Click to Download Ihyaussunna Application Form
 

 

മയ്യിത്തു കുളിപ്പിക്കല്‍

മയ്യിത്തു കുളിപ്പിക്കല്‍ നിര്‍ബന്ധമാണ്. വെള്ളത്തില്‍ വീണു മരിച്ചതാണെങ്കിലും മലകുകള്‍ കുളിപ്പിക്കുന്നതായി കണ്ടാലും നിര്‍ബന്ധം തന്നെ (തുഹ്ഫ: 3/99). നിയ്യത്തും ശ രീരം മുഴുവനും നനയലുമാണ് സാധാരണ കുളിയുടെ ഫര്‍ളുകളെങ്കില്‍ ഇവിടെ ഫര്‍ള് ഒന്നേയുള്ളൂ. മാലിന്യങ്ങള്‍ നീക്കിയ ശേഷം ശരീരം മുഴുവന്‍ ഒരു തവണ വെള്ളം ചേ രല്‍. നിയ്യത്ത് സുന്നത്തുണ്ട്. മയ്യിത്തിന്റെ മേല്‍ നിസ്കാരം അനുവദനീയമാകുന്നതിനു വേണ്ടി ഞാന്‍ കുളിപ്പിക്കുന്നു എന്നു കരുതിയാല്‍ നിയ്യത്തായി.

ആദം നബി(അ)ന്റെ ജനാസ സംസ്കരണം സംബന്ധിച്ച ഹദീസില്‍, സ്വര്‍ഗത്തില്‍ നിന്നു മലകുകള്‍ കഫന്‍ പുടവയും ഹനൂഥ് എന്നു പേരായ സുഗന്ധദ്രവ്യവുമായി വന്നെന്നും കുളിപ്പിച്ചു കഫന്‍ ചെയ്തു നിസ്കാരവും മറമാടലും നിര്‍വഹിച്ച ശേഷം ഇതാണ് നിങ്ങളുടെ ചര്യ എന്നു ആദം സന്തതികളെ ഉല്‍ബോധിപ്പിച്ചെന്നും പറയുന്നു. ഈ ഹദീസ് ഹാകിം സാധൂകരിച്ചിട്ടുണ്ട്. നബി(സ്വ)യെ കുളിപ്പിച്ചത് അലി(റ) ആണെന്നു ചരിത്രം രേഖപ്പെടുത്തുന്നു. അബ്ബാസ്(റ)ന്റെ സാന്നിദ്ധ്യത്തില്‍ ഫള്ല്(റ) സഹായിയായി നിന്നു. ഉസ്മാന്‍(റ) ആയിരുന്നു തിരുനബി(സ്വ)യുടെ ജനാസ കുളിപ്പിക്കുന്നതിനുള്ള വെള്ളം എടുത്തുകൊടുത്തിരുന്നത്. മറയ്ക്കു പുറത്ത് ഖുസം, ഉസാമത്ത്, ശഖ്റാന്‍ എന്നിവര്‍ സഹായികളായി നിന്നു. ഇവരുടെ കണ്ണുകള്‍ മൂടിക്കെട്ടിയിരുന്നതായി ശര്‍വാ നി (3/100) വിവരിച്ചതു കാണാം.

മയ്യിത്തു കുളിപ്പിക്കല്‍, കഫന്‍ ചെയ്യല്‍, നിസ്കരിക്കല്‍, ഖബറടക്കല്‍ തുടങ്ങിയവയെ ല്ലാം സാമൂഹിക ബാധ്യതയാണ്. നാട്ടിലൊരാള്‍ ചെയ്താല്‍ എല്ലാവരുടെയും ബാധ്യത തീര്‍ന്നു. ആരും ചെയ്തില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരായി. പുരുഷന്മാരുള്ളപ്പോള്‍ സ്ത്രീകള്‍ മാത്രം നിര്‍വഹിച്ചാല്‍ ബാധ്യത തീരില്ല. പുരുഷന്മാരുടെ അഭാവത്തില്‍ സ്ത്രീകള്‍ക്കു നിര്‍വഹിക്കാം. ഇസ്ലാമിനുവേണ്ടി നടക്കുന്ന ധര്‍മ്മസമരത്തില്‍ രക്തസാക്ഷികളായവരെ കുളിപ്പിക്കാനോ നിസ്കരിക്കാനോ പാടില്ല, ഹറാമാണ്.

രക്തസാക്ഷികള്‍

രക്തസാക്ഷികള്‍ അഞ്ചു വിധമുണ്ടെന്ന് ബുഖാരി-മുസ്ലിം(റ) സംയുക്ത നിവേദനത്തില്‍ അബൂഹുറൈറ(റ)യില്‍ നിന്നു വന്നിട്ടുണ്ട്. കൊടുംവ്യാധി പിടിപെട്ടു മരിച്ചവര്‍, ഉദരരോഗത്താല്‍ മരിച്ചവര്‍, മുങ്ങിമരിച്ചവര്‍, കെട്ടിടമോ മറ്റോ തകര്‍ന്നു വീണു മരിച്ചവര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു മരിച്ചവര്‍. ഇവര്‍ ശുഹദാക്കളാണെന്ന് നബി(സ്വ) പറയുകയുണ്ടായി. അബൂദാവൂദ്, ഇബ്നുമാജ എന്നിവരുടെ ഒരു നിവേദനത്തില്‍ വെന്തുമരിച്ചവരും പ്രസവ സംബന്ധമായ കാരണത്താല്‍ മരിച്ച സ്ത്രീയും പു ണ്യത്തിന്റെ കാര്യത്തില്‍ ശഹീദിന്റെ പട്ടികയില്‍ വരും. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു രക്തസാക്ഷിയായവര്‍ മാത്രമേ ഇഹത്തിലും പരത്തിലും ശുഹദാക്കളാകുന്നുള്ളൂ. ഇവരെ കുളിപ്പിക്കാനോ നിസ്കരിക്കാനോ പാടില്ല. രക്തം പുരണ്ട വ സ്ത്രത്തോടെ ഇവരെ സംസ്കരിക്കണം. ബാക്കി മേല്‍ പറഞ്ഞവരെല്ലാം പാരത്രികമായ ശുഹദാക്കളാണ്. പരലോകത്ത് ഇവര്‍ക്ക് ശഹീദിന്റെ പ്രതിഫലം ലഭിക്കും. ഇവരെ കുളിപ്പിക്കുകയും നിസ്കരിക്കുകയും വേണം.

മാംസപിണ്ഡം

നാലു മാസം തികയും മുമ്പ് പ്രസവിച്ച കുട്ടി(മാംസപിണ്ഡം)യെ കുളിപ്പിക്കുകയോ നിസ്കരിക്കുകയോ ചെയ്യേണ്ടതില്ല. നാലു മാസത്തിനു ശേഷം പ്രസവിക്കുന്ന കുട്ടി കരയുകയോ ചലിക്കുകയോ ചെയ്താല്‍ വലിയവരുടെ മയ്യിത്തിനു വേണ്ടി ചെയ്യുന്നതെ ല്ലാം ഇതിനും വേണം. മയ്യിത്താണെങ്കിലും പേരിടലും സുന്നത്താണ്. കരയുകയോ അനങ്ങുകയോ ചെയ്യാത്ത ചാപിള്ളയാണെങ്കില്‍ കുളിപ്പിച്ചാല്‍ മതി, നിസ്കരിക്കേണ്ടതില്ല.

മുസ്ലിമായ വ്യക്തിയുടെ ശരീരത്തില്‍ നിന്നു മുറിക്കപ്പെട്ടതാണെന്നു വ്യക്തമായ ഒരു അവയവം കണ്ടുകിട്ടിയാല്‍, പരേതന്റെ മേല്‍ ജനാസ നിസ്കരിച്ചതായി അറിയപ്പെട്ടിട്ടില്ലെങ്കില്‍ പ്രസ്തുത അവയവത്തെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും നിസ്കരിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാകും. ഒരവയവത്തിന്റെ മേല്‍ നിസ്കരിക്കുന്നു എന്നല്ല ആ മയ്യിത്തിന്റെ മേല്‍ നിസ്കരിക്കുന്നു എന്നാണ് കരുതേണ്ടത്. ഉമര്‍(റ) ശാമില്‍ വെച്ചു ഏ താനും അസ്ഥികളുടെ മേല്‍ നിസ്കരിച്ചതായി അബ്ദുല്ലാഹിബ്നു അഹ്മദ്(റ)ന്റെ ഒരു രിവായത്തില്‍ കാണാം. അബൂഉബൈദത്ത്(റ)ന്റെ ശരീരത്തില്‍ നിന്നു വേര്‍പ്പെട്ടുപോയ തലയുടെ മേല്‍ ഉമര്‍(റ) നിസ്കരിച്ചിട്ടുണ്ട്. ഒരു മൃതദേഹത്തില്‍ നിന്നു അറ്റുപോയ കാല്‍ കണ്ടെത്തിയ അബൂഅയ്യൂബ്(റ) അതിന്റെ മേല്‍ നിസ്കരിച്ചതായി അഹ്മദ്(റ) ന്റെ നിവേദനത്തിലുണ്ട്. ജീവിച്ചിരിക്കുന്നയാളുടെ ശരീരത്തില്‍ നിന്നും വേര്‍പെട്ടുപോയ അവയവത്തിന് നിസ്കരിക്കേണ്ടതില്ല. അതു മറവു ചെയ്യല്‍ സുന്നത്താണ്. മരണാനന്തര ക്രിയകള്‍ എത്രയും വേഗം നിര്‍വഹിച്ച് ഖബറടക്കണം. വല്ല അത്യാഹിതത്തി ലും പെട്ടതാണെങ്കിലോ മാരകരോഗം മൂലം മരിച്ചതാണെങ്കിലോ തീരെ വൈകിക്കരുത്. സ്വാഭാവിക മരണം സംഭവിച്ചാല്‍ ബന്ധുക്കളും മറ്റും എത്തിച്ചേരുന്നതിന് താമസിപ്പിക്കാം.

ആരു കുളിപ്പിക്കും?

മയ്യിത്ത് പുരുഷന്റേതാണെങ്കില്‍ കുളിപ്പിക്കാന്‍ ഏറ്റവും അര്‍ഹത മയ്യിത്തിന്റെ പിതാവിനാണ്. പിന്നെ പിതാമഹന്‍, മകന്‍, മകന്റെ മകന്‍, സഹോദരന്‍, സഹോദരന്റെ മകന്‍, പിതൃവ്യന്‍ എന്നിങ്ങനെയാണു മുന്‍ഗണന. പിന്തുടര്‍ച്ചാവകാശമുള്ളവരുടെ മുന്‍ഗണന കഴിഞ്ഞാല്‍ കുടുംബബന്ധമുള്ള പുരുഷന്മാര്‍, അന്യപുരുഷന്മാര്‍, ഭാര്യ, മയ്യിത്തുമായി വിവാഹബന്ധം നിഷിദ്ധമായ സ്ത്രീകള്‍ എന്നീ ക്രമത്തിലാണ് കുളിപ്പിക്കേണ്ടത്. മയ്യി ത്ത് സ്ത്രീയുടേതാണെങ്കിലും ആദ്യം കുടുംബബന്ധമുള്ള സ്ത്രീകള്‍, പിന്നെ അന്യസ് ത്രീകള്‍, ഭര്‍ത്താവ്, വിവാഹബന്ധം പാടില്ലാത്ത പുരുഷന്മാര്‍ എന്നിവരാണ് കുളിപ്പിക്കേണ്ടത്. ആര്‍ത്തവമുള്ളവള്‍ക്കും പ്രസവരക്തം സ്രവിക്കുന്നവള്‍ക്കും കുളിപ്പിക്കാം. പുരുഷനെ കുളിപ്പിക്കാന്‍ അന്യസ്ത്രീകളും സ്ത്രീയെ കുളിപ്പിക്കാന്‍ അന്യപുരുഷന്മാരും മാത്രമേ ഉള്ളൂവെങ്കില്‍ ശരീരം സ്പര്‍ശിക്കാതെ കുളിപ്പിക്കാന്‍ മാര്‍ഗമുണ്ടോ എന്നു നോക്കണം. നിവൃത്തിയില്ലെങ്കില്‍ പരസ്പരം സ്പര്‍ശിക്കാത്ത വിധം തയമ്മും ചെയ്തു മതിയാക്കണം. സാധാരണപോലെ അന്യസ്ത്രീപുരുഷന്മാര്‍ പരസ്പരം കുളിപ്പിക്കാന്‍ പാടില്ല (മിന്‍ഹാജ്, തുഹ്ഫ).

ഭാര്യക്ക് ഭര്‍ത്താവിന്റെയും ഭര്‍ത്താവിന് ഭാര്യയുടെയും ജനാസ കുളിപ്പിക്കാം. അസ്മാ അ്(റ)യെ അവരുടെ ഭര്‍ത്താവ് കുളിപ്പിച്ചതായും അബൂബക്കര്‍ സ്വിദ്ദീഖ്(റ) സ്വന്തം മയ്യിത്ത് കുളിപ്പിക്കാന്‍ ഭാര്യയോട് വസ്വിയ്യത്ത് ചെയ്തതായും ചരിത്രത്തില്‍ കാണാം. എന്റെ മുമ്പ് നീ മരിക്കുകയാണെങ്കില്‍ നിന്റെ മയ്യിത്ത് ഞാന്‍ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ചെയ്യുമായിരുന്നു എന്നു നബി(സ്വ) ആഇശാ ബീവി(റ)യോട് പറഞ്ഞതായി ഇബ്നുമാജയും മറ്റും നിവേദനം ചെയ്തിട്ടുണ്ട്.

ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യക്കു മയ്യിത്ത് കാണാന്‍ പാടില്ല എന്ന ധാരണ തെറ്റാണ്. ജീവിതകാലത്തു കാണല്‍ അനുവദനീയമായവരുടെ മയ്യിത്തും കാണാം. കുളിപ്പിക്കാം. ജീവിതകാലത്തു കാണല്‍ ഹറാമായവര്‍ മരിച്ചാല്‍ അവരുടെ മയ്യിത്ത് കാണലും സ്പര്‍ശിക്കലും നിഷിദ്ധം തന്നെ. പല സ്ഥലങ്ങളിലും മയ്യിത്ത് കുളിപ്പിക്കാന്‍ സ്ഥിരം ആളുകളെ കാണാം. മയ്യിത്തിന് ഏറ്റവും ബന്ധപ്പെട്ടവര്‍ തന്നെ കുളിപ്പിക്കണം. മയ്യിത്തിനോട് ഏ റ്റവും അടുപ്പവും സ്നേഹബന്ധവും ഉള്ളവര്‍ കുളിപ്പിക്കുന്നതാണ് ഉചിതവും യുക്തവും. അല്‍പം മനസ്സാന്നിദ്ധ്യമുണ്ടെങ്കില്‍ ഇക്കാര്യം എല്ലാവര്‍ക്കും നിര്‍വഹിക്കാം. കുളിപ്പിക്കേണ്ട വിധം ഇനി പറയാം.

കുളിപ്പിക്കുന്നതെങ്ങനെ?

മറയുള്ള സ്ഥലത്തായിരിക്കണം കുളിപ്പിക്കുന്നത്. കുളിമുറിയേക്കാള്‍ നല്ലത്, പുറത്ത് മേ ല്‍ഭാഗവും ചുറ്റുഭാഗവും മറച്ച താല്‍ക്കാലിക കുളിപ്പുരയാണ്. കട്ടിലുപോലെ ഉയരമുള്ള ഒരിടം വേണം. രണ്ട് ബെഞ്ചുണ്ടായാലും മതി. കുളിപ്പിക്കുന്നവനും സഹായിയുമല്ലാതെ മറ്റാരും അതിനകത്തുണ്ടാവരുത്. തണുത്ത വെള്ളമാണ് ഉത്തമം. ഉപ്പുവെള്ളം കൊണ്ട് þ- സ്വാഭാവികമായി ഉപ്പുരസമുള്ളത്þ- കുളിപ്പിക്കുന്നത് ഉത്തമമാണെന്ന് ഫുഖഹാക്കള്‍ രേ ഖപ്പെടുത്തിയിട്ടുണ്ട്. അഴുക്കു നീങ്ങാന്‍ വേണമെങ്കില്‍ ചൂടുവെള്ളം ഉപയോഗിക്കാം. വെള്ളത്തില്‍ കര്‍പ്പൂരം ചേര്‍ക്കല്‍ സുന്നത്തുണ്ട്.

മയ്യിത്തിന്റെ നഗ്നത മറച്ചുവേണം കുളിപ്പിക്കാന്‍. ഗുഹ്യഭാഗങ്ങള്‍ തൊടലും നോക്കലും നിഷിദ്ധമാണ്. കുളിപ്പിക്കുന്നതിനുമുമ്പ് മയ്യിത്തിന്റെ മുഖം മറക്കണം. ശരീരഭാഗങ്ങള്‍ ആവശ്യമില്ലാതെ തൊടുന്നതും നോക്കുന്നതും വര്‍ജ്ജിക്കണം. അതിനാല്‍, മൃദുവായ തുണിക്കഷ്ണം കയ്യില്‍ ചുറ്റി അതുകൊണ്ട് കുളിപ്പിക്കുക. മയ്യിത്തിന്റെ തല അല്‍പം ഉയര്‍ത്തിവെച്ച് കിടത്തണം. ആദ്യമായി മയ്യിത്തിനെ ഇരുത്തുകയും വയറിന്മേല്‍ അമര്‍ത്തിത്തടവുകയും ചെയ്യുക. ഒന്നു രണ്ടു തവണ ചെയ്താല്‍ വയറ്റില്‍ അവശേഷിക്കുന്ന മാലിന്യങ്ങള്‍ പുറത്തുപോകും. മാലിന്യങ്ങളുണ്ടെങ്കില്‍ ധാരാളം വെള്ളം ഉപയോഗിച്ച് വൃത്തിയാക്കണം. തുടര്‍ന്ന് മലര്‍ത്തിക്കിടത്തി ഇടതു കയ്യില്‍ തുണിക്കഷ്ണം ചുറ്റി ഗുഹ്യഭാഗങ്ങള്‍ വൃത്തിയാക്കുക. ആ ശീല മാറ്റി പുതിയത് ചുറ്റി വായയും പല്ലും മൂക്കിന്റെ ദ്വാരങ്ങളും വൃത്തിയാക്കുകയാണ് പിന്നെ ചെയ്യേണ്ടത്.

നിയ്യത്തു നിര്‍ബന്ധം

അടുത്തതായി വുളൂഅ് ചെയ്തുകൊടുക്കാം. വുളൂഅ് സുന്നത്താണ്. പക്ഷേ, അതു സാ ധുവാകാന്‍ വുളൂഅ് ചെയ്തുകൊടുക്കുന്ന ആള്‍ നിയ്യത്തു ചെയ്യല്‍ നിര്‍ബന്ധമാണ്. വു ളൂഅ് ചെയ്ത ശേഷം താളിയോ സോപ്പോ ഉപയോഗിച്ച് തലയും താടിയും കഴുകണം. തല കഴുകിയ ശേഷം മുന്‍ഭാഗത്തു നിന്ന് വലതുഭാഗവും ഇടതുഭാഗവും ചെരിച്ചുപിടിച്ച് കഴുകണം. ശേഷം ഇടതുഭാഗം ചെരിച്ചുപിടിച്ച് പിന്‍ഭാഗത്തു നിന്ന് വലതുഭാഗം കഴുകുകയും വലത്തോട്ടു ചെരിച്ചുകിടത്തി ഇടതുഭാഗവും മുതുകും കഴുകുകയും വേണം. ചെരിച്ചുപിടിച്ച് കഴുകുമ്പോള്‍ മൃതദേഹം കമിഴ്ന്നു വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുഖം മൂടും വിധം മയ്യിത്ത് കമിഴ്ന്നു വീഴുന്നത് ഹറാമാണ്. ചേലാകര്‍മ്മം ചെയ്യാത്തവരെ കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കുക: അഗ്രചര്‍മ്മം മേല്‍പ്പോട്ട് കയറ്റി ഉള്‍വശം കഴുകണം. അതിനു തടസ്സമുണ്ടെങ്കില്‍ ആ ഭാഗത്തിനുവേണ്ടി തയമ്മും ചെയ്യണം. അഗ്രചര്‍മ്മം നീക്കി കുളിപ്പിക്കാന്‍ കഴിയാതെ വന്നാല്‍ അഗ്രചര്‍മ്മം മുറിച്ചു മാറ്റല്‍ ഹറാമാണ്. ചര്‍മ്മത്തിനു താഴെയുള്ള അഴുക്ക് നീക്കാന്‍ കഴിയാതെ വരികയും തയമ്മും ചെയ്യാതിരിക്കുകയും ആണെങ്കില്‍ കുളി അപൂര്‍ണമാകും. ഇക്കാര്യം കുളിപ്പിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അഗ്രചര്‍മ്മം തിരുമ്മി അങ്ങോട്ടുമിങ്ങോട്ടും അനക്കി വെള്ളമൊഴിച്ചാല്‍ മതിയാവുകയില്ലെന്നു ഓര്‍ക്കുക. മാലിന്യം നീങ്ങാത്ത സാഹചര്യത്തില്‍ തയ മ്മും സാധുവാകുമോ എന്നുപോലും പണ്ഢിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. അതുകൊ ണ്ട് ഈ വിഷയം നിസ്സാരമായിക്കാണുന്നത് പരേതാത്മാവിനോട് ചെയ്യുന്ന കടുത്ത അപരാധമായിരിക്കും.

പൂര്‍ണമായി ഒരു തവണ കുളിപ്പിച്ച ശേഷം രണ്ടു തവണ കൂടി കഴുകല്‍ സുന്നത്തുണ്ട്. മയ്യിത്തിന്മേലുള്ള മാലിന്യങ്ങള്‍ നീങ്ങുംവിധം ഒരു പ്രാവശ്യം ശരീരം മുഴുവന്‍ കഴുകുന്നതേ നിര്‍ബന്ധമുള്ളൂ. അവസാന തവണയിലെ വെള്ളത്തില്‍ കര്‍പ്പൂരം ചേര്‍ക്കല്‍ പ്രബലമായ സുന്നത്താണ്. വെള്ളം പകര്‍ച്ചയാകുന്ന തരത്തില്‍ കര്‍പ്പൂരം ചേര്‍ക്കരുത്. ജീവിതകാലത്ത് നിര്‍ബന്ധ കുളി നടത്തുമ്പോള്‍ വെള്ളം ചേരല്‍ നിര്‍ബന്ധമായ എല്ലാ സ്ഥലത്തും മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ വെള്ളം എത്തിക്കണമെന്ന് പ്രത്യേകം ഓര്‍മ്മിക്കുക. മയ്യിത്തിന്റെ മുടി, നഖം, പല്ല് എന്നിവ നീക്കം ചെയ്യല്‍ കറാഹത്താണ്. തല കഴുകുമ്പോള്‍ പിഴുതുപോരുന്ന മുടി കഫന്‍ പുടവയില്‍ വെക്കുന്നതിനു മാറ്റി വെക്കണം.

കുളിപ്പിച്ചതിനുശേഷം മയ്യിത്തില്‍ നിന്നും വല്ല മാലിന്യവും പുറത്തു വന്നാല്‍ കുളിയും വുളൂഉം ആവര്‍ത്തിക്കേണ്ടതില്ല. മാലിന്യം നീക്കി ആ ഭാഗം ശുദ്ധിയാക്കിയാല്‍ മതി. മയ്യിത്തിനു ഉണ്ടാക്കിക്കൊടുക്കുന്ന വുളൂഅ് ഒരു കാരണവശാലും മുറിയുന്നതല്ല.

കഫന്‍ ചെയ്തശേഷമാണ് മാലിന്യം പുറപ്പെടുന്നതെങ്കില്‍ അഴിച്ചുമാറ്റി വൃത്തിയാക്കേണ്ടതില്ല. കുളിപ്പിച്ചു കഴിയുന്നതുവരെ സുഗന്ധം പുകയ്ക്കല്‍ സുന്നത്താണ്.

തൊടാന്‍ പറ്റാത്തവിധം അഴുകിയതോ കത്തിക്കരിഞ്ഞതോ ആയ മയ്യിത്ത് കുളിപ്പിക്കേണ്ടതില്ല. പകരം തയമ്മും ചെയ്തു കൊടുത്താല്‍ മതി. അതിനും കഴിയില്ലെങ്കില്‍ കഫന്‍ ചെയ്തു മറമാടണം. നിസ്കരിക്കേണ്ടതില്ല. കുളിപ്പിക്കാന്‍ കഴിയാത്തവിധം അലങ്കോലപ്പെട്ട മയ്യിത്തും നിസ്കരിക്കാതെ മറമാടണം. പോസ്റ്റുമോര്‍ട്ടം ചെയ്ത മയ്യിത്തിന്റെ പ്രത്യക്ഷത്തില്‍ കാണാവുന്ന ഭാഗം കഴുകുകയും മറ്റു ഭാഗങ്ങള്‍ക്കു വേണ്ടി തയമ്മും ചെ യ്യുകയും വേണം. കുളിപ്പിച്ചു കഴിഞ്ഞാല്‍ മയമുള്ള തുണികൊണ്ട് വെള്ളം ഒപ്പിയെടുക്കണം.

അപവാദം അരുത്

മയ്യിത്തു കുളിപ്പിക്കുന്ന ആള്‍ വിശ്വസ്തനായിരിക്കണം. മയ്യിത്തിന്റെ ശാരീരികമായ വൈകല്യങ്ങളെക്കുറിച്ചോ മയ്യിത്തു കുളിപ്പിക്കുമ്പോള്‍ ഉണ്ടാകാവുന്ന ദുര്‍ഗന്ധം തുടങ്ങിയ അനുഭവങ്ങളെക്കുറിച്ചോ പുറത്തു പറയുന്നത് പരദൂഷണമാകുന്നു. പൊറുപ്പിക്കാന്‍ കൂടി സാധ്യതയില്ലാത്ത ഈ തെറ്റ് വളരെ ഗൌരവമുള്ളതാണ്. കുളിപ്പിക്കുന്ന വ്യക്തി മയ്യിത്തിനെ നിന്ദിക്കും വിധം സംസാരിച്ചതിന്റെ പേരില്‍ പൂര്‍വകാലത്തു നടന്ന പ്രമാദമായ ഒരു സംഭവം ഇപ്രകാരമാണ്. മദീനയിലാണ് ആശ്ചര്യ ജനകമായ സംഭവം നടക്കുന്നത്. സ്ഥിരമായി മയ്യിത്തു കുളിപ്പിക്കുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. ഒരു സ്ത്രീയുടെ മയ്യിത്തു കുളിപ്പിക്കുന്നതിനിടയ്ക്ക് അവളുടെ കൈ മയ്യിത്തിന്റെ ഗുഹ്യസ്ഥാനത്ത് ഒട്ടിപ്പിടിച്ചു. എത്ര ശ്രമിച്ചിട്ടും വേര്‍പെടുത്താനായില്ല. മുറിച്ചു മാറ്റുകയല്ലാതെ നിവൃത്തിയി ല്ലെന്ന നില വന്നു. സ്ത്രീയുടെ കൈ മുറിക്കണോ മയ്യിത്തിന്റെ അവയവം മുറിക്കണോ എന്നായി പിന്നെ ചര്‍ച്ച. പണ്ഢിതന്മാര്‍ക്കു യോജിപ്പിലെത്താനായില്ല. യുഗപ്രഭാവനായ ഇമാം മാലിക്(റ) മദീനയിലുള്ള കാലമായിരുന്നു. വിഷയം മഹാനവര്‍കളുടെ പരിഗണനയ്ക്കു വന്നു. വിവരങ്ങള്‍ മനസ്സിലാക്കിയ ശേഷം അവിടുന്ന് അന്വേഷിച്ചു. കുളിപ്പിക്കുന്നതിനിടയില്‍ സ്ത്രീ മയ്യിത്തിനെക്കുറിച്ച് വല്ല ദൂഷ്യവും പറഞ്ഞോ? സ്ത്രീയോട് ഇക്കാര്യം അന്വേഷിച്ചു. അവള്‍ സത്യം പറഞ്ഞു. കുളിപ്പിക്കുന്നതിനിടയില്‍ ഗുഹ്യഭാഗം കഴുകുമ്പോള്‍, അല്ലാഹുവിനു ഒട്ടേറെ തെറ്റുകള്‍ ചെയ്ത അവയവമാണിതെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. അപവാദം പറഞ്ഞതിനു സ് ത്രീയെ ശിക്ഷിക്കാന്‍ ഇമാം നിര്‍ദ്ദേശിച്ചു. എണ്‍പത് ചാട്ടവാര്‍ പ്രഹരമായിരുന്നു ശിക്ഷ. പ്രഹരം പൂര്‍ത്തിയായതോടെ ഒട്ടിപ്പിടിച്ച കൈ വേര്‍പെട്ടു. മുഗ്നി 1/358 ല്‍ ഈ സംഭവം വിവരിച്ചിട്ടുണ്ട്.


RELATED ARTICLE

  • രോഗ സന്ദര്‍ശനം
  • ഖബര്‍ സിയാറത്ത്
  • രോഗിയെ കിടത്തേണ്ട വിധം
  • മയ്യിത്തു നിസ്കാരം
  • ഖബറടക്കല്‍
  • മയ്യിത്തു കുളിപ്പിക്കല്‍
  • മയ്യിത്തു പ്രദര്‍ശനങ്ങള്‍
  • മയ്യിത്തിനെ അനുഗമിക്കല്‍
  • കഫന്‍ ചെയ്യല്‍
  • അനുശോചനം
  • അലംഘനീയമായ വിധി