Click to Download Ihyaussunna Application Form
 

 

റമളാന്‍ മഹത്വവും പ്രസക്തിയും

ആത്മീയ ഭാഷ്യം

ഹിജ്റ വര്‍ഷത്തിലെ ഒമ്പതാം മാസത്തിനു, വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു തന്നെയാ ണ് ശഹ്റുറമളാന്‍ എന്ന നാമം നല്‍കിയത്. ഈ പേര് വന്നതിനെക്കുറിച്ച് ഭാഷാ ശാ സ്ത്രജ്ഞര്‍ പലവിധം അനുമാനിച്ചതായി കാണാം. ഇമാം റാസി(റ) രേഖപ്പെടുത്തുന്നു. “ഇമാം ഖലീല്‍ പറയുന്നു: റംളാഅ് എന്നതില്‍ നിന്നാണ് റമള്വാന്‍ എന്ന പദം ഉത്ഭവിച്ചത്. റംളാഅ് എന്നാല്‍ ഖരീഫ് കാലത്തിനു മുമ്പ് വര്‍ഷിക്കുന്ന മഴ എന്നര്‍ഥം. പ്രസ്തുത മഴവര്‍ഷത്തോടെ ഭൂവിതാനത്തിലെ പൊടിപടലങ്ങളത്രയും കഴുകി വൃത്തിയാക്കപ്പെടുന്നു. ഇതുപോലെ റമള്വാന്‍ മുസ്ലിം സമുദായത്തിന്റെ ശരീരവും മനസ്സും പാപങ്ങളില്‍ നിന്നു ശുചീകരിക്കാന്‍ കളമൊരുക്കുന്നു.

റമള്വാന്‍ നിഷ്പന്നമായത് ‘റമിളസ്വാഇമു’ എന്ന പ്രയോഗത്തില്‍ നിന്നാണെന്നു ചിലര്‍ പറയുന്നു. നോമ്പുകാരന്റെ അകത്തളം ദാഹം നിമിത്തം ചൂടുപിടിച്ചാലാണത്രെ ‘റമിളസ്സ്വാഇമു’ എന്നു പറയുക. കരിച്ചുകളയുന്നത് എന്ന അര്‍ഥവും ഭാഷാ ശാസ്ത്രജ്ഞന്മാര്‍ നല്‍കുന്നുണ്ട്. അങ്ങനെയെങ്കില്‍ റമള്വാന്‍ മാസം മനുഷ്യന്റെ പാപങ്ങള്‍ കരിച്ചുകളയാന്‍ കാരണമാകുന്നു എന്നു പറയാം. ഈ വീക്ഷണത്തിനുപോല്‍ബലകമെന്നോണം ഒരു ഹദീസ് ഉദ്ധരിക്കുന്നുണ്ട്.

“റമള്വാന് പ്രസ്തുത പേരുനല്‍കപ്പെട്ടത് ആ മാസം മനുഷ്യന്റെ കുറ്റങ്ങള്‍ കരിച്ചുകളയാന്‍ മതിയായ ആത്മീയമാനം ഉള്‍ക്കൊള്ളുന്നതിനാലാകുന്നു” (ഇബ്നു മുര്‍ദവൈഹി, ഇസ്വ്ബഹാനി). ഇബ്നു ഉമറി(റ)ല്‍ നിന്നും ഇതേ അര്‍ഥം കുറിക്കുന്ന മറ്റൊരു ഹദീസ് ഇബ്നു അസാകിര്‍(റ) താരീഖില്‍ ഉദ്ധരിച്ചിട്ടുണ്ട്. വേറൊരു ഹദീസ് കൂടി വായിക്കുക: “ഒരിക്കല്‍ നബി(സ്വ)യോട് പ്രിയപത്നി ആഇശാബീവി(റ) ആരാഞ്ഞു: നബിയേ എ ന്താണ് റമള്വാന്‍ എന്ന നാമകരണത്തിനു പിന്നിലെ താത്പര്യം? നബി(സ്വ) പ്രതിവചിച്ചു: ‘റമള്വാന്‍ മാസത്തില്‍ അല്ലാഹു സത്യവിശ്വാസികള്‍ക്കു പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും കരിച്ചുകളയുകയും ചെയ്യുന്നു എന്നതുതന്നെ.”

റമള്വാന്‍ എന്ന് ശഹ്ര്‍ ചേര്‍ക്കാതെ പ്രയോഗിക്കുന്നത് തെറ്റാണെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. “നിങ്ങള്‍ റമള്വാന്‍ എന്ന് പ്രയോഗിക്കരുത്. അത് അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളില്‍ ഒന്നാകുന്നു. അതുകൊണ്ട് ശഹ്റു റമള്വാന്‍ എന്നു തന്നെ പറയുക.” എന്നര്‍ഥം കുറിക്കുന്ന ഒരു ഹദീസ് ഇതിനു തെളിവായി ചിലര്‍ ഉദ്ധരിക്കുന്നു. എന്നാല്‍ ഇതു സംബന്ധമായി ഇബ്നുഹജരില്‍ ഹൈതമി(റ)വിന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്.

ശഹ്ര്‍ എന്നു ചേര്‍ക്കാതെ റമള്വാന്‍ എന്നു പ്രയോഗിക്കുന്നത് കറാഹത്തല്ല എന്ന പണ്ഢിതവിധി തന്നെയാകുന്നു ശരി. നിരുപാധികം തന്നെയാണീ വിധി എന്നുപറയാം. കാ രണം പ്രബലമായ എണ്ണമറ്റ ഹദീസുകളില്‍ ശഹ്ര്‍ ചേര്‍ക്കാതെ റമള്വാന്‍ എന്നുമാത്രം പ്രയോഗിച്ചതുകാണാം. ഇത് കറാഹത്താണെന്നു വാദിക്കുന്നവര്‍ക്കാകട്ടെ ദുര്‍ബലമായ ഹദീസുകളാണ് ഉദ്ധരിക്കാനുള്ളത്. അവ ആധാരമാക്കാവുന്നതല്ലെന്നു പറയേണ്ടതില്ലല്ലോ.

റമള്വാന്‍ എന്ന പദം വിലയിരുത്തി ആത്മീയലോകത്തെ അനിഷേധ്യതാരം ശൈഖ് അബ്ദുല്‍ഖാദിരില്‍ ജീലാനി(റ) പറയുന്നതു കാണുക: “റമള്വാന്‍ എന്ന അറബി വാക്കി ല്‍ അഞ്ച് അക്ഷരങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. റാഅ്, മീമ്, ള്വാദ്, അലിഫ്, നൂന്‍. ഇവയില്‍ ഓരോ അക്ഷരവും ഓരോ ആശയങ്ങള്‍ സൂചിപ്പിക്കുന്നു. അവ താഴെ ചേര്‍ക്കുന്നു.

1) അല്ലാഹുവിന്റെ സംതൃപ്തി (രിള്വ്വാനുള്ളാഹ്)

2) അല്ലാഹുവിന്റെ സ്നേഹം (മഹബ്ബതുള്ളാഹ്)

3) അല്ലാഹുവിന്റെ സംരക്ഷണം (ള്വമാനുള്ളാഹ്)

4) അല്ലാഹുവിന്റെ ഇണക്കം (ഇല്‍ഫൂള്ളാഹ്)

5) അല്ലാഹുവിന്റെ ജ്യോതിസ്സ് (നൂറുള്ളാഹ്)

റമള്വാന്‍ ഖുര്‍ആനില്‍

പന്ത്രണ്ടു മാസങ്ങളില്‍, വിശുദ്ധ റമള്വാന്റെ മഹത്വത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ 2/185 ന്റെ ആശയവിവക്ഷ ഇങ്ങനെ: “മാനവകുലത്തിനു സന്മാര്‍ഗദര്‍ശനവും സത്യാസത്യ ധര്‍ മ്മാധര്‍മ്മ വിവേചകവും വിധിനിയമ വിശദീകരണവുമെല്ലാമായി ഖുര്‍ആന്‍ അവതീര്‍ണമായ മാസമത്രെ റമള്വാന്‍”.

ഈ വാക്യത്തില്‍ പ്രധാനമായി റമള്വാന്റെ രണ്ട് മഹത്വം എടുത്തുപറഞ്ഞിരിക്കുന്നു. ഒന്ന്: ഖുര്‍ആന്‍ അവതരിച്ച മാസം, രണ്ട്: വ്രതാചരണം നിര്‍ബന്ധമായ മാസം. ഈ സവിശേഷതകള്‍ റമള്വാന്‍ മാസത്തിന്റെ മഹത്വവും ആത്മീയ പ്രാധാന്യവും വ്യക്തമാക്കുന്നു.

ആത്മീയവശം : ഖുര്‍ആന്‍ അവതരണവും വ്രതാനുഷ്ഠാന നിര്‍ബന്ധവും റമള്വാന്‍ മാസത്തിന്റെ സവിശേഷതയായി എണ്ണിയതിനു പിന്നില്‍ പല യുക്തികളുമുണ്ട്. ഇമാം റാസി (റ) പറയുന്നു: “റമള്വാന്‍ മാസത്തെ വ്രതാചരണത്തിലൂടെ സവിശേഷമാക്കിയതിനു പിന്നില്‍ പല രഹസ്യങ്ങളുമുണ്ട്. നമുക്കിങ്ങനെ ഊഹിക്കാം. റമള്വാന്‍ മാസത്തെ അല്ലാ ഹു തന്റെ ദിവ്യവചനങ്ങള്‍ കൊണ്ട് ധന്യമാക്കി ഖുര്‍ആന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ആ രാധനാ കര്‍മ്മങ്ങളില്‍ അത്യുത്തമമായ നോമ്പുകൊണ്ട് റമള്വാനെ വിശിഷ്ടമാക്കി. ഇതുരണ്ടും ദൈവിക തേജസ്സ് മനുഷ്യന് സിദ്ധമാക്കാന്‍ പര്യാപ്തമായതാകുന്നു. ദൈവിക വെളിപാടുകള്‍ നേരിട്ടു ലഭിച്ചിട്ടും മനുഷ്യരുടെ ഭൌതികമായ ബന്ധങ്ങളും ജഢിക വികാരങ്ങളും ഇലാഹീ ബന്ധത്തില്‍നിന്നവരെ അകറ്റിക്കളയുന്നു. അതിനെ പ്രതിരോധിക്കാന്‍ ഫലവത്തായ ആരാധനയത്രെ നോമ്പ്. ആത്മാവിന്റെ മാധുര്യം നുകരാന്‍ നോമ്പ് മനുഷ്യനെ സഹായിക്കുന്നു. ആത്മീയലോകത്തേക്കുള്ള ആരോഹണം മനുഷ്യനെ ഉന്നതമായ അനുഭൂതിയില്‍ വിലയം ചെയ്യിക്കുന്നു. പ്രവാചകര്‍(സ്വ)യുടെ വചനം ഈ വസ് തുത ഒന്നുകൂടി വ്യക്തമാക്കുന്നു.

“പിശാച് മനുഷ്യന്റെ മനോമുകുരത്തില്‍ വിഘ്നപടലങ്ങള്‍ സൃഷ്ടിക്കുന്നില്ലായിരുന്നുവെങ്കില്‍ അവന്‍ വാനലോകത്തെ അദൃശ്യപ്രതിഭാസങ്ങള്‍ നേരിട്ട് ദര്‍ശിക്കുമായിരുന്നു”. അതെ, റമള്വാന്‍ വ്രതവും ഖുര്‍ആന്‍ സാന്നിധ്യവും മനുഷ്യന്റെ മനോമുകരത്തെ വിശുദ്ധമാക്കുന്ന മഹത്തായ ആരാധനയാണ്.

ഖുര്‍ആന്‍ അവതരണം

പരിശുദ്ധ ഖുര്‍ആന്റെ അവതരണമാണ് റമള്വാന്റെ സവിശേഷതയില്‍ പ്രധാനം. ഇതുസംബന്ധമായി ഇമാം റാസി(റ) പറയുന്നു: “പരിശുദ്ധഖുര്‍ആന്‍ നബി(സ്വ)ക്ക് ഒന്നിച്ച് അവതരിച്ചതല്ല. ആവശ്യാനുസാരം അല്‍പ്പാല്‍പ്പമായി ഇറങ്ങിയതാണ്. അങ്ങനെയെങ്കില്‍ മിക്കവാറും എല്ലാ മാസത്തിലും ഖുര്‍ആന്‍ അവതരിച്ചിരിക്കും. എങ്കില്‍ റമള്വാനില്‍ ഖുര്‍ആന്‍ ഇറക്കപ്പെട്ടു എന്നു പറയുന്നതിന്റെ പൊരുള്‍ എ ന്താണ്?

“ഈ സംശയത്തിനു രണ്ടുവിധം മറുപടി കണ്ടെത്താവുന്നതാണ്. ഖുര്‍ആന്‍ ലൈലതുല്‍ ഖദ്റില്‍ ഒന്നാമാകാശത്തേക്ക് പൂര്‍ണമായി അവതരിപ്പിക്കപ്പെട്ടു. അവിടെനിന്നു സമയബന്ധിതമായി ഭൌമലോകത്തേക്ക് അവതരണം തുടര്‍ന്നുകൊണ്ടിരുന്നു.” ഇങ്ങനെ ഘട്ടംഘട്ടമായി അവതരിപ്പിച്ചതിനു പിന്നില്‍ അല്ലാഹു പല യുക്തികളും നന്മകളും കണ്ടിരിക്കാം. ഒന്നാമാകാശത്തേക്ക് ഒന്നിച്ചിറക്കിയപ്പോള്‍ വാനലോകവാസികളായ മലകുകള്‍ ക്കു പ്രത്യേകമായ ഗുണം അല്ലാഹു ഉദ്ദേശിച്ചിരിക്കാം. നബിതങ്ങള്‍ക്കാണെങ്കില്‍ ഏറ്റ ും അടുത്ത കേന്ദ്രത്തില്‍ ിന്നുതന്നെ വഹ്യ് സ്വീകരിക്കാന്‍ കഴിയുന്ന ഒരര്‍ഥത്തില്‍ ഗുണപ്രദമാണ്. ഒന്നാമാകാശത്തേക്ക് ആദ്യം ഖുര്‍ആന്‍ മുഴുക്കെ അവതരിപ്പിച്ചത് ജിബ്രീല്‍ അ)ന്റെ നന്മ ലാക്കാക്കിയാണെന്നും പറയാവുന്നതാണ്. കാരണം നബിതങ്ങള്‍ക്കു വഹ് യ് എത്തിക്കാനുള്ള ഉത്തരവാദിത്തം ജിബ്രീലിനാണല്ലോ. ഖുര്‍ആന്‍ പൂര്‍ണമായും റമള്വാനില്‍ അവതരിക്കപ്പെട്ടു എന്നതിന്റെ താത്പര്യം ഒന്നാം ആകാശത്തേക്ക് പൂര്‍ണമായും ഇറക്കിയത് റമള്വാനില്‍ ലൈലതുല്‍ ഖദ്റിലാണെന്നാണ്.

ഖുര്‍ആന്‍ റമള്വാനില്‍ അവതരിപ്പിക്കപ്പെട്ടു എന്നതു കൊണ്ടുദ്ദേശ്യം ഖുര്‍ആന്‍ അവതരണത്തിനു റമള്വാനിലെ ലൈലതുല്‍ ഖദ്റില്‍ തുടക്കം കുറിച്ചു എന്നാണെന്നു മുഹമ്മദുബിന്‍ ഇസ്ഹാഖി(റ)നെപോലുള്ള പണ്ഢിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒരു ചരിത്ര സംഭവത്തിന്റെ തുടക്കത്തിനു പ്രാധാന്യം കല്‍പ്പിക്കുക സാധാരണമാണല്ലോ.

പരിശുദ്ധ ഖുര്‍ആന്‍ പുണ്യം നിറഞ്ഞ ഒരു രാവില്‍ ഇറക്കപ്പെട്ടു എന്നര്‍ഥം കുറിക്കുന്ന ഒരു വചനം ഖുര്‍ആനില്‍ കാണാം. ആ വചനത്തിന്റെ താത്പര്യം ലൈലതുല്‍ഖദ്റ് തന്നെ എന്നാണ് പണ്ഢിതപക്ഷം. ലൈലതുല്‍ഖദ്റ് റമള്വാന്‍ മാസത്തിലാണെന്നു വന്നാല്‍ ഖുര്‍ആന്‍ അവതരണം റമള്വാന്‍ തന്നെയാണെന്നു പിന്നെയും പറയേണ്ടതില്ലല്ലോ. ചുരുക്കത്തില്‍ ഖുര്‍ആന്‍ അവതരണം റമള്വാന്റെ മഹത്വത്തിനു കാരണമായി.

തിരുമൊഴികള്‍

വിശ്വാസിയുടെ വസന്തകാലമായ റമള്വാന്റെ മഹത്വങ്ങള്‍ വിളംബരം ചെയ്യുന്ന അനേകം നബിവചനങ്ങളുണ്ട്. റമള്വാന്റെ എല്ലാ മഹത്വങ്ങളും ഒതുക്കി നിര്‍ത്താവുന്ന ഒരു വചനം ഇങ്ങനെ വായിക്കാം. “അല്ലാഹുവിന്റെ ദാസന്മാര്‍ റമള്വാന്റെ ശരിയായ മഹത്വം അറിഞ്ഞിരുന്നുവെങ്കില്‍ കൊല്ലം മുഴുക്കെ റമള്വാനായിരുന്നെങ്കില്‍ എന്നവര്‍ ആഗ്രഹം പ്രകടിപ്പിക്കുമായിരുന്നു.” അബൂ മസ്ഊദില്‍ ഗിഫാരി(റ)വില്‍ നിന്ന് ഉദ്ധൃതമായ ഈ ഹദീസി ല്‍ വിശുദ്ധ റമള്വാന്റെ വിവരണാതീതമായ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്. ഈ വചനത്തിന്റെ പൊരുള്‍ നബി(സ്വ) തന്നെ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. ഹദീസ് ഗ്ര ന്ഥങ്ങള്‍ പരാമര്‍ശിച്ച ചിലത് താഴെ കൊടുക്കുന്നു.

സ്വര്‍ഗാലങ്കാരം

ഇബ്നുഅബ്ബാസ്(റ)വില്‍ നിന്നുള്ള സുദീര്‍ഘമായ ഹദീസിലെ ചില വരികള്‍ കാണുക: “റമള്വാനെ വരവേല്‍ക്കാന്‍ സ്വര്‍ഗലോകം അലങ്കരിക്കപ്പെടുന്നതാണ്. സ്വര്‍ഗം കമനീയമായി സംവിധാനിക്കപ്പെടുന്നു. റമള്വാനിലെ ആദ്യരാവ് ആഗതമായാല്‍ അര്‍ശിന്റെ താ ഴ്വാരത്തു നിന്ന് ഒരുതരം മന്ദമാരുതന്‍ അടിച്ചുവീശും. സ്വര്‍ഗീയ വൃക്ഷങ്ങളിലെ ഇലകള്‍ മര്‍മ്മരമുതിര്‍ക്കും. സ്വര്‍ഗ കവാടങ്ങളില്‍ വട്ടക്കണ്ണികള്‍ നേര്‍ത്ത ആരവം മുഴക്കും. സ്വര്‍ഗപാര്‍ശ്വങ്ങളില്‍ നിലയുറപ്പിച്ച ഹൂറികള്‍ ഈണത്തില്‍ വിളിച്ചുപറയും. ‘അല്ലാഹുവിലേക്കു വിവാഹാഭ്യര്‍ഥനയുമായി വരുന്നവരാരാണ്? അവര്‍ക്കിണയെ സമ്മാനിക്കപ്പെടും. തീര്‍ച്ച.’ തുടര്‍ന്ന് അവര്‍ സ്വര്‍ഗലോക പാറാവുകാരന്‍ രിള്വാന്‍(അ)നോട് ആരായും. ‘അല്ലയോ രിള്വാന്‍(അ), ഏതാണ് ഈ സുന്ദരരാവ്?” ‘ഇത് റമള്വാന്‍ മാസത്തില്‍ നിന്നുള്ള ആദ്യരാവാണ്. മുഹമ്മദ് നബിയുടെ സമുദായത്തില്‍ നിന്നു വ്രതമനുഷ്ഠിക്കുന്നവര്‍ക്കായി സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയായി’ (ഇബ്നുഹിബ്ബാന്‍, ബൈഹഖി).

അബൂഹുറയ്റ(റ)വില്‍ നിന്നുള്ള ഒരു നബിവചനത്തില്‍ റമള്വാനില്‍ സ്വര്‍ഗലോകത്തിന്റെ അവസ്ഥ പരാമര്‍ശിച്ചത് കാണുക: “എല്ലാ റമള്വാന്‍ സുദിനത്തിലും അല്ലാഹു സ്വര്‍ഗലോകത്തെ അലങ്കരിച്ചൊരുക്കുന്നതാണ്.

ബൈഹഖിയില്‍ നിന്നുള്ള മറ്റൊരു ഹദീസില്‍ റമള്വാന്‍ മാസത്തില്‍ തന്റെ സമുദായത്തി നു മാത്രമായി നല്‍കപ്പെടുന്ന അഞ്ചു കാര്യങ്ങളില്‍ നാലാമത്തേതായി ഇങ്ങനെ പറഞ്ഞു കാണുന്നു. ‘പ്രതാപിയായ അല്ലാഹു സ്വര്‍ഗലോകത്തോട് ആജ്ഞാപിക്കുന്നു. എ ന്റെ പ്രിയപ്പെട്ട ദാസന്മാര്‍ക്കുവേണ്ടി നീ അണിഞ്ഞൊരുങ്ങുക. അലങ്കാരപൂരിതമാവുക. അവര്‍ ഇഹലോകത്തെ ക്ഷീണങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് എന്റെ ഭവനത്തിലേക്കും സ്വീകരണത്തിലേക്കും എത്തിച്ചേരാന്‍ അടുത്തിരിക്കുന്നു’.

നരകത്തിനു നിരാശ

റമള്വാന്‍ മാസാഗമനം കാരണം ലോകത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തുമ്പോള്‍ നരകലോകത്ത് നൈരാശ്യം പരക്കുന്നു. അഥവാ നരകകവാടങ്ങള്‍ അടയ്ക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ചില പ്രധാന ഹദീസുകള്‍. അബൂഹുറയ്റ(റ)വില്‍ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: ‘റമള്വാന്‍ ആസന്നമായാല്‍ സ്വര്‍ഗകവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടും. നരകകവാടങ്ങള്‍ കൊട്ടിയടക്കപ്പെടുകയും ചെ യ്യും’.

മറ്റൊരു തിരുവചനത്തില്‍: ‘റമള്വാന്‍ മാസത്തിലെ പ്രഥമരാത്രി ആഗതമായാല്‍ സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടുന്നതാണ്. ഒരു വാതിലും അടയ്ക്കപ്പെടുന്നതല്ല. നരകകവാടങ്ങള്‍ അടയ്ക്കപ്പെടും. അതില്‍ നിന്ന് ഒന്നുമേ പിന്നെ റമള്വാന്‍ വിടപറയുന്നതുവരെ തുറക്കുന്നതല്ല’ (ബൈഹഖ്വി) എന്നു കാണാം.

ഖാളീഇയാള്(റ) പറയുന്നു: ‘നരകത്തിലേക്കു നയിക്കുന്ന തെറ്റുകളില്‍ നിന്നു മനുഷ്യമനസ്സുകളെ തിരിച്ചുവിടുക എന്നാകാം നരകകവാടങ്ങള്‍ അടയ്ക്കപ്പെടുമെന്നു പറഞ്ഞതിന്റെ താത്പര്യം. ഇതൊരു അനുമാനമാണെങ്കിലും ഇവിടെ നരകകവാടങ്ങള്‍ അടയ്ക്കപ്പെടും എന്ന ബാഹ്യാര്‍ഥം തന്നെ ഉദ്ദേശിക്കുന്നതിനു വിരോധമില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഉപര്യുക്ത വചനത്തില്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുമെന്ന പരാമര്‍ശത്തിനു ഖാളീഇയാളിന്റെ വ്യാഖ്യാനം ഇമാം നവവി(റ), ഇബ്നുഹജറുല്‍ അസ്ഖലാനി(റ) എന്നിവര്‍ ഉദ്ധരിക്കുന്നു. ‘സ്വര്‍ഗ വാതിലുകള്‍ തുറക്കപ്പെടുക എന്നാല്‍ അല്ലാഹു തന്റെ ദാസന്മാര്‍ക്കു മറ്റു മാസങ്ങളില്‍ നിന്നു ഭിന്നമായി ഈ മാസത്തില്‍ സദ്വൃത്തികള്‍ക്കും നിസ്കാരം, നോമ്പ് തുടങ്ങിയ കര്‍മ്മങ്ങള്‍ക്കും തെറ്റുകുറ്റങ്ങളില്‍ നിന്നുള്ള മുക്തിക്കും അവസരം ഒരുക്കുമെന്നാണ് വിവക്ഷ. കാരണം ഇതൊക്കെ സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ള വഴികളാകുന്നു.’

ഇബ്നുഹിബ്ബാന്‍(റ), ബൈഹഖി(റ) എന്നിവര്‍ ഇബ്നുഅബ്ബാസ്(റ)വില്‍ നിന്ന് ഉദ്ധരിക്കു ന്ന ഹദീസില്‍ റമള്വാന്റെ ആഗമനരാവില്‍ അല്ലാഹു ഇങ്ങനെ കല്‍പ്പിക്കുമെന്ന് കാണുന്നു. ‘യാ രിള്വാന്‍. സ്വര്‍ഗകവാടങ്ങള്‍ മലര്‍ക്കെ തുറക്കുക. യാ മാലിക് നരകകവാടങ്ങള്‍ കൊട്ടിയടച്ചേക്കുക.’ സ്വര്‍ഗത്തിനു തന്റെ കവാടങ്ങള്‍ തുറക്കപ്പെടുന്നത് സന്തോഷജനകമാണ്. ആര്‍ത്തിപൂണ്ടു കഴിയുന്ന നരകത്തിനാകട്ടെ കവാടം അടക്കുന്നത് നിരാശയും നിന്ദ്യതയും സമ്മാനിക്കുന്നതായിരിക്കും.

വാനലോകം

റമള്വാന്‍ ആഗതമാകുന്നതോടെ ആകാശലോകത്തേക്കുള്ള പ്രവേശന കവാടങ്ങള്‍ സുഗമമാക്കപ്പെടുമെന്നു ഹദീസില്‍ കാണാം. വിശ്വാസിയുടെ സദ്വൃത്തികളുടെ സ്വീകരണ ത്തെ പ്രതീകവത്കരിക്കുന്നതാണിത്. നന്മ ചെയ്യുന്നവര്‍ക്ക് അല്ലാഹു ഒരുക്കുന്ന വിരുന്നി ന്റെ മാസമത്രെ റമള്വാന്‍. നബി(സ്വ) പറയുന്നു: “റമള്വാനിലെ ആദ്യസുദിനം വന്നെത്തുന്നതോടെ വാനലോക വാതായനങ്ങള്‍ മുഴുവന്‍ തുറക്കപ്പെടുന്നതാണ്. റമലാനിലെ അ വസാന ദിനം വരെ അതില്‍ ഒരു വാതിലും അടക്കപ്പെടുന്നതല്ല’ (ബൈഹഖ്വി).

അബൂഹുറയ്റ(റ)വില്‍ നിന്നു നിവേദനം: ‘നബി(സ്വ) ഉത്ബോധനം നടത്തി: ‘നിങ്ങള്‍ ക്കിതാ പുണ്യമാസം ആസന്നമായിരിക്കുന്നു. നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട പുണ്യമാസം. ഈ മാസത്തില്‍ ആകാശകവാടങ്ങള്‍ തുറക്കപ്പെടുന്നു. നരകകവാടങ്ങള്‍ അടയ്ക്കപ്പെടുന്നു’ (നസാഇ, ബൈഹഖ്വി).

ആകാശ കവാടങ്ങള്‍ തുറക്കപ്പെടും എന്നതിന്റെ വിവക്ഷ ഇലാഹീ കാരുണ്യവര്‍ഷവും അതുപോലെ, അടിമകളുടെ കര്‍മ്മങ്ങള്‍ ചില ഘട്ടങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അസ്വീകാര്യാവസ്ഥയില്‍ നിന്നു സ്വീകാര്യാവസ്ഥയിലേക്ക് മാറ്റപ്പെടുമെന്നും നരക കവാടങ്ങള്‍ അടക്കപ്പെടുമെന്നതിന്റെ താത്പര്യം നോമ്പുകാരുടെ ശരീരങ്ങള്‍ പാപങ്ങളില്‍ നിന്നും ദേഹേച്ഛകളില്‍ നിന്നും മുക്തമാകുമെന്നുമാണന്ന് ചില ഹദീസ് വ്യാ ഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. നോമ്പുകാരന്റെ കര്‍മ്മങ്ങള്‍ക്ക് ആശംസകള്‍ നേരാന്‍ മലകുകള്‍ക്ക് അല്ലാഹു അവസരം നല്‍കുന്നു എന്നാകാം വിവക്ഷയെന്ന് അഭിപ്രായപ്പെ ട്ടവരുമുണ്ട്. അതൊരു മഹത്തായ കാര്യമാണെന്നു സൂചിപ്പിക്കുന്ന വചനങ്ങള്‍ പലതുണ്ട്.

പിശാചിനു ചങ്ങല

അബൂഹുറയ്റ(റ)വില്‍ നിന്നു നിവേദനം: നബി(സ്വ) പറയുന്നു: ‘റമള്വാന്‍ മാസം ആസന്നമായാല്‍ വാനലോകകവാടങ്ങള്‍ തുറക്കപ്പെടും. നരകകവാടങ്ങള്‍ കൊട്ടിയടക്കപ്പെടും. പിശാചുക്കള്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെടും.’

മറ്റൊരു തിരുവചനത്തില്‍: റമള്വാന്‍ മാസത്തില്‍ നിന്നുള്ള ആദ്യരാവ് ആസന്നമായാല്‍ പിശാചുക്കളും ജിന്നുകളില്‍നിന്നുള്ള അപകടകാരികളും ചങ്ങലകളില്‍ ബന്ധിക്കപ്പെടുന്നതാണ്’ (ഇബ്നുഖുസൈമ, തിര്‍മുദി, നസാഇ, ഇബ്നുമാജ, ഹാകിം).

ഈ ഹദീസുകള്‍ വെച്ചു കണ്ടെത്താവുന്ന വ്യാഖ്യാനങ്ങള്‍: (1) പിശാചിനെ ചങ്ങലയില്‍ ബന്ധിക്കുക എന്ന ആശയത്തെ വ്യാഖ്യാനിച്ചു കൊണ്ട് ഹലീമി(റ) പറയുന്നു: ‘ഇവിടെ പിശാചുക്കള്‍ എന്നാല്‍ ഖുര്‍ആന്‍ പറഞ്ഞ കട്ടുകേള്‍ക്കുന്ന വിഭാഗമാകാം. ഖുര്‍ആന്‍ അവതരണത്തോടെ അവരെ തടയപ്പെട്ടിട്ടുണ്ടെങ്കിലും സൂക്ഷ്മത പാലിക്കാനാകാം ഈ ചങ്ങലക്കിടല്‍. (2) മുസ്ലിംകളെ നശിപ്പിക്കുന്ന പ്രവൃത്തിയില്‍ നിന്ന് മുക്തരായി നില്‍ ക്കേണ്ട അവസ്ഥയാകാം ഇതുകൊണ്ടുദ്ദേശ്യം എന്നാണ് ചിലരുടെ നിഗമനം. കാരണം, റമള്വാന്‍ മാസത്തില്‍ ജനങ്ങള്‍ വ്രതാചരണത്തിലൂടെ ഇച്ഛാരഹിതരും ഖുര്‍ആന്‍, ദിക്റ് തുടങ്ങിയ അല്ലാഹുവിലേക്കടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ നിമഗ്നരുമാകുമല്ലോ. (3) ചിലരുടെ വ്യാഖ്യാന പ്രകാരം ‘പിശാചുക്കള്‍’ കൊണ്ടുദ്ദേശ്യം മറദതുല്‍ ജിന്ന് അ ഥവാ ഉപദ്രവകാരികളായ ജിന്നുകള്‍ ആകാം. ഈ അര്‍ഥകല്‍പ്പനക്കു സഹായകമായ ഹദീസുകള്‍ നാം ഉദ്ധരിച്ചിട്ടുണ്ടല്ലോ. ഈ വ്യാഖ്യാനപ്രകാരം ചങ്ങലയില്‍ ബന്ധിക്കപ്പെടാത്ത ജിന്നുകളും ഉണ്ട് എന്നു മനസ്സിലാക്കാവുന്നതാണ്. (4) ഖാളീഇയാള്(റ) പറയു ന്നു: ‘പിശാചിനെ ബന്ധിക്കുക എന്ന പ്രയോഗത്തെ അതിന്റെ ബാഹ്യാര്‍ഥത്തില്‍ തന്നെ എടുക്കാവുന്നതാണ്. കാരണം സ്വര്‍ഗ കവാടങ്ങള്‍ തുറക്കല്‍, നരക കവാടങ്ങള്‍ അടക്കല്‍, പിശാചുക്കളെ ബന്ധിക്കല്‍ തുടങ്ങിയവയെല്ലാം റമള്വാന്‍ പ്രവേശനത്തിന്റെയും ആദരവിന്റെയും അടയാളമാണ്. ചങ്ങലക്കിടുക എന്നത് കൊണ്ടുദ്ദേശ്യം വിശ്വാസികള്‍ ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതില്‍ നിന്നും ആശയക്കുഴപ്പത്തിലാക്കുന്നതില്‍നിന്നും പിശാചുക്കളെ തടയലാണെന്നു പറയാവുന്നതാണ്. ഈ പ്രയോഗം ആലങ്കാരികാര്‍ഥത്തിലുമാകാം. അങ്ങനെയാണെങ്കില്‍ ഇത് പ്രതിഫലം, പാപമുക്തി തുടങ്ങിയവ ധാരാളമായി ലഭിക്കുന്നതിന്റെ സൂചനയായി പ്രയോഗിക്കപ്പെട്ടതാകാം.

റമള്വാനില്‍ പിശാചുക്കളെ ചങ്ങലക്കിടുമെങ്കില്‍ പിന്നെയെങ്ങനെയാണ് ആ മാസത്തില്‍ പാപങ്ങള്‍ ഉടലെടുക്കുന്നതെന്നു സംശയമുണ്ടാകാം. ഇതിന് ഇമാം ഖുര്‍ത്വുബി(റ) മറുപടി പറയുന്നത് കാണുക. ‘റമള്വാന്‍ മാസത്തെ അതിന്റെ മര്യാദകള്‍ പൂര്‍ണമായി പാലിച്ചു സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നവര്‍ക്കു മാത്രമാണിതു ബാധകമാകുന്നത്. ചങ്ങലക്കിടപ്പെടുന്നവര്‍. മറദതുല്‍ ജിന്ന് എന്ന പ്രത്യേകവര്‍ഗം മാത്രമാകാമെന്ന അഭിപ്രായവുമുണ്ടല്ലോ. തിന്മകള്‍ വളരെ കുറയുമെന്നേ ഇതുകൊണ്ടുദ്ദേശിക്കുന്നുള്ളൂ. അത് അനുഭവസത്യമാണല്ലോ. ഇനി എല്ലാ പിശാചുക്കളെയും ബന്ധനസ്ഥരാക്കിയാലും പാപകൃത്യങ്ങള്‍ തടയപ്പെടണമെന്നില്ല. കാരണം, ദുഷിച്ച ശരീരവും ചീത്ത ആചാരങ്ങളും മനുഷ്യപിശാചുക്കളുമെല്ലാം തിന്മകള്‍ക്കു നിമിത്തമായി വര്‍ത്തിക്കുന്നുണ്ട്’.

റമള്വാനില്‍ പിശാചിനെ ചങ്ങലക്കിടുമെന്നത് ശറഈ നിയമങ്ങള്‍ ബാധകമായ വ്യക്തി യെ പരലോകത്ത് ഉത്തരം മുട്ടിക്കാനാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പിശാചുക്കളെ നിന്നില്‍നിന്നു മാറ്റിനിര്‍ത്തിയത് കൊണ്ട് അവന്റെ പ്രേരണയാല്‍ തിന്മ പ്രവര്‍ത്തിച്ചുപോയെന്നുപറയാന്‍ നിനക്കവകാശമില്ല എന്ന് അവിടെവെച്ച് അവരോട് പറയപ്പെടാം.

റമള്വാന്റെ ആദ്യരാവില്‍ തന്നെ അല്ലാഹു ഇങ്ങനെ ആജ്ഞാപിക്കുമെന്ന് ഒരു ഹദീസില്‍ കാണുന്നു. “അല്ലയോ ജിബ്രീല്‍. നിങ്ങള്‍ ഭൂമിയിലേക്കിറങ്ങിച്ചെല്ലുക. എന്നിട്ട് പിശാചുക്കളില്‍ നിന്ന് കൂടുതല്‍ പ്രശ്നകാരികളെ പിടിച്ചുബന്ധനസ്ഥരാക്കുക. എന്റെ ഹബീബ് മുഹമ്മദ്(സ്വ)യുടെ സമുദായത്തിന്റെ വ്രതാചരണത്തെ അലങ്കോലമാക്കാതിരിക്കാന്‍ വേ ണ്ടി അവരെ കടലിലെറിയുക’ (ഇബ്നുഹിബ്ബാന്‍, ബൈഹഖ്വി).

ഈ ഹദീസ് വിശ്വാസയോഗ്യമാണെന്നും ഇതിന്റെ പരമ്പരയില്‍ ദുര്‍ബലരെന്ന് ഏകകണ്ഠമായി വിധിക്കപ്പെട്ട ആരുമില്ലെന്നും അല്‍ഹാഫിള് മുന്‍ദിരി(റ) പറഞ്ഞിട്ടുണ്ട്’ (അത്തര്‍ഗീബു വത്തര്‍ഹീബ് 2/101).

റമള്വാന്‍ മഹത്വത്തെക്കുറിച്ച് വീണ്ടും നബി(സ്വ) പറയുന്നു: “മാസങ്ങളുടെ സയ്യിദ് റമള്വാന്‍ മാസമാകുന്നു.” അറബി ഭാഷയില്‍ സയ്യിദ് എന്നാല്‍ ഉന്നതന്‍, മാന്യന്‍, ശ്രേഷ്ഠന്‍ എന്നെല്ലാമാണര്‍ഥം. റബ്ബിനും മാലികിനും സയ്യിദ് എന്നു പറയുമെന്നു ഭാഷാ ശാസ്ത്രത്തില്‍ കാണാം. ഇവിടെ അല്ലാഹുവിന് ഈ രണ്ട് സവിശേഷതയും പൂര്‍ണാര്‍ഥത്തില്‍ ചേരുന്നതുകൊണ്ട് അവന്‍ സയ്യിദാണെന്നു പറയാവുന്നതാണ്. അല്ലാഹുവാണ് സയ്യിദ് എന്ന് നബി(സ്വ) പറഞ്ഞിട്ടുമുണ്ട്. മാസങ്ങളുടെ സയ്യിദാണ് റമദാന്‍ എന്ന പ്രവാചക വചനത്തില്‍ ഈ മാസത്തിന്റെ മഹത്വമാണ് വ്യക്തമാകുന്നത്.

പുണ്യങ്ങളുടെ പൂക്കാലം

വിശുദ്ധറമളാന്‍ പുണ്യംനിറഞ്ഞ മാസമാണെന്നു ഹദീസുകളില്‍ കാണാം. സല്‍മാന്‍(റ)വില്‍ നിന്നു നിവേദനം ചെയ്ത ഹദീസില്‍ പറയുന്നു: “ഞങ്ങളോട് നബി(സ്വ) ഒരു ശഅ്ബാനിലെ അവസാന ദിവസം പ്രഭാഷണം നടത്തി. അവിടുന്ന് ഉദ്ബോധിപ്പിച്ചു. ജനങ്ങളേ, ബറകതാക്കപ്പെട്ട ഒരു മാസം നിങ്ങള്‍ക്കിതാ തണല്‍വിരിക്കാന്‍ പോകുന്നു”. ബറകത് എന്ന അറബി പദത്തിന് നമാഅ്, സിയാദത്(വളര്‍ച്ച) എന്നൊക്കെ അര്‍ഥം കല്‍പ്പിക്കാവുന്നതാണ്. വന്ദ്യരായ സജ്ജാജ് പറയുന്നു: ‘ഇത് മുബാറകായ ഗ്രന്ഥമാകുന്നു’ എന്ന ഖുര്‍ആന്റെ വിശേഷണത്തില്‍ അല്‍മുബാറക് എന്നതിനു വര്‍ധിച്ച നന്മകളുള്‍ക്കൊള്ളുന്നത് എന്നാണ് വിവക്ഷ. ഈ വിവക്ഷ പരിഗണിച്ചാല്‍ റമള്വാന്‍ മാസം എല്ലാ അര്‍ഥത്തിലും അതിമഹത്തായ അനുഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നു മനസ്സിലാക്കാം.

അബൂഹുറയ്റ(റ)ല്‍ നിന്നു നിവേദനം: ‘നബി(സ്വ) പറഞ്ഞു: ഉബാദതുബ്നു സ്വാമിതില്‍ നിന്നു നിവേദനം: റമള്വാന്‍ ആസന്നമായ ഒരു സുദിനത്തില്‍ നബി(സ്വ) ഇങ്ങനെ പറ ഞ്ഞു: ‘നിങ്ങള്‍ക്കിതാ റമള്വാന്‍ വന്നണഞ്ഞിരിക്കുന്നു. ഇത് ബറകതിന്റെ മാസമാകുന്നു. അല്ലാഹു തന്റെ പുണ്യങ്ങള്‍ വാരിവിതറുന്ന മാസം’ (ഇബ്നുമാജ).

കാരുണ്യവര്‍ഷം

പരിശുദ്ധ റമള്വാന്‍ ഇലാഹീ കാരുണ്യത്തിന്റെ സുവര്‍ണകാലമാണെന്നു നിരവധി നബിവചനങ്ങളില്‍ കാണാവുന്നതാണ്. റമള്വാനെന്ന ഈ അനുഗ്രഹവും വിശ്വാസികള്‍ക്ക് ആവേശവും ആഹ്ളാദവും സമ്മാനിക്കുന്നു. സല്‍മാന്‍(റ)വില്‍ നിന്നു നിവേദനം ചെയ്ത ഒരു ഹദീസില്‍ നബി(സ) റമള്വാന്‍ മാസത്തെ മൂന്നു പത്തുകളായി വിഭജിച്ച് ആദ്യ പത്ത് കാരുണ്യത്തിന്റേതായി വ്യക്തമാക്കിയിരിക്കുന്നു. അതില്‍ ഇങ്ങനെ പറയുന്നു: “വിശുദ്ധറമളാന്‍ മാസത്തിലെ ആദ്യത്തെ പത്തുദിവസം റഹ്മത്തിന്റേതാണ്” (ഇബ്നുഖുസൈമ, ബൈഹഖി, ഇബ്നുഹിബ്ബാന്‍).

അബൂഹുറയ്റ(റ)വില്‍ നിന്നു മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസില്‍ പറയുന്നു: “ആ മാസം ആഗതമായാല്‍ കാരുണ്യത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുന്നതാണ്.”മറ്റൊരു നബിവചനം: “റമള്വാന്‍ മാസത്തിലെ ആദ്യരാവില്‍ അല്ലാഹു, തന്റെ സൃ ഷ്ടികളിലേക്ക് കാരുണ്യത്തിന്റെ തിരുനോട്ടം നടത്തുന്നതാണ്. ഇങ്ങനെ ഏതെങ്കിലും ദാസനെ അല്ലാഹു പരിഗണിച്ചുകഴിഞ്ഞാല്‍ പിന്നീടവന്‍ ഒരുകാലത്തും ശിക്ഷിക്കപ്പെടുന്നതല്ല”.

ജാബിര്‍ബ്നു അബ്ദില്ല(റ)യില്‍ നിന്നു നിവേദനം ചെയ്ത ഹദീസില്‍ ഇക്കാര്യം മറ്റൊരു വിധത്തില്‍ പറഞ്ഞുകാണുന്നു: നബി(സ്വ) പറഞ്ഞു: “എന്റെ മുമ്പ് ഒരു പ്രവാചകനും നല്‍കാത്ത അഞ്ചുകാര്യങ്ങള്‍ റമള്വാന്‍ മാസത്തില്‍ എന്റെ സമുദായത്തെ പരിഗണിച്ച് അല്ലാഹു സമ്മാനിച്ചിരിക്കുന്നു. റമള്വാന്‍ മാസത്തിലെ പ്രഥമരാവ് ആസന്നമായാല്‍ അല്ലാഹു തന്റെ ദാസന്മാരിലേക്ക് കണ്ണയക്കും. ആ തിരുനോട്ടം ലഭിച്ചവന് പിന്നെ ശിക്ഷയില്ല” (ബൈഹഖി).

അല്ലാഹുവിന്റെ കാരുണ്യവര്‍ഷത്തെയാണ് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. റമള്വാനെ പരിഗണിക്കുന്നവര്‍ക്ക് അതുകൊണ്ടുതന്നെ പ്രതീക്ഷക്ക് വകയുണ്ട്.

ഉബാദതുബ്നു സ്വാമിതി(റ)ല്‍ നിന്നു നിവേദനം: റമള്വാന്‍ ആസന്നമായപ്പോള്‍ നബി (സ്വ) പറഞ്ഞു: “അല്ലാഹു തന്റെ പുണ്യങ്ങള്‍ വാരിവിതറുന്ന ഒരു മാസം വന്നണഞ്ഞിരിക്കുന്നു. അല്ലാഹു കാരുണ്യം ചൊരിക്കുന്ന മാസം. ഈ മാസത്തില്‍ അല്ലാഹുവിന്റെ റഹ്മത് തടയപ്പെട്ടവര്‍ ഏറ്റവും പരാജിതരായിരിക്കും.” റമള്വാന്‍ ഐശ്വര്യത്തിന്റെ മാസവുമാണെന്നു നബി(സ്വ) പറഞ്ഞതായിക്കാണാം. അബൂഹുറയ്റ(റ)വില്‍ നിന്നു നിവേദനം: നബി(സ്വ) ഉത്ബോധിപ്പിക്കുന്നു: “നിങ്ങള്‍ക്ക് സമാഗതമായിരിക്കുന്ന – തണല്‍ വിരിച്ചിരിക്കുന്ന ഈ മാസം ഖൈറിന്റെ മാസമാണ്. മുസ്ലിംകളെ സംബന്ധിച്ചിടത്തോ ളം ഇത്രയും ഉത്തമമായ മറ്റൊരു മാസം കഴിഞ്ഞുപോയിട്ടില്ല. കപടവിശ്വാസികള്‍ക്കിതു തീര്‍ത്തും നാശത്തിന്റെ മാസമാണ്. ഇതുപോലെ ശല്യമായ മാസം അവര്‍ക്ക് കഴിഞ്ഞുപോയിട്ടില്ല’ (ഇബ്നുഖുസൈമ).

മറ്റൊരു തിരുവചനത്തില്‍ പറയുന്നു: റമള്വാന്‍ മാസത്തിലെ പ്രഥമരാവില്‍ ഇങ്ങനെ അശരീരിയുണ്ടാകും: ‘നന്മ പ്രതീക്ഷിക്കുന്ന മനുഷ്യാ, മുന്നോട്ടുവരിക. തിന്മ ചെയ്യാനൊരു മ്പെടുന്നവനേ, മാറിനില്‍ക്കുക’ (തിര്‍മുദി, നസാഇ, ഹാകിം). എല്ലാ വിഷയത്തിലും നന്മ കരഗതമാകണമെന്നാണല്ലോ നാം കൊതിക്കുന്നത്. കാരണം പ്രതിഫലത്തിന്റെ പൂര്‍ത്തീകരണമാണ് നന്മ. എങ്കില്‍ നന്മ തേടുന്നവര്‍ക്ക് അത് കരസ്ഥമാക്കാനുള്ള സുവ ര്‍ണാവസരമാണ് റമള്വാന്‍. അല്ലാഹു ഒരു പ്രത്യേക മാലാഖയെത്തന്നെ ഈ വസ്തുത വിളിച്ചറിയിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നത് സാഹചര്യത്തിന്റെ പ്രാധാന്യം വര്‍ ധിപ്പിക്കുന്നു. മാലാഖയുടെ ശബ്ദം കേള്‍ക്കാന്‍ നമുക്കാവില്ല. അതുകൊണ്ടു വിളിച്ചുപറയുന്നത് ഞാന്‍ കേട്ടില്ലല്ലോ എന്ന ന്യായത്തിന് ആത്മീയലോകത്ത് പ്രസക്തിയില്ല. തെ റ്റുകള്‍ ചെയ്യാന്‍ തക്കം പാര്‍ത്തു നടക്കുന്നവര്‍ റമള്വാന്റെ ആഗമനത്തോടെ നന്മയിലേക്ക് മടങ്ങാന്‍ തുനിയാതിരുന്നാല്‍ അത് വലിയ അപരാധമായിരത്തീരും. കാരണം റമള്വാനന്റെ വിശുദ്ധിയെ മാനിക്കാതിരിക്കുന്ന മഹാപാപം കൂടി അത്തരക്കാരുടെ ചുമലില്‍ അര്‍പ്പിക്കപ്പെടും. ഖുര്‍ആന്‍ തന്നെ ഉത്ബോധിപ്പിച്ചു. ‘അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിച്ചവര്‍ക്കത് നന്മയായി ഭവിക്കും. അല്ലാത്തവര്‍ക്കു തിന്മ തന്നെയായിരിക്കും.’

മോചനത്തിന്റെ മാസം

റമള്വാന്‍ മോചനത്തിന്റെ മാസമാണ്. മനുഷ്യന്‍ ഏറ്റവുമധികം കൊതിക്കേണ്ടത് നരകവിമുക്തി യാണ്. മോചനം കൊണ്ടുദ്ദേശിക്കുന്നതിതാണ്. റമള്വാനില്‍ നരകമോചനത്തിന് അല്ലഹു ഏറെ അവസരം ഒരുക്കിയിരിക്കുന്നു. ഹാകിം, നസാഇ, തിര്‍മുദി(റ.ഹും) തുടങ്ങിയ പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ച ഒരു ഹദീസില്‍ ഈ കാര്യം വ്യ ക്തമാക്കുന്നുണ്ട്. അബൂഹുറയ്റ(റ)യില്‍ നിന്നു നിവേദനം. നബി(സ്വ) പറഞ്ഞു: “ഈ മാസത്തില്‍ നരകവിമുക്തരാകേണ്ട ചിലര്‍ അല്ലാഹുവിന്റെ പരിഗണനയിലുണ്ട്. ഇത് (നരകമോചനം) റമള്വാനിലെ എല്ലാ രാവിലുമുണ്ടെന്നതാണ് വസ്തുത”.

മറ്റൊരു തിരുവചനത്തില്‍: “റമള്വാനില്‍ ഓരോ ദിവസവും ആയിരങ്ങളെ അല്ലാഹു നരകത്തില്‍നിന്നു മോചിപ്പിക്കും. റമള്വാന്‍ ഇരുപത്തിയൊമ്പതാം രാവില്‍ മാത്രം, ആ മാ സം അതുവരെ മോചിതരാക്കിയവരുടെ അത്ര എണ്ണം ജനങ്ങളെ നരകത്തില്‍ നിന്നു മോചിപ്പിക്കും” (അല്‍ ഇസ്വ്ബഹാനി).

ഇബ്നു അബ്ബാസ്(റ)വില്‍ നിന്നു നിവേദനം ചെയ്ത മറ്റൊരു ഹദീസില്‍ പറയുന്നു: “വിശുദ്ധ റമള്വാനിലെ ഓരോ ദിവസവും നോമ്പുതുറയുടെ സമയത്ത് പത്തുലക്ഷം പേരെ അല്ലാഹു നരകത്തില്‍ നിന്നു മോചിപ്പിക്കും. റമള്വാന്‍ ആദ്യനാള്‍ മുതല്‍ അവസാന നാള്‍ വരെ എത്രപേര്‍ക്കു മോചനം ലഭിച്ചോ അത്രപേര്‍ക്ക് സമാപന ദിവസം മോച നം ഉറപ്പ്” (ഇബ്നുഹിബ്ബാന്‍, ബൈഹഖ്വി).

അബൂസ’ഈദിനില്‍ ഖുദ്രി(റ)വില്‍ നിന്നു നിവേദനം ചെയ്ത ഹദീസ് ശ്രദ്ധിക്കുക: “വിശുദ്ധ റമള്വാനില്‍ രാപ്പകല്‍ ഭേദമില്ലാതെ അല്ലഹു നരകമോചനം വിധിക്കുന്നതാണ്”. (ബസ്സാര്‍) നരകത്തില്‍ നിന്നു മോചനം നല്‍കാന്‍ റമള്വാന്‍ രാവും പകലും ഒരുപോലെ അല്ലാഹു ഉപയോഗപ്പെടുത്തുമെന്ന് ഈ ഹദീസില്‍ നിന്നു ഗ്രഹിക്കാം. മറ്റൊരു വചനമിതാ: അല്‍ഹസന്‍(റ)വില്‍ നിന്നു നിവേദനം. നബി(സ്വ) പ്രഖ്യാപിച്ചു. “റമള്വാന്റെ ഓരോ രാവിലും അല്ലാഹു ആറു ലക്ഷം പേര്‍ക്കു നരകമുക്തി നല്‍കും. അവസാന രാവില്‍ അതുവരെ മോചിപ്പിച്ചവരുടെ മൊത്തം എണ്ണം കണ്ടും മോചിപ്പിക്കും”.

ഇതനുസരിച്ച് ഇരുപത്തിയൊമ്പതാം രാവ് പരിഗണിച്ചാല്‍ നരകമോചിതരുടെ എണ്ണം എത്രവരുമെന്നാലോചിച്ചുനോക്കുക. റമള്വാനിലെ അവസാന രാവില്‍ മാത്രം ആ റമള്വാനില്‍ അതുവരെ നരകവിമുക്ത നല്‍കിയ അത്രപേരെ വീണ്ടും മോചിതരാക്കുമെന്നു മറ്റൊരു ഹദീസിലുണ്ടല്ലോ. എങ്കില്‍ അല്ലാഹുവിന്റെ കാരുണ്യവര്‍ഷത്തിന്റെ വൈപുല്യം എത്ര അപാരം! റമള്വാന്‍ മാസത്തെ മൂന്നു പത്തുകളായി വിഭജിച്ചാണ് നബി(സ്വ) പഠിപ്പിക്കുന്നത്. അതില്‍ ഓരോ പത്തു ദിനങ്ങളിലും സവിശേഷമായ അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ക്കു ലഭ്യമാകും. സല്‍മാന്‍(റ)വില്‍ നിന്നു നിവേദനം ചെയ്ത ഹദീസില്‍ ഈ വസ്തുത വ്യക്തമാക്കിയത് കാണാം. അതില്‍ അവസാനത്തെ പത്തു ദിവസത്തെക്കുറിച്ചുനബി(സ്വ) പറഞ്ഞു: ‘റമള്വാനിലെ അവസാനത്തെ പത്തുനാളുകള്‍ നരകമോചനത്തിനുള്ളതാണ്’.

പാപമുക്തിയുടെ നാളുകള്‍

പരിശുദ്ധറമളാന്റെ രാപ്പകലുകള്‍ പാപമോചനത്തിന്റെ വിലപ്പെട്ട നിമിഷങ്ങളാണ്. പാപമോചനത്തിന്റെ ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്താന്‍ എല്ലാവര്‍ക്കും കഴിയണം. ചില തിരുവചനങ്ങള്‍ ശ്രദ്ധിക്കുക. നബി(സ്വ) പറഞ്ഞു: ‘അല്ലാഹുവിന്റെ നിയമങ്ങള്‍ അറിഞ്ഞ് അവ പാലിച്ചും ആവശ്യമായ വിഷയങ്ങള്‍ പരിഗണിച്ചും ആരെങ്കിലും റമ്വളാന്‍ വ്രതം അനുഷ്ഠിച്ചാല്‍ അവന്റെ പൂര്‍വ്വ പാപങ്ങള്‍ക്കത് പരിഹാരമാകുന്നതാണ്’ (ഇബ്നുഹിബ്ബാന്‍, ബൈഹഖി).

ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത മറ്റൊരു തിരുവചനത്തില്‍ പറയുന്നു: ‘ഒരു റമള്വാന്‍, അടുത്ത റമള്വാന്‍ വരെക്കും സംഭവിക്കാവുന്ന കുറ്റങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമാകുന്നതാണ്. വന്‍പാപങ്ങള്‍ ഉപേക്ഷിക്കണമെന്നുമാത്രം’. ‘അബൂസഈദില്‍ ഖുദ്രി(റ)യില്‍ നിന്നുള്ള ഒരു ഹദീസില്‍ കാണുന്നതിങ്ങനെയാണ്. ‘റമള്വാന്‍ എന്റെ സമുദായത്തിന്റെ മാസമാകുന്നു. ഒരു മുസ്ലിം ആ മാസം വ്രതമനുഷ്ഠിച്ചു. അവന്‍ കളവു പറഞ്ഞില്ല. ആരെയും ആക്ഷേപിച്ചില്ല. തന്റെ ബാധ്യത നിര്‍വഹിക്കുന്നതില്‍ ശ്രദ്ധാലുവായി, ആരാധനാ മുറകള്‍ നിര്‍വഹിക്കുന്നതില്‍ കൃത്യത പുലര്‍ത്തി, എങ്കില്‍ പാമ്പ് അതിന്റെ വളയമഴിച്ച് പുറത്തുവരുന്നതുപോലെ അവന്‍ പാപങ്ങളില്‍ നിന്നു മുക്തനായി വരുന്നതാണ്’.

അനസുബ്ന്‍ മാലികി(റ)ല്‍ നിന്നുള്ള ഹദീസ് ശ്രദ്ധേയമാണ്. നബി(സ്വ) പറഞ്ഞു: ‘എന്താണ് നിങ്ങള്‍ ക്ക് ആഗതമാകുന്നത്. നിങ്ങള്‍ എന്തിനെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത് എന്നറിയുമോ?’ നബി(സ്വ) മൂന്നുതവണ ഇതാവര്‍ത്തിച്ചു. അപ്പോള്‍ ഉമര്‍(റ) ചോദിച്ചു. ‘നബിയേ, വല്ല വഹ്യും റബ്ബി ന്റെ പക്കല്‍ നിന്ന് അവതരിച്ചുവോ?’ നബി(സ്വ) പറഞ്ഞു; ‘ഇല്ല.’ ഉമര്‍(റ): വല്ല ശത്രുവും ആഗതമാകാന്‍ പോകുന്നുവോ? നബി(സ്വ) പറഞ്ഞു; ‘ഇല്ല.’ ‘പിന്നെ എന്താണ് റസൂലേ അങ്ങ് ഉദ്ദേശിക്കുന്നത്?’ ഉമര്‍(റ) ആരാഞ്ഞു. അപ്പോള്‍ നബിതങ്ങള്‍ പറഞ്ഞു; “നിശ്ചയം റമള്വാന്‍ മാസത്തിലെ ആദ്യരാവില്‍ തന്നെ ഈ ഖിബ്ലയുടെ ആളുകള്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്”. അവിടുന്ന് ഖിബ്ലയിലേക്ക് കൈ ചൂണ്ടി. ഇത് ശ്രവിച്ച ഒരു വ്യക്തി തലകുലുക്കി ബഖിന്‍, ബഖിന്‍ എന്ന് സന്തോഷം പ്രകടിപ്പിച്ചത് കണ്ടു നബിതങ്ങള്‍ അയാളെ വിളിച്ചു ചോദിച്ചു: ‘ഇതുകേട്ട് നിന്റെ മനസ്സ് സങ്കുചിതമാവുകയാണോ? അയാള്‍ പറഞ്ഞു: അല്ല ഞാനിത് മുനാഫിഖുകളോട് പറയാന്‍ പോവുകയാണ്. ഉടന്‍ തന്നെ നബി(സ്വ) പ്രതികരിച്ചു. കപടവിശ്വാസികള്‍ തീര്‍ത്തും സത്യനിഷേധികളാകുന്നു. സത്യനിഷേധികള്‍ക്കിതില്‍ ഒരു കാര്യവുമില്ലതന്നെ (ഇബ്നുഖുസൈമ, ബൈഹഖ്വി).

ശ്രദ്ധേയമായ ഒരു വചനമാണിത്. പാപമുക്തിക്ക് അല്ലാഹു റമള്വാന്റെ പ്രഥമരാവില്‍ തന്നെ ഒരുക്കമാണെന്ന് ഈ വചനം പഠിപ്പിക്കുന്നു. മറ്റൊന്ന്, കപടന്മാര്‍ക്കിതില്‍ ഒരു കാര്യവുമില്ല എന്ന താക്കീതാണ്. വിശ്വാസവഞ്ചനയും കാപട്യവും ഇസ്ലാമില്‍ മഹാപാതകങ്ങളാണ്. അതുണ്ടായാല്‍ പിന്നെ കര്‍മ്മങ്ങള്‍ക്ക് വിലയില്ല. വിശ്വാസികള്‍ക്കുള്ള അനുഗ്രഹങ്ങള്‍ കപടന്മാര്‍ക്കു അല്ലാഹു തടഞ്ഞുവെക്കും. അതുകൊണ്ട് കാപട്യം മനസ്സില്‍ കടന്നുകൂടുന്നത് ശ്രദ്ധിക്കേണ്ടതാണ്.

പ്രാര്‍ഥനയുടെ സുവര്‍ണാവസരം

അബൂഹുറയ്റ(റ)വില്‍ നിന്നു നിവേദനം ചെയ്ത ഒരു ഹദീസ് കാണുക: “ഇതരസമുദായങ്ങള്‍ക്കു നല്‍കപ്പെടാത്ത അഞ്ചു കാര്യങ്ങള്‍ റമള്വാനില്‍ എന്റെ സമുദായത്തിന് അല്ലാഹു നല്‍കുമെന്ന് നബിതങ്ങള്‍ പറഞ്ഞു: ‘അവര്‍ക്കുവേണ്ടി മത്സ്യങ്ങള്‍ റമള്വാന്‍ മാസത്തില്‍ പാപമോചനത്തിനായി അര്‍ഥിക്കുന്നതാണ്.’ ഈ വചനത്തിന്റെ അവസാന ഭാഗത്ത് പറയുന്നു: ‘റമള്വാന്‍ അവസാനരാവില്‍ അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്’. നബിയോട് ചോദിക്കപ്പെട്ടു: ‘റസൂലേ, ആ രാവാണോ ലൈലതുല്‍ഖദ്ര്‍?’ അവിടുന്ന് പ്രതിവചിച്ചു. ‘അല്ല, മനുഷ്യന്‍ തന്റെ കര്‍മ്മം പൂര്‍ണമായി നിര്‍വഹിച്ചാല്‍ ഉടന്‍ പ്രതിഫലം അവന് പൂര്‍ത്തീകരിക്കപ്പെടുമെന്നേ ഈ പറഞ്ഞതിനര്‍ഥമുള്ളൂ’ (അഹ്മദ്, ബസ്സാര്‍, ബൈഹഖി).

ഇബ്നുഹിബ്ബാന്റെ ഒരു നിവേദനത്തില്‍ ഇങ്ങനെ കാണാവുന്നതാണ്. ‘മാലാഖമാര്‍ വിശ്വാസികള്‍ക്കുവേണ്ടി റമള്വാനില്‍ പാപമോചനാര്‍ഥന നടത്തുന്നതാണ്.’

ഉപരിസൂചിത ആശയം മറ്റൊരു നബിവചനത്തില്‍ കാണുന്നതിങ്ങനെയാണ്. ഈ വചനത്തില്‍ മൂന്നാമതായി എണ്ണുന്ന മഹത്വം മലകുകള്‍ രാപ്പകല്‍ ഭേദമില്ലാതെ ഈ സമുദായത്തിനുവേണ്ടി പാപമോചനാര്‍ഥന നടത്തുന്നുവെന്നാണ്. അഞ്ചാമത്തെ മഹത്വം റമള്വാനിലെ അവസാന ദിനം സര്‍വര്‍ക്കും പൊ തുമാപ്പ് നല്‍കുമെന്നുറപ്പാണ്. റമള്വാനില്‍ വിശ്വസ്തരായ ദാസന്മാര്‍ക്ക് അല്ലാഹു അനുഗ്രഹങ്ങള്‍ ചൊ രിഞ്ഞുകൊടുക്കുമെന്നു താത്പര്യം. ഉല്‍കൃഷ്ടദാസന്മാരായ മലകുകള്‍ നമുക്കുവേണ്ടി അല്ലാഹുവോട് അര്‍ഥിക്കുന്നുവെന്നത് ചെറിയ കാര്യമാണോ?

അല്ലാഹുവിന്റെ അനുഗ്രഹത്തെ പ്രതിഫലിപ്പിക്കുന്ന ചില വചനങ്ങള്‍ കൂടി വായിക്കുക. അബൂസ’ഈദില്‍ ഖുദ്രി(റ)യുടെ ഒരു നിവേദനത്തില്‍ നിന്ന്. “ഒരു മനുഷ്യന്‍ റമള്വാന്റെ ആദ്യസുദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്റെ മുന്‍പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. അവനുവേണ്ടി എഴുപതിനായിരം മലകുകള്‍ രാപ്പകല്‍ പാപമുക്തിക്കായി അര്‍ഥന നടത്തുന്നതുമാണ്’ (ബൈഹഖ്വി).

റമള്വാനില്‍ പാപമോചനത്തിനു മനുഷ്യന്‍ അര്‍ഹനാകുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. സല്‍മാന്‍(റ)വില്‍ നിന്നു നിവേദനം ചെയ്ത ഹദീസില്‍ പ്രഖ്യാപിച്ചത് ‘ഒരു മനുഷ്യന്‍ റമള്വാന്‍ മാസത്തില്‍ മറ്റൊരാളെ നോമ്പ് തുറപ്പിക്കുന്നതുപോലും പാപമോചനത്തിനു നിമിത്തമായിത്തീരുമെന്നാണ്. അതുപോലെതന്നെയാണ് റമള്വാനില്‍ തൊഴില്‍ ചെയ്യുന്നവന് അധ്വാനഭാരം കുറച്ചുകൊടുക്കുന്നതും ഇളവുചെയ്യുന്നതും’ (ഇബ്നുഖുസൈമ). നിസ്സാരങ്ങളായ ഇത്തരം കാര്യങ്ങള്‍പോലും റമള്വാന്റെ മഹത്വം മാനിച്ചു ചെയ് താല്‍ ഏറെ പുണ്യം പ്രതീക്ഷിക്കാമെങ്കില്‍ ആത്മാര്‍ഥമായ അനുസരണത്തിനെന്തു മാത്രം പ്രതിഫലം ലഭിക്കും. ഇതുതന്നെയാണ് വിശുദ്ധറമള്വാന്റെ സവിശേഷതയും.

അബൂഹുറയ്റ(റ)വില്‍ നിന്നുള്ള ഒരു ഹദീസില്‍ അല്ലാഹു തന്റെ ദാസന്മാര്‍ക്കു റമള്വാനില്‍ കണക്കാക്കിയിരിക്കുന്ന പ്രതിഫലത്തിന്റെ വൈപുല്യം വ്യക്തമാക്കുന്നു. “പെരുന്നാള്‍ രാവ് ആസന്നമായാല്‍ റമള്വാനെ കര്‍മ്മം കൊണ്ട് ധന്യമാക്കിയ ദാസന്മാരെ പരിഗണിക്കാന്‍ അല്ലാഹു വര്‍ണനാതീതമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സവിശേഷമായൊരു പ്രകാശധാര പ്രസരിപ്പിക്കപ്പെടുന്നു. അപ്പോള്‍ മലകുകള്‍ പറയും. അവര്‍ (വിശ്വാസികള്‍) നാളെ പെരുന്നാളാഘോഷത്തിമിര്‍പ്പ് സ്വപ്നം കണ്ടു കഴിയുകയാണല്ലോ. അപ്പോള്‍ അല്ലാഹു ചോദിക്കും. മാലാഖമാരേ, ഒരാള്‍ തന്റെ കൃത്യം മുറപ്രകാരം ചെയ്തുതീര്‍ത്താല്‍ അവന്‍ കൂലിക്കര്‍ഹനാണെങ്കില്‍ എന്താണവര്‍ക്കു വാഗ്ദ ത്തം ചെയ്തത്? മലകുകള്‍ പ്രതിവചിക്കും. അവന്റെ പ്രതിഫലം പൂര്‍ണമായി സമ്മാനിക്കുക തന്നെ. അപ്പോള്‍ അല്ലാഹു പ്രഖ്യാപിക്കും. എങ്കില്‍ മലകുകളേ, നിങ്ങള്‍ സാക്ഷി. ഞാനിതാ അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുത്തിരിക്കുന്നു.”

ഓര്‍ക്കുക, അല്ലാഹു തന്റെ ദാസന്മാര്‍ക്കു റമള്വാനില്‍ എത്ര ഔദാര്യപൂര്‍വ്വവും ആദര പൂര്‍വ്വവുമാണ് പ്രതിഫലം നല്‍കുന്നത്? ഇത്രയും മാന്യമായ ഒരു രക്ഷകനെ അനുസരിക്കുന്നതില്‍ നാം വിമുഖരാകുന്നത് എന്തിന്? ഇവിടെയാണ് നബിവചനത്തിലെ ചോദ്യത്തിന്റെ പ്രസക്തി. ‘റമള്വാന്‍ ആസന്നമായിട്ടും മനുഷ്യന്‍ തന്റെ പാപങ്ങള്‍ പൊറുപ്പിക്കാന്‍ അവസരം കാണുന്നില്ലെങ്കില്‍ ഇനിയെപ്പോഴാണവന്‍ അതിനവസരം കണ്ടെത്തുക.?’ (ത്വബ്റാനി, ഔസ്വത്വില്‍).

ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘റമള്വാന്‍ മാസത്തില്‍ ഓരോ രാവിലും അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഇങ്ങനെ അശരീരിയുണ്ടാകുന്നതാണ്. സ്വന്തം പാപങ്ങളുടെ മോചനപ്രാര്‍ഥനക്ക് ഒരുക്കമുള്ളവരാരെങ്കിലുമുണ്ടോ? അവര്‍ക്ക് പൊറുത്തുതരുന്നതാണ്”.

റമള്വാനില്‍ പ്രാര്‍ഥനക്ക് ഏറെ പ്രാധാന്യമുണ്ട്. ഇതേക്കുറിച്ച് ഏതാനും ഹദീസുകള്‍ കാണുക. ‘ഉബാദതുബിന്‍ സ്വാമിതി(റ)ല്‍ നിന്നു നിവേദനം:  നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ക്കിതാ പുണ്യം നിറഞ്ഞ റമള്വാന്‍ വന്നണഞ്ഞിരിക്കുന്നു. ബറകതിന്റെ മാസമാണിത്. അല്ലാഹു ഈ മാസത്തില്‍ അനുഗ്രഹം വര്‍ഷിച്ചുകൊണ്ടിരിക്കും. പാപങ്ങള്‍ പൊറുത്തുകൊടുക്കും. ദു’ആഇന് ഉത്തരം ചെയ്യും. ഈ മാസത്തില്‍ നി ങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങളില്‍ അല്ലാഹു പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതാണ്. മാത്രമല്ല, നിങ്ങളെ മലകുകള്‍ക്ക് കാണിച്ചുകൊണ്ട് അവന്‍ അഭിമാനം കൊള്ളുന്നതുമാണ്. അതോടെ മാലാഖമാര്‍ നിങ്ങള്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ അല്ലാഹുവിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ താത്പര്യം കാണിക്കും. ഇങ്ങനെയു ള്ള പരിശുദ്ധ റമള്വാനില്‍ അല്ലാഹുവിന്റെ കാരുണ്യത്തെ തടയപ്പെട്ടവനത്രെ ഏറ്റവും വലിയ പരാജിതന്‍’ (ത്വബ്റാനി).

ഈ ഹദീസില്‍, റമള്വാനില്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന കാര്യം പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. ഇബ്നു’അബ്ബാസ്(റ)വില്‍ നിന്നുള്ള ഒരു ഹദീസില്‍, ലൈലതുല്‍ഖദ്റില്‍ ഭൌമലോകത്തെത്തുന്ന മലക്കുകള്‍ സ്വുബ്ഹി വരെ സത്യവിശ്വാസികള്‍ നടത്തുന്ന പ്രാര്‍ഥനകള്‍ക്ക് ആമീന്‍ പറഞ്ഞുകൊണ്ടിരിക്കുമെന്ന് നബി(സ്വ) പറഞ്ഞതായി കാണാം.

അബൂ സ’ഈദില്‍ഖുദ്രി(റ)വില്‍ നിന്ന്. നബി(സ്വ) പറഞ്ഞു. ‘റമള്വാനിലെ പകലുകളില്‍ നരകവിമോചിതര്‍ എന്ന പരിഗണനയില്‍ കുറേപേര്‍ അല്ലാഹുവിന്റെ പട്ടികയില്‍ കാണുന്നതാണ്. അതുപോലെ തന്നെ റമള്വാനിലെ ഓരോ പകലിലും രാവിലും മുസ്ലിമായ മനുഷ്യന് ഉത്തരം ഉറപ്പിക്കാവുന്ന ഒരു ദുആഉണ്ട്’ (ബസ്സാര്‍).

അബൂഹുറയ്റ(റ)വില്‍ നിന്നുള്ള ഒരു ഹദീസില്‍ നബിതങ്ങള്‍ പഠിപ്പിക്കുന്നു. ‘മുന്നു വിഭാഗത്തിന്റെ പ്രാര്‍ഥന തമ്പുരാന്‍ തട്ടിക്കളയുന്നതല്ല. ഒന്ന്: നോമ്പുകാരന്‍. നോമ്പ് തുറക്കുന്നതുവരെ അവന്റെ ദുആഇന് ഉത്തരമുണ്ട്. രണ്ട്: നീതിമാനായ ഭരണാധിപന്‍. മൂന്ന്: ആക്രമണവിധേയനായവന്‍’ (അഹ്മദ്, തിര്‍മുദി, ഇബ്നുഖുസൈമ, ഇബ്നുഹിബ്ബാന്‍) ‘ഉമറുബ്നു ഖത്ത്വാബ്(റ)വില്‍ നിന്ന്. നബി(സ്വ) പറ ഞ്ഞു: ‘റമള്വാന്‍ മാസത്തില്‍ ദിക്റ് ചെയ്യുന്നവന്‍ പാപങ്ങള്‍ പൊറുക്കപ്പെട്ടവനാകുന്നു. അതുപോലെ തന്നെ റമള്വാനില്‍ അല്ലാഹുവോട് ചോദിക്കുന്നവന്‍ നിരാശനാകുന്നതുമല്ല’ (ത്വബ്റാനി, ബൈഹഖ്വി).

സൌഗന്ധിക ഖലൂഫ്

നോമ്പുകാരന്റെ വായില്‍ നിന്നു വമിക്കുന്ന ഖലൂഫ് അഥവാ നമുക്ക് ദുര്‍ഗന്ധമായി അനുഭവപ്പെടുന്ന വാസന, അല്ലാഹുവിന്റെ പരിഗണനയില്‍ ഏറെ ആദരണീയമാണെന്നു പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഹദീസില്‍ കാണുന്നു: നബി(സ്വ) പറ ഞ്ഞു: ‘എന്റെ അധിപനായ നാഥനാണ് സത്യം. നോമ്പുകാരന്റെ വായ്വാസന അല്ലാഹുവിന്റെ പരിഗണനയില്‍ കസ്തൂരിയെ വെല്ലുന്ന സുഗന്ധമാകുന്നു.’ അബൂഹുറയ്റ(റ)വില്‍ നിന്നുള്ള ഒരു ഹദീസില്‍ പറയുന്നു: ‘നബി(സ്വ) പ്രഖ്യാപിച്ചു: പൂര്‍വ്വ സമുദായങ്ങള്‍ക്കൊന്നും നല്‍കപ്പെടാത്ത അഞ്ചു കാര്യങ്ങളാല്‍ റമള്വാന്‍ മാസത്തില്‍ അല്ലാഹു എന്റെ ജനതയെ ധന്യമാക്കിയിരിക്കുന്നു. അതില്‍ ഒന്നാമത്തെ കാര്യം വ്രതാനുഷ്ഠാനിയുടെ വായിലെ സുഗന്ധമാകുന്നു. അത് അല്ലാഹുവിന്റെ പരിഗണനയില്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്’ (അഹ്മദ്, ബസ്സാര്‍, ബൈഹഖ്വി, ഇബ്നുഹിബ്ബാന്‍). കസ്തൂരിയെക്കാള്‍ സുഗന്ധം എന്നു പറഞ്ഞതിന്റെ താത്പര്യം നോമ്പ് അല്ലാഹു സ്വീകരിക്കുമെന്നാണെന്ന് ചില പണ്ഢിതന്മാര്‍ വ്യാഖ്യാനിക്കുന്നു. ബഹുമാന്യനായ മാസിരി ഈ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സാധാരണ കസ്തൂരിയുടേത് പോലുള്ള സുഗന്ധം ആരും ഇഷ്ടപ്പെടുന്നതും സ്വീകരിക്കുന്നതുമാണല്ലോ. അതുപോലെ നോമ്പിനെ അ ല്ലാഹു സ്വീകരിക്കുമെന്ന സൂചനയാണിവിടെ എന്നാണ് ഇബ്നു ‘അബ്ദില്‍ബര്‍റ്(റ)വിന്റെ അഭിപ്രായം. ‘കസ്തൂരിയെക്കാള്‍ താത്പര്യത്തോടെ മലകുകള്‍ ഈ ഖലൂഫിനെ കാണുന്നുവെന്നാണ് മറ്റു ചിലരുടെ വ്യാഖ്യാനം.’

പരലോകത്ത് ഈ ഖലൂഫിന് പ്രതിഫലം നല്‍കപ്പെടുന്നതും ആ അവസരത്തിലതിന്റെ വാസന കസ്തൂരിയെ വെല്ലുന്നതായിത്തീരുന്നതുമാണെന്ന് ഇമാം നവവി അടക്കമുള്ള പ്രഗത്ഭരായ പണ്ഢിതന്മാര്‍ അഭിപ്രായപ്പെടുന്നു. ദിക്റ്ഹല്‍ഖ പോലെ ജനങ്ങള്‍ മേളിക്കുന്ന നല്ല സദസ്സുകളില്‍ സുന്നത്ത് നേടാന്‍ നാം പുരട്ടുന്ന കസ്തൂരിക്ക് പരലോകത്ത് ഉറപ്പിക്കാവുന്ന പ്രതിഫലത്തെക്കാള്‍ വലിയ പ്രതിഫലം നോമ്പുകാരന്റെ വായ്വാസനക്ക് ലഭിക്കുന്നതാണ്.

ഇബ്നുഹജറില്‍ അസ്ഖലാനി(റ) പറയുന്നത് കാണുക: “പരലോകത്ത് നോമ്പുകാരന്റെ ഖലൂഫ് രക്തസാക്ഷിയുടെ നിണത്തെക്കാള്‍ മഹത്തരമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ശഹീദിന്റെ രക്തത്തെ ഉപമിച്ചിരിക്കുന്നത് കസ്തൂരിയോടാണ്. എന്നാല്‍ നോമ്പുകാരന്റെ വായ്വാസന കസ്തൂരിയെ വെല്ലുന്നതാണെന്നാണല്ലോ പറഞ്ഞിരിക്കുന്നത്.’ ചുരുക്കത്തില്‍ വളരെ ആത്മീയ പ്രാധാന്യമര്‍ഹിക്കുന്നതാണ് നോമ്പു കാരണമായി ഉണ്ടാകുന്ന വായ്വാസന. അതുകൊണ്ട് തന്നെ അത് നീക്കാന്‍ നോമ്പുകാരന്‍ ധൃതി കാണിക്കരുത്. നോമ്പനുഷ്ഠിച്ചവര്‍ ഉച്ചക്കുശേഷം ബ്രഷ് ചെയ്യുന്നത് കറാഹത്താണെന്ന കര്‍മശാസ്ത്രവീക്ഷണത്തിന്റെ പൊരുള്‍ ഇതാണ്.

ഇമാം ഗസ്സാലി(റ)വിന്റെ വസ്വിയ്യത്ത്

അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും ആദ്ധ്യാത്മ ചിന്തകളുടെ നായകനുമായിരുന്ന ഇമാം ഗസ്സാലി (റ) നോമ്പുകാലത്ത് പാലിക്കേണ്ട മര്യാദകളെപ്പറ്റി ബിദായതുല്‍ ഹിദായയില്‍ എഴുതിയത് കാണുക: “നീ നോമ്പ് തുറക്കുന്നത് തീര്‍ത്തും ഹലാലായ അന്നം കൊണ്ടാണെന്ന് ഉറപ്പു വരുത്തണം. ഹലാലായതാണെങ്കിലും അമിതഭോജനത്തിനു മുതിരരുത്. നോമ്പില്ലാത്തപ്പോള്‍ രണ്ടുനേരം ക ഴിക്കുന്ന ഭക്ഷണം നോമ്പുതുറ സമയത്ത് വെട്ടിവിഴുങ്ങുകയാണെങ്കില്‍ പിന്നെ നോമ്പ് കൊ ണ്ടെന്തു ഫലം? നോമ്പിന്റെ പ്രധാന ലക്ഷ്യം നിന്റെ വികാരങ്ങളെ കടിഞ്ഞാണിടലും ശക്തികുറയ്ക്കലുമാകുന്നു. എങ്കിലേ തഖ്വ്വയുടെ കാര്യത്തില്‍ നിനക്ക് മുന്നേറാന്‍ കഴിയൂ. അമിതഭോജനം കൊണ്ട് വയര്‍ വീര്‍ക്കുന്നു. ഇത് ഹലാലായ ഭക്ഷണം കൊണ്ടാണെങ്കില്‍ പോലും അല്ലാഹുവിനു തൃപ്തിയില്ലാത്ത കാര്യമാണ്. ഹറാമായ ഭക്ഷണം കൊണ്ടാണെങ്കില്‍ അക്കാര്യം പറയാതിരിക്കുന്നതാണ് ഭേദം’.

ഇമാം ഗസ്സാലി(റ)വിന്റെ ഈ സന്ദേശം ശ്രദ്ധേയമാണ്. നോമ്പുതുറ എന്ന പേരില്‍ നടന്നുവരുന്ന തീറ്റപ്പൂരങ്ങള്‍ നിയന്ത്രിക്കണമെന്ന് ഈയടിസ്ഥാനത്തില്‍ പറയാം. വ്രതത്തിന്റെ ആത്മരസം അനുഭവിക്കാന്‍ നമുക്കു കഴിയാത്തതിന്റെ കാരണം ഇതായിരിക്കാം. വിശപ്പിന്റെയും ദാ ഹത്തിന്റെയും രുചി ശരിക്കും അടുത്തറിയാന്‍ കഴിഞ്ഞെങ്കിലേ വ്രതം വൈയക്തികമായും സാമൂഹികമായും ഗുണവത്താകൂ.


RELATED ARTICLE

  • പ്രതിദിന ദിക്റുകള്‍
  • എല്ലാദിവസവും ചൊല്ലേണ്ട ദുആ
  • എട്ട് റക്അതുകാരുടെ രേഖകള്‍ ദുര്‍ബലം
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • സംഘടിത സകാത്
  • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
  • ഫിത്വ്ര്‍ സകാത്
  • സകാത്
  • ലൈലതുല്‍ഖദ്ര്‍: വ്യത്യസ്ത വീക്ഷണങ്ങള്‍
  • ലൈലതുല്‍ ഖ്വദ്ര്‍
  • ബദര്‍ദിന ചിന്തകള്‍
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • റമള്വാനിലെ സംസര്‍ഗം
  • നോമ്പ് മുറിയുന്ന കാര്യങ്ങള്‍
  • നോമ്പിന്റെ സമയം
  • നോമ്പ് ഖ്വള്വാഅ് വീട്ടല്‍
  • ഇസ്തിഹാളത് കാരിയുടെ നോമ്പ്
  • നോമ്പില്‍ ഇളവുള്ളവര്‍
  • നോമ്പിന്റെ സുന്നത്തുകള്‍
  • നോമ്പിന്റെ ഫര്ളുകള്‍
  • നോമ്പ് നിര്‍ബന്ധമായവര്‍
  • സംശയനിവാരണം
  • കണക്ക് കൊണ്ട് സാക്ഷ്യം തള്ളാമോ?
  • റമളാനിന്റെ സ്ഥിരീകരണം
  • കണക്കും ജ്യോതിശാസ്ത്രവും
  • നോമ്പിന്റെ അനിവാര്യത
  • റമളാന്‍ മഹത്വവും പ്രസക്തിയും
  • മനസില്‍ മാലാഖ വരുന്ന നോമ്പുകാലം
  • സുന്നത് നോമ്പുകള്‍
  • വ്രതാനുഷ്ഠാനം: