്ലോ. കാരണങ്ങള്‍ പലതുമുണ്ടാകാം. വിശ്വസിച്ച് കടെ കൂട്ടിയവരെക്കൊണ്ട് പൊറുതിമുട്ടിയവരില്‍ ഏറ്റം പൊറുതിമുട്ടിയ ആള്‍ മൂസാനബി(അ) തന്നെ. മറ്റുള്ളവര്‍ക്ക് വലിയ തലവേദന വിശ്വസിക്കാത്തവരെ കൊണ്ടായിരുന്നു. ഖിബ്ത്വികള്‍ ചെങ്കടലില്‍ ഒതുക്കപ്പെട്ടതോടെ വിശ്വസിക്കാത്തവരുടെ ശല്യം മൂസാനബി(അ)ക്ക് കുറഞ്ഞുകിട്ടി. എന്നാല്‍ പിന്നീടങ്ങോട്ട് വിശ്വസിച്ചവരെന്ന് പറയുന്ന ബനൂ ഇസ്റാഈലുകളെ മേച്ചുകൊണ്ടുള്ള ജീവിതവും അദ്ദേഹത്തിന് പ്രയാസം സൃഷ്ടിച്ചു. എന്നും തലവേദന തന്നെ. ഇപ്രകാരം അനുയായികളെ മേച്ച പാടവം കൂടുതലുള്ളത് കൊണ്ടാകാം കൂടുതല്‍ ഉമ്മത്തിനെ മേക്കേണ്ട റസൂലുല്ലാഹിയോട് മൂസാനബി(അ) ഇങ്ങനെ അടുത്തുകൂടിയത്. പോരാത്തതിന് അല്ലാഹുവും റസൂലും തമ്മിലെ മുനാജാത്തും മൂസാനബി(അ)ന് പ്രചോദനമായിത്തീര്‍ന്നിട്ടുണ്ടാകും. കാരണം മൂസാനബി(അ) അല്ലാഹുവിനെ കാണാന്‍ ആവശ്യപ്പെടാതെ തന്നെ നബി(സ്വ)ക്ക് അല്ലാഹു മുനാജാത്ത് അനുവദിച്ചിരിക്കുന്നു. ഇത് മൂസാ നബിയില്‍ പുതിയ പ്രതീക്ഷയുളവാക്കി. തനിക്ക് കഴിഞ്ഞതിലപ്പുറം സാധിച്ച അന്ത്യ പ്രവാചകന് വീണ്ടും വീണ്ടും അല്ലാഹുവിനെ അഭിമുഖീകരിക്കാന്‍ സമയമൊരുക്കണം. അല്ലാഹുവുമായി ഇടപഴകാന്‍ കിട്ടുന്ന സുവര്‍ണാവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ച മിടുക്ക് മൂസാനബി(അ)ന് ഉണ്ട്. മുമ്പൊരിക്കല്‍ സീനായില്‍ വെച്ച് കയ്യിലെന്താണെന്ന് അല്ലാഹു ചോദിച്ചപ്പോള്‍ അതൊരു വടിയാണെന്ന് മറുപടി പറഞ്ഞാല്‍ മതിയാവുന്നേടത്ത് പ്രതികരണത്തിന്റെ ഒരു ഘോഷയാത്ര തന്നെ അഴിച്ചുവിട്ടു മഹാന്‍:

“ഇതെന്റെ വടിയാണ്. അതില്‍ ഞാന്‍ ഊന്നും (ചാരും) എന്റെ ആട്ടിന്‍ പറ്റത്തിന് ഇതുകൊണ്ട് ഇല കൊഴിച്ചുകൊടുക്കും. ഇത് മാത്രമല്ല. വേറെയും ആവശ്യങ്ങള്‍ എനിക്കിതു കൊണ്ടുണ്ട്” (ത്വാഹാ 18). ഇതാണ് മൂസാനബി(അ). ഇത്രയും മിടുക്ക് കാണിക്കുന്ന ആ ഗുണ കാംക്ഷി നബി(സ്വ)ക്ക് കിട്ടുന്ന മുനാജാത്ത് വേദി പരമാവധി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയെന്നത് സ്വാഭാവികം.

എല്ലാറ്റിനും പുറമെ മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തില്‍ വരാന്‍ പോകുന്ന ചിലരുടെ വാദഗതികളെ മൂസാനബി(അ) ദീര്‍ഘദര്‍ശനവും ചെയ്തിുണ്ടോ ആവോ. ആര്‍ക്കറിയാം.  മരിച്ചവര്‍ക്ക് സഹായം കാഴ്ച വെക്കാന്‍ കഴിയില്ലെന്ന അവരുടെ വാദം നിലംപരിശാക്കണമെന്ന് മാജിക് വാലകളോട് സത്യം കൊണ്ട് പൊരുതി ജയിച്ച ആ പ്രവാചകന്‍ നേര ത്തെ കരുതിയില്ലെന്ന് പറയാനാവില്ല.

നിസ്കാരത്തിന്റെ പ്രാധാന്യം

ശ്രദ്ധേയമായ ഒരു കാര്യം അഞ്ച് വഖ്ത് നിസ്കാരത്തിന്റെ കാര്യമാണ്. അത് ഫര്‍ളാക്കപ്പെട്ടത് ജിബ്രീല്‍(അ) വഴിയല്ല. ഇല്‍ഹാം വഴിയല്ല. സ്വപ്നം വഴിയല്ല. മറിച്ച് നബി(സ്വ)യുമായുള്ള ഇന്റര്‍വ്യൂവിലാണ്. അതു കൊണ്ടുതന്നെ മറ്റ് ആരാധനകള്‍ക്ക് വിലയുള്ളത് പോലെ നിസ്കാരത്തിനും വിലയുണ്ട്. മാത്രമല്ല കുറേയധികം വിലയുണ്ട്. അത് മുസ് ലിംകള്‍ കണക്കിലെടുക്കണം. നിസ്കാരം ഖളാഅ് ആക്കരുത്. ഒന്നു പോലും വിടരുത്. നബി(സ്വ) ആകാശത്തുപോയി കൊണ്ടുവന്ന പലഹാരം ഭക്ഷിക്കാതിരിക്കുകയെന്നത് നബി(സ്വ)യെ അപമാനിക്കല്‍ കൂടിയാണ്. ഈ അപമാനം പൊറുക്കാനാവുന്നതിലും അപ്പുറമാണ്. അതുകൊണ്ട് തന്നെ നബി(സ്വ) പറഞ്ഞു: കാഫിറിന്റെയും മുഅ്മിനിന്റെ യും ഇടയിലുള്ള വ്യത്യാസം നിസ്കാരമാണ്. നിസ്കാരത്തിന്റെ ഉപേക്ഷ കുഫ്റിലേക്കുള്ള പാതയാണെന്നു ഈ ഹദീസ് കൊണ്ട് തെളിഞ്ഞു. ശാഫിഈ ഫിഖ്ഹനുസരിച്ച് ഒരാള്‍ ജംഇന്റെ വഖ്ത് വിട്ട് നിസ്കാരം മടിച്ചുകൊണ്ട് പിന്തിച്ചാല്‍ തൌബ ചെയ്യാന്‍; ഖളാ വീട്ടി പശ്ചാതപിക്കാന്‍ തയ്യാറായില്ലെങ്കില്‍ (ഇസ്ലാമിക രാഷ്ട്രത്തില്‍ മാത്രം) അയാളെ ഭരണാധിപന്‍ തലവെട്ടിക്കൊല്ലണം.

ഈ വിധി പ്രകാരം ചിന്തിച്ചാല്‍, ഇന്ന് നാട്ടിലും വീട്ടിലും ഗള്‍ഫിലുമുള്ള ലക്ഷക്കണക്കിന് ഭര്‍ത്താക്കന്മാരും ഭാര്യമാരും സ്റ്റുഡന്റ്സും അധ്യാപകരും കഴുത്തിന് മീതെ തലയില്ലാത്തവരാണ്. മുടിചീകാന്‍ കണ്ണാടിയിലേക്ക് നോക്കുന്ന പുരുഷന്മാരേ, ഒരു സെ ക്കന്റ് ആലോചിക്കുക. തനിക്ക് ഇസ്ലാമിക ശരീഅത്ത് പ്രകാരം തലയുണ്ടോ എന്ന്. സ്വന്തം മുഖകമലം കാണാന്‍ കണ്ണാടി നോക്കുന്ന സ്ത്രീകളേ, ഒരുവേള ചിന്തിക്കുക. തനിക്ക് മുഖം പോയിട്ട് തല തന്നെയുണ്ടോ എന്ന്. നിത്യവും രാവിലെ ക്ളീന്‍ ഷേവിനും പൊടിപുരട്ടാനും സുറുമ തേക്കാനും ലിപ്സ്റ്റിക് പുരട്ടാനും കണ്‍മഷി എഴുതാനും ബദ്ധപ്പെടുന്നവരേ, തലയില്ലാത്ത പണി ചെയ്യരുതേ.

യാത്രക്കൊരുങ്ങുമ്പോള്‍ മുസ്വല്ലയും കഅ്ബനോക്കി യന്ത്രവും എടുക്കാന്‍ മറക്കരുത്. കല്യാണ വീട്ടില്‍ പോയ സ്ത്രീകള്‍ അടുത്ത വീട്ടിലെങ്കിലും പോയി നിസ്കാരക്കുപ്പായം വാങ്ങി നിസ്കരിക്കണം. പ്രസവ കേസിനും മറ്റും ആശുപത്രിയില്‍ അഡ്മിറ്റിന് പോകുമ്പോള്‍ ഫ്ളാസ്കും ബക്കറ്റും എടുക്കുന്നതിന് മുമ്പ് നിസ്കാരക്കുപ്പായമായിരിക്കണം ആദ്യം സ്ത്രീകള്‍ എടുക്കേണ്ടത്. പറ്റിയ സ്ഥലം തിരക്കി കണ്ടെത്തി നിസ്കരിച്ചേ പറ്റൂ. ആര് പരിഹസിച്ചാലും ഇല്ലങ്കിലും ഇതിന് മാറ്റമില്ല. ഇളവില്ല.

കാഷ്വാലിറ്റിയില്‍, ഇരുകൈ കാലുകളിലും കെട്ടും സൂചിയുമായി കിടക്കുന്നവര്‍ക്ക് പോ ലും ബുദ്ധി പ്രവര്‍ത്തിക്കുന്നെങ്കില്‍ നിസ്കാരത്തിന് ഇളവില്ല. വുളൂഅ് പറ്റില്ലെങ്കില്‍ തയമ്മും. നില്‍ക്കാനും ഇരിക്കാനും പറ്റുന്നില്ലെങ്കില്‍ ചെരിഞ്ഞുകിടന്ന്. വയ്യെങ്കില്‍ മലര്‍ന്നുകിടന്ന്. കാരണം നിസ്കാരം മുനാജാത്താണ്. ഹൈള്, നിഫാസ് ഉള്ളപ്പോള്‍ ഒഴികെ ഈ മുനാജാത്ത് ഒഴിവാക്കരുത്. മനുഷ്യന്റെ വേദന മാറ്റാന്‍, മനസ്സ് നേരെ നില്‍ക്കാന്‍ മുനാജാത്തിനോളം പോന്ന മരുന്നില്ല. വിദ്യയില്ല. സ്വയം പ്രത്യയനം നടത്തി മനസ്സ് നേരെയാക്കുകയല്ലേ വേണ്ടത്. നിസ്കാരമെന്ന മുനാജാത് ഉപേക്ഷിച്ച് ഒന്നുകൂടി തകരാറാകാനാണോ ശ്രമിക്കേണ്ടത്. അപ്പോള്‍ രോഗികള്‍ അതെത്ര സങ്കീര്‍ണമായാലും രോഗത്തിന്റെയും ചികിത്സയുടെയും പേരു പറഞ്ഞ് നിസ്കാരം ഒഴിവാക്കരുത്. മറ്റെല്ലാ ചികിത്സയിലും വലുതാണ് സ്വയം പ്രത്യയന ചികിത്സ എന്നു മനസ്സിലാക്കി ഏത് ആശുപത്രിയിലും നിസ്കാരത്തിന് സമയം കണ്ടെത്തണം. മിഅ്റാജ് യാത്രയില്‍ കൊണ്ടുവന്ന ആ പലഹാരപ്പൊതി നുണഞ്ഞുകൊണ്ടാകട്ടെ ആശുപത്രി ബെഡ്ഡിലെ കിടത്തം.

തിരിച്ചു മക്കയില്‍

ബൈതുല്‍ മുഖദ്ദസില്‍ മടങ്ങിയെത്തിയ നബി(സ്വ) ബുറാഖ് മാര്‍ഗം മക്കയില്‍ വന്നു. ഉമ്മുഹാനിയുടെ വീട്ടില്‍ നിന്നായിരുന്നല്ലോ യാത്രയുടെ തുടക്കം. അവിടെ തിരിച്ചെത്തി. പുലര്‍ന്നപ്പോള്‍ നബി(സ്വ) ദുഃഖിതനായി ഇരുന്നുപോയി. കാരണം ഖുറൈശികള്‍ തന്നെ കളവാക്കുമെന്ന് നബി(സ്വ)ക്ക് അറിയാം. ചിന്താമൂകനായി ഇരിക്കുമ്പോള്‍ അബൂജഹ്ല്‍ അതിലെ വന്നു. പരിഹാസ രൂപേണ അവന്റെ ചോദ്യം. ‘പുതിയ വല്ലതുമുണ്ടോ വിളമ്പാന്‍?’ ഉണ്ട്. ഇന്നലെ രാത്രി എനിക്ക് രാപ്രയാണമുണ്ടായിരുന്നു. ‘എവിടെ വരെ?’ ‘ബൈതുല്‍ മുഖദ്ദസിലേക്ക്’ മെല്ലെ തിന്നാല്‍ മുള്ളും തിന്നാം എന്നു പറഞ്ഞപോലെ അവനോട് ആദ്യം ചെറിയ യാത്രയെക്കുറിച്ച് പരാമര്‍ശിച്ചു. അതിന് സ്വീകാര്യത വരുത്തിയിട്ട് വേണം വമ്പന്‍ യാത്ര വിശദീകരിക്കാന്‍. ചെറിയ യാത്ര അനുവാചക ലോ കത്തെ സാക്ഷിയാക്കി തെളിവ് പറയാം. ബൈതുല്‍മുഖദ്ദസ് കണ്ട സഞ്ചാരികള്‍ മക്കയിലെത്രയെങ്കിലുമുണ്ട്. മിഅ്റാജിന് അത് പറ്റില്ല. ആകയാല്‍ ആദ്യം ചെറുത് വെക്കുക. ബൈതുല്‍ മുഖദ്ദസ് യാത്ര.

കേട്ടമാത്രയില്‍ അബൂജഹല്‍ അവിശ്വസിച്ചു. ‘ഞാന്‍ മറ്റുള്ളവരെ വിളിച്ചാല്‍ അവരോ ടും നീ ഇതു പറയാന്‍ ഒരുക്കമാണോ?’ അബൂജഹലിന്റെ ചോദ്യമാണ്. അതെ, പറയും. നബി(സ്വ) പ്രതികരിച്ചു. അബൂജഹല്‍ ചെന്നു കഅബ് ഗോത്രക്കാരെ ഒന്നടങ്കം വിളിച്ചു. അവരെത്തിയപ്പോള്‍ നബി(സ്വ) സധൈര്യം ഇസ്റാഅ് സംഭവം വിവരിച്ചു. സദസ്സാകെ പരിഹാസം കൊണ്ടിളകി. ഒരു കൂട്ടര്‍ കൈ കൊട്ടുന്നവര്‍. കോപ്രായം കാട്ടുന്നവര്‍ വേറെ, തലക്ക് കൈവെച്ചു വാ അജബാ വിളിക്കുന്ന മറ്റൊരു പാര്‍ട്ടി.

സ്വിദ്ദീഖ്(റ)വിന്റെ പ്രതികരണം

അബൂബക്ര്‍(റ) സ്ഥലത്തെത്തിയിട്ടില്ല. ഇടക്ക് അദ്ദേഹത്തെ ആരോ കാര്യം ധരിപ്പിച്ചു. എന്നിട്ട് ഒരു ചോദ്യവും. ഇത്രയും വിടുവായിത്തം പറയുന്ന നിന്റെ കൂട്ടുകാരനെ നീ വാസ്തവമാക്കുമോ? അബൂബക്ര്‍(റ)ന്റെ ചോദ്യം. അദ്ദേഹം അങ്ങനെ പറഞ്ഞു എന്നത് ശരിയാണോ? മറുപടി: അത് ശരിയാണ്. അവിടെയതാ സദസ്സ്. ജനങ്ങള്‍ ആ ചര്‍ച്ചയിലാണ്. ഉടന്‍ ആ സ്വഹാബി പറഞ്ഞു. ‘അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ ഒട്ടും സംശയിക്കാതെ പറയുന്നു. ഞാന്‍ വിശ്വസിച്ചിട്ടുണ്ട്. ഒരു രാത്രിയിലെ അല്‍പ്പ സമയം കൊണ്ട് ഖുദ്സ് വരെ പോയി തിരിച്ചെത്തി എന്നു പറഞ്ഞപ്പോള്‍ നീ അത് വിശ്വസിക്കുകയോ?’ എതിര്‍ ചോദ്യം പൊടിപൊടിക്കുകയാണ്. ‘അതെ ഇതിലപ്പുറം വിദൂരമായ വാര്‍ത്ത വന്നാലും അവിടുന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കും.’ അബൂബക്ര്‍(റ) നബി(സ്വ)യുടെ സന്നിധിയിലെത്തി. തങ്ങള്‍ അദ്ദേഹത്തോട് കാര്യം വിശദീകരിച്ചു. അബൂബക്റിന്റെ പ്രതികരണമറിയാന്‍ സദസ്യര്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. കാരണം നബി(സ്വ)യെ മക്കയിലിട്ട് ഒതുക്കിക്കളയാന്‍ പ്രതിബന്ധങ്ങള്‍ പലതുള്ളതില്‍ ഒന്ന് അബൂബക്ര്‍(റ)ന്റെ കൂട്ടുതന്നെയായിരുന്നു. ഈ സംഭവത്തോടെ അബൂബബ്കര്‍(റ) കൂട്ടു വിടുമെന്നാണ് അവരുടെ പ്രതീക്ഷ. അങ്ങനെ വന്നാല്‍ പിന്നെ തങ്ങളുടെ ശ്രമത്തിന് ആക്കം കൂടുമല്ലോ. എന്നാല്‍ സദസ്യരുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് അബൂബക്ര്‍(റ) അതാ പറയുന്നു: “ഞാന്‍ ഈ വാര്‍ത്ത വാസ് തവമാക്കുന്നു. ആകാശത്തുനിന്നും നബി(സ്വ)ക്ക് വരുന്ന വാര്‍ത്ത രാവിലെയാകട്ടെ വൈകീട്ടാകട്ടെ വാസ്തവമാക്കുന്നതിന് എന്റെ ഹൃദയം പാകമായിരിക്കുന്നു’ (സദസ്സിന്റെ പ്രതീക്ഷയറ്റു).

ഈ സംഭവത്തോടെയാണ് അബൂബക്ര്‍(റ)വിന് സ്വിദ്ദീഖ് എന്നു പേരുവന്നത്. സത്യത്തി ന്റെ മുമ്പില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഖുറൈശികള്‍ ഒരടവ് പ്രയോഗിച്ചു. അവരാവശ്യപ്പെടുകയാണ് ‘മുഹമ്മദേ, നീ ബൈതുല്‍ മുഖദ്ദസ് കണ്ടു എന്നല്ലേ പറയുന്നത്. എങ്കില്‍ ആ പള്ളിയെ ഒന്ന് വര്‍ണിക്കൂ.’

ഇതെന്തു കഥ? അവര്‍ക്ക് പള്ളിയുടെ വാതിലിന്റെയും ജനലിന്റെയും എണ്ണം കിട്ടണമത്രെ. തൂണും കല്ലും മരവും വിവരിക്കണം പോലും. ഒരു പള്ളിയില്‍ പത്ത് കൊല്ലം ദര്‍സ് നടത്തിയ ഒരു മുദരിസിന് കഴിയുമോ? ആ പള്ളിയുടെ വാതിലിന്റെയും ജനലിന്റെയും എണ്ണം പറയുവാന്‍. അതൊക്കെ ആരെങ്കിലും മനസ്സില്‍ കേറ്റിയിടാറുണ്ടോ? പക്ഷേ, ഖുറൈശികള്‍ക്ക് അതൊക്കെ അറിയണം. എന്നാല്‍ അങ്ങനെയാകട്ടെ. നബി    (സ്വ) വിവരണം തുടങ്ങി. ജിബ്രീല്‍(അ) പ്രകാശത്തെ വെല്ലുന്ന വേഗത്തില്‍ ബൈതുല്‍ മുഖദ്ദസ് ഇളക്കിക്കൊണ്ടുവന്നു മക്കയില്‍ നബി(സ്വ)ക്ക് മുമ്പില്‍ കാണിച്ചു. നബി(സ്വ) അതിലേക്ക് നോക്കി വിവരണം തുടര്‍ന്നു. നാം ഒരു തീക്കൊള്ളിയെടുത്ത് ചുഴറിയാല്‍ ആ സര്‍ക്കിളിന്റെ ഓരോ ഭാഗത്തും തീക്കൊള്ളി ഉണ്ടെന്ന് തോന്നും. ജിബ്രീല്‍(അ) അതിനെക്കാള്‍ വേഗത്തില്‍ ബൈതുല്‍ മുഖദ്ദസ് കെട്ടിടത്തെയെടുത്ത് മക്കയുടെയും ഖുദ്സിന്റെയും ഇടയില്‍ ചുഴറ്റിക്കൊണ്ടിരുന്നാല്‍ ഒരേ സമയത്ത് കെട്ടിടം മക്കയിലും ഖുദ്സിലുമുണ്ടെന്ന് തോന്നും. ഖുദ്സില്‍ നിന്ന് മന്ദിരം കാണാതിരുന്ന ഒരു സെക്കന്റ് പോലും അവിടത്തുകാര്‍ക്ക് പറയാന്‍ കഴിയില്ല. ബില്‍ഖീസ് രാജ്ഞിയുടെ സിംഹാസനം സബഇല്‍ നിന്ന് ഇമവെട്ടും മുമ്പ് ഫലസ്തീനിലെത്തിച്ച ജ്ഞാനിവര്യന്‍ ആ സിംഹാസനം ചുഴറ്റിയിരുന്നോ എന്നറിയില്ല. ഇങ്ങോട്ട് ചലിച്ചു എന്നത് ഖുര്‍ആന്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. അതേ വേഗത്തില്‍ അങ്ങോട്ടും തിരിച്ചും മറിച്ചും ചലിപ്പിച്ചിട്ടുണ്ടെങ്കില്‍ സബയിലുള്ളവര്‍ക്ക് സിംഹാസനം നഷ്ടപ്പെട്ടതായി തോന്നില്ല. അവര്‍ കേ സിന് പോയിട്ടുമുണ്ടാവില്ല.

ഒരു രാജ്യത്തെയോ ബില്‍ഡിംഗിനെയോ പര്‍വതത്തെയോ എടുത്തു പൊക്കുകയെന്നത് ജിബ്രീല്‍(അ)ന് പ്രശ്നമുള്ള കാര്യമല്ല. ത്വൂര്‍ പര്‍വ്വതം ഇസ്റാഈലികളുടെ നേരെ പൊക്കിയത് ഖുര്‍ആന്‍ പറയുന്നു. ഇപ്പോള്‍ ആ പര്‍വ്വതം യഥാസ്ഥാനത്തുണ്ട് താനും. ചാവുകടല്‍ പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല. കാരണം ശിക്ഷാരൂപം പിന്‍തലമുറക്ക് പാഠമാകാന്‍ തന്നെ.

ജിബ്രീല്‍(അ)ന്റെ ഈ കഴിവ് എല്ലാ ജനങ്ങളും ഓര്‍ക്കണം. നാട്ടില്‍ അരാജകത്വം സൃ ഷ്ടിച്ചാല്‍, റൌഡിസ ജീവിതം വ്രതമാക്കിയാല്‍ നാടിനെയോ മലയെയോ താമസിക്കുന്ന കെട്ടിടത്തിനെയോ അടിമേല്‍ മറിച്ചിടാന്‍ ഒരു പ്രയാസവുമില്ല. ഇന്ന് പരിഷ്കൃത നാടുകളില്‍ ബില്‍ഡിംഗ് തകര്‍ക്കാന്‍ സൌണ്ട് ഗണ്‍ പരീക്ഷണ വിജയത്തിലാണ്. എന്നാല്‍ സൌണ്ട് ഗണ്‍ കൊണ്ട് ഇതിന് മുമ്പും പല സമൂഹത്തെയും ജിബ്രീല്‍(അ) ഒതുക്കിയിട്ടുണ്ട്. ഖുര്‍ആന്‍ അത്തരം സൌണ്ട് ഗണ്‍ ചരിത്രങ്ങള്‍ നമ്മുടെ മുമ്പില്‍ വെക്കുന്നത് നാം റൌഡിസം കളിക്കാതിരിക്കാനാണ്.

നബി(സ്വ) തന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ബൈതുല്‍ മുഖദ്ദസിലേക്ക് നോക്കി നിര്‍വികാരനായി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു: ”ഒരു മുഅ്മിനെ ഖബറില്‍ വെച്ച് ചോദ്യം ചെയ്യുമ്പോള്‍ മുഹമ്മദ് നബി(സ്വ)യെ കുറിച്ചുള്ള ചോദ്യ രൂപം ‘ഇസ്റാഅ്: ശാസ്ത്രീയ വിശകലനം’ എന്ന ലേഖനത്തില്‍  മുമ്പ് പ്രസ്താവിച്ചതാണ്. നബി(സ്വ)ക്ക് മദീനയില്‍ ഖബറടക്കപ്പെട്ട നിലയില്‍തന്നെ ഓരോ മനുഷ്യന്റെയും ഖബറ് വിചാരണ സമയത്ത് മൈക്രോസെക്കന്റ് വേഗത്തില്‍ എത്തിക്കൊണ്ടേയിരിക്കുന്നതിനും മുഅ്മിനിന് ആ തിരു ശരീരത്തിലേക്ക് നോക്കി മറുപടി പറയുന്നതിനും പ്രയാസമില്ലെന്ന് ബൈതുല്‍ മുഖദ്ദസിലേക്ക് നോക്കിയുള്ള മറുപടിപറച്ചിലില്‍ നിന്ന് മുന്‍കൂട്ടി ബോധ്യപ്പെടും.

പള്ളിയെക്കുറിച്ചുള്ള പൂര്‍ണ വിവരണം കേട്ടപ്പോള്‍ മുമ്പ് കച്ചവടാവശ്യാര്‍ഥവും മറ്റും ബൈതുല്‍ മുഖദ്ദസില്‍ പോയി പരിചയപ്പെട്ടവര്‍ പറഞ്ഞു. ശരിയാണ്. വിവരണത്തില്‍ പന്തികേടൊന്നുമില്ല. ആ പുല്‍കൊടിയും അറ്റപ്പോള്‍ അറ്റകൈക്ക് മറ്റൊരു ശ്രമം. അവര്‍ ചോദിക്കുകയാണ്. ഇരിക്കട്ടെ നീ ബൈതുല്‍ മുഖദ്ദസില്‍ നിന്നല്ലേ വരുന്നത്. ഞങ്ങളുടെ കച്ചവടയാത്ര ഗ്രൂപ്പുകള്‍ വഴിയില്‍ ഇപ്പോള്‍ എവിടെയൊക്കെ എത്തിയിട്ടുണ്ട്. ബിസിനസ്സ് മുതലാളിമാര്‍ക്ക് നാട്ടിലിരുന്ന് ചരക്കുമായി കൂലിക്കാരെ അയക്കുമ്പോള്‍ തങ്ങളുടെ സംഘം ഇന്ന തിയ്യതിക്ക് ഇന്ന കേന്ദ്രങ്ങളിലായി രിക്കുമെന്ന അറിവുണ്ടാകും. പരസ്പരം ബന്ധപ്പെട്ടും പറഞ്ഞുവെച്ചും ആയിരിക്കുമല്ലോ ഇത്തരം മൊബൈല്‍ വ്യവസാ യം നടക്കുക. പല കമ്പനികളുടെയും മാനേജിംഗ് പാര്‍ട്ണര്‍മാര്‍ സദസ്സിലുണ്ട്. ഇതൊ രു ആയുധമാക്കി നബി(സ്വ)യെ മുട്ടുകുത്തിക്കാനായിരുന്നു അവരുടെ അവസാന ശ്രമം. എന്നാല്‍ നബി(സ്വ)ക്കുണ്ടോ പകര്‍ച്ച? ബൈതുല്‍മുഖദ്ദസിന്റെയും മക്കയുടെയും ഇട ക്ക് വിവിധ സ്ഥലങ്ങളിലായി നീങ്ങിക്കൊണ്ടിരിക്കുന്ന ഓരോ ലോഡ് വണ്ടിയെയും എ ത്തിയ സ്ഥലത്തെയും നബി(സ്വ) വിവരിക്കാന്‍ തുടങ്ങി. കേട്ടുകൊണ്ടിരിക്കുന്ന മാനേജിംഗ് പാര്‍ട്ണര്‍മാര്‍ക്ക് തലക്കൊപ്പം കുമ്പയും കുലുക്കുകയല്ലാതെ രക്ഷയുണ്ടായിരുന്നില്ല. ആ പഴയ പല്ലവിയില്‍ അവിശ്വാസികളായ അഹങ്കാരികള്‍ ശരണം കണ്ടു. ഇത് വ ല്ലാത്തൊരു മാജിക് തന്നെ. സൈക്കിളില്‍ നിന്ന് വീണവന്റെ വളിഞ്ഞ ചിരിയോടെ അ വര്‍ സദസ്സില്‍ നിന്ന് തലവലിച്ചു.

നബി(സ്വ)യും പരിചിതരായ വിശ്വാസികളുമാകട്ടെ, ഉച്ചയോടെ നിസ്കാരത്തിന്റെ പ്രാ ക്ടിക്കല്‍ ക്ളാസെടുക്കാന്‍ എത്തിച്ചേരുന്ന ജിബ്രീല്‍(അ)നെ കാത്തിരിപ്പായി. രണ്ടു ദിവസം പത്ത് വഖ്തിന് ഇമാമത്ത് നിന്നു കൊണ്ട് ആ ക്ളാസ് ജിബ്രീല്‍(അ) എടുത്തു. അ പ്പോള്‍ നാട്ടില്‍ ഈ ഇസ്റാഅ് സംഭവം വലിയ കൊടുങ്കാറ്റ് സൃഷ്ടിക്കുകയായിരുന്നു. തെളിവുകള്‍ പൂര്‍ണമായും ഒരുവശത്ത്. തലക്കനവും ഗര്‍വ്വും മറുവശത്ത്. കോലാഹലത്തിന് പിന്നെ വല്ലതും വേണോ? അല്ലാഹു തന്നെ പറയട്ടെ: “നിങ്ങള്‍ക്ക് നാം കാണിച്ചു തന്ന ആ ദര്‍ശനത്തെ ജനങ്ങള്‍ക്ക് ഒരു ഫിത്നയല്ലാതെ നാം ആക്കിയിട്ടില്ല”(ഇസ്റാഅ്).

ഇന്നും ഫിത്ന ഏറ്റെടുക്കാന്‍ ആളുണ്ട്. ഇസ്റാഉം മിഅ്റാജും, നിസ്കാരത്തിന്റെ അഞ്ച് വഖ്തും അംഗീകരിച്ച് ഫിത്ന നിര്‍ത്താന്‍ മക്കയിലെ ഖുറൈശികള്‍ തയ്യാറായി. എന്നാല്‍ ചിലരിന്നും ഇതെല്ലാം നിഷേധിക്കുന്നു. എല്ലാ ഫിത്നയില്‍ നിന്നും അല്ലാഹു നമ്മുടെ വിശ്വാസത്തെ രക്ഷിക്കട്ടെ. ആമീന്‍.


RELATED ARTICLE

  • ആശീര്‍വാദം
  • പ്രവാചകന്‍ നേതാവ്
  • അഹ്ലുല്‍ബൈതിന്റെ ആദ്ധ്യാത്മ രഹസ്യം
  • പ്രവാചക സ്നേഹം
  • ഇസ്റാഅ്: ശാസ്ത്രീയ വിശകലനം
  • മിഹ്രാജ് : ശാസ്ത്രീയ വിശകലനം
  • ഉപവനത്തിനന്തികേ………
  • മിഹ്രാജ് : ഉത്തുംഗതയിലേക്കുള്ള ഉഡ്ഡയനം