Click to Download Ihyaussunna Application Form
 

 

കണക്കും ജ്യോതിശാസ്ത്രവും

റമളാനിന്റെ ആരംഭത്തിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ചു തന്നെ ഇന്ന് തര്‍ക്കം നില നില്‍ക്കുകയാണ്. ഏതാനും അല്‍പ്പജ്ഞാനികളുടെ വഴി വിട്ട പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങളെ ആശങ്കയിലാക്കാന്‍ മാത്രം രൂക്ഷമായിരിക്കുന്നു. ഇസ്ലാമിക ശരീ’അത്തിന്റെ ഖണ്ഡിതമായ തീരുമാനങ്ങള്‍ ചവറ്റു കൊട്ടയിലെറിഞ്ഞ് കണക്കുകള്‍ക്ക് പിന്നാലെ ഓടുന്നവര്‍ വളരെ വലിയ അനര്‍ഥങ്ങളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.

ഇബ്നുതൈമിയ്യ തന്നെ പറയുന്നു: “സ്വഹീഹായ സുന്നത്ത് കൊണ്ടും സ്വഹാബത്തിന്റെ ഏകോപനം കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ് നക്ഷത്ര കണക്കുകളെ അവലംബിക്കാന്‍ പാടില്ല എന്നത്. ഇതില്‍ സന്ദേഹമില്ല. ഇമാം ബുഖാരി(റ)യുടെയും മുസ്ലിം(റ)വിന്റെയും ഹദീസില്‍ ഇപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്. നബി(സ്വ) പറഞ്ഞു; ‘നിശ്ചയം നാം എഴുതുകയോ കണക്ക് കൂട്ടുകയോ ചെയ്യാത്ത സമുദായമാ ണ്’. മാസപ്പിറവി കണ്ടതിന് വേണ്ടി നിങ്ങള്‍ നോമ്പും പെരുന്നാളും അനുഷ്ഠിക്കുക. ചന്ദ്രപ്പിറവിയില്‍ കണക്കവലംബമാക്കുന്നവന്‍ ശരീഅത്തില്‍ വഴി തെറ്റിയവനായത് പോലെ ദീനില്‍ പുത്തനാശയക്കാരനും (മുബ്തദിഅ്) കൂടിയാണ്. ഗോളശാസ്ത്ര പണ്ഢിതന്മാര്‍ തന്നെ കണക്ക് ആസ്പദമാക്കി മാസപ്പിറവി ദര്‍ശനം കൃത്യമാകില്ലെന്ന് മനസ്സിലാക്കിയവരാണ്. അവരുടെ കണക്കിന്റെ പരമാവധി, -അത് ശരിയായാല്‍ തന്നെ- അസ്തമന സമയത്ത് സൂര്യന്റെയും ചന്ദ്രന്റെയും ഇടയില്‍ എത്ര ഡിഗ്രി അകല്‍ച്ചയുണ്ടെന്ന് ഗ്രഹിക്കലാണ്. പക്ഷേ, ഇത് കൊണ്ടാകട്ടെ ദര്‍ശനത്തിന്റെ കാര്യം കൃത്യമാക്കാനാകില്ല. കാരണം നോക്കുന്നവന്റെ കാഴ്ചയും അവന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ വ്യത്യാസവും അനുസരിച്ച് ദര്‍ശനം വ്യത്യാസമാകാന്‍ ന്യായമുണ്ട്. ഇതു കൊണ്ടു തന്നെയാണ് കണക്കുകാര്‍ തന്നെ ദര്‍ശനത്തിന് സാധ്യമാകും വിധത്തിലുള്ള സൂര്യചന്ദ്ര അകല്‍ച്ച എത്രയാണെന്നതില്‍ വളരെയധികം അഭിപ്രായഭിന്നതയിലെത്തിപ്പെട്ടത്. അവരുടെ മുന്‍കാല നേതാക്കളായ ബത്വ്ലൈമൂസ് (ടോളമി) പോലെയുള്ളവര്‍ ഇതു സംബന്ധമായി ഒന്നും പറഞ്ഞിട്ടില്ല. കണക്ക് അടിസ്ഥാനമാക്കി കൃത്യമായൊരു രേഖ ഇതിന് ഇല്ലാത്തതാണ് കാരണം. ദൈലമി തുടങ്ങിയ അവരുടെ ചില പില്‍ക്കാല പണ്ഢിതന്മാരാണ് ഇതുസംബന്ധമായി സംസാരിച്ചത്. ശരീഅത്തിന്റെ കുറേ വിധികള്‍ ചന്ദ്രനോട് ബന്ധിച്ച് നില്‍ക്കുന്നതായി അവര്‍ കണ്ടപ്പോള്‍ ചന്ദ്രപ്പിറവി ദര്‍ശനത്തിന് കണക്കിനെ ഒരു കൃത്യമാര്‍ഗമാക്കാമെന്നവര്‍ അഭിപ്രായപ്പെടുകയായിരുന്നു. എന്നാല്‍ ഇത് നേരെ ചൊവ്വെയുള്ള മാര്‍ഗമല്ല. ഇതില്‍ നിന്ന് അധികവും പിഴവാണ്. അനുഭവവും ഇതു തന്നെ. ചന്ദ്രന്‍ ദര്‍ശിക്കപ്പെടുമോ ഇല്ലയോ എന്നതില്‍ വരെ തര്‍ക്കമുണ്ടാകുന്നു. ഇതിനു കാരണം കണക്ക് കൊണ്ട് കൃത്യമാക്കാനാകാത്തൊരു കാര്യം കണക്ക് കൊണ്ടവര്‍ കൃത്യമാക്കാന്‍ ശ്രമിച്ചുവെന്നതാണ്. അപ്പോള്‍ സത്യമാര്‍ഗം വിട്ട് അവര്‍ പിഴച്ചുപോയി” (ഇബ്നുതൈമിയ്യയുടെ മജ്മൂ’ഉല്‍ ഫതാവാ, 25/207, 208).

റമളാന്‍ മാസത്തിന്റെ പിറവിയാണ് വ്രതം നിര്‍ബന്ധമാകുന്നതിന്റെ മാനദണ്ഡമെന്ന് ഖ്വുര്‍ആന്‍ സൂചിപ്പിക്കുന്നു (അല്‍ബഖ്വറ). അതുകൊണ്ടുതന്നെ ശര്‍ഇന്റെ നിയമപ്രകാരം റമളാന്‍ സ്ഥിരപ്പെടാത്ത യൌമുശ്ശക്കില്‍(സംശയദിവസം) വ്രതമെടുക്കല്‍ നിഷിദ്ധമാണെ ന്ന് നബി(സ്വ) പറയുന്നു. റമളാനിന്റെ സ്ഥിരീകരണത്തിന് ഇസ്ലാമിക ശരീഅതില്‍ വ്യ ക്തമായ മാനദണ്ഡങ്ങളുണ്ട്. ശഅ്ബാന്‍ മുപ്പത് പൂര്‍ണമാവുകയോ ഇരുപത്തി ഒമ്പതിന് അസ്തമനത്തോടെ മാസപ്പിറവി ദര്‍ശിച്ചതായി നിയമാനുസൃതം സ്ഥിരപ്പെടുകയോ വേണം. അടിസ്ഥാനപരമായി മറ്റൊരു മാര്‍ഗം ഇവ്വിഷയകമായി അവലംബിക്കാവതല്ലെന്ന് പണ്ഢിതന്മാര്‍ വിശദീകരിക്കുന്നു. ഈ വിഷയത്തില്‍ മദ്ഹബിന്റെ പണ്ഢിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.

ഖണ്ഡിതമായ പണ്ഢിതതീരുമാനത്തെ മറികടന്നുകൊണ്ട് ഇസ്ലാമിലെ ഒരു ‘ഇബാദത്ത് സ്ഥി രപ്പെടുത്തുന്നതിന് ജ്യോതിശാസ്ത്രവും കണക്കുമെല്ലാം അവലംബിക്കപ്പെടണമെന്ന വാദഗതി ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇമാം ബദ് റുദ്ദീനുല്‍ ‘എനി(റ) എഴുതുന്നു: “ശാരിഅ് (അല്ലാഹുവും റസൂലും) നോമ്പിനെയും മറ്റും ചന്ദ്ര ദര്‍ശനത്തോടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കണക്കവലംബമാക്കുന്നതില്‍ സമുദായത്തിന് (ഉമ്മത്തിന്) വിഷമമുണ്ടാകാതിരിക്കാനാണിത്.സമുദായത്തില്‍ ഇത് തന്നെയാണ് നിലനിന്ന് പോന്നതും. പിന്നീട് ഒരു ജനതയില്‍ ഇതെല്ലാം അറിയുന്നവരുണ്ടായാലും ഇതില്‍ മാറ്റമില്ല. നിങ്ങളുടെ മേല്‍ മേഘാവൃതമായാല്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക എന്ന നബിവചനത്തിന്റെ ബാഹ്യം തന്നെ കണക്ക് തീരേ അവലംബിച്ച് കൂടെന്നാണ് കുറിക്കുന്നത്. വല്ലപ്പോഴും കണക്കവലംബിക്കാമായിരുന്നുവെങ്കില്‍ കണക്കറിയുന്നവരോട് നിങ്ങള്‍ ചോദിക്കുക എന്ന് നബി (സ്വ) പറയേണ്ടിയിരുന്നു. എന്നാല്‍ ഒരു വിഭാഗം കണക്കുകാരിലേക്ക് മടങ്ങിയിരിക്കുകയാണ് (പുത്തന്‍ പ്രസ്ഥാനക്കാരായ) റാഫിള്വുകളാണ് ഈ വിഭാഗം. സലഫുസ്സ്വാലിഹുകളുടെ ഇജ്മാഅ് (ഏകോപനം) ഇവര്‍ക്കെതിരില്‍ രേഖയാണെന്ന് ഇമാം ഖ്വാള്വി ‘ഇയാള്വ്(റ) പ്രസ്താവിച്ചിട്ടുണ്ട്. ഇബ്നുബസ്വീസ്വ(റ) പറയുന്നത് ഇത് അടിസ്ഥാനരഹിതമായ മദ്ഹബാണെന്നാണ്. ഈ വിജ്ഞാനത്തില്‍ ആഴത്തിലിറങ്ങിച്ചെന്ന് പഠനം നടത്തുന്നത് തന്നെ നിശ്ചയം ശരീഅത് വിലക്കിയിട്ടുണ്ട്. കാരണം ഗോളശാസ്ത്ര കണക്ക് കൊണ്ട് കേവലം അനുമാനമോ ഊഹമോ മാത്രമാണ് ലഭിക്കുന്നത്. ഉറപ്പോ മികച്ച ഭാവനയോ ലഭിക്കുന്നില്ല” (‘ഉംദതുല്‍ ഖ്വാരി 10/286, 287).

ഇതുസംബന്ധമായി കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ എന്ത് പറയുന്നുവെന്ന് നമുക്ക് പരിശോധിക്കാം. പ്രധാന ശാഫി’ഈ പണ്ഢിതനായ ഇമാം റാഫി’ഈ(റ) പറയുന്നു. “റമളാനിന്റെ സ്ഥിരീകരണം മേല്‍ പ്രസ്താവിച്ച രണ്ട് മാര്‍ഗങ്ങളിലധിഷ്ഠിതമാണ്. ജ്യോതിശാസ്ത്രമോ കണക്കുകളോ ഈ വിഷയത്തില്‍ അവലംബിക്കാവതല്ല. വ്രതം ആരംഭിക്കുന്നതിലോ അവസാനിപ്പിക്കുന്നതിലോ പ്രസ്തുത മാനദണ്ഡങ്ങള്‍ അനുകരിക്കപ്പെടരുതെന്ന് തഹ്ദീബില്‍ വ്യക്തമാക്കിയിട്ടുണ്ട്” (ശര്‍ഹുല്‍ കബീര്‍ 6/266).

റാഫിഈ ഇമാമിന്റെ മേല്‍ വാക്കുകള്‍ ഹാഫിള്വ് ഇബ്നുഹജര്‍(റ) ഇപ്രകാരം വിശദീകരിക്കുന്നു. “ഇബ്നു ‘ഉമര്‍(റ)വില്‍ നിന്ന് സ്വഹീഹായി വന്ന ഹദീസ് റാഫിഈ(റ) പറഞ്ഞതിന് തെളിവാണ്. നബി(സ്വ) പറഞ്ഞു; നാം കണക്കും എഴുത്തുമില്ലാത്ത സമൂഹമാണ്. ഇബ്നു ‘അബ്ബാസി(റ)ല്‍ നിന്ന് അബൂദാവൂദ്(റ) നിവേദനം: നബി(സ്വ) പറഞ്ഞു: ജ്യോതിശാസ്ത്രത്തില്‍ നിന്നുള്ള വല്ല വിജ്ഞാനവും ആരെങ്കിലും കരസ്ഥമാക്കുന്നുവെങ്കില്‍ യഥാര്‍ഥത്തില്‍ സിഹ്റില്‍ നിന്നുള്ള ഒരു ശാഖയാണ് അവന്‍ കരസ്ഥമാക്കിയത്. ‘ഉമര്‍(റ)ല്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു. ജ്യോതിശാസ്ത്രത്തില്‍ നിന്ന് കടലി ലും ഇരുളിലും നിങ്ങള്‍ മാര്‍ഗദര്‍ശകമാകാനുതകുന്ന ഒരു പരിധി വരെ പഠിച്ചുകൊള്ളുക. അതില്‍ ക വിഞ്ഞത് വേണ്ടെന്ന് വെക്കുക. ഹര്‍ബുല്‍ കര്‍മാനി(റ) ഉദ്ധരിച്ചതാണിത്. ഇബ്നു ദഖ്വീഖ്വില്‍ ‘ഈദ് (റ)ന്റെ വാക്കുകള്‍ കാണുക. നോമ്പിന്റെ വിഷയത്തില്‍ കണക്കുകള്‍ അവലംബിക്കുന്നത് അനുവദനീയമല്ലെന്നാണ് എന്റെ പക്ഷം. കണക്കുകാര്‍ ചില സന്ദര്‍ഭങ്ങളില്‍ മാസപ്പിറവി കാണുന്നതിന്റെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മാസം പിറന്നതായി പ്രസ്താവിക്കാനിടയുണ്ട് (ചിലപ്പോള്‍ മറിച്ചും). കണക്കുകള്‍ അവലംബിച്ചുള്ള ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ പരിഗണിക്കുക നിമിത്തം അല്ലാഹു സമ്മതം നല്‍കാത്ത ഒരു ശരീ’അത്തിന്റെ നിര്‍മാണമാണ് സംഭവിക്കുക. എന്നാല്‍ ദര്‍ശിക്കാന്‍ പറ്റും വിധം ചന്ദ്രന്‍ ഉദിച്ചതായി കണക്കുകൊണ്ട് തെളിയുകയും പക്ഷേ, കാര്‍മേഘങ്ങള്‍ പോലെയുള്ളവ കൊണ്ട് ദര്‍ശന തടസ്സം ഉണ്ടാവുകയും ചെയ്തുവെന്നിരിക്കട്ടെ. എങ്കില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാകാന്‍ ശര്‍’അ് നിര്‍ദ്ദേശിച്ച കാരണം ഉണ്ടായത് കൊണ്ട് വ്രതമനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്നാണ് വരിക. ഞാന്‍ പറയട്ടെ. പക്ഷേ, ഇതിന്റെ സ്വീകാര്യത ചന്ദ്രനുദിച്ചുവെന്ന് പ്രസ്താവിച്ച വ്യക്തിയുടെ സത്യസന്ധതയെ ആശ്രയിച്ചു നില്‍ക്കുന്നതാണ്. ചന്ദ്രന്‍ ഉദിച്ചതായി താന്‍ ദര്‍ശിക്കാത്ത കാലത്തോളം അദ്ദേഹത്തിന്റെ പ്രസ്താവന സത്യസന്ധമാണെന്ന് ഉറപ്പിക്കാന്‍ നമുക്ക് മാര്‍ഗമില്ല. കണക്കുകാരന്‍ ദര്‍ശിച്ചിട്ടില്ലെന്നതാണല്ലോ യാഥാര്‍ഥ്യം. അപ്പോള്‍ പിന്നെ അദ്ദേഹത്തിന്റെ വാക്കിന് യാതൊരു പരിഗണനയുമില്ല” (അത്തല്‍ഖീസ്വുല്‍ ഹബീര്‍ 2/178).

ഇബ്നു ‘ഉമര്‍(റ)വില്‍ നിന്ന് ഇബ്നുഹജര്‍(റ) ഉദ്ധരിച്ച മേല്‍ ഹദീസ് ചില അല്‍പ്പജ്ഞാനികളുടെ ദുര്‍വ്യാഖ്യാനത്തിന് വിധേയമായിട്ടുണ്ട്. എഴുത്തും വായനയും കണക്കുകളുമൊന്നും അറിഞ്ഞുകൂടാത്ത വ്യക്തിയാണ് നബി(സ്വ)യെന്നും അതിനാലാണ് കണക്കുകള്‍ നബി(സ്വ) അവലംബിക്കാതിരുന്നതെന്നും അവകള്‍ അറിയുന്നവര്‍ക്ക് കണക്ക് അവലംബിക്കുന്നതില്‍ വിലക്ക് വന്നിട്ടില്ലെന്നും ഈ വിഭാഗം വാദിക്കുന്നു.

നബി(സ്വ)യുടെ വാക്കുകള്‍ സാധാരണക്കാര്‍ക്ക് പോലും മനസ്സിലാകും വിധം വ്യക്തമായിരിക്കെ ദുര്‍വ്യാഖ്യാനത്തിന് മുതിര്‍ന്നവര്‍ സ്വന്തം വിഡ്ഡിത്തം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഹദീസില്‍ നബി(സ്വ)ക്ക് എഴുത്തും വായനയും കണക്കുമൊന്നും അറിഞ്ഞുകൂടെന്ന് പറയുന്നില്ല. എഴുത്തും വായനയും അറിയാത്ത ഒരുകൂട്ടം ആളുകളെ സംബോധന ചെയ്തപ്പോഴാണ് നബി(സ്വ) ‘ഇന്നാ ഉമ്മതുന്‍ ഉമ്മിയ്യതുന്‍’ എന്ന പരാമര്‍ ശം നടത്തുന്നത്. ഭൂരിപക്ഷം സാധാരണക്കാര്‍ നിറഞ്ഞ ഒരു സദസ്സിനെ സംബോധനം ചെയ്യുന്ന പണ്ഢിതന്‍ നാം സാധാരണക്കാരാണെന്നും കിതാബും സുന്നത്തും യഥാവിധി മനസ്സിലാക്കാന്‍ നമുക്ക് കഴിവില്ലാത്തതിനാല്‍ പണ്ഢിതരെ അനുകരിക്കുകയേ നിര്‍വാഹമുള്ളൂവെന്നും പ്രസ്തുത സദസ്സിനോട് പറഞ്ഞാല്‍ ആ വ്യക്തി ഒന്നും അറിഞ്ഞുകൂടാത്തവനാണെന്ന് കണ്ടെത്തുന്നത് പുതുമയുള്ള വിഡ്ഡിത്തം തന്നെയാണ്.

എഴുത്ത്, വായന, കണക്ക് തുടങ്ങി പ്രാരംഭഘട്ടത്തില്‍ നബി(സ്വ)ക്ക് നല്‍കപ്പെടാത്ത എല്ലാ ജ്ഞാനങ്ങളും സമ്പാദിച്ചതിന് ശേഷമാണ് നബി(സ്വ) വിടപറഞ്ഞതെന്ന് ഇമാം സുയൂത്വി(റ) തന്റെ അല്‍ ഖസ്വാഇസ്വുല്‍ കുബ്റ 1/195ല്‍, പണ്ഢിതന്മാരില്‍ നിന്നുദ്ധരിച്ചിട്ടുണ്ട്.

തല്‍ഖീസ്വിന്റെ വിശദീകരണം ഇപ്രകാരം ഗ്രഹിക്കാം: റമള്വാന്‍ വ്രതം നിര്‍ബന്ധമാകുന്നതിന്റെ മാനദണ്ഡം റമള്വാന്‍ പിറന്നതായി ബോധ്യപ്പെടലാണ്. ഇതിന് ഇസ്ലാം നിര്‍ദേശിച്ച മാര്‍ഗങ്ങള്‍ രണ്ടെണ്ണമാണ്. ഒന്ന്: ശ’അ്ബാന്‍ മുപ്പത് ദിവസം പൂര്‍ത്തിയാവുക. രണ്ട്: ഇരുപത്തിയൊമ്പതിന്റെ സൂര്യാസ്തമനത്തിനു ശേഷം ചന്ദ്രന്‍ ഉദിച്ചതായി ദര്‍ശിക്കുക.

ചന്ദ്രോദയം ദര്‍ശിക്കാതെ കണക്കുകള്‍ കൊണ്ട് ചന്ദ്രനുദിച്ചതായി ബോധ്യപ്പെട്ടാല്‍ അതിന് പരിഗണനയില്ലെന്ന് സംക്ഷിപ്തം. തുഹ്ഫയുടെ വ്യാഖ്യാനത്തില്‍ ബഹു. ശര്‍വാനി(റ) എഴുതുന്നു: “മാസപ്പിറവിക്ക് മൂന്ന് അവസ്ഥകള്‍ അതിന്റെ പണ്ഢിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഒന്ന്: ചന്ദ്രോദയം ഉറപ്പാകുന്നതോടെ ദര്‍ശിക്കാന്‍ സാധ്യതയില്ലെന്നും ഉറപ്പാവുക. രണ്ട്: ചന്ദ്രോദയം ഉറപ്പാകുന്നതോടെ ദര്‍ശനവും ഉറപ്പാവുക. മൂന്ന്: ചന്ദ്രോദയം ഉറപ്പാകുന്നതോടെ ദര്‍ശന സാധ്യതയുള്ളതായി തെളിയുക.

ഈ മൂന്നവസ്ഥകളിലും കണക്കവലംബിച്ച് കണക്കുകാരന് സ്വന്തം ‘അമല്‍ ചെയ്യാമെന്ന ഫത്വ ഒന്ന്, മൂന്ന് അവസ്ഥകളില്‍ ചിന്തിക്കേണ്ടതുണ്ട്. എന്നിരിക്കെ ചിലര്‍ ഈ ഫത്വ നിരുപാധികം ശരിവെച്ചത് ആശ്ചര്യകരമാണ്. ‘ഉമറുല്‍ ബസ്വരി(റ) പ്രസ്താവിച്ചതാണ് ഇ ക്കാര്യം. വ്രതാനുഷ്ഠാനം നിര്‍ബന്ധമാകുന്നതിന്റെ മാനദണ്ഡമായി നബി(സ്വ) നിശ്ചയിച്ചത് ചന്ദ്ര ദര്‍ശനമാണെന്നും കേവലം ചന്ദ്രോദയമല്ലെന്നും ഇതിന് ന്യായമായി റശീദി(റ) പ്രസ്താവിച്ചിട്ടുണ്ട്” (ഹാശിയതുശ്ശര്‍വാനി 3/373 നോക്കുക).

അപ്പോള്‍ കണക്കുകാരന്റെ സ്വന്തം ‘അമലിന് തന്നെ രണ്ടാമത്തെ അവസ്ഥയില്‍ മാത്രമേ കണക്ക് അവലംബിച്ച് കൂടൂ എന്ന് വ്യക്തം. എന്നാല്‍ ഇപ്പറഞ്ഞത് തന്നെ അവന് കണക്കവലംബിച്ച് നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാകുമെന്നല്ല; പ്രത്യുത നോമ്പനുഷ്ഠിക്കാന്‍ അനുവാദമുണ്ടെന്നു മാത്രമാണ്. യൌമുശ്ശക്കില്‍ നോമ്പനുഷ്ഠിക്കുന്ന കുറ്റമുണ്ടാവില്ലെന്ന് സംക്ഷിപ്തം.

ഇമാം നവവി(റ) പറയുന്നു: (ശ’അ്ബാന്‍ ഇരുപത്തൊമ്പതിന്റെ സൂര്യാസ്തമന സമയം) “കാര്‍ മേഘം മൂടിയ കാരണം ചന്ദ്രന്‍ ദര്‍ശിക്കാതിരിക്കുമ്പോള്‍ കണക്കറിയുന്ന വ്യക്തിക്ക് അത് ആ സ്പദമാക്കി ‘അമല്‍ ചെയ്യുന്നതില്‍ രണ്ടഭിപ്രായമുണ്ട്. ഇബ്നുസുറൈജ്(റ) പറയുന്നത് അവന് നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാകുമെന്നാണ്. ഒരു തെളിവിന്റെ അടിസ്ഥാനത്തില്‍ അവന്‍ റമള്വാന്‍ മാസത്തെ അറിഞ്ഞുവെന്നതാണ് കാരണം. എന്നാല്‍ ഇബ്നുസുറൈജ്(റ) അല്ലാത്തവരുടെ പക്ഷം അവന്‍ നോമ്പനുഷ്ഠിക്കേണ്ടതില്ലെന്നാണ്. ദര്‍ശനമനുസരിച്ച് ‘അമല്‍ ചെയ്യാനല്ലാതെ നമ്മോട് ആജ്ഞ ഇല്ലെന്നതാണ് കാരണം. മൂലഗ്രന്ഥകര്‍ത്താവ് പ്രസ്താവിച്ചതാണ് ഇക്കാര്യം” (ശര്‍ഹുല്‍ മുഹദ്ദബ് 6/276).

ഇബ്നുഹജര്‍(റ) പറയുന്നു: “ജ്യോത്സ്യനെയും കണക്കുകാരനെയും അനുകരിച്ച് വ്രതമനുഷ്ഠിക്കല്‍ ആര്‍ക്കും അനുവദനീയമല്ല. എങ്കിലും അവര്‍ രണ്ടു പേര്‍ക്കും അവരുടെ അറിവനുസരിച്ച് ‘അമല്‍ ചെയ്യാവുന്നതാണ്. പക്ഷേ, റമള്വാന്‍ വ്രതത്തിന് പ്രസ്തുത വ്രതം മതിയാകില്ലെന്ന് മാത്രം. ഇപ്രകാരമാണ് ഇമാം നവവി(റ) മജ്മൂ’ഇല്‍ വ്യക്തമാക്കിയിട്ടുള്ളത്” (തുഹ്ഫ 3/373).

മജ്മൂ’ഇന്റെ വരികള്‍ കാണുക: “തദ്വിഷയകമായി അഞ്ചഭിപ്രായങ്ങളാണുള്ളത്. (1) കണക്കുകാരനും ജ്യോത്സ്യനും മറ്റുള്ളവര്‍ക്കും ജ്യോതിശാസ്ത്രവും കണക്കും അവലംബിച്ച് നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമില്ല. എങ്കിലും അവര്‍ രണ്ടുപേര്‍ക്കും നോമ്പനുഷ്ഠിക്കാവുന്നതാണ്. (അവരെ അനുകരിച്ച്) മറ്റുള്ളവര്‍ക്ക് നോമ്പനുഷ്ഠിച്ചുകൂടാ. എന്നാല്‍ അവര്‍ രണ്ടുപേര്‍ക്കും തന്നെ അവരുടെ ഫര്‍ള്വ് വീടാന്‍ പ്രസ്തുത നോമ്പ് മതിയാകാത്തതാകുന്നു. ഇതാണ് പ്രബലമായ അഭിപ്രായം.

(2) അവര്‍ രണ്ടുപേര്‍ക്കും നോമ്പനുഷ്ഠിക്കാവുന്നതും ആ നോമ്പ് അവരുടെ ഫര്‍ള്വിന് മതിയാകുന്നതുമാകുന്നു.(3) കണക്കുകാരന് അതവലംബമാക്കി നോമ്പനുഷ്ഠിക്കാവുന്നതും ജ്യോത്സ്യന് നോമ്പനുഷ്ഠിക്കാന്‍ പാടില്ലാത്തതുമാകുന്നു.(4) അവര്‍ രണ്ടുപേര്‍ക്കും നോമ്പനുഷ്ഠിക്കാവുന്നതും മറ്റുള്ളവര്‍ക്ക് അവരെ അനുകരിക്കാവുന്നതുമാകുന്നു. (5) അവര്‍ രണ്ടുപേര്‍ക്കും സ്വയം നോമ്പനുഷ്ഠിക്കാവുന്നതും മറ്റുള്ളവര്‍ക്ക് കണക്കുകാരനെ മാത്രം അനുകരിക്കാവുന്നതും ജ്യോത്സ്യനെ അനുകരിക്കാന്‍ പാടില്ലാത്തതുമാകുന്നു (അല്‍ മജ്മൂ’അ് 6/280).

ഈ അഞ്ചഭിപ്രായങ്ങളില്‍ ആദ്യത്തേത് മാത്രം പ്രബലവും ബാക്കിയുള്ളവ ദുര്‍ബലവുമാണെന്ന് വ്യ ക്തമായി. ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ ഗ്രാഹ്യമായി.

(1) ജ്യോത്സ്യനെയും കണക്കുകാരനെയും ഒരാള്‍ക്കും അനുകരിക്കാന്‍ പാടുള്ളതല്ല. (2) അവര്‍ രണ്ടുപേര്‍ക്ക് തന്നെയും സ്വന്തം അറിവ് ആസ്പദമാക്കി വ്രതമെടുക്കല്‍ നിര്‍ബന്ധമില്ല. (3) വ്രതമെടുക്കല്‍ നിര്‍ബന്ധമില്ലെങ്കിലും അത് അനുവദനീയമാകുന്നു. (4) അനുവദനീയമായ വ്രതമനുഷ്ഠിക്കുന്നത് കൊണ്ട് മാത്രം റമള്വാന്‍ നോമ്പിന്റെ ഫര്‍ള്വ് വീടുന്നതല്ല. (5) ഫര്‍ള്വ് വീടുന്നില്ലെങ്കിലും യൌമുശ്ശക്കെന്ന നിലക്ക് വ്രതമെടുക്കല്‍ ഹറാമാകുന്നില്ലെന്നതാണ് അനുവദനീയമാകുമെന്നതിന്റെ താത്പര്യം.(6) ജ്യോത്സ്യനെയും കണക്കുകാരനെയും അനുകരിച്ച് വ്രതമെടുക്കല്‍ അനുവദനീയമാണെന്ന വാദം പണ്ഢിതലോകത്ത് ദുര്‍ബലമാകുന്നു. (7) അവര്‍ രണ്ടുപേരെയും അനുകരിച്ച് മറ്റുള്ളവര്‍ വ്രതമെടുക്കലും ഖാളിയുംമറ്റും  റമളാന്‍ പ്രഖ്യാപിക്കലും നിര്‍ബന്ധമാണെന്ന വാദം മുസ്ലിം ലോകത്തിനന്യമാകുന്നു.

ഈ പറഞ്ഞതെല്ലാം തന്നെ ശാഫി’ഈ മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങള്‍ ആസ്പദമാക്കിയാണെങ്കില്‍ മറ്റു മദ്ഹബുകള്‍ എന്തു പറയുന്നുവെന്ന് ഇനി പരിശോധിക്കാം.

ഹനഫീ കര്‍മശാസ്ത്ര പണ്ഢിതനായ ഇമാം ‘എനി(റ) എഴുതുന്നു: “ജ്യോത്സ്യന്മാരുടെ വാക്കിന് മാത്രം യാതൊരു പരിഗണനയുമില്ല. ഇത് (മദ്ഹബിലെ) ഏകകണ്ഠ അഭിപ്രായമാണ്. അവരുടെ വാക്കുകളെ ആരെങ്കിലും അവലംബിച്ചാല്‍ നിശ്ചയം അവന്‍ ശര്‍’ഇന് വിപരീതം പ്രവര്‍ത്തിച്ചു. ആരെങ്കിലും ഗണിതക്കാരനെയോ ജ്യോത്സ്യനെയോ സമീപിക്കുകയും അവരെ വാസ്തവമാക്കുകയും ചെയ്താല്‍ നിശ്ചയം മുഹമ്മദ് നബി(സ്വ)യുടെ മേല്‍ അവതരിപ്പിക്കപ്പെട്ട ഖ്വുര്‍ആന്‍ കൊണ്ട് അവന്‍ കാഫിറായെന്ന് നബി(സ്വ) തന്നെ പ്രസ്താവിച്ചിട്ടുണ്ട് (‘എനി(റ)യുടെ അല്‍ബിനായ 3/613).

മറ്റൊരു ഹനഫീ കര്‍മശാസ്ത്ര പണ്ഢിതനായ ഇമാം ഇബ്നുല്‍ ‘ആബിദീന്‍(റ) എഴുതുന്നു: “ജ്യോ ത്സ്യന് ജ്യോതിശാസ്ത്രമവലംബിച്ച് ‘അമല്‍ ചെയ്യല്‍ അനുവദനീയമല്ല. ഇന്ന രാത്രിയില്‍ ചന്ദ്രനുദിക്കുമെന്ന അവരുടെ പ്രവചനമനുസരിച്ച് നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമല്ലെന്ന് ‘നഹ്റി’ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ജ്യോത്സ്യന്മാര്‍ നീതിമാന്മാരായിരുന്നാലും ഇപ്രകാരം തന്നെയാണ് സ്വഹീഹായ അഭിപ്രായമെന്ന് ഈള്വാഹിലും പറയുന്നു” (ഇബ്നുല്‍ ആബിദീ(റ)ന്റെ റദ്ദുല്‍ മുഹ്താര്‍ 2/41).

മാലികീ കര്‍മശാസ്ത്ര പണ്ഢിതനായ ഇമാം ഖത്ത്വാബ്(റ) എഴുതുന്നു: “മാസപ്പിറവി ദര്‍ശിക്കാമെന്ന ജ്യോത്സ്യന്റെ പ്രവചനം കൊണ്ട് മാസപ്പിറവി സ്ഥിരപ്പെടുകയില്ലെന്ന് തീ ര്‍ച്ച. അവന്റെ വാക്ക് ആസ്പദമാക്കി ഒരാള്‍ക്കും തന്നെ നോമ്പനുഷ്ഠിക്കല്‍ അനുവദനീയവുമല്ല. മാത്രമല്ല അവന് തന്നെയും സ്വന്തം ‘അമലിനു വേണ്ടി അത് അവലംബിച്ചു കൂടാ. ജ്യോതിശാസ്ത്രം നന്നായി അറിയുന്നവനും അറിയാത്തവനും വ്യത്യാസമില്ല. ഇമാം ഇബ്നുല്‍ ‘അറബി(റ) തന്റെ ‘ആരിള്വത്തില്‍ ഇബ്നുസുറൈജി(റ)നെ എതിര്‍ത്തിരിക്കുകയാണ്. അദ്ദേഹം ജ്യോതിശാസ്ത്രം നന്നായി അറിയുന്നവന്റെയും അറിയാത്തവന്റെയും ഇടയില്‍ വിവേചനം ചെയ്തിരിക്കുന്നു (അറിയുന്നവന് തന്റെ അറിവ് ആസ്പദമാക്കി വ്രതമെടുക്കല്‍ നിര്‍ബന്ധമാകും എന്നാണ് ഇബ്നുസുറൈജ് പറയുന്നത്). ഇമാം മാലികി(റ)ല്‍ നിന്ന് ഇബ്നു നാഫി’അ്(റ) റിപോര്‍ട്ട് ചെയ്തതായി തൌള്വീഹില്‍ ഇങ്ങനെ ഉദ്ധരിച്ചിട്ടുണ്ട്. ഇമാം മാലിക്(റ) പറഞ്ഞു: കണക്കവലംബമാക്കുന്ന ഇമാമിനെ അനുകരിക്കുകയോ അനുസരിക്കുകയോ ചെയ്തുകൂടാ. ഇബ്നുല്‍ ഹാജി ബ്(റ) പറയുന്നു: ജ്യോത്സ്യന്മാരുടെ കണക്കുകള്‍ക്ക് യാതൊരു പരിഗണനയുമില്ലെന്ന്(മാലികീ മദ്ഹബില്‍) അവിതര്‍ക്കിതമാണ്. ചില ബഗ്ദാദി നിവാസികളുടെ ചായ്വ് അത് അവലംബിക്കാമെന്നതാണെങ്കിലും -ഇബ്നു സുറൈജി(റ)നെ ഉദ്ദേശിച്ചാണിപ്പറഞ്ഞതെന്ന് തൌള്വീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്” (ഖത്ത്വാബ്(റ)വിന്റെ മവാഹിബുല്‍ ജലീല്‍ 2/387).

ഇമാം ‘അബ്ദരി(റ) എഴുതുന്നു: “മാസപ്പിറവിയില്‍ ജ്യോത്സ്യന്മാരുടെ വാക്കുകള്‍ പരിഗണിക്കപ്പെടില്ലെന്ന് ഇബ്നു യൂനുസ്(റ) പ്രസ്താവിച്ചിട്ടുണ്ട്. മാസം കാണുക, കണ്ടതായി സാക്ഷി സ്ഥിരപ്പെടുക, ശ’അ്ബാന്‍ മുപ്പത് പൂര്‍ത്തിയാവുക എന്നിവയില്‍ ശര്‍’അ് ഇതിനെ ക്ളിപ്തമാക്കിയതാണ് കാരണം. അതുകൊണ്ടു തന്നെ ഇവക്കപ്പുറമൊന്ന് ഏറ്റുന്നത് അനുവദനീയമല്ല” (മാലികീ പണ്ഢിതനായ അബ്ദരി(റ)യുടെ അത്താജു വല്‍ ഇക്ലീല്‍ ഫീ ഹാമിശില്‍ മവാഹിബ് 2/387).

ഹമ്പലീ പണ്ഢിതനായ ഇബ്നു ഖ്വുദാമ(റ) പറയുന്നു: “ജ്യോത്സ്യന്മാരുടെയോ കണക്കുകാരുടെയോ വാക്കുകള്‍ സത്യത്തോട് യോജിച്ചാല്‍ പോലും അത് അവലംബമാക്കി യുള്ള നോമ്പിന് സാധുതയില്ല. അവരുടെ വാക്കുകള്‍ സത്യത്തോട് യോജിക്കല്‍ അധികമായിരുന്നാല്‍ പോലും. അവലംബിക്കാനോ സ്വന്തം ‘അമല്‍ ചെയ്യാനോ പറ്റിയ ഒരു ശര്‍’ഇയ്യായ രേഖയല്ല അവ എന്നതാണ് ഇതിന് കാരണം. അതു കൊണ്ടു തന്നെ അവക്ക് യാതൊരു പരിഗണനയുമില്ല. ചന്ദ്രനെ കണ്ടതിനു വേണ്ടി നിങ്ങള്‍ നോമ്പനുഷ്ഠിക്കുക, കണ്ടതിനുവേണ്ടി നിങ്ങള്‍ നോമ്പ് മുറിക്കുകയും ചെയ്യുക. എന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. മറ്റൊരു നിവേദനത്തില്‍ ചന്ദ്രനെ കാണുന്നത് വരെ നിങ്ങള്‍ നോമ്പനുഷ്ഠിക്കുകയോ മുറിക്കുകയോ ചെയ്യരുതെന്ന് കാണാം (ഇബ്നുഖ്വുദാമ(റ)യുടെ മുഗ്നി 3/25).

ഒരു മദ്ഹബുമനുകരിക്കാത്ത അബ്ദുറഹ്മാന്‍ ജസീരിയുടെ പക്ഷവും ഇതു തന്നെയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ കാണുക. “ജ്യോത്സ്യന്മാരുടെ വാക്കിന് പരിഗണനയില്ല. അവര്‍ക്ക് തന്നെയും അതനുസരിച്ച് വ്രതമെടുക്കല്‍ നിര്‍ബന്ധമില്ല. അവരുടെ വാക്കുകള്‍ വിശ്വസിക്കുന്നവര്‍ക്കും തഥൈവ. മാറ്റം വരാത്തതും സ്ഥിരപ്പെട്ടതുമായ രേഖയുടെ മേല്‍ നോമ്പിനെ ശര്‍’അ് ബന്ധിപ്പിച്ചതാണ് കാരണം. മാസപ്പിറവി ദര്‍ശിക്കുക, ശ’അ് ബാന്‍ മുപ്പത് പൂര്‍ത്തിയാവുക എന്നിവയാണ് പ്രസ്തുത രേഖ” (ജസീരിയുടെ അല്‍ മദാഹിബുല്‍ അര്‍ബ’അ 1/500).

ചുരുക്കത്തില്‍, നാല് മദ്ഹബിന്റെ പണ്ഢിതന്മാരും ഒരു മദ്ഹബും അനുകരിക്കാത്തവരും ജ്യോതിശാസ്ത്രവും കണക്കും റമള്വാന്‍ വ്രതം നിര്‍ബന്ധമാകുന്നതിന്റെ മാനദണ്ഡമായി അഭിപ്രായപ്പെടുന്നില്ല. അതുകൊണ്ട് തന്നെ അവ രേഖയാക്കാന്‍ മുറവിളി കൂട്ടുന്നവര്‍ മുസ്ലിംകളുടെ ‘അമലുകള്‍ പിഴപ്പിക്കുന്ന മനുഷ്യപിശാചുക്കളാകുന്നു.

രാജ്യത്ത് ഭിന്നത കൂടാതെ നോമ്പും പെരുന്നാളുമെല്ലാം ഏകീകരിക്കാന്‍ കണക്ക് അവലംബമാക്കുന്നതാണ് അഭികാമ്യമെന്നും ചന്ദ്രപ്പിറവി ദര്‍ശനം തന്നെ ആസ്പദമാക്കിയാല്‍ കണ്ടവരും കാണാത്തവരും ഭിന്നതയിലാവുകയും നോമ്പും പെരുന്നാളുമെല്ലാം ഈരണ്ടാവുകയും ചെയ്യുന്നതാണ് അനുഭവമെന്നും ചിലര്‍ വാദിക്കുന്നു. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. ദര്‍ശനത്തെ ആസ്പദമാക്കുമ്പോള്‍ കണ്ട രാജ്യത്തെ ആസ്പദമാക്കി അയല്‍ നാടുകള്‍ക്കും നോമ്പും പെരുന്നാളുമനുഷ്ഠിക്കാന്‍ സൌകര്യമുണ്ട്. ലോകമൊട്ടാകെ ഏകീകരിക്കണമെന്നാണ് വാദമെങ്കില്‍ അത് കണക്ക് ആസ്പദമാക്കിയായാലും സാധ്യമാകാത്തതും അസംഭവ്യമാകുന്നതുമാണ്. ഇനി മാസപ്പിറവി ദര്‍ശനം ശ’അ്ബാന്‍ ഇരുപത്തിയൊമ്പതിന്റെ അസ്തമന ശേഷം ഉണ്ടായില്ല എന്നിരിക്കട്ടെ. എ ന്നാല്‍ ഈ സാഹചര്യത്തില്‍ എല്ലാവരോടും ശ’അ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കാനാണ് നബി(സ്വ)യുടെ ആജ്ഞ.

ഇമാം ‘എനി(റ) ഇബ്നുബത്ത്വാലി(റ)ല്‍ നിന്നുദ്ധരിക്കുന്നു: “നമ്മള്‍ കണക്കുകൂട്ടുന്നവരല്ലെന്ന നബിവചനത്തിന്റെ ഉദ്ദേശ്യം ഇപ്രകാരമാണ്. നമ്മുടെ നോമ്പിന്റെയും മറ്റു ‘ഇബാദത്തിന്റെയും സമയങ്ങള്‍ അറിയാന്‍ ആവശ്യമാകും വിധമുള്ള കണക്ക് അറിഞ്ഞിരിക്കണമെന്ന് ആജ്ഞാപിക്കപ്പെടാത്ത വിഭാഗമാണ് നാം. നമ്മുടെ ‘ഇബാദത്തുകളെല്ലാം ബന്ധിക്കപ്പെട്ടിരിക്കുന്നത് വ്യക്തമായ അടയാളങ്ങളോടും ബാഹ്യമായ കാര്യങ്ങളോടുമാണ്. ഇവ്വിഷയത്തില്‍ കണക്കുകാരും അല്ലാത്തവരും സമമത്രെ” (‘എനി(റ)യുടെ ‘ഉംദതുല്‍ഖ്വാരി 10/287).

ഈ വിശദീകരണത്തില്‍ നിന്ന് കണക്കവലംബിക്കുമ്പോഴാണ് അനൈക്യവും അഭിപ്രായഭിന്നതയും ഉണ്ടാകുന്നതെന്നും മാസപ്പിറവി ദര്‍ശിക്കാതിരുന്നാല്‍ എല്ലാവരും ശഹബാന്‍ മുപ്പത് പൂര്‍ത്തിയാക്കുന്ന പക്ഷം ജനങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകുമെന്നും വ്യക്തമായി.

ഹാഫിള്വ് ഇബ്നു ഹജര്‍(റ) പറയുന്നത് കാണുക: “മേഘാവൃതമാകുമ്പോള്‍ എണ്ണം പൂര്‍ത്തിയാക്കണമെന്ന് പറഞ്ഞതിലെ രഹസ്യം പ്രസ്തുത എണ്ണത്തില്‍ എല്ലാവരും സമന്മാരാണെന്നതാണ്. അപ്പോള്‍ അവരില്‍ അഭിപ്രായഭിന്നതയും തര്‍ക്കവും ഇല്ലാതാകും” (ഫത്ഹുല്‍ബാരി 4/159).

‘അബ്ദുറഹ്മാനുല്‍ ജസീരി പറയുന്നു: “വളരെ ഗാഢമായ തത്വങ്ങള്‍ അവലംബമാക്കിയാണ് ജ്യോ ത്സ്യന്മാര്‍ പ്രവചിക്കുന്നതെങ്കിലും അവരുടെ പ്രവചനം കൃത്യമാവാതെയാണ് അനുഭവം. അധിക സന്ദര്‍ഭങ്ങളിലും അവരുടെ അഭിപ്രായങ്ങള്‍ അന്യോന്യം എതിരാകുന്നുവെന്നത് തന്നെയാണ് അതിന് തെളിവ്’‘ (അല്‍ മദാഹിബുല്‍ അര്‍ബ’അ 1/500, 501).


RELATED ARTICLE

  • പ്രതിദിന ദിക്റുകള്‍
  • എല്ലാദിവസവും ചൊല്ലേണ്ട ദുആ
  • എട്ട് റക്അതുകാരുടെ രേഖകള്‍ ദുര്‍ബലം
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • സംഘടിത സകാത്
  • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
  • ഫിത്വ്ര്‍ സകാത്
  • സകാത്
  • ലൈലതുല്‍ഖദ്ര്‍: വ്യത്യസ്ത വീക്ഷണങ്ങള്‍
  • ലൈലതുല്‍ ഖ്വദ്ര്‍
  • ബദര്‍ദിന ചിന്തകള്‍
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • റമള്വാനിലെ സംസര്‍ഗം
  • നോമ്പ് മുറിയുന്ന കാര്യങ്ങള്‍
  • നോമ്പിന്റെ സമയം
  • നോമ്പ് ഖ്വള്വാഅ് വീട്ടല്‍
  • ഇസ്തിഹാളത് കാരിയുടെ നോമ്പ്
  • നോമ്പില്‍ ഇളവുള്ളവര്‍
  • നോമ്പിന്റെ സുന്നത്തുകള്‍
  • നോമ്പിന്റെ ഫര്ളുകള്‍
  • നോമ്പ് നിര്‍ബന്ധമായവര്‍
  • സംശയനിവാരണം
  • കണക്ക് കൊണ്ട് സാക്ഷ്യം തള്ളാമോ?
  • റമളാനിന്റെ സ്ഥിരീകരണം
  • കണക്കും ജ്യോതിശാസ്ത്രവും
  • നോമ്പിന്റെ അനിവാര്യത
  • റമളാന്‍ മഹത്വവും പ്രസക്തിയും
  • മനസില്‍ മാലാഖ വരുന്ന നോമ്പുകാലം
  • സുന്നത് നോമ്പുകള്‍
  • വ്രതാനുഷ്ഠാനം: